പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിയുടെ മനസ്സ് പറയുന്നത് 2019 ജനുവരി 27-ാം തീയതി



പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 ജനുവരി 27-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


പ്രിയപ്പെട്ട ജനങ്ങളേ, നമസ്‌കാരം. ഈ മാസം 21-ാം തീയതി വളരെ ദുഃഖമേകുന്ന ഒരു വാര്‍ത്ത രാജ്യത്തിന് ലഭിച്ചു. കര്‍ണ്ണാടകത്തിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധഗംഗാ മഠത്തിലെ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിജി ദിവംഗതനായി. ശിവകുമാരസ്വാമി തന്റെ ജീവിതം മുഴുവന്‍ സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചിരുന്നു. ഭഗവാന്‍ ബസവേശ്വരന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട് – കായകവേ കൈലാസ് – അതായത് കഠിനമായി അധ്വാനിച്ച് സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിച്ചു പോവുകയെന്നത്, ഭഗവാന്‍ ശിവന്റെ നിവാസസ്ഥലമായ കൈലാസത്തില്‍ ആയിരിക്കുന്നതിനു തുല്യമാണ്. ശിവകുമാര സ്വാമിജി ഈ ദര്‍ശനത്തിന്റെ അനുയായി ആയിരുന്നു. അദ്ദേഹം തന്റെ 111 വര്‍ഷത്തെ ജീവിതകാലത്ത് ആയിരക്കണക്കിന് ആളുകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ്, സംസ്‌കൃതം, കന്നഡ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന പണ്ഡിതനെന്ന നിലയില്‍ അദ്ദേഹം ഖ്യാതി നേടിയിരുന്നു. അദ്ദേഹമൊരു സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു. ജനങ്ങള്‍ക്ക് ഭക്ഷണം, വീട്, വിദ്യാഭ്യാസം, ആധ്യാത്മികമായ അറിവ് മുതലായവ പകരുവാനായി അദ്ദേഹം ജീവിതം മുഴുവന്‍ പരിശ്രമിച്ചു. കര്‍ഷകര്‍ക്ക് എല്ലാ തരത്തിലുമുള്ള നന്മയായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗണന. സിദ്ധഗംഗാ മഠം പതിവായി കന്നുകാലി -കാര്‍ഷിക മേളകള്‍ നടത്താറുണ്ടായിരുന്നു. പരമപൂജനീയനായ സ്വാമിജിയുടെ ആശീര്‍വ്വാദം ലഭിക്കാന്‍ എനിക്ക് പലതവണ സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. 2007 ല്‍ ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ ശതാബ്ദി വര്‍ഷാഘോഷവേളയില്‍ നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാം തുങ്കൂറില്‍ പോയിരുന്നു. കലാം സാഹബ് ഈ അവസരത്തില്‍ പൂജനീയ സ്വാമിജിയെക്കുറിച്ച് ഒരു കവിത കേള്‍പ്പിക്കയുണ്ടായി. അദ്ദേഹം പറഞ്ഞു, 
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നല്‍കുന്നതില്‍ നമുക്കുണ്ടു സന്തോഷം
ശരീരത്തിലും ആത്മാവിലും നല്കാനുള്ളതെല്ലാമുണ്ടു നിങ്ങള്‍ക്ക്
അറിവുണ്ടെങ്കിലതു പകര്‍ന്നു നല്‍കൂ
സമ്പത്തുണ്ടെങ്കിലതാവശ്യക്കാര്‍ക്ക് പകുത്തുനല്‍കൂ
കഷ്ടപ്പെടുന്നവരുടെ വേദനയകറ്റാനും, ദുഃഖിക്കുന്ന ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും
നിങ്ങള്‍ക്കു മനസ്സും ഹൃദയവുമുണ്ടാകട്ടെ 
നല്‍കുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും, 
ഈശ്വരന്‍ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും അനുഗ്രഹിക്കും.
(O my fellow citizens – In giving, you receive happiness,
In Body and Soul – You have everything to give.
If you have knowledge – share it
If you have resources – share them with the needy.
You, your mind and heart 
To remove the pain of the suffering, And, cheer the sad hearts.
In giving, you receive happiness Almighty will bless, all your actions.h)
ഡോ. കലാം സാഹിബിന്റെ ഈ കവിത ശ്രീ ശ്രീ ശ്രീ ശിവകുമാരസ്വാമിജിയുടെ ജീവിതത്തിന്റെയും സിദ്ധഗംഗാ മഠത്തിന്റെയും ദൗത്യത്തെ സുന്ദരമായി അവതരിപ്പിക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ ആ മഹാത്മാവിന് ആദരകുസുമങ്ങളര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 1950 ജനുവരി 26 ന് നമ്മുടെ രാജ്യത്ത് ഭരണഘടന നടപ്പിലായി. ആ നാളില്‍ നമ്മുടെ രാജ്യം, റിപ്പബ്ലിക്കായി. ഇന്നലെ നാം കെങ്കേമമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എങ്കിലും ഞാന്‍ നിങ്ങളോടു മറ്റു ചിലതാണു പറയാനാഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്തെ വളരെ മഹത്തായ ഒരു സ്ഥാപനത്തെക്കുറിച്ചാണ്, നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണത്, നമ്മുടെ റിപ്പബ്ലിക്കിനെക്കാള്‍ പുരാതനമാണത് – ഞാന്‍ തിരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ചാണു പറയുന്നത്. ജനുവരി 25 തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപനദിനമായിരുന്നു. ഈ ദിനം ദേശീയ സമ്മതിദാന ദിനം, നാഷണല്‍ വോട്ടേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നു. ഭാരതത്തില്‍ നടക്കുന്ന ബൃഹത്തായ തിരഞ്ഞെടുപ്പു പ്രക്രിയ കണ്ട് ലോകമെങ്ങുമുള്ള ജനങ്ങള്‍ ആശ്ചര്യപ്പെടുന്നു. നമ്മുടെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഭംഗിയായി അതു നടത്തുന്നതു കണ്ട് നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം തിരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് അഭിമാനം തോന്നുക സ്വാഭാവികമാണ്. ഭാരതത്തിലെ രജിസ്റ്റര്‍ ചെയ്ത വോട്ടറായ ഓരോ പൗരനും വോട്ടു ചെയ്യാന്‍ അവസരം കിട്ടണമെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കുന്നു.
