ചിതറിയ ചിന്തകള്‍ .... എന്റെ ആദ്യ പുസ്‌തകം


ചിതറിയ ചിന്തകള്‍ .... എന്റെ ആദ്യ പുസ്‌തകം 2013 മാര്‍ച്ച്‌ 23 ന്‌ പ്രസിദ്ധീകരിച്ചു. 





ചിതറിയ ചിന്തകളെക്കുറിച്ച്‌ ഒരു വാക്ക്‌

ഞാന്‍ ഒരു എഴുത്തുകാരനാണോ എന്ന്‌ ചോദിച്ചാല്‍ .... അത്യാവശ്യം അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ തന്നെയാണ്‌. പക്ഷെ ഞാന്‍ എഴുത്തുകാരനായി അറിയപ്പെടുന്നത്‌ ആധാരം എഴുത്തുകാരന്‍ എന്ന നിലയില്‍ ആണെന്നു മാത്രം. ആധാരം എഴുത്തു ജോലിക്കിടയില്‍ കണ്ടെത്തിയ അല്‌പ സമയത്തെ മറ്റ്‌ എഴുത്തുകളുടെ പരിണിതഫലമാണ്‌ ഇപ്പോള്‍ ഈ സാഹസത്തിനു മുതിരാന്‍ എന്നെ പ്രേരിപ്പിച്ചത്‌.
ഇത്‌ ലക്ഷണമൊത്ത ഒരു സാഹിത്യ സൃഷ്‌ടിയോ, ഇതില്‍ പ്രതിപാദിക്കുന്ന സംഗതികള്‍ കാലാനുവര്‍ത്തിയായ വിഷയങ്ങളോ ഒന്നുമല്ല. മറിച്ച്‌ ഒരോ കാലത്തും നാട്ടില്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെ കുറിച്ച്‌ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ പലപ്പോഴായി എഴുതിയവയും പ്രസിദ്ധീകരിക്കപ്പെട്ടവയും ആണ്‌.
മനുഷ്യന്‍ അവനു ചുറ്റും നടക്കുന്ന സംഗതികളെക്കുറിച്ച്‌ ഒന്നും ചിന്തിക്കാതെ അവനവനിലേക്കു തന്നെ ചുരുങ്ങുകയും, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌, പ്രതികരണ ശേഷി പാടെ ഇല്ലാതാവുകയും ചെയ്‌തിരിക്കുന്നു. നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, വിലയിരുത്തുമ്പോള്‍ പലതും കണ്ടില്ലന്നും കേട്ടില്ലന്നും നടിച്ച്‌ ഇരിക്കാന്‍ കഴിയാത്തതിനാലും മലയാളിക്ക്‌ അന്യമായ പ്രതികരണ ശേഷിയുടെ ചെറിയ കണികകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിനാലും അറിയാതെ ചിലതു കുറിച്ചു പോകുന്നു.
ചിലപ്പോള്‍ അത്‌ അസംബന്ധങ്ങളും മറ്റ്‌ ചിലപ്പോള്‍ അത്‌ ആരെയെങ്കിലും നോവിക്കുന്നതും ആകാം. അത്തരത്തില്‍ എഴുതിയവയെല്ലാം തന്നെ ദിനപത്രത്തിലും, ഓണ്‍ലൈന്‍ പത്രങ്ങളിലും വാരികയിലും ബ്ലോഗിലും ട്വിറ്ററിലും എല്ലാം വന്നു കഴിഞ്ഞവയാണ്‌. അവയില്‍ നിന്നും തെരെഞ്ഞെടുത്ത കുറച്ചു കുറിപ്പുകളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഈ കുറിപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങള്‍ ഓരോന്നും അതാതു വിഷയങ്ങളിലെ ആധികാരികവും അന്തിമവുമായ അഭിപ്രായങ്ങളാണന്നോ, അതുമാത്രമെ ശരിയായിട്ടുള്ളുവെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. ഓരോ വിഷയങ്ങളേയും ഓരോരുത്തരും അവരവരുടെ വീക്ഷണ കോണുകളിലൂടെ നോക്കി കാണുമ്പോള്‍ അവയ്‌ക്ക്‌ വ്യത്യസ്‌ത വീക്ഷണ തലങ്ങള്‍ ആവാം ഉണ്ടാവുക. എന്റെ വീക്ഷണങ്ങളെ അംഗീകരിക്കുന്നവരുണ്ടാകാം അതിലുപരി എതിര്‍ക്കുന്നവരും.
പലപ്പോഴായി പലഘട്ടങ്ങളില്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തവയാകയാല്‍ അവയില്‍ ആവര്‍ത്തനങ്ങള്‍ ഉണ്ടാകാം. പരമാവധി ആവര്‍ത്തനങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഇത്‌ ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ എനിക്ക്‌ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്‌ചപാടുകള്‍ മാത്രമാണ്‌. അല്ലങ്കില്‍ സമൂഹത്തോട്‌ എനിക്കു പറയുവാനുള്ള കാര്യങ്ങളും ആകാം.
ഏറ്റവും അടുത്ത കാലാത്തായി പ്രസിദ്ധീകരിക്കപ്പെട്ട 29 കുറിപ്പുകളാണ്‌ ഇവിടെ സമാഹരിച്ച്‌ ചിതറിയ ചിന്തകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്‌.
ഈ കുറിപ്പുകളില്‍ രാഷ്‌ട്രീയം, സാമൂഹ്യം, പരിസ്ഥിതി, ധാര്‍മ്മികം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. അവയെല്ലാം എന്റെ മൗലികമായ സൃഷ്‌ടികളും കണ്ടെത്തലുകളും മാത്രമല്ല. ഞാന്‍ വായിച്ച പുസ്‌തകങ്ങളില്‍ നിന്നും നിത്യ ജീവിതത്തില്‍ നിന്നും എനിക്കു ലഭിച്ച അറിവുകളെ എന്റേതായ കാഴ്‌ചപാടില്‍ ക്രോഢീകരിച്ച്‌ എഴുതിയവയാണ്‌.
ഈ കുറിപ്പുകള്‍ക്ക്‌ അവതാരിക എഴുതി തന്ന ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ ബഹുമാന്യ പി. നാരായണ്‍ജിയോടുള്ള കടപ്പാടും നന്ദിയും ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.
ഒപ്പം ഇതിന്റെ പ്രൂഫ്‌ പരിശോധിക്കുന്നതിനും പ്രസിദ്ധികരിക്കുന്നതിനും സഹായിച്ച പ്രിയ സുഹൃത്തുക്കള്‍ ശ്രീ. പി.എസ്‌. ഗോപാലകൃഷ്‌ണന്‍ (ഇടവെട്ടി) ശ്രീ. സാബു നെയ്യശ്ശേരി എന്നീ വ്യക്തികള്‍ക്കും, ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുറിപ്പുകള്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രം, കേസരി വാരിക, മറുനാടന്‍ മലയാളി, ടൈംലി ന്യൂസ്‌, എന്നീ സ്ഥാപനങ്ങള്‍ക്കും, മനോഹരമായി കവര്‍പേജ്‌ ഡിസൈന്‍ ചെയ്‌തുതന്ന കെ.പി. രാജേഷ്‌ (കുമാരമംഗലം) , ലേ ഔട്ടും ടൈപ്പ്‌ സെറ്റിംഗും നിര്‍വ്വഹിച്ച സുധീഷ്‌ (3 ജി) എന്നിവരേയും നന്ദിയോടെ സ്‌മരിക്കുന്നു. ഇത്‌ പ്രസിദ്ധീകരിക്കുവാന്‍ തയ്യാറായ മാധവാനനന്ദസേവാ മിഷനും നും നന്ദി അറിയിക്കുന്നു.
എന്റെ ഈ ചിതറിയ ചിന്തകള്‍ നിങ്ങളുടെ സ്‌നേഹത്തിനും ഒപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കുമായി ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

സന്തോഷ്‌ അറയ്‌ക്കല്‍ 




അവതാരിക...
പ്രിയ സുഹൃത്ത്‌ ശ്രീ സന്തോഷ്‌ അറയ്‌ക്കല്‍ പ്രസിദ്ധീകരിക്കുന്ന ചിതറിയ ചിന്തകള്‍ വാസ്‌തവത്തില്‍ ശിഥിലമല്ലാത്ത ചിന്തകളുടെ സമാഹാരമാണ്‌. സമകാലീന സംഭവങ്ങള്‍ ലേഖകനില്‍ ഉണര്‍ത്തിയ അഭിപ്രായങ്ങള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളിലും മറ്റും പോസ്റ്റ്‌ ചെയ്‌ത്‌ സമാഹരിച്ചതാണവ. ബാല്യത്തില്‍ തന്നെ ദേശീയബോധത്തിന്റെ സ്‌ഫുലിംഗങ്ങള്‍ മനസ്സില്‍ രൂപം കൊള്ളാന്‍ അവസരം ലഭിച്ചതിനാല്‍ ചിന്തകളിലും അഭിപ്രായ രൂപീകരണത്തിലും തെളിമയും സ്ഥൈര്യവും ഉണ്ടാവാന്‍ സാധിച്ചുവെന്ന്‌ ഓരോ ലേഖനവും തെളിയിക്കുന്നു. തന്റെ പ്രതികരണ ശേഷി അത്യന്തം ചടുലവും മൂര്‍ച്ചയുള്ളതും വ്യക്തി നിരപേക്ഷവുമാണ്‌ എന്നും നമുക്ക്‌ കാണാം.
സന്തോഷിന്റെ അഭിപ്രായങ്ങള്‍ എല്ലാം എല്ലാവര്‍ക്കും സ്വീകാര്യങ്ങളാവണമെന്നില്ല. സ്വതന്ത്രമായ ചിന്തക്ക്‌ പ്രാധാന്യമുള്ള കാലത്ത്‌ അങ്ങിനെ പ്രതീക്ഷിക്കുവാനും വയ്യ. പക്ഷെ ഓരോ സംഭവവും അദ്ദേഹത്തിന്റെ മനസ്സിനെ പ്രകോപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുമ്പോള്‍ അതിനോട്‌ അനുരണനം സൃഷ്‌ടിക്കുന്ന നൂറുകണക്കിന്‌ ആളുകളുടെ ഒരു അദൃഷ്‌ട കൂട്ടായ്‌മ സൃഷ്‌ടിക്കുവാന്‍ സന്തോഷിന്‌ കഴിഞ്ഞിട്ടുണ്ട്‌.
ഇതില്‍ കൈകാര്യം ചെയ്‌തിട്ടുള്ള വിഷയങ്ങള്‍ ഏറെയും സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്‌. അതുകൊണ്ടു തന്നെ, ഉടന്‍ പ്രതികരണങ്ങള്‍ക്ക്‌ ഗഹനതയും, പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക്‌ തികഞ്ഞ യുക്തി ഭദ്രതയും പ്രതീക്ഷിക്കാന്‍ വയ്യ. സുചിന്തിതമായ അഭിപ്രായ രൂപീകരണങ്ങളല്ലോ ഇവിടെയുണ്ടാകുന്നത്‌. അവ സമാഹരിച്ച്‌ പുസ്‌തകത്തിലാക്കുമ്പോള്‍ സ്വാഭാവികമായും പ്രസ്‌താവനകളുടെ ആവര്‍ത്തനം ഉണ്ടാകാം.
ഉറച്ച പ്രത്യയശാസ്‌ത്രനിഷ്‌ഠ മൂലം സന്തോഷിന്റ ചിന്തകളുടെ ഉള്ളിലൂടെ പായുന്ന ആദര്‍ശത്തിന്റെ മിന്നാലാട്ടങ്ങള്‍ കാണാതെ പോകാനും കഴിയില്ല.
താനൊരു എഴുത്തുകാരനാകുന്നത്‌ സാഹിത്യരംഗത്തല്ല ആധാരമെഴുത്തുകാരനായാണെന്ന്‌ ആമുഖ പ്രസ്‌താവനയില്‍ സന്തോഷ്‌ പറയുന്നുണ്ട്‌. ഏതായാലും രായസരീതിയിലുള്ള ആധാരമെഴുത്ത്‌ ശൈലിയല്ല കുറിക്കുകൊള്ളുന്ന ജേര്‍ണലിസ്റ്റ്‌ ശൈലി തന്നെയാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കേരളത്തിന്റെ മാത്രമല്ല ദേശീയതലത്തില്‍ തന്നെയുള്ള ആധുനിക സംഭവങ്ങളെക്കുറിച്ച്‌ അവഗാഹം നേടാന്‍ ലേഖകന്‍ നടത്തിവരുന്ന പരിശ്രമം അഭിനന്ദനീയം തന്നെ. സാമൂഹ്യ പ്രതിബദ്ധതയിലെ ഭാവാത്മകതയുടെ ആവിഷ്‌കരണം വളരെ പ്രകടമാണ്‌.
അഭിനന്ദനവും പ്രോത്സാഹനവും അര്‍ഹിക്കുന്ന, ചിതറാത്തചിന്താദാര്‍ഡ്യമുള്ള ഒരു ലേഖകന്റെ ഉദയം ഈ പുസ്‌തകം പ്രഖ്യാപനം ചെയ്യുന്നു. As I See it എന്ന ശീര്‍ഷകത്തില്‍ ബി.ജെ.പി. നേതാവ്‌ ശ്രീ. എല്‍.കെ. അദ്വാനിയുടെ ബ്ലോഗുകള്‍ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണീ പുസ്‌തകം. ഇനിയും ഇത്തരം സംരംഭങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു.
പി.നാരായണന്‍
കുമാരമംഗലം
12-01-2013
150-ാം വിവേകാനന്ദ ജയന്തി 



1.
 മുല്ലപ്പെരിയാര്‍ : കേരള ജനതയെ വഞ്ചിച്ചതാര്‌.........? 

മുല്ലപ്പെരിയാര്‍ എന്ന വാക്ക്‌ ഇന്ന്‌ കേരളീയര്‍ കേള്‍ക്കുന്നത്‌ ഒരു ഭീതി നിറഞ്ഞ തമാശയോടെയാണ്‌. ഇടുക്കി ജില്ല കണ്ടിട്ടില്ലാത്തവര്‍ക്കും അറിയാം മുല്ലപ്പെരിയാറിനെക്കുറിച്ച്‌. മാനത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴും എവിടെയെങ്കിലും ഭൂചലനമുണ്ടായി എന്നു കേള്‍ക്കുമ്പോഴും കേരളത്തിന്റെ, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറിന്റെ നെഞ്ചിടുപ്പ്‌ വര്‍ധിപ്പിക്കുന്ന പേരാണിത്‌.
മുല്ലപ്പെരിയാര്‍ വിവാദം കത്തി ഉയരുമ്പോഴും പലരുടെയും സംശയം തമിഴ്‌ നാട്ടിലാണ്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ എന്നാണ്‌. പക്ഷേ കഥ ഇതൊന്നുമല്ല അണക്കെട്ടും വെള്ളവും പൂര്‍ണ്ണമായും കേരളത്തിലാണ്‌. പക്ഷേ വെള്ളം കൊണ്ടുപോകുന്നത്‌ തമിഴ്‌നാടും. തേക്കടി വനാന്തരത്തില്‍ ഉത്‌ഭവിച്ച്‌ പൂര്‍ണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന നമ്മുടെ സ്വന്തം നദിയാണ്‌ പെരിയാര്‍. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ നമുക്ക്‌ സമ്മാനിക്കുന്നതാകട്ടെ ഒരിക്കലും ഉറങ്ങാന്‍ കഴിയാത്ത രാത്രികളും ഭീതിയും മാത്രം. ഡാം റിസേര്‍വയറില്‍ നിന്ന്‌ കവിഞ്ഞ്‌ ഒഴുകുന്ന ജലം നമുക്ക്‌ ലഭിക്കുമെന്നാണ്‌ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഒരിക്കലും ഡാം കവിഞ്ഞ്‌ ഒഴുകാന്‍ തമിഴ്‌നാട്‌ അനുവദിക്കാറില്ല. ജലനിരപ്പ്‌ 136 അടി കവിയുമ്പോള്‍ ഇടുക്കി ഡാമിലേക്ക്‌ ജലം ഒഴുകുവാനുള്ള സ്‌പില്‍വേയ്‌ക്കു മുന്നില്‍ തമിഴ്‌നാട്‌ കല്ലും മണ്ണുംകൂട്ടിയിട്ട്‌ ജലമൊഴുക്കിനെ തടയും.
എന്നാല്‍ ഇതിനെയെല്ലാം തടയുവാന്‍ കേരളത്തിന്‌ ആകുന്നുമില്ല. 1886 ഒക്‌ടോബര്‍ 29 ന്‌ തിരുവിതാംകൂര്‍ മഹാരാജാവും ഭാരതസര്‍ക്കാരിന്റെ സ്‌റ്റേറ്റ്‌ സെക്രട്ടറിയും ചേര്‍ന്ന്‌ ഒപ്പു വച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം ആരംഭിച്ചത്‌. ഈ എഗ്രിമെന്റിലെ ഏറ്റവും വലിയ തമാശ കരാറിന്റെ കാലാവധിയാണ്‌. 999 വര്‍ഷമാണ്‌ കരാറിന്റെ കാലാവധി. അതായത്‌ ഇംഗ്ലീഷ്‌ വര്‍ഷം 2884 വരെ. ആധുനിക രീതിയില്‍ സിമന്റും കമ്പിയും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ്‌ അണക്കെട്ടുകള്‍ക്ക്‌ വരെ വിദഗ്‌ധര്‍ നിശ്ചയിച്ചിരിക്കുന്ന ആയുസ്‌ 100 വര്‍ഷമാണെന്നിരിക്കേ , ഈ കരാര്‍ വച്ചവരുടെ ഉദ്ദേശശുദ്ധിയും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌.ജലസേചന ആവശ്യത്തിന്‌ വേണ്ടിയാണ്‌ ഡാം നിര്‍മ്മിക്കാന്‍ കരാറിലേര്‍പ്പെട്ടിരുന്നത്‌. ഏറ്റവും താഴ്‌ന്ന നിരപ്പില്‍ നിന്നും 199 അടി ഉയരത്തില്‍ ഡാം നിര്‍മ്മിക്കുവാനായിരുന്നു അനുമതി. ഡാമിന്‌ ചുറ്റുമുള്ള 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും 100 ഏക്കര്‍ ഭൂമി നിര്‍മ്മാണാവശ്യങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാന്‍ 9 വര്‍ഷം എടുത്തു. ചുണ്ണാമ്പ്‌, ചുടുകട്ടപ്പൊടി, മണല്‍, ശര്‍ക്കര എന്നിവ ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിത്രം ഉപയോഗിച്ചാണ്‌ ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌. 1895 ഒക്‌ടോബര്‍ 7 ന്‌ മദ്രാസ്‌ ഗവര്‍ണര്‍ വെന്‍ലോക്ക്‌ പ്രഭു പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. 8500 കോടി ഘനഅടി വെള്ളമാണ്‌ മുല്ലപ്പെരിയാറില്‍ നിന്നും ഓരോ വര്‍ഷവും തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌. അതിനായി 12 അടി വീതിയും 5704 അടി നീളവുമുള്ള തുരങ്കം കൂടി ഡാമിനൊപ്പം തമിഴ്‌നാട്‌ നിര്‍മ്മിച്ചു. ഏകദേശം അരനൂറ്റാണ്ടു കാലത്തേക്ക്‌ വലിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങി. യാതൊരു പ്രശ്‌നവും ഇല്ലാതെ പെരിയാറിലെ ജലം സുലഭമായി ലഭിച്ചു തുടങ്ങിയതോടെ മദ്രാസിനു പുതിയ മോഹം ഉദിച്ചു. ഈ വെള്ളം ഉപയോഗിച്ച്‌ അല്‍പം വൈദ്യുതി കൂടി ഉല്‍പാദിപ്പിക്കാമെന്ന ദുര്‍മോഹം, മദ്രാസിന്റെ ഈ നീക്കമാണ്‌ സ്വച്ഛന്ദമായി ഒഴുകിയ പെരിയാറിനെ കലക്കിമറിച്ചത്‌. ഈ നീക്കത്തിന്‌ എതിരേ തിരുവിതാംകൂര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. കരാര്‍ ലംഘനം വച്ചു പൊറുപ്പിക്കില്ല എന്ന നിലപാടായിരുന്നു തിരുവിതാംകൂറിന്റേത്‌. മദ്രാസ്‌ ഹൈക്കോടതി മുന്‍ ജഡ്‌ജി സര്‍ ഡേവിഡ്‌, തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ ബഹാദൂര്‍, വി.എസ്‌ സുബ്രഹ്മണ്യഅയ്യര്‍ എന്നിവരായിരുന്നു ട്രൈബ്യൂണലിലെ അംഗങ്ങള്‍. പക്ഷേ ട്രൈബ്യൂണലിന്‌ യോജിച്ച ഒരു തീരുമാനത്തില്‍ എത്താനായില്ല. അന്നും മദ്രാസിന്റെ കടുംപിടുത്തമാണ്‌ പ്രശ്‌നങ്ങള്‍ വഷളാക്കിയത്‌. പിന്നീട്‌ പ്രശ്‌നം അമ്പയറുടെ മുന്നിലെത്തി. അമ്പയര്‍ തിരുവിതാംകൂറിന്‌ അനുകൂലമായി 1941 മെയ്‌ 24 ന്‌ വിധി പ്രഖ്യാപിച്ചു. ജലസേചനത്തിനു നല്‍കിയ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തമിഴ്‌നാടിന്‌ അവകാശമില്ലെന്നായിരുന്നു വിധി. പിന്നീട്‌ ഇങ്ങോട്ടുണ്ടായിട്ടുള്ള ഓരോ നീക്കങ്ങളും കേരളത്തിന്റെ താല്‍പര്യങ്ങളെ ബലി കഴിച്ചുകൊണ്ടുള്ളതായിരുന്നു. കേരള ജനതയുടെ സുരക്ഷയേയോ ആവശ്യങ്ങളെയോ മുഖവില ക്കെടുക്കാതെ മാറി മാറി വന്ന ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളാണ്‌ ഇന്നു കേരള ജനത അനുഭവിക്കുന്ന ദുരിതത്തിനും ഭയത്തിനും ഇടയാക്കിയിട്ടുള്ളത്‌. തമിഴ്‌നാടാകട്ടെ, അവര്‍ക്കാവശ്യമായ ഓരോ കാര്യവും തന്ത്രങ്ങളിലൂടെ നേടിയെടുത്തുകൊണ്ടുമിരുന്നു. കേരളത്തിലെ ഭരണാധികാരികള്‍ക്ക്‌ ഇതിന്റെ പ്രശ്‌നങ്ങള്‍ മനസിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട്‌ പോവുകയും ചെയ്‌തു. 1970 മെയ്‌ 29 ന്‌ ഇരുസംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍മാര്‍ ചേര്‍ന്ന്‌ ഒപ്പുവച്ച അനുബന്ധകരാര്‍ കേരള താല്‍പര്യം സംരക്ഷിക്കുന്നതിന്‌ പകരം 42.17 ഏക്കര്‍ സ്ഥലം കൂടി നഷ്‌ടപ്പെടുത്തുകയും കേരളത്തിന്റെ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്‌ തമിഴ്‌നാടിനെ അനുവദിക്കുകയുമാണ്‌ ചെയ്‌തത്‌. ആദ്യകരാറിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ അനുബന്ധകരാറില്‍ വ്യവസ്ഥകള്‍ എഴുതി ചേര്‍ക്കാന്‍ കേരളത്തിന്‌ ആയില്ല. ഈ അവസരം നഷ്‌ടപ്പെടുത്തിയതിന്‌ കേരളം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ഇതിനിടയില്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ച്‌ പരാതികള്‍ ഉയരാന്‍ തുടങ്ങി. 1979 ല്‍ ജലക്കമ്മീഷന്‍ പ്രതിനിധികള്‍ ഡാം പരിശോധിച്ച്‌ ഡാമിന്‌ ബലക്ഷയമുണ്ടെന്നും ജലനിരപ്പ്‌ കുറയ്‌ക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
30 വര്‍ഷം പിന്നിട്ടിട്ടും അതിന്‌ ഒരു പരിഹാരം കാണാന്‍ ഇതുവരെ കേരളത്തിനായിട്ടില്ല. ഡാമിന്റെ ജലനിരപ്പ്‌ താഴ്‌ത്തുന്നതിനുള്ള ശ്രമങ്ങള്‍ കേരളം പലതും നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. നിരവധി സമിതികളും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഡാം സന്ദര്‍ശിച്ച്‌ സുരക്ഷയെ സംബന്ധിച്ച പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും അവയെല്ലാം പ്രസംഗങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. സുപ്രീംകോടതി അടക്കമുള്ള കോടതികള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ ബലി കഴിച്ചപ്പോള്‍ കേരളാ നിയമസഭ പാസാക്കിയ കേരള ജലസേചനവും ജലസംരക്ഷണവും സംബന്ധിച്ച ഭേദഗതി ബില്ലും പ്രസക്തമല്ലാതായി.
പല പ്രാവശ്യങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക്‌ കനത്ത ഭീഷണി തന്നെയാണ്‌ വരുത്തിയിരിക്കുന്നത്‌. റിക്‌ടര്‍ സ്‌ക്കെയിലില്‍ 8 വരെയുള്ള ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ താങ്ങുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. എന്നാല്‍ യഥാര്‍ത്ഥ വസ്‌തുതകള്‍ മറച്ചു വയ്‌ക്കുവാനും തെറ്റിദ്ധാരണകള്‍ പരത്താനും തമിഴ്‌നാട്‌ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. മുല്ലപ്പെരിയാറില്‍ അനധികൃതമായി തമിഴ്‌നാട്‌ സ്ഥാപിച്ച മര്‍ദ്ദമാപിനികള്‍ ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ അവ പ്രയോജനരഹിതമാണെന്നും മുല്ലപ്പെരിയാര്‍ പ്രത്യേക സെല്‍ ചെയര്‍മാന്‍ എന്‍.കെ പരമേശ്വരന്‍ നായര്‍ കണ്ടെത്തിയിരുന്നു. കേരളത്തിന്റെ അനുമതിയില്ലാതെയാണ്‌ തമിഴ്‌നാട്‌ ജലമര്‍ദ്ദമാപിനികള്‍ സ്ഥാപിച്ചിരിക്കുന്നത്‌ എന്നതാണ്‌ മറ്റൊരു സത്യം.
സ്വന്തം മണ്ണില്‍ അന്യനെ പോലെ നില്‍ക്കേണ്ട ഗതികേടാണ്‌ മുല്ലപ്പെരിയാറില്‍ കേരളത്തിനുള്ളത്‌. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച്‌ കേരളം ഉയര്‍ത്തുന്ന ആവലാതികള്‍ വനരോദനമായി മാറിയിരിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷം മദ്ധ്യജക്കാര്‍ത്തയില്‍ തകര്‍ന്ന അണക്കെട്ടിനും മുല്ലപ്പെരിയാറുമായി സമാനതകള്‍ ഏറെയാണ്‌. സിതു ഗിന്‍ടുങ്ങ്‌ നദിക്ക്‌ കുറുകെ കെട്ടിയിരുന്ന അണക്കെട്ട്‌ തകര്‍ന്ന്‌ നിരവധി മനുഷ്യജീവനുകള്‍ പൊലിയുകയും വന്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. മുല്ലപ്പെരിയാറിന്‌ ഈ ഗതി സംഭവിച്ചാല്‍ ഫലം പ്രവചനാതീതമായിരിക്കും. മുല്ലപ്പെരിയാറിന്‌ കീഴെയായി അരഡസനോളം അണക്കെട്ടുകള്‍ വേറെയുമുണ്ട്‌.
53 അടി ഉയരമുള്ള ജക്കാര്‍ത്ത അണക്കെട്ടില്‍ 70 ദശലക്ഷം ഘടനയടി വെള്ളമായിരുന്നു തടഞ്ഞ്‌ നിര്‍ത്തിയിരുന്നതെങ്കില്‍ മുല്ലപ്പെരിയാറിലിത്‌ 15000 ദശലക്ഷം ഘനയടി വെള്ളമാണ്‌. മാത്രവുമല്ല ജക്കാര്‍ത്ത അണക്കെട്ടിനേക്കാള്‍ പ്രായവും മുല്ലപ്പെരിയാറിന്‌ ഉണ്ട്‌. അണക്കെട്ടിന്റെ ബലനിര്‍ണ്ണയത്തിനായി പള്‍സ്‌ വെലോസിറ്റി, പെനിട്രേഷന്‍ ടെസ്റ്റ്‌, കോര്‍ ടെസ്റ്റിംഗ്‌ തുടങ്ങിയ ആധുനിക പരിശോധനകളൊന്നും തന്നെ മുല്ലപ്പെരിയാറില്‍ നടന്നിട്ടുമില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനാവശ്യമായ സര്‍വ്വെ നടത്താന്‍ വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതോടെ പുതിയ ഡാം എന്ന കേരളത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ വീണ്ടും ചിറക്‌ മുളച്ചിരിക്കുകയാണ്‌. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിന്‌ അനുകൂലമായി ലഭിച്ച ആദ്യ പ്രതികരണമാണിതെന്നതും ഏറെ ശ്രദ്ധേയമാണ്‌. എന്നാല്‍ കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്‌ തമിഴ്‌നാട്‌ ഭരണകൂടവും പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ തമിഴ്‌നാടിനുള്ള സ്വാധീനം ഉപയോഗിച്ച്‌ വിലപേശാനായിരുന്നു തമിഴ്‌നാടിന്റെ നീക്കം കേരളത്തിലെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞോ അറിയാതെയോ കാണിച്ച കൊള്ളരുതായ്‌മകളുടെ ഫലം ഇന്നത്തെ തലമുറ അനുഭവിക്കുന്നു.
കേരളത്തിന്റെ സ്വന്തം സ്ഥലത്ത്‌ പൂര്‍ണ്ണമായും സ്ഥിതി ചെയ്യുന്ന അണക്കെട്ടില്‍ പരിശോധന നടത്താന്‍ പോലും തമിഴ്‌നാട്‌ അധികൃതര്‍ കേരളത്തെ അനുവദിക്കുന്നില്ല. മുല്ലപ്പെരി യാറിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ വായിച്ചത്‌ ലോകത്തിലെ ഏറ്റവും മികച്ച ഹാസ്യകഥാകൃതിയാണ്‌ പെരിയാര്‍ പാട്ടക്കരാര്‍ എന്നാണ്‌. ഇത്‌ ഹാസ്യകഥ മാത്രമല്ല വഞ്ചനയുടെയും നന്ദികേടിന്റെയും കഥ കൂടിയാണ്‌. ഒരു ഭരണകൂടം ജനങ്ങളോട്‌ കാണിച്ച വഞ്ചനയാണ്‌ ഈ കഥയില്‍ കേരളത്തിന്റെ ഭാഗം. കാലാകാലങ്ങളില്‍ അവസരങ്ങള്‍ ലഭിച്ചിട്ടും അതുപയോഗിക്കാതെ തമിഴ്‌നാടിനു മുന്നില്‍ മുട്ടുമടക്കിയതിന്റെ, അല്ലെങ്കില്‍ മറ്റെന്തിനോ വേണ്ടി തോറ്റുകൊടുത്തതിന്റെ വഞ്ചന നിറഞ്ഞ ചരിത്രമാണ്‌ കേരളത്തിനു പറയുവാന്‍ കഴിയുക. തമിഴ്‌നാടിന്‌ പറയുവാനുള്ളത്‌ നന്ദികേടിന്റെ കഥയും. കുടിവെള്ളമില്ലാതെ വലയുമ്പോള്‍ കുടിവെള്ളം നല്‍കിയ കേരളത്തോടുള്ള നന്ദികേടിന്റെ കഥ. കേരളം ഒരിക്കലും തമിഴ്‌നാടിന്‌ വെള്ളം നല്‍കില്ല എന്നു പറഞ്ഞിട്ടില്ല. മറിച്ച്‌ അപകടാവസ്ഥയിലായ ഡാം പുതുക്കി നിര്‍മ്മിക്കണമെന്ന ആവശ്യം മാത്രമാണ്‌ കേരളം ഉയര്‍ത്തിയിട്ടുള്ളത്‌.തമിഴ്‌ ജനതയും രാഷ്‌ട്രീയ പാര്‍ട്ടികളും മുല്ലപ്പെരിയാറിനെ വൈകാരികമായാണ്‌ സമീപിക്കുന്നത്‌. അതുകൊണ്ടാകാം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്റെ പരാജയം തമിഴ്‌ ജനത പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്‌തും ആഘോഷിച്ചത്‌ .
ഏതായാലും മുല്ലപ്പെരിയാറിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. ഭരണകൂടങ്ങള്‍ അവരുടെ ആവശ്യത്തിനും അ
നാവശ്യത്തിനും ഇതിനെ വീണ്ടും എടുത്തുപയോഗിച്ചുകൊണ്ടിരിക്കും. 

2. 
സൂപ്പര്‍സ്റ്റാറുകളുടെ വീട്ടിലെ പരിശോധന :
ആദായ നികുതി വകുപ്പിന്‌ ഹിഡന്‍ അജണ്ട....!? 

ലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റേയും, മമ്മൂട്ടിയുടേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്ക്‌ പിന്നില്‍ ആദായ നികുതി വകുപ്പിന്‌ ചില ഹിഡന്‍ അജണ്ടകള്‍ ഉണ്ടായിരുന്നു എന്ന സംശയത്തിന്‌ ബലമേറുന്നു. സൂപ്പര്‍ സ്റ്റാറുകളുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തുകയും അതുവഴി രാജ്യത്തിന്റെ നികുതി വരുമാനം വര്‍ദ്ധിക്കുകയും എന്നതു മാത്രമായിരുന്നില്ലത്രെ ആദായ വകുപ്പിന്റെ ലക്ഷ്യം. സൂപ്പര്‍ സ്റ്റാറുകളുടെ സ്ഥാപനങ്ങളിലേയും വീടുകളിലേയും പരിശോധനകള്‍ക്ക്‌ ദിവസങ്ങള്‍ മുമ്പ്‌ തന്നെ ജൂലൈ 30 ന്‌ മുമ്പായി കോര്‍പ്പറേറ്റ്‌ ഇതര നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും നികുതി അടക്കണമെന്നും കാണിച്ച്‌ എല്ലാ പത്ര ദൃശ്യ മാധ്യമങ്ങളിലും ആദായ നികുതി വകുപ്പ്‌ പരസ്യങ്ങള്‍ നല്‍കിയിരുന്നു. പത്ര താളുകളില്‍ പരസ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നതിലൂടെ നികുതി അടക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്‌ ഒന്നും ഉണ്ടായിരുന്നില്ല എന്ന്‌ ഊഹിക്കാം.
ഈ ഒരു അവസരത്തില്‍ പ്രത്യേകിച്ച്‌ ജൂലൈ മാസത്തിന്റെ അവസാനത്തില്‍ ആദായ നികുതി വകുപ്പ്‌ സൂപ്പര്‍ സ്റ്റാറുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധന ഒരു പണം മുടക്കില്ലാത്ത പരസ്യ തന്ത്രം മാത്രമായി കൂടെന്നില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു ഭീഷണിയും. ഇതിനു പിന്നില്‍ ആദായ നികുതി വകുപ്പും സൂപ്പര്‍ സ്റ്റാറുകളും തമ്മില്‍ ഒരു രഹസ്യ ഉടമ്പടി ഉണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ആറു മാസമായി നടത്തിയ രഹസ്യാന്വേഷണങ്ങളുടെ പരിണിത ഫലമാണ്‌ പരിശോധന എന്നാണ്‌ ആദായ നികുതി വകുപ്പുകാര്‍ പറയുന്നത്‌. ഇത്രയും കൃത്യമായി കാര്യങ്ങള്‍ ശേഖരിച്ചവര്‍ പിന്നെതുകൊണ്ടാണ്‌ സൂപ്പര്‍ സ്റ്റാറുകളുകള്‍ സ്ഥലത്ത്‌ ഇല്ലാതിരുന്ന സമയം തന്നെ പരിശോധനയ്‌ക്കായി തെരെഞ്ഞെടുത്തു. പരിശോധനാ ഫലങ്ങള്‍ പുറത്തു പറയാതെ ഗോപ്യമായി വച്ചതിലൂടെ ഇവരുടെ കള്ളക്കളിയുടെ ചിത്രങ്ങളും വ്യക്തമാകുന്നു. ഞാന്‍ ഇടുക്കികാരനാണ്‌. ഒരുകാലത്ത്‌ ഞങ്ങളുടെ ജില്ലയിലെ ഒരു പ്രധാന കൃഷികളില്‍ ഒന്നായിരുന്നു കഞ്ചാവ്‌. ഈ കഞ്ചാവ്‌ കൃഷിക്കാര്‍ക്ക്‌ ഒരു പണിയുണ്ടായിരുന്നത്രെ. മുഖ്യ കൃഷിയിടത്തില്‍ നിന്നും അല്‌പം മറി അവര്‍ കുറെ കഞ്ചാവ്‌ തൈകള്‍ കൂടി നടും. ഇങ്ങനെ മാറി നടുന്ന കഞ്ചാവ്‌ ചെടികള്‍ അധികാരികള്‍ക്ക്‌ വെട്ടി നശിപ്പിക്കുവാനുള്ളതാണ്‌. അപ്പുറത്ത്‌ സമൃദ്ധമായ കഞ്ചാവ്‌ തോട്ടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള പ്രത്യുപകാരം. ദോഷം പറയരുതല്ലോ ഇത്തരം കേസ്സുകളിലൊന്നിലും പ്രതികളെ പിടികിട്ടില്ല അവര്‍ ഓടി കാട്ടില്‍ മറഞ്ഞു എന്നാണ്‌ അധികൃതരുടെ ഭാഷ്യം. എന്ന്‌ പറഞ്ഞതുമാതിരി ആദായ നികുതി വകുപ്പിന്‌ വേണ്ടിയാകാം ചില രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായി അവശേഷിപ്പിച്ച്‌ ഇവര്‍ സ്ഥലം കാലിയാക്കിയത്‌ .
കാര്യങ്ങള്‍ എന്തു തന്നെയായാലും നേട്ടം ആദായ നികുതി വകുപ്പിന്‌ തന്നെ. പണം മുടക്കി ഒരാഴ്‌ച കാലം ചെയ്‌ത പരസ്യങ്ങളുടെ പത്തിരട്ടി ഗുണം പണം മുടക്കാതെ നടത്തിയ ഗിമ്മിക്കിലൂടെ അവര്‍ക്ക്‌ നേടാനായി. ഫലമോ ഈ ജൂലൈ മുപ്പതിന്‌്‌ ആദായ നികുതി വകുപ്പിന്റെ കീശയും വീര്‍ത്തു. സകല നികുതി ദായകരും ഉണര്‍ന്നു. ഭരണത്തിലും ചാനലുകളിലും മറ്റും ഉന്നത സ്വാധീനങ്ങള്‍ ഉള്ള മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ അവസ്ഥ ഇതാണങ്കില്‍ തങ്ങളുടെ കാര്യം കട്ടപുക തന്നെയെന്നു കരുതിയ ഒരുവിധ പെട്ട മുഴുവന്‍ ആളുകളും നികുതി അടക്കാന്‍ തിരക്കു കൂട്ടുകയായിരുന്നു എന്നാണ്‌ പിന്നാമ്പുറ സംസാരം. നികുതിയെക്കുറിച്ച്‌ കേട്ടു കേഴ്‌വി ഇല്ലാത്തവര്‍ പോലും നികുതിദായകരായി മാറിയത്രെ. ആദായ നികുതി വകുപ്പിന്റെ ഒരു ബുദ്ധിയെ ......!!!!!!?????
വാല്‍ക്കഷണം : ഫാന്‍സുകാര്‍ പൊറുക്കുക വഴിയെ പോകുമ്പോള്‍ കല്ലെറിയരുത്‌.

