ഇരുമുന്നണികള്‍ക്കും സാധ്യത കല്‍പിച്ച്‌ സര്‍വെ ഫലങ്ങള്‍
കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്‌ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിവിധ ഏജന്‍സികള്‍ നടത്തിയ പോസ്റ്റ്‌ പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു. ആര്‌ ഭരിച്ചാലും വലിയ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ്‌ സര്‍വെ ഫലങ്ങളുടെ പൊതു നിഗമനം. മൂന്നു സര്‍വെ ഫലങ്ങള്‍ യു.ഡി.എഫ്‌ ഭരണം പ്രവചിക്കുമ്പോള്‍ സി.എന്‍.എന്‍..ബി.എന്‍സി.എസ്‌.ഡി.എസ്‌ ചാനല്‍ മാത്രമാണ്‌ എല്‍.ഡി.എഫ്‌ ഭരണത്തിന്‌ സാധ്യത കാണുന്നത്‌. ഏജന്‍സിയുടെ നിഗമനപ്രകാരം എല്‍.ഡി.എഫിന്‌ 69 മുതല്‍ 77 വരെ സീറ്റ്‌ കിട്ടാം. യു.ഡി.എഫിന്‌ കിട്ടാവുന്ന സീറ്റുകള്‍ 63നും 71 ഇടയ്‌ക്കായിരിക്കും. എല്‍.ഡി.എഫിന്‌ 46 ശതമാനം വോട്ട്‌ കിട്ടുമെന്ന്‌ പറയുന്ന സര്‍വെ യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിച്ചേക്കാമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. ഒരു ശതമാനത്തിന്റെ വ്യത്യാസം മാത്രം.അതേ സമയം 72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ ഏഷ്യാനെറ്റ്‌ ടി.വി.സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ്‌ പോള്‍ സര്‍വെ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ്‌ യു.ഡി.എഫ്‌ നേടുക, എല്‍.ഡി.എഫ്‌ 43 ഉം. യു.ഡി.എഫ്‌ വോട്ടുകളില്‍ ഒരു ശതമാനം വര്‍ദ്ധനയാണ്‌ കാണാനായത്‌. എല്‍.ഡി.എഫ്‌ വോട്ട്‌ ആറുശതമാനം കുറഞ്ഞാണ്‌ 43 ല്‍ എത്തിയത്‌. അമ്പത്തെട്ടിനും അറുപത്തെട്ടിനും ഇടയിലാകും എല്‍.ഡി.എഫിന്റെ സീറ്റ്‌. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചുശതമാനം വോട്ട്‌ കൂടുതല്‍ നേടിയ ബി.ജെ.പിക്ക്‌ രണ്ട്‌ സീറ്റ്‌ ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു.ഹെഡ്‌ലൈന്‍സ്‌ ടുഡെഒ.ആര്‍.ജി സര്‍വെയും യു.ഡി.എഫ്‌ വിജയം കണക്ക്‌കൂട്ടുന്നു. 8592 സീറ്റ്‌ യു.ഡി.എഫിനും 4552 സീറ്റ്‌ എല്‍.ഡി.എഫിനും പറയുന്നു. ജയ്‌ഹിന്ദ്‌ ടി.വിക്ക്‌ വേണ്ടി സാര്‍ക്ക്‌ നടത്തിയ സര്‍വെയില്‍ യു.ഡി.എഫിന്‌ മികച്ച വിജയമാണ്‌ പ്രവചിക്കുന്നത്‌. ഐക്യമുന്നണി 86 നും 96നുമിടയില്‍ സീറ്റ്‌ നേടി അധികാരത്തില്‍ വരുമെന്നാണ്‌ കണ്ടെത്തല്‍. സി.വി.ബി.സി ന്യൂസ്‌സി വോട്ടറിന്റെ നിയമനം അനുസരിച്ച്‌ 83 നും 91 നുമിടയില്‍ യു.ഡി.എഫിനും 49 നും 57 നുമിടയില്‍ എല്‍.ഡി.എഫിനും സാധ്യതകാണുന്നു. യു.ഡി.എഫിന്‌ 88 ഉം എല്‍.ഡി.എഫിന്‌ 49 ഉം സീറ്റാണ്‌ സ്റ്റാര്‍ ന്യൂസ്‌ സര്‍വെയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഭൂരിപക്ഷം പേരും പിന്തുണക്കുന്നത്‌ വി.എസ്‌ അച്യുതാനന്ദനെ എന്നാണ്‌ എല്ലാ സര്‍വെ ഫലങ്ങളും പറയുന്നത്‌