ഹിമാചല്‍ പ്രദേശില്‍ സമുദ്ര നിരപ്പില്‍ നിന്നും 15,000 അടി ഉയരത്തിലുള്ള സ്ഥലത്തും വോട്ടെടുപ്പു കേന്ദ്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നു നാം കേട്ടിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹത്തിലെ വളരെ ദൂരെയുള്ള ദ്വീപുകളിലും വോട്ടു ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യുന്നു. ഗുജറാത്തിലെ ഗീര്‍ വനത്തില്‍ കേവലം ഒരു വോട്ടര്‍ക്കുവേണ്ടി പോളിംഗ് ബൂത്തുണ്ടെന്ന് തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. സങ്കല്പിച്ചു നോക്കൂ, കേവലം ഒരു വോട്ടര്‍ക്കുവേണ്ടി മാത്രം. ഈ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് അഭിമാനം തോന്നുക സ്വാഭാവികമാണ്. ആ ഒരു വോട്ടറുടെ കാര്യം പരിഗണിച്ച്, ആ വോട്ടര്‍ക്ക് അദ്ദേഹത്തിന്റെ വോട്ടവകാശം പ്രയോഗിക്കാന്‍ അവസരം ലഭിക്കാനായി തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉദ്യോഗസ്ഥരുടെ മുഴുവന്‍ ടീമും വിദൂരതയിലുള്ള ആ സ്ഥലത്തേക്കു പോകുന്നു, വോട്ടു ചെയ്യാനുള്ള ഏര്‍പ്പാടുണ്ടാക്കുന്നു. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം.
നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നിരന്തരം പരിശ്രമിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷനെ ഞാന്‍ അഭിനന്ദിക്കുന്നു. വോട്ടെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകുന്ന, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുറപ്പാക്കുന്ന, എല്ലാ സംസ്ഥാനങ്ങളിലുമുള്ള തിരഞ്ഞെടുപ്പു കമ്മീഷനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റുദ്യോഗസ്ഥരെയുമെല്ലാം അഭിന്ദിക്കുന്നു.
ഈ വര്‍ഷം നമ്മുടെ രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പുണ്ടാകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച യുവാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്ന ആദ്യത്തെ അവസരമാകും ഇത്. അവര്‍ക്ക് രാജ്യത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റാനുള്ള അവസരം വന്നിരിക്കയാണ്. രാജ്യത്തെ ഭാവിഭാഗധേയം അവര്‍ നിര്‍ണ്ണയിക്കാന്‍ പോകയാണ്. സ്വന്തം സ്വപ്നങ്ങളെ, രാജ്യത്തിന്റെ സ്വപ്നങ്ങളുമായി കൂട്ടിചേര്‍ക്കാനുള്ള സമയമെത്തിയിരിക്കുന്നു. വോട്ടുചെയ്യാനുള്ള പ്രായമായെങ്കില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ യുവ തലമുറയോട് അഭ്യര്‍ഥിക്കുന്നു. രാജ്യത്തെ വോട്ടറാകുന്നത്, വോട്ടു ചെയ്യാനുള്ള അവകാശം നേടുന്നത്, ജീവിതത്തിലെ വലിയ നേട്ടങ്ങളിലേക്കുള്ള ഒരു മഹത്തായ ചവിട്ടുപടിയാണ് എന്ന് നമുക്കോരോരുത്തര്‍ക്കും തോന്നണം. അതോടൊപ്പം വോട്ടു ചെയ്യുന്നത് സ്വന്തം കര്‍ത്തവ്യമാണെന്നുള്ള വിചാരം നമ്മുടെ മനസ്സില്‍ രൂപപ്പെടേണ്ടതുണ്ട്. ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും കാരണത്താല്‍ വോട്ടു ചെയ്യാനായില്ലെങ്കില്‍ അത് വലിയ വേദനയായി അനുഭവപ്പെടണം. രാജ്യത്ത് തെറ്റായ എന്തെങ്കിലും നടക്കുന്നതു കാണുമ്പോള്‍ ദുഃഖം തോന്നണം. അതെ ഞാന്‍ വോട്ടു ചെയ്തില്ല, ആ ദിവസം ഞാന്‍ വോട്ടു ചെയ്യാന്‍ പോയില്ല, അതിന്റെ പരിണിതഫലമാണ് രാജ്യം ഇന്നനുഭവിക്കുന്നത് എന്നുള്ള ഉത്തരവാദിത്വബോധം തോന്നണം. ഇത് നമ്മുടെ ശീലവും പ്രവൃത്തിയുടെ ഭാഗവുമാകണം. ഇത് നമ്മുടെ സംസ്‌കാരമാകണം. രാജ്യത്തെ പ്രശസ്തരായ വ്യക്തികളോട് അഭ്യര്‍ഥിക്കുന്നു- വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചും പിന്നീട് വോട്ടു ചെയ്യുന്നതിനെക്കുറിച്ചും ജനങ്ങളെ ജാഗരൂകരാക്കുന്ന പ്രചാരണ മുന്നേറ്റം സംഘടിപ്പിക്കണം. വളരെയേറെ യുവാക്കള്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുമെന്നും തങ്ങളുടെ പങ്കാളിത്തത്തിലൂടെ ജനാധിപത്യത്തിന് കൂടുതല്‍ ബലമേകുമെന്നും എനിക്കു വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതത്തിന്റെ ഈ മഹത്തായ മണ്ണ് അനേകം മഹാപുരുഷന്മാര്‍ക്ക് ജന്മം നല്കിയിട്ടുണ്ട്. ആ മഹാത്മാക്കള്‍ മനുഷ്യരാശിയ്ക്കുവേണ്ടി അത്ഭുതപ്പെടുത്തുന്ന, അവിസ്മരണീയമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മുടെ രാജ്യം ബഹുരത്‌നയായ വസുന്ധരയാണ്. അങ്ങനെയുള്ള മഹാത്മാക്കളില്‍ ഒരാളായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. ജനുവരി 23 ന് രാജ്യം മുഴുവന്‍ വേറിട്ട രീതിയില്‍ അദ്ദേഹത്തിന്റെ ജന്മജയന്തി ആഘോഷിച്ചു. നേതാജിയുടെ ജന്മജയന്തിയില്‍ എനിക്ക് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ പങ്കു വഹിച്ച വീരന്മാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു മ്യൂസിയം ഉദ്ഘാടനം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ചുവപ്പു കോട്ടയ്ക്കുള്ളില്‍ സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ഇന്നുവരെ ചില മുറികളും കെട്ടിടങ്ങളും പൂട്ടിക്കിടക്കുകയായിരുന്നു. ചുവപ്പ് കോട്ടയിലെ ഈ പൂട്ടിക്കിടന്നിരുന്ന മുറികള്‍ ഇന്നൊരു മനോഹരമായ മ്യൂസിയമായി മാറിയിരിക്കുന്നു, നേതാജി സുഭാഷ് ചന്ദ്രബോസിനും ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കുമായി സമര്‍പ്പിക്കപ്പെട്ട മ്യൂസിയം. യാദ് ഏ ജലിയാന്‍ എന്നപേരില്‍. 