നാളെ കേരളം ചരിത്രം മാറ്റി എഴുതുമോ.......? കാത്തിരുന്നു കാണാം



നാളെ കേരളം ചരിത്രം മാറ്റി എഴുതുമോ.......? കാത്തിരുന്നു കാണാം
കേരളത്തില്‍ ചരിത്രം തിരുത്തിയെഴുതി ഇടതുമുന്നണി ഭരണം തുടരുമോ...? അതോ കീഴ്‌വഴക്കങ്ങള്‍ പാലിച്ചുകൊണ്ട്‌ ഒരു ഭരണമാറ്റം ഉണ്ടാകുമോ...? ഇക്കുറിയെങ്കിലും ബി ജെ പിക്ക്‌ വിജയിക്കുവാനാകുമോ....? ഇങ്ങനെ നീളുന്നു കഴിഞ്ഞ ഒരു മാസക്കാലത്തെ ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിക്കുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഒരു രാത്രി കൂടി കണക്കുകള്‍ കൂട്ടാം സ്വപ്‌നങ്ങള്‍ കാണാം വാതുവയ്‌പ്‌ നടത്താം . ആരു ഭരിക്കുമെന്ന ജനവിധി നാളെ പുറത്തുവരും. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്‌. ജയപരാജയങ്ങള്‍ രണ്ടു മുന്നണികളിലുമുണ്ടാക്കാവുന്ന രാഷട്രീയ പ്രത്യാഘാതങ്ങളിലേക്കു കൂടി കേരളം ചുവടുവയ്‌ക്കുന്നു. ഉദ്വേഗപൂര്‍ണമായ ഒരു മാസത്തിനൊടുവില്‍ പ്രത്യാശയും അങ്കലാപ്പും ഒരുപോലെ കൂട്ടുന്ന പോസ്‌റ്റ്‌ പോള്‍ സര്‍വേഫലങ്ങളാണു ബുധനാഴ്‌ച പുറത്തുവന്നത്‌. ഏഴു സര്‍വേകളില്‍ ആറിലും യുഡിഎഫ്‌ മുന്നിലെത്തി. എന്നാല്‍, അഞ്ചും അവര്‍ക്കു വന്‍ ഭൂരിപക്ഷം പ്രവചിക്കുന്നില്ല.സര്‍വേഫലങ്ങള്‍ പൂര്‍ണനിരാശ സമ്മാനിക്കുന്നതല്ല എന്ന ആശ്വാസമുണ്ട്‌ ഇടതുമുന്നണിക്ക്‌.
സര്‍വേകള്‍ പ്രകാരം യുഡിഎഫിനു കിട്ടാവുന്ന ഏറ്റവും കൂടിയ സീറ്റ്‌ 102 ആണ്‌. കുറഞ്ഞത്‌ 63. ഇടതുമുന്നണിയുടെ ഏറ്റവും കുറഞ്ഞ സര്‍വേഫലം 35. കൂടിയത്‌ 77. അധികാരത്തിലെത്തിയ മുന്നണിക്കു 2001ലും 2006ലും വന്‍ ഭൂരിപക്ഷമാണു കിട്ടിയതെങ്കില്‍ ഇക്കുറി ആരു ജയിച്ചാലും വലിയ അന്തരമുണ്ടാവില്ലെന്ന സൂചനകളുണ്ട്‌.സര്‍വേഫലങ്ങള്‍ നല്‍കുന്ന പൊതുചിത്രവും അതാണ്‌. അതേസമയം, ഉയര്‍ന്ന പോളിങ്‌ ശതമാനം (75.12) തരംഗ സൂചനയാണെന്ന അഭിപ്രായം ചില കോണുകളിലുണ്ട്‌. 65%പേര്‍ ആര്‍ക്കു വോട്ട്‌ ചെയ്യണമെന്നു പ്രചാരണത്തിനു മുന്‍പു തന്നെ തീരുമാനിച്ചിരുന്നുവെന്നാണ്‌ ഒരു സര്‍വേ വ്യക്‌തമാക്കിയത്‌. വോട്ടു ചെയ്‌തത്‌ ഏതു മുന്നണിക്ക്‌ എന്നു വെളിപ്പെടുത്താത്തവരുടെ എണ്ണവും ചില സര്‍വേകളില്‍ നിര്‍ണായകമാണ്‌. ലോക്‌സഭാ, പഞ്ചായത്ത്‌ നേട്ടങ്ങളുടെ തുടര്‍ച്ചയായ അനുകൂല ജനഹിതം യുഡിഎഫ്‌ പ്രതീക്ഷിക്കുന്നു. കൂടുതല്‍ കക്ഷികള്‍ വന്നതോടെ കരുത്താര്‍ന്ന മുന്നണി, സാമുദായിക ശക്‌തികളുടെ പിന്തുണ, സിപിഎമ്മിലെയും എല്‍ഡിഎഫിലെയും തര്‍ക്കങ്ങള്‍ ജനമനസ്സുകളിലുണ്ടാക്കിയ വികാരം, മുന്നണികളെ മാറിമാറി വരിക്കുന്ന കേരളത്തിന്റെ പാരമ്പര്യം തുടങ്ങിയവ അനുകൂല ഘടകങ്ങളായി യുഡിഎഫ്‌ കാണുന്നു.