ഏഷ്യാനെറ്റ്‌ സര്‍വെയുടെ വിശദാംശങ്ങള്‍

കൂടുതല്‍ പേര്‍ യു.ഡി.എഫിന്‌ വോട്ട്‌ ചെയ്‌തതായാണ്‌ നിഗമനമെങ്കിലും കൂടുതല്‍ പേര്‍ വി.എസ്‌. മുഖ്യമന്ത്രിയാകണമെന്ന്‌ ആഗ്രഹമാണ്‌ പ്രകടിപ്പിച്ചത്‌. 40 ശതമാനം വോട്ട്‌ വി.എസ്സിന്‌ കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ കിട്ടിയത്‌ 37 ശതമാനമാണ്‌. എന്നാല്‍ രമേശ്‌ ചെന്നിത്തല പതിനെട്ട്‌ ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്‌. കോടിയേരി ബാലകൃഷ്‌ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്‌.ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ 62 ശതമാനമാളുകള്‍ യു.ഡി.എഫ്‌ എന്ന മറുപടിയാണ്‌ നല്‍കിയത്‌. 33 ശതമാനമേ എല്‍.ഡി.എഫ്‌ വിജയം പ്രതീക്ഷിക്കുന്നുള്ളൂ.തെക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നുമാണ്‌ യു.ഡി.എഫിന്‌ കൂടുതല്‍ സീറ്റ്‌ കിട്ടുക. ഇടതിന്‌ മലബാറില്‍ നിന്നും. യു.ഡി.എഫിന്‌ മലബാറില്‍ നിന്ന്‌ 12-16 സീറ്റുകളും മധ്യകേരളത്തില്‍നിന്ന്‌ 34-37 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത്‌ നിന്ന്‌ 2619 സീറ്റുകളും കിട്ടാനാണിട. എല്‍.ഡി.എഫിനാകട്ടെ മലബാറില്‍ നിന്ന്‌ 33-37 സീറ്റുകളും മധ്യകേരളത്തില്‍നിന്ന്‌ 7-10 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത്‌ നിന്ന്‌ 18-20 സീറ്റുകളാണ്‌ എക്‌സിറ്റ്‌ പോള്‍ പ്രകാരം കിട്ടുക.ഏഷ്യാനെറ്റ്‌ ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ്‌ ആന്റ്‌ റിസര്‍ച്ചുമായി ചേര്‍ന്ന്‌ തിരഞ്ഞെടുപ്പിന്‌ ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ ?ിപ്രായമാണ്‌ തേടിയത്‌. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ്‌ മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്‌. ഏപ്രില്‍ 14 നും 20 നും ഇടയിലാണ്‌ സര്‍വെ നടത്തിയത്‌.

മനോരമ ന്യൂസ്‌, സിഎന്‍എന്‍ - ഐബിഎന്‍, ദ്‌ വീക്ക്‌ പോസ്‌റ്റ്‌ പോള്‍ സര്‍വേഫലം.

കേരളത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
കേരളത്തില്‍ ഇരുമുന്നണികളും കേവലഭൂരിപക്ഷം നേടാന്‍ സാധ്യതയുണ്ടന്ന്‌ മനോരമ ന്യൂസ്‌, സിഎന്‍എന്‍ - ഐബിഎന്‍, ദ്‌ വീക്ക്‌ പോസ്‌റ്റ്‌ പോള്‍ സര്‍വേഫലം. വോട്ടിങ്‌ ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും എല്‍ഡിഎഫിനാണ്‌ നേരിയ മുന്‍തൂക്കം. യുഡിഎഫ്‌ അധികാരത്തിലെത്താനുള്ള സാധ്യതയും സര്‍വേ തള്ളിക്കളയുന്നില്ല.എല്‍ഡിഎഫ്‌ 46 % വോട്ടു നേടുമെന്നാണ്‌ സര്‍വേയിലെ കണ്ടെത്തല്‍. യുഡിഎഫ്‌ 45 % വോട്ട്‌ ലഭിക്കാം. 69 മുതല്‍ 77 വരെ സീറ്റ്‌ നേടി എല്‍ഡിഎഫ്‌ ഭരണം നിലനിര്‍ത്താനുള്ള സാധ്യത പറയുന്ന സര്‍വേ അതേസമയം, യുഡിഎഫിന്‌ 63 മുതല്‍ 71 വരെ സീറ്റുകള്‍ നേടാമെന്നും വിലയിരുത്തുന്നു. അതായത്‌ കടുത്ത, ഇഞ്ചോടിഞ്ച്‌ പോരാട്ടം തന്നെയെന്ന്‌ വ്യക്‌തം.വി.എസ്‌. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്‌തികരമെന്ന്‌ 65% പേരാണ്‌ അഭിപ്രായപ്പെട്ടത്‌. മികച്ച മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള മറുപടിയിലും മുന്‍തൂക്കം വിഎസിനു തന്നെ. 38 % വി.എസിനെ മുഖ്യമന്ത്രിസ്‌ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുമ്പോള്‍ 25 ശതമാനം പേരാണ്‌ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്‌ക്കുന്നത്‌. 2006ല്‍ 35 ശതമാനം പേരാണ്‌ വിഎസിന്‌ ഒപ്പമുണ്ടായിരുന്നത്‌. ഉമ്മന്‍ചാണ്ടിക്കൊപ്പം 31 ശതമാനവും.പ്രമുഖ തിരഞ്ഞെടുപ്പ്‌ ഫലപ്രവചനവിദഗ്‌ധനായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ ഡവലപിങ്‌ സൊസൈറ്റീസ്‌ ആണ്‌ വോട്ടെടുപ്പിന്‌ തൊട്ടുപിന്നാലെ 55 മണ്ഡലങ്ങളിലായി സര്‍വേ നടത്തിയത്‌. 220 കേന്ദ്രങ്ങളിലായി 3133 വോട്ടര്‍മാരെ നേരിട്ട്‌ കണ്ട്‌ നടത്തിയ പഠനമാണ്‌ ഫലപ്രവചനത്തിന്റെ അടിസ്‌ഥാനം. എന്നാല്‍ സര്‍വേ സംഘം നേരിട്ട്‌ കണ്ട 11.2 ശതമാനം പേര്‍ ആര്‍ക്ക്‌ വോട്ട്‌ ചെയ്‌തെന്ന്‌ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇത്‌ സര്‍വേയിലെ കണ്ടെത്തലുകളുടെ കൃത്യതയെ ബാധിച്ചേക്കാം.

