കടന്നു കയറുന്ന ചൈനയും ഉറക്കം നടിക്കുന്ന ഇന്ത്യന്‍ ഭരണകൂടവും



വീണ്ടും ഭാരതം ഒരു ചൈനീസ്‌ അധിനിവേശത്തിന്‌ വിധേയമായി കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച്‌ ഇന്ത്യന്‍ മണ്ണിലേക്ക്‌ കടന്നു കയറി ചൈനീസ്‌ സൈന്യം ഇന്ത്യന്‍ മണ്ണില്‍ കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നു. നിരവധി തവണ ചൈനീസ്‌ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച്‌ പറക്കുകയും ചെയ്‌തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സമ്മതിക്കുന്നുമുണ്ട്‌. ഇത്തരത്തില്‍ കര, വ്യോമ,സമുദ്രാതിര്‍ത്തികള്‍ ലംഘിച്ചും വിഘടനവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിച്ചും വെല്ലുവിളികള്‍ നടത്തി ഭാരതത്തിന്റെ മേല്‍ ചൈന നിരന്തരം കടന്നാക്രമണങ്ങള്‍ നടത്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഉറങ്ങുകയാണ്‌ നമ്മുടെ ഭരണാധികാരികളും ബി.ജെ.പി. ഒഴികെയുള്ള പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളും. ലോകത്ത്‌ എവിടെ എന്തു സംഭവിച്ചാലും അതിനെക്കുറിച്ച്‌ പ്രതികരിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കാവട്ടെ നാവു തന്നെ നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. ഏതാനും ദേശ സ്‌നേഹികളുടെ ശബ്‌ദം മാത്രമാണ്‌ ഈ ചൈനീസ്‌ കാടത്തത്തിനെതിരെ ഉയര്‍ന്നിട്ടുള്ളൂ എന്നതും സങ്കടകരമാണ്‌.
ക്രീയാത്മകമായി പ്രതികരിക്കേണ്ട ഭരണകൂടവും അതിന്‌ നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരും ഈ വിഷയത്തില്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ രാജ്യം തിരിച്ചറിയണം. ലഡാക്കില്‍ നടക്കുന്നത്‌ ഒരു പ്രാദേശിക പ്രശ്‌നം മാത്രമാണന്ന്‌ പരസ്യമായി പറയുന്ന പ്രധാനമന്ത്രി, താന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വില തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ അതിര്‍ത്തി മറ്റൊരു രാജ്യം ലംഘിക്കുന്നത്‌ എങ്ങിനെ പ്രാദേശിക വിഷയമാകുമെന്ന പ്രധാന മന്ത്രി തന്നെ ജനങ്ങളോട്‌ വിശദീകരിക്കേണ്ടതുണ്ട്‌. വിദേശകാര്യ മന്ത്രിയും, പ്രതിരോധ മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നതാകട്ടെ അതിര്‍ത്തിയില്‍ യാതൊരു നുഴഞ്ഞു കയറ്റവും നടന്നിട്ടില്ലന്നും അങ്ങിനെ എന്തെങ്കിലും നടന്നിട്ടുണ്ടങ്കില്‍ തന്നെ അത്‌ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നുമാണ്‌. 1962 ല്‍ ചൈന യുദ്ധത്തിന്‌ തൊട്ടു മുമ്പും അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹൃ പറഞ്ഞതും ഇതേ വാക്കുകള്‍ തന്നെ ആയിരുന്നു എന്നത്‌ നാം വിസ്‌മരിക്കരുത്‌. അന്നും നാം സമാധാനവും നയതന്ത്രവും പറഞ്ഞും അവര്‍ യുദ്ധവും ചെയ്‌തും ഫലമോ ഭാരതത്തിന്‌ നഷ്‌ടമായത്‌ നമ്മുടെ വിലപ്പെട്ട മണ്ണും ആയിരക്കണക്കിന്‌ ജീവനുകളും. അത്തരം കമ്മ്യൂണിസ്റ്റ്‌ ചതികളെ നാം കരുതിയിരിക്കുക തന്നെ വേണം. ചൈനയുടെ നടപടിയെ വിമര്‍ശിക്കുന്ന ആരും നാളെ ഇന്ത്യ ചൈനക്ക്‌ എതിരെ യുദ്ധം ചെയ്യണമെന്ന്‌ പറയുന്നില്ല. മറിച്ച്‌ ആവശ്യപ്പെടുന്നത്‌ ശക്തമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു മാത്രമാണ്‌.