യുപിഎയ്‌ക്കും യുഡിഎഫിനും വന്ന അനര്‍ഥങ്ങള്‍ പഞ്ചായത്ത്‌ -ലോക്‌സഭാ രാഷ്‌ട്രീയ സാഹചര്യം മാറ്റി മറിച്ചുവെന്ന്‌ ഇടതുമുന്നണി വിശ്വസിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ തരംഗമില്ലെന്നു കരുതുന്ന മുന്നണി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു കിട്ടിയ സ്വീകാര്യത വന്‍ തോല്‍വി ഉണ്ടാവില്ല എന്നതിന്റെ ഉറപ്പുള്ള തെളിവായും കാണുന്നു. ബിജെപിക്കു കിട്ടാനിടയുള്ള അധികശതമാനം, ഏതു മുന്നണിയുടെ വോട്ടാകും കൂടുതല്‍ ചോര്‍ത്തുക എന്നിവയും ജനവിധിയെ സ്വാധീനിക്കുന്ന ഘടകമാകും.അക്കൗണ്ട്‌ തുറക്കാന്‍ കഴിയുമെന്ന ബിജെപിയുടെ പ്രതീക്ഷ നിലനിര്‍ത്തുന്നതുമാണു ചില സര്‍വേഫലങ്ങള്‍. തിരഞ്ഞെടുപ്പ്‌ അനന്തര വിശകലനപ്രകാരം കുറഞ്ഞത്‌ 85 സീറ്റ്‌ യുഡിഎഫ്‌ പ്രതീക്ഷിക്കുന്നു. മുസ്‌്‌ലിംലീഗും കേരള കോണ്‍ഗ്രസും ചേര്‍ന്ന്‌ 28 സീറ്റെങ്കിലും നേടുമെന്നു നേതൃത്വം കണക്കുകൂട്ടുന്നു. മറ്റു ചെറുഘടക കക്ഷികള്‍ക്കു കുറഞ്ഞത്‌ ഏഴുസീറ്റെങ്കിലും ലഭിക്കും. യുഡിഎഫ്‌ 42 സീറ്റിലേക്കു ചുരുങ്ങിയ 2006ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‌ 24 സീറ്റ്‌ ലഭിച്ചിരുന്നു.ഇക്കുറി എത്ര കുറഞ്ഞാലും നാല്‍പ്പതില്‍ താഴില്ലെന്ന്‌ ഉറപ്പിക്കുകയാണു പാര്‍ട്ടി. അപ്പോള്‍ ഭരണത്തിലേറാന്‍ പ്രയാസമുണ്ടാവില്ലെന്നു കരുതുന്ന യുഡിഎഫ്‌ ട്രെന്‍ഡ്‌ കൂടിയാകുമ്പോള്‍ ഭേദപ്പെട്ട മുന്‍തൂക്കം തന്നെ പ്രതീക്ഷിക്കുന്നു. നേരിയ ഭൂരിപക്ഷമായാല്‍ അതു മുന്നണിയില്‍ വിലപേശലുകള്‍ക്കും തുടക്കമിടാം. സിപിഎം, സിപിഐ വിലയിരുത്തലുകള്‍ പ്രകാരം എല്‍ഡിഎഫിനു കിട്ടാവുന്ന സീറ്റ്‌ പരമാവധി 72-76 വരെയാണ്‌. അത്‌ അറുപതു സീറ്റില്‍ താഴേക്കുപോവില്ലെന്നും.വിജയത്തെക്കുറിച്ച്‌ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിക്കാത്തപ്പോള്‍ തന്നെ പഞ്ചായത്ത്‌, ലോക്‌സഭാ വന്‍തോല്‍വികളില്‍നിന്നും വിഭിന്നമായി തലയുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്ന ജനഹിതം കണക്കുകൂട്ടുന്നുണ്ട്‌ .വളരെ ലാഘവത്തോടെ വിജയിച്ചുകയറാമെന്ന യുഡിഎഫ്‌ സ്വപ്‌നമാണ്‌ #ിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌. പഞ്ചതന്ത്രം കഥയിലെ ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ അന്ത്യം പോലെ ഇടതുമുന്നണി വിജയിച്ച്‌ കയറിയാലും അത്ഭുതപ്പെടാനാവാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌

Comments