ഇന്ന്‌ മോദിജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍





ഭൂമിയേറ്റെടുക്കല്‍ ഭേദഗതിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനങ്ങള്‍ ശക്തിപ്പെട്ടാലേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്ന അദ്ദേഹത്തിന്‍രെ പ്രസ്താവന കക്ഷി രാഷ്ട്രീയ ഭേദഗമന്യേ എല്ലാ അംഗങ്ങളും കയ്യടിച്ച് സ്വാഗതം ചെയ്തു.

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ രാഷ്ട്രീയ പ്രസംഗം എന്നിതിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗങ്ങളെല്ലാം വികസനത്തെക്കുറിച്ചുളളതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായതിനു ശേഷം ഉണ്ടായ എല്ലാ വിമര്‍ശനങ്ങളെയും എണ്ണിപ്പറഞ്ഞു കൊണ്ട് അദ്ദേഹം മറുപടി നല്‍കി. 

ഭൂമിയേറ്റെടുക്കല്‍ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ സഹര്‍ഷം പിന്തുണച്ചതാണ് ബിജെപി. എന്നാല്‍ ഒരു നിയമവും പൂര്‍ണമല്ല. പ്രതിരോധ പദ്ധതികളെ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. നിയമം ഭേദഗതി ചെയ്യണമെന്ന്ാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തെ ഗ്രാമങ്ങളുടെ വികസനത്തിനു കൂടിയാണ് ഈ ഭേദഗതികള്‍. ഇനി ഇതില്‍ മാറ്റം വേണമെങ്കില്‍ അതിനും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ക്രെഡിറ്റും കോണ്‍ഗ്രസിനു തരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ശക്തിപ്രാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാരണം മുഖ്യമന്ത്രിമാരുടെ പ്രതിനിധി കൂടിയാണ് താനെന്ന്ും അദ്ദേഹം പറഞ്ഞു. അതു കൊണ്ടാണ് കമ്മീഷന്‍ അംഗങ്ങള്‍ എതിര്‍ത്തിട്ടും പതിന്നാലാം ധനകാര്യകമ്മീഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആകെ വിഹിതത്തിന്റെ 42 ശതമാനം ഇനി സംസ്ഥാനങ്ങള്‍ക്കാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടി കൂട്ടിയാല്‍ ഇത് 48 ശതമാനം വരും. മുമ്പേയുളള വിഹിതം കൂടി നോക്കിയാല്‍ രാജ്യത്തെ ധനശേഷിയുടെ 62 ശതമാനം സംസ്ഥാനങ്ങളുടെ കൈവശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ക്ക് ഈ തുക സൂക്ഷിക്കുന്നതിനുളള ഖജനാവ് പോലുമുണ്ടാകില്ലെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. വികസനത്തിന്റെ കാര്യം വരുമ്പോള്‍ തനിക്ക് കൊടിയുടെ നിറം പ്രശ്‌നമല്ലെന്നും ത്രിവര്‍ണപതാക മാത്രമാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയത രാജ്യത്തു നിന്നും തുടച്ചു നീക്കണം. മതവിഭാഗക്കാര്‍ തമ്മില്‍ പോരാടേണ്ടത് പരസ്പരമല്ല, മറിച്ച് ദാരിദ്ര്യത്തോടാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിനാല്‍ തന്നെ ഭരണ ഘടനയാണ് തന്റെ മതഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ പദ്ധതികളുടെ പേരുമാറ്റിയെന്ന കോണ്‍ഗ്രസിന്‍രെ ആരോപണമാണ് അദ്ദേഹം ആദ്യം എടുത്തത്. പേരെന്തായാലും ഉദ്ദേശ്യലക്ഷ്യം നന്നായാല്‍ മതിയെന്നദ്ദേഹം പറഞ്ഞു. നിര്‍മ്മല്‍ ഭാരതത്തിനെ സ്വഛ് ഭാരതമാക്കിയെന്നാണ് ആക്ഷേപം. വാജ്‌പേയി സര്‍ക്കാരിന്റെ ടോട്ടല്‍ സാനിറ്റേഷനാണ് നിര്‍മ്മല്‍ ഭാരതമാക്കിയതെന്ന അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. 