3. 
കൂത്തുപറമ്പ്‌ രക്തസാക്ഷിത്വം വില്‌പന ചരക്കാക്കിയവര്‍ മാപ്പര്‍ഹിക്കുന്നില്ല.


കൂത്തുപറമ്പില്‍ വെടിയേറ്റ്‌ മരിച്ച സഖാക്കളും ഇന്നും ജീവശ്ചവമായി കഴിയുന്ന ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പനും പരിക്കേറ്റ നിരവധി സഖാക്കളും സ്വാശ്രയ കോളേജ്‌ വിഷയത്തില്‍ സിപിഎമ്മിന്റെ കാപട്യത്തോട്‌ ഒരുപക്ഷെ ക്ഷമിച്ചേക്കാം......!? പക്ഷെ പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രത്തില്‍ വെന്തുമരിച്ച പാമ്പുകളും, നിരവധിയായ മിണ്ടാ പ്രാണികളും, നടുറോഡിലൂടെ ഇഴയേണ്ടി വന്ന മുതലകളും ഇവരുടെ കാപട്യത്തോട്‌ ക്ഷമിക്കുമെന്ന്‌ കരുതാന്‍ ഇടയില്ല, കാരണം അവര്‍ ഒരു തെറ്റും ചെയ്‌തിരുന്നില്ലല്ലോ.
സ്വാശ്രയ വിരുദ്ധസമരത്തിന്റെ ലക്ഷ്യം രാഷ്‌ട്രീയ നേട്ടം മാത്രമായിരുന്നു എന്ന്‌ സിപിഎം നേതൃത്വം തന്നെ അവരുടെ പ്രവൃത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കാപട്യത്തിന്റെ പ്രതിഫലനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1995 നവംബര്‍ 25 ന്‌ അന്നത്തെ സഹകരണ മന്ത്രിയായ എം.വി. രാഘവനെ കൂത്തുപറമ്പില്‍ വച്ച്‌ സ്വാശ്രയ കോളേജ്‌ വിരുദ്ധസമരത്തിന്റെ ഭാഗമായി ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്‌പില്‍ വിലപ്പെട്ട അഞ്ച്‌ മനുഷ്യജീവനുകള്‍ നഷ്‌ടമായി. കെ. കെ. രാജീവന്‍, കെ. ഷിബുലാല്‍, സി. സാബു, കെ.വി. റോഷന്‍, വി. മധുസൂദനന്‍, എന്നിവരാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. തുടര്‍ന്നുണ്ടായ പ്രതിക്ഷേധങ്ങളും അക്രമങ്ങളും സ്വാഭാവികം.
കൂത്തുപറമ്പിലെ സമരത്തില്‍ പിടഞ്ഞു വീണു മരിച്ച വീര സഖാക്കളുടെ ചുടുചോരയാല്‍ നിറം പകര്‍ന്ന ചോര ച്ചെങ്കൊടിയുമേന്തി കേരളത്തിന്റെ സമൂഹ മനസാക്ഷിക്കുമുന്നിലേക്ക്‌ സ്വാശ്രയ വിരുദ്ധസമരത്തിന്റെ അലയൊലികള്‍ എത്തിക്കുവാന്‍ കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞ ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സമൂഹത്തിന്‌ അന്ന്‌ സാധിച്ചു. അതിന്‌ ഫലവുമുണ്ടായി. അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശ്ശേഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തിന്‌ അനുകൂലമായി വിധി എഴുതി. ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതോടെ സ്വാശ്രയ കോളേജ്‌ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന്‌ ജനം വിശ്വസിച്ചു. പക്ഷെ സ്വാശ്രയ കോളേജ്‌ വിഷയത്തിലെ സി പി എം വഞ്ചനയുടെ കഥ ഇവിടെ തുടങ്ങുകയാണ്‌. കൂത്തുപറമ്പില്‍ വെടിയേറ്റ്‌ മരിച്ച സഖാക്കളുടെ ചുടുചോരയുടെ ഗന്ധം മാറുന്നതിനു മുമ്പേ നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ രണ്ട്‌ സെല്‍ഫ്‌ ഫിനാന്‍സിംഗ്‌ എഞ്ചിനീയറിംഗ്‌ കോളേജുകള്‍ ആരംഭിച്ചു. തൊടുപുഴയിലും, ചെങ്ങന്നൂരിലും. ഇതോടെ കൂത്ത്‌ പറമ്പ്‌ സമര സഖാക്കളും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങളും തെരുവില്‍ ഉപേക്ഷിച്ച ഡി വൈ എഫ്‌ ഐ ക്കാര്‍ സ്വാശ്രയകോളേജ്‌ വിഷയത്തില്‍ മൗനികളായി മാറുകയായിരുന്നു. വിധി വൈപര്യം എന്നല്ലാതെ എന്തു പറയാന്‍ പിന്നീട്‌ യുവമോര്‍ച്ചക്കാര്‍ രംഗത്തു വരേണ്ടി വന്നു കുത്തുപറമ്പ്‌ രക്തസാക്ഷികളെക്കുറിച്ച്‌ ഡി വൈ എഫ്‌ ഐ ക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍. സിപിഎമ്മിന്റെ സ്വാശ്രയകോളേജ്‌ വിരുദ്ധ സമരകാപട്യത്തിന്റെ നിത്യസ്‌മാരകമായി തൊടുപുഴയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ പിടിച്ചെടുത്ത്‌ കൂത്തുപറമ്പ്‌ രക്തസാക്ഷികള്‍ക്ക്‌ സമര്‍പ്പിച്ചുകൊണ്ട്‌ യുവമോര്‍ച്ച നടത്തിയ സമരം സംസ്ഥാനമൊട്ടാകെ ശ്രദ്ധ നേടിയതായിരുന്നു.
പിന്നീട്‌ ഭരണം നഷ്‌ടപ്പെട്ടപ്പോളും അല്ലാത്തപ്പോഴും ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ സമരങ്ങള്‍ പലതു നടത്തിയിട്ടുണ്ടങ്കിലും മറു വശത്തു കൂടി വഞ്ചനയും കാപട്യവും തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പരിയാരത്ത്‌ കാണാന്‍ കഴിഞ്ഞത്‌.
കോണ്‍ഗ്രസ്സിലേയും സിപിഎമ്മിന്റേയും ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി ഈ അഴിമതി കഥകള്‍ ഇപ്പോഴെങ്കിലും പുറത്ത്‌ വന്നില്ലായിരുന്നു എങ്കില്‍ ഇത്തരം വഞ്ചനകളും ചതികളും നിര്‍ബാധം തുടരുകയും, ഒരു വശത്ത്‌ സമരവും മറുവശത്തു കൂടി കച്ചവടവും നടത്തി നിരവധി ജയരാജന്‍മാരും പ്രകാശന്‍മാരും പൂച്ചയെപ്പോലെ കണ്ണുമടച്ച്‌ പാല്‌ കട്ടു കുടിച്ചുകൊണ്ടിരുന്നേനെ. മറുവശത്താകട്ടെ കത്തി നില്‍ക്കുന്ന വിളക്കിന്റെ ജ്വാല കണ്ട്‌ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങളെ മനസ്സിലാക്കാതെ പറന്ന്‌ അടുക്കുന്ന ഈയാം പാറ്റകളെ പോലെ ആദര്‍ശ നിഷ്‌ടരായ നിരവധി കുരുന്നു ജീവനുകള്‍ രക്ത സാക്ഷികളായി മാറിയേനെ. പൊതു സമൂഹത്തേയോ, മാധ്യമങ്ങളേയോ അഭിമുഖീകരിക്കുവാന്‍ പോലും അനുവദിക്കാതെ പാര്‍ട്ടി തടങ്കലുകളില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും കൂത്തുപറമ്പില്‍ ഉണ്ടെന്ന കാര്യവും വിസ്‌മരിച്ചുകൂടാ.
സ്വാശ്രയ മേഖലയില്‍ 50:50 അനുപാതത്തിനു വേണ്ടി സമരം ചെയ്‌ത ഇടതുപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ അന്വേഷിച്ചിട്ടുണ്ടോ കഴിഞ്ഞ നാലുവര്‍ഷക്കാലമായി ഇടതുപക്ഷം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റ്‌ സീറ്റില്‍ എത്ര സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന ്‌ !?. 50:50 അനുപാതം പാലിച്ചിട്ടില്ലന്നു മാത്രമല്ല നൂറില്‍ നൂറും വില്‌പനചരക്കാക്കി മാറ്റിയവര്‍ കേവലം ഒരു സീറ്റു മാത്രമാണത്രെ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഓപ്പണ്‍ മെറിറ്റില്‍ നല്‍കിയത്‌. ഇവരാണ്‌ കേരളത്തിലെ സ്വശ്രയ മാനേജുമെന്റുകള്‍ക്കെതിരെ (അക്കൂട്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കുന്നില്ല) ആരോപണങ്ങളും സമരങ്ങളുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

ഇവരുയുര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും എന്തെങ്കിലും വില കല്‌പിച്ചിരുന്നുവെങ്കില്‍ അവസരം ലഭിച്ചപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിര്‍ധനരായ കുട്ടികള്‍ക്ക്‌ പഠിക്കുവാന്‍ അവസരം ഒരുക്കുകയും ചെയ്‌തേനെ. മറിച്ച്‌ ന്യായമായും കൊടുക്കാമായിരുന്ന അവസരം കൂടി നിക്ഷേധിച്ച്‌ അവ കൂടി കവര്‍ന്നെടുത്ത്‌ വില്‌പന ചരക്കാക്കി മാറ്റിയവര്‍ക്കും അവര്‍ക്ക്‌ പിന്തുണ നല്‍കിയ പാര്‍ട്ടിക്കാര്‍ക്കും ഇനിയെന്ത്‌ പറയുവാനുണ്ട്‌. നാല്‌ കാശിനു വേണ്ടി ആദര്‍ശങ്ങളേയും മുദ്രാവാക്യങ്ങളേയും വരെ വില്‌പനചരക്കാക്കി മാറ്റിയവരുടെ പൊയ്‌മുഖങ്ങളാണ്‌ ഇവിടെ തകര്‍ന്നു വീഴുന്നത്‌. അനധികൃതമായി മക്കള്‍ക്കും സ്വന്തക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ ഭരണം തുടരുകയും, ഇതേ പ്രവര്‍ത്തികളിലൂടെ മുഖം നഷ്‌ടപ്പെട്ട ആത്മാര്‍ത്ഥമായി പ്രതികരിക്കുവാന്‍ പോലും കഴിയാത്ത സിപിഎം പ്രതിപക്ഷത്ത്‌ ഇരിക്കുകയും ചെയ്യുന്ന ഭാവി കേരളത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച്‌ ആലോചിക്കുവാന്‍ കൂടി വയ്യ. കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്കും സംഘടിത വിലപേശല്‍ ശക്തികള്‍ക്കും വേണ്ടി ഭരണം നടക്കുമ്പോള്‍ നിര്‍ധനരും അസംഘടിതരുമായ കേരളസമൂഹം അതിജീവനത്തിനായി കഷ്‌ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

4. 
സംഘടിത ന്യൂനപക്ഷംഭൂരിപക്ഷത്തെ ഭരിക്കുന്നു 

രു പക്ഷെ ലോകത്ത്‌ മറ്റൊരിടത്തും ഉണ്ടാകാത്ത വിചിത്രമായ സംഭവങ്ങള്‍ക്കാണ്‌ നാം ഇന്ന്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. ലോകത്തെ മറ്റൊല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഭാരതത്തില്‍ സംഘടിത ന്യൂനപക്ഷങ്ങളില്‍ നിന്നും അതിജീവനത്തിനായി പോരാടുന്ന ഭൂരിപക്ഷത്തെയാണ്‌ ദര്‍ശിക്കാന്‍ കഴിയുക.
മതേതരത്വം എന്നാല്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിവേചനമില്ലാതെ എല്ലാ മതക്കാരേയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുകയും ചെയ്യുന്നഅവസ്ഥയാണന്നാണ്‌ വയ്‌പ്‌. എന്നാല്‍ ഇവിടെ മതേതരത്വം എന്നത്‌ സംഘടിത ന്യൂനപക്ഷത്തിന്‌ വേണ്ടി നാടിന്റെ സമ്പത്തും നിയമങ്ങളും അധികാരങ്ങളും അടിയറവച്ച്‌ അസംഘടിതരായ ഭൂരിപക്ഷത്തെ അടിമകളാക്കി മാറ്റുക എന്ന നിലയിലേക്ക്‌ അധപതിച്ചിരിക്കുന്നു.
സംഘടിത വോട്ട്‌ ബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മതേതരത്വത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്ക്‌ താത്‌പര്യമുള്ള വിധത്തില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി പോലും ഈ നാടിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ ചില ന്യൂനപക്ഷ സമുദായക്കാരാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുന്നു.
വിഘടിത ഭൂരിപക്ഷത്തിലെ പ്രബല സമുദായങ്ങളാവട്ടെ അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പരസ്‌പരം പോര്‍വിളികള്‍ നടത്തി തമ്മില്‍ തല്ലി നശിച്ചു കൊണ്ടിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളും അവര്‍ പോറ്റി വളര്‍ത്തുന്ന കപട ബുദ്ധി ജീവികളും ചില മാധ്യമങ്ങളും ചേര്‍ന്ന്‌ ഇക്കൂട്ടരുടെ അകല്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഭൂരിപക്ഷക്കാര്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ കണ്ണ്‌ അടച്ച്‌ പാല്‌ കുടിക്കുന്ന പൂച്ചയെ പോലെ മറ്റുള്ളവര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കണ്ണൂനീര്‍ വാര്‍ത്തതുകൊണ്ട്‌ കാര്യമില്ല.
ഭൂരിപക്ഷ ജനത ഇനിയെങ്കിലും ചരിത്രം പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കുന്നത്‌ നന്നായിരിക്കും. പരസ്‌പരം തമ്മിലടിച്ച്‌ യോജിപ്പില്ലാതെ കഴിഞ്ഞ നാട്ടു രാജാക്കന്‍മാര്‍ക്കൊപ്പം കൂടി അവരെ തകര്‍ത്ത്‌ വിദേശികള്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ അധികാരം എങ്ങിനെ കൈക്കലാക്കിയോ അതേ രൂപത്തില്‍ ഭാരതത്തിന്റെ പരമാധികാരവും നഷ്‌ടമാകുന്ന കാലം വിദൂരമല്ല. ഭാരതത്തില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായിട്ടുണ്ടോ അവിടങ്ങളിലെല്ലാം വിഘടനവാദം വളര്‍ന്നു വരുന്ന കാഴ്‌ചയും നാം വിസ്‌മരിച്ചു കൂടാ.
കേരളത്തില്‍ പുതുതായി അധികാരമേറ്റ സര്‍ക്കാരിനെ കാണുമ്പോള്‍ ഇത്തരം ചിന്തകള്‍ക്ക്‌ ബലം കൂടുന്നു. മുഖ്യമന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭ അധികാരമേറ്റതില്‍ പകുതിയിലധികം അംഗങ്ങളേയും കൈപ്പിടിയിലൊതുക്കുവാന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ സാധിച്ചിരിക്കുന്നു. വകുപ്പുകളുടെ കാര്യത്തിലാവട്ടെ ഒരു പടി കൂടി കടന്ന്‌ പ്രധാനപ്പെട്ട മുഴുവന്‍ വകുപ്പുകളും സ്വന്തമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ പൊതു ഖജനാവ്‌ ഇനി എങ്ങിനെ വിനിയോഗിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇക്കൂട്ടരായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
പൊതു ഭരണം, ആഭ്യന്തരം, ധനകാര്യം, നിയമം, ഭവന നിര്‍മ്മാണം, ഭഷ്യ സിവില്‍ സപ്ലെസ്‌, തൊഴില്‍, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്‌, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, പഞ്ചായത്ത്‌, ജലവിഭവം, വൈദ്യുതി, ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഒന്നു പോലുംകൈവിട്ടു പോകാതെ കയ്യടക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു.
ആര്‍ക്കും വേണ്ടാത്ത അപ്രധാന വകുപ്പുകളായ പിന്നോക്ക ക്ഷേമം, ആദിവാസി ക്ഷേമം, യുവജന ക്ഷേമം, മൃഗസംഗക്ഷണം, കൃഷി, പരിസ്ഥിതി, വനം, എക്‌സൈസ്‌, റവന്യു, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ ഭരണം നടത്തേണ്ട ഗതികേടിലേക്ക്‌ ഭൂരിപക്ഷ സമുദായത്തിന്റെ മന്ത്രിമാര്‍ തള്ളപ്പെട്ടിരിക്കുന്നു.
ഇരുപത്‌ മന്ത്രിമാര്‍ എന്ന യു ഡി എഫ്‌ പൊതു തീരുമാനത്തെ അട്ടി മറിച്ച്‌ ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാന്‍ മുസ്ലീം ലീഗ്‌ നേതൃത്വം തയ്യാറായത്‌ യാദൃശ്ചികമല്ല. തങ്ങള്‍ തീരുമാനിക്കും യുഡിഎഫ്‌ അത്‌ അനുസരിക്കും എന്ന നയം അരക്കിട്ട്‌ ഉറപ്പിച്ച്‌ അവരെ ബോദ്ധ്യപ്പെടുത്തുകയാണ്‌ ഈ പ്രഖ്യാപനത്തിലൂടെ മുസ്ലീംലീഗ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനും പ്രഖ്യാപിക്കുവാനുമുള്ള മുഖ്യ മന്ത്രിയുടെ അവകാശം പോലും നിഷേധിച്ചുകൊണ്ട്‌ സത്യ പ്രതിജ്ഞക്കു മുമ്പേ ലീഗ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച ലീഗ്‌ നേതൃത്വം സ്വീകരിക്കുന്നത്‌ ഒരു സൂപ്പര്‍ മുഖ്യമന്ത്രിയുടെ റോളാണ്‌.
ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും ഭൂരിപക്ഷ സമുദായം തയ്യാറായില്ലങ്കില്‍ അവരുടെ ഭാവി ഇരുളടഞ്ഞതാകും എന്ന കാര്യത്തില്‍ സംശയമില്ല. ഭൂരിപക്ഷ സമുദായക്കാര്‍ മുഷ്‌ടി ചുരുട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനോ, പിടിച്ചു വാങ്ങുവാനോ അല്ല മുഷ്‌ടി ചുരുട്ടേണ്ടത്‌ അവശേഷിക്കുന്ന ഈ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശമെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാകണം അത്‌. 

5.
മൂന്നാര്‍ കയ്യേറ്റവും രാഷ്‌ട്രീയ നാടകങ്ങളും 

വീണ്ടും മൂന്നാര്‍ വാര്‍ത്തകളില്‍ നിറയുന്നു. ലോകത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ ഇന്ന്‌ കയ്യേറ്റങ്ങളുടേയും അതിന്റെ പിന്നിലെ രാഷ്‌ട്രീയ അന്തര്‍ നാടകങ്ങളുടേയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ്‌. കണ്ണന്‍ദേവന്‍ഹില്‍ റിസര്‍വ്വ്‌ (കെ.ഡി. എച്ച്‌), പള്ളിവാസല്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ വില്ലേജുകളിലായി തഴച്ചുവളര്‍ന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും എന്തും കയ്യേറുവാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്രഹത്തിന്റെ പ്രതിഫലനങ്ങളാണ്‌. രണ്ടും മൂന്നും സെന്റ്‌ മുതല്‍ ആയിരം ഏക്കര്‍ വരെ വെട്ടിപിടിച്ച്‌ കാല്‍ചുവട്ടില്‍ വച്ചിരിക്കുന്ന വ്യക്തികളും പതിനായിര ക്കണക്കിന്‌ ഏക്കര്‍ തന്നെ പിടിച്ചടക്കിയ കോര്‍പ്പറേറ്റുകളും ഈ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു. കയ്യേറ്റ ഭൂമിയില്‍ ബോര്‍ഡ്‌ വച്ച്‌ വിപ്ലവം നടപ്പിലാക്കുവാനും ഏതാനും കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുവാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സാധിച്ചുവെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത്‌ അതു പോലും നടക്കുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല. കയ്യേറ്റത്തെ ആരാധനയായും മത മായും കാണുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, നേതാക്കന്‍മാരുടേയും കൈകളിലാണ്‌ ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ എന്നതും ഭൂമിയെ സ്‌നേഹിക്കുന്നവരെ നിരാശയിലാക്കുന്ന കാര്യമാണ്‌.
മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി കയ്യേറ്റം തിരിച്ച്‌ പിടിച്ച്‌ സ്ഥാപിച്ച സര്‍ക്കാര്‍ ബോര്‍ഡുകള്‍ മേല്‍ക്കൂരയാക്കി, ആ സര്‍ക്കാര്‍ പടിയിറങ്ങുന്നതിന്‌ മുമ്പേ തന്നെ പുതിയ കയ്യേറ്റങ്ങള്‍ നടത്തുവാനും, ഇടിച്ചു നിരത്തിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുവാനും കയ്യേറ്റ മാഫിയക്ക്‌ സാധിച്ചിരുന്നു എന്ന കാര്യവും വിസ്‌മരിച്ചുകൂടാ.
ഈ കയ്യേറ്റങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടുകളുണ്ട്‌. അതിനെ വളര്‍ത്തുന്നതിലും പടര്‍ത്തുന്നതിലും മാറി മാറി ഭരിച്ച മുഴുവന്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്‌. മുഖ്യമന്ത്രി വി.എസ്‌. അച്ചുതാനന്ദന്‍ മൂന്നാര്‍ ദൗത്യവുമായി രംഗത്തു വന്നപ്പേഴും ശക്തമായി അതിനെ പ്രതിരോധിച്ചത്‌ മുഖ്യ മന്ത്രിയുടെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ നേതൃത്വമാണ്‌. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാലു വെട്ടുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച്‌ രംഗത്ത്‌ എത്തിയാണ്‌ അന്ന്‌ പാര്‍ട്ടി ജില്ലാ നേതൃത്വം മൂന്നാര്‍ ദൗത്യത്തെ പരാജയപ്പെടുത്തിയത്‌.
അച്ചുതാനന്ദന്റെ നയത്തിന്‌ എതിരായി നിന്നതുകൊണ്ട്‌ പാര്‍ട്ടിക്ക്‌ ജില്ലയില്‍ നേട്ടം ഉണ്ടാക്കാനായി എന്ന നിലപാടാണ്‌ ജില്ലാ ഘടകത്തിനുള്ളത്‌. ഭരണമുന്നണിക്ക്‌ കയ്യേറ്റ ഭൂമികള്‍ ഉള്‍പ്പെടുന്ന മൂന്ന്‌ മണ്‌ഡലങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞത്‌ കുടിയേറ്റത്തിന്റെ പേരില്‍ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തതുകൊണ്ടാണന്നാണ്‌ ജില്ലാ ഘടകത്തിന്റെ വാദം. സംസ്ഥാനമൊട്ടാകെ ലേഖനങ്ങളിറക്കി ഇടതുമുന്നണിയെ പരാജയപ്പെടുത്തുവാന്‍ കച്ചകെട്ടിയിറങ്ങിയ കുഞ്ഞാടുകള്‍ ഈ മൂന്ന്‌ മണ്‌ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണച്ചതും കയ്യേറ്റ കാര്യത്തിലെ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടിന്റെ പ്രതിഫലനമാണ്‌.
കഴിഞ്ഞ ദിവസം ദേവികുളം സബ്‌ കളക്‌ടര്‍ നടത്തിയ വെളിപ്പെടുത്താല്‍ ഈ കൂട്ട്‌ കെട്ടിന്റെ ശക്തി വിളിച്ചോതുന്നതാണ്‌. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച്‌ 150 ല്‍ പരം പരാതികള്‍ പോലീസിനു നല്‍കിയിട്ടും അതിലൊന്നിലും പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലത്രെ.
വീണ്ടും കുടിയൊഴിപ്പിക്കല്‍ ദൗത്യവുമായി ചൊവ്വാഴ്‌ച പുതിയ റവന്യു മന്ത്രി മൂന്നാര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. മുമ്പ്‌ മൂന്നാര്‍ ദൗത്യത്തെ വഴിതിരിച്ച്‌ വിട്ട്‌ മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിച്ചവര്‍ ഇന്ന്‌ പുതിയ റവന്യു മന്ത്രിയെ വഴി തെളിച്ച്‌ കൊണ്ടു പോകുന്നത്‌ എവിടേക്കായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. മൂന്നാര്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറിയേക്കാം അതിനു മറവിലും നടക്കും പുതിയ മൂന്നു നാല്‌ കയ്യേറ്റങ്ങള്‍. എന്നാല്‍ നിയമപരമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ മന്ത്രി മൂന്നാറില്‍ പറഞ്ഞത്‌. അതില്‍ നിന്നും ഈ നൂറ്റാണ്ടില്‍ ഒന്നും നടക്കില്ലന്ന്‌ ഉറപ്പിക്കാം.
ഭരണത്തില്‍ ഇരുന്നപ്പോള്‍ ദൗത്യത്തെ എതിര്‍ത്ത്‌ തോല്‌പിച്ച്‌ ഇന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്ത്‌ ചെയ്യുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.
കുടിയേറ്റങ്ങളേയും കയ്യേറ്റങ്ങളേയും തിരിച്ചറിഞ്ഞ്‌ നിയമങ്ങള്‍ സൃഷ്‌ടിക്കാനും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാനും ഇശ്ചാശക്തിയുള്ള ഭരണകൂടങ്ങള്‍ ഉണ്ടാവുകയും അത്തരം നീക്കങ്ങളെ പിന്തുണക്കാനും സഹായിക്കാനും ജനങ്ങളും ജുഡീഷ്യറിയും തയ്യാറാവുകയും ചെയ്യാത്തിടത്തോളം കാലം സ്വാധീനവും, പണവും, അധികാരവും ഉള്ളവര്‍ കയ്യേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
കയറിക്കിടക്കാന്‍ ഒരടി മണ്ണ്‌ പേലും സ്വന്തമായി ഇല്ലാതെ ആയിരങ്ങള്‍ കടത്തിണ്ണകളിലും പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ക്കുള്ളിലും അന്തിയുറങ്ങുമ്പോള്‍, നൂറും ആയിരവും ഏക്കര്‍ ഭൂമി വെട്ടിപ്പിടിക്കുന്നവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ, മത. ഉദ്യോഗസ്ഥ കയ്യേറ്റ മാഫിയകളെ ജനം നടു റോഡില്‍ നേരിടുന്ന കാലം കേരളത്തിലും വരാതിരിക്കട്ടെ.

6.
കൊടുത്താല്‍ കൊല്ലത്തും കിട്ടും

ഭൂമികുഴിച്ച്‌ കുഴിച്ച്‌ നടന്നൊരു ഭൂതത്താനെ........
താന്‍ കുഴിച്ച കുഴിയില്‍ വീണതു താന്‍ തന്നെ ......
എന്നു തുടങ്ങുന്ന പഴയ മലയാള സിനിമാഗാനം ഇപ്പോള്‍ ചില കോണ്‍ഗ്രസ്സുകള്‍ പാടി നടക്കുന്നുണ്ടത്രേ.
പാമോയില്‍ കേസ്സ്‌ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയ്‌ക്കു മുകളില്‍ ഡമാക്ലിയസ്സിന്റെ വാളുപോലെ തൂങ്ങിയാടുമ്പോള്‍ ചിരിക്കുന്നവര്‍ നിരവധിയാണ്‌. ജീവിച്ചിരിക്കുന്നവരും മരിച്ചവരും വരെ ഊറി ഊറി ചിരിക്കുന്ന കാഴ്‌ച ഉമ്മന്‍ ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാകുമെന്നാണ്‌ കേള്‍വി. പാമോയില്‍ കേസ്സ്‌ എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറയായി. പാമോയില്‍ കേസ്സിന്റെ ഉത്ഭവത്തെ കുറിച്ച്‌ തന്നെ ഒരു കഥയുണ്ട്‌. ആ കഥയുടെ നേരും നുണയും എത്രയുണ്ടന്ന്‌ എനിക്കറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയത്തിലും, ഭരണതലത്തിലും എതിരാളികളെപ്പോലും നിഷ്‌പ്രഭരാക്കി കെ. കരുണാകരന്‍ അടക്കിവാഴുന്നകാലം. ഒരു വേള ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന്‌ നിശ്ചയിക്കുന്നതുവരെ എത്തിയിരുന്നു ആ വളര്‍ച്ച. കരുണാകരന്‍ എന്ന സൂര്യന്റെ കീഴില്‍ എ ഗ്രൂപ്പ്‌ നിയോണ്‍ ബള്‍ബുപോലെ മിന്നുന്നകാലമായിരുന്നു അത്‌. അന്ന്‌ കരുണാകരനെയും അതു വഴി ഐ ഗ്രൂപ്പിനേയും തകര്‍ക്കാന്‍ എ ഗ്രൂപ്പ്‌ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ പാമോയില്‍ കേസ്സ്‌ കുത്തിപൊക്കിയെടുത്തത്‌ എന്നതായിരുന്നു കഥ. പാമോയില്‍ ഇറക്കുമതി നടക്കുമ്പോള്‍ കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ പാമോയില്‍ ഇറക്കുമതി സംബന്ധിച്ച മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്‌ ചോര്‍ത്തികൊടുത്തത്‌ എന്നാണ്‌ ഐ ഗ്രൂപ്പുകാര്‍ അടക്കം പറയുന്നത്‌. സംഗതി നേരോ നുണയോ എനിക്കറിയില്ല. നേരായാലും നുണയായാലും പാമോയില്‍ കേസ്സ്‌ ഫ്രയിം ചെയ്‌തത്‌ കാണുന്നവര്‍ നേരെന്ന്‌ വിശ്വസിച്ചാല്‍ കുറ്റം പറയാനാവില്ല. അന്നത്തെ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ വകുപ്പുമന്ത്രിയും കേസ്സില്‍ പ്രതികളായപ്പോള്‍ ധനകാര്യമന്ത്രി സാക്ഷിയുമായി. അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായപ്പോള്‍ ഉണ്ട ചോറിന്‌ (കിട്ടിയ രേഖകള്‍ക്ക്‌) നന്ദി കാണിച്ചു അത്രമാത്രം. പ്രതികളായ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ മന്ത്രിയും ഐ ഗ്രൂപ്പ്‌ കാരാണന്നത്‌ യാദ്യശ്ചികം മാത്രം. ഇത്രയും പറഞ്ഞതില്‍ നിന്നും പാമോയില്‍ കേസ്സ്‌ വ്യാജമാണന്നോ, കെട്ടിച്ചമച്ചതാണന്നൊ അതില്‍ പ്രതികളായവര്‍ നല്ല തങ്കക്കുടങ്ങളാണന്നോ ഞാന്‍ വിചാരിക്കുന്നതായി ആരും തെറ്റിധരിക്കരുത്‌. കുടത്തില്‍ ഒളിപ്പിച്ചിരുന്ന ദുര്‍ഭൂതത്തെ മറുപക്ഷത്തെ തകര്‍ക്കാന്‍ വീണ്ടുവിചാരമില്ലാതെ തുറന്നുവിട്ടവര്‍ കരുതിയിരുന്നില്ല, ഭാവിയില്‍ ഈ ഭൂതം തന്നെയും വേട്ടയാടുമെന്ന്‌. കൂട്ടത്തില്‍ നിന്ന്‌ കുതികാല്‍ വെട്ടുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാകുമെന്നാണ്‌ ഇപ്പോള്‍ മറുപക്ഷം പ്രചരിപ്പിക്കുന്നത്‌. ഒരു ഭാഗത്ത്‌ അന്നത്തെ മുഖ്യമന്ത്രിയുടെ ആത്മാവും ജീവിച്ചിരിക്കുന്ന മക്കളും, ഒന്നും അറിയാത്തവനെ പോലെ നടിച്ച്‌ എല്ലാം അറിഞ്ഞ്‌ കൊണ്ട്‌ മുകളില്‍ (ഡല്‍ഹിയില്‍) ഇരുന്ന്‌ ഈ ശിഷ്യന്റെ പതനം സ്വപ്‌നം കാണുന്ന മൗനിയായ ഗുരുവും, ഇങ്ങ്‌ കേരളത്തില്‍ ഇരുന്ന്‌ മുഖ്യമന്ത്രികസേര സ്വപ്‌നം കാണുന്ന സുന്ദര പുരുഷനും ഇതെല്ലാം കണ്ടുകൊണ്ട്‌ ആരുമറിയാതെ പൊട്ടിച്ചിരിക്കുന്നത്‌ എല്ലാവരും അറിയുന്നു. മൗനിയായ ഗുരുവിനോട്‌ അടുത്തയാള്‍ പറഞ്ഞത്‌ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്‌ ഇപ്പോള്‍ ബോദ്ധ്യമായില്ലേ എന്നാണ്‌. ഈ കോടതി പരാമര്‍ശം മൂലം ഇപ്പോള്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ട സാഹചര്യം ഇല്ലങ്കിലും വരും നാളുകളില്‍ കുപ്പിയില്‍ നിന്നും പുറത്തുചാടിയ ദുര്‍ഭൂതം പുറത്തു വിട്ടവനെ തന്നെ തിരിഞ്ഞ്‌ പിടിക്കുമോ എന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഭൂതത്തിന്റെ നിയന്ത്രണം തട്ടിയെടുക്കുവാന്‍ ചില ഛിദ്രശക്തികള്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്‌. ഇതേ വ്യക്തി തന്നെ ഇത്തരം ഭൂതങ്ങളുടെ സഹായത്താല്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ കാലാവധി തികയ്‌ക്കാതെ പുറത്തു പോകേണ്ടി വന്ന രണ്ട്‌ മുന്‍ മുഖ്യന്‍ മാരുടെ കിങ്കരന്‍മാര്‍ ഭൂതത്തിന്റെ നിയന്ത്രണം കൈക്കലാക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പാര്‍ട്ടി സമ്മേളനങ്ങളിലൂടെ ഇതിലും വലിയ ഭൂതത്തെ തളയ്‌ക്കാനുള്ളതുകൊണ്ട്‌ പ്രതിപക്ഷത്തിന്റെ ശല്യം കുറച്ചുകാലത്തെങ്കിലും ഉണ്ടാകില്ല എന്ന ആശ്വാസം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.

7. 
ഈ മതേതരത്വം ആര്‍ക്കു വേണ്ടി..... 
ഭൂരിപക്ഷത്തിന്റെ ശവമഞ്ചമൊരുക്കുവാനോ...? 

