ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതി തുടരും - പ്രധാനമന്ത്രി





ന്യൂഡെല്‍ഹി ദ്വാരകയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററി(ഐ.ഐ.സി.സി.)നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.


ഈ കേന്ദ്രം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും മൂല്യമേറിയ സാംസ്‌കാരിക പാരമ്പര്യവും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചു നമുക്കുള്ള ബോധ്യവും പ്രതിഫലിപ്പിക്കുമെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ആഗോള നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യത്തിനും ബിസിനസ് നടത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള ഗവണ്‍മെന്റിന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
രാഷ്ട്രവികസനത്തിനായി മുമ്പില്ലാത്തവിധം ഒരു നിര പദ്ധതികള്‍ക്കു കേന്ദ്ര ഗവണ്‍മെന്റ് തുടക്കമിട്ട കാര്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കം, 
ദൈര്‍ഘ്യമേറിയ വാതക പൈപ്പ്‌ലൈന്‍, 
ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കേന്ദ്രം, 
എല്ലാ വീടുകളിലും വൈദ്യുതി 
തുടങ്ങിയ ഉദാഹരണങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. നൂതന ഇന്ത്യയുടെ തൊഴില്‍നൈപുണ്യത്തിന്റെയും വലിപ്പത്തിന്റെയും വേഗത്തിന്റെയും തെളിവാണ് ഇവയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
സമ്മേളനങ്ങള്‍ നടത്താന്‍ പല രാജ്യങ്ങളും ബൃഹത്തായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അടുത്ത കാലം വരെ ഇന്ത്യ ഇക്കാര്യം ഗൗരവത്തില്‍ എടുത്തിരുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സ്ഥിതിക്കു മാറ്റം വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വര്‍ഷങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായി നേടിയെടുക്കുന്ന ശക്തമായ സംഘടനാപരവും സ്ഥാപനപരവുമായ ശേഷിയിലൂടെയാണ് ഒരു രാജ്യം പുരോഗമിക്കുകയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ശരിയായ സമയത്തു തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അവ നടപ്പാക്കുകയും ചെയ്യുക എന്നത് ഇക്കാര്യത്തില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 
പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ അടുത്തിടെ കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇക്കാര്യം രണ്ടര ദശാബ്ദത്തിലേറെയായി ആലോചിച്ചുവരികയാണെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
ദേശതാല്‍പര്യം മുന്‍നിര്‍ത്തി കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുന്ന സാഹചര്യത്തില്‍ പിന്‍വാങ്ങുന്നതല്ല ഈ ഗവണ്‍മെന്റിന്റെ രീതിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
ദേശതാല്‍പര്യം ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കിയതുകൊണ്ടു മാത്രമാണ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സര്‍വതോന്മുഖമായ പുരോഗതി സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതി തുടരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചുവടുറപ്പിച്ചാണു നിലകൊള്ളുന്നതെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. 'ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതി'നെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ ദിശയിലുള്ള പ്രവര്‍ത്തനം ഗവണ്‍മെന്റ് ഇപ്പോള്‍ ജില്ലാതലങ്ങളില്‍ ഉള്‍പ്പെടെ നടപ്പാക്കിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. https://youtu.be/Z8o7zCVs_LA

https://youtu.be/Z8o7zCVs_LA

Comments