പശ്‌ചിമബംഗാളില്‍ മമത തൂത്തുവാരും

പശ്‌ചിമബംഗാളില്‍ ഇടതുസഖ്യത്തെ തകര്‍ത്ത്‌ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ സഖ്യം വന്‍ഭൂരിപക്ഷം നേടുമെന്ന്‌ സിഎസ്‌ഡിഎസ്‌ സര്‍വേ കണ്ടെത്തല്‍. തൃണമൂല്‍ സഖ്യം 222 മുതല്‍ 234 സീറ്റുവരെ നേടാമെന്നാണ്‌ പ്രവചനം. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ ഇടതുസഖ്യത്തിന്‌ പിന്തുണ നഷ്‌ടപ്പെട്ടെന്ന്‌ സര്‍വേ വിലയിരുത്തുന്നു.പ്രവചനം ശരിയെങ്കില്‍ ബംഗാളില്‍ ഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടി നേരിടും. മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ - കോണ്‍ഗ്രസ്‌ സഖ്യം ആകെയുള്ള 294 സീറ്റുകളില്‍ 222 മുതല്‍ 234 വരെ നേടുമെന്നാണ്‌ സര്‍വേ പ്രവചിക്കുന്നത്‌. സിപിഎം നയിക്കുന്ന ഇടതുസഖ്യത്തിന്‌ കിട്ടാവുന്നത്‌ 60 മുതല്‍ 72 സീറ്റു വരെ മാത്രം. മൂന്ന്‌ പതിറ്റാണ്ടിനിടെ ഇടതിന്‌ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശതമാനം വോട്ടാകും ഇത്തവണത്തേതെന്നും സര്‍വേ വിലയിരുത്തുന്നു. 40 ശതമാനം. 2006ലേതിനെക്കാള്‍ പത്തുശതമാനം വോട്ടാണ്‌ കുറഞ്ഞിരിക്കുന്നത്‌. ഇടതുസര്‍ക്കാരിന്‌ ഇനി അവസരം നല്‍കേണ്ടെന്ന്‌്‌ 48 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നു.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 49 ശതമാനം പേര്‍ തൃപ്‌തരും 39 ശതമാനം അസംതൃപ്‌തരുമാണ്‌. 2006ല്‍ സര്‍ക്കാരില്‍ തൃപ്‌തിയുള്ളവര്‍ 64 ശതമാനമായിരുന്നു. യുവജനങ്ങള്‍ക്കിടയിലാണ്‌ ഇടതിന്റെ പിന്തുണ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്‌. 2006 ല്‍ യുവജനങ്ങളുടെ പിന്തുണ 56 ശതമാനമായിരുന്നിടത്ത്‌ ഇത്തവണ 36 ശതമാനം മാത്രം. നഗരവാസികള്‍ക്കും സമ്പന്നവിഭാഗങ്ങള്‍ക്കുമിടയിലും പിന്തുണ ഗണ്യമായി കുറഞ്ഞു.തൃണമൂല്‍ നേതാവ്‌ മമത ബാനര്‍ജി അടുത്ത മുഖ്യമന്ത്രിയാകണമെന്ന്‌്‌ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നു. മമതയ്‌ക്കു 45 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ ബുദ്ധദേവിന്‌ 30 ശതമാനം മാത്രം. ബുദ്ധദേവിന്റെ ഭരണത്തെക്കാള്‍ ഭേദം ജ്യോതിബസുവിന്റെ ഭരണമായിരുന്നുവെന്ന്‌ ഭൂരിഭാഗം അഭിപ്രായപ്പെടുന്നു. സിപിഎം അഴിമതിയുടെ പടിയിലാണെന്ന്‌ ഭൂരിപക്ഷം പേരും വിലയിരുത്തുന്നു. സര്‍ക്കാരിനുള്ള പിന്തുണ ഇടിഞ്ഞപ്പോള്‍തന്നെ അടിസ്‌ഥാനമേഖലകളില്‍ പുരോഗതിയുണ്ടെന്നും ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സഖ്യത്തിനു മുന്‍തൂക്കം