1857 ലെ ആദ്യത്തെ സ്വാതന്ത്ര്യസമരത്തിനായി സമര്‍പ്പിക്കപ്പെട്ട മ്യൂസിയവും ഈ ചുറ്റുപാടുകളുമെല്ലാം ക്രാന്തി മന്ദിര്‍, (വിപ്ലവക്ഷേത്രം) എന്ന രൂപത്തില്‍ രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കയാണ്. ഈ മ്യൂസിയത്തിന്റെ ഓരോ കല്ലിലും നമ്മുടെ അഭിമാനാര്‍ഹമായ ചരിത്രത്തിന്റെ സുഗന്ധം നിറഞ്ഞിരിക്കുന്നു. മ്യൂസിയത്തിന്റെ ഓരോ ഇടത്തും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ വീരന്മാരുടെ കഥകള്‍ പ്രതിധ്വനിക്കുന്നു, നമ്മെ ചരിത്രത്തിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നു. ഇതേ സ്ഥലത്ത്, ഭാരതാംബയുടെ വീരന്മാരായ പുത്രന്മാര്‍ – കേണല്‍ പ്രേം സഹഗല്‍, കേണല്‍ ഗുര്‍ ബക്ഷ് ധില്ലന്‍, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍ എന്നിവര്‍ക്കെതിരെ ഇംഗ്ലീഷ് ഭരണകൂടം കേസു നടത്തിയിരുന്നു. 
ചുവപ്പ് കോട്ടയിലും ക്രാന്തിമന്ദിറിലും നേതാജിയുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ട ഇടങ്ങള്‍ കാണുകയായിരുന്നപ്പോള്‍ നേതാജിയുടെ കുടുംബാംഗങ്ങള്‍ എനിക്ക് വളരെ വിശേഷപ്പെട്ട ഒരു തൊപ്പി സമര്‍പ്പിച്ചു. ഒരു കാലത്ത് നേതാജി ആ തൊപ്പി ധരിച്ചിരുന്നു. ഞാന്‍ മ്യൂസിയത്തില്‍ തന്നെ ആ തൊപ്പി സൂക്ഷിക്കാനേല്‍പ്പിച്ചു. ഇനി വരുന്ന സന്ദര്‍ശകരും ആ തൊപ്പി കാണട്ടെ, അതില്‍ നിന്ന് ദേശഭക്തിയുടെ പ്രേരണ ഉള്‍ക്കൊള്ളട്ടെ എന്നാഗ്രഹിച്ചു. എന്തായാലും നമ്മുടെ നേതാക്കന്മാരുടെ ധീരതയും ദേശഭക്തിയും പുതിയ തലമുറയിലേക്ക് വീണ്ടും വീണ്ടും വേറിട്ട രീതികളില്‍ നിരന്തരം എത്തിക്കേണ്ടതുണ്ട്. ഒരു മാസം മുമ്പാണ്, ഡിസംബര്‍ 30 ന് ഞാന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പോയിരുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിടത്തുതന്നെ ഒരു പരിപാടിയുടെ ഭാഗമായി ഞാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഇതേ പോലെ 2018 ഒക്‌ടോബറില്‍ ചുവപ്പ് കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോഴും എല്ലാവര്‍ക്കും ആശ്ചര്യം തോന്നിയിരിക്കും. കാരണം അവിടെ ആഗസ്റ്റ് 15 ന് പതാക ഉയര്‍ത്തുന്ന പതിവേയുള്ളൂ. ഇപ്പോള്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപിച്ചതിന്റെ 75 -ാം വാര്‍ഷികമായിരുന്നു ആഘോഷിച്ചത്. 
സുഭാഷ് ബാബു എന്നും ഒരു വീര സൈനികനായും മികച്ച സംഘാടകനായും ഓര്‍മ്മിക്കപ്പെടും. സ്വാതന്ത്ര്യ സമരത്തില്‍ മഹത്തായ പങ്കു വഹിച്ച പോരാളി. ദില്ലീ ചലോ, തും മുഝേ ഖൂന്‍ ദോ, മൈം തുമേം ആസാദീ ദൂംഗാ (ദില്ലിയിലേക്കുപോകൂ, നിങ്ങളെനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം) എന്നതുപോലുള്ള മുദ്രാവാക്യങ്ങളിലൂടെ നേതാജി എല്ലാ ഭാരതീയരുടെയും ഹൃദയത്തില്‍ ഇടം നേടി. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ ലഭ്യമാക്കണമെന്ന് കഴിഞ്ഞ വളരെ വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്നിരുന്നു. അത് ചെയ്യാന്‍ സാധിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നേതാജിയുടെ കുടുംബാഗങ്ങള്‍ ഒരുമിച്ച് പ്രധാനമന്ത്രി നിവാസില്‍ എത്തിയ ദിനം എനിക്കോര്‍മ്മയുണ്ട്. ഞങ്ങള്‍ നേതാജിയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുകയും നേതാജി സുഭാഷ് ബോസിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
ദില്ലിയില്‍ ഭാരതത്തിലെ മഹാന്മാരായ ജനനേതാക്കളുമായി ബന്ധപ്പെട്ട അനേകം സ്ഥലങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമമുണ്ടായതില്‍ എനിക്കു സന്തോഷമുണ്ട്. ബാബാ സാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട 26 അലീപൂര്‍ റോഡ് ആണെങ്കിലും സര്‍ദാര്‍ പട്ടേല്‍ മ്യൂസിയമാണെങ്കിലും ക്രാന്തി മന്ദിര്‍ ആണെങ്കിലും സന്തോഷം പകരുന്നതാണ്. നിങ്ങള്‍ ദില്ലിയില്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും ഈ സ്ഥലങ്ങള്‍ കാണുവാന്‍ പോകണം.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നാം നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, അതും മന്‍ കീ ബാത്തില്‍, ഞാന്‍ നിങ്ങളോട് നേതാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥ പറയാനാഗ്രഹിക്കുന്നു. ഞാന്‍ എന്നും റേഡിയോ ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാധ്യമമായി കരുതുന്നു, അതുപോലെ നേതാജിക്കും റോഡിയോയുമായി വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹവും ജനങ്ങളുമായി സംവദിക്കുന്നതിന് റേഡിയോ തിരഞ്ഞെടുത്തിരുന്നു. 