ശുദ്ധന്‍മാര്‍ ദുഷ്‌ടരുടെ ഫലം ചെയ്യുമെന്നാണല്ലോ പ്രമാണം. അധികാരം കയ്യാളുന്നവര്‍ക്ക്‌ പ്രാപ്‌തിയില്ലങ്കില്‍ എന്തൊക്കേ സംഭവിക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ്‌ ഇന്ന്‌ ഭാരതത്തിന്‍ നടക്കുന്നത്‌. നിര്‍വ്വികാരനായ പ്രധാനമന്ത്രിയും നിര്‍ഗുണനായ പ്രതിരോധ മന്ത്രിയും ശുദ്ധന്‍മാരണന്നു പറഞ്ഞിട്ടു കാര്യവുമില്ല. അവരുടെ പ്രവര്‍ത്തികള്‍ നാടിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. ഭാരതം മുമ്പ്‌ എങ്ങും ദര്‍ശിക്കാത്ത അഴിമതിയുടെ കഥകളാണ്‌ ഇന്നിവര്‍ക്ക്‌്‌ എതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്‌. പ്രധാന മന്ത്രിയുടേയും പ്രതിരോധമന്ത്രിയുടേയും ഓഫീസുകള്‍ പോലും അഴിമതി വിമുക്തമല്ല. ഈ അഴിമതികള്‍ക്ക്‌ എല്ലാം കാരണം ഇവരുടെ പിടിപ്പു കേടും കഴിവില്ലായ്‌മയും തന്നെയാണ്‌. ഇപ്പോള്‍ നാടിന്റെ സുരക്ഷയും സൈന്യത്തിന്റെ മനോവീര്യവും, ആയുധങ്ങളുടെ വിശ്വാസ്യതയും തകര്‍ക്കുന്ന നിലയിലേക്ക്‌ പ്രതിരോധ മന്ത്രാലയത്തിന്റെ പിടിപ്പുകേടും അഴിമതിയും കൊണ്ടെത്തിച്ചിരിക്കുന്നു.
ചെനയുടെ നടപടികള്‍ കേവലം അതിര്‍ത്തിലംഘനം മാത്രമല്ല. ഭാരത്തിന്റെ അതിര്‍ത്തി മേഖലകളിലെല്ലാം ഭാരതത്തെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ്‌ ചീനാ ഭരണകൂടവും സൈന്യവും കൈക്കൊള്ളുന്നത്‌. ഇത്‌ സര്‍ക്കാരിന്‌ അറിവില്ലാഞ്ഞിട്ടല്ല. പക്ഷെ പ്രതിരോധിക്കാന്‍ തക്ക ഇശ്ചാശക്തിയും ധൈര്യവും ഭരണകൂടത്തിന്‌ ഇല്ലാത്തതുമൂലമാണ്‌.
ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സിയാചിന്‍ കഴിഞ്ഞാല്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്ര പ്രധാനമായ പ്രദേശമാണ്‌ ലഡാക്ക്‌. സമുദ്ര നിരപ്പില്‍ നിന്നുംഏകദേശം 17,000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ലഡാക്കിന്റെ ഇരുപത്‌ കിലോമീറ്ററോളം പ്രദേശത്താണ്‌ ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി നുഴഞ്ഞു കയറ്റം നടത്തിയിട്ടുള്ളത്‌. തണുപ്പ്‌ കാലത്ത്‌ മൈനസ്‌ മുപ്പത്‌ ഡിഗ്രി വരെ തണുപ്പുള്ള പ്രദേശമാണിത്‌. ഭാരതത്തിന്റെ യുദ്ധ തന്ത്രങ്ങള്‍ക്ക്‌ ഒഴിച്ചു കൂട്ടുവാനാകാത്ത പ്രദേശവുമാണ്‌. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്ത്‌ ഇന്ത്യ നിര്‍മ്മിച്ച ദൗലത്ത്‌ ബേഗ്‌ ഓള്‍ഡിയായിലെ എയര്‍സ്‌ട്രിപ്പിന്‌ സമീപത്താണ്‌ ഈ കയ്യേറ്റം എന്നതും ഏറെ ശ്രദ്ധേയമാണ്‌. ചെറു യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങേണ്ട സൗകര്യത്തിനായിരുന്നു അന്ന്‌ ഇത്ര ഉയരത്തില്‍ എയര്‍സ്‌ട്രിപ്പ്‌ സ്ഥാപിച്ചത്‌. യുദ്ധാനന്തരം കാര്യമായി ഉപയോഗിക്കാതെ കിടന്ന എയര്‍സ്‌ട്രിപ്പ്‌ 2008 മുതല്‍ വീണ്ടും പ്രവര്‍ത്തനം സജീവമാക്കുകയായിരുന്നു. ചൈനീസ്‌ നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ സൈന്യം ഈ നടപടിക്ക്‌ തയ്യാറായത്‌. അതിനുശ്ശേഷം പലപ്പോഴും ലൈന്‍ ഓഫ്‌ ആക്‌ച്വല്‍ കണ്‍ട്രോള്‍ (L.A.C) ലംഘിക്കുക ചൈന പതിവാക്കുകയായിരുന്നു.
ഇന്ത്യന്‍ കരസേനക്കു ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ ഈ വര്‍ഷം നൂറിലേറെ തവണയും കഴിഞ്ഞ വര്‍ഷം അഞ്ഞൂറിനടുത്ത്‌ തവണയും, 2011 ല്‍ ഇരുന്നൂറ്റി അന്‍പത്‌ തവണയുമാണ്‌ ചെനീസ്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തികള്‍ ലംഘിച്ചിട്ടുള്ളത്‌. 4057 കിലോമീറ്റര്‍ നീളം വരുന്ന ലൈന്‍ ഓഫ്‌ ആക്‌ച്വല്‍ കണ്‍ട്രോളില്‍ എല്ലായിടത്തും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ചൈന നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ രണ്ടു പ്രവശ്യം ഇരു രാജ്യങ്ങളിലേയും സൈന്യങ്ങളുടെ നേതൃത്വത്തില്‍ ഫ്‌ളാഗ്‌ മീറ്റിംഗ്‌ നടത്തിയിരുന്നു. എന്നാല്‍ ചൈനയുടെ കടുംപിടുത്തത്തെ തുടര്‍ന്ന്‌ രണ്ട്‌ ഫ്‌ളാഗ്‌ മീറ്റിംഗുകളും പരാചയപ്പെടുകയായിരുന്നു. ഇപ്പോള്‍ മൂന്നാമത്‌ ഒരു ഫ്‌ളാഗ്‌ മീറ്റിംഗ്‌ കൂടി നടത്താന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും അതു നടക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
ഇന്ത്യാ ചൈന യുദ്ധത്തില്‍ ഇന്ത്യയുടെ കൈകളില്‍ നിന്നും ചൈന പിടിച്ചെടുത്ത 38,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം വീണ്ടെടുക്കണമെന്ന്‌ ആവശ്യം ഇതുവരെ നേടിയെടുക്കാന്‍ ഭാരതത്തിന്‌ ആയിട്ടില്ല. നഷ്‌ടപ്പെട്ട ഭൂപ്രദേശം വിണ്ടെടുക്കുന്നതിനായി 1962 നവംബര്‍ 14 ന്‌ ഇന്ത്യന്‍ പാര്‍ലമെന്റ ്‌ പാസ്സാക്കിയ പ്രമേയം വിസ്‌മരിക്കപ്പെടുകയാണ്‌. ഈ പ്രമേയത്തിന്റെ അന്‍പതാം വാര്‍ഷികത്തിലും ഭാരതത്തിന്റെ കൂടുതല്‍ ഭൂമി ചൈനയ്‌ക്ക്‌ അടിയറ വയ്‌ക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്‌. ലഡാക്കില്‍ മാത്രമല്ല മറ്റ്‌ നിരവധിയായ മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ മണ്ണില്‍ അധിനിവേശത്തിന്‌ ചൈന ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌. ചൈനയുടെ ആണവായുധ വാഹക ശേഷിയുള്ള യുദ്ധ കപ്പലുകള്‍ ഇന്ത്യന്‍ ജലാതിര്‍ത്തികള്‍ ലംഘിച്ച്‌ ബഹുദൂരം ഇന്ത്യന്‍ മണ്ണിലേക്ക്‌ അടുക്കുന്നു എന്ന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന പത്ര വാര്‍ത്തകള്‍ കൂടി ഇതിനോടൊപ്പം കൂട്ടി വായിക്കുമ്പോള്‍ മാത്രമേ ഈ കമ്മ്യൂണിസ്റ്റ്‌ ചതിയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ പാക്‌ അധീന കാശ്‌മീരില്‍ ഉണ്ടായിട്ടുള്ള ചൈനീസ്‌ സൈനിക സാന്നിദ്ധ്യവും കാണാതിരിക്കാനാകില്ല.