ഇതിനു മുമ്പ്‌ പല പ്രാവശ്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണങ്കിലും അനുദിനം പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങളായി മതേതരത്വവും ന്യൂനപക്ഷ പ്രീണനവും മാറിയിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളുടെ വിലപേശലിന്റെ കേരളത്തിലെ ഏറ്റവും വലിയ രക്തസാക്ഷി ഒരു പക്ഷെ ഏ.കെ. ആന്റണി ആയിരിക്കാം. കേരളത്തില്‍ സംഘടിത ന്യൂനപക്ഷം അനര്‍ഹമായ പലതും നേടിയെടുക്കുന്നുണ്ട്‌ എന്ന സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ ആന്റണിക്ക്‌ നഷ്‌ടമായത്‌ സ്വന്തം മുഖ്യ മന്ത്രി പദമാണ്‌. ആന്റണിയെപ്പോലെ ഹൈ കമാന്റിന്‌ ഏറെ വേണ്ടപ്പെട്ടവന്റെ അവസ്ഥ ഇതാണങ്കില്‍ തങ്ങളുടെ സ്ഥിതി എന്തായി മാറുമെന്ന ഭയപ്പാടായിരിക്കാം കേരളത്തിലെ കോണ്‍ഗ്രസ്സുകാരേയും ഷണ്‌ഡന്‍മാരാക്കി മാറ്റിയിരിക്കുന്നത്‌. പാണക്കാട്ടും പാലായിലുമിരുന്ന്‌ തീരുമാനിക്കുന്നത്‌ നടപ്പിലാക്കുന്ന ഏറാന്‍ മൂളികളായി കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയിരിക്കുന്നു.
ഒരു പക്ഷെ ലോകത്ത്‌ മറ്റൊരിടത്തും ഉണ്ടാകാത്ത വിചിത്രമായ സംഭവങ്ങള്‍ക്കാണ്‌ നാം ഇന്ന്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. ലോകത്തെ മറ്റൊല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങളില്‍ നിന്നും അതിജീവനത്തിനായി പോരാടുന്ന ഭൂരിപക്ഷത്തെയാണ്‌ ദര്‍ശിക്കാന്‍ കഴിയുക.
മതേതരത്വം എന്നാല്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിവേചനമില്ലാതെ എല്ലാ മതക്കാരേയും ഒരുപോലെ കാണുകയും എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പു വരുത്തുകയും ചെയ്യുന്ന അവസ്ഥയാണന്നാണ്‌ വയ്‌പ്‌. എന്നാല്‍ ഇവിടെ മതേതരത്വം എന്നത്‌ സംഘടിത ന്യൂനപക്ഷത്തിന്‌ വേണ്ടി നാടിന്റെ സമ്പത്തും നിയമങ്ങളും അധികാരങ്ങളും അടിയറവച്ച്‌ അസംഘടിതരായ ഭൂരിപക്ഷത്തെ അടിമളാക്കി മാറ്റുക എന്ന നിലയിലേക്ക്‌ അധപതിച്ചിരിക്കുന്നു.
ഇത്തരം നീക്കങ്ങളുടെ, യാതൊരു മറയുമില്ലാത്ത പ്രകടനങ്ങളുടെ, കേളീ രംഗമായി ഇന്ന്‌ കേരളം മാറിയിരിക്കുന്നു. ഇന്ന്‌ കേരളം ഭരിക്കുന്നു എന്ന അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്‌ ഭരണത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌. സംഘടിത ന്യൂനപക്ഷ ശക്തികളുടെ നിയന്ത്രണത്തിലുള്ള മന്ത്രിമാര്‍ സ്വയം പ്രഖ്യാപിക്കുന്ന നയങ്ങളെ തിരുത്താന്‍ പോയിട്ട്‌ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും അശക്തരായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ്‌ നേതൃത്വവും അവര്‍ക്ക്‌ വേണ്ടി ദാസ്യവൃത്തി ചെയ്യുന്നു.
സംഘടിത വോട്ട്‌ ബാങ്കുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മതേതരത്വത്തെ ഭരണകര്‍ത്താക്കള്‍ അവര്‍ക്ക്‌ താത്‌പര്യമുള്ള വിധത്തില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി പോലും ഈ നാടിന്റെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ ചില ന്യൂനപക്ഷ സമുദായക്കാരാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായിരിക്കുന്നു.
വിഘടിത ഭൂരിപക്ഷത്തിലെ പ്രബല സമുദായങ്ങളാവട്ടെ അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പരസ്‌പരം പോര്‍വിളികള്‍ നടത്തി തമ്മില്‍ തല്ലി നശിച്ചു കൊണ്ടിരിക്കുന്നു. സംഘടിത ന്യൂനപക്ഷ ശക്തികളും അവര്‍ പോറ്റി വളര്‍ത്തുന്ന കപട ബുദ്ധി ജീവികളും ചില മാധ്യമങ്ങളും ചേര്‍ന്ന്‌ ഇക്കൂട്ടരുടെ അകല്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഭൂരിപക്ഷക്കാര്‍ തമ്മില്‍ തല്ലി നശിക്കുമ്പോള്‍ കണ്ണ്‌ അടച്ച്‌ പാല്‌ കുടിക്കുന്ന പൂച്ചയെ പോലെ മറ്റുള്ളവര്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ കണ്ണൂനീര്‍ വാര്‍ത്തതുകൊണ്ട്‌ കാര്യമില്ല. അല്‌പം ബോധോദയം ഉണ്ടായ ചില സമുദായ നേതാക്കള്‍ ഇപ്പോള്‍ പരസ്‌പരം സംസാരിക്കാമെന്ന അവസ്ഥയിലേക്ക്‌ വന്നു ചേര്‍ന്നിരിക്കുന്നു. പക്ഷെ കഴുകന്‍ കണ്ണുകള്‍ ഇവരെ പിന്‍തുടരുന്നുണ്ട്‌ എന്ന സത്യം അവര്‍ വിസ്‌മരിച്ചുകൂടാ. കൂടെകൂടി അപരനെക്കുറിച്ച്‌ അപവാദങ്ങള്‍ പറഞ്ഞ്‌ തമ്മില്‍ തല്ലി പിരിക്കാന്‍ കഴുകന്‍മാര്‍ ശ്രമിക്കാതിരിക്കില്ല. ഇനിയെങ്കിലും യോജിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക്‌ മാപ്പ്‌ തരില്ല എന്നത്‌ ഉറപ്പ്‌.
ഭൂരിപക്ഷ ജനത ഇനിയെങ്കിലും ചരിത്രം പുനര്‍വായനയ്‌ക്ക്‌ വിധേയമാക്കുന്നത്‌ നന്നായിരിക്കും. പരസ്‌പരം തമ്മിലടിച്ച്‌ യോജിപ്പില്ലാതെ കഴിഞ്ഞ നാട്ടു രാജാക്കന്‍മാര്‍ക്കൊപ്പം കൂടി അവരെ തകര്‍ത്ത്‌ വിദേശികള്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ അധികാരം എങ്ങിനെ കൈക്കലാക്കിയോ അതേ രൂപത്തില്‍ ഭാരതത്തിന്റെ പരമാധികാരവും നഷ്‌ടമാകുന്ന കാലം വിദൂരമല്ല. ഭാരതത്തില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായിട്ടുണ്ടോ അവിടങ്ങളിലെല്ലാം വിഘടനവാദം വളര്‍ന്നു വരുന്ന കാഴ്‌ചയും നാം വിസ്‌മരിച്ചു കൂടാ.
കേരളത്തില്‍ അധികാരം കയ്യാളുന്ന സര്‍ക്കാരിനെ കാണുമ്പോള്‍ ഇത്തരം ചിന്തകള്‍ക്ക്‌ ബലം കൂടുന്നു. മുഖ്യ മന്ത്രിയടക്കം ഇരുപതംഗ മന്ത്രിസഭ അധികാരമേറ്റതില്‍ പകുതിയിലധികം അംഗങ്ങളേയും കൈപ്പിടിയിലൊതുക്കുവാന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ സാധിച്ചിരിക്കുന്നു. വകുപ്പുകളുടെ കാര്യത്തിലാവട്ടെ ഒരു പടി കൂടി കടന്ന്‌ പ്രധാനപ്പെട്ട മുഴുവന്‍ വകുപ്പുകളും സ്വന്തമാക്കാന്‍ അവര്‍ക്ക്‌ സാധിച്ചിരിക്കുന്നു. കേരളത്തിന്റെ പൊതു ഖജനാവ്‌ എങ്ങിനെ വിനിയോഗിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇക്കൂട്ടരായി മാറിയിരിക്കുന്നു.
ഇരുപത്‌ മന്ത്രിമാര്‍ എന്ന യു ഡി എഫ്‌ പൊതു തീരുമാനത്തെ അട്ടി മറിച്ച്‌ ഇരുപത്തൊന്നാമത്തെ മന്ത്രിയെ ഏക പക്ഷീയമായി പ്രഖ്യാപിക്കാനും അത്‌ നേടിയെടുക്കാനും മുസ്ലീം ലീഗ്‌ നേതൃത്വത്തിന്‌ സാധിച്ചതും ഈ സര്‍ക്കാരിനെ ആരു നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണ്‌. തങ്ങള്‍ തീരുമാനിക്കും യുഡിഎഫ്‌ അത്‌ അനുസരിക്കും എന്ന നയം അരക്കിട്ട്‌ ഉറപ്പിക്കുവാനും അത്‌ അവരെ ബോദ്ധ്യപ്പെടുത്തുവാനും വേണ്ടി തന്നെയാണ്‌ പുതിയ മന്ത്രിയെ അവര്‍ പിടിച്ചു വാങ്ങിയത്‌. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാനും പ്രഖ്യാപിക്കുവാനുമുള്ള മുഖ്യ മന്ത്രിയുടെ അവകാശം പോലും നിഷേധിച്ചുകൊണ്ട്‌ സത്യ പ്രതിജ്ഞക്കു മുമ്പേ ലീഗ്‌ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ച ലീഗ്‌ നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നത്‌ ഒരു സൂപ്പര്‍ മുഖ്യമന്ത്രിയുടെ റോളു തന്നെയാണ്‌.
കേരള മന്ത്രിസഭയില്‍ ആകെയുള്ള 117 വകുപ്പുകളാണ്‌ 21 മന്ത്രിമാര്‍ക്കായി വിഭജിച്ചിട്ടുള്ളത്‌. അതില്‍ കോണ്‍ഗ്രസ്‌ 51 -ം മുസ്ലിംലീഗ്‌ 21 -ം കേരള കോണ്‍ഗ്രസ്സുകള്‍ 30 -ം ജനതാദള്‍ 8 -ം ആര്‍എസ്‌പി 7 -ം വകുപ്പുകളാണ്‌ ?ഭരിക്കുന്നത്‌. പൊതു ഭരണം, ധനകാര്യം, നിയമം, ഭവന നിര്‍മ്മാണം, ഭഷ്യ സിവില്‍ സപ്ലൈസ്‌, തൊഴില്‍, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്‌, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, പഞ്ചായത്ത്‌, ജലവിഭവം, വൈദ്യുതി, ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ഒന്നു പോലും കൈവിട്ടു പോകാതെ സംരക്ഷിക്കുവാന്‍ സംഘടിത ന്യൂനപക്ഷങ്ങള്‍ക്ക്‌ സാധിച്ചിരിക്കുന്നു.
ആര്‍ക്കും വേണ്ടാത്ത അപ്രധാന വകുപ്പുകളായ പിന്നോക്ക ക്ഷേമം, ആദിവാസി ക്ഷേമം, യുവജന ക്ഷേമം, മൃഗസംഗക്ഷണം, കൃഷി, പരിസ്ഥിതി, വനം, എക്‌സൈസ്‌, റവന്യു, തുടങ്ങിയ വകുപ്പുകളില്‍ ഭരണം നടത്തേണ്ട ഗതികേടിലേക്ക്‌ ഭൂരിപക്ഷ സമുദായത്തിന്റെ മന്ത്രിമാര്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്‌.
ഈ മന്ത്രിസഭ അധികാരത്തില്‍ എത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ കാണാന്‍ കഴിയുന്നത്‌ ഈ സര്‍ക്കാരിന്റെ നഗ്നമായ ന്യൂനപക്ഷ പ്രീണനങ്ങള്‍ മാത്രമാണ്‌. ന്യൂനപക്ഷ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാത്രമല്ല സര്‍വ്വ മേഖലകളിലും ഈ സര്‍വ്വാധിപത്യം ദര്‍ശിക്കുവാന്‍ കഴിയും. വിദ്യാഭ്യസ മേഖല ആകമാനം വര്‍ഗ്ഗീയവത്‌കരിച്ചുകൊണ്ട്‌ കൈപ്പിടിയിലൊതുക്കാന്‍ മുസ്ലീം ലീഗും പാര്‍ശ്വവര്‍ത്തികളും ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മതേതരത്വം പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സ്‌ നേതൃത്വം അവര്‍ക്ക്‌ മുന്നില്‍ മട്ടു മടക്കുന്നു.
മുഹമ്മദ്‌ ഹാഷിം എസ്സിഇആര്‍ടി ഡയറക്ടര്‍, ഷാജഹാന്‍ ഡിപിഐ, സയിദ്‌ റഷീദ്‌ എല്‍ബിഎസ്‌ ഡയറക്ടര്‍, അബ്ദുല്‍ റ ഹ്മാന്‍ വിഎച്ച്‌എസ്‌ഇ ഡയറക്ടര്‍ , അസേന്‍ കുട്ടി സാക്ഷരതാ മിഷന്‍ പി.എസ്‌. മുഹമ്മദിന്‍ ഹയര്‍ സെക്കന്ററി, അബ്ദുള്ള പറവൂര്‌ എസ്‌എസ്‌എ മോണിറ്റിഗ്‌, ജലീല്‍ മുഹമ്മദ്‌ ഓപ്പണ്‍ സ്‌കൂള്‍ ഡയറക്ട്‌ര്‍, അന്‍വര്‍ സാദത്ത്‌ IT@school എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തു മുഴുവന്‍ ലീഗിന്‌ താല്‍പ്പര്യമുള്ളവരെ അവരോധിച്ചു കഴിഞ്ഞു.
ബോര്‍ഡ്‌ വിഭജനകാര്യത്തിലും അവസ്ഥ ഇതു തന്നെ മുസ്ലീംലീഗിനും കേരളാ കോണ്‍ഗ്രസ്സുകള്‍ക്കും ലഭിച്ച സ്ഥാനങ്ങളില്‍ തൊണ്ണൂറ്റൊന്‍പത്‌ ശതമാനവും അവര്‍ സ്വന്തം സമുദായങ്ങള്‍ക്ക്‌ മാത്രമായി നല്‍കി. ബാക്കിയുള്ളതില്‍ മുസ്ലീംലീഗ്‌ പേരിന്‌ ഒരാള്‍ക്ക്‌ നല്‍കിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ്‌ അല്‍പം കൂടി വര്‍ദ്ധിപ്പിച്ച്‌ അത്‌ രണ്ടാക്കി ഉയര്‍ത്തിയെന്നു മാത്രം. കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലില്ല. അവര്‍ക്ക്‌ ലഭിച്ച സ്ഥാനങ്ങളിലും ഭൂരി ഭാഗവും ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കാന്‍ അവരും ശ്രദ്ധിച്ചു.
ഹൈക്കോടതിയില്‍ പുതിയതായി നിയമിച്ച 103 ഗവണ്‍മെന്റ്‌ പ്ലീഡര്‍മാരില്‍ 80 പേരും ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവരാണ്‌്‌. ജില്ലാകോടതികളില്‍ 85 ഗവ. പ്ലീഡര്‍മാരെ നിയമിച്ചതില്‍ 70 പേരും െ്രെകസ്‌തവ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്‌. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ്‌ കൗണ്‍സല്‍മാരില്‍ 75 ശതമാനം ന്യൂനപക്ഷമതക്കാരാണ്‌.
ഇതിനെല്ലാം പുറമെ കേരളത്തിന്റെ പൊതു സ്വത്തും കൈക്കലാക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുന്നു. കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഏക്കറുകണക്കിനു ഭൂമി ഇത്തരത്തില്‍ സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ തട്ടിയെടുത്തു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സ്വന്തമാക്കിയ ഭൂമികളില്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും പൊതു ജനത്തിന്റെ പണം തട്ടിയെടുക്കുന്നു. മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക്‌ സംഭാവനകള്‍ നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക്‌ അനുവാദം നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കുന്നു. ഒരു ലക്ഷം രൂപ മുതല്‍ മൂന്ന്‌ ലക്ഷം രൂപവരെ സംഭാവന നല്‍കാനാണ്‌ അനുമതി. മലപ്പുറത്തെ 35 യത്തീം ഖാനകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതും ഈ പ്രീണന നയത്തിന്റെ ഭാഗമാണ്‌. ഈ 35 സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന മന്ത്രിസഭാ തീരുമാനത്തെ തീര്‍ത്തും അവഗണിച്ചാണ്‌ വിദ്യാഭ്യാസമന്ത്രി എയ്‌ഡഡ്‌ സ്‌കൂളുകള്‍ ആക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌. ഇതിനെ ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ച മുഖ്യ മന്ത്രിയാകട്ടെ ആന്റണിയുടെ അനുഭവം ഓര്‍ത്ത്‌ മലക്കം മറിഞ്ഞ്‌ ലീഗ്‌ നേതൃത്വത്തിന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌കരിച്ച്‌ മൂക്കു കൊണ്ട്‌ ക്ഷ വരക്കുകയാണ്‌ ഉണ്ടായത്‌്‌. ഇത്തരത്തില്‍ ന്യൂനപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ക്കു മുന്നില്‍ കേരളത്തിന്റെ ഭരണവും ഖജനാവും അടിയറ വച്ച്‌ കോണ്‍ഗ്രസ്സ്‌ മുന്നോട്ടു പോകുമ്പോള്‍ പ്രതികരണ ശേഷിയില്ലാത്തവരായി ഭൂരിപക്ഷ സമുദായം നിഷ്‌ക്രിയമായിരുന്നാല്‍ പാക്കിസ്ഥാനിലേയും കേരളത്തിലേയും ഹിന്ദുക്കളുടെ അവസ്ഥയിലേക്ക്‌ കേരളത്തിലെ ഹിന്ദുക്കളും മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും ഭൂരിപക്ഷ സമുദായം തയ്യാറായില്ലങ്കില്‍ അവരുടെ ഭാവി ഇരുളടഞ്ഞതാകും. ഭൂരിപക്ഷ സമുദായക്കാര്‍ മുഷ്‌ടി ചുരുട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനോ, പിടിച്ചു വാങ്ങുവാനോ അല്ല മുഷ്‌ടി ചുരുട്ടേണ്ടത്‌ അവശേഷിക്കുന്ന ഈ മണ്ണില്‍ ജീവിക്കുവാനുള്ള അവകാശമെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാകണം അത്‌. അതിന്‌ ഇനി ഒട്ടും വൈകി കൂടാ. മതേരതത്വവും സഹിഷ്‌ണതയും വിട്ടു വീഴ്‌ചയും ഭൂരിപക്ഷത്തിന്റെ മാത്രമായി കഴിഞ്ഞ നാട്ടിലാണ്‌ ഇന്നു നാം താമസിക്കുന്നത്‌ എന്ന സത്യം നാം വിസ്‌മരിച്ചു കൂടാ. ഒരു പക്ഷെ അത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായാല്‍ നാളെ നമ്മെ നോക്കി വര്‍ഗ്ഗീയ വാദികള്‍ എന്ന്‌ വിളിക്കാന്‍ ചിലര്‍ തയ്യാറായേക്കാം. രണ്ട്‌ കാലിലും മന്ത്‌ ബാധിച്ച്‌ ഒരടി പോലും നടക്കാനാവാതെ കാലുകള്‍ രണ്ടും കുഴിയില്‍ ഇറക്കി വച്ച്‌ നില്‍ക്കുന്ന മുഴു മന്തന്‍മാര്‍ കാലില്‍ ചെറിയ മുഴയുമായി നടന്നു പോകുന്നവനെ നോക്കി മന്താ എന്നു വിളിച്ചു കളിയാക്കുന്നതു പോലെ മാത്രം ആ വിളിയെ കണ്ടാല്‍ മതി.

8. 
വേലി തന്നെ വിളവ്‌ തിന്നുന്നുവോ..!? 

കേരളത്തിലെ പോലീസ്‌ സേനയുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ വേലി തന്നെ വിളവ്‌ തിന്നുന്ന അവസ്ഥയാണ്‌ കാണുവാന്‍ സാധിക്കുന്നത്‌. അനുദിനം കേള്‍ക്കുന്ന വാര്‍ത്തകളിലും കാണുന്ന കാഴ്‌ചകളിലും നിയമ പാലകരുടെ കുറ്റകൃത്യങ്ങളാണ്‌ നിറയുന്നത്‌. പോലീസിലെ കുറ്റവാളികള്‍ പെരുകുമ്പോള്‍ നഷ്‌ടമാകുന്നത്‌ ഒരു സേനയുടെ തന്നെ വിശ്വാസ്യതയാണ്‌. കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ നിരീക്ഷണം അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ കാണേണ്ടതാണ്‌. പോലീസ്‌ സേനയ്‌ക്കുള്ളില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നതും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലീസ്‌ സേനയിലേക്ക്‌ കടന്നു വരുന്നതും നിയന്ത്രിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. പണ്ടും ഇത്തരം സംഭവങ്ങള്‍ സേനയില്‍ ഉണ്ടാകാറുണ്ടന്നും ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഊതി വീര്‍പ്പിക്കപ്പെടുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്‌നമെന്നുമാണ്‌ പോലീസ്‌ വകുപ്പിലെ സുഹൃത്തുക്കള്‍ പറയുന്നത്‌. വര്‍ത്തമാനകാല സംഭവങ്ങള്‍ വീക്ഷിക്കുന്ന ഒരാള്‍ക്കും അതിനെ കണ്ണുമടച്ച്‌ വിശ്വസിക്കാനാവില്ല. ഏറ്റവും ഒടുവില്‍ സഹ പ്രവര്‍ത്തകനായ എസ്‌ ഐയെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയ കേസില്‍ എ. എസ്‌ ഐ പിടിയിലായിരിക്കുന്നു. സഹ പ്രവര്‍ത്തകനെ വക വരുത്താന്‍ കൂടെ നിന്ന ക്രിമിനലും പിടിയിലായി. പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ ക്രിമനലുകളുമൊപ്പം ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന തരത്തിലേക്ക്‌ സേനയുടെ അച്ചടക്കം അധപതിച്ചിരിക്കുന്നു. പത്ര പ്രവര്‍ത്തകനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഡി.വൈ.എസ്‌.പി പിടിയിലായതാണ്‌ സമീപ കാലത്തെ മറ്റൊരു സംഭവം. കുറച്ചു കാലം മുമ്പ്‌ നടന്ന പ്രവീണ്‍ വധക്കേസില്‍ മറ്റൊരു ഡി വൈ എസ്‌ പി ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നു. ഇത്തരത്തില്‍ പോലീസുകാര്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്‌.
പോലീസുകാരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ക്കും രാഷ്‌ട്രീക്കാര്‍ക്കുമുള്ള പങ്ക്‌ ചെറുതല്ല. പോലീസ്‌ സേനയ്‌ക്കുള്ളിലെ അതിരു കടന്ന കക്ഷി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളും സേനയുടെ അച്ചടക്കം തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നുണ്ട്‌. പണക്കാരുടേയും രാഷ്‌ട്രീയക്കാരുടേയും ക്രിമിനലുകളുടേയും വക്കാലത്തുകാരും കുഴലൂത്തുകാരും ആയി പോലീസ്‌ സേന അധപതിക്കുന്നതില്‍ ദുഖിക്കുന്ന നിരവധി ആളുകള്‍ സേനയ്‌ക്കുള്ളില്‍ ഉണ്ട്‌. സേനയ്‌ക്കുള്ളില്‍ ഉള്ളവര്‍ മുഴുവന്‍ കുഴപ്പക്കാരും കൊള്ളരുതാത്തവരും ആണന്ന്‌ അഭിപ്രായവും എനിക്കില്ല. പക്ഷെ ഒന്നിനു പുറകെ ഒന്നായി വരുന്ന സംഭവങ്ങള്‍ സേനയ്‌ക്ക്‌ അപമാനമാണന്ന്‌ പറയാതിരിക്കാനും വയ്യ.
വിളവ്‌ തിന്നുന്ന വേലികള്‍ പിഴുതുമാറ്റി വിളവുകള്‍ സംരക്ഷിക്കുന്ന നല്ല വേലികളായി സേനാംഗങ്ങള്‍ മാറട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.......!?

9

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം സത്യവും മിഥ്യയും.. 

ഇപ്പോള്‍ കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണം. കേരളത്തിലെ നെല്‍വയലുകള്‍ സംരക്ഷിക്കുമെന്ന്‌ ആണയിടുന്ന ഭരണ പക്ഷവും നെല്‍വയല്‍ സംരക്ഷണത്തിനായി വാളെടുത്ത്‌ ഉറഞ്ഞു തുള്ളുന്ന പ്രതിപക്ഷവും സൗകര്യപൂര്‍വ്വം മറച്ചു വയ്‌ക്കുന്ന ചില സത്യങ്ങളുണ്ട്‌. ഇവരൊന്നും അറിയാതെ ഇവരുടെ സമ്മതം ഇല്ലാതെ ഒരുതരി മണല്‍ പോലും കേരളത്തിലെ ഒരു നിലത്തിലും ഇടാന്‍ കഴിയില്ലന്ന സത്യം മറച്ചുവച്ചുകൊണ്ട്‌, ഇവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌ കേരള സമൂഹം മനസ്സിലാക്കുന്നുണ്ട്‌. കാലാകാലങ്ങളായി ഇക്കൂട്ടര്‍ ചെയ്‌ത പാതകത്തിന്റെ ഫലമാണ്‌ ഇന്ന്‌ കേരളത്തിലെ നെല്‍വയലുകള്‍ പരിവര്‍ത്തനം ചെയ്യാന്‍ കാരണമെന്ന സത്യം ഇവര്‍ മറച്ചു വയ്‌ക്കുന്നു.
നിയമം ഉണ്ടാക്കുന്നതിലല്ല അത്‌ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലാണ്‌ കാര്യം. നിയമത്തിന്റെ കുറവല്ല അതു നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ്‌ നമ്മുടെ നാട്‌ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കേരളത്തിലെ നെല്‍വയലുകള്‍ ഇല്ലാതാകുന്നതിനെ ക്കുറിച്ചോ, നെല്‍കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചോ ഇരുകൂട്ടര്‍ക്കും വേവലാതിയില്ല. ഇവര്‍ തമ്മിലടിക്കുന്നതും ചെളിവാരി എറിയുന്നതും ആരാണ്‌ കൂടുതല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയെന്നത്‌ എന്നതിനെക്കുറിച്ചാണ്‌.
കാലാകാലങ്ങളില്‍ രൂപീകൃതമായ നിയമങ്ങള്‍ നോക്കു കുത്തികളായി ഭരണത്തിന്റെ പടിപ്പുറത്ത്‌ ഇരിക്കുമ്പോഴും നെല്‍വയല്‍ നികത്തലും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരുന്നു. നെല്‍കൃഷി യെ സംബന്ധിച്ച്‌ സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകളില്‍ ഇവ വ്യക്തമാക്കുന്നുണ്ട്‌. നെല്‍ വയല്‍ നികത്തുന്നതിനെതിരെ ഏറ്റവും ഒടുവില്‍ നിയമ നിര്‍മ്മാണം നടന്നത്‌ 2007 ല്‍ ആണ്‌. 12-ാം കേരള നിയമസഭയില്‍ കെപി. രാജേന്ദ്രന്‍ 137-ാം നമ്പരായി അവതരിപ്പിച്ച കേരള നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ബില്‍. ഈ ബില്‍ അവതരിപ്പിച്ച്‌ നിയമമാക്കിയ ഇടതുപക്ഷത്തിനു പറയാന്‍ കഴിയുമോ അതിനുശ്ശേഷം അവരുടെ ഭരണത്തിന്‍ കീഴിലെങ്കിലും ഒരു നെല്‍പാടവും നീര്‍ത്തടവും നികത്താന്‍ അനുവദിച്ചിട്ടില്ലന്ന്‌....?
സര്‍ക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച്‌ ഈ നിയമം നടപ്പില്‍ വരുമ്പോള്‍ കേരളത്തില്‍ അവശേഷിക്കുന്ന നിലം 2.29 ലക്ഷം ഹെക്‌ടറാണ്‌. നിയമം നിലവില്‍ വന്ന തൊട്ടടുത്ത വര്‍ഷം മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ടത്‌ 252 ഹെക്‌ടര്‍ നിലമാണ്‌. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്‌ കേരളത്തില്‍ അവശേഷിക്കുന്ന നെല്‍വയലുകളുടെ അളവ്‌ 2,13,187 ഹെക്‌ടറാണ്‌. 1961-62 വര്‍ഷത്തില്‍ 7.53 ലക്ഷം ഹെക്‌ടറിലും 1957-58 വര്‍ഷത്തില്‍ 8.76 ഹെക്‌ടറിലും നെല്‍കൃഷി ഉണ്ടായിരുന്ന സ്ഥാനത്താണ്‌ ഇതെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ ഇതിന്റെ ഭീകരത നമ്മള്‍ മനസ്സിലാക്കുന്നത്‌. അതായത്‌ അന്‍പത്‌ വര്‍ഷം കൊണ്ട്‌ കേരളത്തിലെ നെല്‍പാടങ്ങളുടെ അളവ്‌ ഏഴുപത്തഞ്ച്‌ ശതമാനത്തോളം ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ നെല്‍കൃഷിയുടെ കാര്യത്തില്‍ ഇന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്‌ പാലക്കാടു തന്നെയാണ്‌. പാലക്കാട്‌ അവശേഷിക്കുന്ന നെല്‍പാടം 87,511 ഹെക്‌ടറാണ്‌. കേരളത്തിന്റെ മൊത്തം നിലത്തിന്റെ 41% ശതമാനം വരും ഇത്‌. പാലക്കാട്‌ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ 13% നിലമാണ്‌. ഏറ്റവും കുറവ്‌ നെല്‍കൃഷി യുള്ളത്‌ ഇടുക്കിയിലാണ്‌.1,819 ഹെക്‌ടര്‍. ഇടുക്കിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ ആകെയുള്ളതിന്റെ 22% നിലമാണ്‌. ഈ കണക്കുകള്‍ സൂചിപ്പിച്ചത്‌ എത്രമാത്രം നെല്‍വയലുകളാണ്‌പരിവര്‍ത്തനം ചെയ്യപ്പെടുന്നത്‌ എന്ന കണക്ക്‌ ബോദ്ധ്യപ്പെടുത്തുവാന്‍ തന്നെയാണ്‌.
ആരാണ്‌ ഇതിന്‌ ഉത്തരവാദികള്‍ എന്ന്‌ ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ?. ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും സത്യസന്ധതയില്ലാതായി കൊണ്ടിരിക്കുന്നു. ആര്‍ക്കും ആരെയും കുറ്റം പറയാന്‍ പറ്റാത്ത സ്ഥിതിയില്‍ എല്ലാ മേഖലയിലും ജീര്‍ണ്ണത ബാധിച്ചു കഴിഞ്ഞു. ഉള്ളില്‍ ബോധമുണ്ട്‌ പക്ഷെ മിണ്ടാന്‍ പറ്റില്ല എന്ന അവസ്ഥയിലേക്ക്‌ ഭരണാധികാരികളും, രാഷ്‌ട്രീയ കക്ഷികളും മാധ്യമങ്ങളും, സാമൂഹിക സാംസ്‌കാരിക നേതാക്കളും , ആത്മീയ നേതാക്കളും, ഞാനും നിങ്ങളും എല്ലാം മാറിയിരിക്കുന്നു. ഇന്നത്തെ ദുരവസ്ഥക്കു എല്ലാവരും ഉത്തരവാദികളാണ്‌. നമുക്ക്‌ നമ്മുടെ വിഷയത്തിലേക്കു തന്നെ മടങ്ങാം.
യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ കൃഷി ഭൂമി പരിവര്‍ത്തനം ചെയ്‌ത്‌ പുതിയ കൃഷി രീതികള്‍ പരീക്ഷിച്ച്‌ കര്‍ഷകര്‍ ജീവിക്കുകയാണങ്കില്‍ ഒരിക്കലും അവരെ കുറ്റപ്പെടുത്തുവാന്‍ ഇന്നത്തെ അവസ്ഥയില്‍ ആര്‍ക്കും ആകില്ല. കാരണം നെല്‍കൃഷി ആദായകരമല്ല എന്നതു തന്നെ. പക്ഷെ ഇവിടെ സംഭവിക്കുന്നത്‌ എന്താണ്‌...? ഒരു കാലത്തും രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന തരത്തില്‍ കൃഷി ചെയ്യാന്‍ കഴിയാതെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക്‌ നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുന്നു. അവിടെയും പ്രശ്‌നം അവസാനിക്കുന്നില്ല. ബാങ്ക്‌ ലോണിന്റെ തിരിച്ചടവ്‌, കുട്ടികളുടെ വിദ്യാഭ്യാസം അരി കാശു കൊടുത്തു വാങ്ങണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ മൂലം ഗതികെട്ട നെല്‍കര്‍ഷകര്‍ നിസ്സാര വിലക്ക്‌ നെല്‍വയലുകള്‍ വില്‍ക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ആത്മഹത്യാമുനമ്പ്‌ എത്തി നില്‍ക്കുന്ന കര്‍ഷകരില്‍ ആരെങ്കിലും നിലനില്‍പ്പിന്‌ വേണ്ടി നെല്‍പാടം ചാല്‌ കീറി പൈനാപ്പിളോ, വാഴയോ, റബ്ബറോ നടുവാന്‍ തയ്യാറായാല്‍ അവനെ പ്രോസിക്ക്യൂട്ട്‌ ചെയ്യുകയും ശൂലത്തില്‍ കയറ്റുകയും ചെയ്യും. ഇവന്റെ കയ്യില്‍ നിന്നും നിസ്സാര വിലക്ക്‌ നെല്‍പാടം വാങ്ങി മണ്ണിട്ട്‌ നികത്തി കോടികള്‍ സമ്പാദിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്കാവട്ടെ ഒരു നിയമവും തടസ്സമില്ല. അവര്‍ മണ്ണിടുന്നതും നികത്തുന്നതും ആരും കാണുകയും ഇല്ല. കേരളത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃഷി ഭൂമിയില്‍ തൊണ്ണൂറ്‌ ശതമാനവും ചെയ്‌തിരിക്കുന്നത്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും വന്‍കിട കമ്പനികളുമാണ്‌. സര്‍ക്കാരിന്റേയോ അധികാരികളുടേയോ രാഷ്‌ട്രീയ നേതൃത്വത്തിന്റേയോ അനുവാദമോ സമ്മതമോ കൂടാതെ ഇത്തരത്തില്‍ വ്യാപകമായി നെല്‍വയലുകള്‍ നികത്താന്‍ ആര്‍ക്കെങ്കിലും കേരളത്തില്‍ സാധിക്കുമോ...?. ഇല്ല എന്നതാണ്‌ സത്യം. ഇപ്പോള്‍ നീര്‍ത്തട -നെല്‍വയല്‍ സംരക്ഷണത്തിനു വേണ്ടി തമ്മിലടിച്ച്‌ നാടകം കളിക്കുന്ന എല്ലാ പക്ഷങ്ങളും ചേര്‍ന്നാണ്‌ നമ്മുടെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നശിപ്പിച്ചിട്ടുള്ളത്‌. ഇവര്‍ക്കാര്‍ക്കും ഈ അപരാധത്തില്‍ നിന്നും തലയൂരാന്‍ ആകില്ല.
നെല്‍വയലുകള്‍ നികത്തരുതെന്നും കൃഷി ചെയ്യാതെ തരിശിടരുതെന്ന്‌ പറയുകയും മാഫിയകള്‍ക്ക്‌ പാടംനികത്താന്‍ ഒത്താശ ചെയ്‌തു കൊടുക്കുകയും ചെയ്യുന്ന ഭരണ കൂടങ്ങള്‍ നെല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാനോ കര്‍ഷകരെ സഹായിക്കുവാനോ ക്രീയാത്മകമായ എന്തു പദ്ധതികളാണ്‌ നടപ്പിലാക്കിയിട്ടുള്ളത്‌. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു പറയുന്നതു പോലെ പേപ്പറില്‍ എഴുതി വയ്‌ക്കുന്ന ഉത്തരവുകള്‍ കൊണ്ട്‌ മാത്രം നെല്‍കൃഷി ചെയ്യാന്‍ കഴിയില്ല. പരമ്പരാഗതമായി നെല്‍കൃഷി ചെയ്‌തിരുന്ന കുടുംബത്തില്‍ വളര്‍ന്ന ആളാണ്‌ ഞാനും ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ കൃഷി ചെയ്‌തിരുന്നു. നെല്‍ കൃഷി ചെയ്യാനാകില്ല.മാഫിയയല്ലാത്തതിനാല്‍ മണ്ണിടാനോ മറ്റ്‌ എന്തെങ്കിലും കൃഷി ചെയ്യാനോ സാധിക്കാതെ വെറുതെ കിടക്കുന്നു. രണ്ട്‌ പശുക്കള്‍ ഉള്ളതിനാല്‍ അവയെ ഇറക്കി കെട്ടാന്‍ ഉപകരിക്കുന്നു എന്നു മാത്രം. ഇതു തന്നെയാണ്‌ കേരളത്തിലെ ഭൂരിഭാഗം ചെറുകിട നാമമാത്ര കര്‍ഷകരുടേയും അവസ്ഥ. നെല്‍കൃഷി ഘട്ടം ഘട്ടം ആയ പ്രവര്‍ത്തികളിലൂടെ നടക്കേണ്ടതാണ്‌. അതിനാകട്ടെ ഭാരിച്ച സാമ്പത്തിക മുടക്കും ഉണ്ടാകും. ഇന്നത്തെ കൂലി ചിലവും വളത്തിന്റേയും വിത്തിന്റേയും വിലയും വച്ചു നോക്കുമ്പോള്‍ കൃഷി ചെയ്യാതിരുന്നാല്‍ ആവറേജ്‌ ഒരു സെന്റിന്‌ കുറഞ്ഞത്‌ അഞ്ഞൂറ്‌ രൂപയെങ്കിലും കര്‍ഷകന്‌ ലാഭം ഉണ്ടകുന്ന അവസ്ഥയാണ്‌ ഉള്ളത്‌.
ഞാറിടല്‍
വരമ്പ്‌ അരിക്‌ കിള
വരമ്പ്‌ പണി,
ഉഴുത്‌ നിരപ്പാക്കല്‍
വളം ഇടല്‍
ഞാറ്‌ പറിക്കല്‍
ഞാറ്‌ നടീല്‍
കള പറിക്കല്‍
മരുന്നടി
രണ്ടാം വളം
കൊയ്‌ത്ത്‌
ചുമന്ന്‌ വയ്‌ക്കല്‍
മെതി
നെല്ലണൊക്ക്‌
നെല്ല്‌ വീശി പതിര്‌ കളയല്‍
ഇത്രയും കടമ്പകള്‍ ഇന്നത്തെ അവസ്ഥയില്‍ കൂലി കൊടുത്ത്‌ ചെയ്യേണ്ടി വരുന്ന ഒരു നെല്‍ കര്‍ഷകന്‌ സര്‍ക്കാര്‍ സഹായം ഇല്ലാതെ ഒരു തരത്തിലും കൃഷിയുമായി മുന്നോട്ടു പോകാന്‍ നിവൃത്തിയില്ല. ഇവിടെയാണ്‌ കര്‍ഷകര്‍ പരാജയപ്പെടുന്നത്‌. അവര്‍ക്ക്‌ താങ്ങായി മാറാന്‍ സര്‍ക്കാരിന്‌ സാധിച്ചില്ലങ്കില്‍ കേരളത്തില്‍ നെല്‍കൃഷിയുടെ നാശം ആസന്നമാണ്‌. ഒരേക്കര്‍ നെല്‍പാടത്ത്‌ ശരാശരി 1250 ഘനമീറ്റര്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. കേരളത്തിലെ പരമ്പരാഗത ജല സ്രോതസ്സുകളുടെ ഏറ്റവും വലിയ ഉറവിടം കൂടിയാണ്‌ നെല്‍പാടങ്ങള്‍. ലോകം കടുത്ത വേനലിലേക്കും ഉണക്കിലേക്കുമാണ്‌ നീങ്ങുന്നത്‌ എന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴും നമ്മള്‍ കാണിക്കുന്ന ഈ നിസംഗതക്ക്‌ വലിയ വിലകൊടുക്കേണ്ടി വരുമെന്നകാര്യത്തില്‍ സംശയമില്ല.
നെല്‍കൃഷി നിലനില്‍ക്കുന്നതിലൂടെ നാട്ടില്‍ ഭക്ഷ്യ സുക്ഷ ഉറപ്പാക്കുന്നതോടൊപ്പം ജലദൗര്‍ലഭ്യം ഇല്ലാതാക്കാനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും കഴിയും . വന്‍കിട സ്വകാര്യ കമ്പനികള്‍ക്കും കുത്തകകള്‍ക്കും അവരുടെ വ്യവസായങ്ങള്‍ക്കും കോടികള്‍ സബ്‌സിഡി കൊടുക്കുന്ന സര്‍ക്കാരുകള്‍ എന്തെ നെല്‍കര്‍ഷകരുടെ കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു.
ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ അല്‌പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടങ്കില്‍ കര്‍ഷകരോടും നാടിനോടും അല്‌പമെങ്കിലും സ്‌നേഹമുണ്ടങ്കില്‍ ജനങ്ങളെ പറ്റിക്കാന്‍ നിങ്ങള്‍ നടത്തുന്ന പൊറാട്ട്‌ നാടകങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്ക്‌. 