1942 ല്‍ സുഭാഷ് ബാബു ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ചു. റേഡിയോയിലൂടെ ആസാദ് ഹിന്ദ് ഫൗജിലെ സൈനികരോടും രാജ്യത്തെ ജനങ്ങളോടും സംവദിച്ചിരുന്നു. സുഭാഷ് ബാബു റേഡിയോയില്‍ സംസാരിക്കുന്നത് ഒരു വേറിട്ട രീതിയിലായിരുന്നു. സംസാരം ആരംഭിച്ചുകൊണ്ട് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, This is Subhash Chandra Bose speaking to you over the Azad Hind Radio (ആസാദ് ഹിന്ദ് റേഡിയോയിലൂടെ നിങ്ങളോട് സുഭാഷ് ചന്ദ്ര ബോസ് സംസാരിക്കുന്നു.) ഇത്രയും കേള്‍ക്കുമ്പോഴേക്കും ശ്രോതാക്കള്‍ക്കിടയില്‍ ഒരു പുതിയ ഉത്സാഹം, പുതിയ ഊര്‍ജ്ജം നിറഞ്ഞ പ്രതീതിയായിരുന്നു.
ഈ റേഡിയോ സ്റ്റേഷന്‍, ആഴ്ചതോറും വാര്‍ത്താ ബുള്ളറ്റിന്‍ പ്രക്ഷേപണം ചെയ്തിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാഠി, പഞ്ചാബി, പഷ്‌തോ, ഉര്‍ദൂ ഭാഷകളിലായിരുന്നു ഉണ്ടായിരുന്നത്. ഈ റേഡിയോ സ്റ്റേഷന്‍ നടത്തുന്നതില്‍ ഗുജറാത്തുകാരനായ എം.ആര്‍.വ്യാസ് മഹത്തായ പങ്കു വഹിച്ചിരുന്നു. ആസാദ് ഹിന്ദ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്തിരുന്ന പരിപാടികള്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. ആ പരിപാടികള്‍ സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടിരുന്ന യോദ്ധാക്കള്‍ക്കും വളരെ ഊര്‍ജ്ജം പകരുന്നതായിരുന്നു. 
ഈ ക്രാന്തി മന്ദിറില്‍ ദൃശ്യകലാ മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ഭാരതീയ കലയെയും സംസ്‌കാരത്തെയും കുറിച്ച് വളരെ ആകര്‍ഷകമായ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ നാല് ചരിത്ര പ്രദര്‍ശനികളുണ്ട്. അവിടെ മൂന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള 450 ലധികം പെയിന്റിംഗുകളും മറ്റു കലാരൂപങ്ങളും വച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ അമൃതാ ഷേര്‍ഗില്‍, രാജാ രവിവര്‍മ്മ, അവനീന്ദ്രനാഥ് ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍, നന്ദലാല്‍ ബോസ്, ജാമിനീ റായ്, സൈലോസ് മുഖര്‍ജി തുടങ്ങിയവരെപ്പോലുള്ള മഹാന്മാരായ കലാകാരന്മാരുടെ ഉത്കൃഷ്ടങ്ങളായ രചനകള്‍ സുന്ദരമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിങ്ങളേവരും അവിടെ പോകണമെന്നും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ തീര്‍ച്ചയായും കാണമെന്നും ഞാന്‍ വിശേഷാല്‍ അഭ്യര്‍ഥിക്കുന്നു.
നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഞാന്‍ കലയെക്കുറിച്ചു പറയുന്നതിനിടയില്‍ ഗുരുദേവ് ടാഗോറിന്റെ മഹത്തായ രചനകള്‍ കാണമെന്നു പറയുന്നതെന്തുകൊണ്ടെന്ന്. നിങ്ങള്‍ ഒരുപക്ഷേ, ഇതുവരെയും ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറിനെക്കുറിച്ച് ഒരു എഴുത്തുകാരനെന്ന നിലയിലും ഒരു സംഗീതജ്ഞനെന്ന നിലയിലും അറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഗുരുദേവന്‍ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു. അദ്ദേഹം പല ചിത്രങ്ങളും വരച്ചിട്ടുണ്ട്. അദ്ദേഹം മൃഗങ്ങളുടെയം പക്ഷികളുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്, വളരെയേറെ പ്രകൃതിദൃശ്യങ്ങളും വരച്ചിട്ടുണ്ട് അതിനുമപ്പുറം അദ്ദേഹം മനുഷ്യസ്വഭാവത്തെയും കലയിലൂടെ കാന്‍വാസില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗുരുദേവന്‍ അദ്ദേഹത്തിന്റെ പല രചനകള്‍ക്കും പേരു കൊടുത്തിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അദ്ദേഹം കരുതിയിരുന്നത് അദ്ദേഹം വരച്ച ചിത്രങ്ങള്‍ കാണുന്നവര്‍ സ്വയം ആ പെയിന്റിംഗ് മനസ്സിലാക്കണമെന്നും അതില്‍ അദ്ദേഹം കൊടുത്തിരിക്കുന്ന സന്ദേശം സ്വന്തം വീക്ഷണത്തിലൂടെത്തന്നെ അറിയട്ടെ എന്നുമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും അമേരിക്കയിലുമൊക്കെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
നിങ്ങള്‍ ക്രാന്തി മന്ദിറില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ തീര്‍ച്ചയായും പോകുമെന്നു ഞാനാശിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതം സന്തുക്കളെന്നറിയപ്പെടുന്ന മഹാത്മാക്കളുടെ ഭൂമിയാണ്. നമ്മുടെ ഈ മഹാത്മാക്കള്‍ തങ്ങളുടെ ചിന്താഗതികളിലൂടെയും പ്രവൃത്തികളിലൂടെയും സന്മനോഭാവം, സമത്വം, സാമൂഹിക ശാക്തീകരണം എന്നിവയുടെ സന്ദേശമാണ് നല്കിയിട്ടുള്ളത്. അങ്ങനെയൊരു മഹാത്മാവായിരുന്നു സന്ത് രവിദാസ്. ഫെബ്രുവരി 19 സന്ത് രവിദാസിന്റെ ജയന്തിദിനമാണ്. സന്ത് രവിദാസ്ജിയുടെ ദോഹകള്‍ വളരെ പ്രസിദ്ധങ്ങളാണ്. അദ്ദേഹം ചുരുക്കം ചില വരികളിലൂടെ വലിയ വലിയ സന്ദേശങ്ങളാണ് നല്കിയിരുന്നത്. അദ്ദേഹം പറഞ്ഞു – 
ജാതി ജാതി മേം ജാതി ഹൈ
ജോ കേതന്‍ കേ പാത്
രൈദാസ് മനുഷ നാ ജുഡ് സകേ
ജബ് തക ജാതി ന ജാത്
വാഴത്തടയുടെ പോള പൊളിച്ചു പൊളിച്ചിരുന്നാല്‍ അവസാനം പോള ഒന്നും ഇല്ലാതെയാകും, വാഴതന്നെ ഇല്ലാതെയാകും എന്നതുപോലെ മനുഷ്യനെയും ജാതികളായി തിരിച്ചാല്‍ മനുഷ്യന്‍ ഇല്ലാതെയാകും. വാസ്തവത്തില്‍ ഭഗവാന്‍ എല്ലാ മനുഷ്യരിലുമുണ്ടെങ്കില്‍ അവരെ ജാതി, മതം, മറ്റ് സാമൂഹികരീതികളില്‍ വിഭജിക്കുന്നത് ഉചിതമല്ല.
ഗുരു രവിദാസ്ജി ജനിച്ചത് വാരാണസിയുടെ പവിത്രമായ മണ്ണിലാണ്. അദ്ദേഹം തന്റെ സന്ദേശങ്ങളിലൂടെ ജീവിതകാലം മുഴുവന്‍ അധ്വാനത്തിന്റെയും അധ്വാനിക്കുന്നവരുടെയും മഹത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ലോകത്തെ അധ്വാനത്തിന്റെ മഹിമയുടെ യാഥാര്‍ഥ അര്‍ഥം ബോധ്യപ്പെടുത്തി എന്നു പറഞ്ഞാല്‍ അധികമാവില്ല. അദ്ദേഹം പറയാറുണ്ടായിരുന്നു – 
മന്‍ ചംഗാ തോ കഠൗതീ മേം ഗംഗാ.
അതായത് നിങ്ങളുടെ മനസ്സും ഹൃദയവും പവിത്രമാണെങ്കില്‍ സാക്ഷാല്‍ ഈശ്വരന്‍ നിങ്ങളുടെ ഹൃദയത്തില്‍ വസിക്കും. സന്ത് രവിദാസിന്റെ സന്ദേശങ്ങള്‍ എല്ലാ വിഭാഗത്തിലും പെട്ട, എല്ലാ വര്‍ഗ്ഗങ്ങളിലുടെ പെട്ട ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ചിത്തോഢിലെ മഹാരാജാവും റാണിയും, മീരാബായിയും ഒക്കെ അദ്ദേഹത്തിന്റെ അനുയായികളായിരുന്നു. 
ഞാന്‍ ഒരിക്കല്‍കൂടി സന്ത് രവിദാസിനെ നമിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, കിരണ്‍ സിദര്‍ മൈ ജിഒവി ല്‍ എഴുതിയിരിക്കുന്നു- ഞാന്‍ ഭാരതത്തിന്റെ ഇപ്പോഴത്തെ ബഹിരാകാശ പരിപാടികളെക്കുറിച്ചും ഭാവിയിലെ പരിപാടികളെക്കുറിച്ചും പറയണമെന്ന്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശ പരിപാടികളെക്കുറിച്ച് താത്പര്യം ജനിപ്പിക്കണമെന്നും അല്പം വേറിട്ട് ആകാശത്തെക്കാളുമപ്പുറം ചെന്ന് ചിന്തിക്കണമെന്ന് അഭ്യര്‍ഥിക്കയും വേണമെന്ന് പറയുന്നു. കിരണ്‍ ജീ, ഞാന്‍ താങ്കളുടെ ഈ ചിന്താഗതിയെയും കുട്ടികള്‍ക്കായി നല്കിയ സന്ദേശത്തെയും അഭിനന്ദിക്കുന്നു.
കുറച്ചു ദിവസം മുമ്പ് ഞാന്‍ അഹമ്മദാബാദിലായിരുന്നു. അവിടെ എനിക്ക് ഡോ.വിക്രം സാരാഭായിയുടെ പ്രതിമ അനാവരണം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ഭാരതത്തിന്റെ ശൂന്യാകാശപദ്ധതികളില്‍ ഡോ.വിക്രം സാരാഭായിയുടെ മഹത്തായ സംഭാവനകളുണ്ട്. നമ്മുടെ ബഹിരാകാശ പരിപാടികളില്‍, സ്‌പേസ് പ്രോഗ്രാമില്‍ രാജ്യത്തെ അനേകം യുവ ശാസ്ത്രജ്ഞരുടെ സംഭാവനയുണ്ട്. ഇന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളും സൗണ്ടിംഗ് റോക്കറ്റുകളും ശൂന്യാകാശത്തെത്തുകയാണെന്നതില്‍ നാം അഭിമാനിക്കുന്നു. ജനുവരി 24 ന് നമ്മുടെ വിദ്യാര്‍ഥികളുണ്ടാക്കിയ കലാം സാറ്റ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഒഡീഷയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയ സൗണ്ടിംഗ് റോക്കറ്റുകളും പുതിയ റെക്കാഡ് സ്ഥാപിച്ചിരിക്കയാണ്. രാജ്യം സ്വതന്ത്രമായതു മുതല്‍ 2014 വരെ നടന്ന സ്‌പേസ് മിഷനുകളോളം സ്‌പേസ് മിഷനുകള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. നാം ഒരേയൊരു അന്തരീക്ഷ യാനത്തിലൂടെ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയെന്ന ലോക റെക്കാഡ് സ്ഥാപിച്ചു. നാം വേഗം തന്നെ ചന്ദ്രയാന്‍ രണ്ടിലൂടെ ചന്ദ്രനില്‍ ഭാരതത്തിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍പോകയാണ്.