ഈ തിരിച്ചറിവുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മള്‍ തയ്യാറായില്ലങ്കില്‍ അതിനു നാം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യ ഭരിച്ചു കൊണ്ടിരുന്ന കാലത്തെല്ലാം നമ്മുടെ ഭൂപ്രദേശങ്ങള്‍ നഷ്‌ടപ്പെടുത്തി കൊണ്ടുള്ള ഒത്തു തീര്‍പ്പുകള്‍ക്ക്‌ അവര്‍ വഴങ്ങിയിട്ടുള്ള ചരിത്രം മാത്രമെ പറയുവാനുള്ളു. അത്‌ ചൈനാ യുദ്ധത്തിലായാലും , പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലായാലും, ബംഗ്ലാദേശ്‌ യുദ്ധത്തിലായാലും എല്ലാം ഭാരതത്തിന്റെ ഭൂപ്രദേശങ്ങള്‍ നഷ്‌ടപ്പെടുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇപ്പോള്‍ വീണ്ടും 90,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ ഭൂപ്രദേശത്തിനു മേലുള്ള ചൈനയുടെ പുതിയ അവകാശ വാദത്തേയും അംഗീകരിച്ചു നല്‍കുന്ന നടപടികളിലേക്കാണ്‌ ഭരണം കൂടം നീങ്ങുന്നത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ചൈനീസ്‌ ഭരണകൂടത്തെ ഇന്ത്യയുടെ ശക്തമായ ആശങ്കള്‍ ബോദ്ധ്യപ്പെടുത്തുവാനും അവരെ തിരുത്തിക്കുവാനും ആവശ്യമായ നടപടികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അടുത്ത മാസം 9 ന്‌ ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ അതിനു മുന്‍കൈ എടുക്കണം. അതൊടൊപ്പം തന്നെ ലൈന്‍ ഓഫ്‌ ആക്‌ച്വല്‍ കണ്‍ട്രോള്‍ മുള്ളുവേലി കെട്ടി സംരക്ഷിക്കുവാനും ഭാരത സര്‍ക്കാര്‍ തയ്യാറാകണം. ഭാരതത്തിന്റെ വാദഗതികളെ ചൈന ഭരണകൂടം അംഗീകരിക്കാത്ത പക്ഷം അടുത്തമാസം 20 ന്‌ നിശ്ചയിച്ചിട്ടുള്ള ചൈനീസ്‌ പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഭാരത സര്‍ക്കാര്‍ തയ്യാറാകണം.
ചൈനയുടെ അധിനിവേശങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞ ഒക്‌ടോബര്‍ മാസം ചേര്‍ന്ന ആര്‍.എസ്‌.എസ്‌. അഖിലഭാരതീയ കാര്യകാര്യ മണ്‌ഡല്‍ പാസ്സാക്കിയ പ്രമേയം ഒരു തുറന്ന ചര്‍ച്ചക്ക്‌ വിധേയമാക്കുന്നത്‌ നന്നായിരിക്കും.
