കേരളവും താലിബാനിസത്തിലേക്ക്‌

കേരളവും താലിബാനിസത്തിലേക്ക്‌

കേരളത്തിലും താലിബാനിസ്റ്റ്‌ ഭരണക്രമങ്ങള്‍ സൃഷ്‌ടിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നു പറയുമ്പോള്‍ ഒരുപക്ഷെ വര്‍ഗ്ഗീയവാദിയെന്നോ മുസ്ലീം വിരോധി എന്നോ വിളിപ്പേരിട്ട്‌ അധിക്ഷേപിച്ചേക്കാം. കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്‌ ഏതെങ്കിലും പ്രഖ്യാപിത ഭീകരവാദ സംഘടനകളോ, തീവ്രവാദ ഗ്രൂപ്പുകളോ ആയിരുന്നെങ്കില്‍ നമുക്ക്‌ ശ്രദ്ധിക്കാതെ വിടാമായിരുന്നു. മറിച്ച്‌ ഇത്തരം താലിബാനിസ്റ്റ്‌ ഭരണക്രമത്തിന്‌ കോപ്പു കൂട്ടുന്നതും അതിനായി കരുക്കള്‍ നീക്കുന്നതും മുസ്ലീം ലീഗ്‌ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ എന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അതിന്റെ അപകട സാധ്യത വര്‍ദ്ധിക്കുന്നത്‌. തികഞ്ഞ വര്‍ഗ്ഗീയ അജണ്ടകള്‍ വച്ചു പുലര്‍ത്തുകയും അത്‌ യാതൊരു മറയുമില്ലാതെ നടപ്പിലാക്കുകയും ചെയ്യുന്ന ലീഗിന്‌ പക്ഷെ കേരള സമൂഹം ചാര്‍ത്തി കൊടുത്തിരിക്കുന്ന ചില അലങ്കാര തൂവലുകളുണ്ട്‌. അതിന്റെ മറവിലാണ്‌ അവര്‍ അവരുടെ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതും. അതില്‍ പ്രധാനപ്പെട്ട കാപട്യം അതൊരു മതേതര കാഴ്‌ചപാടുള്ള പാര്‍ട്ടിയാണന്നാണ്‌. മറ്റൊന്ന്‌ കേരളത്തിലെ മുസ്ലീം യുവാക്കളെ ഭീകരവാദത്തിലേക്ക്‌ വഴുതി പോകാതെ തടഞ്ഞു നിര്‍ത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ ലീഗാണന്നുമാണ്‌. ഇത്‌ അവര്‍ തന്നെ അവകാശപ്പെടുന്നതാണ്‌. പക്ഷെ അവര്‍ ചെയ്യുന്നതാകട്ടെ ദേശീയമായും മതേരതരമായും ചിന്തിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങളെ വഴി തെറ്റിക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമാണ്‌. സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ നാലര പതിറ്റാണ്ടു കൊണ്ട്‌ വിദ്യാഭ്യാസ രംഗത്തും മറ്റും ക്രിസ്‌ത്യന്‍ സഭകള്‍ക്ക്‌ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ കൊണ്ട്‌ മറികടക്കുവാന്‍ ലീഗിന്റെ സ്വാധീനത്താല്‍ മുസ്ലീം സംഘടനകള്‍ക്കു കഴിഞ്ഞിരിക്കുന്നു. അതിന്‌ അവര്‍ ഇരുകൂട്ടരേയും കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത്‌ വിനിയോഗിക്കാന്‍ അറിയാത്തവന്‌ കുറ്റം പറയാനും അവകാശമില്ല. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനെയല്ല മറിച്ച്‌ ഇതിന്റെ ചുവട്‌ പിടിച്ച്‌ നാട്ടില്‍ കാടന്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ്‌ വിമര്‍ശന വിധേയമാക്കുന്നത്‌.