നമ്മുടെ രാജ്യം ബഹിരാകാശ സാങ്കേതിക വിദ്യ ജനങ്ങളുടെ ജീവനും സ്വത്തും കാക്കാനായി ഉപയോഗിക്കുന്നു. കാലാവസ്ഥാപ്രവചനമാണെങ്കിലും റെയില്‍, റോഡ് സുരക്ഷയാണെങ്കിലും എല്ലാത്തിലും ബഹിരാകാശ സാങ്കേതികവിദ്യയുടെ വളരെയേറെ സഹായം ലഭിക്കുന്നുണ്ട്. നമ്മുടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന സഹോദരന്മാര്‍ക്കിടയില്‍ നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്, അത് അവരുടെ സുരക്ഷയ്‌ക്കൊപ്പം സാമ്പത്തികോന്നമനത്തിനും സഹായകമാണ്. നാം ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ അതിന്റെ ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഹൗസിംഗ് ഫോര്‍ ഓള്‍, അതായത് എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയില്‍ 23 സംസ്ഥാനങ്ങളിലെ ഏകദേശം 40 ലക്ഷം വീടുകളെ ജിയോ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മന്‍രേഗ യുടെ കീഴില്‍ ഏകദേശം മൂന്നരക്കോടി ഭൂസമ്പത്തുകള്‍ ജിയോ ടാഗ് ചെയ്തിട്ടുണ്ട്. നമ്മുടെ ഉപഗ്രഹങ്ങള്‍ ഇന്ന് രാജ്യത്തിന്റെ വളരുന്ന ശക്തിയുടെ പ്രതീകങ്ങളാണ്. ലോകത്തിലെ അനേകം രാജ്യങ്ങളുമായി നമ്മുടെ നല്ല ബന്ധത്തിന് ഇതിന്റെ മഹത്തായ സംഭാവനയാണുള്ളത്. ദക്ഷിണേഷ്യാ ഉപഗ്രഹങ്ങള്‍ ഒരു വേറിട്ട തുടക്കമായിരുന്നു. അതിലൂടെ നമ്മുടെ അയല്‍പക്കത്തുള്ള സുഹൃദ് രാഷ്ട്രങ്ങള്‍ക്കും വികസനത്തിന്റെ സംഭാവനയേകിയിട്ടുണ്ട്. നമ്മുടെ മത്സരാധിഷ്ഠിതമായ ഉപഗ്രഹ വിക്ഷേപണ സേവനത്തിലൂടെ ഭാരതം ഇന്ന് വികസ്വര രാജ്യങ്ങളുടെയല്ല, വികസിത രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നു. കുട്ടികള്‍ക്ക് ആകാശവും നക്ഷത്രങ്ങളും എന്നും ആകര്‍ഷകങ്ങളാണ്. നമ്മുടെ ബഹിരാകാശ പരിപാടികള്‍ കുട്ടികളെ വലിയതായി ചിന്തിക്കാനും ഇന്നോളം അസാധ്യമെന്നു കരുതിയിരുന്ന പരിധികള്‍ക്കപ്പുറം പോകാനും അവസരമേകുന്നു. ഇത് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം പുതിയ പുതിയ നക്ഷത്രങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രേരിപ്പിക്കകൂടി വേണമെന്ന വീക്ഷണം കൂടിയാണ്. 
പ്രിയപ്പെട്ട ദേശവാസികളേ, കളിക്കുന്നവര്‍ വളരുന്നു, (ഖേല്‍നേവാലേ ഖിലതേ ഹൈം..) എന്നു ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇപ്രാവശ്യം ഖേലോ ഇന്ത്യാ (കളിക്കൂ ഇന്ത്യാ) പരിപാടിയില്‍ വളരെയേറെ യുവാക്കള്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. ജനുവരി മാസത്തില്‍ പൂനയില്‍ നടന്ന ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസില്‍ 18 ഗെയിംസുകളിലായി 6,000 കളിക്കാര്‍ പങ്കെടുത്തു. നമ്മുടെ സ്‌പോര്‍ട്‌സിന്റെ തദ്ദേശിയ പരിസ്ഥിതി ബലവത്താകുമ്പോള്‍, അതായത് നമ്മുടെ അടിസ്ഥാനം ബലപ്പെടുമ്പോള്‍ നമ്മുടെ യുവാക്കള്‍ രാജ്യത്തും ലോകമെങ്ങും തങ്ങളുടെ കഴിവ് മികച്ച രീതിയില്‍ പ്രദര്‍ശിപ്പിക്കും. പ്രാദേശിക തലത്തില്‍ കളിക്കാര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുമ്പോഴേ അവര്‍ക്ക് ആഗോള തലത്തിലും നല്ല പ്രദര്‍ശനം സാധ്യമാകൂ. ഇപ്രാവശ്യം ഖേലോ ഇന്ത്യ യില്‍ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള കളിക്കാര്‍ തങ്ങളുടേതായ രീതിയില്‍ നല്ല പ്രകടനം കാഴ്ചവച്ചു. മെഡല്‍ നേടിയ പല കളിക്കാരുടെയും ജീവിതം ശക്തമായ പ്രേരണയേകുന്നതാണ്. 
