യു ഡി എഫ്‌ മുസ്ലീംലീഗിന്റെ അടിമയാകുന്നു മുഖ്യമന്ത്രിക്ക്‌ പുല്ലുവില



നിയസഭാ തെരെഞ്ഞെടുപ്പ്‌ ഫലം പുറത്തു വന്നതോടെ ഇക്കുറി യുഡി എഫ്‌ നേതൃത്വവും കോണ്‍ഗ്രസ്സും മുസ്ലീംലീഗിന്റെ അടിമയായിമാറുമെന്ന പ്രചരണം ആരംഭിച്ചിരുന്നു. എന്നാല്‍ ആദ്യ ദിനങ്ങളിലെ മുസ്ലീം ലീഗ്‌ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ കരുതലോടും പക്വതയോടെയുമുള്ളതായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ മുസ്ലീം ലീഗ്‌ തീരുമാനിക്കും യു ഡി എഫ്‌ അനുസരിക്കേണ്ടി വരും എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നിങ്ങിത്തുടങ്ങി. യുഡിഎഫ്‌ പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 20 മന്ത്രിമാരായിരിക്കും ഉണ്ടാവുക അതില്‍ നാലെണ്ണം മുസ്ലീം ലീഗിനും രണ്ടെണ്ണം കേരളാ കോണ്‍ഗ്രസ്സിനും ആയിരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞ്‌ മണിക്കൂറുകള്‍ തികയും മുമ്പ്‌ മുസ്ലീം ലീഗ്‌ നേതൃത്വം അഞ്ച്‌ മന്ത്രിമാരെ പ്രഖ്യാപിച്ചു എന്നുമാത്രമല്ല സത്യ പ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാരുടെ വകുപ്പുകളും പാര്‍ട്ടി നേതാവ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിക്കുവാനുള്ള മുഖ്യമന്ത്രിയുടെ അവകാശം പോലും നിഷേധിച്ച മുസ്ലീം ലീഗ്‌ നേതൃത്വം ഈ യുഡിഎഫ്‌ സംവിധാനത്തില്‍ മുഖ്യമന്ത്രിക്ക്‌ പുല്ലു വില പോലും കല്‌പിക്കുന്നില്ല എന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. വരും ദിനങ്ങളില്‍ കേരളത്തില്‍ എന്താണ്‌ നടക്കാന്‍ പോകുന്നത്‌ എന്നുള്ളതിന്റെ ടെസ്റ്റ്‌ ഡോസ്‌ യുഡിഎഫിന്‌ മുസ്ലീം ലീഗ്‌ ഈസംഭവത്തിലൂടെ നല്‍കി കഴിഞ്ഞു. കേരളത്തിന്റെ സമ്പത്ത്‌ എങ്ങിനെ വിനിയോഗിക്കണം ആര്‍ക്കൊക്കെ എന്തൊക്കെ നല്‍കണം എന്ന്‌ ഇനി നിശ്ചയിക്കപ്പെടുക പാണങ്കാട്ടു നിന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു പ്രധാന വകുപ്പ്‌ പോലും കൈവശപ്പെടുത്തുവാന്‍ കഴിയാത്ത കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്‌ ഇനി പാണങ്കാട്ടേയും പാലായിലേയും തമ്പുരാക്കന്‍മാര്‍ക്ക്‌ മുന്നില്‍ ഓശ്ചാനിച്ച്‌ നില്‍ക്കേണ്ട ഗതികേടും വന്നു ചേര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഈ ഗതികേടിന്റെ കാഴ്‌ചകള്‍ കണി കണ്ടാവും വരും ദിവസങ്ങളില്‍ കേരളം ഉണരാന്‍ പോകുന്നത്‌

ഇതിലും വലിയ തഗികേടും കോണ്‍ഗ്രസ്സിന്‌ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്‌ എതിരെ കോണ്‍ഗ്രസ്സും യു ഡി എഫും ഉന്നയിച്ച ഏറ്റവും വലിയ അഴിമതിയായിരുന്നു ലോട്ടറി കേസ്‌. അതിനെ വളര്‍ത്തിയെടുത്തതും നയിച്ചതും വി. ഡി സതീശനായിരുന്നു. അതേ ലോട്ടറി മാഫിയായുടേയും അവരുടെ വക്കീലായി വന്ന കോണ്‍ഗ്രസ്സ്‌ വക്താവിന്റേയും ഇടപെടലും സ്വാധീനവും നിമിത്തം ലോട്ടറി മാഫിയെ പ്രീണിപ്പിക്കാന്‍ വിഡി സതീശനെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ഗതികേടും ഉമ്മന്‍ ചാണ്ടിക്ക്‌ വന്നു ചേര്‍ന്നിരിക്കുന്നു.

Comments