10 
നെയ്യാറ്റിന്‍കരയില്‍ നിന്നും ബി.ജെ.പി പഠിക്കേണ്ട പാഠം 

അനവസരത്തില്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക്‌ മേലെ അടിച്ചേല്‍പ്പിക്കപ്പെട്ടതാണങ്കിലും നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ്‌ ഫലം കേരളത്തില്‍ ഒരു മൂന്നാം ശക്തിക്ക്‌ പ്രസക്തിയുണ്ട്‌ എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ തയ്യാറാണ്‌. അതിനൊത്ത്‌ ഉയരാന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന കേരള ജനതയുടെ ചോദ്യത്തിനാണ്‌ വരും നാളുകളില്‍ ബി.ജെ.പി മറുപടി പറയേണ്ടത്‌. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി നേടിയ വോട്ടുകള്‍ കേവലം അഞ്ചാം മന്ത്രി വിവാദത്തിന്റേയോ ഏതെങ്കിലും വൈകാരിക പ്രശ്‌നങ്ങളോടുയോ പ്രതികരണമോ രാജഗോപാലിന്റെ വ്യക്തിത്വത്തിന്‌ ലഭിച്ച വോട്ടോ മാത്രമല്ല. കാലാകാലങ്ങളിലായി മാറി മാറി സഹിച്ച ആവര്‍ത്തനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ ഒരു തിരിച്ചു പോക്കു കൂടിയാണിത്‌.
ഈ ഉപതെരെഞ്ഞെടുപ്പോടെ കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പി എന്ന പാര്‍ട്ടിയുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണ്‌. ഒരു രാഷ്‌ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്ക്‌ ബി.ജെ.പി മാറുകയാണങ്കില്‍ കേരള രാഷ്‌ട്രീയത്തിലും അജയ്യ ശക്തിയായി മാറുവാന്‍ ബി.ജെ.പിക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത്തിക്കായ പഴുക്കുമ്പോള്‍ കാക്കക്ക്‌ വായ്‌പുണ്ണ്‌ എന്ന പറഞ്ഞതു പോലെയാണ്‌ പലപ്പോഴും ബി.ജെ.പി യുടെ കാര്യം. ഇത്തരം സാഹചര്യങ്ങളില്‍ സംഘടനാ ദൗര്‍ബല്യങ്ങളും പടലപിണക്കങ്ങളും പത്തി വിടര്‍ത്തുകയാണ്‌ പതിവ്‌. നേതൃത്വത്തിന്റെ ശൈലിയും പ്രവര്‍ത്തന രീതികളും കാഴ്‌ചപാടുകളും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ അനുസൃതമായ രീതിയില്‍ അടിമുടി മാറേണ്ടിയിരിക്കുന്നു.
സാധാരണ ജനങ്ങളുടെ ഇടയിലേക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ക്കിടയിലേക്ക്‌ അവരിലൊരാളായി ഇറങ്ങി ചെല്ലാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ടോ എന്ന്‌ ഒരു സ്വയം വിലയിരുത്തല്‍ അനിവാര്യമാണ്‌. വൈകാരിക പ്രശ്‌നങ്ങളിലും ക്ഷേത്ര കാര്യങ്ങളിലും ഒതുങ്ങാതെ പ്രവര്‍ത്തന മേഖല വ്യാപിക്കുവാന്‍ ബി.ജെ.പി തയ്യാറാകാത്തിടത്തോളം കാലം അതിന്റെ വളര്‍ച്ചയുടെ ഗ്രാഫ്‌ താഴേക്ക്‌ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിയെ ഇന്ന്‌ സാധാരണ ജനങ്ങള്‍ കാണുന്നത്‌ ഒരു തെരെഞ്ഞെടുപ്പ്‌ രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയിലാണ്‌. തെരെഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രം കടന്നു വരികയും മത്സരിക്കുകയും പോവുകയും തെരെഞ്ഞെടുപ്പ്‌ വരുമ്പോള്‍ പിന്നീട്‌ വരികയും ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടി. ഇങ്ങനെ അല്ലാത്ത പ്രദേശങ്ങള്‍ ഇല്ലന്നല്ല അവിടങ്ങളില്‍ അതിന്റെ നേട്ടം പാര്‍ട്ടിക്ക്‌ ലഭിക്കുന്നുമുണ്ട്‌. പക്ഷെ അത്തരം പ്രദേശങ്ങള്‍ ആകെ ഉള്ള മണ്‌ഡലങ്ങളുടെ പത്തു ശതമാനം പോലും വരുന്നില്ല എന്ന സത്യം വിസ്‌മരിച്ചു കൂടാ.
പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഒപ്പം വിശ്വാസ്യതയുള്ള മനുഷ്യത്തമുള്ള നേതൃ നിരയേയും വളര്‍ത്തിയെടുക്കണം. സമൂഹം അവജ്ഞയോടെയോ ഭയത്തോടെയോ കാണുന്നവരാകരുത്‌ സംഘടനാ നേതാക്കള്‍. അവരെ അതിനായി ആദര്‍ശ ബദ്ധരായി സജ്ജമാക്കണം. ഏതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും വളര്‍ച്ചക്ക്‌ അത്യന്താപേക്ഷികമായ കാര്യമാണ്‌ വിശ്വാസിതയും അച്ചടക്കബോധവും ഉള്ള നേതൃത്വ നിര. ഒരു അമ്മയുടെ വയറ്റില്‍ നിന്നും പിറവിയെടുക്കുന്ന മക്കള്‍ എല്ലാവര്‍ക്കും പോലും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമല്ല. അപ്പോള്‍ പല പ്രദേശങ്ങളിലും പല കുടുംബങ്ങളില്‍ നിന്നും വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നു ചേരുന്ന സംഘടനാ നേതാക്കള്‍ക്ക്‌ ഒരഭിപ്രായം ആകണമെന്ന്‌ പറയുന്നതിലും കാര്യമില്ല. പക്ഷെ ഇവരെ എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒന്നാക്കി നിര്‍ത്തുന്ന ഒന്നാവണം സംഘടന. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും നേതൃത്ത്വത്തില്‍ ഇരിക്കുന്ന വ്യക്തികളുടെ ആശയങ്ങളല്ല സംഘടനയുടെ ആശയങ്ങളാവണം പ്രതിഫലിക്കേണ്ടത്‌. അതിന്‌ അത്യാവശ്യമായും പ്രഥമമായും വേണ്ടത്‌ സംഘടനയുടെ ദൃഡീകരണമാണ്‌. സംഘടനയുടെ ആശയ ദാര്‍ശങ്ങളാല്‍ ബന്ധിതരാക്കപ്പെടുന്ന നേതൃത്വ നിര. അതിന്റെ അഭാവം ഈ സംഘടനയില്‍ ആവോളം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ എന്ന സത്യവും വിസ്‌മരിച്ചു കൂടാ.
സംഘടനാ ദൃഡീകരണം എന്നത്‌ ഏകാധിപത്യമല്ല. ആദര്‍ശ നിഷ്‌ഠരായ ഒരു പറ്റം നേതാക്കളുടെ കൂട്ടായ്‌മയിലാകണം അതു പടുത്തുയര്‍ത്തേണ്ട്‌. അതിനായി സംഘടനയുടെ ചട്ടക്കൂടുകള്‍ ബലവത്താക്കണം. ആരെയെങ്കിലുമൊക്കെ പുറത്താക്കി കൊണ്ടുമാവരുത്‌ അത്‌.
നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും പ്രകടനത്തിലും സ്ഥിരത ഇല്ലായ്‌മയാണ്‌ ബി.ജെ.പി. ഇന്ന്‌ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സംഘടനയെ പ്രാപ്‌തമാക്കുവാന്‍ ഓരോ കാലഘട്ടത്തിലും നടക്കുന്ന പരീക്ഷണങ്ങള്‍ അബദ്ധ പഞ്ചാംഗങ്ങളായി മാറിയിട്ടുണ്ടോ എന്ന വിലയിരുത്തലുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഓരോ ഘട്ടത്തിലും ഓരോ പരീക്ഷണങ്ങള്‍. ഒരു ചെടി നട്ട്‌ വെള്ളം ഒഴിച്ച്‌ പരിപാലിച്ച ശേഷം പലപ്പോഴായി അതിനെ പിഴുതെടുത്ത്‌ വേരു പിടിച്ചോ എന്ന്‌ പരിശോധിച്ച ശേഷം മാറി മാറി നട്ടു നടത്തുന്ന പോലുള്ള പരീക്ഷണങ്ങള്‍ പലപ്പോഴായി പാര്‍ട്ടിയില്‍ നടത്തിയതിന്റെ പരിണിത ഫലം ഇന്നും ഈ പാര്‍ട്ടി അനുഭവിക്കുന്നുണ്ടന്ന കാര്യം വിസ്‌മരിച്ചുകൂടാ. ഓരോ പരീക്ഷണത്തിനും ഒരു കാരണമുണ്ടകാം. അത്തരത്തില്‍ പരിശോധിക്കപ്പെടുന്ന ചെടിയുടെ അവസ്ഥ തന്നെ പാര്‍ട്ടിക്കും വന്നു ചേരും എന്ന്‌ അറിയാത്ത ബുദ്ധിശൂന്യരൊന്നുമല്ല ഇത്തരം പരീക്ഷണങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത്‌.
ഇത്തരം പരീക്ഷണങ്ങളിലൂടെ നഷ്‌ടമായ ആയുസ്സ്‌ പാര്‍ട്ടിക്ക്‌ വീണ്ടെടുക്കുവാന്‍ കഴിയുമോ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. എന്തിനേയും തകര്‍ത്തെറിയുവാനും നശിപ്പിക്കുവാനും വളരെയെളുപ്പമാണ്‌. കേടുപാടുകള്‍ തീര്‍ത്ത്‌ മുന്നോട്ടു നയിക്കുവാന്‍ അല്‍പ്പം പണിയെടുക്കണം. അത്തരം താത്‌പര്യ സംരക്ഷണങ്ങള്‍ക്കു വേണ്ടി ചിലരെ ഒഴിവാക്കേണ്ടി വരും മറ്റ്‌ ചിലരെ അകറ്റി നിര്‍ത്തേണ്ടി വരും. ഇത്തരത്തില്‍ ഒഴിവാക്കേണ്ടവര്‍ക്കും മാറ്റി നിര്‍ത്തേണ്ടി വന്നവര്‍ക്കും എതിരെ തൊടുത്തു വിട്ട ഒളിയമ്പുകള്‍ ചെന്നു പതിച്ചത്‌ ഇത്തരം വ്യക്തികള്‍ക്കു നേരെ മാത്രമല്ല അത്‌ ഈ പ്രസ്ഥാനത്തിനു നേരെയാണന്നും പാര്‍ട്ടിയുടെ വിശ്വാസ്യതയുടെ നിറുകയിലാണന്നും , അതിലൂടെ തകര്‍ന്നടിയുന്നത്‌ പാര്‍ട്ടിയുടെ പ്രതിഛായയാണന്നും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ആവര്‍ത്തിക്കില്ലന്ന്‌ പ്രതീക്ഷിക്കാം. ഇതൊന്നും നടത്തിയത്‌ താഴെ തട്ടിലല്ല മറിച്ച്‌ ഏറ്റവും ഉയര്‍ന്ന തലങ്ങളിലാണ്‌ എന്നതാണ്‌ സങ്കടം.
ഇത്തരം പരീക്ഷണങ്ങള്‍ മൂലം പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ച തെറ്റായ സന്ദേശങ്ങളേയും നാം വിസ്‌മരിച്ചുകൂടാ. കൃത്യമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്‌താലും കാലാകാലങ്ങളില്‍ നേതൃത്വ മാറ്റം സംഭവിക്കുമ്പോള്‍ തങ്ങള്‍ പരിഗണിക്കപ്പെടും എന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്ക്‌ നഷ്‌ടമായിരിക്കുന്നു. കാരണം നേതൃത്വത്തില്‍ വരുന്നവരുടെ താത്‌പര്യത്തിന്‌ അനുസരിച്ച്‌ നേതൃ നിരയും മാറി മറിയുന്നു. പരീക്ഷണത്തിന്റെ ഭാഗമായി പി.എസ്‌. ശ്രീധരന്‍ പിള്ള നേതൃത്വത്തിലേക്കു വന്നപ്പോള്‍ ഒരു വിഭാഗം തഴയപ്പെടുകയും പരിഷ്‌കരിച്ച നേതൃത്വ നിര നിലവില്‍ വരികയും ചെയ്‌തു. മറ്റൊരു പരീക്ഷണത്തിന്റെ ഭാഗമായി പി.കെ. കൃഷ്‌ണദാസ്‌ പ്രസിഡന്റായി വന്നപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളില്‍ പൊളിച്ചെഴുത്ത്‌ നടത്തി സംസ്ഥാനത്തൊട്ടാകെ പഴയ യുവമോര്‍ച്ച ടീം ഒന്നടങ്കം പാര്‍ട്ടി നേതൃത്ത്വത്തിലേക്ക്‌ കടന്നു വരികയും അതു വരെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന പലരും തഴയപ്പെടുകയും ചെയ്‌തു. ആ പരീക്ഷണവും വിജയം കാണാതെ വന്നപ്പോള്‍ പുതിയ പരീക്ഷണത്തിലൂടെ വി.മുരളീധരന്‍ നേതൃത്വ നിരയിലേക്ക്‌ കടന്നു വന്നപ്പോള്‍ അതുവരെ ബി.ജെ.പി. പ്രവര്‍ത്തനങ്ങളില്‍ അത്ര സജ്ജീവമല്ലാതിരുന്ന എ.ബി.വി. പി. ടീം നേതൃത്വ നിരയിലേക്ക്‌ കടന്നു വരികയും ചെയ്‌തു. ആ പരീക്ഷണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ ഒരു സംഘടനയ്‌ക്കു അത്യന്താപേക്ഷികമായ പ്രവര്‍ത്തന തുടര്‍ച്ച നഷ്‌ടമാകുന്നു എന്നതാണ്‌ പ്രശ്‌നം. പുതിയ ആളുകള്‍ വരുക തന്നെ വേണം. അതിനോടൊപ്പം പഴയ തലമുറയെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ സംഘടനാ ദൃഡമാകുന്നത്‌.
ബി.ജെ.പി. പ്രവര്‍ത്തകരുടെ ഇടയിലും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇടയിലും മാത്രമല്ല സാധാരണ ജനങ്ങള്‍ ബഹുമാനത്തോടെ കാണുന്ന അല്ലെങ്കില്‍ സ്‌നേഹിക്കുന്ന എത്ര ജനകീയ നേതാക്കന്‍മാരെ കഴിഞ്ഞ 26 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ സൃഷ്‌ടിക്കാന്‍ ബി.ജെ.പിക്ക്‌ സാധിച്ചിട്ടുണ്ട്‌ ? വേണ്ട, പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും കാണുന്ന നേതാക്കള്‍ എത്ര പേരുണ്ട്‌ പാര്‍ട്ടിയില്‍ ?. ഇത്‌ ഒരു ആക്ഷേപമല്ല. ഒരു കാര്യം വളരെ വ്യക്തമാണ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോ നാട്ടുകാരോ അല്ല, മറിച്ച്‌ സ്വന്തം പാര്‍ട്ടിക്കാരും പരിവാരങ്ങളുമാണ്‌. പാര്‍ട്ടിയെക്കുറിച്ച്‌ സ്വന്തം നേതാക്കള്‍ പറയുന്നതിലും അവര്‍ക്ക്‌ വിശ്വാസം മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകളാണ്‌. ഇത്തരത്തില്‍ കുത്തഴിഞ്ഞ പ്രവര്‍ത്തന ശൈലി മൂലമാണ്‌ നേതൃത്വത്തിന്റെ വിശ്വാസ്യത സമൂഹത്തില്‍ നഷ്‌ടമാകുന്നത്‌. സംഘടനക്കുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ശക്തി ദൗര്‍ബല്യങ്ങള്‍ സൂചിപ്പിച്ചത്‌ ഒരു വീണ്ടുവിചാരത്തിനു വേണ്ടിയാണ്‌.
ആദ്യമെ സൂചിപ്പിച്ച ഒരു കാര്യമുണ്ട്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനം എന്ന നിലയിലേക്ക്‌ ബി.ജെ.പി മാറുകയാണങ്കില്‍ കേരള രാഷ്‌ട്രീയത്തിലും അജയ്യ ശക്തിയായി മാറുവാന്‍ ബി.ജെ.പിക്കും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല എന്ന്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളും ഏറ്റവും വലിയ കരുത്ത്‌ എന്ന്‌ പറയപ്പെടുന്നത്‌ ശാസ്‌ത്രീയമായ ഒരു സൈദ്ധാന്തിക അടിത്തറയാണ്‌. ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം അതിന്‌ ഒരു കുറവുമില്ല. ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന പണ്‌ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യയുടെ ഏകാത്മക മാനവ ദര്‍ശനം എന്ന അടിസ്ഥാന തത്വശാസ്‌ത്രത്തിന്റെ പിന്‍ബലമുണ്ട്‌. ആദര്‍ശബദ്ധരായ അനേകം പ്രവര്‍ത്തകര്‍ ഉണ്ട്‌. ഇനി ആവശ്യം ആദര്‍ശത്തില്‍ അധിഷ്‌ഠിതമായ സംഘടനാ ദൃഢീകരണം മാത്രമാണ്‌.
ഇന്നത്തെ മുഖ്യ രാഷ്‌ട്രീയ പാര്‍ട്ടികളെയെല്ലാം സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അനുഭാവി വൃന്ദത്തിന്റെ ചോര്‍ച്ചയാണ്‌. മാത്രമല്ല അസംതൃപ്‌തരായ അണികളും. പക്ഷെ ബി.ജെ.പി നേരിടുന്നത്‌ മറ്റൊരു ദുരവസ്ഥ കൂടിയാണ്‌. ബി.ജെ.പി.യില്‍ പ്രതീക്ഷയും പ്രത്യാശയും കാണുന്നവരുടെ എണ്ണം കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്‌. പക്ഷെ അവരുടെ പ്രതീക്ഷകള്‍ ഫലവത്താക്കാനോ അതിനൊപ്പം ഉയരാനോ പാര്‍ട്ടിക്ക്‌ കഴിയാത്തതിലുള്ള സങ്കടത്തിലാണവര്‍. അത്തരം ആളുകളുടെ പ്രതീകങ്ങളാണ്‌ നെയ്യാറ്റികരയില്‍ ബി.ജെ.പി.ക്ക്‌ വോട്ടുകള്‍ ചെയ്‌തവര്‍.
നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിനെപ്പോലെ ഒരാളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി. കാണിച്ച മനോധൈര്യം, അതാണ്‌ വരും ദിനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിലും ബി.ജെ.പി. കാണിക്കേണ്ടത്‌. കേവലം ഒരു വര്‍ഷത്തിന്‌ മുമ്പ്‌ നടന്ന തെരെഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രകടനവും ഉപതെരെഞ്ഞെടുപ്പിലെ പ്രകടനവും താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ ബോദ്ധ്യമാകും. വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കുമെന്ന ്‌ ബി.ജെ.പി. തെളിയിച്ചിരിക്കുന്നു. ബി.ജെ.പിക്ക്‌ അത്രകണ്ട്‌ ജനകീയ അടിത്തറ ഒന്നും ഇല്ലാത്ത മണ്‌ഡലമാണ്‌ നെയ്യാറ്റിന്‍കര. 2001 ലെ തെരെഞ്ഞെടുപ്പില്‍ 200 ല്‍ കൂടുതല്‍ വോട്ട്‌ നേടാനായത്‌ കേവലം ഒരു ബൂത്തില്‍ മാത്രമാണ്‌. ഒന്നാം നമ്പര്‍ ബൂത്തില്‍. 100 കടക്കാനായത്‌ എട്ടു ബൂത്തുകളിലും 35 ബൂത്തുകളിലാകട്ടെ നേടാനായത്‌ ഇരുപത്തഞ്ചില്‍ താഴെ വോട്ടുകളും. കണക്കുകള്‍ ഇതായിരിക്കെ രാജഗോപാലിനെ മത്സരിപ്പിക്കുവാന്‍ തയ്യാറായതും വിജയിക്കുമെന്ന പ്രതീക്ഷ വളര്‍ത്തുവാന്‍ കഴിഞ്ഞതും ആറും ഏഴും പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണികളെ പിന്തള്ളി ഒറ്റക്ക്‌ അഞ്ചിരട്ടി വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതും ചെറിയ കാര്യമല്ല. അതും കതിരില്‍ കൊണ്ടു പോയി വളം വച്ചിട്ടാണന്നു കൂടി മനസ്സിലാക്കണം. ഒരു തെരെഞ്ഞെടുപ്പിന്‌ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ കാര്യമായി നടത്താതെ രാജഗോപാല്‍ മല്‍സരിക്കുമെന്ന്‌ തീരുമാനിച്ചതിനുശേഷമാണ്‌ കാര്യമായ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിലേക്ക്‌ പ്രവേശിച്ചത്‌. മറ്റ്‌ രണ്ടു മുന്നണികളുമാകട്ടെ അതിനുമുമ്പു തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒറ്റകെട്ടായി പരിശ്രമിച്ചാല്‍ അസാധ്യമായത്‌ ഒന്നുമില്ല എന്നു തെളിയിക്കുന്നതാണ്‌ തെരെഞ്ഞെടുപ്പ്‌ ഫലം. അപ്പോള്‍ അടിസ്ഥാന പരമായ സംഘടനാ പ്രവര്‍ത്തനം എല്ലാ ബൂത്തുകളിലും ഉണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഫലം. പക്ഷെ പലപ്പോഴും ബി.ജെ.പി.യുടെ പ്രവര്‍ത്തികള്‍ ഒരു തമിഴ്‌ പഴഞ്ചൊല്ലിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. ? നിനച്ചാല്‍ ഏന്‍ പുലിയെ പിടിപ്പേന്‍ പക്ഷെ ഉയിര്‍ പോനാലും നിനപ്പമാട്ടേന്‍.?
തെരെഞ്ഞെടുപ്പ്‌ തന്ത്രങ്ങളിലും പ്രവര്‍ത്തന ശൈലികളിലും മാറ്റം അനിവാര്യമാണങ്കില്‍ മാറ്റം വരുത്തുക തന്നെ വേണം. 2011 ലെ തെരെഞ്ഞെടുപ്പില്‍ 8.72 ശതമാനം വോട്ടുകളുള്ള സി.പിഐക്ക്‌ കേരള നിയമ സഭയിലുള്ളത്‌ 13 സീറ്റുകളാണ്‌. 7.92 ശതമാനം വോട്ടുകളുള്ള മുസ്ലീം ലീഗിനാകട്ടെ കേരള നിയമ സഭയിലുള്ളത്‌ 20 സീറ്റുകളാണ്‌. 4.94 ശതമാനം വോട്ടുകളുള്ള കേരള കോണ്‍ഗ്രസ്സ്‌ മാണിക്കാവട്ടെ കേരള നിയമ സഭയിലുള്ളത്‌ 9 സീറ്റുകളാണ്‌. 1.52 ശതമാനം വോട്ടുകളുള്ള ജനതാദളിന്‌ കേരള നിയമ സഭയിലുള്ളത്‌ 4 സീറ്റുകളാണ്‌. ഒരു ശതമാനത്തില്‍ താഴെ വോട്ടുള്ള പാര്‍ട്ടികള്‍ക്ക്‌ വരെ കേരള നിയമ സഭയില്‍ സീറ്റുണ്ട്‌. പക്ഷെ 6.03 ശതമാനം വോട്ടുകളുള്ള ബി.ജെ.പിക്കാവട്ടെ കേരള നിയമ സഭയിലേക്ക്‌ ഒരാളെ പോലും വിജയിപ്പിക്കുവാനും കഴിയുന്നില്ല. ഇത്‌ മുന്നണി രാഷ്‌ട്രീയത്തിന്റെ പ്രതിഭാസമാണങ്കില്‍ അതിനെ പ്രതിരോധിക്കുവാനും തകര്‍ക്കുവാനും തന്ത്രങ്ങള്‍ രൂപീകരിക്കണം. അങ്ങിനെ തന്ത്രങ്ങള്‍ ഫലവത്താകണമെങ്കില്‍ ആദ്യം ബി.ജെ.പി. സുശക്തമായ സംഘടനയായി മാറുകയും പ്രവര്‍ത്തനം സ്റ്റെഡിയായി മാറ്റുകയും ചെയ്യണം. ബി.ജെ.പി ജയിക്കുമെന്ന്‌ വന്നാല്‍ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാണന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.
ജനകീയ അടിത്തറ വികസിപ്പിച്ചു കൊണ്ട്‌ ദൃഢമായ സംഘടനാ ചട്ടക്കൂടുകളിലൂടെ എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കി മാരാര്‍ജിയെപോലെയും രാജേട്ടനെ പോലെയും കുടുതല്‍ ജനകീയ നേതാക്കളെ സൃഷ്‌ടിച്ചും വളര്‍ന്നു വരുന്നവരുടെ കൂമ്പ്‌ ചവിട്ടി ഒടിക്കാതെയും അച്ചടക്കത്തിലൂന്നിയ ഒരു പുതിയ പരിവര്‍ത്തനത്തിന്‌ ആവശ്യമായ ശക്തമായ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അതിലൂടെ കേരളത്തിലും ശക്തമായ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമായി ബി.ജെ.പി. മാറുമെന്ന്‌ പ്രത്യാശിക്കാം. 

11. 
കേരളത്തിലെ രാഷ്‌ട്രീയഭരണനേതാക്കളെ 
മുക്കാലിയില്‍ കെട്ടി അടിക്കണം

മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും കേരളജനതയ്‌ക്ക്‌ സങ്കുചിതമായ രാഷ്‌ട്രീയ കഴ്‌ചപ്പാടുകളെ മാറ്റി വച്ചുകൊണ്ട്‌ ഒറ്റക്കെട്ടായി ഒരു മനസ്സോടെ മുന്നേറുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു... മദ്ധ്യകേരളത്തിലെ മുപ്പത്തഞ്ച്‌ ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സമരമുഖത്തുണ്ടെങ്കിലും ഒന്നിച്ചുള്ള ഒരു പോരാട്ടം ഇതുവരെ സാധ്യമായിട്ടില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വന്തം ശക്തി തെളിയിക്കുന്നതിനുള്ള ഉപാധിയായും മറ്റു ചിലര്‍ സമര സാന്നിദ്ധ്യത്തിലൂടെ മാധ്യമ ശ്രദ്ധ നേടുവാനുള്ള അവസരങ്ങളായും ഇത്തരം പോരാട്ടങ്ങളെ കാണാതെ സംസ്ഥാന താത്‌പര്യത്തെ മുന്‍നിര്‍ത്തി യോജിച്ചുള്ള പോരാട്ടത്തിന്‌ വഴിയൊരുക്കണം. അത്തരം ഒരു പോരാട്ടത്തിലൂടെ മാത്രമെ കേരളത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപെടുകയുള്ളു. മുല്ലപ്പെരിയാറിന്റെ വിഷയത്തില്‍ സമരമുഖത്തുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രസ്‌താവനകളും പ്രഖ്യാപനങ്ങളും ശ്രദ്ധിച്ചാല്‍ അതിന്റെ പോക്ക്‌ എങ്ങോട്ടാണ്‌ എന്ന്‌ വെളിവാകും. പോളിറ്റ്‌ ബ്യൂറോയുടെ പ്രസ്‌താവനയുടെ തലനാര്‌ കീറി പരിശോധന നടത്തുന്നവരും, പ്രധാനമന്ത്രിയുടെ ശരീരഭാഷയിലൂടെ വെളിവാകുന്ന (മിണ്ടാറില്ലല്ലോ..?) അര്‍ത്ഥതലങ്ങള്‍ വ്യാഖ്യാനിക്കുന്നവരും ഒരിക്കലും ലക്ഷ്യം വയ്‌ക്കുന്നത്‌ മദ്ധ്യകേരളത്തിന്റെ ഉത്‌കണ്‌ഠയെ അല്ല മറിച്ച്‌ രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ മാത്രമാണന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌. ന്യായം കേരളത്തിന്റെ ഭാഗത്തായിട്ടും കേരള താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി ചിന്തിക്കാനും പറയാനും മുകളിലിരിക്കുന്നവര്‍ തയ്യാറാവുമ്പോള്‍ എന്തുകൊണ്ടാണ്‌ തമിഴ്‌നാടിനെതിരെ ഒരു വാക്കു പോലും പറയാന്‍ അവര്‍ തയ്യാറാകാത്തത്‌ എന്ന്‌ നാം ചിന്തിക്കണം. കാരണം അവര്‍ക്കറിയാം രാഷ്‌ട്രീയ നാടകങ്ങളിലൂടെ മലയാളികളെ തമ്മിലടിപ്പിക്കുവാന്‍ എളുപ്പമാണന്ന്‌. മറിച്ച്‌ തമിഴ്‌ നാട്ടുകാരന്റെ അടുത്ത്‌ ഈ അഭ്യാസങ്ങള്‍ ഒന്നും വിലപ്പോവില്ല. തമിഴ്‌നാട്ടില്‍ ബദ്ധ വൈരികളായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എല്ലാം രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചുകൊണ്ട്‌ തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. സംസ്ഥാനത്തിന്റെ പൊതു താത്‌പര്യത്തേക്കാള്‍ ഉപരി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക്‌ മലയാളികള്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ട്‌ അവനൊരിക്കലും പൊതു പ്ലാറ്റ്‌ ഫോമിനെ അംഗീകരിക്കാനാവില്ല. നാടിനു നേട്ടമുണ്ടാവുന്നതല്ല മറിച്ച്‌ എന്നിലൂടെ നേടി എന്ന്‌ വീമ്പിളക്കാനാണ്‌ താത്‌പര്യം. തമിഴ്‌നാട്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ വേണ്ടി കണക്കില്‍ ചേര്‍ക്കാത്ത തുകകള്‍ ബജറ്റില്‍ കൊള്ളിക്കാതെ മാറ്റി വയ്‌ക്കുന്നുണ്ടന്നത്‌ പരസ്യമായ രഹസ്യമാണ്‌. ഇതിന്റെ പേരില്‍ തമിഴ്‌ നാട്ടിലെ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയോ സംഘടനയോ ഭരണപക്ഷത്തിനെതിരെ പ്രതികരിച്ചതായി കണ്ടിട്ടുണ്ടോ...? ഒരിക്കലും ഉണ്ടാകില്ല കാരണം സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ക്കാണ്‌ അതെന്ന്‌ അവര്‍ തിരിച്ചറിയിന്നതുകൊണ്ടാണ്‌. ആ തിരിച്ചറിവെന്തെ മലയാളിക്കുണ്ടാകുന്നില്ല ?. ഇത്തരത്തില്‍ തമിഴ്‌നാട്‌ മാറ്റി വയ്‌ക്കുന്ന പണവും മറ്റ്‌ സുഖ സൗകര്യങ്ങളും അനുഭവിച്ച രാഷ്‌ട്രീയ, ഭരണ, ഉദ്യോഗസ്ഥ നേതൃത്വങ്ങളല്ലേ കേരളത്തിന്റെ താത്‌പര്യങ്ങള്‍ ബലികഴിച്ചതും ലക്ഷക്കണക്കിന്‌ ജനങ്ങളെ ദുരിതത്തിലാക്കിയതും. എന്നും തമിഴ്‌നാടിന്റെ പിടി വാശിക്കു മുമ്പില്‍ തോറ്റു കൊടുത്ത ചരിത്രമേ കേരളത്തിനുള്ളൂ. ഈ കരാറിനെ കേരളത്തിന്‌ അനുകൂലമായി പുതുക്കുവാനും കേരളത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുവാനും ലഭിച്ച അസുലഭ അവസരം കേരളം പാഴാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌ കേരള ജനതയുടെ സുരക്ഷയേയോ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ മാറി മാറി വന്ന ഭരണാധികാരികള്‍ സ്വീകരിച്ച നടപടികളാണ്‌ ഇന്നു കേരളജനത അനുഭവിക്കുന്ന ദുരിതത്തിനും ഭയത്തിനും ഇടയാക്കിയിട്ടുള്ളത്‌. തമിഴ്‌നാടാകട്ടെ, അവര്‍ക്കാവശ്യമായ ഓരോ കാര്യങ്ങളും തന്ത്രങ്ങളിലൂടെ നേടിയെടുത്തുകൊണ്ടുമിരുന്നു. കേരളത്തിലെ ഭരണാധികാരികള്‍ക്ക്‌ ഇതിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട്‌ പോവുകയും ചെയ്‌തു. 1970 മെയ്‌ 29 ന്‌ ഇരു സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍മാര്‍ ചേര്‍ന്ന്‌ ഒപ്പുവച്ച അനുബന്ധകരാര്‍ കേരള താല്‍പര്യം സംരക്ഷിക്കുന്നതിന്‌ പകരം 42.17 ഏക്കര്‍ സ്ഥലം കൂടി നഷ്‌ടപ്പെടുത്തുകയും കേരളത്തിന്റെ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്‌ തമിഴ്‌നാടിനെ അനുവദിക്കുകയുമാണ്‌ ചെയ്‌തത്‌. ആദ്യകരാറിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ അനുബന്ധകരാറില്‍ വ്യവസ്ഥകള്‍ എഴുതി ചേര്‍ക്കാന്‍ കേരളത്തിന്‌ ആയില്ല. ഈ അവസരം നഷ്‌ടപ്പെടുത്തിയതിന്‌ കേരളം നല്‍കേണ്ടി വരുന്ന വില എത്രയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നടക്കുന്നത്‌ വെറും നാടകങ്ങള്‍ മാത്രം മറിച്ച്‌ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളം തയ്യാറാകുന്നില്ലങ്കില്‍ തമിഴ്‌നാട്‌ തീരുമാനിക്കും കേരളം അനുസരിക്കും എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുക തന്നെ ചെയ്യും.