ഗുസ്തിയില്‍ യുവ കളിക്കാരന്‍ ആകാശ് ഗോര്‍ഖ വെള്ളി മെഡല്‍ നേടി. അകാശിന്റെ പിതാവ് രമേശ്ജി, പൂണയില്‍ ഒരു കോംപ്ലക്‌സില്‍ കാവല്‍ക്കാരന്റെ ജോലി ചെയ്യുന്നു എന്ന് ഞാന്‍ വായിച്ചറിഞ്ഞു. അദ്ദേഹം കുടുംബത്തോടൊപ്പം ഒരു പാര്‍ക്കിംഗ് ഷെഡിലാണ് കഴിയുന്നത്. അതുപോലെ മഹാരാഷ്ട്രയിലെ അണ്ടര്‍ 21 മഹിളാ കബഡി ടീമിന്റെ ക്യാപ്റ്റന്‍ സോനാലീ ഹേല്‌വി സത്താറയില്‍ ജീവിക്കുന്ന വ്യക്തിയാണ്. അവര്‍ക്ക് വളരെ ചെറു പ്രായത്തില്‍ത്തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. സഹോദരനും അമ്മയും സോനാലിയുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. സാധാരണയായി കാണുന്നത് കബഡി പോലുള്ള കളികളില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ പ്രോത്സാഹനം ലഭിക്കില്ല എന്നാണ്. എങ്കിലും സോനാലി കബഡികളി തിരഞ്ഞെടുത്തു, ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു. അസന്‍സോളിലെ 10 വയസ്സുകാരന്‍ അഭിനവ് ഷാ, ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന ആളാണ്. കര്‍ണ്ണാടകത്തിലെ ഒരു കര്‍ഷകന്റെ മകള്‍ അക്ഷതാ ബാസ്‌വാനികമതി ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ആ പെണ്‍കുട്ടി വിജയത്തിന്റെ ശ്രേയസ്സ് പിതാവിനാണു നല്കുന്നത്. അക്ഷതയുടെ പിതാവ് ബളഗാവിയിലെ ഒരു കര്‍ഷകനാണ്. നാം ഇന്ത്യയുടെ നിര്‍മ്മാണത്തെക്കുറിച്ചു പറയുമ്പോള്‍ യുവശക്തിയാണ് നവ ഇന്ത്യ എന്ന സങ്കല്‍പ്പത്തിലുള്ളത് എന്നോര്‍ക്കണം. ഖേലോ ഇന്ത്യയുടെ ഈ കഥകള്‍ പറയുമ്പോള്‍ നവഭാരത നിര്‍മ്മിതിയില്‍ കേവലം വലിയ നഗരങ്ങളിലെ ആളുകളുടെ സംഭാവന മാത്രമല്ല ഉള്ളത് എന്നും ഓര്‍ക്കണം. മറിച്ച് ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഊരുകളിലും നിന്നു വരുന്ന യുവാക്കളുടെയും കുട്ടികളുടെയും യുവ സ്‌പോര്‍ട്‌സ് നൈപുണ്യമാര്‍ന്നവരുടെയും ഒക്കെ സംഭാവനകളുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ പേരെടുത്ത പല സൗന്ദര്യമത്സരങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാല്‍ ശൗചാലയം സുന്ദരമാക്കുന്ന മത്സരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? കഴിഞ്ഞ ഏകദേശം ഒരുമാസമായി നടന്നു വരുന്ന ഈ വിചിത്രമായ മത്സരത്തില്‍ അമ്പതിനായിരത്തിലധികം ശൗചാലയങ്ങള്‍ പങ്കെടുത്തു. ഈ വേറിട്ട മത്സരത്തിന്റെ പേരാണ്, സ്വച്ഛസുന്ദരശൗചാലയം. ആളുകള്‍ തങ്ങളുടെ ശൗചാലയം മാലിന്യമുക്തമാക്കി വയ്ക്കുന്നതിനൊപ്പം നിറം പിടിപ്പിക്കയും മറ്റും ചെയ്ത് സുന്ദരമാക്കുകയാണ്. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ഛ് മുതല്‍ കാമരൂപ് വരെയുമുള്ള വളരെയേറെ സ്വച്ഛസുന്ദരശൗചാലയങ്ങളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ കാണാന്‍കിട്ടും. തങ്ങളുടെ പഞ്ചായത്തില്‍ ഈ മുന്നേറ്റത്തിന് നേതൃത്വം നല്കണമെന്ന് ഞാന്‍ എല്ലാ സര്‍പഞ്ചുകളോടും ഗ്രാമപ്രധാനികളോടും അഭ്യര്‍ഥിക്കുന്നു. തങ്ങളുടെ സ്വച്ഛ സുന്ദര ശൗചാലയത്തിന്റെ ഫോട്ടോ #MylzzatGhar ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ തീര്‍ച്ചയായും ഷെയര്‍ ചെയ്യൂ. 
സുഹൃത്തുക്കളേ 2014 ഒക്ടോബര്‍ 2 ന് നാം രാജ്യത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയും തുറന്ന സ്ഥലത്ത് ശൗചം ഒഴിവാക്കുന്നതിനും ചിരസ്മരണീയമായ ഒരു യാത്ര ആരംഭിച്ചു. ബാപ്പുവിന് അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജയന്തി ദിനത്തില്‍ ആദരാഞ്ജലിയെന്ന പോലെ ഭാരതത്തിലെ എല്ലാ ജനങ്ങളുടെയും സഹകരണത്തോടെ 2019 ഒക്‌ടോബര്‍ 2 നു മുമ്പുതന്നെ ഭാരതം വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന് മോചിക്കപ്പെടുകയാണ്. 
സ്വച്ഛഭാരതമെന്ന പേരിലാരംഭിച്ച ഈ ചിരസ്മരണീയമായ യാത്രയില്‍ മന്‍ കീ ബാത്തിന്റെ ശ്രോതാക്കള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് നിങ്ങളോട് ഈ കാര്യം പങ്കു വയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് – അഞ്ചു ലക്ഷത്തി അമ്പതിനായിരത്തിലധികം ഗ്രാമങ്ങള്‍, 600 ജില്ലകള്‍ തങ്ങള്‍ വെളിയിട വിസര്‍ജ്ജനത്തില്‍ നിന്ന് മോചിതരായതായി പ്രഖ്യാപിച്ചു. ഗ്രാമീണ ഭാരതത്തില്‍ മാലിന്യമുക്തി 98 ശതമാനം കടന്നിരിക്കുന്നു. ഏകദേശം ഒമ്പതു കോടി കുടുംബങ്ങള്‍ക്ക് ശൗചാലയസൗകാര്യം ലഭ്യമാക്കിയിരിക്കുന്നു.
