ഒരു വെളിപാട്‌ വരുത്തി വച്ച വിനയും കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിയും...!!

ഒരു വെളിപാട്‌ വരുത്തി വച്ച വിനയും
കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിയും...!!

കേരളം മുമ്പ്‌ എങ്ങും അനുഭവിക്കാത്ത തരത്തിലുള്ള ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണല്ലോ. ലോഡ്‌ ഷെഡ്ഡിംഗിന്റേയും കരണ്ട്‌ കട്ടിന്റേയും ദൈര്‍ഘ്യം ദിവസം തോറും വര്‍ദ്ധിച്ചു വരികയാണ്‌. നാം ഇന്നു അനുഭവിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്ക്‌ പല കാരണങ്ങളും പറയാനുണ്ടെങ്കിലും നമ്മുടെ ഭരണാധികാരികളുടെ വീണ്ടു വിചാരമില്ലായ്‌മ നിമിത്തം സംഭവിച്ചതും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതും ആയ കാരണം കൂടി ഉണ്ട്‌. അത്‌ കേരളത്തിലെ ഒരു മന്ത്രിക്ക്‌ ഒരു ദിവസം അപ്രതീക്ഷിതമായി ഉണ്ടായ വെളിപാടിന്റെ പരിണിതഫലം കൂടിയാണ്‌. മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലാണ്‌ അത്‌ ഉടന്‍ പെട്ടും എന്നതായിരുന്നു വെളിപാട്‌. വെളിപാടു ലഭിച്ച ഉടന്‍ തന്നെ മുന്നും പിന്നും നോക്കാതെ താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ വലിപ്പമോ ഒന്നും പരിഗണിക്കാതെ മന്ത്രി ഉറഞ്ഞു തുള്ളി. നാലു ജില്ലകളിലായി അതി വസിക്കുന്ന മുപ്പത്തഞ്ച്‌ ലക്ഷത്തോളം വരുന്ന ആളുകളുടെ കാര്യം മഹാ കഷ്‌ടത്തിലാകും, അതുകൊണ്ട്‌ ഡാം പൊളിച്ചു നീക്കി ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാടു ഭരിക്കുന്ന മന്ത്രി തന്നെ രംഗത്ത്‌ എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. കാള പെറ്റു എന്നു കേട്ടാല്‍ കയര്‍ എടുക്കുക മാത്രമല്ല കൂടു കൂടി നിര്‍മ്മിക്കുന്ന മാധ്യമങ്ങളും, മലയാളികളും കേട്ട പാതി കേള്‍ക്കാത്ത പാതി രംഗത്തിറങ്ങി. നാടെങ്ങും പ്രക്ഷോഭമായി. ഡാം പോട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ രേഖാ ചിത്രം തയ്യാറാക്കി, വെള്ളം ഒഴുകുന്നതിന്റെ വേഗതയും സമയവും വരെ ക്ലിപ്‌തപ്പെടുത്തി. ഡാം പൊട്ടിയാല്‍ വേണ്ട മുന്‍കരുതലുകളുടെ പരിശീലനം വരെ നടത്തി. ഇതോടെ ഈ ഭൂതത്തെ കുപ്പിയില്‍ നിന്നും തുറന്ന വിട്ട മന്ത്രി അല്ല ദൈവം തന്നെ വിചാരിച്ചാലും കാര്യങ്ങള്‍ കയ്യില്‍ നില്‍ക്കില്ലന്ന അവസ്ഥയും വന്നു.
അപ്പോഴാണ്‌ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ നീരൊഴുക്ക്‌ എവിടേക്കാണന്ന്‌ രേഖാ ചിത്രം തയ്യാറാക്കിയവര്‍ക്ക്‌ ബോദ്ധ്യമായത്‌ . അവിടെ നിന്നാണ്‌ മലയാളിയുടെ ഇപ്പോഴത്തെ ദുരവസ്ഥക്ക്‌ തുടക്കമാകുന്നത്‌. മുല്ലപ്പെരിയാര്‍ പൊട്ടി ഒഴുകിയാല്‍ പെരിയാറ്റിലൂടെ എത്തുന്ന ജലം ഇടുക്കി ഡാമിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌ എന്ന്‌ നമ്മുടെ വിദഗ്‌ദന്‍മാര്‍ എല്ലാം കൂടി കണ്ടെത്തി. അങ്ങിനെ വന്നാല്‍ ഇടുക്കി ഡാമിന്‌ ആ ജലത്തെ കൂടി താങ്ങി നിര്‍ത്താന്‍ ആകില്ലന്നും ദുരന്തത്തിന്റെ വ്യാപ്‌തി ഭയനാകം ആകുമെന്നും മുന്നറിയിപ്പുകള്‍ ഉയര്‍ന്നു. ഒടുവില്‍ നമ്മുടെ തുഗ്ലക്ക്‌ മോഡല്‍ ഭരണാധികാരികള്‍ അതിനു പ്രതിവിധിയും കണ്ടെത്തി . മുല്ലപ്പെരിയാര്‍ പെട്ടി ഒഴുകുമ്പോള്‍ വലിയ ദുരന്തം ഉണ്ടാകാതിരിക്കാനും ജല പ്രവാഹത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുവാനും അവര്‍ കണ്ടെത്തിയ പരിഹാരം ഇടുക്കി ഡാമിലെ ജലനിരപ്പ്‌ താഴ്‌ത്തുക എന്നതായിരുന്നു. നിലവില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്‌പാദിപ്പിച്ചും ജലം ഒഴുക്കി കളഞ്ഞും ഡാമിലെ ജലനിരപ്പ്‌ വലിയ തോതില്‍ കുറക്കുകയായിരുന്നു. ഇത്‌ ഭാവിയില്‍ കേരളത്തില്‍ ഉണ്ടാക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച്‌ അന്നേ ആക്ഷേപങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും വകവയ്‌ക്കാതെയാണ്‌ ഇടുക്കി ഡാമിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ത്തിയത്‌.
