ഉണരുക ഭാരതമേ ....................
69 -ാം സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂദല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ (കടപ്പാട് ജന്മഭൂമി ദിനപത്രം )
എന്റെ പ്രിയപ്പെട്ട 125 കോടി ഇന്ത്യാക്കാരെ,
സ്വാതന്ത്ര്യദിനത്തിന്റെ ഈ ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ആഗസ്റ്റ് 15ന്റെ പ്രഭാതം വെറുമൊരു സാധാരണ പ്രഭാതമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ പ്രഭാത മാണത്. 125 കോടി ജനതയുടെയും ഇന്ത്യയുടെ അഭിമാനത്തിനായി നൂറ്റാണ്ടുകളോളം ത്യാഗവും പീഡനവും സഹിച്ച നമ്മുടെ മഹാന്മാരായ നേതാക്കളുടെ ദൃഢനിശ്ചയത്തിന്റെയും പ്രഭാതമാണിത്. അവര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചു, യുവത്വം ജയിലുകളില്‍ ഹോമിച്ചു, അതിക്രമങ്ങള്‍ക്കിരയായി, പക്ഷേ ഒരിക്കലും തങ്ങളുടെ സ്വപ്‌നങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല, പ്രതിജ്ഞയുടെ കാര്യത്തിലും. ഇന്ന് ആ സ്വാതന്ത്ര്യസമരസേനാനികളെ ദശലക്ഷം തവണ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ പ്രശസ്‌തരായ പല ഇന്ത്യന്‍ പൗരന്മാരും, യുവാക്കളും, പണ്ഡിതരും, സാമൂഹിക പ്രവര്‍ത്തകരും അല്ലെങ്കില്‍ പുത്രന്മാരും പുത്രികളും ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതില്‍ സ്‌തുത്യര്‍ഹമായ പങ്കുവഹിച്ചു. ഇന്ത്യ ആഗോളതലത്തില്‍ ശ്രദ്ധിക്ക പ്പെടാന്‍ കാരണമായ ആയിരക്കണക്കിന് അത്തരം വ്യക്തികളെ ഈ ചെങ്കോട്ടയില്‍നിന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ലോകം പലപ്പോഴും പ്രശംസി ച്ചിട്ടുള്ളതാണ്, പക്ഷേ ഇന്ത്യയ്‌ക്ക് നിരവധി ഗുണങ്ങളും, വൈവിധ്യവും, വിശാലതയും ഉള്ളതുപോലെ ഓരോ ഇന്ത്യാ ക്കാരനിലും ലാളിത്യവും, രാജ്യത്തിന്റെ ഓരോ മൂലയില്‍ ഐക്യവുമുണ്ട്. ഇതാണ് നമ്മുടെ ആസ്‌തി. ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയും. നമ്മുടെ രാജ്യത്തിന്റെ ശക്തി നൂറ്റാണ്ടുകളോളം പരിരക്ഷിക്കുകയും ഓരോ യുഗങ്ങളിലും ആ കരുത്തിന് നവജീവന്‍ പകരാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്‌തിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യകതയനുസരിച്ച് ഭാവിയിലെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാനായി ആ കരുത്തിനെ പരുവപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്‌തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിലൂടെയും ഓരോ ദിവസവും ഓരോ പുതിയ തീരുമാനങ്ങളിലൂടെയും കടന്നുപോയാണ് ഇന്ത്യ ഈ ഘട്ടത്തിലെത്തിയിരിക്കുന്നത്. നമ്മുടെ ഐക്യം, നമ്മുടെ ലാളിത്യം, നമ്മുടെ സാഹോദര്യം, നമ്മുടെ സൗഹാര്‍ദ്ദം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യങ്ങള്‍. അതിനൊരിക്കലും നിറംമങ്ങുകയോ മുറിവേല്‍ക്കുകയോ ചെയ്യരുത്. നമ്മുടെ രാജ്യത്തിന്റ ഐക്യം തകര്‍ക്കപ്പെട്ടാല്‍ സ്വപ്‌നങ്ങള്‍ ഛിന്നഭിന്നമായിപ്പോകും. അത് ജാതീയതയുടെ വിഷമായാലും വര്‍ഗീയതയുടെ ഭ്രാന്തായാലും നമ്മളൊരിക്കലും അതിന് ഇടം അനുവദിക്കരുത്, വളരാന്‍ അനുവദിക്കരുത്. ജാതീയതയുടെ വിഷവും വര്‍ഗ്ഗീയതയുടെ ഭ്രാന്തും വികസനത്തിന്റെ സദ്‌ഫലങ്ങളിലൂടെ ഇല്ലായ്‌മ ചെയ്യാന്‍ നമുക്ക് സാധിക്കണം. ഇതിലൂടെ പുതിയ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം. ടീം ഇന്ത്യയിലൂടെ ഈ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. ഈ ടീം ഇന്ത്യ 125 കോടി ഇന്ത്യാക്കാരടങ്ങുന്നതാണ്. എപ്പോഴെങ്കിലും സങ്കല്‍പ്പിക്കപ്പെട്ട കാര്യമായിരുന്നോ, ഈ ടീം ഇന്ത്യ ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ രാഷ്ട്രം പുതിയ ഉയരങ്ങളിലെത്തുമെന്ന്? ഈ മുന്നേറ്റം വഴി രാഷ്ട്രം പുരോഗമിക്കുകയും സുരക്ഷിതമാവുകയും ചെയ്‌തു. ഗവണ്‍മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും നേട്ടങ്ങളും നമ്മള്‍ നമുക്കുതന്നെ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കുമെല്ലാം കാരണം 125 കോടി ജനങ്ങളടങ്ങന്ന ഈ ടീം ഇന്ത്യയാണ്, നമുക്കവരോട് നന്ദിയുണ്ട്. ഒരു രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. നമ്മളാവട്ടെ 125 കോടി ജനങ്ങളുടെ പങ്കാളിത്തം മുന്‍ഗണനാക്രമത്തില്‍ ഉറപ്പുവരുത്തിക്കൊണ്ടേയിരിക്കുന്നു. ഈ പങ്കാളിത്തം തുടരുകയാണെങ്കില്‍ രാജ്യം ഓരോ നിമിഷത്തിലും 125 കോടി ചുവടുകള്‍ മുന്നോട്ടു പോവും. ഈ പങ്കാളിത്തം ാ്യഴീ്.ശി വെബ്ബ്‌സൈറ്റിലൂടെയോ അല്ലെങ്കില്‍ മന്‍ കി ബാത് പരിപാടിയിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് കത്തുകളിലൂടെയോ ആവാം. വളരെ ദൂരെയും ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഗ്രാമങ്ങളില്‍ നിന്ന് വളരെയധികം നിര്‍ദ്ദേശങ്ങളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതുതന്നെയാണ് ടീം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും. ടീം ഇന്ത്യയ്‌ക്ക് ഒരേയൊരു നിയോഗമേയുള്ളൂ, നമ്മുടെ സംവിധാനങ്ങളും പദ്ധതികളും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കണം എന്നതാണത്. നമ്മുടെ സംവിധാനങ്ങള്‍, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ ആസൂത്രണങ്ങള്‍, നമ്മുടെ പദ്ധതികള്‍ എന്നിവയെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി എങ്ങനെ വിനിയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രമേ ഭരണത്തിന്റെ പ്രസക്തി നീതീകരിക്കാനാവൂ. എന്തെന്നാല്‍, രാജ്യത്തെ ഒരു ദരിദ്രനും ദാരിദ്ര്യാവസ്ഥയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ ദാരിദ്ര്യത്തിനെതിരായി പൊരുതാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സ്ഥാനമേറ്റതിന് ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന്, എന്റെ ചില ആശയങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്‌ത കാര്യങ്ങള്‍, ആ ചിന്തകള്‍ തുറന്ന മനസ്സോടെ 125 കോടി ഇന്ത്യാക്കാരുടെ മുമ്പാകെ ഞാന്‍ വെച്ചു. പക്ഷെ, ഇന്ന് ഒരു വര്‍ഷം കഴിഞ്ഞ്, ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന്, ത്രിവര്‍ണ്ണ പതാക സാക്ഷിയായി എന്റെ രാജ്യനിവാസികള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 125 കോടി പൗരന്മാരടങ്ങുന്ന ടീം ഇന്ത്യ പുത്തന്‍ ആത്മവിശ്വാസത്തോടെ, പുതിയ ശക്തിയോടെ, തങ്ങളുടെ സ്വപ്‌നങ്ങള്‍ കഠിനാധ്വാനം നടത്തി സമയബന്ധിതമായി സാക്ഷാത്‌ക്കരിക്കാന്‍ ഒന്നിച്ചിരിക്കുന്നുവെന്ന്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു അന്തരീക്ഷം വികസിച്ചിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് ഞാന്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കാനായി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചിട്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കഴിഞ്ഞ ആഗസ്റ്റ് 15 വരെ, നമ്മുടെ പൗരന്മാരില്‍ 40 ശതമാനത്തിനും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. ബാങ്കുകളുടെ വാതിലുകള്‍ പാവപ്പെട്ടവരുടെ മുമ്പില്‍ കൊട്ടിയടയ്‌ക്കപ്പെട്ടിരുന്നു. ഈ കറുത്ത പാട് നീക്കം ചെയ്യുമെന്ന് നാം പ്രതിജ്ഞയെടുത്തു. ലോകം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെക്കുറിച്ച് സംസാരിക്കുന്നു. ഈ സാമ്പത്തിക സന്നിവേശനം ശക്തമായ അടിത്തറയില്‍ വേണം സ്ഥാപിക്കാന്‍. ഇതിനായി ഏറ്റവും പാവപ്പെട്ടവരെ സാമ്പത്തിക പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ബാങ്ക് അക്കൗണ്ട് അതിന്റെ ആദ്യപടിയാണ്. �ഞങ്ങള്‍ ചെയ്യാം, നമുക്കിത് ചെയ്യാം, ഞങ്ങളത് ആലോചിക്കുന്നു, നമുക്കു നോക്കാം�, എന്നതിനുപകരം ഞങ്ങളൊരു തീരുമാനമെടുത്തു, ജനുവരി 26ന് രാജ്യം ത്രിവര്‍ണ്ണ പതാകയുടെ മുന്നില്‍ നില്‍ക്കുന്നതിന് മുമ്പ്, ആ സമയപരിധിക്കകം ഞങ്ങള്‍ ലക്ഷ്യം നിറവേറ്റുമെന്ന്. എന്റെ രാജ്യനിവാസികളേ, ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും, നിശ്ചിത സമയപരിധിക്കുള്ളില്‍ ആ ദൗത്യം പൂര്‍ത്തികരിച്ചുവെന്ന്. പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനക്കു കീഴില്‍ 17 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. പാവപ്പെട്ടവര്‍ക്ക് ഒരു