12.
അസ്സം - കേരളത്തിന്‌ നല്‍കുന്ന മുന്നറിയിപ്പ്‌ 

അസ്സമില്‍ ആളിപ്പടരുന്ന വംശീയ കലാപം കേരളത്തിനു നല്‍കുന്ന മുന്നറിയിപ്പുകളെ നാം ഇനിയും തിരിച്ചറിഞ്ഞില്ലങ്കില്‍ അതിനു കേരള സമൂഹം നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. ബംഗ്ലാദേശിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന അസ്സമിലെ എട്ടു ജില്ലകളില്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നവര്‍ ഇന്ന്‌ അവിടെ പരമ്പരാഗതമായി താമസിച്ചു വന്ന ഗോത്ര വര്‍ഗ്ഗക്കാരെആട്ടിപ്പായിച്ചു കൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ പ്രധാനമായും കലാപം ഉണ്ടായിരിക്കുന്ന കൊക്രജാര്‍ ജില്ലയിലേക്ക്‌ മറ്റ്‌ ജില്ലകളില്‍ നിന്നും കലാപകാരികാള്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌.
പൊതുവെ അസംഘിടതരായ ഗോത്രവര്‍ഗ്ഗക്കാര്‍ക്കാവട്ടെ ശക്തമായ ചെറുത്തുനില്‍പ്പും അസാധ്യമായിരിക്കുകയാണ്‌. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ്‌ കയറി വന്ന മുസ്ലീം കലാപകാരികള്‍ക്ക്‌ തിരിച്ചറിയല്‍കാര്‍ഡും വോട്ടും ചേര്‍ത്ത്‌ നല്‍കി. അസ്സമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ്‌ വോട്ടുബാങ്കുകള്‍ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച പ്രീണന നയങ്ങളാണ്‌ അസ്സാമിലെ ഗോത്രവര്‍ഗ്ഗക്കാരെ ഈ ദുസ്ഥിതിയിലാക്കിയിരിക്കുന്നത്‌. അസ്സമിന്റെ ജനസംഖ്യയുടെ മുപ്പത്തിമൂന്ന്‌ ശതമാനം ഇപ്പോള്‍ നുഴഞ്ഞു കയറ്റക്കാരായി മാറിയിരിക്കുന്നു.
മുമ്പ്‌ ജമ്മു കാശ്‌മീരില്‍ നിന്നും അവിടുത്തെ പരമ്പരാഗത താമസക്കാരായ കാശ്‌മീരി പണ്‌ഡിറ്റുകളെ ആട്ടിയോടിച്ച്‌ അവരുടെ മണ്ണും സ്വത്തുക്കളും കാശ്‌മിരിലെ ജിഹാദികള്‍ സ്വന്തം ആക്കിയ അതേ നടപടിയാണ്‌ ഇപ്പോള്‍ അവര്‍ അസ്സമിലും പരീക്ഷിക്കുന്നത്‌. കാശ്‌മീരിലും അസ്സമിലും നടത്തി വിജയിപ്പിച്ച പരീക്ഷണം ഓരോ അതിര്‍ത്തി സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ നഷ്‌ടമാകുന്നത്‌ ഭാരതത്തിന്റെ അഖണ്‌ഡതയും ഐക്യവുമാണന്ന തിരിച്ചറിവ്‌ ഭരണകൂടങ്ങള്‍ക്ക്‌ നഷ്‌ടമാകുന്നതാണ്‌ വര്‍ത്തമാന ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ അസ്സമില്‍ നടക്കുന്ന ആക്രമണങ്ങളുടെ ഫലമായി രണ്ട്‌ ലക്ഷത്തിലധികം ഗോത്രവര്‍ഗ്ഗക്കാര്‍ ജീവനും സ്വത്തും ഉപേക്ഷിച്ച്‌ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്‌. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 44 പേര്‍ മരണമടഞ്ഞിരിക്കുന്നു. ഇവിടെ മരിച്ചു വീണവരും പാലായനം ചെയ്‌തവരും ചെയ്‌ത തെറ്റെന്താണ്‌ ?. ജനിച്ചു വളര്‍ന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ ഇവര്‍ക്കൊന്നും മനുഷ്യാവകാശങ്ങളില്ലേ..?.
നാടുമുഴുവന്‍ മനുഷ്യാവകാശത്തിന്റേയും വംശീയ ഹത്യയുടേയും പേരില്‍ ചന്ദ്രഹാസം ചുഴറ്റി നടക്കുന്ന ബുദ്ധിജീവികളും മാധ്യമ പരിഷകളും ഒരക്ഷരം പോലും ഉരിയാടാതെ ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്‌. കാശ്‌മീരി പണ്‌ഡിറ്റുകള്‍ക്കു വേണ്ടി ഒരു വരി എഴുതുവാന്‍ പോലും തയ്യാറാകാത്ത കപട മതേതര വാദികളായ മാധ്യമ പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പ്‌ നാം തിരിച്ചറിയണം.
ഈ വിഷയങ്ങള്‍ കേരളത്തിനുള്ള മുന്നറിയിപ്പു കൂടിയാണ്‌. ജമ്മു കാശ്‌മീര്‍ തീവ്രവാദത്തിന്റെ ഉത്ഭവ സ്ഥാനമായിരുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും കേരളത്തിലെ ദേശീയ വീക്ഷണമുള്ള പല സംഘടനകളും കാര്യകാരണങ്ങള്‍ നിരത്തി കേരളം കാശ്‌മീരായി മാറാന്‍ പോകുന്നു എന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌. അന്നെല്ലാം ഇവിടുത്തെ കപടമതേതര വാദികളായ ബുദ്ധിജീവികളും, മാധ്യമങ്ങളുമെല്ലാം മുന്നറിയിപ്പ്‌ നല്‍കിയവരെ നോക്കി വര്‍ഗ്ഗീയവാദികള്‍ എന്ന്‌ വിളിച്ചു ആക്ഷേപിച്ചു. യഥാര്‍ത്ഥ വര്‍ഗ്ഗീയ ശക്തികളെയും ഭീകരവാദ സംഘടനകളേയും മനുഷ്യാവകാശത്തിന്റെ മുഖംമൂടി അണിയിച്ച്‌ വെള്ള പൂശിയ അതേ മാധ്യമങ്ങള്‍ക്ക്‌ തന്നെ കേരളം ഭീകരവാദ ശക്തികളുടെ താവളമായി മാറിയെന്ന്‌ തുറന്നു പറയേണ്ടി വന്നു. ഇന്ന്‌ ഭാരതത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന മുഴുവന്‍ വിഘടനവാദ വിധ്വംസക പ്രവര്‍ത്തനങ്ങളുടേയും കണ്ണികള്‍ വന്ന്‌ അവസാനിക്കുന്നത്‌ നമ്മുടെ കേരളത്തിലാണ്‌ എന്ന സത്യവും നാം വിസ്‌മരിച്ചു കൂടാ. അന്നത്തെ മുന്നറിയിപ്പ്‌ വകവയ്‌ക്കാത്തതിന്റെ ഫലം ഇന്നും അനുഭവിക്കുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ കാശ്‌മീരിനും അസ്സാമിനും ശ്ശേഷം അടുത്തത്‌ കേരളമായിരിക്കുമെന്ന സൂചനയാണ്‌.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജമ്മു കാശ്‌മീര്‍ കഴിഞ്ഞാല്‍ ഇത്തരം വിധ്വംസക വിഘടനവാദ ശക്തികള്‍ക്ക്‌ ഭരണകൂടത്തെ വരെ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ ഭരണ സ്വാധീനം ഉള്ള സംസ്ഥാനം കേരളമാണ്‌. ഈ സ്വാധീനം ഇടതുപക്ഷം ഭരിച്ചാലും വലതു പക്ഷം ഭരിച്ചാലും ഒരേ പോലെ നിലനില്‍ക്കുന്നു എന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അടുത്ത പരീക്ഷണം കേരളത്തില്‍ തന്നെയായിരിക്കും എന്ന കാര്യത്തിന്‌ സംശയമില്ല. ഭരണകൂടങ്ങളുടെ പിന്തുണയില്ലാതെ ഇത്തരം നീക്കങ്ങള്‍ ഫലവാത്താക്കുക എളുപ്പമല്ല. അതിന്റെ ഉദാഹരണങ്ങളാണ്‌ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും നടത്തിയ നീക്കങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടത്‌. കേരളത്തിലെ അധികാരത്തിന്റെ നിയന്ത്രണവും സ്വത്തുക്കളുടെ കേന്ദ്രീകരണവും അതേ ദിശയിലാണ്‌ നീങ്ങി കൊണ്ടിരിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ കണ്ടില്ലന്നു നടിക്കുന്നത്‌ മണ്ടത്തരമായിരിക്കും.
ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച്‌ ഉയരുന്ന ചര്‍ച്ചകളിലെല്ലാം കേരളത്തില്‍ചര്‍ച്ച ഏറെ ചെയ്യപ്പെടുന്ന ജില്ലകള്‍ മലപ്പുറവും കോഴിക്കോടുമാണ്‌. അതുകൊണ്ട്‌ തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും ഒരിക്കലും ഇത്തരം നീക്കങ്ങള്‍ക്ക്‌ കേരളത്തില്‍ തുടക്കമാവുക അവിടെ നിന്നുമായിരിക്കില്ല. അവിടങ്ങളില്‍ ആളുകള്‍ കുറച്ചു കൂടി വിജിലന്റായി കാര്യങ്ങള്‍ നോക്കി കാണാനിടയുള്ളതിനാല്‍ ആണ്‌ അത്‌. അതുകൊണ്ട്‌ തന്നെ ഇത്തരം നീക്കങ്ങളുടെ തുടക്കം തീര്‍ച്ചയായും എറണാകുളം പത്തനംതിട്ട ജില്ലകളില്‍ നിന്നുമായിരിക്കും. ഇസ്ലാമിക രാഷ്‌ട്രീയ ശക്തികള്‍ക്ക്‌ കേരളത്തില്‍ ഏറെ വേരോട്ടം ഉള്ള ജില്ലകള്‍ മലപ്പുറവും കോഴിക്കോടുമാണങ്കിലും ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക്‌ കേരളത്തില്‍ ഏറെ വേരോട്ടം ഉള്ള ജില്ലകള്‍ എറണാകുളവും മലപ്പുറവുമാണ്‌.
അതു പോലെ കേരളം അതീവ ജാഗ്രതയോടെ കാണേണ്ട മറ്റൊരു വലിയ പ്രശ്‌നമാണ്‌ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം. ഇതില്‍ അധികവും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ്‌ കയറി പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ എത്തിപ്പെട്ടവരാണന്ന്‌ അക്ഷേപം നിലനില്‍ക്കുന്നുമുണ്ട്‌. അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നതാവട്ടെ ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക്‌ ഏറെ വേരോട്ടമുള്ള എറണാകുളം ജില്ലയിലുമാണ്‌. അതുകൊണ്ടു തന്നെ സര്‍ക്കാരും സമൂഹവും ഇവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ഒരു കാലത്ത്‌ കാശ്‌മീര്‍ താഴ്‌ വരകളിലെ ഏറ്റവും പ്രബലമായ ജനസമൂഹമായിരുന്ന കാശ്‌മീരി പണ്‌ഡിറ്റുകള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല അവര്‍ക്ക്‌ എല്ലാം ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടി വരുമെന്ന്‌. കാരണം കാശ്‌മീര്‍ താഴ്‌വരകളിലെ മുഴുവന്‍ ഭൂമിയും കെട്ടിടങ്ങളും വ്യാപാരവും എന്തിനേറെ അവിടുത്തെ ജന പ്രതിനിധികള്‍ വരെ കാശ്‌മീരി പണ്‌ഡിറ്റുകളുടേതായിരുന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായവും ഇന്ന്‌ ഇതേ കാഴ്‌ചപ്പാടിലാണ്‌ ജീവിക്കുന്നത്‌. എന്നാല്‍ ഉണ്ടായിരുന്ന മുഴുവന്‍ സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും ജനിച്ചു വളര്‍ന്ന വീടും സ്വന്തം പെണ്‍മക്കളുടെ മാനവും വരെ ഉപേക്ഷിച്ച്‌ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള കാശ്‌മീരി പണ്‌ഡിറ്റുകള്‍ക്കു കാശ്‌മീര്‍ താഴ്‌വര വിട്ട്‌ ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ഉടുതുണിക്ക്‌ മറു തുണിയില്ലാതെ ജീവിക്കേണ്ടി വന്നെങ്കില്‍ .... കാലാകാലങ്ങളിലായി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അസ്സമിന്റെ മണ്ണില്‍ യാതൊരു കുറ്റവും ചെയ്യാതെ ജീവിച്ച ഗോത്രവര്‍ഗ്ഗക്കാരായ ലക്ഷക്കണക്കിന്‌ ഗ്രാമീണര്‍ക്ക്‌ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നെങ്കില്‍....... കേരളത്തിലെ ചുരുങ്ങിയത്‌ അഞ്ചാറു ജില്ലകളിലെയെങ്കിലും ജനങ്ങള്‍ക്ക്‌ ഈ ഗതി വരുന്ന കാലം അതിവിദൂരമല്ല.
ഇത്തരം വിഘടനവാദ ശക്തികളെ താലോലിക്കുന്ന ഭരണകര്‍ത്താക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കുക. ഇത്തരം ശക്തികളെ ആരൊക്കെ സംരക്ഷിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം അവരില്‍ നിന്നു തന്നെ തിരിച്ചടികളും കിട്ടിയിട്ടുണ്ട്‌.
അഫ്‌ഗാനിസ്ഥാനില്‍ സോവിയറ്റ്‌ അധിനിവേശം നിലനിന്നിരുന്ന കാല ഘട്ടത്തില്‍ സോവിയറ്റ്‌ യൂണിയന്‌ എതിരായി അമേരിക്ക ആയുധവും അര്‍ത്ഥവും നല്‍കി വളര്‍ത്തി കൊണ്ടു വന്നതായിരുന്നു ബിന്‍ ലാദനെ. അതേ ബില്‍ലാദന്‍ തന്നെ അമേരിക്കന്‍ ഭരണകൂടത്തിനു മൂക്കിനു താഴെ അഗ്നി വര്‍ഷിച്ചുകൊണ്ട്‌ അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളെ തകര്‍ത്ത്‌ എറിഞ്ഞത്‌ നാം കണ്ടതാണ്‌. പഞ്ചാബില്‍ അകാലിദളിനു ബദലാകാന്‍ ഇന്ദിരാഗാന്ധി വളര്‍ത്തിയെടുത്ത ഭിന്ദ്രന്‍വാല അവരുടെ തന്നെ അന്തകനായി മാറിയതും, തമിഴ്‌നാട്ടില്‍ ദ്രാവിഡ ശക്തികളുടെ സ്വാധീനം കുറച്ച്‌ സ്വന്തം ആധിപത്യം ഉറപ്പിക്കാന്‍ രാജീവ്‌ ഗാന്ധി പോറ്റി വളര്‍ത്തിയ എല്‍ റ്റി റ്റി ഇ ഒടുവില്‍ അദ്ദേഹത്തിന്റെ തന്നെ അന്തകനായി മാറിയതും എല്ലാം ചരിത്രത്തിലെ ഏതാനും സൂചനകള്‍ മാത്രമാണ്‌. രാജ്യ താത്‌പര്യത്തെ പരിഗണിച്ചെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണകര്‍ത്താക്കളും ഒരു പുനര്‍ വിചിന്തനത്തിനു തയ്യാറാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
ശരിക്കും കേരളം ഒരു അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ്‌ എന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തി അല്ല. ഇപ്പോള്‍ നാം കാണുന്ന ശാന്തത കൊടുങ്കാറ്റിന്റെ മുമ്പുള്ള ശാന്തതയാണ്‌. കേരള സമൂഹവും മതേരതര ഭരണാധികാരികളും ഈ സത്യത്തെ തിരിച്ചറിയുക തന്നെ വേണം. 

13. 
കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി

കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ വീണ്ടും ഒരു പരീക്ഷണ ഘട്ടത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഈ പരീക്ഷണത്തെ മറികടക്കുക സര്‍ക്കാരിനെ സംബന്ധിച്ച്‌ വലിയ കാര്യമല്ല. കാരണം പുറമെ നിന്ന്‌ പിന്തുണയ്‌ക്കുന്നവരുടെ മുന്നില്‍ മുട്ടു മടക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ നിലവിലുള്ളു. മായാവതിക്കെതിരെയുള്ള സി.ബി.ഐ അന്വേഷണം അട്ടിമറിച്ചു നല്‍കുകയും ഉത്തര്‍പ്രദേശിന്‌ ഒരു പാക്കേജ്‌ പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വരും സര്‍ക്കാരിന്‌ , അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും വലിയ അഴിമതികള്‍ നടത്തിയിട്ടുള്ള കഴിവുകെട്ട ഒരു ഭരണകൂടവും നമ്മുടെ നാട്‌ ഭരിച്ചിട്ടില്ല. യു.പി.എ. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ തമ്മിലും അഴിമതിയുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്‌.
ഇത്രയും ദുര്‍ബലമായ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിതാണ്‌, കാര്യക്ഷമതയില്ലാതെ തളര്‍ന്നു വീണപ്പോഴും അവര്‍ക്ക്‌ താങ്ങും തണലുമായി മാറിയത്‌ ഭാരതത്തിലെ പ്രതിപക്ഷമായിരുന്നു എന്ന സത്യം ഭാരതീയരെ സംബന്ധിച്ചിടത്തോളം നിരാശമാത്രമാണ്‌ സമ്മാനിച്ചത്‌. ഭരണക്കാരെക്കാള്‍ കഴിവുകെട്ടവരും നിഷ്‌ക്രിയരുമാണ്‌ തങ്ങള്‍ എന്ന്‌ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ പ്രതിപക്ഷവും തെളിയിച്ചിരിക്കുന്നു.
വിലക്കയറ്റം മൂലം ജനങ്ങള്‍ പെറുതിമുട്ടിയപ്പോഴും അഴിമതിയില്‍ മുങ്ങിതാഴ്‌ന്ന്‌ സര്‍ക്കാര്‍ നിലയില്ലാകയത്തില്‍ അകപ്പെട്ടു പോയപ്പോഴും ജനവികാരത്തിനൊപ്പം എത്താന്‍ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ക്ക്‌ സാധിച്ചിട്ടുണ്ടോ എന്ന്‌ ഒരു ആത്മ വിമര്‍ശനത്തിന്‌ അവര്‍ ഈ അവസരം ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.
ഇന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമര രീതികള്‍ക്ക്‌ തന്നെ മാറ്റം വന്നിരിക്കുന്നു. മുമ്പ്‌ ഏറ്റവും അവസാനം മറ്റ്‌ സമര മാര്‍ഗ്ഗങ്ങള്‍ എല്ലാം പരാജയപ്പെടുന്നിടത്ത്‌ എടുത്ത്‌ പ്രയോഗിച്ചിരുന്ന സമരമാര്‍ഗ്ഗങ്ങള്‍ ആദ്യമെ നടത്തി രാഷ്‌ട്രീയ പാര്‍ട്ടികള്‍ തലയൂരുന്നു. മുമ്പ്‌ ബന്ദും ഹര്‍ത്താലും നിയമസഭയും പാര്‍ലമെന്റും തടസ്സപ്പെടുത്തുന്നതും എല്ലാം അവസാന സമരമുഖങ്ങള്‍ ആയിരുന്നു. ഇന്നും അവ അവസാന സമരമുഖങ്ങള്‍ തന്നെ. പക്ഷെ അവ ആദ്യമെ ചെയ്യുന്നു എന്നു മാത്രം അതോടെ സമരങ്ങള്‍ അവസാനിക്കുന്നു. ജനങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന്‌ ജനങ്ങളുടെ ഇടയില്‍ പ്രചാരണം നടത്തുവാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമയം ഇല്ലാതായിരിക്കുന്നു.
പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ പഴയവ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു. പാര്‍ലമെന്റിനകത്തോ പുറത്തോ അഴിമതികളെക്കുറിച്ചോ വിലക്കയറ്റത്തെക്കുറിച്ചോ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. ജനങ്ങളെ വിഢികളാക്കുന്ന കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ മത്സരിക്കുന്നു. രാഷ്‌ട്രീയ കക്ഷികള്‍ ജനങ്ങളില്‍ നിന്നകലുകയും ജനകീയ പ്രശ്‌നങ്ങളെ കണ്ടില്ലന്നു നടിക്കുകയും ചെയ്യുമ്പോള്‍ പ്രതികരിക്കുന്നവര്‍ക്ക്‌ ഒപ്പം കൂടാന്‍ സമൂഹം തയ്യാറാകുന്നതിന്റെ പ്രതിഫലനങ്ങളാണ്‌ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ വന്‍ ജന പങ്കാളിത്തം തെളിയിക്കുന്നത്‌. അത്തരത്തില്‍ അരാഷ്‌ട്രീയവാദം വളരുന്നത്‌ രാജ്യത്തിനു ഗുണകരമല്ല എന്ന സത്യം കൂടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണ പക്ഷവും പ്രതിപക്ഷവും അവരുടെ കടമകള്‍ കൃത്യമായി പാലിച്ചിരുന്നുവെങ്കില്‍ രാജ്യത്ത്‌ ഇത്തരം അഴിമതികഥകള്‍ ആവര്‍ത്തിക്കപ്പെടുകയില്ലായിരുന്നു. വിശ്വാസ്യത നഷ്‌ടപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്‌ അപമാനകരം എന്നു മാത്രമല്ല ആപത്തു കൂടിയാണ്‌.
അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശരാജ്യങ്ങളില്‍ കൊണ്ടു പോയി നിക്ഷേപിക്കുന്നു. കുത്തക ഭീമന്‍മാരുടെ കോടാനു കോടി രൂപായുടെ കുടിശിഖകള്‍ സര്‍ക്കാര്‍ എഴുതി തള്ളുന്നതിനു പുറമെ അവര്‍ക്കു വേണ്ടി സഹായ പാക്കേജുകള്‍ ഏര്‍പ്പെടുത്തുവാന്‍ വീണ്ടും അത്രയും തന്നെ തുക സൗജന്യമായി നല്‍കുകയും ചെയ്യുന്ന സര്‍ക്കാരാണ്‌ പാവങ്ങള്‍ക്ക്‌ സബ്‌സിഡി നല്‍കാന്‍ പണമില്ലന്ന കാരണം പറഞ്ഞ്‌ നക്കാപിച്ച സബ്‌സിഡികള്‍ എടുത്തു കളയുന്നത്‌. കുത്തകകളെ സഹായിക്കാന്‍ കോടികള്‍ മുടക്കാന്‍ മടിയില്ലാത്ത സര്‍ക്കാരിന്‌ എന്തേ പാവങ്ങളുടെയും സാധാരണക്കാരുടേയും കാര്യത്തില്‍ ഇരട്ടത്താപ്പ്‌. പാചക വാതകത്തിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചും സബ്‌സിഡികള്‍ എടുത്തു കളഞ്ഞും സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമ്പോള്‍ അരുതേ എന്ന്‌ ഉച്ചത്തില്‍ പറയാന്‍ രാജ്യത്ത്‌ ആളില്ലാതായിയിക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ അഴിമതിയുടെ സാമ്രാജ്യം ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നതിലും എത്രയോ വലുതാണന്ന്‌ വരു ദിവസങ്ങളില്‍ തെളിയുവാന്‍ പോകുന്നതെയുള്ളു. ഇന്ന്‌ ഓരോ അഴിമതിയിലൂടെയും ഉയര്‍ന്നു വരുന്ന കണക്കുകള്‍ രാജ്യത്തിന്റെ പദ്ധതി തുകയേക്കാള്‍ വലുതാണ്‌. കല്‍ക്കരി കേസ്സിലായാലും, ടുജി കേസ്സിലായാലും കോമണ്‍വെല്‍ത്ത്‌ അഴിമതിയിലായാലും ഡല്‍ഹി വിമാനത്താവള കാര്യത്തിലായാലും എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റ്‌ അഴിമതി കേസ്സുകളിലായാലും അഴിമതിയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. നാടിന്റെ സുരക്ഷക്കു ഭീഷണി ഉയര്‍ത്തി വിഘടന വിധ്വംസക ശക്തികള്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരേ പോലെ ആക്രമണം അഴിച്ചു വിടുന്നു. രൂപയുടെ മൂല്യം അനുദിനം താഴ്‌ന്നു കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കൂപ്പു കുത്തുന്നു. വിലക്കയറ്റം പരിധികളില്ലാതെ കുതിച്ചു പായുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്ന 2004 മെയില്‍ കേവലം 33.70 രൂപാ വിലയുണ്ടായിരുന്ന പെട്രോളിന്റെ വില നൂറു രൂപയിലേക്ക്‌ അടുത്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ നാട്‌ സകല മേഖലയിലും പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ഇത്ര നിഷ്‌ക്രിയമായിരിക്കാന്‍ പ്രതിപക്ഷത്തിന്‌ എങ്ങിനെ സാധിക്കുന്നു.
ഈ അവസരത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ലങ്കിലും ഇത്തരം ജനദ്രോഹ നടപടികളെ ചര്‍ച്ചയാക്കാനെങ്കിലും ബിജെപി അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക്‌ ഇനിയെങ്കിലും കഴിയുന്നില്ലങ്കില്‍ ജനങ്ങളുടെ കോടതിയില്‍ അവര്‍ മറുപടി പറയേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
മമത ഉയര്‍ത്തിയ വെല്ലുവിളിയെ സര്‍ക്കാര്‍ തൃണവത്‌ഗണിച്ച്‌ മായാവതിയിലൂടേയും മുലായം സിങ്ങിലൂടെയും കാലാവധി തികച്ചേക്കാം. പക്ഷെ ഇന്നത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ അടുത്ത തവണ മുഖ്യ പ്രതിപക്ഷമായി പോലും തുടരുവാന്‍ കഴിയുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ രാജ്യ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കുക വഴി നാടിന്റെ കെട്ടുറുപ്പും നിലനില്‍പ്പും തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഒന്നും രണ്ടും സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക്‌ പ്രാദേശിക താത്‌പര്യങ്ങള്‍ക്ക്‌ അപ്പുറം ദേശീയമായ വീക്ഷണം ഉണ്ടാകണമെന്നില്ല. ദേശീയ വീക്ഷണമുള്ള നേതൃത്വവും ആശയങ്ങളും ഉയര്‍ന്നു വരിക തന്നെ വേണം.

14 
കുലംകുത്തികള്‍ കുലം വാഴുമ്പോള്‍

അധ്വാനിക്കുന്നവരുടേയും മര്‍ദ്ദിതരുടേയും ഏക മോചന മന്ത്രവും, ലോകത്തിന്റെ പ്രതീക്ഷയും ആവേശവുമായ ആശയം എന്ന വിശേഷണത്തോടെ കടന്നു വന്ന കമ്മ്യൂണിസ്റ്റ്‌ ആശയം അതിന്റെ ജന്മ നാടുകളില്‍ തന്നെ അകാല മൃത്യു അടഞ്ഞപ്പോഴും ഇന്ത്യയില്‍ അതിനെ പേരിലെങ്കിലും നിലനിര്‍ത്താന്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഒരു പരിധി വരെ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസം എന്നു പറഞ്ഞാല്‍ അത്‌ കേരള കമ്മ്യൂണിസവും ബംഗാള്‍ കമ്മ്യൂണിസവുമാണ്‌. അതിനപ്പുറം സ്വാധീന ശക്തി വളര്‍ത്താന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം.
പശ്ചിമബംഗാളില്‍ അവരുടെ പ്രവൃത്തി ഗുണം കൊണ്ട്‌ അത്‌ ഏറെക്കുറെ തകര്‍ന്ന്‌ തരിപ്പണമാവുകയും കമ്മ്യൂണിസ്റ്റ്‌ കാരെ കണ്ടാല്‍ ജനങ്ങള്‍ ഓടിച്ചിട്ടു തല്ലുന്ന കാലം വരികയും ചെയ്‌തു. പശ്ചിമ ബംഗാളിലെ ദീര്‍ഘകാല ഇടതുപക്ഷ ഭരണം കൊണ്ട്‌ അവിടുത്തെ ജനങ്ങള്‍ക്ക്‌ എന്തു തന്നെദോഷമുണ്ടായാലും ഏറെ നേട്ടം കൊയ്‌തത്‌ നമ്മള്‍ മലയാളികളാണ്‌. കാരണം അവരുടെ ഭരണത്തിന്‍ കീഴില്‍ ദരിദ്രരരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ തൊഴില്‍ തേടി കേരളത്തിലേക്ക്‌ എത്തിയതിനാല്‍ നമുക്ക്‌ ആവശ്യത്തിന്‌ തൊഴിലാളികളായി. ഇല്ലങ്കില്‍ കേരളത്തിലെ തൊഴില്‍ മേഖലകളെല്ലാം നിശ്ചലമായേനെ.
എന്നാല്‍ കേരളത്തില്‍ ആ പാര്‍ട്ടിയെ കുറച്ചൊക്കെ പിടിച്ചു നിര്‍ത്താന്‍ നേതൃത്വത്തിന്‌ സാധിച്ചിരുന്നു. ബംഗാളിലെ പോലെ നാമവശേഷമായില്ലന്നര്‍ത്ഥം. അതിനവര്‍ക്ക്‌ സാധിച്ചതാവട്ടെ ആശയപരമായ പിന്‍ബലത്തിലൊന്നുമല്ല മറിച്ച്‌ നേതൃത്വം പിന്‍തുടര്‍ന്നു വന്ന സ്റ്റാലിനിസ്റ്റ്‌ സംഘടനാ രീതി കൊണ്ടായിരുന്നു. ആടിനെ പട്ടിയാക്കാനും , പട്ടിയെ പേപ്പട്ടിയാക്കാനും ഒടുവില്‍ അതിനെ തല്ലിക്കൊല്ലാനും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കുള്ള കഴിവ്‌ അവര്‍ണ്ണനീയമാണ്‌. സേച്ഛാധിപത്യത്തിന്റേയും നിര്‍ദയ മര്‍ദ്ദനത്തിന്റേയും പര്യായമായാണ്‌ ലോകം സ്റ്റാലിനസത്തെ കണ്ടിരുന്നത്‌. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ ഉരുക്കു മുഷ്‌ടികളും കാര്‍ക്കശ്യവും എന്നും പ്രവര്‍ത്തകരുടെ മേല്‍ അധീശത്വം നേടുവാന്‍ അവര്‍ വിനിയോഗിച്ചിരുന്നു.
പാര്‍ട്ടിക്ക്‌ വഴങ്ങാത്തവരേയും അനുസരണക്കേടു കാണിക്കുന്നവരേയും നിലയ്‌ക്കു നിര്‍ത്താനും വരുതിയിലാക്കാനും അല്ലാത്തവരെ പാര്‍ട്ടിക്ക്‌ പുറത്താക്കുവാനും പാര്‍ട്ടി നേതൃത്വത്തിന്‌ സാധിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ ആ അവസ്ഥക്കു മാറ്റം വന്നിരിക്കുന്നു. പാണ്ടന്‍ നായയുടെ പല്ലിന്‌ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.... എന്നു പറഞ്ഞതു പോലെ പാര്‍ട്ടിയുടെ തീട്ടൂരങ്ങളെ ഇന്ന്‌ പ്രവര്‍ത്തകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നില്ലന്നു മാത്രമല്ല പരസ്യമായി പാര്‍ട്ടി സംവിധാനങ്ങളെ വെല്ലു വിളിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുകയും ചെയ്‌തിരിക്കുന്നു.
പണ്ടും ഇത്തരത്തില്‍ വെല്ലുവിളികള്‍ പലതും പലരും നടത്തിയിട്ടുണ്ടങ്കിലും അവരെ അടിച്ചമര്‍ത്താനോ ഇല്ലായ്‌മ പെടുത്താനോ പാര്‍ട്ടിക്ക്‌ സാധിച്ചിരുന്നു. ഇന്ന്‌ അവസ്ഥ ആകെ മാറിയിരിക്കുന്നു. ഗ്രഹണ സമയത്ത്‌ ഞാഞ്ഞൂലുകള്‍ വരെ പത്തി വിടര്‍ത്തി ആടുമ്പോള്‍ കുലം കുത്തികള്‍ക്ക്‌ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ച്‌ കീഴടങ്ങേണ്ട അവസ്ഥ പാര്‍ട്ടിക്ക്‌ സംജാതമായിരിക്കുന്നു. ഷൊര്‍ണ്ണൂരും ഒഞ്ചിയത്തും ഒക്കെ വിജയന്‍ സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുലം കുത്തികള്‍ തല പൊക്കിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനും പാര്‍ശ്വ വല്‍ക്കരിക്കുവാനും ഒരു പരിധി വരെ പാര്‍ട്ടിക്ക്‌ സാധിച്ചിരുന്നുവെങ്കില്‍ മുണ്ടൂരില്‍ പാര്‍ട്ടിയുടെ ഉടുമുണ്ടു തന്നെ അഴിഞ്ഞ്‌ വീഴുന്നു കാഴ്‌ചയാണ്‌ നാം കാണുന്നത്‌. കുലം കുത്തികളെ തിരിച്ചു വിളിച്ച്‌ കുലം വാഴിക്കേണ്ട ഗതികേടിലേക്ക്‌ കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മാറി കഴിഞ്ഞിരിക്കുന്നു.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ അങ്ങിങ്ങായി വളര്‍ന്നു വരുന്ന കുലം കുത്തികളെ ഒന്നു ഭയപ്പെടുത്തുവാനും അതുവഴി അണികളെ കൂട്ടത്തില്‍ ഉറപ്പിച്ചു നിര്‍ത്താമെന്നുമുള്ള വിചാരത്തിലുമാണ്‌ ഒഞ്ചിയത്തെ വലിയ കുലം കുത്തിയെ ഇല്ലായ്‌മ പെടുത്തിയത്‌. ഫലമൊ ജീവിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ ഇരട്ട ശക്തിയോടെ അയാളുടെ ആത്മാവ്‌ പാര്‍ട്ടിയെ വേട്ടയാടുന്നു എന്നു മാത്രമല്ല എതിരാളികള്‍ക്ക്‌ യോജിച്ച്‌ ആക്രമിക്കാന്‍ പ്ലാറ്റ്‌ ഫോം ഇട്ടു കൊടുത്തതുമാതിരി ആവുകയും ചെയ്‌തു. എരി തീയില്‍ എണ്ണ ഒഴിക്കാന്‍ അച്ചുതാനന്ദന്‍ സഖാവു കൂടി എത്തിയതോടെ കാര്യങ്ങള്‍ ബഹു വിശേഷവുമായി.
കേരളത്തില്‍ അങ്ങിങ്ങായി ഉയര്‍ന്നു വരുന്ന വിമത ശബ്‌ദങ്ങളെയും ഒറ്റയാള്‍ പോരാട്ടങ്ങളേയും ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ കുറേ നാളുകളായി ആ പാര്‍ട്ടി നേരിടുന്ന ഒരു ഗുരുതരമായ അസ്‌തിത്വ പ്രശ്‌നമായി ഇതു മാറിയിരിക്കുന്നു.
ഇസത്തെയും സംഘടനയേക്കാളും വ്യക്തികള്‍ വളരുന്നതാണ്‌ ഇന്ന്‌ ആ പാര്‍ട്ടിയില്‍ കാണുന്നത്‌. സംഘടനാ അച്ചടക്കം വെറും വാക്കുകളില്‍ ഒതുക്കേണ്ട സംഗതിയായി മാറിയിരിക്കുന്നു. കേന്ദ്ര നേതൃത്വത്തെ വരെ പരസ്യമായി വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും പാര്‍ട്ടി പിന്‍തുടരുന്ന നയങ്ങളേയും പരിപാടികളേയും പരസ്യമായി തള്ളിപ്പറഞ്ഞും ഒരു ഭാഗത്തു കൂടി അച്ചുതാനന്ദന്‍ മുന്നോട്ടു പോകുമ്പോള്‍ നിര്‍വ്വികരാനായ കാഴ്‌ചക്കാരനെ പോലെ നോക്കി നില്‍ക്കേണ്ട ഗതി കേടിലേക്ക്‌ പാര്‍ട്ടി നേതൃത്വം അകപ്പെട്ടിരിക്കുന്നു. അച്ചുതാനന്ദന്‍ തന്റെ തെറ്റുകള്‍ സ്വയം പരസ്യമായി ഏറ്റുപറയുമെന്ന്‌ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി തന്നെ പറഞ്ഞിട്ടും അതും പോലും നടപ്പിലാക്കാന്‍ കഴിയാത്ത വിധം പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. നേതാക്കള്‍ പരസ്യമായി ചെളി വാരിയെറിയുന്നതിനു പുറമെ അവരുടെ കുടുംബക്കാരേയും വിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കുന്നു. നേതൃത്വത്തിന്റെ ഈ ദുര്‍ബലത തിരിച്ചറിഞ്ഞ അണികള്‍ ചേരിതിരിഞ്ഞ്‌ നേതാക്കന്‍മാരെ ചീത്ത വിളിക്കുന്നു. കൂടംകുളം സമരത്തിന്‌ പോകരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച്‌ പുറപ്പെട്ട്‌ അച്ചുതാനന്ദന്‍ പോലിസിനെ അനുസരിച്ച്‌ തിരിച്ചു പോന്നതിലൂടെ പാര്‍ട്ടിക്കു നല്‍കുന്ന സന്ദേശം പാര്‍ട്ടിയെ അനുസരിക്കില്ലന്ന ഒരു വെല്ലുവിളി തന്നെയാണ്‌.
ഒരു കാലത്ത്‌ കേഡര്‍ പ്രസ്ഥാനം എന്ന്‌ അറിയപ്പെട്ടിരുന്ന പാര്‍ട്ടി ഇന്ന്‌ കുത്തഴിഞ്ഞ അവസ്ഥയുടെ പര്യായമായി മാറിയിരിക്കുന്നു. ഈ ഒരു ഗതി കേടിലേക്ക്‌ ഈ പാര്‍ട്ടി വന്നു ചേര്‍ന്നതിനു പിന്നില്‍ ഒരുപാടു ആത്മാക്കളുടെ ശാപവും ഉണ്ടാകും. പാര്‍ട്ടിയാണ്‌ ശരി , പാര്‍ട്ടി മാത്രമാണ്‌ ശരി എന്ന നിലയിലൂടെ ഇവര്‍ നടത്തിയിട്ടുള്ള ക്രൂരതകള്‍ വരും നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. ഭരണത്തിന്റെ തണലിലും അല്ലാതെയും ഇവര്‍ നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളുടേയും കൊടും ക്രൂരതകളുടേയും ഞെട്ടിക്കുന്ന കഥകള്‍ വിമത നാവുകളിലൂടെ പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. ഇന്നലെ വരെ പുന്നപ്ര വയലാര്‍ സമര പോരാട്ടത്തിന്റെ നായകസ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി തന്നെ തോളിലേറ്റി നടത്തിയ അച്ചുതാനന്ദനെ അതേ പാര്‍ട്ടി തന്നെ ഇന്നു തള്ളിപ്പറയുന്നു. സമരത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടിയ ഭീരുവായി നായകര്‍ മാറപ്പെടുന്നു. മനോരോഗിയല്ലാത്ത ഭാര്യയെ മാനസികാശുപത്രിയില്‍ ആക്കി പോലും മറ്റൊരു നേതാവ്‌. ഇനിയും എന്തെല്ലാം കഥകള്‍ പുറത്തുവരാനിരിക്കുന്നു. തമ്മില്‍ തല്ലി കുലംമുടിച്ച യാദവരെപ്പോലെ ഇവരും തീരില്ലന്ന്‌ ആരുകണ്ടു.
ഭരണത്തില്‍ ഇരുന്ന സമയത്ത്‌ ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച്‌ രാഷ്‌ട്രീയ പ്രതിയോഗികളേയും പാര്‍ട്ടിയിലെ തന്നെ വിമതരേയും കൊന്നൊടുക്കുകയും ജിവഛവങ്ങളായി മാറ്റുകയു ചെയ്‌തതിനു പുറമെ നിരവധി നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്‌തിരിക്കുന്നു. ഇത്തരം ഗൂഢാലോചനയില്‍ പെട്ട്‌ ജയിലില്‍ കിടക്കുന്ന സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും ചൊറിയഞ്ചാന്‍ മനോജ്‌ കൊലക്കേസ്‌ പ്രതികളുമായവര്‍ നിരപരാധികളായ തങ്ങളെ നുണ പരിശേധനക്ക്‌ വിധേയനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ നോക്കി എതിര്‍ ഗ്രൂപ്പുകാരെ പ്രതികളാക്കുകയാണന്നാണ്‌ അവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. ഇത്തരത്തിലാണ്‌ സ്വന്തം പാര്‍ട്ടിക്കാരോട്‌ പോലും പെരുമാറുന്നതെങ്കില്‍ എതിരാളികളുടെ കാര്യം പറയണ്ടല്ലോ. ഇതിനെല്ലാം പുറമെ ഇവര്‍ നടത്തിയിട്ടുള്ള കൊലകള്‍ ഭരണത്തിന്റെ പിന്‍ ബലത്തില്‍ പോലീസിനെക്കൊണ്ട്‌ എതിരാളികളുടെ തലയില്‍ കെട്ടി വയ്‌പിച്ച്‌ നാട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്‌ടിച്ച്‌ മുതലെടുപ്പിന്‌ ശ്രമിച്ചിക്കുന്നു. ഷുക്കൂര്‍ വധക്കേസിലും തലശ്ശേരിയിലെ ദാസന്‍ കൊലക്കേസിലും, ചങ്ങനാശ്ശേരില്‍ എസ്‌ എഫ്‌ ഐ , എ ബി വി പി സംഘര്‍ഷത്തിനിടയില്‍ എ എസ്‌ ഐ മരിച്ച കേസിലും തുടങ്ങി നിരവധിയായ കേസ്സുകളില്‍ ഇതേ ഗീബല്‍സിയന്‍ തന്ത്രം ഇവര്‍ പ്രയോഗിച്ചിട്ടുണ്ട്‌. അവരുടെയെല്ലാം കണ്ണുനീരിനും ശാപത്തിനും ഇവര്‍ മറുപടി പറയാതെ പറ്റില്ലല്ലൊ.
ചിലപ്പോള്‍ ഇതെല്ലാം എന്റെ തോന്നലുകള്‍ ആവാം കാരണം നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കും അറിയില്ലന്നാണല്ലോ വിജയന്‍ സഖാവ്‌ പറയുന്നത്‌. സത്യത്തില്‍ നാട്ടുകാര്‍ക്ക്‌ ഇപ്പോള്‍ ഈ പാര്‍ട്ടിയെ പറ്റി എല്ലാം അറിയാം ഒരു ചുക്കും അറിയാന്‍ പാടില്ലാത്തത്‌ അധികാര ഗര്‍വ്വിനാല്‍ അന്ധന്‍മാരായ നേതാക്കന്‍ മാര്‍ക്കാണന്നു മാത്രം. കുലം കുത്തി, കുലം കുത്തി കുലം മുടിക്കാന്‍ പുറപ്പെട്ടവര്‍ക്ക്‌ ഈ ദോഷൈക ദൃക്കിന്റെ ഭാവുകങ്ങള്‍.