കൂനിന്‍മേല്‍ കുരു എന്നതു പോലെ തുടര്‍ന്നു വന്ന സീസണില്‍ വേണ്ടത്ര കാലവര്‍ഷം ലഭിച്ചില്ലന്നു മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ തുലാവര്‍ഷവും വേനല്‍ മഴയും ലഭിക്കാതെ വന്നതോടെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക്‌ മാറുകയും ചെയ്‌തു. ഒറ്റാലില്‍ കിടന്നത്‌ കിട്ടിയുമില്ല കൂടയില്‍ കിടന്നതും പോവുകയും ചെയ്‌തു എന്ന മട്ടായി കാര്യങ്ങള്‍. കാലങ്ങള്‍ നീങ്ങി മുല്ലപ്പെരിയാറിന്‌ ഒന്നും സംഭവിച്ചുമില്ല, സ്വപ്‌നം കണ്ട മന്ത്രിക്ക്‌ ഒന്നും പറയാനുമില്ല പക്ഷെ കേരളത്തിലെ ജനങ്ങള്‍ അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ ലോഡ്‌ ഷെഡ്ഡിംഗ്‌ പകല്‍ സമയങ്ങളില്‍ ആറു മണിക്കൂര്‍ വരെ ആക്കേണ്ടി വരുമെന്നാണ്‌ വൈദ്യുത മന്ത്രി പറയുന്നത്‌ . രാത്രിയും പകലുമായുള്ള ഒരു മണിക്കൂര്‍ കട്ടിനു പുറമെ പകല്‍ സമയങ്ങളില്‍ മൂന്നു മണിക്കൂര്‍ കട്ട്‌ നിലവിലുള്ളപ്പോഴാണ്‌ അത്‌ ആറു മണിക്കൂര്‍ ആക്കേണ്ടി വരുമെന്ന്‌ മന്ത്രി പറയുന്നത്‌. വീണ്ടുവിചാരമില്ലാതെ ഓരോരുത്തര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നാടിനെ തന്നെ എങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഈ സംഭവം.കേരളത്തില്‍ ആവശ്യമായ വൈദ്യുതിയുടെ പകുതിയിലധികവും ലഭിക്കുന്നത്‌ ജലവൈദ്യുതിയില്‍ നിന്നാണ്‌. സംസ്ഥാനത്തെ ജല വൈദ്യുതോല്‍പ്പാദനത്തിന്റെ മുക്കാല്‍ പങ്കും നിര്‍വ്വഹിക്കുന്നത്‌ ഇടുക്കിയില്‍ നിന്നുമാണ്‌. ഇതേ നില തുടര്‍ന്നാല്‍ ഇടുക്കിയിലെ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്തി വയ്‌ക്കേണ്ടി വരും. ഇടുക്കി ഡാമിന്റെ ഡെഡ്‌സ്റ്റേറേജ്‌ ലെവല്‍ വരെത്തിയിട്ടുണ്ട്‌ ഇപ്പോഴത്തെ ജലനിരപ്പ്‌. 2280 അടിയാണ്‌ ഡെഡ്‌സ്റ്റോറേജ്‌ ലെവല്‍. 2280 അടിക്കു താഴെയുള്ള വെള്ളം ഉപയോഗിക്കുന്നത്‌ സുരക്ഷിതമല്ലന്നാണ്‌ വൈദ്യുതി ബോര്‍ഡ്‌ റിസര്‍ച്ച്‌ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇടുക്കി ഡാമില്‍ നിന്നും പൈപ്പ്‌ വഴി വെള്ളം മൂലമറ്റം പവ്വര്‍ഹൗസില്‍ എത്തിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌. ആറ്‌ ജനറേറ്ററുകളാണ്‌ മൂലമറ്റം പവ്വര്‍ ഹൗസില്‍ ഉള്ളത്‌. ഇത്ത്‌ എല്ലാം ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കാറില്ല. എന്നാല്‍ നമ്മുടെ ആദ്യം പറഞ്ഞ മന്ത്രിക്ക്‌ വെളിപാടുണ്ടായപ്പോള്‍ വെള്ളത്തിന്റെ അളവു കുറയ്‌ക്കാന്‍ പരമാവധി ജനറേറ്ററുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്നു.
കേരളത്തിന്റെ വൈദ്യുതിയുടെ ഉത്‌പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം അനുദിനം വര്‍ദ്ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ ജല ലഭ്യത ഗണ്യമായി കുറഞ്ഞതിനാല്‍ വൈദ്യുതിക്കായി മറ്റ്‌ സ്രോതസ്സുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്‌ കേരളം. ഒരു കാലത്ത്‌ വൈദ്യുതി മിച്ച സംസ്ഥാനം ആയിരുന്ന കേരളം ഇന്ന്‌ ഇരുട്ടിലേക്ക്‌ നീങ്ങി കൊണ്ടിരിക്കുകയാണ്‌.  

Comments