?ആവര്‍ത്തിച്ച്‌ കടന്നുകയറ്റങ്ങള്‍ നടത്തിയും സൈനികപോസ്റ്റുകള്‍ തകര്‍ത്തും ജനങ്ങളെ പീഡിപ്പിച്ചും നമ്മുടെ അതിര്‍ത്തികളില്‍ ചൈന നിരന്തരമായി സൈനിക സമ്മര്‍ദ്ദം ചെലുത്തുകയാണ്‌. നമ്മുടെ അയല്‍രാജ്യങ്ങളിലെ ചൈനയുടെ സൈനിക സാന്നിധ്യവും സൈനികകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതും ഭാരതത്തെ സൈനികമായി വളയുക എന്ന ലക്ഷ്യംവെച്ച്‌ഈരാജ്യങ്ങളുമായി തന്ത്രപരമായ സഹകരണത്തിലേര്‍പ്പെടുന്നതും ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌. ഭാരതത്തിനെതിരെ പാക്കിസ്ഥാനെ ആയുധമണിയിക്കുന്നത്‌, പാക്കിസ്ഥാനിലെ ഭാരതവിരുദ്ധ ഭീകരരെ സഹായിക്കുന്നത്‌, പാക്കധീന കാശ്‌മീരിലെ സൈനികപ്രവര്‍ത്തനം, മാവോയിസ്റ്റുകളിലൂടെ നേപ്പാളിലെ ഭരണം നിയന്ത്രിക്കാനുള്ള ശ്രമം, ബംഗ്ലാദേശിലും മ്യാന്‍മറിലും ശ്രീലങ്കയിലുമുള്ള ചൈനീസ്‌ പ്രതിരോധവിദഗ്‌ധരുടെ സാന്നിധ്യം എന്നിവ ചൈനയുടെ ഈ വളഞ്ഞുപിടിക്കലിന്‌ ഉദാഹരണമാണ്‌. അതിര്‍ത്തിക്കപ്പുറത്തുനിന്ന്‌ ഭീകരവാദത്തെയും വിഘടനവാദത്തെയും സഹായിക്കുന്നതിന്‌ പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ സഹായിക്കുന്ന ചൈനയുടെ നടപടി നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും നേരിട്ട്‌ വെല്ലുവിളിക്കുന്നതാണ്‌. സൈബര്‍ പോരാളികളെ ഉപയോഗിച്ച്‌ വിവരവാര്‍ത്താവിനിമയ സംവിധാനങ്ങളെ ചൈന തകര്‍ക്കുകയാണ്‌. ഊര്‍ജ പദ്ധതികള്‍ കുറഞ്ഞ ചെലവില്‍ ലേലംകൊണ്ട്‌ നിര്‍ണായക മേഖലകളിലേക്ക്‌ ചൈന സ്വന്തം ചാരശൃംഖല വ്യാപിപ്പിക്കുകയാണ്‌. ഇത്‌ രാഷ്ട്രസുരക്ഷക്ക്‌ കനത്ത ഭീഷണിയാണ്‌.? ഇതായിരുന്നു ആപ്രമേയത്തിലെ ഒരു പ്രധാന ഉള്ളടക്കം ഈ പ്രമേയത്തില്‍ പറഞ്ഞിട്ടുള്ളകാര്യങ്ങളെക്കുറിച്ച്‌ ഒരു തുറന്ന ചര്‍ച്ചക്ക്‌ വഴിയോരുക്കുകയാണങ്കില്‍ അത്‌ സാധാരണക്കാര്‍ക്ക്‌ ഈ വിഷയങ്ങളുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കുവാന്‍ അവസരമുണ്ടാവുകയും ചെയ്യും.
രാജ്യ താത്‌പര്യത്തെ കണക്കിലെടുത്ത്‌ രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി നമ്മുടെ ഭരണാധികാരികളും രാഷ്‌ട്രീയ പാര്‍ട്ടികളും ഈ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ ചതിക്കെതിരെ ഒരു തുറന്ന സമീപനം സ്വീകരിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.


Comments