അവസരം നല്‍കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതുകൊണ്ടാണ് അവരുടെ കൈയ്യില്‍ ഒരു രൂപയോ, ഒരു പൈസയോ പോലും ഇല്ലെങ്കില്‍ കൂടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായത്. ബാങ്കുകള്‍ക്ക് കടലാസിനും സ്‌റ്റേഷനറിക്കുമായി കുറച്ചുതുക ചെലവിടേണ്ടിവന്നിട്ടുണ്ടാകാം. എല്ലാത്തിനുമുപരി ആര്‍ക്കുവേണ്ടിയാണ് ഈ ബാങ്കുകള്‍? പാവങ്ങള്‍ക്കു വേണ്ടിയാവണം അവ. അതുകൊണ്ടുതന്നെയാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കാന്‍ അവര്‍ സമ്മതിച്ചത്. രാജ്യത്തിലെ ധനികരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാവപ്പെട്ടവരെയും അവരുടെ ഹൃദയത്തിന്റെ വിശാലതയെയും രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ദരിദ്രരുടെ സമ്പന്നതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാനവരെ അഭിനന്ദിക്കുന്നു. കാരണം, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനാവശ്യപ്പെട്ടിട്ടും ഈ രാജ്യത്തെ ദരിദ്രര്‍ 20,000 കോടി രൂപ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ സമ്പന്നതയല്ലെങ്കില്‍ പിന്നെ എന്താണിത്, ഇതെങ്ങനെ സാധ്യമായി? ഈ ദരിദ്രരുടെ സമ്പന്നതയിലൂടെ ടീം ഇന്ത്യ മുന്നോട്ടുപോവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ രാജ്യത്ത് പുതിയ ഒരു ബാങ്ക് ശാഖ തുറക്കുമ്പോഴോ ബാങ്കിനായി ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോഴോ അത് വലിയ ചര്‍ച്ചയാവാറുണ്ട്. വലിയൊരു ലക്ഷ്യം നേടിക്കഴിഞ്ഞെന്നും അതിനെ വിശേഷിപ്പിക്കാറുണ്ട്. വലിയ വികസനങ്ങള്‍ സംഭവിക്കുന്നുണ്ട്, ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്, കാരണം കഴിഞ്ഞ 60 വര്‍ഷങ്ങളായി രാഷ്ട്രത്തിന്റെ പുരോഗതി നാം അളക്കുന്നത് ഈ മാനദണ്ഡങ്ങളിലൂടെ മാത്രമാണ്. ആ മാനദണ്ഡങ്ങള്‍ ഇന്നും അവതന്നെയാണ്. ഒരു ബാങ്കിന്റെ പുതിയ ശാഖ തുറക്കുമ്പോള്‍ അത് ഏറെ അഭിനന്ദിക്കപ്പെടുകയും ഏറെ പ്രചാരം സിദ്ധിക്കുകയും ഗവണ്‍മെന്റിന് അഭിനന്ദങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. പക്ഷേ, 17 കോടി ജനങ്ങളെ ബാങ്കുകളിലേക്ക് കൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഓരോ മിനിറ്റിലും അക്കൗണ്ടുകള്‍ തുറക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. ബാങ്കുകളുടെ വാതിലുകള്‍ ദരിദ്രര്‍ക്കു മുമ്പാകെ തുറന്നുകൊടുക്കുന്നതിന് സഹകരിച്ച ടീം ഇന്ത്യയിലെ പ്രധാന പങ്കാളികളായ, ബാങ്ക് ജീവനക്കാര്‍, ടീം ഇന്ത്യയുടെ പ്രധാന അംഗങ്ങളായ ബാങ്കുകള്‍ എന്നിവയെ നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വരുംദിവസങ്ങളില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക സന്നിവേശം നമ്മുടെ സമ്പദ്‌വ്യവസ്ഥയിന്മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്നും അതിനാല്‍ അത് എല്ലായ്‌പോഴും നല്ലതല്ലെന്നുമുള്ള ചിന്ത സാമ്പത്തികവിദഗ്‌ധര്‍ക്കിടയിലുണ്ട്. ഞാന്‍ ഈ ആശയത്തോട് യോജിക്കുന്നില്ല. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വികസന പിരമിഡിനെ നിരീക്ഷിക്കുകകയാണെങ്കില്‍ അടിഭാഗമാണ് ഏറ്റവും വിസ്‌തൃതമായിട്ടുള്ളത്. അത് ശക്തമാണെങ്കില്‍ വികസന പിരമിഡ് പൂര്‍ണ്ണമായും ശക്തിയുള്ളതാകും. ഇന്ന് ദളിതുകള്‍, അധഃസ്ഥിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, അവഗണിക്കപ്പെട്ടവര്‍ എല്ലാം ഈ അടിഭാഗത്താണ്. ഈ വികസന പിരമിഡിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണെങ്കില്‍ ഈ വിഭാഗങ്ങള്‍ സാമ്പത്തിക സന്നിവേശത്തിലൂടെ ശാക്തീകരിക്കപ്പെടും. അങ്ങനെയാണെങ്കില്‍ ഈ വികസന പിരമിഡ് ഒരിക്കലും ഇളകുകയില്ല. ഏതൊരു വന്‍കാറ്റിനെയും അത് അതിജീവിക്കും. ശക്തമായ സാമ്പത്തിക അടിത്തറയില്‍ അധിഷ്‌ഠിതമായ ഈ പിരമിഡ് നിവര്‍ന്നുനില്‍ക്കുകയും പിരമിഡിന്റെ താഴെത്തട്ടിലുള്ളവരുടെ ക്രയശേഷി വര്‍ദ്ധിക്കുകയും ചെയ്യും. സമൂഹത്തിന്റെ അടിത്തട്ടിലുള്ള വ്യക്തിയുടെ ക്രയശേഷി വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക മുന്നേറ്റം ആര്‍ക്കും തടയാനാകില്ല. സാമ്പത്തിക സന്നിവേശം രാജ്യത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും. അതിനാല്‍, ഈ വിഷയത്തില്‍ ഊന്നല്‍ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷയ്‌ക്കും ക്ഷേമത്തിനും ഞങ്ങള്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന. സാമൂഹിക സുരക്ഷിതത്വമില്ലാത്ത ദശലക്ഷം പേര്‍ നമ്മുടെ രാജ്യത്തുണ്ട്. പാവപ്പെട്ടവര്‍ മാത്രമല്ല; രാജ്യത്തെ ഇടത്തരക്കാര്‍ക്കുപോലും ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതിമാസം ഒരു രൂപ എന്ന ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് നാം രൂപം കൊടുത്തു. ഇത് ഒരു വലിയ തുകയൊന്നുമല്ല, പ്രതിമാസം ഒരു രൂപ, അങ്ങനെ 12 മാസത്തില്‍ 12 രൂപ എന്ന തോതില്‍ നിങ്ങള്‍ക്കും പ്രധാനമന്ത്രി ബീമാ സുരക്ഷാ യോജനയില്‍ പങ്കാളികളാകാം. കുടുംബത്തിലുണ്ടാകുന്ന ഏതെങ്കിലും അത്യാഹിതങ്ങളില്‍ നിങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ കിട്ടും. എങ്ങനെ ഒരു സമ്പദ്‌ഘടനയെ മുന്നോട്ടു കൊണ്ടുപോകാം? നമ്മള്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന നടപ്പിലാക്കി. പ്രതിദിനം 90 പൈസ, അതായത് ഒരു രൂപയിലും താഴെ, അങ്ങനെ പ്രതിവര്‍ഷം 330 രൂപ ചെലവിടുക വഴി നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കും വേണ്ടി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിങ്ങള്‍ക്ക് ലഭിക്കും. ഞങ്ങള്‍ അത് ചെയ്‌തു. പദ്ധതികള്‍ പഴയകാലത്തും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതികളില്ലാത്ത ഏത് ഗവണ്‍മെന്റാണുള്ളത്. നാട മുറിക്കലും, ഉദ്‌ഘാടനവും നടത്താത്ത ഏത് ഗവണ്‍മെന്റാണ് ഉള്ളത്. പക്ഷേ, വാഗ്‌ദാനം നിറവേറ്റുന്നതിലാണ് കാര്യം. ഞങ്ങള്‍ ഒരു പുതിയ തൊഴില്‍ സംസ്‌ക്കാരത്തിന് തുടക്കമിട്ടു. മുമ്പുണ്ടായിരുന്ന 40 ഉം 50 ഉം വര്‍ഷം പഴക്കമുള്ള പല പദ്ധതികളും അഞ്ച് മുതല്‍ ആറ് കോടി ജനങ്ങളിലേക്ക് വരെ എത്തിയിരുന്നില്ല. പക്ഷേ എന്റെ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ 100 ദിവസം പിന്നിടുമ്പോള്‍തന്നെ നമ്മുടെ രാജ്യത്ത് 10 കോടിയിലധികം ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചു. 10 കോടി എന്ന് പറയുമ്പോള്‍ 10 കോടി കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അതിന്റെ അര്‍ത്ഥം 30 മുതല്‍ 35 കോടി കുടുംബങ്ങളുള്ള രാജ്യത്ത് 10 കോടി കുടുംബങ്ങള്‍ക്ക് 100 ദിവസം പൂര്‍ത്തിയാകും മുമ്പേ ഇത്തരം പദ്ധതികളുടെ ആനുകൂല്യം ലഭിച്ചു എന്നതാണ്. 125 കോടി ജനങ്ങളുള്ള ടീം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ്. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്‌തപ്പോള്‍ ശുചിത്വത്തെക്കുറിച്ചും ശൗചാലയം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ അത്ഭുതപ്പെട്ടു കാണും; ശൗചാലയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയാണല്ലോ ഇതെന്ന്. പക്ഷേ ഇപ്പോള്‍ രാജ്യത്ത് നടത്തിയ എല്ലാ സര്‍വ്വേകളും സര്‍വ്വതല സ്‌പര്‍ശിയായ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ ശുചിത്വ സന്ദേശം എത്തിക്കാന്‍ എല്ലാവരോടും സഹായം തേടുകയും ഉണ്ടായി. ശുചിത്വ സന്ദേശം എല്ലായിടത്തും എത്തിക്കുകയും, ആശയങ്ങളില്ലാതെ ശുചിത്വദിനത്തില്‍ പങ്കാളികളായ മാധ്യമപ്രവര്‍ത്തകര്‍, ആത്മീയനേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പ്രശസ്‌തര്‍, എല്ലാവര്‍ക്കും എന്റെ ഹൃദയംഗമായ നന്ദി. പക്ഷേ ആരാണ് ഈ ശുചിത്വ പ്രചരണത്തിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡര്‍? അഞ്ചും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളുള്ള എണ്ണമറ്റ കുടുംബങ്ങളാണ് ഈ യജ്ഞത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും വഴികാട്ടികളുമായത്. റോഡില്‍ തുപ്പിയതിനെയും മാലിന്യം നിക്ഷേപിച്ചതിനെയും മുതിര്‍ന്നവരെ കുട്ടികള്‍ കളിയാക്കി; നമ്മുടെ രാജ്യവും പരിസരവും ശുചിയാക്കണം എന്ന് ഊന്നിപ്പറഞ്ഞു. ഈ ശുചിത്വ പ്രചാരണം വിജയിപ്പിച്ച കുട്ടികളെ ഞാന്‍ നന്ദി അറിയിക്കുന്നു; അവരെ നമിക്കുന്നു. ഈ കുട്ടികള്‍ ശുചിത്വത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ബോധവാന്മാരാണ്. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ മനസ്സിലാക്കാത്ത കാര്യങ്ങള്‍ നിഷ്‌ക്കളങ്കരായ ഈ കുരുന്നുകള്‍ നമുക്ക് മനസ്സിലാക്കിത്തന്നു. ഈ കുട്ടികളുടെ തിരിച്ചറിവും ശുചിത്വത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണ്ണ സമര്‍പ്പണബോധവുമുള്ള കുട്ടികള്‍ ഉള്ള രാജ്യം തീര്‍ച്ചയായും ശുചിത്വമുള്ളതാകുമെന്നും മാലിന്യങ്ങളോട് വിമുഖത കാണിക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം 2019ല്‍ നാം ആഘോഷിക്കാനിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷ വേളയില്‍ നമുക്ക് ശുചിത്വ ഭാരതത്തെ സമര്‍പ്പിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന് ഇതിലും മികച്ച ഒരു സ്‌നേഹോപഹാരം ഉണ്ടാവില്ല. ഇതിലേക്കായി ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എനിക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇത് നിര്‍ത്താനാവില്ല. ഞാന്‍ ഈ പരിപാടി പ്രഖ്യാപിച്ചത് ടീം ഇന്ത്യയ്‌ക്ക് ഈ പ്രവര്‍ത്തനം ഏറ്റെടുക്കാനാവുമോ എന്നറിയാനാണ്. കൂടിയാലോചനകള്‍ക്ക് ശേഷമല്ല ഈ പരിപാടി പ്രഖ്യാപിച്ചത്. ജില്ലകളില്‍ നിന്നോ ഗ്രാമങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ ലഭിച്ചതിനു ശേഷമായിരുന്നില്ല പ്രഖ്യാപനം നടത്തിയത്. അടുത്ത ഓഗസ്റ്റ് 15 ഓടെ നമ്മുടെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ ശൗചാലയങ്ങള്‍ നമുക്ക് പണിയാമെന്ന ആശയം എന്റെ മനസ്സില്‍ വന്നയുടനേ ഞാന്‍ അത് പറയുകയായിരുന്നു. പിന്നീട്, നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ടീം ഇന്ത്യ അതിന്റെ ഉത്തരവാദിത്ത്വം തിരിച്ചറിയുകയുകയും രാജ്യത്ത് 2.62 ലക്ഷം സ്‌കൂളുകളില്‍ 4.25 ലക്ഷത്തിലധികം ശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ശ്രദ്ധയില്‍പ്പെടുകയും ചെയ്‌തു. ഏതു ഗവണ്‍മെന്റിനും സമയപരിധി ദീര്‍ഘിപ്പിക്കാന്‍ തോന്നുന്നത്ര വലുതായിരുന്നു ഈ സംഖ്യ. എന്നാല്‍, ടീം ഇന്ത്യയുടെ പ്രതിബദ്ധത നോക്കൂ. അവര്‍ സമയം ദീര്‍ഘിപ്പിക്കാനായി ഒരാവശ്യവും ഉന്നയിച്ചില്ല. ഓഗസ്റ്റ് 15 ആയ ഇന്ന് ഈ സ്വപ്‌നം സാക്ഷാത്‌ക്കരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ ത്രിവര്‍ണ്ണ പതാകയെ മാനിക്കുന്ന ടീം ഇന്ത്യയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ശൗചാലയങ്ങളില്‍ ഏറെക്കുറേ എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ടീം ഇന്ത്യ വിജയിച്ചു. ഇതില്‍ വഹിച്ച പങ്കിന് സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാതലത്തിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, നയ ആസൂത്രകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ എന്നിവരെയും ഞാന്‍ അഭിനന്ദിക്കുന്നു. 4.25 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ മാത്രം കാര്യമല്ലിത്. നിരാശയുടെ അന്തരീക്ഷത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്തയും, എങ്ങനെ നടത്തുമെന്നതും, എങ്ങനെ നടത്താമെന്നതുമാണ് കാര്യം. ഈ നേട്ടം ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. നാം ആരെക്കാളും മോശമല്ല, ടീം ഇന്ത്യയ്‌ക്ക് പിന്മാറാനാവില്ല. ടീം ഇന്ത്യ വിജയം നേടുക തന്നെ ചെയ്യും. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ പ്രതിബദ്ധതയുമായി രാഷ്ട്രം മുമ്പോട്ടുപോകുകയാണ്, പുതിയ സ്വപ്‌നങ്ങളുമായി മുന്നേറുകയാണ്. നമുക്ക് തടയാനാവില്ല. നമുക്ക് നിരന്തരം മുന്നോട്ടു പോയേ തീരൂ. അതിനാല്‍, സഹോദരീ സഹോദരന്മാരേ, നമ്മുടെ തൊഴില്‍ ശക്തിക്കായി ശ്രമേവ ജയതേ എന്ന പദ്ധതി നാം തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികളോടുള്ള നമ്മുടെ കാഴ്‌ചപ്പാട് നമുക്ക് ഭൂഷണമല്ല. നീളമുള്ള ഒരു കുര്‍ത്തയും ജാക്കറ്റും അണിഞ്ഞിരിക്കുന്ന ഒരു വ്യക്തിയേക്കാള്‍ കോട്ടും പാന്റും ടൈയുമിട്ട ഒരു വ്യക്തിയെ കാണുമ്പോള്‍ നാം എണീറ്റ് നിന്ന് ആദരിക്കും. പക്ഷേ, ഒരു ഓട്ടോറിക്ഷാ െ്രെഡവര്‍, റിക്ഷാക്കാരന്‍, പത്രവിതരണക്കാരന്‍, അല്ലെങ്കില്‍ പാല്‍ക്കാരന്‍ എന്നിവരെയൊന്നും നാം ആദരവോടെ കാണാറില്ല. ഈ ദൗര്‍ബല്യം നമ്മുടെ 125 കോടി നാട്ടുകാരുടെ മനസ്സുകളില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ തുടച്ചു നീക്കണം. ആര്‍ക്കുവേണ്ടിയാണോ നാം നന്നായിരിക്കുന്നത്, ആര്‍ക്കുവേണ്ടിയാണോ നാം നല്ല പ്രവൃത്തികള്‍ ചെയ്യുന്നത്, അവരാണ് നമ്മുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികള്‍. അതിനാല്‍, തൊഴിലിന്റെ മഹത്വവും തൊഴിലാളികളോട് ബഹുമാനവും മതിപ്പും നമ്മുടെ ദേശീയ കടമയും സ്വഭാവവുമാകണം. ഓരോ വ്യക്തിയുടെയും ശീലവും സ്വഭാവവിശേഷവും അതായിരിക്കണം. ഏതെങ്കിലും ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഒരു ദൗത്യം നമ്മള്‍ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരെ സഹായിക്കും. അസംഘടിത തൊഴിലാളികളുടെ ഈ വിഭാഗം മുമ്പൊരിക്കലും ഇത്രയും പരിഗണിക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ തൊഴിലാളി വര്‍ഗ്ഗം അവര്‍ പാടുപെട്ട് നേടിയ പണം ഗവണ്‍മെന്റ് ഖജനാവിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്. ക്രമേണ ഈ സംഖ്യ 27,000 കോടി രൂപയായിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവാന്മാരായ ഈ തൊഴിലാളികള്‍ ഒരു പട്ടണത്തില്‍ ആറ് മുതല്‍ എട്ട് മാസം വരെ പണിയെടുത്ത ശേഷം മറ്റൊരു സ്ഥലത്തേക്ക് നീങ്ങി അവിടെ രണ്ടു വര്‍ഷം പണിയെടുക്കും. പക്ഷേ, അവരുടെ ആദ്യ ജോലിക്കിടെ ആദ്യ സ്ഥലത്ത് നിക്ഷേപിച്ച പണത്തിന് യാതൊരു കണക്കുമുണ്ടാകില്ല. തങ്ങളുടെ കൈവശമുള്ള പണം തുച്ഛമായതു കാരണം 200 രൂപയോളം മുടക്കി അവിടെ തിരികെപോയി തങ്ങളുടെ പണത്തിന് അവകാശം ഉന്നയിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കാറില്ല. ഇതുകാരണം പാവപ്പെട്ടവര്‍ കഷ്ടപ്പെട്ട് നേടിയ 27,000ത്തോളം കോടി രൂപ ഗവണ്‍മെന്റ് ഖജനാവില്‍ കിടന്ന് പാഴാവുകയാണ്. തൊഴിലാളികള്‍ക്ക് ഒരു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ട് നാം ഇതിനൊരു പരിഹാരം കണ്ടെത്തി. ഇനി മുതല്‍ ജോലി സംബന്ധമായി അവര്‍ എവിടെ സ്ഥലം മാറിപ്പോയാലോ അല്ലെങ്കില്‍ ഒരു ജോലി വിട്ട് മറ്റൊന്നിലേക്ക് പോയാലോ ഒരു ഫാക്ടറി വിട്ട് മറ്റൊന്നില്‍ ചേര്‍ന്നാലോ, ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോയാലോ ഈ നമ്പരും അതില്‍ നിക്ഷേപിച്ചിട്ടുളള പണവും അവരോടൊപ്പം പോകും. കേവലം ഒരു രൂപ പോലും ആര്‍ക്കും നിങ്ങളെ പറ്റിക്കാനാവില്ല. അവര്‍ നിക്ഷേപിച്ചിട്ടുള്ള ഈ 27,000 കോടി രൂപ ഇത്തരത്തില്‍ അവര്‍ക്ക് മടക്കി നല്‍കാന്‍ ശ്രമിച്ചുവരികയാണ്. ഏതു കാര്യത്തിനും ഒരു നിയമമുണ്ടാക്കി കോടതികളെ തിരക്കുള്ളതാക്കിത്തീര്‍ക്കുക നമ്മുടെ നാട്ടില്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട്. ഒരോ വിഷയത്തില്‍ ഒരു നിയമം മറ്റൊന്നിനോട് വൈരുദ്ധ്യമുള്ളതാണ്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇത് സദ്‌ഭരണത്തിന്റെ ഒരു നല്ല ലക്ഷണമല്ല. അതിനാല്‍ നിയമം വ്യക്തമായിരിക്കണം. അത് ഹ്രസ്വവും കാലഘട്ടവുമായി സ്വരച്ചേര്‍ച്ചയുള്ളതുമാവണം. എങ്കില്‍ മാത്രമേ ഒരു സമൂഹത്തിന് മുന്നേറാനാവൂ. നമ്മുടെ തൊഴിലാളികള്‍ക്കായി നിലവിലുള്ള 44 വ്യത്യസ്‌ത നിയമങ്ങളില്‍ തന്റെ പ്രയോജനത്തിനായി അനുയോജ്യമായ ഒരെണ്ണം കണ്ടെത്താന്‍ ഒരു പാവപ്പെട്ട തൊഴിലാളിക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും. ഞങ്ങള്‍ ഇതിന് മാറ്റം വരുത്തി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരും ഏറ്റവും നിരക്ഷരനുമായ തൊഴിലാളിക്കും തങ്ങള്‍ക്ക് പ്രയോജനകരമായ നിയമം കണ്ടെത്തുന്നതിന് ഇത്തരം 44 നിയമങ്ങളെ ഞങ്ങള്‍ നാല് പെരുമാറ്റച്ചട്ടങ്ങളില്‍ അണിനിരത്തി. ഇത് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച മേഖലയാണ്. നമ്മുടെ നാട്ടില്‍ അഴിമതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. രോഗിയായ ഒരാള്‍ ആരോഗ്യവാനായി ഇരിക്കേണ്ടത് സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. ആരും ആവശ്യപ്പെട്ടില്ലെങ്കിലും എങ്ങനെ ഭേദമാക്കാമെന്നത് സംബന്ധിച്ച് മറ്റുള്ളവരെ ഉപദേശിക്കുക ഏവരുടെയും സ്വഭാവമാണ്. ഇങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക് അസുഖം മാറും, അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക് അസുഖം മാറും എന്നൊക്കെ. അഴിമതിയും അതുപോലെയാണ്. അഴിമതിയില്‍ ഉള്‍പ്പെട്ടവരും അഴിമതി മൂലം നഷ്ടമുണ്ടായവരും ഉപദേശിക്കും. പരസ്‌പരമുള്ള ഉപദേശത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതുതന്നെ. ഞാനിത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇന്ന് എന്റെ സഹപൗരന്മാര്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ടീം ഇന്ത്യയുടെ 125 കോടി ജനങ്ങളോട് എനിക്ക് പറയണം ഈ രാജ്യം അഴിമതിമുക്തമാക്കാനാകും. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്ക് പറയാന്‍ കഴിയും; അത് മുകള്‍ത്തട്ടില്‍ നിന്നുതന്നെ തുടങ്ങണം. നമ്മുടെ രാജ്യത്ത് അഴിമതി ചിതല്‍ പോലെ പ്രവര്‍ത്തിക്കുന്നു. എങ്ങും പരക്കുകയും അതേസമയം അദൃശ്യമായിരിക്കുകയും ചെയ്യും. കിടപ്പുമുറിയിലെ തുണികള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരിയില്‍ എത്തുമ്പോഴായിരിക്കും ഇവയെ തുരത്തണമെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത്. ഇവയെ കളയാനായി തറയുടെ ഓരോ ചതുരശ്ര മീറ്ററിലും കീടനാശിനി കുത്തിവെക്കണം. കാരണം, വീടിന്റെ ഒരുഭാഗത്ത് മാത്രം തളിച്ചാല്‍ കീടനാശിനികള്‍ പ്രവര്‍ത്തിക്കുകയില്ല. ചിതലിനെ എന്നേന്നക്കുമായി ഒഴിവാക്കണമെങ്കില്‍ ഓരോ ചതുരശ്ര മീറ്ററിലും ഓരോ മാസവും കീടനാശിനികള്‍ കുത്തിവെക്കണം. അങ്ങനെ വര്‍ഷങ്ങളുടെ ശ്രമഫലമായി ചിതല്‍ പോകും. നമ്മുടെ വലിയ രാജ്യത്ത് അഴിമതിയുടെ ചിതല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സുദീര്‍ഘമായ എണ്ണമറ്റ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ശ്രമങ്ങള്‍ ഫലം കാണുമെന്ന് എനിക്കുറപ്പുണ്ട്. പാചകവാതക സബ്‌സിഡിയില്‍ ഞാന്‍ 15,000 കോടി രൂപയുടെ വെട്ടിക്കുറവ് പ്രഖ്യാപിച്ചാല്‍ നൂറുകണക്കിന് മാധ്യമക്കുറിപ്പുകളില്‍ ഞാന്‍ പ്രശംസയ്‌ക്ക് പാത്രീഭൂതനാകുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ പറയുമായിരിക്കും 15,000 കോടി രൂപയുടെ പാചകവാതക സബ്‌സിഡി പിന്‍വലിച്ച മനുഷ്യനാണിതെന്ന്. ഈ മനുഷ്യന് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്. ഞാന്‍ അങ്ങനെ എടുക്കാതിരുന്നാല്‍ ഇക്കൂട്ടര്‍ പറയും യാതൊന്നും പ്രകടമല്ലെന്ന്. ചില സമയങ്ങളില്‍ ചിലര്‍ക്ക് ദോഷൈകദൃക്കുകളായിരിക്കാനാണ് താല്‍പ്പര്യം. അവരുടെ നിരാശ മറ്റുള്ളവരുമായി പങ്കിടാത്തിടത്തോളം അവര്‍ക്ക് ശരിയായി ഉറങ്ങാനാവില്ല. അതൊരു ശീലമാണ്. ചിലയാളുകള്‍ സുഖമില്ലാതാവുമ്പോള്‍ തങ്ങളുടെ രോഗാവസ്ഥ മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കും. കാരണം തങ്ങളുടെ അവസ്ഥ മറ്റുള്ളവരുമായി പങ്കിടാനും അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, മറ്റുചിലരുണ്ട് അവര്‍ക്ക് അസുഖം വന്നാല്‍ മറ്റുള്ളവര്‍ തന്നെ കാണണമെന്നും അസുഖവിവരം അറിയണമെന്നുമുള്ളവരാണവര്‍. ആരെങ്കിലും കാണാന്‍ വന്നാല്‍ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സന്ദര്‍ശകരുമായി മണിക്കൂറുകളോളം പറയും. എനിക്ക് കാണാന്‍ കഴിയും, ചില ആളുകള്‍ ഇച്ഛാഭംഗത്തിനായി കാത്തിരിക്കുകയും അത് പരത്തുകയും ചെയ്യും. തങ്ങളുടെ ഇച്ഛാഭംഗം എത്രത്തോളം പരത്തുന്നുവോ, അവര്‍ക്ക് രാത്രിയില്‍ അത്രയും സുഖകരമായ ഉറക്കം ലഭിക്കും. അത്തരക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പദ്ധതിയോ, പ്രവൃത്തികളോ ഉള്ളവരല്ല. എന്തായാലും ഇത്തരം ആള്‍ക്കാര്‍ക്ക് വേണ്ടി സമയം ചെലവിടാന്‍ 125 കോടി ജനങ്ങളടങ്ങുന്ന നമ്മുടെ ടീം ഇന്ത്യയ്‌ക്ക് എങ്ങനെ കഴിയും. പക്ഷേ, എങ്ങനെയാണത് സംഭവിക്കുന്നത്. പാചകവാതക സബ്‌സിഡിയില്‍ നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി ഞങ്ങള്‍ ഏര്‍പ്പെടുത്തി. ജന്‍ ധന്‍ യോജന, ആധാര്‍ കാര്‍ഡ് എന്നിവ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചു തുടങ്ങി. ഈ പ്രവൃത്തികളുടെ ഫലമായി ഇടനിലക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമായി. പൂഴ്‌ത്തിവെപ്പുകാര്‍ക്ക് ജോലിയില്ലാതായി. ഒരു പൈസ പോലും നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു. പ്രശംസ കിട്ടാന്‍ വേണ്ടി മാത്രം ഞാനിത് പറഞ്ഞതല്ല. ഞങ്ങള്‍ വ്യവസ്ഥിതി മെച്ചപ്പെടുത്തി. അതാണ് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയോട് എനിക്ക് പറയാനുള്ളത്. ഇതുവഴി പാചകവാതക സിലിണ്ടറിന്റെ വര്‍ഷം തോറുമുള്ള 15,000 കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞു. അഴിമതി ഇല്ലാതായി.
അഴിമതിയുടെ അടിവേരറുക്കും
ഞാന്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ സമ്പന്നരാണെങ്കില്‍ എന്തിനാണ് പാചകവാതക സബ്‌സിഡി കൈപ്പറ്റുന്നത്. ഈ 500700 രൂപ നിങ്ങള്‍ക്ക് എന്തിനാണ്? ചായയ്‌ക്കും കടിക്കുമായി പ്രതിദിനം നിങ്ങള്‍ ചെലവിടുന്നു. ഞാന്‍ ഇപ്പോള്‍ ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാല്‍, ടീം ഇന്ത്യ എന്ന നിലയ്‌ക്ക് അത് തുടങ്ങണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങള്‍ കാര്യമറിഞ്ഞുവരുമ്പോള്‍ ഫലമുണ്ടാകും. പക്ഷേ, ഇന്ന് ഞാന്‍ അഭിമാനത്തോടെ പറയും പാചകവാതക സബ്‌സിഡിയില്‍ ഒരു ഗിവ് ഇറ്റ് അപ് പ്രസ്ഥാനം ഞങ്ങള്‍ ആരംഭിച്ചു. ഇതുവരെ 20 ലക്ഷം പേര്‍ തങ്ങളുടെ സബ്‌സിഡി വേണ്ടെന്നുവെച്ചു. ഇതൊരു ചെറിയ സംഖ്യയല്ല. അമ്പലത്തിലെ ക്യൂവില്‍ പ്രസാദത്തിനായി നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ സഹോദരനുവേണ്ടിയും നാം വാങ്ങിക്കും. അത് നമ്മുടെ സ്വഭാവമാണ്. പക്ഷേ, ഈ 20 ലക്ഷം ജനങ്ങളും സമ്പന്ന കുടുംബങ്ങളില്‍ നിന്നല്ല. അവരില്‍ ഇടത്തരക്കാരുണ്ട്, അദ്ധ്യാപകരുണ്ട്, ചില പെന്‍ഷന്‍കാരുമുണ്ട്. ഈ പണം ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിലാണ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സബ്‌സിഡി വേണ്ടെന്നുവെച്ചു. ഈ 20 ലക്ഷം പാചകവാതക സിലിണ്ടറുകളും പുകനിറഞ്ഞ അടുക്കളകളുള്ള പാവപ്പെട്ട കുടുംബങ്ങളിലെത്തിയാല്‍, നിങ്ങള്‍ തന്നെ പറയൂ, ആ അമ്മയുടെ, വികാരം എന്തായിരിക്കും. പുക കൊണ്ട് കരഞ്ഞിരുന്ന കുട്ടികള്‍ക്ക് എന്ത് ആശ്വാസമാവും ലഭിക്കുക. ശരിയായ ദിശയിലുള്ള ജോലി ഫലങ്ങള്‍ നല്‍കും. ഞാന്‍ കല്‍ക്കരിയെക്കുറിച്ച് പറഞ്ഞാല്‍, ചില രാഷ്ട്രീയ പണ്ഡിതന്മാര്‍ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെയേ അത് കാണുകയുള്ളൂ. ഇതിനുള്ള ശരിയായ അവസരം ഇതല്ലാത്തതിനാല്‍ രാഷ്ട്രീയ പണ്ഡിതന്മാരോട് ഞാന്‍ അപേക്ഷിക്കുകയാണ് കല്‍ക്കരിയെക്കുറിച്ച് ഞാന്‍ പറയാന്‍ പോകുന്നതിനെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി കണക്കാക്കരുത്. ഇത് രാഷ്ട്രത്തിന്റെ പ്രതിബദ്ധതയുടെ അളവുകോലാണ്. കുറിപ്പുകള്‍ വഴി കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ 1,76,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങളും ഇത് ഉന്നയിച്ചിരുന്നു. പക്ഷേ, അപ്പോഴും അതിന്റെ വ്യാപ്‌തി അത്രത്തോളം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. കല്‍ക്കരി, സ്‌പെക്ട്രം, ധാതുക്കള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ സമയോജിതമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഇവ മൂന്നിന്റേയും ലേലം ആരംഭിച്ചു. ടീം ഇന്ത്യയുടെ മനക്കരുത്ത് നോക്കുക, ടീം ഇന്ത്യയിലെ 125 കോടി നാട്ടുകാരുടെ മനക്കരുത്ത് നോക്കുക. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ലേലങ്ങള്‍ ആരംഭിച്ചു. ഇതുവഴി ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഖജനാവിലേക്ക് എത്തും. അഴിമതി വേരോടെ നശിപ്പിച്ചോ, ഇല്ലയോ എന്നും, ഇടനിലക്കാരുടെ കരാറുകള്‍ അവസാനിപ്പിച്ചോ, ഇല്ലയോ എന്നും, ഇന്ത്യയുടെ ധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വാതിലുകള്‍ അടച്ചോ, ഇല്ലയോ എന്നും സ്വയം ചോദിച്ചു നോക്കൂ. ഞാന്‍ വെറുമൊരു പ്രസംഗം നടത്തുകയായിരുന്നില്ല, മറിച്ച് ഫലങ്ങള്‍ നേടിയെടുക്കുകയായിരുന്നു. സ്‌പെക്ട്രം വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. എഫ്‌എം റേഡിയോ ലേലം നടക്കുമ്പോള്‍ വലിയവരായ നിരവധി പേര്‍ക്ക് വേവലാതിയായിരുന്നു. അവര്‍ പറഞ്ഞു, മോദിജീ, എഫ്‌എം റേഡിയോ സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്, അതില്‍ നിന്നും ഒരു വരുമാനവും ലഭിക്കില്ല. എന്തിനാണ് താങ്കള്‍ എഫ്‌എം റേഡിയോ ലേലം ചെയ്യുന്നത്? ഞാന്‍ സമ്മര്‍ദ്ദത്തിലാക്കപ്പെടുകയും, എന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്‌തു. പക്ഷെ, ഞാന്‍ പറഞ്ഞു, 125 കോടി ജനങ്ങളടങ്ങിയ ടീം ഇന്ത്യ സുതാര്യത ആഗ്രഹിക്കുന്നു, എഫ്‌എം റേഡിയോ ലേല നടപടികള്‍ ഇപ്പോള്‍ 80 മുതല്‍ 85 വരെ നഗരങ്ങളില്‍ നടക്കുകയാണ്. ലേലത്തുക 1,000 കോടി രൂപ കവിഞ്ഞിരിക്കുന്നു എന്നാണ് രണ്ട് ദിവസം മുന്‍പ് അന്വേഷിച്ചപ്പോള്‍ എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഈ പണം പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടും. ഇങ്ങനെയാണ് കരാറുകാര്‍ ഈ രാജ്യത്തെ ഭരിച്ചത്, ഇങ്ങനെയാണവര്‍ കൊള്ളയടിച്ചത്, ഇങ്ങനെയാണവര്‍ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്തുതരം കച്ചവടമാണ് നമ്മുടെ രാജ്യത്ത് നടന്നത്? വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന കല്‍ക്കരി കടല്‍ത്തീരത്തുള്ള പവര്‍ പ്ലാന്റുകള്‍ക്ക് നല്‍കാതെ കല്‍ക്കരി ഖനികള്‍ക്ക് സമീപമുള്ള ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയും, കല്‍ക്കരി ഖനിയുള്ള പ്രദേശങ്ങളില്‍ നിന്നും കല്‍ക്കരി കടല്‍ത്തീരത്തുള്ള ഫാക്ടറികളിലേക്ക് കടത്തിക്കൊണ്ട് വരികയും ചെയ്‌തു. ചരക്കുകള്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കടത്തുന്നതിലും നല്ലത് വിഭവങ്ങള്‍ പ്രാദേശികമായി ഉപയോഗപ്പെടുത്തുന്നതാണെന്ന് ഒരു കൊച്ചു കുട്ടിയ്‌ക്ക് പോലുമറിയാം. നാം ഈ നയത്തില്‍ മാറ്റം വരുത്തി. ഉത്‌പാദന കേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറികള്‍ക്ക്‌് ആദ്യം പ്രയോജനപ്പെടണമെന്ന ചെറിയ തീരുമാനം ഇടനിലക്കാരെ തൊഴില്‍രഹിതരാക്കിയെന്നും, 1,100 കോടി രൂപ ഗവണ്‍മെന്റ് ഖജനാവില്‍ നിക്ഷേപിക്കപ്പെട്ടുവെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എല്ലാ വര്‍ഷവും സംഭവിക്കും. അഴിമതി ഒരുവിധത്തില്‍ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. അത് വേരോടെ അറുത്തു മാറ്റിയില്ലെങ്കില്‍, ത്രിവര്‍ണ്ണങ്ങളെ സാക്ഷിയാക്കി ഞാനീ പ്രസ്‌താവന നടത്തുകയാണ്. ചുവപ്പ്‌കോട്ടയുടെ കൊത്തളത്തില്‍ നിന്നുമാണ് ഞാനിത് പറയുന്നത്, 125 കോടി പൗരന്മാരുടെ സ്വപ്‌നം മനസ്സിലാക്കിയിട്ടാണ് ഞാനിത് പറയുന്നത്. 15 മാസങ്ങള്‍ പിന്നിട്ടിട്ടും നിങ്ങള്‍ ദല്‍ഹിയില്‍ വാഴിച്ച ഗവണ്‍മെന്റിനെതിരെ ഒറ്റപ്പൈസയുടെ പോലും അഴിമതി ആരോപണമില്ല. എന്റെ രാജ്യവാസികളേ, നിങ്ങള്‍ എന്നെ വിശ്വസിച്ചുവെന്ന ഉത്തരവാദിത്വം എനിക്കുണ്ട്, വിചാരണകളും, ക്ലേശങ്ങളും ഞാന്‍ സഹിക്കുകയും, എല്ലാ പ്രയാസങ്ങളെയും ദൗത്യം പൂര്‍ത്തീകരിക്കാനായി നേരിടുകയും ചെയ്യും. നിങ്ങളുടെ അനുഗ്രഹാശിസ്സുകളാല്‍, അഴിമതി വിമുക്ത ഇന്ത്യയെന്ന സ്വപ്‌നം ഞാന്‍ സാക്ഷാത്‌കരിക്കുമെന്ന് പറയാനാണ് ഞാനിവിടെ വന്നത്. ഞാന്‍ പറഞ്ഞു ഇതൊരു ചിതലാണെന്ന്. ദല്‍ഹിയിലെ ഗവണ്‍മെന്റില്‍ നിന്നു മാത്രം അഴിമതി ഇല്ലാതാക്കിയതുകൊണ്ട് ഒന്നുമാകില്ല, പല ചെറിയ സ്ഥലങ്ങളിലും ഇപ്പോളും ബുദ്ധിമുട്ടുകളുണ്ട്. പാവപ്പെട്ടവര്‍ പീഡനങ്ങളാല്‍ വിഷമിക്കപ്പെടുകയാണ്. നമ്മുടെ രാഷ്ട്ര മനഃസാക്ഷിയെ നാം ഉണര്‍ത്തേണ്ടതുണ്ട്. ഇത്തരം അഴിമതികളെക്കുറിച്ചുള്ള സുവ്യക്തമായ ഉള്‍ക്കാഴ്‌ച നേടിയെടുത്തതിനു ശേഷം സാധാരണക്കാരെ അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനായി നാം ഒരുമിച്ച് നില്‍ക്കണം. അപ്പോള്‍ മാത്രമേ ഈ കളങ്കത്തെ നമുക്ക് അകറ്റാനാകൂ. ഞാന്‍ കള്ളപ്പണത്തെക്കുറിച്ച് സംസാരിക്കാം. കള്ളപ്പണത്തിനെതിരെ, ഒന്നിനു പിറകേ ഒന്നായി, നാം നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചു. ഞങ്ങള്‍ സുപ്രധാന നടപടികള്‍ തുടര്‍ച്ചയായി നടപ്പാക്കി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ആദ്യ ദിവസം തന്നെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി തീരുമാനമെടുക്കാതെ കിടന്നിരുന്ന ഈ കാര്യം, നമ്മുടെ ഗവണ്‍മെന്റിന്റെ ആദ്യ ആഴ്‌ചയില്‍ തന്നെ പൂര്‍ത്തീകരിക്കപ്പെട്ടു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍, കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നമ്മെ സഹായിക്കാനാകുന്ന രാജ്യങ്ങളുമായി ഞാന്‍ സംസാരിച്ചു. കള്ളപ്പണത്തിനെതിരായും, കള്ളപ്പണം കണ്ടുകെട്ടുന്നതിന് പരസ്‌പരം സഹായിക്കുന്നതിനുമുള്ള പ്രമേയം നമ്മുടെ നിര്‍ബന്ധത്തിനു വഴങ്ങി ജി 20 ഉച്ചകോടിയില്‍ പാസ്സാക്കി. അമേരിക്കയുമായി എഫ്‌എറ്റിസിഎ നിയമം വഴി നാം ബന്ധപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുടെ കള്ളപ്പണത്തെക്കുറിച്ച് യഥാസമയം വിവരം നല്‍കാനും, ഇത് തിരികെകൊണ്ടുവരാന്‍ സഹായിക്കാനും കഴിയുന്ന രാജ്യങ്ങളുമായി നാം കരാറുകളില്‍ ഒപ്പിട്ടു. ഒന്നിനു പിറകേ മറ്റൊന്നായി നാം നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. കള്ളപ്പണത്തിനെതിരായി ഒരു കര്‍ശന നിയമം നാം പാസ്സാക്കി. ഇത് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ക്രൂരനടപടിയാണെന്ന് നിയമം പാസ്സായശേഷം നമ്മളുമായി അടുപ്പമുള്ള ചിലര്‍ പരാതിപ്പെടുകയാണ്. ഈ കരിനിയമം മൂലം ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് അവര്‍ പറയുന്നത്. ആ മരുന്നുകള്‍ കുത്തിവെയ്‌ക്കുമ്പോള്‍, അവയ്‌ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ പറയും, കള്ളപ്പണമെന്ന രോഗം പക്ഷേ ഭീകരമാണ്, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെങ്കിലും കഠിനമായ നിയമങ്ങളിലൂടെ മാത്രമേ അതിനെ നേരിടാനാകൂ. കള്ളപ്പണത്തിനെതിരായ നിയമം നിരവധിപ്പേര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതായി എനിക്കറിയാം. അതില്‍ വെള്ളം ചേര്‍ക്കാനും വ്യവസ്ഥകള്‍ ഇളവുചെയ്യപ്പെടുമെന്ന് അനുഭവിച്ചറിയാനുമാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന വിവരം നമുക്ക് ലഭിച്ചു. എന്നാല്‍ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള കഠിനമായ നിയമങ്ങള്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് ടീം ഇന്ത്യയോട് പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഈ നിയമം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയ്‌ക്ക് പുറത്തേക്ക് കള്ളപ്പണം അയയ്‌ക്കാന്‍ ആരും ധൈര്യപ്പെടില്ല. കുറഞ്ഞ പക്ഷം കള്ളപ്പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് പരിശോധിക്കാനാകുമെന്ന ഗുണം നമുക്കുണ്ട്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള ഒരു ജാലകം ഞങ്ങള്‍ ലഭ്യമാക്കി, 6,500 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം പൊതു സ്വത്തിലേക്ക് വന്നതായി എനിക്ക് പറയാനാകും. ഈ പണം ഗവണ്‍മെന്റ് ഖജനാവിലേക്ക് വന്നുചേരും. അത് ദരിദ്രര്‍ക്ക് പ്രയോജനപ്പെടും. കള്ളപ്പണമെന്ന ഭീഷണി തുടച്ചുനീക്കാനായി നാം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, അത് പൂര്‍ത്തീകരിക്കാനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമെന്ന് എനിക്ക് നിങ്ങള്‍ക്ക് ഉറപ്പു നല്‍കാനാവും. ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുന്നതിനു മുന്‍പ് വെറും 800 കേസുകള്‍ മാത്രമാണ് അഴിമതിയ്‌ക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്‌തത് വെറും 800. ഇപ്പോഴവര്‍ അഴിമതിയ്‌ക്കെതിരെ 1,800 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. അഴിമതിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ട് 10 മാസങ്ങള്‍ക്കുള്ളില്‍ 800 ല്‍ നിന്നും 1800 ആയി ഉയരുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. അഴിമതിയ്‌ക്കെതിരായ ഞങ്ങളുടെ പോരാട്ടത്തെ ഇത് വിവരിക്കും. അഴിമതിയ്‌ക്കെതിരായ ഞങ്ങളുടെ ദൃഢനിശ്ചയത്തെയാണ് ഇത് കാണിക്കുന്നത്. പത്രസമ്മേളനങ്ങളിലൂടെയല്ല അത് കാണിക്കുന്നത്, മറിച്ച് ഞങ്ങള്‍ അടിത്തട്ടില്‍ നടപടികള്‍ സ്വീകരിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്‌തു. സംവിധാനങ്ങളെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എങ്ങനെ പണം നേരിട്ട് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പോകും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ എങ്ങനെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകും, ദല്ലാള്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കുറയ്‌ക്കാനാകും, ആ ദിശയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു, ഇത്തരം നടപടികളിലൂടെ ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്റെ കര്‍ഷക സഹോദരീ, സഹോദരന്മാരെ, ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയുണ്ടായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ബുദ്ധിമുട്ട് നേരിടുകയും കര്‍ഷകര്‍ക്ക് നഷ്ടം സഹിക്കേണ്ടി വരികയും ചെയ്‌തു. എന്നിരുന്നാലും പണപ്പെരുപ്പ നിരക്ക് കുറയ്‌ക്കുന്നതില്‍ നാം വിജയിച്ചു. ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് പണപ്പെരുപ്പ നിരക്ക് രണ്ടക്കമായിരുന്നുവെന്നും, അത് രണ്ടക്കമായി തുടരുകയായിരുന്നുവെന്നും അംഗീകരിക്കണം. ആവശ്യത്തിനുള്ള മഴ ലഭിക്കാത്തതു മൂലം കര്‍ഷകര്‍ പ്രയാസത്തിലായിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ശ്രമങ്ങളിലൂടെ പണപ്പെരുപ്പം രണ്ടക്കത്തില്‍ നിന്നും, മൂന്നു മുതല്‍ നാല് ശതമാനം വരെയായി താഴ്‌ത്തുന്നതില്‍ നാം വിജയിച്ചു. ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും വിശപ്പിനെ തൃപ്‌തിപ്പെടുത്താനാകണമെന്ന സ്വപ്‌നമാണ് നാം കാണുന്നത് എന്നതിനാല്‍ നാം ശ്രമങ്ങള്‍ തുടരും. എന്നാല്‍ നമ്മുടെ രാജ്യത്തെ കാര്‍ഷിക വൃത്തിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതായ ആവശ്യമുണ്ട്. കാര്‍ഷിക ഭൂമി ചുരുങ്ങുകയാണ്, കുടുംബങ്ങള്‍ക്കിടയില്‍ ഭൂമി വീതം വെയ്‌ക്കപ്പെടുകയും കൃഷിഭൂമി ചെറുതാകുകയും ചെയ്യുന്നു. നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്‌ഠത വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്, ഉത്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, കര്‍ഷകര്‍ക്ക് ജലം വേണം, കര്‍ഷകര്‍ക്ക് വൈദ്യുതി വേണം. ഈ സ്വപ്‌നം സാക്ഷാത്‌കരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയ്‌ക്ക് കീഴില്‍ 50,000 കോടി രൂപ ചെലവഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജലം കൃഷിഭൂമിയില്‍ എത്തുന്നുണ്ടെന്ന് നാം ഉറപ്പു വരുത്തണം, ജലം സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. �ജലം സംരക്ഷിക്കുക, ഊര്‍ജ്ജം സംരക്ഷിക്കുക, രാസവളം കുറയ്‌ക്കുക.� കര്‍ഷക വൃത്തിയിലുടനീളം നാം ഈ മന്ത്രം പ്രയോഗത്തില്‍ വരുത്തണം, അതിനായി �ഓരോ തുള്ളിയ്‌ക്കും, കൂടുതല്‍ വിളവ്� എന്നതിലേക്ക് നാം മുന്നോട്ട് പോകണം, അതിലൂടെ ഓരോ തുള്ളി ജലവും പരമാവധി വിളവ് പ്രദാനം ചെയ്യുകയും, കൃഷി വിജയകരമായിത്തീരുകയും ചെയ്യും. ഈ ദിശയില്‍ പണം ചെലവഴിക്കപ്പെടണം. കൊടുങ്കാറ്റ് മൂലം കുറച്ചു കാലം മുന്‍പ് നാശനഷ്ടങ്ങളുണ്ടായി. ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയും സഹായധനം ഉയര്‍ത്തുകയും ചെയ്‌തു. കഴിഞ്ഞ 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നടപടിയാണിത്. മുന്‍പ് നാശങ്ങള്‍ സംഭവിക്കുമ്പോള്‍ നഷ്ടം 50 ശതമാനം ആണെങ്കില്‍ മാത്രമായിരുന്നു നഷ്ടപരിഹാരം നല്‍കിയിരുന്നത്. ഞങ്ങളത് 30 ശതമാനമാക്കിക്കുറച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി അത്തരമൊരു വലിയ സമാശ്വാസം നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് യൂറിയ ആവശ്യമുണ്ട്; ഞങ്ങള്‍ വേപ്പു പുരട്ടിയ യൂറിയ നല്‍കാനാരംഭിച്ചു. അഴിമതിയ്‌ക്കെതിരായ പോരാട്ടം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന് ഞാന്‍ വീണ്ടു നിങ്ങളോട് പറയാം. വേപ്പ് പുരട്ടല്‍ മോദിയുടെ മനസ്സില്‍ തോന്നിയ ഒരു കാര്യമല്ല, ഇത് ശാസ്‌ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച ആശയമാണ്, ഇത് ആദ്യമായി എന്റെ ഗവണ്‍മെന്റിനു മുന്നില്‍ വന്ന ആശയമല്ല, മറ്റ് ഗവണ്‍മെന്റുകളും ഇത് കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് കര്‍ഷകരുടെ പേരില്‍ യൂറിയ വിതരണത്തിനയക്കുന്നു. ദശലക്ഷങ്ങള്‍ വില വരുന്ന യൂറിയയാണിങ്ങനെ അയക്കുന്നത്. ഇതില്‍ 15,20,25 ശതമാനവും അസംസ്‌കൃത വിഭവമായി ഫാക്ടറികളിലേക്ക് പോകുന്നു, ഇടനിലക്കാരിലൂടെയാണ് ഈ കളവ്. 100 ശതമാനം വേപ്പ് പുരട്ടലിലൂടെയല്ലാതെ നമുക്ക് ഈ കളവ് അവസാനിപ്പിക്കാനാവില്ല. അതിനാലാണ് ഗവണ്‍മെന്റിനു മേല്‍ അധിക ഭാരമാകുമെങ്കില്‍ക്കൂടിയും 100 ശതമാനം യൂറിയയും വേപ്പ് പുരട്ടിയതാക്കുന്നത്. അത്തരം യൂറിയ കൃഷിയ്‌ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാനാകില്ല. അതില്‍ നിന്നും ഒന്നും ഊറ്റിയെടുക്കാന്‍ ഒരു രാസ ഫാക്ടറിയ്‌ക്കുമാവില്ല. അതിനാല്‍ കര്‍ഷകരുടെ യൂറിയയ്‌ക്കുള്ള ആവശ്യം നിറവേറ്റപ്പെടുകയും, വേപ്പ് പുരട്ടിയ യൂറിയയിലൂടെ കൃഷിഭൂമിയുടെ പോഷകാവശ്യം നിറവേറ്റപ്പെടുകയും, 10 ശതമാനം യൂറിയയുടെ ഉപയോഗം കുറയ്‌ക്കാനാവുകയും ചെയ്യും. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും, വരുന്ന വിളവു കാലത്തേക്ക് ഈ രാജ്യത്തെ കര്‍ഷകര്‍ക്ക് യൂറിയയുടെ ഒരു പുതിയ ഗുണം ലഭിക്കും. കൂടാതെ ആരെങ്കിലും അബദ്ധത്തില്‍ വേപ്പ് പുരട്ടാത്ത യൂറിയ നിങ്ങളെ കാണിക്കാനിടയായാല്‍, അത് ഗവണ്‍മെന്റ് അംഗീകൃതമല്ലെന്ന് നിങ്ങള്‍ വിശ്വസിക്കണമെന്ന് ഞാന്‍ കര്‍ഷകരോട് നിര്‍ദ്ദേശിക്കുന്നു, ആരെങ്കിലും നിങ്ങള്‍ക്ക് മഞ്ഞപ്പൊടി നല്‍കിയാല്‍ അതിനെ തൊടരുത്.
ഇത് ടീം ഇന്ത്യയുടെ പ്രതിജ്ഞ
ഭാരതം വികസിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കിഴക്കന്‍ ഭാരതത്തിന്റെ വികസനത്തോടെയല്ലാതെ സാധ്യമാകില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. പടിഞ്ഞാറന്‍ ഭാരതം മാത്രമാണ് മുന്നേറുന്നതെങ്കില്‍, അത് ഭാരതത്തിന്റെ മുന്നേറ്റമാവില്ല. കിഴക്കന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസ്സാം, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ശക്തമാകുമ്പോള്‍ മാത്രമേ ഭാരതത്തിന് മുന്നോട്ട് പോകാനാവൂ. ഭാരതത്തിന്റെ ഈ ഭാഗങ്ങളും ശാക്തീകരിക്കപ്പെടണം. അതിനാല്‍ അടിസ്ഥാനസൗകര്യ വികസനമാകട്ടെ, റെയില്‍ ബന്ധിപ്പിക്കലോ ഡിജിറ്റല്‍ കണക്ടീവിറ്റിയോ ആകട്ടെ, നമ്മള്‍ കിഴക്കന്‍ ഭാരതത്തിന്റെ എല്ലാ ആവശ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുകയും ഈ പ്രക്രിയയുടെ ഭാഗമായി അവിടെ വാതക പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. അടുക്കളകളില്‍ പൈപ്പ് വെള്ള വിതരണം പോലും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായി കണക്കാക്കിയിരുന്ന ആ സംസ്ഥാനങ്ങളില്‍ വാതക പൈപ്പ്‌ലൈനുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? പ്രവര്‍ത്തനരഹിതമായ നാലു വള നിര്‍മ്മാണ വ്യവസായശാലകളുണ്ടായിരുന്ന കിഴക്കന്‍ ഭാരതത്തില്‍ യുവാക്കള്‍ തൊഴില്‍രഹിതരും കൃഷിക്കാര്‍ നിരവധി പ്രശ്‌നങ്ങളെ നേരിടുന്നവരും ആയിരുന്നു. നാം പുതിയ യൂറിയ നയവും പുതിയ വാതക വിതരണ നയവും രൂപീകരിച്ചതിന്റെ ഫലമായി ഇന്ന് ഗോരഖ്‌പൂരാകട്ടെ, ബറേലിയാകട്ടെ, താല്‍ച്ചറോ സിന്ധ്രിയോ ആകട്ടെ, എല്ലാം കിഴക്കുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ വളനിര്‍മ്മാണ വ്യവസായശാലകള്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ട് യുവാക്കള്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് രാസവളവും നല്‍കി ഈ ദിശയില്‍ നിരന്തരം പ്രവര്‍ത്തിച്ചു വരികയുമാണ്. സൈനികരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റില്‍ ഒരു പ്രത്യേക