15.
 കള്ള്‌ നിരോധനത്തിന്റെ രാഷ്‌ട്രീയം 

കള്ള്‌ നിരോധനം കേരളത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നു. കേരളത്തില്‍ കള്ള്‌ കച്ചവടം നിരോധിക്കണമെന്ന ഹൈക്കോടതിയുടെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്ത്‌ എത്തി കഴിഞ്ഞു. ഭരിക്കുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു വശത്ത്‌ സമുദായിക സംഘടനകള്‍ തമ്മിലുള്ള വടംവലികളിലേക്കും വിഷയം മാറുന്നു.
നിരോധനം കൊണ്ട്‌ എന്തു നേട്ടമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌ എന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. ചാരായ നിരോധനത്തിന്റെ അവസ്ഥയിലേക്കു തന്നെയെ ഈ നിരോധനവും മാറുകയുള്ളു. കേരളത്തില്‍ ചാരായം പൂര്‍ണ്ണമായും നിരോധിച്ചു. അത്‌ കൈവശം വക്കുന്നതും ഉപയോഗിക്കുന്നതും വില്‌പന നടത്തുന്നതുമെല്ലാം നിയമം മൂലം നിരോധിച്ചു. പക്ഷെ സമൂഹത്തിന്റെ മദ്യാസക്തിക്ക്‌ ഒരു കുറവും വന്നില്ലന്നു മാത്രമല്ല കളറിലാക്കിയ ചാരായം നിയമ വിധേയമായും കളറില്ലാത്ത ചാരായം നിയമ വിരുദ്ധമായും എവിടടെയും സുലഭമായി ലഭിക്കുന്നു. നിരോധന കാലം വരെ ആ തൊഴില്‍ മേഖലയില്‍ പണിയെടുത്തു കൊണ്ടിരുന്ന നിരവധി തൊഴിലാളികള്‍ തൊഴില്‍ രഹിതരായി. ഈ തൊഴിലിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങളിലെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. പലരുടേയും കുടുംബ ജീവിതം താറുമാറി. ചാരായ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനത്തില്‍ കുടുങ്ങി മറ്റു തൊഴിലുതേടി പോകാത്ത പലരും ആത്മഹത്യയില്‍ വരെ എത്തി. ഇതിനപ്പുറം നേടാന്‍ ചാരായ നിരോധനം കൊണ്ട്‌ സാധിച്ചിട്ടില്ല. നാട്ടിലെ ഷാപ്പായ ഷാപ്പുകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും സ്‌പിരിറ്റ്‌ കലര്‍ത്തിയ കള്ള്‌ വില്‍പ്പന നടത്തുന്നു. ലൈസന്‍സുകള്‍ നിലവിലുണ്ടങ്കിലും നിയമ വിധേയമായി സ്‌പിരിറ്റ്‌ കേരളത്തില്‍ ഒരിടത്തും ഉത്‌പാദിപ്പിക്കപ്പെടുന്നില്ല. അപ്പോള്‍ കേരളത്തിലെ ഷാപ്പുകളിലൂടെ വില്‍പ്പന നടത്തുന്ന സ്‌പിരിറ്റ്‌ എവിടെ നിന്നു വരുന്നു. അംഗീകൃത ഡിസ്റ്റലറികള്‍ക്ക്‌ അനുവദനീയമായ അളവിലല്ലാതെ സ്‌പിരിറ്റ്‌ കേരളത്തിലേക്ക്‌ കൊണ്ടു വരുന്നത്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ടന്നു മാത്രമല്ല അത്‌ വലിയ കുറ്റ കൃത്യവുമാണ്‌. നിരോധനം നിലനില്‍ക്കുമ്പോഴും കേരളത്തിന്റെ ചെക്ക്‌ പോസ്റ്റുകള്‍ കടന്ന്‌ സ്‌പിരിറ്റ്‌ കേരളത്തിലേക്ക്‌ ഒഴുകുകയും വില്‍പ്പന തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്‌. ഇഛാശക്‌തിയില്ലാത്ത നിരോധനം കൊണ്ട്‌ യാതൊരു പ്രയോജനവും ഇല്ല എന്നതിന്റെ തെളിവാണത്‌.
ഇപ്പോള്‍ കള്ള്‌ കച്ചവടം നിരോധിക്കാന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന കാരണവും ഇതാണ്‌. നാട്ടില്‍ ആവശ്യത്തിന്‌ പ്രകൃതി ദത്തമായ കള്ള്‌ ഉല്‍പ്പാദനം നടക്കുന്നില്ലന്നും കൃത്രിമ കള്ളുകളാണ്‌ കേരളത്തില്‍ വില്‍പ്പന നടത്തുന്നതെന്നുമാണ്‌ കോടതിയും നിരോധനത്തെ അനു കൂലിക്കുന്നവരും അഭിപ്രായപ്പെടുന്നത്‌. ഒരു പരിധി വരെ ഈ ആരോപണം സത്യവുമാണ്‌. പക്ഷെ കള്ളു കച്ചവടം നിരോധിക്കുന്നതോടെ നിരാലംബരാകാന്‍ പോകുന്ന ആയിരക്കണക്കായ തൊഴിലാളികളേയും അവരുടെ കുടുംബത്തെയും കണ്ടില്ലന്നു നടിക്കാന്‍ കഴിയുമോ. കോടതി പറയും പോലെ കെട്ടിട നിര്‍മ്മാണ മേഖലയിലേക്കും കൃഷി പണികളിലേക്കും തിരിഞ്ഞാല്‍ ഇവരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ. പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്‌തു വരുന്ന ഒരു സമുദായത്തിന്റെ പ്രശ്‌നമായി ഇതു മാറ്റപ്പെട്ടാല്‍ അത്‌ ഒരു തൊഴില്‍ പ്രശ്‌നം മാത്രമല്ല സാമൂദായിക പ്രശ്‌നമായും തീരും. കള്ള്‌ നിരോധിച്ചാല്‍ മദ്യ ഉപഭോഗം കുറയുവാന്‍ പോകുന്നില്ലന്നു മാത്രമല്ല ഇതിന്റെ പേരില്‍ നാടു മുഴുവന്‍ സര്‍ക്കാര്‍ വിദേശ മദ്യശാലകള്‍ തുറന്നു കച്ചവടവും ആരംഭിക്കും.
ഇവിടെ ഇന്ന്‌ നിരോധനമല്ല വേണ്ടത്‌ ബോധവത്‌കരണമാണ്‌. ഒപ്പം ഗുണനിലവാരമുള്ള മദ്യത്തിന്റെ നിയന്ത്രിത വ്യാപാരവും നടത്തണം. ഇപ്പോള്‍ ഇതു ഉപയോഗിച്ചു ശീലിച്ചവരെ ഒറ്റയടിക്ക്‌ ഇതില്‍ നിന്ന്‌ പിന്തിരിപ്പിക്കുക എളുപ്പമല്ല. ഘട്ടം ഘട്ടമായ മോചനമാണ്‌ അനിവാര്യം. അത്‌ ബോധവത്‌കരണത്തിലൂടെയും ചികില്‍സയിലുടേയും മാത്രമെ സാധിക്കുകയുള്ളൂ. മദ്യ നിരോധനം നടപ്പിലാക്കുന്നതിനു മുമ്പായി അതിനു വേണ്ടി സമൂഹത്തെ സജ്ജമാക്കണം അല്ലാതുള്ള നിരോധനങ്ങള്‍ വിപരീത ഫലമെ ചെയ്യുകയേ ഉള്ളൂ. ഒപ്പം പുതിയ തലമുറയെ മദ്യാസക്തിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും കഴിയണം.
പ്രകൃതിയില്‍ നിന്നും ചെത്തി എടുക്കുന്ന ശുദ്ധമായ കള്ള്‌ ഒരു നല്ല പാനീയമാണന്നാണ്‌ പറയുന്നത്‌. എനിക്ക്‌ നിശ്ചയമില്ല കേട്ടോ. പക്ഷെ കേരളത്തില്‍ ഉദ്‌പാദിപ്പിക്കപ്പെടുന്ന അളവും ഉപഭോഗവും തമ്മില്‍ യോജിക്കുന്നില്ലന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ പാലക്കാടന്‍ കള്ള്‌ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്‌ മുഴുവന്‍ രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കപ്പെടുന്നതാണന്ന ആരോപണം നിലനില്‍ക്കുന്നു. ഇത്തരത്തില്‍ മദ്യാസക്തിലേക്ക്‌ വീണു പോകുന്നവരെ രക്ഷിക്കാന്‍ ബോധവത്‌കരണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളു.
മദ്യ നിരോധനത്തെ ഒരു രാഷ്‌ട്രീയ പ്രശ്‌നമായി കാണാതെ സാമൂഹിക പ്രശ്‌നമായി കണ്ടു പരിഹരിക്കുന്നതിനുള്ള നടപടികളാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും സ്വീകരിക്കേണ്ടത്‌. മറിച്ച്‌ ഇതിനെ ജാതിയുടേയോ മതത്തിന്റേയോ പേരില്‍ നോക്കി കാണുന്നത്‌ ആശാസ്യമല്ല.
സര്‍ക്കാരിന്റെ പ്രധാന പണ സമ്പാദന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി മദ്യ വ്യാപാരത്തെ കാണുന്നതും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കും. ബാറുകള്‍ക്ക്‌ എതിരെ സമരം ചെയ്യാതെ കള്ളു ഷാപ്പുകളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ ഉള്ളതായി ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്‌. ഈ നീക്കങ്ങള്‍ ബാറുകാരെ സഹായിക്കുവാനും പരമ്പരാഗത തൊഴില്‍ സമുദായത്തെ തകര്‍ക്കുവാനും നീക്കം നടക്കുന്നുണ്ടന്നുമാണ്‌ ഒരു വിഭാഗത്തിന്റെ ആരോപണം. ആരോപണങ്ങള്‍ എന്തു തന്നെയാലും മദ്യാസക്തിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കേണ്ടതു തന്നെയാണ്‌.
മദ്യ വ്യാപാരത്തിന്റെ സമയദൈര്‍ഘ്യം കുറച്ചും ലഭ്യത കുറച്ചും പരീക്ഷണങ്ങള്‍ നടത്തുന്നത്‌ നല്ലതാണ്‌. പക്ഷെ ബോധവല്‍കരണത്തിലൂടെ സമൂഹത്തിന്‌ സ്വയം ബോദ്ധ്യപ്പെടാതെ ഈ മഹാവിപത്തില്‍ നിന്നും കേരളത്തിന്‌ രക്ഷപെടാനാകുമെന്ന്‌ കരുതുന്നില്ല.

16.
സി.പി.എം.-ആര്‍.എസ്‌.എസ്‌. സഖ്യത്തിന്റെ പ്രസക്തി.. 

ആര്‍ എസ്സ്‌ എസ്സും സി പി എമ്മും യോജിക്കണമെന്ന്‌ ആര്‍ എസ്സ്‌ എസ്സ്‌ പ്രസിദ്ധീകരണമായ കേസരിയില്‍ വന്ന ഒരു ലേഖനത്തിലെ പരാമര്‍ശം രാഷ്‌ട്രീയ കേരളത്തില്‍ വലിയ കോളിളക്കം തന്നെ സൃഷ്‌ടിച്ചിരിക്കുകയാണല്ലോ. കേസരിയിലെ ലേഖനത്തെ ദൃശ്യ പത്ര മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ഈ ചര്‍ച്ചക്ക്‌ ആകെ സജീവത വന്നിരിക്കുകയാണ്‌. കേരളത്തിലെ സമകാലീക രാഷ്‌ട്രീയ വിഷയങ്ങളും ഭരണ കൂടത്തിന്റെ പ്രീണന നയങ്ങളും ഈ ചര്‍ച്ചയുടെ കാലിക പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടങ്കിലും സിപിഎം നേതൃത്വം അവരുടെ പ്രഖ്യാപിത നയങ്ങളില്‍ ഉറച്ചു നിന്നു കൊണ്ടു തന്നെ ഈ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ്‌ ശ്രമിക്കുന്നത്‌. അതിന്‌ അവര്‍ക്ക്‌ മതിയായ കാരണവും ഉണ്ടാകാം. സംഘടിത ന്യൂനപക്ഷ വോട്ടുബാങ്കുകളുടെ മേല്‍ കണ്ണു വച്ചു കൊണ്ടുള്ള അടവുനയമായി മാത്രം അതിനെ കണ്ടാല്‍ മതി. കേരളം കാത്തിരിക്കുന്ന സൗഹൃദം എന്ന പേരില്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സജ്ജീവ കാര്യകര്‍ത്താവ്‌ എന്‍. കെ. മോഹന്‍ദാസ്‌ കേസരിയില്‍ എഴുതിയ ലേഖനമാണ്‌ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്‌. ലേഖകന്റെ സ്വതന്ത്ര സംവാദമാണ്‌ ഇത്‌ എന്ന്‌ കേസരി പത്രാധിപര്‍ ലേഖനത്തിനൊടുവില്‍ വ്യക്തമാക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സംവാദങ്ങള്‍ ഉയര്‍ന്നു വരുമെന്നു തന്നെ നമുക്ക്‌ കരുതാം.
സി.പി.എം. നേതൃത്വം എത്ര തന്നെ ഈ സംവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കാന്‍ ശ്രമിച്ചാലും ഈ സ്വപ്‌നം യാതാര്‍ത്ഥ്യമാക്കപ്പെടുമെന്നു തന്നെയാണ്‌ ഇരു പ്രസ്ഥാനങ്ങളിലേയും ബഹു ഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും ആശിക്കുന്നത്‌. പ്രസ്‌തുത ലേഖനത്തില്‍ സൂചിപ്പിക്കുന്നതു പോലെ ഇപ്പോള്‍ തന്നെ പല പ്രദേശങ്ങളിലും ഈ സൗഹദം പ്രാദേശിക തലത്തില്‍ രൂപ പെട്ടു കഴിഞ്ഞു. കാസര്‍ഗോഡ്‌ ജില്ലയിലും തലശ്ശേരിയിലും നാദാപുരത്തും തുടങ്ങി പലയിടങ്ങളിലും ഇത്‌ മറ നീക്കി പുറത്തു വരികയും ചെയ്‌തു കഴിഞ്ഞു. ഇത്‌ സംസ്ഥാന വ്യാപകമായി മാറാന്‍ അധിക കാലം വേണ്ടി വരുമെന്ന്‌ തോന്നുന്നുമില്ല. എത്ര തന്നെ മറച്ചു വയ്‌ക്കാന്‍ ശ്രമിച്ചാലും മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ മാധ്യമങ്ങള്‍ക്കാകുമെങ്കിലും ഒരു കാര്യം വ്യക്തമാണ്‌. കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റത്തിനു പ്രധാന കാരണം ഭൂരിപക്ഷമെന്ന പേരില്‍ (ഫലത്തില്‍ ന്യൂനപക്ഷം) അറിയപ്പെടുന്ന സമുദായത്തിന്റെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ്‌ എന്ന്‌. അതു മുഴുവന്‍ ആര്‍ എസ്സ്‌ എസ്സിന്റെ വോട്ടാണോ എന്നു ചോദിച്ചാല്‍ അല്ല എന്നായിരിക്കും ഉത്തരം. പക്ഷെ ന്യൂന പക്ഷ വര്‍ഗ്ഗീയ പ്രീണനം മാത്രം മുഖമുദ്രയാക്കിയ ഒരു സംവിധാനത്തിനെതിരെ ജനമനസ്സുകളെ രൂപപ്പെടുത്തുന്നതിലും ഇടതു പക്ഷത്തിന്‌ വിത്ത്‌ വിതക്കാന്‍പാകത്തിന്‌ കളം ഒരുക്കുന്നതിലും സംഘ പരിവാര്‍ സംഘടനകള്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌ എന്ന കാര്യം വിസ്‌മരിച്ചു കൂടാ.
സൈദ്ധാന്തികമായി ഇരു സംഘടനകള്‍ക്കും യോജിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കാരണങ്ങളേയും ഒപ്പം ഇരു സംഘടനകളുടേയും ചരിത്രവും എല്ലാം ലഘുവായി പ്രദിപാദിക്കുന്ന ലേഖനം ഇരു പ്രസ്ഥാനങ്ങളുടേയും നേതാക്കള്‍ മനസ്സിരുത്തി വായിക്കുന്നതും ഒരു പുനര്‍വിചിന്തനത്തിന്‌ തയ്യാറാകുന്നതും നന്നായിരിക്കും എന്ന അഭിപ്രായമാണ്‌ എനിക്കുള്ളത്‌. കാരണം പരസ്‌പരം വിട്ടു വീഴ്‌ചകളിലൂടെ ഇരുസംഘടനകള്‍ക്കും ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റി മറിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ഏതൊരു സംഘടനയുടേയും പ്രസ്ഥാനത്തിന്റേയും വളര്‍ച്ചക്കും വ്യാപനത്തിനും ഉതകുന്നത്‌ ഒന്നിലധികം എതിരാളികളെ ഒരേ സമയത്ത്‌ അഭിമുഖീകരിക്കാതിരിക്കുകഎന്നതാണ്‌. കേരളത്തില്‍ കോണ്‍ഗ്രസ്സിനേയും കമ്മ്യൂണിസ്റ്റുകളേയും ഒരേപോലെ എതിര്‍ക്കേണ്ട ആവശ്യം സംഘപരിവാര്‍ സംഘടനകള്‍ക്കില്ല. മറിച്ച്‌ ഒരാവശ്യം സിപിഎമ്മിനുമില്ല.
ഒരു തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്‌ട്രീയ സംഖ്യം നിലവില്‍ വന്നില്ലങ്കിലും പരസ്‌പരം അംഗീകരിക്കുവാനും യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുവാനും തക്ക രീതിയില്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തന രീതികള്‍ക്ക്‌ മാറ്റം വരുത്തുവാനും ഇരു പ്രസ്ഥാനങ്ങളും തയ്യാറായേ മതിയാകു. തൊഴിലാളി സംഘടനാ രംഗത്തും സര്‍വ്വീസ്‌ സംഘടനാ രംഗത്തും ഈയൊരു യോജിപ്പ്‌ നില്‍ക്കുന്നുണ്ടന്ന യാഥാര്‍ത്ഥ്യം ഇരു പ്രസ്ഥാനങ്ങളും വിസ്‌മരിച്ചു കൂടാ. പൂര്‍ണ്ണമായും ആര്‍എസ്സ്‌ എസ്സ്‌ പ്രചാരകന്‍മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ബി.എം.എസ്സിനെ അംഗീകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ യൂണിനുകളുടെ പാത തന്നെ സി.പി.എം. പിന്‍തുടര്‍ന്നാല്‍ മതി. ആശയത്തിലും ആദര്‍ശത്തിലും ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ പൊതുവായി യോജിക്കാന്‍ കഴിയുന്നിടങ്ങളില്‍ എല്ലാം യോജിക്കാന്‍ ആദ്യം തയ്യാറാവുക.
ഇന്നലെ വരെയുണ്ടായ എല്ലാ പ്രശ്‌നങ്ങളേയും പരസ്‌പരം മറന്നുകൊണ്ട്‌ പുതിയ ഒരു ക്യാന്‍വാസില്‍ സാമൂഹിക നീതിക്കായുള്ള ചിത്രരചന ആരംഭിക്കുവാന്‍ ഇരു കൂട്ടര്‍ക്കും കഴിയുമെങ്കില്‍ അത്‌ ഒരു വലിയ നേട്ടമായിരിക്കും. സൈദ്ധാന്തികമായ കാഴ്‌ചപ്പാടുകളില്‍ വിട്ടു വീഴ്‌ചയില്ലാതെ ആശയപരമായ ഏറ്റുമുട്ടലുകള്‍ തുടരുമ്പോഴും കായികവും ശാരീരികവുമായ ഏറ്റുമുട്ടലുകള്‍ക്ക്‌ അറുതി വരുത്താനും കഴിയണം. കായികവും ശരീരികവുമായ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ചാല്‍ മാനസിക ഐക്യം താനെ വരികയും ചെയ്യും. പല തെരെഞ്ഞെടുപ്പുകളിലും ഇടതുപക്ഷങ്ങള്‍ ആരോപിക്കുന്നതുപോലെ സംഘപരിവാര്‍ സംഘടനകള്‍ യുഡിഎഫിനെ സഹായിക്കുന്നു എന്ന ആരോപണത്തിന്‌ കഴമ്പില്ല. സംഘ പരിവാര്‍ സംഘടനകളുടെ അനുഭാവികളുടെ വോട്ടുകള്‍ യു ഡി എഫിന്‌ പോകുന്നില്ല എന്നല്ല പറഞ്ഞതിനര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ വോട്ടുകള്‍ പോകുന്നതല്ല മറിച്ച്‌ യു ഡി.എഫ്‌ ഹൈജാക്ക്‌ ചെയ്യുന്നതാണ്‌. അതിനാവട്ടെ അവര്‍ ആയുധമാക്കുന്നത്‌ സിപിഎം അക്രമവുമാണ്‌. രാഷ്‌ട്രീയ അക്രമങ്ങള്‍ പരസ്‌പരം അവസാനിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ അതിന്റെ നേട്ടം ഇടതുപക്ഷത്തിനു തന്നെയാകും. കാരണം അവര്‍ക്ക്‌ എതിരായ ഏകീകരണത്തെ തടയാന്‍ അതുവഴി കളമൊരുങ്ങുകയും ചെയ്യും.
പുതിയ ആശയങ്ങള്‍ കടന്നു വരുമ്പോള്‍ അതിനെ അടിച്ചമര്‍ത്തിയോ കൊല ചെയ്‌തോ ഇല്ലാതാക്കാമെന്നുള്ള മിഥ്യാധാരണ ഉപേക്ഷിക്കണം. ഇരുവിഭാഗങ്ങളും തമ്മിലടിച്ച്‌ നൂറുകണക്കിന്‌ രക്ത സാക്ഷികള്‍ ഉണ്ടാവുകയും ചെയ്‌തു. ഇതുകൊണ്ട്‌ ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ ഒരിഞ്ചു പോലും പിന്നോട്ടടിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലന്നു മാത്രമല്ല കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു.
ഇനി തമ്മില്‍ പരസ്‌പരം ആക്രമിക്കില്ലന്ന ഒരു പ്രതിജ്ഞ ഇരു കൂട്ടര്‍ക്കും ചേര്‍ന്ന്‌ എടുക്കാന്‍ കഴിയണം. ഇത്‌ അതാതു പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവത്യാഗം ചെയ്‌ത ബലിദാനികളോടും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലുകളിലകപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ഒരു അനുഭാവമായി മാത്രം കണ്ടാല്‍മതി, ഒപ്പം സമൂഹത്തോടുള്ള കര്‍ത്തവ്യവും. പിന്നീടാകാം രാഷ്‌ട്രീയമായ ധാരണയും സഖ്യവും എല്ലാം രൂപപ്പെടുത്തുന്നത്‌.

17. 
വിറക്‌ തേടുന്ന വീട്ടമ്മമാരെ തേടി റിലയന്‍സ്‌ എത്തുന്നു.. 

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സബ്‌സിഡി നിരക്കിലുള്ള ഗാര്‍ഹിക ഗ്യാസ്‌ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നു. സര്‍ക്കാര്‍ നീക്കത്തിന്റെ ചുവട്‌ പിടിച്ചുകൊണ്ട്‌ പൊതുമേഖല എണ്ണക്കമ്പനികളും അവരുടെ ഏജന്‍സികളും ചേര്‍ന്ന്‌ സംസ്ഥാനത്ത്‌ കൃത്രിമ ക്ഷാമം സൃഷ്‌ടിച്ചുകൊണ്ട്‌ വീട്ടമ്മമാരുടെ ക്ഷമയെ പരീക്ഷിച്ചിരിക്കുകയാണ്‌. ഗ്യാസ്‌ സിലിണ്ടറുകളുമായി പോകുന്ന ലോറികള്‍ തടഞ്ഞ്‌ ആളുകള്‍ ബലമായി ഗ്യാസ്‌ സിലിണ്ടറുകള്‍ കൈവശപ്പെടുത്തുവാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും ഏജന്‍സികള്‍ റൂട്ട്‌ സെയില്‍ തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ്‌. കുറച്ചു കാലം മുമ്പു വരെ പട്ടണ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ഗ്യാസിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളിലും ഗ്യാസ്‌ ഇല്ലാതെ ഒരു നിമിഷം തള്ളി നീക്കാന്‍ ആളുകള്‍ക്ക്‌ കഴിയാത്ത അവസ്ഥയാണ്‌. വൈദ്യുതി ഇല്ലങ്കിലും ഒരുപക്ഷെ ആളുകള്‍ സഹിച്ചേക്കാം. പക്ഷെ ഗ്യാസ്‌ ലഭിച്ചില്ലങ്കില്‍ ഒരു ദിവസം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. വിറകിന്റെ വില കിലോക്ക്‌ ഇപ്പോള്‍ അറുപത്‌ രൂപയാണ്‌. എന്നു മാത്രമല്ല പുതുതായി നിര്‍മ്മിക്കുന്ന ഭൂരിഭാഗം വീടുകളിലും വിറക്‌ അടുപ്പ്‌ പേരിനു പോലുമില്ലതാനും.
ഇപ്പോഴത്തെ ക്ഷാമത്തിനു പിന്നിലെ രാഷ്‌ട്രീയത്തെ ഗ്യാസ്‌ ഏജന്‍സികള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞ്‌ അതിന്‌ അനുസരിച്ച്‌ അവരുടെ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലങ്കില്‍ അവര്‍ തങ്ങളുടെ തന്നെ കുഴിയാണ്‌ തോണ്ടുന്നത്‌ എന്ന സത്യം കാലം അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുക തന്നെ ചെയ്യും. ഏതൊരു കുത്തകയും അവന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിനു മുമ്പായി അതുപയോഗിക്കാന്‍ തക്ക രീതിയില്‍ സമൂഹത്തെ മാറ്റിയെടുക്കാറുണ്ടന്ന സത്യം നാം വിസ്‌മരിച്ചു കൂടാ. അതിനുള്ള ട്രയല്‍ റണ്ണാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
ഈ ക്ഷാമ വാര്‍ത്തകള്‍ക്കൊപ്പം കേരളത്തിലെ ഗ്യാസ്‌ ഏജന്‍സി ഉടമകള്‍ ചേര്‍ത്തു വായിക്കേണ്ട ഒരു വാര്‍ത്ത കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വന്നിരുന്നു. വാര്‍ത്തയുടെ തലവാചകം തന്നെ മലയാളികളെ ഏറെ ആകര്‍ഷിക്കുന്നതാണ്‌. അപേക്ഷിക്കുന്നവര്‍ക്കെല്ലാം ആവശ്യത്തിന്‌ ഗ്യാസ്‌ സിലണ്ടറുകള്‍ നല്‍കി റിലയന്‍സ്‌ കേരളത്തില്‍ പാചക വിതരണത്തിന്‌ തയ്യാറാകുന്നു എന്നതാണ്‌ വാര്‍ത്തയുടെ ചുരുക്കം. ഇന്ന്‌ ഭാരതം ഭരിക്കുന്നത്‌ ആരാണന്ന്‌ ചേദിച്ചാല്‍ അതിന്‌ പല ഉത്തരങ്ങളും നമുക്ക്‌ ലഭിച്ചേക്കാം. മന്‍മോഹനാണ്‌, യു.പി.എ. ആണ്‌ , കോണ്‍ഗ്രസ്സാണ്‌ ഇതൊന്നുമല്ല സോണിയ രാജീവും കുടുംബവുമാണ്‌ എന്നൊക്കെയാകാം അതിനുള്ള ഉത്തരങ്ങള്‍. എന്നാല്‍ ഇവരൊന്നുമല്ല നമ്മുടെ ഭരണം നിയന്ത്രിക്കുന്നത്‌ റിലയന്‍സാണ്‌ എന്ന്‌ ഉത്തരം മനസ്സില്‍ വച്ചു കൊണ്ടു തന്നെയാകും മേല്‍ പറഞ്ഞ ഉത്തരങ്ങള്‍ എല്ലാം ആളുകള്‍ പറയുന്നത്‌.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ക്ഷാമത്തിനും ബുദ്ധിമുട്ടുകള്‍ക്കും പിന്നില്‍ വളരെ ലഘുവായ എന്നാല്‍ മലയാളി കുടുംബങ്ങളെ വെട്ടിലാക്കാന്‍ പോകുന്ന ഒരു ഹിഡന്‍ അജണ്ട ഒളിഞ്ഞു കിടപ്പുണ്ടന്ന വേണം കരുതാന്‍. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകള്‍ വാങ്ങാന്‍ പാകത്തിന്‌ കേരളീയരെ മെരുക്കിയെടുക്കുക എന്നതു തന്നെയാണ്‌ ആ ഹിഡന്‍ അജണ്ട. സബ്‌സിഡി ലഭിച്ചില്ലങ്കിലും വേണ്ട സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്‌തമിക്കുന്നതുവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഏജന്‍സി തമ്പുരാക്കന്‍മാരുടെ പടിവാതുക്കല്‍ കാത്തു കിടക്കാതെ ഏജന്‍സി ജീവനക്കാരുടെ ആട്ടും തുപ്പും ഏല്‍ക്കാതെ കൃത്യമായി വീട്ടു പടിക്കല്‍ ഗ്യാസ്‌ കിട്ടിയാല്‍ മതിയെന്ന ചിന്തയിലേക്ക്‌ മലയാളി മനസ്സുകളെ എത്തിക്കുക എന്ന പ്രീ പ്ലാന്‍ഡ്‌ അജണ്ട ഇവിടെ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. പൊതുമേഖല എണ്ണ കമ്പനിയിലേതടക്കമുള്ള ഉദ്യോഗസ്ഥ വര്‍ഗ്ഗങ്ങളും ഭരണകര്‍ത്താക്കളും റിലയന്‍സിനെ ഈ നിലയില്‍ സഹായിക്കാന്‍ സദാ സന്നദ്ധരായി രംഗത്ത്‌ എത്തി കഴിഞ്ഞിരിക്കുന്നു. റിലയന്‍സിന്റെ പിണിയാളുകളാണ്‌ കേരളത്തിലും ഭരണം നടത്തുന്നത്‌ എന്നതിന്റെ തെളിവാണ്‌ ഭാരതത്തിലെ കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങള്‍ എല്ലാം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടും കേരളം അതിന്‌ തയ്യാറാകാത്തത്‌. അതു പോലെ തന്നെ ഗ്യാസ്‌ ഇല്ലങ്കില്‍ മലയാളികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഇന്‍ഡക്ഷന്‍ കുക്കറുകളാണ്‌. ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക്‌ കടുത്ത അധിക നികുതി ചുമത്താനുള്ള സര്‍ക്കാര്‍ നീക്കവും ഇതിന്റെ ഭാഗമായി മാത്രമെ കാണാനാവൂ.
പൊതുമേഖല എണ്ണകമ്പനികളും അവരുടെ അംഗീകൃത ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന പിടിച്ചുപറിക്കാരും ഈയൊരു സാഹചര്യത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ക്ക്‌ ആകും വിധം പ്രവര്‍ത്തിക്കുന്നുമുണ്ട്‌. ഇത്തരത്തില്‍ റിലയന്‍സ്‌ കേരളത്തില്‍ ഗ്യാസ്‌ വിതരണ രംഗത്തേക്ക്‌ കടന്നു വരുന്നതോടെ നിലവിലുള്ള ഏജന്‍സികള്‍ കടുത്ത പ്രതിസന്ധിയെ നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യാജ അഡ്രസ്സുകളിലും മറ്റുമായി ഏജന്‍സികള്‍ തരപ്പെടുത്തിയിട്ടുള്ള സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നിലവിലുള്ള ഏജന്‍സികള്‍ ഹോട്ടലുകള്‍ക്കും മറ്റ്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍തുകക്ക്‌ മറിച്ചു വിറ്റാണ്‌ ലാഭം കൊയ്യുന്നത്‌ എന്നത്‌ പകല്‍വെളിച്ചം പോലെ വ്യക്തമാണ്‌. റിലയന്‍സിന്റെ രംഗ പ്രവേശനത്തോടെ ആ കച്ചവടം പൂര്‍ണ്ണമായും നിലയ്‌ക്കും. ഇതോടെ കേരളത്തിലെ ഗ്യാസ്‌ ഏജന്‍സികളുടെ അവസ്ഥ റേഷന്‍ കടകള്‍ക്കു തുല്യമായി മാറുകയും ചെയ്യും. ഏതെങ്കിലും ഏജന്‍സികള്‍ നിലവിലെ കള്ള കച്ചവടം തുടരാമെന്നു വച്ചാല്‍ അതിനെ തടയിടാനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ റിലയന്‍സ്‌ തയ്യാറാവുകയും ചെയ്യും. ഉദ്യോഗസ്ഥരെ പണം കൊടുത്ത്‌ സ്വാധീനിച്ച്‌ വ്യാപകമായ റയിഡുകളിലൂടെയും മറ്റും ഇത്തരം ഗ്യാസ്‌ വാങ്ങുന്ന കച്ചവടക്കാരേയും ഏജന്‍സികളെയും പീഡിപ്പിക്കുകയും അതുവഴി അവരുടെ ഗ്യാസ്‌ വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ ചില എക്‌സൈസുകാരും പോലീസുകാരും കള്ള വാറ്റുകാരേയും അനധികൃത മദ്യക്കച്ചവടക്കാരേയും നിരന്തരം റയിഡ്‌ ചെയ്‌ത്‌ പിടിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കും ജോലിയോട്‌ എത്ര കൂറുള്ളവര്‍ എന്ന്‌. എന്നാല്‍ ബാറുകളില്‍ കച്ചവടം കുറയുമ്പോള്‍ ബാറുകാര്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്റേയും പ്രചോദനത്തിന്റേയും ഫലമാണ്‌ ഈ റെയ്‌ഡുകള്‍ എന്ന്‌ എത്ര പേര്‍ക്കറിയാം. എന്നു പറഞ്ഞതു പോലെ ഉദ്യോഗസ്ഥരെ വേണ്ടരീതിയില്‍ കണ്ടാന്‍ അവര്‍ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും അക്കാര്യം റിലയന്‍സിനെ ആരും പറഞ്ഞ്‌ പഠിപ്പിക്കേണ്ടതില്ലല്ലോ.
എന്തായാലും റിലയന്‍സ്‌ പോലുള്ള കുത്തക കമ്പനികള്‍ക്ക്‌ ഭരണത്തില്‍ സ്വാധീനം ഉള്ളിടത്തോളം കാലം സബ്‌സിഡി കുറ്റികളുടെ എണ്ണം കുറഞ്ഞു വരികയും ക്രമേണ സബ്‌സിഡി കുറ്റികള്‍ ഇല്ലാതാവുകയും ചെയ്യും. പിന്നെ എന്തു തന്നെയായാലും ഇത്രയും കാലം തങ്ങളെ ദ്രോഹിച്ച നിലവിലുള്ള ഏജന്‍സികളെ ഉപേക്ഷിച്ച്‌ ജനങ്ങള്‍ പുതിയതിന്റെ പുറകെ പോകുമെന്നതും ഉറപ്പാണ്‌. അതോടെ നിലവിലുള്ള ഏജന്‍സി ഉടമകളുടേയും ജീവനക്കാരുടേയും അവസ്ഥ റിട്ടയര്‍ ചെയ്‌ത പോലീസുകാരന്റേയും സര്‍ക്കാരുദ്യോഗസ്ഥന്റേയും അവസ്ഥയിലേക്ക്‌ മാറുമെന്നതും വിധിവൈപര്യം.
അതുകൊണ്ട്‌ തങ്ങളുടെ തന്നെ നില്‍നില്‍പ്പിന്റെ പ്രശ്‌നമാണ്‌ ഇതെന്ന്‌ ഗ്യാസ്‌ ഏജന്‍സികള്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്കും നല്ലത്‌. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വിറക്‌ തേടി ഇറങ്ങാന്‍ തയ്യാറാകുന്ന മലയാളി വീട്ടമ്മമാരുടെ മുന്നിലേക്ക്‌ റിലയന്‍സന്നല്ല ആരുതന്നെ വന്നാലും അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. 