ഡല്‍ഹി തെരഞ്ഞെടുപ്പു പരാജയം എല്ലാവരും കൊട്ടിഘോഷിച്ചു. പക്ഷെ മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ആസം എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് ആരും മിണ്ടാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.

തൊഴിലുറപ്പു പദ്ധതി നിറുത്തുമെന്നാണ് വിമര്‍ശനം. അത് നിറുത്താന്‍ മാത്രം രാഷ്ട്രീയ ബുദ്ധിയില്ലാത്തയാളല്ല താനെന്ന അദ്ദേഹം പറഞ്ഞു. അര നൂറ്റാണ്ട് ഭരിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അത് അവര്‍ ചെയ്തിരിക്കുന്നു. അത് നിറുത്തലാക്കാന്‍ നോക്കില്ല. അതിലേക്ക് കൂടുതല്‍ ഫണ്ട് നല്‍കാനേ ശ്രമിക്കൂ. കാരണം അമ്പതു വര്‍ഷത്തെ കോണ്‍ഗ്രസിന്റെ കഴിവുകേടിന്റെ സ്മാരകമാണ് തൊഴിലുറപ്പു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നിറുത്തലാക്കുന്നതില്‍ രാഷ്ട്രീയം കാണരുത്. എല്ലാവരു ഒത്തു ചേര്‍ന്നാല്‍ ഇത് നിറുത്തലാക്കാമെന്നും അദ്ദേഹം പറഞ്ഞു. കളളപ്പണത്തിന്റെ കാര്യത്തില്‍ സര്‍്ക്കാര്‍ എടുക്കുന്ന നടപടികള്‍ ഉടന്‍ ഫലം കാണും. അതില്‍ നടപടിയെടുക്കുമ്പോള്‍ രാഷ്ട്രീയ വിരേധമാണെന്നു മാത്രം ആരോപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കല്‍ക്കരി കുഭകോണത്തില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സിഎജി കണ്ടെത്തിയത്. എന്നാല്‍ കേവലം 18 പാടങ്ങള്‍ ലേലം ചെയ്തതിലൂടെ മാത്രം ഒന്നേകാല്‍ ലക്ഷം കോടി രൂപ ലഭിച്ചു. ഇനിയും186 കല്‍ക്കരി പാടങ്ങള്‍ കൂടി ലേലം ചെയ്യാനുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ പണം മുഴുവന്‍ അതത് സംസ്ഥാനങ്ങള്‍ക്ക തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ചില്ലറ വില്‍പന വില കുറഞ്ഞില്ലെന്ന വിമര്‍ശനത്തെയും അദ്ദേഹം നേരിട്ടു. ക്ഷാമകാലത്ത് നല്‍കിയ സബ്‌സിഡി ഭാരം കുറയ്ക്കാനാണ് ഈ നടപടി. ഇനിയും വിലകൂടുമ്പോള്‍ ഈ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്‍രെ വിദേശയാത്രയെപ്പറ്റി പലരും സഭയില്‍ കളിയാക്കി. പാര്‍ലമന്റിലെത്താന്‍ വിസ വേണോയെന്ന വരെ ചിലഅംഗങ്ങള്‍ പരിഹസിച്ചു. എന്നാല്‍ വിദേശത്തായിരുന്നപ്പോള്‍ താന്‍ എന്തു ചെയ്യുകയായിരുന്നുവെന്ന ആരും അന്വേഷിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദിവാസികളിലെ അരിവാള്‍ രോഗത്തിന് ഫലപ്രദമായ കോശ ചികിത്സ കണ്ടു പിടിച്ച ജപ്പാനിലെ ശാസ്ത്രജ്ഞനുമായി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്‍രെ സഹായത്തോടെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ അതിന്‍രെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗേ അഭിനന്ദിച്ചു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിലുളള പ്രതിഷേധം അദ്ദേഹം അറിയിച്ചു. 

Comments