ഭരണ രംഗത്തും മറ്റും നേടിയെടുക്കാന്‍ കഴിഞ്ഞ മേല്‍ക്കൈ മുതലാക്കി ലീഗ്‌ അവരുടേതായ ഇരുണ്ട അജണ്ടകള്‍ ഇന്ന്‌ ഉത്തര കേരളത്തിലും, മലബാറിലും, മദ്ധ്യ കേരളത്തിലും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ മണ്ണില്‍ നിന്നും ഭാരതീയമായ ബിംബങ്ങളേയും, അടയാളങ്ങളേയും തൂത്തെറിയുവാനും സ്വന്തം അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായി . നിലവിളക്കിനെതിരായ നീക്കങ്ങള്‍ ഒരു പരിധി വരെ വിജയിപ്പിക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു. ഇപ്പോള്‍ ഭാരതീയ കലാകാരന്‍മാരേയും ഭാരതീയ കലകളേയും സംസ്‌കാരത്തേയും തന്നെ വേരെറുക്കുവാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌.
ഏറ്റവും ഒടുവിലായി ഖസാക്കിന്റെ ഇതിഹാസം രചിച്ച ഒ.വി. വിജയന്റെ പ്രതിമക്ക്‌ എതിരെ ഉയര്‍ന്ന പ്രതിക്ഷേധവും ഒടുവില്‍ പ്രതിമ തകര്‍ക്കുന്നിടം വരെയെത്തി നീക്കളും കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ഒ.വി. വിജയന്റെ പൊതു ജീവിതം ആരംഭിച്ച കോട്ടയ്‌ക്കല്‍ ഗവ. രാജാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയാണ്‌ താലിബാനിസ്റ്റുകള്‍ തകര്‍ത്തത്‌. ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാ സന്ദര്‍ഭത്തിനനുസരിച്ച്‌ ഒ. വി. വിജയനും പൂച്ചയും പുസ്‌തകവും ചേര്‍ന്നുള്ള പ്രതിമ നിര്‍മ്മിച്ചത്‌ ആര്‍ട്ടിസ്റ്റ്‌ ഇന്ത്യനൂര്‍ ബാലകൃഷ്‌ണനാണ്‌. നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്‌ഘാടനത്തിന്‌ ദിവസവും നിശ്ചയിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ പ്രതിമക്ക്‌ എതിരെയുള്ള നീക്കങ്ങള്‍ ശക്തി പെട്ടത്‌. മുസ്ലീം ലീഗ്‌ ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ പ്രതിമ നീക്കം ചെയ്യണമെന്ന്‌ സ്‌കൂള്‍ അധികൃതരോട്‌ ആവശ്യപ്പെടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ലീഗിന്റെ പ്രതിക്ഷേധം ശക്തമാവുകയും ചെയ്‌തതോടെ ഉദ്‌ഘാടനം മാറ്റി വയ്‌ക്കുകയായിരുന്നു. പിന്നീടാണ്‌ പ്രതിമ തകര്‍ക്കപ്പെട്ടത്‌. ലീഗുകാര്‍ പണ്ടേ അക്ഷര വിരോധികളായിരുന്നുവെങ്കിലും ഒ.വി. വിജയന്റെ പ്രതിമക്കു എതിരായ പ്രതിക്ഷേധത്തിന്റെ പ്രധാന കാരണം അക്ഷരവിരോധമായിരുന്നില്ല, അവരുടെ താലിബാനിസ്റ്റ്‌ ചിന്തകളുടെ പ്രതികരണം തന്നെയാണ്‌.
അഫ്‌ഗാനിസ്ഥാനില്‍ ഉദയം കൊള്ളുകയും 1996-2001 കാലഘട്ടത്തില്‍ അഫ്‌ഗാനിസ്ഥാന്റെ ഭരണം നിയന്ത്രിക്കുകയും ചെയ്‌ത രാഷ്‌ട്രീയ സൈനിക പ്രസ്ഥാനമായ താലിബാന്റെ പാത തന്നെയാണോ ലീഗും പിന്‍തുടരുന്നത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ താലിബാനിസം വ്യാപിക്കുവാനുള്ള നീക്കങ്ങളാണ്‌ നടക്കുന്നത്‌. ബുദ്ധ പ്രതിമകള്‍ ഒന്നടങ്കം തകര്‍ത്തു കൊണ്ട്‌ അഫ്‌ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും ആരംഭിച്ച ജിഹാദിന്റെ പിന്‍തുടര്‍ച്ചയാണ്‌ ഇന്ന്‌ കേരളത്തിലും കണ്ടു കൊണ്ടിരിക്കുന്നത്‌.
ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവം അല്ലന്നു പറയാന്‍ കാരണം മുമ്പും ഇവരുടെ ഭാഗത്തു നിന്നും ഇത്തരം സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്‌ എന്നതു കൊണ്ടു തന്നെയാണ്‌. ഇതിന്‌ സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പു നടന്നത്‌ തിരൂര്‍ ടൗണിലാണ്‌. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ നടത്തിയ നീക്കവും ലീഗിന്റെ ഇടപെടലുകള്‍ മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌. ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹം പ്രതികരിക്കുന്നില്ലന്നതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. സാഹിത്യകാരന്‍ മാരും കപട മതേതരവാദികളായ ബുദ്ധി ജീവി സമൂഹവും കുറ്റകരമായ മൗനമാണ്‌ പാലിക്കുന്നത്‌. സ്‌കൂളുകളുടെ മുദ്രകളില്‍ നിന്നും വീണയും നിലവിളക്കും നീക്കം ചെയ്യുന്നതും , ഭാരതീയ നൃത്തകലകളും ശാസ്‌ത്രീയ സംഗീതവും അഭ്യസിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്നതുമെല്ലാം ഈ താലിബാന്‍ ചിന്തകളുടെ പരിണിത ഫലമാണ്‌. വരും നാളുകളില്‍ ഇതിന്റെ തീവ്രത വര്‍ദ്ധിച്ചു വരുമെന്ന കാര്യത്തിലും സംശയമില്ല.
സാഹിത്യകാരന്‍മാരേയും അവരുടെ കൃതികളേയും മാത്രമല്ല അന്യ മതങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങളെ വരെ തടയുവാനും അനുവാദിക്കാതിരുക്കുവാനും ഭരണകൂടത്തിലെ സ്വാധീനം ഉപയോഗിച്ച്‌ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പൊന്നാനിയില്‍ കണ്ടത്‌. ഇതേ താലീബാനിസ്റ്റ്‌ ആശയങ്ങളുടെ സ്വാധീനത്താല്‍ തന്നെയാണ്‌ പൊന്നാനിയില്‍ ഗണേശോത്സവ ഘോഷയാത്രയും വിഗ്രഹ നിമജ്ജന ചടങ്ങും നിരോധിക്കപ്പെട്ടത്‌.
കേരളത്തിലാകമാനം ഇതിന്റെ തീവ്രത സദാചാര പോലീസിന്റെ വേഷത്തിലും മറ്റ്‌ പല രൂപത്തിലും സമാധാന പ്രിയരായ മനുഷ്യര്‍ ഏറെക്കുറെ ഇപ്പോള്‍ തന്നെ അനഭവിക്കുന്നുണ്ട്‌. ചില പ്രദേശങ്ങളില്‍ നൊയമ്പ്‌ കാലത്ത്‌ ഭക്ഷണ വില്‌പന ശാലകള്‍ പകല്‍ സമയങ്ങളില്‍ തുറക്കുന്നതില്‍ നിന്നു മാത്രമല്ല പരസ്യമായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുന്നതില്‍ നിന്നു വരെ അന്യ മതസ്ഥരെ തടയുകയും താക്കീത്‌ ചെയ്യുന്നതും ഇതേ താലീബാനിസത്തിന്റെ ഭാഗം തന്നെയാണ്‌. തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളതും തങ്ങള്‍ നിശ്‌ചയിക്കുന്നതും, തീരുമാനിക്കുന്നതും അനുസരിച്ച്‌ തന്നെ മറ്റുള്ളവരും ജീവിക്കണമെന്ന്‌ ധാര്‍ഷ്‌ട്യമാണ്‌ ഇത്തരം സംഭവങ്ങളിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത്‌.
അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന്‌ സുഖത്തിനായി വരേണമെന്ന്‌ നമ്മെ പഠിപ്പിച്ച ഗുരുദേവന്റെ മണ്ണില്‍ നമ്മെ അടിച്ചേല്‍പ്പിക്കുന്നതാവട്ടെ താലിബാനിസവും. ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളി കളയുവാന്‍ പൊതു സമൂഹം തയ്യാറായില്ലങ്കില്‍ അഫ്‌ഗാനിസ്ഥാനിലേതു പോലുള്ള കറുത്ത യുഗത്തിലേക്ക്‌ കേരളവും മാറ്റപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. 

Comments