18. 
കുറുന്തോട്ടിക്കും വാതം പിടിപെടുമ്പോള്‍...

പ്രായമാകുമ്പോള്‍ മനുഷ്യര്‍ക്കെല്ലാം വാതത്തിന്റെ അസുഖം ഉണ്ടാകാറാണ്ടുന്നാണ്‌ പറയപ്പെടുന്നത്‌. വാതത്തിന്‌ ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണത്രേ കുറുന്തോട്ടി. കുറുന്തോട്ടിക്കും വാതം പിടി പെട്ടാല്‍ എന്താകും അവസ്ഥ ?. ഏതാണ്ട്‌ ഇതു തന്നെയാണ്‌ ഇന്ന്‌ ഭാരതത്തിലെ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളുടേയും അവസ്ഥ. അണ്ണാഹസാരേയിലൂടെ ആരംഭിച്ച്‌ ബാബാ രാംദേവിലൂടെയും, ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയിലൂടെയും വളര്‍ന്ന്‌ അരവിന്ദ്‌ കേജ്രിവാളില്‍ എത്തി നില്‍ക്കുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ ദിശാബോധം തന്നെ തെറ്റിയിരിക്കുന്നു എന്നു വേണം കരുതാന്‍. അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും വഴിമാറി വ്യക്തി വിദ്വേഷം തീര്‍ക്കുവാനും അധികാര സ്ഥാനങ്ങള്‍ കയ്യടക്കാനുമുള്ള കുറുക്കുവഴികളായി ഇത്തരം പോരാട്ടങ്ങള്‍ മാറിയിട്ടുണ്ടോ എന്നതാണ്‌ സംശയം.
എന്റെ രാഷ്‌ട്രീയ നിലപാടുകള്‍ അറിയാവുന്നവര്‍ തീര്‍ച്ചയായും സംശയിക്കാം ഗഡ്‌ഗരിക്ക്‌ എതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണോ ഇത്തരം ഒരു അഭിപ്രായ പ്രകടനമെന്ന്‌. ഒരിക്കലുമല്ല. ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ ആശയങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സംഘടനയുടെ പല നിലപാടുകളെ നിശിതമായി വിമര്‍ശിച്ച്‌ ഇതേ പംക്തിയില്‍ തന്നെ ഞാന്‍ എഴുതിയിട്ടുമുണ്ട്‌. ഗഡ്‌കരിക്ക്‌ എതിരായ ആരോപണങ്ങള്‍ ചീറ്റിപോയ സാഹചര്യത്തില്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ പ്രതിപാദിക്കേണ്ടതില്ലല്ലോ.
മുമ്പ്‌ ഭാരതത്തില്‍ വിവരാവകാശ നിയമം നിലവില്‍ വന്നപ്പോള്‍ അതിന്റെ നേട്ടങ്ങളെക്കുറിച്ച്‌ നിരവധി ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിവരാവകാശ നിയമത്തിന്റെ പില്‍ക്കാല ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയും. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ഇന്ന്‌ പല ഗ്രൂപ്പുകളും ഭീഷണികള്‍ മുഴക്കുന്നതും പിരിവുകള്‍ നടത്തുന്നതും. അതായത്‌ എന്ത്‌ അര്‍ത്ഥത്തിലാണോ വിവരാവാകാശ നിയമം നടപ്പിലാക്കപ്പെട്ടിട്ടുള്ളത്‌ അതിന്‌ കടക വിരുദ്ധമായ ആവശ്യങ്ങള്‍ക്കായി അത്‌ ദുര്‍വിനിയോഗം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ ആളുകളെ ഭീഷണിപ്പെടുത്തുന്നതിനും പണം തട്ടുന്നതിനും ഏറ്റവും കൂടുതല്‍ ഈനിയമം ഉപയോഗിക്കപ്പെടുന്നു.
ഇന്ന്‌ ഭാരതത്തില്‍ ആകമാനം ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളുടേയും ദിശ മാറിയിരിക്കുന്നു. സ്വാര്‍ത്ഥമോഹമില്ലാതെ നാടിന്റെ നന്മക്കായി ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ട സംഘാംഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീണിരിക്കുന്നു. അധികാരത്തിനു വേണ്ടി സമര പോരാട്ടങ്ങളെ ഒരു വിഭാഗം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആ മുന്നേറ്റം തന്നെ തടസ്സപ്പെട്ടിരിക്കുന്നു. അഴിമതി വിരുദ്ധ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെയും അഴിമതിക്കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. അഴിമതിയെ എതിര്‍ക്കുന്നതിനപ്പുറം പാര്‍ലമെന്റിനേയും ഭരണ സംവിധാനങ്ങളേയും വെല്ലുവിളിക്കുന്ന തരത്തിലേക്ക്‌ സൂപ്പര്‍ ഭരണാധികാരികളായി ചിലര്‍ ചമയുന്നു. ദിശാബോധം നഷ്‌ടപ്പെട്ട അഴിമതി വിരുദ്ധ സംഘം ശിഥിലമായി പിരിഞ്ഞപ്പോള്‍ അവശേഷിക്കുന്നവര്‍ അധികാര മോഹികളായി മാറിയിരിക്കുന്നു. ഫലമൊ തങ്ങളല്ലാതെ മറ്റെല്ലാവരും കൊള്ളരുതാത്തവരാണന്ന്‌ വരുത്തി തീര്‍ക്കുവാനുള്ളശ്രമങ്ങളാണ്‌. ഇപ്പോള്‍ നടക്കുന്നത്‌. ബടക്കാക്കി തനിക്കാക്കുക എന്നത്‌ ലക്ഷ്യമായിരിക്കുന്നു. ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷവും അഴിമതിക്കാരാണന്ന്‌ വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാകുമല്ലോ. ബിജെപിയും സംഘ പരിവാര്‍ സംഘടനകളും പലപ്പോഴും ഇവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ്‌ സ്വീകരിച്ചിട്ടുള്ളതും. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ദേശവ്യാപകമായ പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ ബി.ജെ.പി. വേണ്ടത്ര മുന്നോട്ടു പോകാത്തതിനാലാണ്‌ ഇത്തരം ശക്തികള്‍ക്ക്‌ ഇന്ത്യന്‍ മണ്ണില്‍ ഇടം കിട്ടിയത്‌.
ഇത്തരം പ്രക്ഷോഭങ്ങളുടെ ഫ്‌ളാഷ്‌ ബാക്കിലേക്ക്‌ നമുക്കൊന്ന്‌ പോകാം. ഒരു സംഘടനയുടേയും പിന്‍ബലമില്ലാതെ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേക്ക്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത്‌ കണ്ടപ്പോള്‍ ഭാരതത്തിലെ പത്ര മാധ്യമങ്ങള്‍ അതിനെ വാനോളം പുകഴ്‌തി. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിലരുടെയെല്ലാം ധാരണ ആ ജനസഞ്‌ജയത്തിന്റെ കാരണം തങ്ങളുടെ മാത്രം കഴിവാണന്നാണ്‌. എന്നാല്‍ ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന സംഘടനാ സംവിധാനം ഏതാണന്ന്‌ ചിലര്‍ക്കെങ്കിലും അറിയാമായിരുന്നു. പ്രത്യേകിച്ച്‌ ഭരണാധികാരികള്‍ക്കും കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാര്‍ക്കും അവര്‍ അത്‌ വിളിച്ചു പറയാന്‍ ശ്രമിക്കുകയും ചെയ്‌തു.
കഴിഞ്ഞ വര്‍ഷം നാഗപൂരില്‍ ചേര്‍ന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ കാര്യകാരിയുടെ തീരുമാനപ്രകാരം തന്നെയാണ്‌ ആ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ എല്ലാം ശക്തി പ്രാപിച്ചതും വളര്‍ന്ന്‌ പന്തലിച്ചതും. ഭാരതത്തില്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ഉയര്‍ന്നു വരുന്ന മുഴുവന്‍ പോരാട്ടങ്ങളേയും സംഘടന ഏതെന്ന്‌ നോക്കാതെ തന്നെ പിന്തുണക്കുവാനും സഹായിക്കുവാനും കാര്യകാരി തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അണ്ണാഹസാരയും ബാബാ രാംദേവും, ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും എല്ലാം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ജന പിന്തുണ ലഭിച്ചതും. അണ്ണാ ഹസാരയുടെ ആദ്യ പ്രക്ഷോഭം ശ്രദ്ധിച്ചവര്‍ക്കെല്ലാം അറിയാന്‍ കഴിയും അതിന്റെ പ്രധാന ചാലക ശക്തി എ.ബി.വി.പി ആയിരുന്നുവെന്ന്‌. പിന്നീട്‌ സംഘ പരിവാര്‍ സംഘടനകളെ തള്ളിപ്പറഞ്ഞ്‌ നടന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ആളില്ലാതെ അവസാനിപ്പിക്കേണ്ടി വന്നതും തമ്മിലടിച്ച്‌ സംഘാംഗങ്ങള്‍ പിരിഞ്ഞതും എല്ലാം നാം കണ്ടതുമാണ്‌. ഇത്തരത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ എതിരേയും എന്ത്‌ ആരോപണങ്ങളും ഉന്നയിക്കാന്‍ തരത്തില്‍ ഇത്തരം ആളുകളെ വളര്‍ത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സംഘ പരിവാര്‍ സംഘടകള്‍ക്ക്‌ ഒഴിയാനും ആകില്ല.
വീണ്ടും വര്‍ത്തമാനകാല അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേക്ക്‌ വന്നാല്‍ കാണാന്‍ കഴിയുന്നത്‌ വാതം പിടിപെട്ട കുറുന്തോട്ടിയുടെ അവസ്ഥയിലേക്കാണ്‌. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടങ്കിലും രാഷ്‌ട്രീയ പ്രവര്‍ത്തനം തന്നെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിട്ടുണ്ടങ്കിലും ഞാന്‍ അരാഷ്‌ട്രീയ വാദത്തെ ഒരു തരത്തിലും പിന്തുണക്കുന്നില്ല. അരാഷ്‌ട്രീയവാദം രാഷ്‌ട്രീയത്തിലെ ജീര്‍ണ്ണതയേക്കാള്‍ കുഴപ്പം പിടിച്ചതാണ്‌. അരാഷ്‌ട്രീയ വാദികള്‍ക്ക്‌ പിന്‍ബലമേകാന്‍ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം കാരണമായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും ഒരു സ്വയം ശുദ്ധീകരണത്തിന്‌ തയ്യാറാകുമെന്നും ഒപ്പം അഴിമതി വിരുദ്ധ പോരാട്ടക്കാരും ശരിയായ ദിശയില്‍ സഞ്ചരിക്കുമെന്നും നമുക്ക്‌ പ്രത്യാശിക്കാം.

19. 
ഇ. ശ്രീധരന്‍ വീണ്ടും അപമാനിക്കപ്പെടുമോ..?

കൊച്ചി മെട്രൊയെ ചൊല്ലിയുള്ള വിവാദങ്ങള്‍ വീണ്ടും തല പൊക്കിയിരിക്കുകയാണല്ലോ. വികസനത്തിന്റെ വിഷയം എന്നതിലുപരി ഇതിനെ ഒരു രാഷ്‌ട്രീയ വിഷയമായി മാറ്റാന്‍ പ്രതിപക്ഷങ്ങളും , പരമാവധി കമ്മീഷന്‍ അടിച്ചുമാറ്റുവാനുള്ള കറവപശുവായി മെട്രൊയെ മാറ്റുവാന്‍ ഭരണക്കാരും അവരുടെ സില്‍ബന്ധികളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടയില്‍ ബലിയാടാകുവാന്‍ വീണ്ടും ഇ. ശ്രീധരനെ പോലുള്ള ഒരാളെ കേരളത്തിലേക്ക്‌ വിളിച്ചു വരുത്തേണ്ടതുണ്ടോ എന്ന്‌ മലയാളികള്‍ ആലോചിക്കണം. അഴിമതി വിമുക്തവും കാര്യക്ഷമവുമായ വികസന പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണന്ന അനുഭവങ്ങളിലൂടെയുള്ള നമ്മളുടെ തിരിച്ചറിവിന്റെ കാലത്താണ്‌ ഇ. ശ്രീധരനെ പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലയളവും കഴിഞ്ഞ്‌ അടങ്കല്‍ തുകയുടെ മൂന്നിരട്ടി വരെ ചിലവഴിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത കാലത്ത്‌ ഏറ്റെടുത്ത പ്രവര്‍ത്തികളെല്ലാം നിശ്‌ചിത സമയത്തിന്‌ മുമ്പ്‌ പരാതികള്‍ക്ക്‌ ഇടം നല്‍കാതെ പൂര്‍ത്തികരിക്കുവാന്‍ ഇ. ശ്രീധരന്‌ സാധിച്ചിട്ടുണ്ട്‌. പാമ്പന്‍ പാലവും കൊങ്കണ്‍ പാതയും ഡല്‍ഹി മെട്രെ റെയിലും എല്ലാം അതില്‍ ചിലതുമാത്രമാണ്‌. ഡി.എം.ആര്‍. സി. യേയും ഇ. ശ്രീധരനെയും കൊച്ചി മെട്രോയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ എല്ലാം ഗൂഢമായ ലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നവരാണ്‌.
ഒട്ടും മോശമല്ലാത്ത ദുരനുഭവം ഇതിനുമുമ്പും കേരളത്തില്‍ നിന്നും ഇ. ശ്രീധരന്‌ ലഭിച്ചിട്ടുണ്ടന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ചൂടു വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കുമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കുള്ള പുതിയ ക്ഷണത്തേയും ഇ. ശ്രീധരന്‍ ഭയക്കേണ്ടതാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കമ്മീഷന്‍ ദാഹികളായ കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥ മേല്‍ക്കോയ്‌മയും ചേര്‍ന്ന്‌ ഇ. ശ്രീധരനെ ആട്ടിപായിച്ച ഒരു ചരിത്രമുണ്ടന്നാണ്‌ കേള്‍വി. എന്റെയൊക്കെ ശൈശവ കാലത്തു നടന്ന സംഭവമാകയാല്‍ കേട്ടു കേള്‍വി മാത്രമെ ഉള്ളു. ഇന്റര്‍നെറ്റിലും മറ്റും അതിന്റെ നിജസ്ഥിതി തിരക്കിയെങ്കിലും സൂചനകള്‍ അല്ലാതെ കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേ കൊച്ചിയിലേക്ക്‌ തന്നെ വീണ്ടും വരികയെന്നത്‌ ഇ. ശ്രീധരന്റെ ഒരു വാശി കൂടി ആയികൂടെന്നില്ല.
കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ പ്രവര്‍ത്തന ആരംഭ കാലത്ത്‌ അതിന്റെ മേല്‍ നോട്ടവും നിയന്ത്രണവും നടത്തിയിരുന്നത്‌ ഇ. ശ്രീധരന്‍ ആയിരുന്നു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ നടപടികളും ആരംഭിച്ച സമയം കമ്മീഷന്‍ ദാഹികളായ ഉദ്യോഗസ്ഥ ഭരണ നേതാക്കന്‍മാര്‍ നടത്തിയ നാടിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ ചില മലക്കം മറിച്ചിലുകള്‍ക്ക്‌ കൂട്ടു നില്‍ക്കാന്‍ ഇ. ശ്രീധരന്‍ തയ്യാറായില്ലത്രെ. ഫലമോ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ മേല്‍ നോട്ടത്തില്‍ നിന്നും ഇ. ശ്രീധരന്‍ മാറ്റപ്പെട്ടു. അവിടെയും പ്രശ്‌നം കമ്മീഷന്‍ തന്നെ. പോളണ്ടിലെ ഒരു കമ്പനിയുമായിട്ടായിരുന്നുവത്രെ ഷിപ്പിയാര്‍ഡിന്റെ ആദ്യ നിര്‍മ്മാണ എഗ്രിമെന്റ്‌. അതിനനുസരിച്ചുള്ള സജ്ജീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. എന്നാല്‍ പോളണ്ട്‌ കമ്പനിയെ മാറ്റാനുള്ള ഭരണാധികാരികളുടെ നീക്കത്തെ ഇ. ശ്രീധരന്‍ എതിര്‍ത്തതാണ്‌ ഭരണക്കാരെ ചൊടിപ്പിച്ചത്‌. കമ്പനി മാറുന്നത്‌ അനുസരിച്ച്‌ ഷിപ്പിയാര്‍ഡില്‍ ഒരുക്കിയിരുന്ന ഇലക്‌ട്രിഫിക്കേഷന്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും മാറേണ്ടതായി ഉണ്ടായിരുന്നു. ഇത്‌ ,ഷിപ്പിയാര്‍ഡിന്‌ അധിക സാമ്പത്തിക ബാദ്ധ്യതക്കു കാരണമാകും എന്നുള്ളതിനാലണത്രെ ഇ. ശ്രീധരന്‍ ഈ നീക്കത്തെ എതിര്‍ത്തത്‌. അസാമാന്യമായ എഞ്ചിനീയറിംഗ്‌ വൈദഗദ്ധ്യം ഉണ്ടായിരുന്നെങ്കിലും ഡിപ്ലോമക്കാരനായ ഇ. ശ്രീധരനു കീഴില്‍ ജോലി ചെയ്യേണ്ടി വന്ന ചില ഡിഗ്രിക്കാരുടെ അസൂയയും ഇ. ശ്രീധരന്റെ മാറ്റത്തിന്‌ ആക്കം കൂട്ടി എന്നും ഒരു പിന്നാമ്പുറ വര്‍ത്തമാനം ഉണ്ട്‌. എന്തായാലും ആ ഒരു അവസ്ഥയിലേക്ക്‌ കൊച്ചി മെട്രോയും മാറുകയില്ലന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.
ഓരോ പദ്ധതികള്‍ വരുമ്പോഴും ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിനാണ്‌ എല്ലാവര്‍ക്കും താത്‌പര്യം. നമ്മള്‍ കരുതുന്നതുപോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതക്കോ കാര്യക്ഷമതക്കോ ഒന്നുമല്ല ആ വ്യഗ്രത. അതിന്റെ പിന്നിലെ ലക്ഷ്യം വേറെയാണ്‌. ഇത്തരത്തില്‍ ആഗോള ടെന്‍ഡറിലൂടെ വരുന്ന കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്ന കമ്മീഷന്‍ മാത്രമാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം. പത്തു ശതമാനം മുതല്‍ മുപ്പതു ശതമാനം വരെ കമ്മീഷന്‍ നല്‍കാന്‍ പല കമ്പനികളും തയ്യാറാണ്‌. അതായത്‌ 4500 കോടി രൂപാ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന കൊച്ചിന്‍ മെട്രോക്ക്‌ പരമാവധി ലഭിക്കാവുന്ന കമ്മീഷന്‍ 1350 കോടി രൂപയാണ്‌. ഇത്‌ നഷ്‌ടപെടുമെന്ന്‌ അറിയുമ്പോഴുള്ള വിഷമം നമുക്ക്‌ ഊഹിക്കാവുന്നതല്ലേയുള്ളു. ഇരു ചെവി അറിയാതെ ഈ തുകകള്‍ ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക്‌ അക്കൗണ്ടുകളില്‍ പണമായോ അല്ലങ്കില്‍ ഭൂമിയായോ എല്ലാം വന്നു ചേരും. ഈ ഒരു വലിയ ലക്ഷ്യം മുന്നില്‍ നില്‍ക്കുന്നിടത്തോളം കാലം ഇ. ശ്രീധരനെ പോലുള്ളവരെ ഇത്തരം പദ്ധതികളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇവിടുത്തെ ഉദ്യേഗസ്ഥ ഭരണവര്‍ഗ്ഗം ശ്രമിച്ചു കൊണ്ടേ ഇരിക്കും.
അധികാര ദല്ലാളന്‍മാരുടേയും കമ്മീഷന്‍ ഏജന്റുമാരുടേയും ചട്ടുകങ്ങളായല്ല ഭരണകൂടങ്ങളും രാഷ്‌ട്രീയ നേതാക്കന്‍ മാരും നില കൊള്ളേണ്ടത്‌. മറിച്ച്‌ പൊതു ജനത്തിന്റെ താത്‌പര്യങ്ങള്‍ക്ക്‌ ഒപ്പമാണ്‌. ട്രാഫിക്ക്‌ കുരുക്കുമൂലം വട്ടം കറങ്ങുന്നഎറണാകുളത്ത്‌ എത്തുന്നവരുടെ കഷ്‌ടപാടുകള്‍ കണ്ടില്ലന്നു നടിച്ച്‌ കമ്മീഷനു പുറകെ പോകുന്നവരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യേണ്ടിവരുന്നിടങ്ങളിലാണ്‌ നക്‌സലിസം വളരുന്നത്‌.
2005 ല്‍ ആരംഭിച്ച കൊച്ചി മെട്രോ റെയില്‍ പദ്ധതി അനന്തമായി ഇത്രകാലം നീട്ടികൊണ്ടു പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മാറി മാറി ഭരിച്ച ഇരുമുന്നണികള്‍ക്കും സാധിക്കില്ല. ഇപ്പോള്‍ മെട്രോ റെയിലിന്റെ പേരില്‍ മനുഷ്യ മെട്രൊ സൃഷ്‌ടിക്കുന്നവര്‍ ലക്ഷ്യം വക്കുന്നത്‌ കേവലം രാഷ്‌ട്രീയ മുതലെടുപ്പ്‌ മാത്രമാണ്‌.
ഓരോ പദ്ധതികളും കൊണ്ടുവരുന്നരുടെ കൊടിയുടെ നിറം നോക്കി അതിനെ തുരങ്കം വയ്‌ക്കുന്ന പരിപാടികളാണ്‌ ഇന്ന്‌ കേരളത്തില്‍ നടക്കുന്നത്‌. ഭരണപക്ഷം മുന്നോട്ടു വയ്‌ക്കുന്ന എല്ലാ പരിപാടികളേയും എതിര്‍ക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ കടമ എന്ന്‌ നാം അറിഞ്ഞോ അറിയാതെയോ ധരിച്ചു വച്ചിരിക്കുകയാണ്‌. അതുപോലെ തന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ പ്രതിപക്ഷത്തിന്റേയും ഒപ്പം പൊതുജനങ്ങളുടേയും കൂടി വിശ്വാസ്യത ആര്‍ജ്ജിക്കണം.
ഇതിനെക്കാള്‍ എല്ലാം കഷ്‌ടമായ സംഗതി കേരളത്തിലെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വമാണ്‌. ഇവരെ നിയന്ത്രിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയുന്നുമില്ല. സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും നിയമകുരുക്കില്‍ പെടുത്തി ചുവപ്പു നാടക്കുള്ളില്‍ അനന്തമായി വലിച്ചു നീട്ടി കൊണ്ടു പോകുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചില ഉദ്യോഗസ്ഥരും ഉണ്ട്‌. ചില ഉന്നത ഉദ്യോഗസ്ഥരാകാട്ടെ സര്‍ക്കാരിനെ തന്നെ നിയന്ത്രിക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ വെറും ഒപ്പിടീല്‍ യന്ത്രങ്ങളായി അധപതിക്കുകയും ചെയ്യുന്നു.
പുതുതായി പുറത്തു വന്ന രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപാനുപാതത്തിന്റെ കണക്കുകള്‍ മലയാളികളെ നാണം കെടുത്തുന്നതാണ്‌. ഈയൊരവസരത്തില്‍ വികസനത്തേയും രാഷ്‌ട്രീയത്തേയും രണ്ടായി കാണാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സാധിക്കണം. കഴിവുകെട്ട ദിശാബോധമില്ലാത്ത ഭരണാധികാരികളും, എന്തിനേയും അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷവും, വെള്ളാനകളായ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കളും, നിഷ്‌ക്രിയരായ ജനങ്ങളും ചേര്‍ന്നാണ്‌ നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്നത്‌.

20.
ഭീകരവാദത്തിന്റെ പുതിയ ആയുധം..?

രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ക്ക്‌ ബോംബുകള്‍ വയ്‌ക്കാതെ, കൊലപാതകങ്ങള്‍ നടത്താതെ ഒരു തുള്ളി കണ്ണീരും രക്തവും വീഴ്‌ത്താതെ കലാപങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന പുതിയ ആയുധമായി കള്ള നോട്ടുകള്‍ മാറി കഴിഞ്ഞിരിക്കുന്നു.
പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ള നോട്ടുകളും അതുയര്‍ത്തുന്ന ഭീഷണികളും കേരളത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലത്‌ കഴിഞ്ഞു. കണ്ടൈനറുകളില്‍ കേരള ത്തിന്റെ നഗരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും എത്തപ്പെട്ട കണക്കുകള്‍ ഇല്ലാത്ത കള്ള നോട്ടുകളെ പറ്റിയും അത്‌ കേരളത്തില്‍ സൃഷ്‌ടിച്ച അസന്തുലിതാവസ്ഥയെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ ഒട്ടവസാനിച്ചു വന്നതായിരുന്നു. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ്‌ ഐ ക്കു വേണ്ടി കേരളത്തില്‍ കള്ള നോട്ട്‌ വിതരണം ചെയ്‌ത ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന അബൂബക്കറിന്റെ അറസ്റ്റോടെ വീണ്ടും ഈ ചര്‍ച്ചകള്‍ക്ക്‌ ചിറക്‌ മുളച്ചിരിക്കുകയാണല്ലോ.
ഒരു നാടിന്റെ സമ്പദ്‌ഘടനയേയും അതുവഴി നാടിനേയും തകര്‍ക്കാന്‍ കള്ള നോട്ടുകള്‍ക്ക്‌ എങ്ങിനെ സാധിക്കുമെന്ന്‌ കഴിഞ്ഞകാല കേരള കാഴ്‌ചകള്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. നാടിന്റെ സുരക്ഷക്കു തന്നെ ശാപമായി മാറി കൊണ്ടിരിക്കുന്ന ദേശവിരുദ്ധ ഭീകരവാദ സംഘടനകളൂടെ കൈകളിലേക്ക്‌ ഈ കള്ള നോട്ടുകള്‍ എത്തിയതോടെ നാടിന്റെ അഖണ്‌ഡത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌.
കണ്ടൈനറുകളില്‍ കേരള തീരത്ത്‌ എത്തിയ നോട്ടുകളെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും ആദ്യ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാതെ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ മേല്‍ വര്‍ഗ്ഗീയത ആരോപിച്ച്‌ ഇത്തരം നീക്കങ്ങളെ വെള്ളപൂശാനാണ്‌ ഇവിടുത്തെ ഭരണകൂടങ്ങളും ഒരുവിഭാഗം രാഷ്‌ട്രീയ നേതൃത്വവും ശ്രമിച്ചത്‌. ഏകദേശം പത്തു വര്‍ഷത്തിലധികമായി കേരളത്തിന്റെ മണ്ണിലേക്ക്‌ പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ള നോട്ടുകള്‍ ഒഴുകാന്‍ തുടങ്ങിയിട്ട്‌. ഇക്കാലമത്രയും മാറി മാറി ഭരിച്ച ഭരണ കൂടങ്ങള്‍ സംഘടിത വോട്ടുബാങ്കിനെ ലക്ഷ്യം വച്ച്‌ ഇത്തരം പ്രവര്‍ത്തികളെ കണ്ടില്ലന്നു നടിക്കുകയും ചെയ്‌തു.
മുമ്പ്‌ കള്ള നോട്ടുകള്‍ വ്യാപാര ലക്ഷ്യങ്ങള്‍ക്കു വേണ്ടി കച്ചവടക്കാര്‍ മുഖാന്തിരമാണ്‌ അത്‌ വിനിയോഗിക്കപ്പെട്ടിരുന്നത്‌. മാത്രവുമല്ല കേരളത്തില്‍ വിനിയോഗിക്കപ്പെട്ടിരുന്ന കള്ള നോട്ടുകളുടെ അളവും ഗുണനിലവാരവും കുറവായിരുന്നു. പാക്കിസ്ഥാനില്‍ ഉന്നത ഗുണനിലവാരത്തോടെ കണക്കില്ലാതെ അടിച്ചു കൂട്ടുന്ന കള്ള നോട്ടുകള്‍ ദുബായ്‌ വഴി മംഗലാപുരത്തും കൊച്ചിയുലൂടെയും എല്ലാം വ്യാപകമായി ഇന്ത്യയിലേക്ക്‌ എത്താന്‍ തുടങ്ങിയതോടെ കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും മാറി. മുമ്പ്‌ വ്യാപാര ആവശ്യങ്ങള്‍ക്ക്‌ മാത്രമായി ഉപയോഗിച്ചിരുന്ന കള്ള നോട്ടുകള്‍ ഭീകരവാദ സംഘടനകളുടെ ഏറ്റവും വലിയ ആയുധമായി മാറുകയായിരുന്നു. വിപണിയിലേക്ക്‌ കള്ള നോട്ടുകള്‍ ഒഴുക്കാന്‍ പറ്റുന്ന രീതിയില്‍ കച്ചവടത്തിന്റെ ശൈലിയും മാറ്റപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കുന്നതിന്‌ വാഹനമായും കച്ചവട സ്ഥാപനങ്ങളായും ആ കള്ള നോട്ടുകള്‍ മാറ്റപ്പെട്ടിട്ടുണ്ടന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു.
അതിനായി കണ്ടെത്തിയ ഏറ്റവും സുക്ഷിത മാര്‍ഗ്ഗം റീയല്‍ എസ്റ്റേറ്റ്‌ മേഖലയാണ്‌. അതുവരെ കേരളത്തില്‍ വന്‍ നഗരങ്ങളിലൊഴികെ മറ്റിടങ്ങളില്‍ അത്ര പ്രചാരമില്ലാതിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. അധ്വാനമില്ലാത്ത പണം ആയതുകൊണ്ടു തന്നെ ചോദിക്കുന്ന വിലക്ക്‌ വസ്‌തു വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തയ്യാറായതോടെ വില്‍ക്കാന്‍ ഉദ്ദേശമില്ലാതിരുന്നവര്‍ വരെ മോഹവിലക്ക്‌ ഭൂമി വില്‍ക്കാന്‍ തയ്യാറായി. ഫലമോ കള്ള നോട്ടുകള്‍ യാതൊരു തടസ്സവും ഇല്ലാതെ കേരളത്തിന്റെ മാര്‍ക്കറ്റില്‍ കുത്തിയൊഴുക്കുവാനും അതുവഴി കേരളത്തിലെ തന്ത്രപ്രധാനമായ മേഖലകളിലെല്ലാം ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവരുവാനും നാടിന്റെ സമ്പത്ത്‌ കൈപ്പിടിയിലൊതുക്കുവാനും ഒരു വിഭാഗത്തിന്‌ സാധിച്ചു. ഇത്തരത്തില്‍ നടന്ന വ്യാപകമായ ഭൂമി കച്ചവടങ്ങളിലെല്ലാം കള്ളനോട്ടിന്റെ സ്വാധീനം ഉണ്ടാകാമെന്ന്‌ സംശയം ഉയര്‍ന്നിരുന്നു. ഇത്തരം വ്യാപാരങ്ങളെ നിരീക്ഷിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഭരണകൂടങ്ങളും ബന്ധപ്പെട്ട അധികാരികളും അന്ന്‌ തയ്യാറായില്ലന്നു മാത്രല്ല ഇത്തരം സംശയങ്ങള്‍ ഉന്നയിച്ചവരെ ഒറ്റപ്പെടുത്തുവാനുമാണ്‌ അവര്‍ അക്കാലത്ത്‌ തയ്യാറായത്‌.
ഇത്തരത്തില്‍ വ്യാപിച്ചു കഴിഞ്ഞ കള്ളനോട്ടുളെ തിരിച്ചറിയാനോ പടിച്ചെടുത്ത്‌ നശിപ്പിക്കാനോ കഴിയാത്ത വിധത്തില്‍ കേരള സമൂഹത്തില്‍ ലയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അവയെ കൂടി അംഗീകരിക്കേണ്ട അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ കള്ള നോട്ടുകാര്‍ക്കെതിരെ നടക്കുന്ന അന്വേഷണം മുന്നോട്ടു പോകുകയില്ല എന്നത്‌ വ്യക്തം. അന്വേഷകരുടെ കൈകള്‍ വേണ്ടപ്പെട്ടവരിലേക്കു നിങ്ങുമെന്നു വന്നാല്‍ ആ കൈകള്‍ തന്നെ ഇല്ലാതാക്കാന്‍ തക്ക ഭരണ സ്വാധീനവും കൈകരുത്തും ഈ ശ്രൃംഖല എന്നേ നേടിയിരിക്കുന്നു. ഇഛാശക്തിയുള്ള ഒരു ഭരണ കൂടത്തിന്റെ അഭാവത്തില്‍ ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരും കുറ്റവാളികളും ഈ കള്ളപ്പണത്തിന്റെ തന്നെ ബലത്തില്‍ തുടര്‍ന്നും സമൂഹത്തില്‍ മാന്യന്‍മാരായി ഞെളിഞ്ഞു നടക്കുക തന്നെ ചെയ്യും. ഭരണം നിയന്ത്രിക്കുന്ന കൈകളിലേക്കു വരെ അന്വേഷണത്തിന്റെ കുന്തമുന എത്തിനില്‍ക്കുമ്പോള്‍ അന്വേഷണവും അനന്തര നടപടികളും എങ്ങുമെത്തില്ലന്ന്‌ ഉറപ്പാണ്‌.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ ഭൂമി ഇടപാടുകളെയും അതിന്റെ പിന്നിലെ ആളുകളുടെ പണത്തിന്റെ ഉറവിടത്തേയും പറ്റി അന്വേഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായാല്‍ കേരളത്തിലേക്ക്‌ ഒഴികിയെത്തിയ കള്ള നോട്ടുകളുടെ വ്യാപ്‌തിയും അതിന്റെ ഉപഭോക്താക്കളേയും നിഷ്‌പ്രയാസം കണ്ടെത്താനാവും. ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍ അവസാനിപ്പിച്ച്‌ കാര്യക്ഷമവും ആത്മാര്‍ഥവുമായ നടപടികള്‍ ഉണ്ടായില്ലങ്കില്‍ കേരളം തീവ്രവാദത്തിന്റേയും കള്ള നോട്ടുകളുടേയും പ്രഭവ സ്ഥാനമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

21. 
ആന്റണിയുടെ മൗനം വാചാലമായത്‌ എന്തിനു വേണ്ടി..? 