എന്റെ കുഞ്ഞു കൂട്ടുകാരേ, പരീക്ഷയുടെ ദിനങ്ങള്‍ അടുത്തുവരുകയാണ്. ഹിമാചല്‍ പ്രദേശ് നിവാസിയായ അംശുല്‍ ശര്‍മ്മാ മൈ ജിഒവി ല്‍ എഴുതിയിരിക്കുന്നത് ഞാന്‍ പരീക്ഷയെക്കുറിച്ചും എക്‌സാം വാരിയേഴ്‌സിനെക്കുറിച്ചും സംസാരിക്കണമെന്നാണ്. അംശുല്‍ ജീ ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദി. അതെ പല കുടുംബങ്ങളെയും സംബന്ധിച്ചിടത്തോളം വര്‍ഷത്തിന്റെ ആദ്യഭാഗം പരീക്ഷാ സീസണാണ്. വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും മുതല്‍ അധ്യാപകര്‍ വരെ എല്ലാവരും പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു.
എല്ലാ വിദ്യാര്‍ഥികര്‍ക്കും, അവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ വിഷയത്തില്‍ ഇന്ന് മന്‍ കീ ബാത്തില്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുമായിരുന്നു, എന്നാല്‍ രണ്ടു ദിവസത്തിനപ്പുറം ജനുവരി 29 ന് രാവിലെ 11 മണിക്ക് പരീക്ഷാ പേ ചര്‍ച്ച എന്ന പരിപാടിയില്‍ രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികളോട് സംസാരിക്കാനിരിക്കയാണ്. ഇപ്രാവശ്യം വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇപ്രാവശ്യം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ പരീക്ഷാ പേ ചര്‍ച്ച എന്ന പരിപാടിയില്‍ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും, വിശേഷിച്ച് സമ്മര്‍ദ്ദ മുക്തപരീക്ഷ (സ്ട്രസ് ഫ്രീ എക്‌സാം)യെക്കുറിച്ച് ഞാന്‍ യുവ സുഹൃത്തുക്കളോടു വളരെയേറെ സംസാരിക്കും. ഇതിനായി ആശയങ്ങള്‍ അയച്ചുതരാന്‍ ആളുകളോട് അഭ്യര്‍ഥിച്ചിരുന്നു. മൈ ജിഒവിയില്‍ വളരെയേറെ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇവയില്‍ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ തീര്‍ച്ചയായും ടൗണ്‍ ഹാളില്‍ നടക്കുന്ന ഈ പരിപാടിക്കിടയില്‍ നിങ്ങളുടെ മുന്നില്‍ വയ്ക്കും. നിങ്ങള്‍ തീര്‍ച്ചയായും ഈ പരിപാടിയില്‍ പങ്കു ചേരണം. സോഷ്യല്‍ മീഡിയയിലൂടെയോ, നമോ ആപ് ലൂടെയോ നിങ്ങള്‍ക്ക് ഇത് തല്‍സമയം സംപ്രേഷണം ചെയ്യുന്നത് കാണാം.
പ്രിയപ്പെട്ട ജനങ്ങളേ, ജനുവരി 30 പൂജനീയ ബാപ്പുവിന്റെ ഓര്‍മ്മദിനമാണ്. 11 മണിക്ക് രാജ്യം മുഴുവന്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. നാം ഓരോരുത്തരും എവിടെയാണെങ്കിലും രണ്ട് മിനിട്ട് രക്ഷസാക്ഷികള്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കണം. പൂജനീയ ബാപ്പുവിനെ ഓര്‍മ്മിക്കണം, അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്, പുതിയ ഭാരതം നിര്‍മ്മിക്കുന്നത്, പൗരന്മാരെന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുകയാണ് എന്ന ദൃഢനിശ്ചയത്തോടെ മുന്നേറാം. 2019 ലെ ഈ യാത്രയെ വിജയപൂര്‍വ്വം മുന്നോട്ടു കൊണ്ടുപോകാം. നിങ്ങള്‍ക്കേവര്‍ക്കും ശുഭാശംസകള്‍, വളരെ വളരെ നന്ദി.

Comments

  1. ഇത് വായിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, നിങ്ങളുടെ ജീവിതം ഒരു പ്രധാന അപ്ഗ്രേഡിനുള്ളതായി ഉറപ്പുവരുത്തുകയും വിശ്രമിക്കുകയും നിങ്ങളുടെ സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും നിങ്ങളുടെ അവിശ്വസനീയമായ വിജയ കഥയിലൂടെ വിസ്മയകരമാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും. സ്ത്രീകൾക്കും സൗന്ദര്യത്തിനും വേണ്ടി ഞാൻ നിങ്ങൾക്ക് യഥാർഥമായ ലാളുമാനതി സഹോദരീസഹോദരനാണ്. നിങ്ങളുടെ ജീവിതത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ മടുത്തുവോ, ഞങ്ങൾക്ക് വിശ്വാസമുള്ള ഒരു വലിയ കുതിച്ചു ചാട്ടം നടത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് നിരാശയുണ്ടാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ദയവായി ഞങ്ങളുമായി ബന്ധപ്പെടുക: മൊബൈൽ +2348078351159 ൽ വാസ്പർ ചെയ്യുകയോ അല്ലെങ്കിൽ ഞങ്ങളുടെ ഏജന്റുമായോ വിളിക്കുക അല്ലെങ്കിൽ നേരിട്ട് നേരിട്ട് എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വില്യംറോബർഹൈൽ 666@gmail.com ഞങ്ങളെ നേരിട്ട് ഇമെയിൽ ചെയ്യുക. ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് ഒരിക്കലും ഒരു റിസ്ക് എടുക്കരുത് എന്നതാണ്. ഇന്ന് ചേരുക, നിങ്ങളുടെ സാമ്പത്തിക പ്രതീക്ഷകളുമായി കണ്ടുമുട്ടുക ..

    ReplyDelete

Post a Comment