സിഎസ്‌ഡിഎസ്‌ സര്‍വെ പ്രകാരം തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സഖ്യത്തിനു മുന്‍തൂക്കം. വിജയകാന്തുമായുള്ള സഖ്യവും യുവാക്കളുടെ പിന്തുണയും ജയലളിതയെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുമെന്നാണ്‌ സര്‍വെ ഫലം പറയുന്നത്‌. അണ്ണാ ഡിഎംകെ സഖ്യത്തിനു ആകെയുള്ള 234 ല്‍ 120 മുതല്‍ 132 സീറ്റ്‌ വരെ ലഭിക്കാം. ഡിഎംകെ സഖ്യത്തിനു 102 മുതല്‍ 114 സീറ്റു വരെ ലഭിക്കാം. തരംഗമൊന്നുമില്ലെങ്കിലും അണ്ണാ ഡിഎംകെയ്‌ക്ക്‌ 2006 ലെ നാല്‍പതിന്റെ സ്‌ഥാനത്ത്‌ 46 ശതമാനം വോട്ട്‌ ലഭിക്കും. ഡിഎംകെയ്‌ക്ക്‌ ഇത്‌ 45 ല്‍ നിന്ന്‌ 44 ലേക്ക്‌ കുറയും. സര്‍വെ ഉള്‍പ്പെടുത്തിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും വ്യക്‌തമായ മുന്‍തൂക്കം ജയലളിത നേടുന്നുണ്ട്‌. അതില്‍ത്തന്നെ യുവാക്കള്‍ക്കിടയില്‍ 2006 ലെ 38 ന്റെ സ്‌ഥാനത്ത്‌ 49 ലേക്ക്‌ വന്‍ കുതിപ്പാണ്‌ അണ്ണാ ഡിഎംകെ നേടുന്നത്‌.ഇരു സഖ്യത്തിലുള്ള ഘടകകക്ഷികള്‍ കൂറുമാറി വോട്ട്‌ ചെയ്യാനുള്ള സാധ്യത സര്‍വെ തള്ളിക്കളയുന്നു. 2001 നുശേഷം ആദ്യമായി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്‌ കരുണാനിധിയേക്കാള്‍ ജയലളിതയാണ്‌. ജയലളിത 43, കരുണാനിധി 38, സ്‌റ്റാലിന്‍ മൂന്നു ശതമാനവുമായി ഏറെ പിന്നിലാണ്‌. എന്നാല്‍, കരുണാനിധിയുടെ മുഖ്യമന്ത്രിയായുള്ള പ്രകടനമായിരുന്നു ജയലളിതയുടേതിനേക്കാള്‍ മികച്ചതെന്ന്‌ കൂടുതല്‍ പേര്‍ കരുതുന്നു.പക്ഷേ, അഴിമതിയിലും സ്വജനപക്ഷപാതത്തിലും ജയലളിതയേക്കാള്‍ മോശം കരുണാനിധിയാണ്‌. 2ജി അഴിമതി മൂലം ഡിഎംകെയില്‍ നിന്ന്‌ അണ്ണാ ഡിഎംകെയിലേക്ക്‌ വോട്ടു മറിഞ്ഞിട്ടുണ്ടാവുമെന്നും സര്‍വേ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജയ്‌ക്കും കനിമൊഴിക്കും മാത്രമാണ്‌ പങ്കെന്ന്‌ കൂടുതല്‍ പേരും വിശ്വസിക്കുന്നു.





Comments

Post a Comment