വകുപ്പുണ്ട്. എന്നുവരികിലും കര്‍ഷകരുടെ പ്രാധാന്യം സൈനികരുടേതിനേക്കാല്‍ ഒട്ടും തന്നെ കുറവല്ല. ഈ 60 വര്‍ഷങ്ങളില്‍ നമ്മള്‍ കൃഷിയുടെ സാമ്പത്തിക വശത്തിനു മാത്രമേ പ്രാധാന്യം നല്‍കിയിരുന്നുള്ളൂ. നമ്മുടെ വിള മികച്ചതാകുകയും കൃഷി വികസിക്കുകയും വേണം. അതിനാലാണ് മന്ത്രാലയത്തിന്റെ പേര് കൃഷി മന്ത്രാലയം എന്നായത്. കൃഷി മന്ത്രാലയത്തിന്റെ പ്രാധാന്യം സര്‍വ്വപ്രധാനമാണെങ്കിലും തുല്യ പ്രാധാന്യമുള്ളതാണ് ഈ കാലഘട്ടത്തില്‍ കര്‍ഷകരുടെ ക്ഷേമം. കൃഷിയുടെ മാത്രം വികസനം ഗ്രാമീണ ജീവിതത്തെ അപൂര്‍ണ്ണമാക്കും. കര്‍ഷകരുടെ ക്ഷേമവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാകുകയുള്ളൂ. അതിനാല്‍ കേന്ദ്ര ഗവണ്‍മെന്റില്‍ കൃഷി മന്ത്രാലയം എന്നറിയപ്പെട്ടിരുന്നത് ഇനിമുതല്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്നറിയപ്പെടും. ഭാവിയില്‍ കൃഷിക്കുള്ള ആസൂത്രണത്തോടൊപ്പം കര്‍ഷക ക്ഷേമവും ആസൂത്രണം ചെയ്യപ്പെടും. വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരും നിരവധി വൈഷമ്യങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കും. ഇതിനുവേണ്ടി ഒരു സ്ഥിരസംവിധാനമുണ്ടാക്കും. വരുംദിവസങ്ങളില്‍ ഒരു കാര്യത്തില്‍കൂടി ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആസന്നമായ ആ ചുമതലയിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും രാജ്യത്തെ 18,500 ഗ്രാമങ്ങളില്‍ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. ഈ ഗ്രാമങ്ങള്‍ക്ക് വൈദ്യുതിയും വികസനവും അന്യമാണ്. നാം പഴയ ക്രമം പിന്തുടര്‍ന്നാല്‍ ഈ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാന്‍ ഇനിയും ഒരു 10 വര്‍ഷം കൂടിയെടുക്കും. പത്ത് വര്‍ഷം കാത്തിരിക്കാന്‍ രാജ്യം ഒരുക്കമല്ല. സമയക്രമം നിശ്ചയിക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം നടത്തിയിരുന്നു. ചിലര്‍ പറഞ്ഞു അത് 2019 നകം നടത്താം, ചിലര്‍ പറഞ്ഞു 2022നകം നടത്താം. കൊടുങ്കാടിന്റെയും, അതിവിദൂര മലമ്പ്രദേശങ്ങളുടെയും മോശം കണക്ടീവിറ്റിയുടെയും ഒഴിവുകഴിവുകളാണ് അവര്‍ നിരത്തിയത്. ടീം ഇന്ത്യയ്‌ക്കൊരു പ്രതിജ്ഞയുണ്ട്. 1000 ദിവസങ്ങള്‍ക്കകം ഈ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കും. സംസ്ഥാന ഗവണ്‍മെന്റുകളോട് ഇത് ചെയ്യാന്‍ ഞാന്‍ ഗൗരവമായി അഭ്യര്‍ത്ഥിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ മാത്രമേ ഇത് ചെയ്യേണ്ടതുള്ളൂ. ഈ സംസ്ഥാനങ്ങളുടെ പേര് ഞാന്‍ പറഞ്ഞാല്‍ അതൊരു രാഷ്ട്രീയ പ്രസ്‌താവനയായി വീക്ഷിക്കപ്പെടും. അതിനാലാണ് ഞാന്‍ അവയുടെ പേരുകള്‍ പറയാത്തത്. അടുത്ത 1000 ദിവസങ്ങള്‍ക്കകം 18,500 ഗ്രാമങ്ങളില്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളുടെ സഹകരണത്തോടെ നാം വൈദ്യുതിയെത്തിക്കുമെന്ന് ഇന്ന് ടീം ഇന്ത്യ, 125 കോടി ജനങ്ങള്‍, ഈ ചെങ്കോട്ടയില്‍ നിന്ന് പ്രതിജ്ഞയെടുക്കുകയാണ്. ഞാന്‍ കര്‍ഷക ക്ഷേമത്തെപ്പറ്റി സംസാരിച്ചു, ഇത് ഉത്‌കണ്‌ഠാജനകമായ ഒരു വിഷയമാണ്. ഇതു പോലെ തന്നെ കല്‍ക്കരിയാകട്ടെ, ബോക്‌സൈറ്റാകട്ടെ, നമ്മുടെ ധാതുസമ്പത്ത് ശേഖരിക്കുന്ന ആ പ്രദേശങ്ങളോട് നാം അവധാനത പുലര്‍ത്തുന്നു. അവയുടെ വികസനത്തോട് നാം അലംഭാവം പ്രകടിപ്പിക്കുന്നു. ആ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതമെങ്ങനെയെന്ന് നോക്കൂ. ഭാരതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന അവര്‍, വികസനത്തിന്റെ അഭാവത്തില്‍ യാതനകള്‍ അനുഭവിക്കുന്നു. അത്തരം പ്രദേശങ്ങളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വികസനത്തിനായി നമ്മള്‍ ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ധാതുസമ്പന്നവും ഭൂരിപക്ഷം ആദിവാസി മേഖലകളുമായ ഇവിടങ്ങളില്‍ എല്ലാ വര്‍ഷവും ഏതാണ്ട് 6000 കോടി രൂപ ചെലവഴിക്കപ്പെടും. ഈ മേഖലകളുടെ വികസത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് യുവശക്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രധാന പങ്ക് വഹിക്കും. മത്സരാത്മക ലോകത്ത് മുന്നോട്ട് പോകണമെങ്കില്‍ അവസരങ്ങള്‍ നല്‍കി നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കെങ്ങനെ പുതിയ സംരംഭകരാകാന്‍ സാധിക്കും, അവരെങ്ങനെ പുതിയ ഉത്‌പാദകരാകാം, അവരെങ്ങനെ സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു വലിയ ശൃംഖലയാരംഭിക്കും? ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് ഉടനാരംഭിക്കാത്ത ഒരു ജില്ലയും ബ്ലോക്കും ഭാരതത്തിലുണ്ടാകാന്‍ പാടില്ല. സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഭാരതത്തിന് ഇന്നില്ലാത്ത ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിയുമെന്ന് നമുക്ക് സ്വപ്‌നം കണ്ടുകൂടേ. സ്റ്റാര്‍ട്ട് അപ്പുകളുടെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ വരും ദിവസങ്ങളില്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നാം പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ ഈ പ്രവൃത്തി മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ ബാങ്ക് ജീവനക്കാര്‍ പ്രശംസനീയമായ വിധത്തില്‍ ജോലി ചെയ്‌തു. നിങ്ങള്‍ നല്ല പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കുമ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുന്നു. ബാങ്കുകളിലെ എന്റെ സുഹൃത്തുക്കളെ, ബാബാ സാഹേബ് അംബേദ്‌കറിന്റെ ഈ 125ാം ജന്മവാര്‍ഷികത്തില്‍, 1.25 ലക്ഷം ബാങ്ക് ശാഖകളാണുള്ളത്. എനിക്ക് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുണ്ട്. നമുക്ക് ഇനിയും കൂടുതല്‍ പദ്ധതികളാകാം, എന്നാല്‍ ആദിവാസി മേഖലയില്‍ ശാഖയുള്ള ബാങ്ക് എന്റെ ആദിവാസി സഹോദരന്മാര്‍ക്കു വേണ്ടിയും ആദിവാസി മേഖലയിലല്ലാത്ത ശാഖ എന്റെ ദലിത് സഹോദരന്മാര്‍ക്കു വേണ്ടിയും അതായത്, ഓരോ ശാഖയും സ്റ്റാര്‍ട്ട് അപ്പിനു വേണ്ടിയുള്ള സാമ്പത്തിക സഹായമായി ഒരു ദലിതനോ, ആദിവാസി വിഭാഗക്കാരനോ വായ്‌പ നല്‍കുമെന്നും വരുംദിനങ്ങളില്‍ പ്രതിജ്ഞ ചെയ്യണം. ഈ വിധത്തില്‍ ഒരേ സമയത്ത് 1.25 ലക്ഷം ദലിത് സംരംഭകരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ആദിവാസി ജനവാസ മേഖലകളില്‍ ആദിവാസി സംരംഭകരും ഉയര്‍ന്നു വരും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതിയൊരു മാനം നല്‍കികൊണ്ട് നമുക്ക് ഇത് ചെയ്യാന്‍ സാധിക്കും. രണ്ടാമതായി, ഈ 1.25 ലക്ഷം ബാങ്ക് ശാഖകള്‍ക്ക് വനിതാ സംരംഭകര്‍ക്കായി ഒരു പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ സാധിക്കുമോ? 1.25 ലക്ഷം ശാഖകള്‍ 1.25 ലക്ഷം വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തിക സഹായം നല്‍കണം. അങ്ങനെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും സ്റ്റാര്‍ട്ട് അപ്പുകളുടെ ഒരു ശൃംഖലയുണ്ടാകും. പുതിയ വ്യവസായികള്‍ സജ്ജരാകും. ചിലര്‍ ഒരാള്‍ക്കും, ചിലര്‍ രണ്ടു പേര്‍ക്കും, മറ്റു ചിലര്‍ നാലു പേര്‍ക്കും തൊഴില്‍ നല്‍കുക വഴി രാജ്യത്തിന്റെ സാമ്പത്തിക ജീവിത്തില്‍ മാറ്റത്തിന് വഴി തുറക്കും. രാജ്യത്ത് മൂലധന നിക്ഷേപമുണ്ടാകുമ്പോള്‍, അത് നിര്‍മ്മാണ മേഖലയിലാകണമെന്നും പരമാവധി കയറ്റുമതി സാധ്യതയുള്ളതാകണമെന്നും നമ്മള്‍ അഭ്യര്‍ത്ഥിക്കുകയും, ഇതിനായി ഗവണ്‍മെന്റ് മൂലധന നിക്ഷേകര്‍ക്കായി നിരവധി പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇത് പ്രധാനപ്പെട്ടതും തുടരേണ്ടതുമാണ്. എന്നാല്‍ ഇന്ന്, ഞാന്‍ ഒരു പുതിയ ആശയവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് മൂലധന നിക്ഷേപമുണ്ടാകുമ്പോഴും നിര്‍മ്മാണ മേഖലയില്‍ നിക്ഷേപമുണ്ടാകുമ്പോഴും ഗവണ്‍മെന്റ് സഹായത്തിന് ചില മാനദണ്ഡങ്ങളുണ്ടാകും. ഏതു തരത്തിലുള്ള വ്യവസായമാണ് നിങ്ങള്‍ സ്ഥാപിക്കുന്നതെങ്കിലും, പരമാവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കാനായാല്‍, നിങ്ങള്‍ക്ക് ഒരു വ്യത്യസ്‌ത സാമ്പത്തിക പാക്കേജ് ലഭിക്കുമെന്ന മാനദണ്ഡം കൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതിയ യൂണിറ്റുകള്‍ക്കുള്ള സഹായം തൊഴില്‍ നല്‍കലുമായി ബന്ധപ്പെടുത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നാന്‍ നാം ആഗ്രഹിക്കുന്നു. സ്‌കില്‍ ഇന്ത്യയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്നതില്‍ നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. തൊഴില്‍ അഴിമതിയുടെ മേഖല കൂടിയാണ്. ദരിദ്രരില്‍ ദരിദ്രനായ വ്യക്തി പോലും തന്റെ മകന് ഒരു ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. എപ്പോഴൊക്കെ ജോലിക്കായി അഭിമുഖമുണ്ടെങ്കിലും, അത് റെയില്‍വേയിലാകട്ടെ, അധ്യാപക ജോലിയാകട്ടെ, െ്രെഡവറുടെ ജോലിയാകട്ടെ, ചെറുപ്പക്കാര്‍ ശുപാര്‍ശയ്‌ക്കായി ആരെയെങ്കിലും അന്വേഷിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍, ഇവിടെ യോഗ്യതയേക്കാള്‍, അഭിമുഖത്തിന്റെ പേരില്‍ നീതിയും അനീതിയും തമ്മിലുള്ള ഒരു മത്സരമാണ് നടക്കുന്നത്. അപ്പോള്‍ അവര്‍ പറയും ചിലര്‍ അഭിമുഖത്തില്‍ പരാജയപ്പെട്ടെന്ന്. രണ്ടു മിനിട്ടില്‍ ഒരാളെ അഭിമുഖം നടത്തി ആ വ്യക്തിയെ പൂര്‍ണ്ണമായും വിലയിരുത്താന്‍ കഴിയുന്ന ഒരു മനശ്ശാസ്‌ത്രജ്ഞനെയും ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ചെറിയ തൊഴിലുകള്‍ ആവശ്യമുള്ള പാവപ്പെട്ട ഒരമ്മയുടെ മകനോ, കുറഞ്ഞ വിദ്യാഭ്യാസമുള്ളവര്‍ക്കോ ഒരു ജോലി ലഭിക്കാന്‍ അഭിമുഖ പരീക്ഷ നേരിടേണ്ടത് അത്യാവശ്യമാണോ എന്ന് ഞാന്‍ വളരെക്കാലമായി ചിന്തിക്കുന്നു? ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന മാര്‍ക്ക് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഇത് തീരുമാനിക്കപ്പെട്ടുകൂടേ? അഞ്ഞൂറോ രണ്ടായിരമോ ആളുകളെ ആവശ്യമുള്ളപ്പോള്‍ മാര്‍ക്ക്‌ഷീറ്റിന്റെ അടിസ്ഥാനത്തില്‍ മുകളിലുള്ള അഞ്ഞൂറോ രണ്ടായിരമോ പേരെ തെരഞ്ഞെടുക്കുക വഴി, മാര്‍ക്ക്‌ഷീറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. ശാരീരിക ക്ഷമതയാവശ്യമുള്ള ഘട്ടങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആവശ്യമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്കും വ്യക്തിത്വം പ്രധാനമായതിനാല്‍ ബാഹ്യരൂപം കണക്കാക്കപ്പെടും. റെയില്‍വേ ജോലിക്കായി പരീക്ഷയെഴുതാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും നാഗാലാന്‍ഡില്‍ നിന്നും മിസോറാമില്‍ നിന്നും ജനങ്ങള്‍ മുംബൈയിലേക്ക് പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് ഈ പീഡനം അവസാനിപ്പിക്കണം. ചെറിയ ജോലികള്‍ക്കായി അഭിമുഖ പരീക്ഷകള്‍ എത്രയും വേഗം നിര്‍ത്തലാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാനും ഞാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടും ഗവണ്‍മെന്റിലെ എന്റെ പങ്കാളികളോടും ആഹ്വാനം ചെയ്യുന്നു. പാവപ്പെട്ടവനെ ബുദ്ധിമുട്ടിപ്പിക്കുന്ന അഴിമതിയില്‍ നിന്ന് രാജ്യത്തെ ഇത് മുക്തമാക്കും. നമുക്ക് അതിനുവേണ്ടി പരിശ്രമിക്കണം, ഇത് എന്റെ അഭ്യര്‍ത്ഥനയാണ്. നമ്മുടെ രാജ്യം സമാധാനപൂര്‍വം ഉറങ്ങുന്നു. 125 കോടി രാജ്യവാസികളും സമാധാനപൂര്‍വം ഉറങ്ങുന്നു.നമ്മുടെ സൈനികര്‍ അതിര്‍ത്തികളില്‍ പരമമായ ത്യാഗത്തിനായി തയ്യാറായി നില്‍ക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്. ഒരു രാജ്യത്തിനും അവരുടെ സൈന്യത്തെ താഴ്‌ന്നനിലയില്‍ വിലയിരുത്താന്‍ സാധിക്കില്ല. 125 കോടി രാജ്യവാസികളുടെ ടീം ഇന്ത്യയ്‌ക്ക്, ഒരോ സൈനികനും, രാജ്യത്തിന്റെ ശക്തിയാണ്, രാജ്യത്തിന്റെ സമ്പത്തും ഊര്‍ജ്ജവുമാണ്. നിരവധി ഗവണ്‍മെന്റുകള്‍ വന്നുപോയി. ഒരു റാങ്ക്, ഒരു പെന്‍ഷന്‍. ഈ വിഷയം എല്ലാ ഗവണ്‍മെന്റുകളുടെ മുന്നിലുമെത്തി. ശുപാര്‍ശകള്‍ എല്ലാ ഗവണ്‍മെന്റുകളുടെ മുന്നിലും സമര്‍പ്പിക്കപ്പെട്ടു. എല്ലാ ഗവണ്‍മെന്റുകളും ചില ഉറപ്പുകളും വാഗ്‌ദാനങ്ങളും നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. എനിക്കും ഇതേവരെ അത് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നാം തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞതായി ഈ ത്രിവര്‍ണ്ണ പതാക സാക്ഷിയാക്കി,ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയായല്ല, മറിച്ച് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയുടെ പ്രതിനിധിയായി നിന്നുകൊണ്ട് എന്റെ എല്ലാ സായുധ സൈനികര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു. വിവിധ സംഘടനകളുമായി ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു വരുന്നു. ഈ ചര്‍ച്ചകള്‍ അവസാന വട്ടത്തിലെത്തുമ്പോഴേക്കും, രാജ്യത്തിന്റെ ആകമാന വികസനം മുന്നില്‍ കണ്ടുകൊണ്ട് എല്ലാവര്‍ക്കും നീതി ലഭിക്കുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ 2025 വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഞങ്ങള്‍ പരിഹാരം കാണേണ്ടത്. ഈ നിലയ്‌ക്ക് ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ അതിന്റെ അന്ത്യം ഫലപ്രാപ്‌തിയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍, ഈ ഗവണ്‍മെന്റ് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതായി ഒരിക്കല്‍ക്കൂടി ഞാന്‍ ഉറപ്പുനല്‍കുന്നു. വിഷയത്തിന്റെ വിവിധവശങ്ങള്‍ പരിശോധിച്ചും ബന്ധപ്പെട്ട വ്യക്തികളുമായി ചര്‍ച്ച ചെയ്‌തും ഇത് നടപ്പാക്കാനായി നമ്മള്‍ മുന്നോട്ട് പോവുകയാണ്. 2022 ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. 2022ല്‍ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചുകൊണ്ട് നാം നിശ്ശബ്ദരായി ഇരിക്കുകയില്ല. നമ്മള്‍ക്ക് ഒരു പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. രാജ്യത്തിലെ ഒരോ ഗ്രാമത്തിലും, ആറു ലക്ഷം ഗ്രാമങ്ങളില്‍ 2022 ഓടെ ഈ പ്രശ്‌നം ഇല്ലായ്‌മ ചെയ്യണം. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് 125 കോടി രാജ്യവാസികള്‍ പ്രതിജ്ഞ ചെയ്യണം. 125 കോടി ജനങ്ങള്‍ ഈ പ്രതിജ്ഞയെടുത്താല്‍ 2022 ഓഗസ്റ്റ് 15ന്റെ പുലരി ദര്‍ശിക്കുന്നത് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌തവര്‍ കണ്ട സ്വപ്‌നം സാക്ഷാത്‌ക്കരിച്ച 125 കോടി ഭാരതീയരെയാകും. ആറു ലക്ഷം ഗ്രാമങ്ങളുടെ ആറു ലക്ഷം സ്വപ്‌നങ്ങളും, നഗരങ്ങളും, മെട്രോപൊളിറ്റന്‍ പ്രദേശങ്ങളും, ഗവണ്‍മെന്റിന്റെ ഓരോ വകുപ്പും ഓരോ യൂണിറ്റും ഒരു പ്രതിജ്ഞ നിറവേറ്റണം, അതിനായി നമുക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണം. നമ്മുടെ എല്ലാ എഴുത്തുകളും നമ്മുടെ എല്ലാ സ്വപ്‌നങ്ങളും ആ പ്രതിജ്ഞ നിറവേറ്റാന്‍ പ്രവര്‍ത്തിക്കണം. നമ്മുടെ സ്വാതന്ത്ര്യസമരം ദശാബ്ദങ്ങള്‍ നീണ്ടെങ്കിലും സ്വാതന്ത്ര്യം ഇനിയും ദര്‍ശിക്കാനായിട്ടില്ല. 1910ലും 1920ലും 1930ലും എല്ലാം അവര്‍ സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചിരുന്നു. നാം ദശാബ്ദങ്ങളോളം സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നതിനാല്‍ മാത്രമാണ് നമുക്ക് അത് കൈവരിക്കാനായത്. സമ്പല്‍സമൃദ്ധമായ ഒരു ഭാരതത്തിനു വേണ്ടി നാം ശാക്തീകരിക്കപ്പെട്ട ഭാരതത്തിനും, സംസ്‌ക്കാരമുള്ളതായ ഭാരതത്തിനും ആരോഗ്യ പൂര്‍ണ്ണമായ ഭാരതത്തിനും, അഭിമാനപൂര്‍ണ്ണമായ ഭാരതത്തിനും, മഹത്തരമായ ഭാരതത്തിനും വേണ്ടി പ്രവര്‍ത്തിക്കണം. 2022ഓടെ വീടുകളില്ലാത്ത ഒരു ദരിദ്രനും ഉണ്ടാകാന്‍ പാടില്ല. 24 മണിക്കൂര്‍ വൈദ്യുതി വിതരണം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കര്‍ഷകരും വനിതകളും ശാക്തീകരിക്കപ്പെട്ടവരും, നമ്മുടെ തൊഴിലാളികള്‍ സംതൃപ്‌തരും, നമ്മുടെ യുവാക്കള്‍ സ്വയം പര്യാപ്‌തരും, നമ്മുടെ മുതിര്‍ന്നവര്‍ ആരോഗ്യവാന്മാരും, നമ്മുടെ പാവപ്പെട്ടവര്‍ സമ്പുഷ്ടരുമാകണം. സമൂഹത്തില്‍ ആരും പിന്നിലായി പോകരുത്. എല്ലാവരും തുല്യാവകാശങ്ങള്‍ അനുഭവിക്കുകയും ഇന്ത്യന്‍ സമൂഹം സൗഹാര്‍ദ്ദത പുലര്‍ത്തുകയും വേണം. ഈ സ്വപ്‌നത്തോടെ, സ്വാതന്ത്ര്യദിനത്തിന്റെ ഈ മംഗളാഘോഷത്തില്‍, നിങ്ങളുടെ എല്ലാവരുടെയും ഒപ്പം സുനിശ്ചിത കര്‍ത്തവ്യത്തോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ ഒരിക്കല്‍ കൂടി പ്രതിജ്ഞ ചെയ്യുകയും, എന്റെ 125 കോടി സഹ രാജ്യവാസികളെ ഹൃദയം നിറഞ്ഞ് ആശംസിക്കുകയും ചെയ്യുന്നു.
ഭാരത് മാതാ കീ ജയ്
വന്ദേ മാതരം
ജയ് ഹിന്ദ് !
(കടപ്പാട് ജന്മഭൂമി ദിനപത്രം )

Comments
Post a Comment