ഏ. കെ. ആന്റണി അങ്ങിനെയാണ്‌. എപ്പോഴും മൗനമായിരിക്കും, വല്ലപ്പോഴുമേ വായ്‌ തുറക്കുകയുള്ളു. പക്ഷെ കേരളത്തില്‍ വന്ന്‌ വായ്‌ തുറന്നാല്‍ അത്‌ ആരെയെങ്കിലും ലക്ഷ്യം വച്ചായിരിക്കും. ഇപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടി ആയപ്പോള്‍ പുറത്തു വരുന്ന വാക്കുകള്‍ക്ക്‌ മിസൈലിന്റെ ശക്തി ഉണ്ടാവുക സ്വഭാവികം. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയവും യു ഡി എഫ്‌ സംവിധാനവും കലങ്ങിമറിഞ്ഞ്‌ ഒരു പരുവത്തില്‍ എത്തി പരിഹാരം കാണാനാവാതെ ഉലയുന്ന അവസരത്തിലാണ്‌ ഇത്തവണത്തെ വായ്‌ തുറക്കല്‍ എന്നതും ശ്രദ്ധേയമാണ്‌.
ഒരുകാലത്ത്‌ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ്‌ എന്ന്‌ പറഞ്ഞാല്‍ ആന്റണി ഗ്രൂപ്പ്‌ ആയിരുന്നു. എന്നാല്‍ ഇന്ന്‌ എ ഗ്രൂപ്പിന്റെ നേതാവ്‌ ഉമ്മന്‍ ചാണ്ടിയാണ്‌. ആന്റണി എ ഗ്രൂപ്പി ല്‍ നിന്നും പുറത്തു പോയി എന്നു മാത്രമല്ല ഇപ്പോള്‍ അദ്ദേഹം ഐ ഗ്രൂപ്പിന്റെ വക്കീലായി മാറിയിട്ടുണ്ടന്നും എ ഗ്രൂപ്പുകാര്‍ സംശയിക്കുന്നു. ഇത്തരം സംശയങ്ങള്‍ക്ക്‌ ചിറക്‌ മുളച്ചിരിക്കുമ്പോള്‍ തന്നെ ആന്റണി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തു വന്നതും ശ്രദ്ധേയമാണ്‌.
ഇപ്പോഴത്തെ യു ഡി എഫ്‌ സര്‍ക്കാരിന്റെ വ്യവസായ നയത്തെ തുറന്ന്‌ എതിര്‍ത്തതിലൂടെ ആന്റണി ലക്ഷ്യം വയ്‌ക്കുന്നത്‌ മുസ്ലീം ലീഗിനേയും അതുവഴി സര്‍ക്കാരിന്റെ തലവനായ ഉമ്മന്‍ ചാണ്ടിയേയും തന്നെ ആണന്നത്‌ പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌. വ്യവസായ വകുപ്പ്‌ കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ നാട്ടില്‍ വികസനം കൊണ്ടു വരുന്നതിനല്ല മറിച്ച്‌ നാടിന്റെ സമ്പത്തുകള്‍ അടിച്ചുമാറ്റുവാനാണ്‌ കൂടുതല്‍ താത്‌പര്യമെന്നു ആന്റണി പറയാതെ പറയുകയും ചെയ്‌തു. ഒപ്പം ഇടതുപക്ഷത്തെ അല്‌പം സുഖിപ്പിക്കുക കൂടി ചെയ്യാന്‍ ആന്റണി മറന്നില്ല.
ആദര്‍ശ ധീരനെന്നൊക്കെ പറയുമെങ്കിലും ആന്റണിക്ക്‌ പാമ്പിന്റെ പകയാണുള്ളതെന്നാണ്‌ അദ്ദേഹത്തോട്‌ അടുപ്പം ഉള്ളവര്‍ പറയുന്നത്‌. ആന്റണിയെ വേദനിപ്പിച്ചവരെ എത്രകാലം കഴിഞ്ഞായാലും വെറുതെ വിടില്ലന്നാണ്‌ കേള്‍വി. ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലിക്കുട്ടിയോടും തീര്‍ത്ത തീരാത്ത പക ആന്റണിയുടെ മനസ്സില്‍ കിടപ്പുണ്ടു താനും. ആ പകയ്‌ക്ക്‌ ആസ്‌പദമായ സംഭവങ്ങളുടെ തുടക്കവും ഇതേ പോലെ ഒരു വേദിയില്‍ ഒരു സത്യം തുറന്നു പറഞ്ഞതു മുതലാണ്‌.
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച്‌ അനര്‍ഹമായത്‌ പലതും നേടിയെടുക്കുന്നുണ്ട്‌ എന്ന സത്യം മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ തന്നെ ഒരിക്കല്‍ ആന്റണി തുറന്നടിച്ചിരുന്നു. ആ പ്രസ്‌താവന കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. മുമ്പ്‌ ചാരക്കേസിന്റെ പേരില്‍ കരുണാകരനെ പാതി വഴിയില്‍ ഇറക്കി വിട്ട്‌ മുഖ്യമന്ത്രി ആയ ആന്റണിയെ പുറത്താക്കാന്‍ ഈ അവസരം ഐ ഗ്രൂപ്പുകാര്‍ മുസ്ലീംലീഗിനെ കൂട്ടു പിടിച്ചു വിനിയോഗിക്കുകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍ ആന്റണിയുടെ ഏറ്റവും വിശ്വസ്‌ത വിധേയനായ ഉമ്മന്‍ ചാണ്ടി ആന്റണിയെ വേണ്ടും വിധം സഹായിച്ചില്ലന്നു മാത്രമല്ല മുസ്ലീം ലീഗിനൊപ്പം ചേര്‍ന്ന്‌ ആന്റണിയെ മാറ്റി മുഖ്യമന്ത്രി കസേര കൈക്കലാക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ക്ക്‌ കേരളത്തിലെ സഭകളുടെ അനുഗ്രഹവും ഒപ്പം ഒരു പത്ര സ്ഥാപനത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. ആന്റണിയുടെ മുഖ്യ മന്ത്രി കസേര അങ്ങിനെ നഷ്‌ടപ്പെടുകയും ചെയ്‌തു.
തുടര്‍ന്നുള്ള കാലം ആന്റണിയുടെ രാഷ്‌ട്രീയ ഗ്രാഫ്‌ ഉയര്‍ച്ചയിലേക്ക്‌ ആയിരുന്നെങ്കിലും മുഖ്യമന്ത്രി കസേര നഷ്‌ടപ്പെട്ടതിലും കേരളത്തില്‍ സ്വന്തം അനിയായികളില്‍ നിന്നു പോലും ഉണ്ടായ അപമാനവും അദ്ദേഹത്തിന്‌ മറക്കാന്‍ കഴിയുന്നത്‌ ആയിരുന്നില്ല. അതില്‍ ആന്റണിയെ ഏറെ വേദനിപ്പിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ ചുവടുമാറ്റം ആയിരുന്നത്രെ. അതുകൊണ്ടു തന്നെ മുസ്ലീം ലീഗിനോടും ഉമ്മന്‍ ചാണ്ടിയോടും ഉള്ള പക മനസ്സില്‍ കിടന്നു നീറുന്നുണ്ടന്നു വേണം കരുതാന്‍.
കേരള ഭരണം കോണ്‍ഗ്രസ്സ്‌ മുസ്ലീം ലീഗിന്റെ കാല്‍ക്കല്‍ അടിയറവച്ചു എന്ന്‌ ആരോപിച്ച്‌ നായര്‍- ഈഴവ നേതാക്കളുടെ നേതൃത്വത്തില്‍ ഹൈന്ദവ ഏകീകരണത്തിന്റെ നീക്കങ്ങള്‍ ആരംഭിച്ച സമയത്തും കേരളത്തില്‍ എത്തിയ ആന്റണി അതിന്‌ അനുകൂലമായ പ്രസ്‌താവനകള്‍ നടത്തിയതും ശ്രദ്ധേയമാണ്‌. സംഘടിത സമുദായങ്ങളെ നേട്ടം ഉണ്ടാക്കുന്നുള്ളൂ എന്നും അതുകൊണ്ട്‌ ഹൈന്ദവ സമൂഹം സംഘടിത ശക്തി ആവണമെന്നുമാണ്‌ ആന്റണി പ്രസംഗിച്ചത്‌. ചെറുകോല്‍പ്പുഴയിലായിരുന്നു ആ പ്രസംഗം എന്നു തോന്നുന്നു.
ഇത്തരത്തിലുള്ള പകയുടെ തുടര്‍ച്ചതന്നെയാണ്‌ ബ്രഹ്മോസുമായി ബന്ധപ്പെടുത്തി സര്‍ക്കാരിനും വ്യവസായ വകുപ്പിനുമെതിരെ ആഞ്ഞടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. കേരളത്തില്‍ നടക്കുന്ന അഴിമതികളേയും പകല്‍ കൊള്ളകളേയും കുറിച്ച്‌ ഒരു തുറന്ന ചര്‍ച്ചക്കു തന്നെ വഴിയോരുക്കുവാന്‍ എന്തായാലും ഈ പരാമര്‍ശങ്ങള്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു.
ശനിയാഴ്‌ച കാസര്‍കോട്‌ ആന്റണി തന്റെ പ്രസ്‌താവന നിക്ഷേധിച്ചില്ലങ്കില്‍ കുഞ്ഞാലിക്കുട്ടി ആഞ്ഞടിക്കുമെന്നാണ്‌ പത്രവാര്‍ത്തകള്‍ കണ്ടത്‌. എന്നാല്‍ പറഞ്ഞതിനെ ഒന്നും നിക്ഷേധിച്ചിട്ടല്ലന്നു മാത്രമല്ല നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയുമാണ്‌ ആന്റണി ചെയ്‌തത്‌. മുസ്ലീം ലീഗാകട്ടെ തന്ത്രപരമായി വിഷയത്തില്‍ നിന്നും പിന്‍മാറാനാണ്‌ ശ്രമിക്കുന്നതും.
ഇത്‌ ഈ വിഷയത്തിന്റെ ഒരു വശമാണങ്കില്‍ ഇതിന്‌ ഒരു മറുവശം കൂടി ഉണ്ട്‌. അതുകൂടി കാണാതെ പോകുന്നത്‌ ശരിയല്ലല്ലോ. ആന്റണിയെക്കുറിച്ച്‌ മുമ്പ്‌ കേട്ടിട്ടുള്ള ഒരു പ്രധാന ആരോപണം സ്വന്തം ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ പല ചെപ്പടി വിദ്യകളും കാട്ടുന്ന ആളാണ്‌ ആന്റണി എന്നാണ്‌. നാം ഒരു കാര്യം ചിന്തിക്കുക തന്റെ കേരള സന്ദര്‍ശന വേളയില്‍ ആന്റണി ഇത്തരം ഒരു പരാമര്‍ശം നടത്തിയില്ല എന്നു കരുതുക, എങ്കില്‍ യു.പി.എ. സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരനായ ആന്റണി കേരളത്തില്‍ എത്തുമ്പോള്‍ പത്രക്കാര്‍ക്ക്‌ ചോദിക്കുവാനുള്ളതും പ്രതിപക്ഷങ്ങള്‍ക്ക്‌ പറയുവാനുള്ളതും ചര്‍ച്ച ചെയ്യപ്പെടുന്നതും യു.പി.എ യുടെ അഴിമതിക്കഥകള്‍ തന്നെയായിരിക്കില്ലെ ...? ചര്‍ച്ച ചെയ്യപ്പെടുക. പ്രതിരോധ ഇടപാടുകളിലും ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണത്തിലും അടക്കം ആന്റണിക്ക്‌ എതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും സോണിയാ കുടുംബവും കേന്ദ്ര സര്‍ക്കാരും ഒന്നടങ്കം അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ മുഖം നഷ്‌ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്‌ ആന്റണിയുടെ കുശാഗ്ര ബുദ്ധി കൊണ്ടായിരിക്കില്ലെ. ആന്റണിക്കും അദ്ദേഹം രണ്ടാമനായ യു.പി.എ. സര്‍ക്കാരിനും സോണിയ കുടുംബത്തിനും എതിരെയുള്ള അഴിമതിക്കഥകള്‍ വിവാദ തിരിശ്ശിലകള്‍ കൊണ്ടു മൂടി വയ്‌ക്കാന്‍ ഈ വിവാദ പ്രസ്‌താവനകള്‍ക്ക്‌ സാധിച്ചിരിക്കുന്നു. എന്തിനേറെ പറയുന്നു കേരളത്തിലെ പ്രതിപക്ഷവും അവരുടെ ദേശീയ നേതൃത്വവും ആന്റണിക്കും അതുവഴി കേന്ദ്രസര്‍ക്കാരിനും ഈ പ്രസ്‌താവനയിലൂടെ ക്ലീന്‍ ചീട്ട്‌ നല്‍കിയിരിക്കുന്നു. ഒരു വെടിക്ക്‌ രണ്ടു പക്ഷികള്‍ എന്ന വേട്ടക്കാരന്റെ തന്ത്രം തന്നെ ആന്റണി ഇവിടെ വിജയിപ്പിച്ചിരിക്കുന്നു. ആന്റണിയുടെ കേരള പര്യടന കാലത്ത്‌ ഒരിക്കല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ ചര്‍ച്ചയായിട്ടില്ലന്നതും ഇതിന്റെ തെളിവാണ്‌. രാഷ്‌ട്രീയം ഇങ്ങനെയാണ്‌ ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകു.

22. 
ഇസ്രയേലും താക്കറെയും പിന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും.. 

പുതിയ ലോക ക്രമത്തില്‍ ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഓരോ വ്യക്തിയുടേയും ജീവിതക്രമത്തില്‍ ഒഴിവാക്കാനാവാത്ത സംഗതികളായി മാറിയിരിക്കുന്നു. യുവതലമുറകള്‍ മാത്രമല്ല പ്രായമായവര്‍ വരെ ഇന്ന്‌ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സജീവമാണ്‌. ജനസംഖ്യാക്രമത്തില്‍ ലോകത്തെ വേര്‍തിരിക്കുമ്പോള്‍ ഇന്ന്‌ മൂന്നാം സ്ഥാനം ഫെയിസ്‌ ബുക്കിനുണ്ടത്രെ ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഫെയ്‌സ്‌ ബുക്കില്‍ ഉണ്ടന്നു കണക്കാക്കപ്പെടുന്നു.
അതുകൊണ്ടു തന്നെ ലോകമെമ്പാടും നടക്കുന്ന പ്രശ്‌നങ്ങള്‍ അനു നിമിഷം ഏല്ലായിടങ്ങളിലും എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ക്ക്‌ സാധിക്കുന്നു. പല രാജ്യങ്ങളിലേയും ഭരണങ്ങള്‍ വരെ അട്ടിമറിക്കപ്പെട്ടതില്‍ ഇത്തരം സൈറ്റുകള്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍ കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇത്തരം സൈറ്റുകള്‍ അസഹിഷ്‌ണുതാ വാദികളുടെ കേളിരംഗമായി അധപതിച്ചു കൊണ്ടിരിക്കുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഏതൊരുവിഷയത്തെക്കുറിച്ചുമുള്ള ആരോഗ്യകരമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകുന്നത്‌ നല്ലതാണ്‌. എന്നാല്‍ വിലകുറഞ്ഞ പ്രയോഗങ്ങളിലേക്കും മറ്റും ഇത്തരം ചര്‍ച്ചകള്‍ മാറിപോകുന്നണ്ടന്നതാണ്‌ വസ്‌തുത.
സമീപകാലത്ത്‌ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു വിഷയങ്ങളാണ്‌ ഇസ്രയേല്‍- പാലസ്‌തീന്‍ വിഷയവും ബാല്‍ താക്കറെയുടെ മരണവും. കസബിന്റെ തൂക്കികൊലയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്‌. ഇത്തരം സംഭവങ്ങളെക്കുറിച്ച്‌ ഉയര്‍ന്നു വന്ന ചര്‍ച്ചകളില്‍ മുഴങ്ങി കേട്ടത്‌ ആശയസംവാദങ്ങള്‍ക്കുപ്പുറം മതപരമായ വിഷയങ്ങളായി ചുരങ്ങിയതായാണ്‌. ഭാരതീയമായ എന്തിനേയും തള്ളിപ്പറയുന്നതും അവഹേളിക്കുന്നതും ഒരു ഫാഷനായി കാണുന്നവരാണ്‌ ഇവിടുത്തെ അഭിനവ പുരോഗമനക്കാര്‍.
ഇസ്രയേല്‍ പാലസ്‌തീന്‍ വിഷയങ്ങള്‍ അപര്യഹാരമായ വിഷയങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നവര്‍ എല്ലാം 65 വര്‍ഷത്തെ ഇസ്രയേലിന്റെ ക്രൂരതകളെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ വിഷയം ആരംഭിച്ചിട്ട്‌ നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞു എന്ന സത്യം ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ചരിത്രാതീത കാലത്തു തന്നെ ആ പോരാട്ടം ആരംഭിച്ചിട്ടുള്ളതാണ്‌. ബൈബിളിന്റെ പഴയ നിയമത്തിലും , തോറയിലും, ഖുര്‍ ആനിലും എല്ലാം ഇതിനെക്കുറിച്ചുള്ള വ്യക്തമായ പ്രതിപാദ്യങ്ങളുണ്ട്‌. അതായത്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിന്നിച്ചിതറി പോയ യഹൂദന്‍മാര്‍ ഒന്നു ചേര്‍ന്ന്‌ 65 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുതിയ രാജ്യമുണ്ടായപ്പോള്‍ ഉണ്ടായ പ്രശ്‌നമല്ല ഇതെന്നര്‍ത്ഥം. അബ്രഹാമിന്റെ മകനായ ഇസഹാക്കിന്റെ വംശാവലിയില്‍ പെട്ടവരാണ്‌ യഹൂദന്‍മാര്‍ എന്നു കരുതപ്പെടുന്നു. ഖുര്‍ ആനില്‍ ഇവരെ പൊതുവെ പരാമര്‍ശിക്കുവാന്‍ ഉപയോഗിക്കുന്ന പ്രയോഗം ബനി ഇസ്ര ഈല്‍ എന്നാണത്രെ. ഇസഹാക്കിന്റെ പുത്രനായ യാക്കൂബിന്റെ മറ്റൊരു പേരാണ്‌ ഇസ്ര ഈല്‍. ഇസ്രയേല്‍ പാലസ്‌തീന്‍ പോരാട്ട കഥകള്‍ പല പേരുകളിലും രൂപങ്ങളിലും ആ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ വിവരിക്കുന്നുണ്ട്‌.
ദൈവത്തെ അതിജയിച്ചവര്‍ എന്ന നിലയില്‍ ദൈവത്തിനു ഏറ്റവും സ്വീകാര്യരാണ്‌ തങ്ങള്‍ എന്ന്‌ ഇസ്രായേലുകാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവര്‍ എന്ന നിലയില്‍ ദൈവത്തിന്റെ വെറുക്കപ്പെട്ട സന്തതികളാണ്‌ ഇസ്രായേലുകാര്‍ എന്ന്‌ മറ്റുള്ളവരും ചിന്തിക്കുന്നു. അതുകൊണ്ട്‌ തന്നെ ലോകത്ത്‌ ഏറ്റവും പീഡിപ്പിക്കപ്പെട്ടിട്ടുള്ള ജനത യഹൂദന്‍മാരാണന്നാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലും ഇവര്‍ക്ക്‌ പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുമുണ്ട്‌.
കുറഞ്ഞത്‌ നാലായിരം വര്‍ഷത്തെ എങ്കിലും ചരിത്രമുള്ള പാലസ്‌തീന്‍ ഇസ്രയേല്‍ പ്രശ്‌നത്തിന്‌ ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന്‌ കരുതാനും ആകില്ല. തങ്ങളെ തന്നെയല്ലാതെ മറ്റൊന്നിനേയും അനുസരിക്കില്ല എന്ന ധാര്‍ഷ്‌ട്യം ഇസ്രയേല്‍ വച്ചുപുലര്‍ത്തുന്നിടത്തോളം കാലം ഈ പ്രശ്‌നം നീണ്ടു പോകുമെന്നര്‍ത്ഥം.
എന്നാല്‍ പശ്ചിമേഷ്യയുടെ മുഴുവന്‍ സമാധാനന്തരീക്ഷത്തേയും ഭംഗം വരുത്തുന്ന ഈ പ്രശ്‌നം ഏക പക്ഷീയമാണ്‌ എന്നു കരുതാനും വയ്യ. ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളിലൊന്നിലും ഇസ്രയേലിന്റെ വാദഗതികള്‍ ഉയര്‍ന്നു കേള്‍ക്കുന്നില്ല എന്നതാണ്‌ അതിനു പ്രധാന കാരണം. ഇതിനെ ഒരു മതത്തിന്റെ പ്രശ്‌നമായി കാണുന്നതും ശരിയല്ല. ഇസ്രയേലിന്റെ ആക്രമണങ്ങളെ സ്‌ത്രീകളേയും കുട്ടികളേയും മനുഷ്യ കവചങ്ങളാക്കി പ്രതിരോധിക്കുവാനും അതുവഴി ലോകമനസാക്ഷിക്കുമുന്നില്‍ ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കാനും ഹമാസ്‌ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ്‌ ഇസ്രയേല്‍ പക്ഷത്തിന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്ന്‌. ഇത്‌ ശരിയാണങ്കില്‍ ഹമാസ്‌ ചെയ്യുന്നതും തികഞ്ഞ മനുഷ്യാവകാശ ലംഘനം തന്നെയാണ്‌. ഇതും എതിര്‍ക്കപ്പെടേണ്ടതു തന്നെ. പക്ഷെ ഹമാസുകള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണ്‌ എന്ന കാരണത്താല്‍ തന്നെ ഇസ്രയേലിനെ ന്യായീകരിക്കാന്‍ മുതിരുന്നതും ശരിയല്ല. എന്തിനേയും മതത്തിന്റെ കണ്ണില്‍ കൂടി തന്നെ കാണേണ്ട കാര്യവുമില്ല. മതമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങള്‍ തമ്മില്‍ ഇന്നു കാണുന്ന പ്രശ്‌നം ഉണ്ടാകേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യമ്പോള്‍ നാം പാലിക്കേണ്ട സത്യസന്ധത അല്‌പമെങ്കിലും പാലിച്ചാല്‍ പകുതി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും.
ഇതേ പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമാണ്‌ താക്കറെയുടെ മരണം. താക്കറെയുടെ മരണവാര്‍ത്തയെ വലിയ സന്തോഷത്തോടെ സ്വീകരിക്കുവാനും അദ്ദേഹത്തെ അപമാനിക്കുവാനും കേരള ബുദ്ധിജീവികള്‍ പലര്‍ക്കും വലിയ ആവേശമായിരുന്നു. താക്കറെ ആരായിരുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച അന്ത്യയാത്ര. എണ്‍പതുകളില്‍ പ്രാദേശിക വാദം ഉയര്‍ത്തിയ താക്കറെ പിന്നീട്‌ ആ നയം തിരുത്തുകയും തികഞ്ഞ ദേശീയ വാദി ആയി മാറുകയും ചെയ്‌തു എന്ന സത്യം നാം വിസ്‌മരിച്ചു കൂടാ. ഇന്ന്‌ ഇന്ത്യയില്‍ കേരളം വിട്ടാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള നഗരം മൂംബൈ ആണന്ന സത്യവും നാം വിസ്‌മരിച്ചു കൂടാ. അന്നത്തെ ചില പ്രശ്‌നങ്ങള്‍ അത്തരത്തില്‍ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അതേ തെറ്റ്‌ വീണ്ടും വീണ്ടും അദ്ദേഹം ആവര്‍ത്തിക്കുകയാണങ്കില്‍ അദ്ദേഹത്തെ എതിര്‍ക്കുക തന്നെ വേണം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ പോലും ശിവസേന പ്രാദേശിക വാദം ഉയര്‍ത്തുകയോ മലയാളികള്‍ അടക്കമുള്ളവര്‍ക്കെതിരെ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയോ ചെയ്‌തിട്ടില്ലന്ന സത്യവും നാം വിസ്‌മരിച്ചു കൂടാ. യാതൊരു പ്രകോപനവും ഇല്ലാതെ കുവൈറ്റിനെ കടന്നാക്രമിക്കുകയും മലയാളികള്‍ അടക്കം അനേക ലക്ഷം ആളുകളെ നിരാലംബരാക്കുകയും ചെയ്‌ത സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ കണ്ണീര്‍ വാര്‍ത്ത വരാണ്‌ ഇന്ന്‌ താക്കറെക്കെതിരെ രംഗത്തു വന്നതെന്നതും വിരോധഭാസമായിരിക്കുന്നു.മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ മലയാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വായുമടച്ച്‌ മിണ്ടാതിരുന്നവരാണ്‌ ഈ ആഭിനവ ബുദ്ധിജീവികള്‍ എന്നതും മറക്കരുത്‌.
ഇത്തരത്തില്‍ തരത്തിനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷകര്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേയും നീതി നിക്ഷേധങ്ങളും കണ്ടില്ലന്നു നടിക്കുന്നതും ശരിയല്ല. പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ ശരിയും തെറ്റും അപ്പപ്പോള്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ന്‌ ഞാനും വിചാരണക്കു വിധേയനാക്കപ്പെടും . അത്‌ നാളെ നിങ്ങളെയും വിചാരണചെയ്യുമെന്നും മറക്കരുത്‌. അനീതിയും അക്രമവും ആരു കാണിച്ചാലും അത്‌ എതിര്‍ക്കപ്പെടണം.

23. 
ശബരിമല : ഇരിക്കുന്ന കൊമ്പ്‌  മുറിക്കാന്‍ കേരളം കൂട്ട്‌ നില്‍ക്കരുത്‌ 

മറ്റൊരു ശബരിമല സീസണ്‍ കൂടി അരംഭിച്ചു, ഒപ്പം വിവാദങ്ങളും. ശബരിമല തീര്‍ത്ഥാടനത്തെ അട്ടി മറിക്കുവാനും ശബരിമലയുടെ പരിശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുവാനും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്ന പ്രചരണം കുറച്ചു വര്‍ഷങ്ങളായി സ്ഥിരം പല്ലവിയാണ്‌. മുന്‍കാലങ്ങളില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്‌ സംഘ പരിവാര്‍ സംഘടനകളായിരുന്നു എങ്കില്‍ ഇക്കുറി എന്‍ എസ്സ്‌ എസ്സും, എസ്‌ എന്‍ ഡി.പി. യും അടക്കമുള്ള സംഘടനകളും ഈ ആരേപണം ശക്തമായി ഉന്നയിച്ചിരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കാണുമ്പോഴും ഓരോ തീര്‍ത്ഥാടനക്കാലം അടുക്കുമ്പോഴും ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുമ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഈ ആരോപണങ്ങളില്‍ കഴമ്പ്‌ ഉണ്ടാകാം എന്നു തന്നെയാണ്‌.
മുല്ലപ്പെരിയാര്‍ പ്രശ്‌നവും ദേശീയ കടുവാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും, ജയമാല പ്രശ്‌നവും എല്ലാം ഓരോ തീര്‍ത്ഥാടന കാലം അടുത്തു വരുമ്പോഴും ഉയര്‍ത്തികൊണ്ടുവന്ന്‌ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും അതോടൊപ്പം തന്നെ ശബരിമലയിലെ പ്രസാദ വിതരണത്തേക്കുറിച്ചുള്ള കപട പ്രചരണങ്ങള്‍ അഴിച്ചു വിട്ട്‌ ശബരിമലയുടെ പരിശുദ്ധിയെ ഇല്ലാതാക്കാനും കാലാകാലങ്ങളായി ശ്രമിച്ചുവരുന്നതിന്റെ സമീപ ഉദാഹരണങ്ങള്‍ മാത്രമാണിത്‌. അരവണക്കും അപ്പത്തിനും എതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ഇതിന്റെ എല്ലാം ഭാഗമാണന്ന്‌ വേണം കരുതാന്‍. ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്‌. ഇത്തരം ഗൂഢാലോചന നടത്തുന്നവര്‍ക്ക്‌ ശബരിമലയുമായി ബന്ധപ്പെട്ട ഒരുവിഭാഗം ആളുകള്‍ വിഷയങ്ങള്‍ ഇട്ടു നല്‍കുന്നതും പതിവാണ്‌. ഇത്തരം ആളുകളെയെല്ലാം നിയന്ത്രിക്കേണ്ട ദേവസ്വം ബോര്‍ഡും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ്‌ ഈ വിഷയത്തില്‍ പാലിക്കുന്നതും.
ശബരിമല തീര്‍ത്ഥാടനം കൊണ്ട്‌ കേരളത്തിലെ ഹൈന്ദവ ജന വിഭാഗങ്ങള്‍ക്ക്‌ യാതൊരു ഭൗതിക നേട്ടങ്ങളും ഉണ്ടാകുന്നില്ലന്നതാണ്‌ സത്യം. കാരണം ശബരിമലയില്‍ നേരിട്ടും പരോക്ഷവുമായി എത്തുന്ന മുഴുവന്‍ വരുമാനങ്ങളും ആത്യന്തികമായി എത്തിച്ചേരുന്നത്‌ കേരളത്തിന്റെ പൊതു ഖജനാവിലാണ്‌. അല്ലാതെ ഏതെങ്കിലും ഹൈന്ദവ സംഘടനകളുടെ പോക്കറ്റിലല്ല. എന്നിട്ടും കേരളീയ സമൂഹത്തിലെ ഒരു വിഭാഗം ഈ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോഴാണ്‌ ഇതിനു പിന്നിലെ ഗൂഢാലോചനയോക്കുറിച്ച്‌ സംശയം ഉണ്ടാകുന്നത്‌. ഈ തീര്‍ത്ഥാടന കാലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ മറ്റ്‌ മതസ്ഥരാണ്‌ എന്ന്‌ പറഞ്ഞാല്‍ പോലും അതില്‍ അതിശയോക്തി ഉണ്ടന്നു കരുതിന്നില്ല. കാരണം കേരള ഖജനാവിലെ പണം ഇന്ന്‌ കൂടുതലായും വന്നു ചേരുന്നതും കേരളത്തില്‍ ഏറെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്ളതും ആ വിഭാഗങ്ങള്‍ക്കാണല്ലോ.
കേരളത്തിലെ വാര്‍ഷിക സമ്പദ്‌ഘടനക്ക്‌ ഇത്രയധികം സഹാകരമായ മറ്റൊരു സംഭവവും കേരളത്തിലില്ല. രണ്ട്‌ മാസം കൊണ്ട്‌ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വഴിപാടുകള്‍ നടത്തുന്ന പണം മാത്രമല്ല ഈ തീര്‍ത്ഥാടനം കൊണ്ടുള്ള നേട്ടം. കേരളത്തിലെ തെരുവോരങ്ങളില്‍ കരിക്ക്‌ വില്‍ക്കുന്നവര്‍ മുതല്‍ പെട്രോള്‍ പമ്പുകള്‍ വരെയുള്ള കച്ചവടക്കാരിലൂടെയും മറ്റുമായി ഒരു തീര്‍ത്ഥാടന കാലത്ത്‌ കേരളത്തിലേക്ക്‌ എത്തുന്ന പണം ആയിരം കോടിയലധികം വരുമെന്നാണ്‌ കണക്കാക്കുന്നത്‌. അപ്പോള്‍ ഈ തീര്‍ത്ഥാടനം കൊണ്ട്‌ നേട്ടമുണ്ടാക്കുന്നത്‌ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പതിനായിരക്കണക്കായ ചെറുതും വലുതുമായ കച്ചവടക്കാരുമാണ്‌. ഇതില്‍ ഹിന്ദു നാമധാരികള്‍ വളരെക്കുറവെ കാണുകയുള്ളൂ. എന്നിട്ടും നാടിന്റെ സമ്പദ്‌ഘടനയെ ഒരളവുവരെ താങ്ങി നിര്‍ത്തുന്ന ശബരിമലയെ നിലനിര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനു പകരം സര്‍ക്കാരാകട്ടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക്‌ ചൂട്ടു പിടിക്കുകയാണ്‌ ചെയ്യുന്നത്‌. സര്‍ക്കാരിന്റെ ഈ നടപടി ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നതിന്‌ സമമാണന്ന്‌ അവര്‍ തിരിച്ചറിയുന്നില്ല. മുമ്പ്‌ ട്രഷറി ബാന്‍ നിലനിന്നിരുന്ന കാലത്ത്‌ ട്രഷറി സ്‌തംഭനത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തിയിരുന്നത്‌ ശബരിമലയാണ്‌.
രാജ്യത്തിന്റെ ഖജനാവിലേക്ക്‌ ഒരു രൂപാ പോലും ലഭിക്കാത്ത മറ്റ്‌ മതസ്ഥരുടെ ആഭ്യന്തരവും വിദേശീയവുമായ തീര്‍ത്ഥാടനങ്ങള്‍ക്കെല്ലാം സര്‍ക്കാരുകള്‍ സബ്‌സിഡികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഖജനാവ്‌ നിറക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ഒരാനുകൂല്യവും നല്‍കുന്നില്ലന്നു മാത്രമല്ല ഓരോ ഇനങ്ങളിലും അധിക ചാര്‍ജും ഈടാക്കുകയും ചെയ്യുന്നു. ഒരോ ശബരിമല സീസണും കേരളത്തിലെ പൊതു സമൂഹത്തിന്‌ സമ്മാനിക്കുന്നത്‌ അളവറ്റ സമ്പത്തുകളാണ്‌.
അങ്ങിനെയെങ്കില്‍ ശബരിമല തീര്‍ത്ഥാടനം നിലനില്‍ക്കേണ്ടതും അഭിവൃദ്ധിപ്പെടേണ്ടതും ആരുടെ ആവശ്യമാണ്‌. കേരളത്തിലെ ഹൈന്ദവ ജനതയുടേയോ അതോ പൊതു സമൂഹത്തിന്റേയോ. എന്നിട്ടും കേരളത്തിലെ പൊതു സമൂഹവും സര്‍ക്കാരും ഈ നേട്ടത്തെ തകര്‍ക്കുന്ന നിലപാട്‌ എടുക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കേണ്ടതല്ലേ. ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച്‌ ഇത്‌ വിശ്വാസത്തിന്റെ മാത്രം പ്രശ്‌നമാണ്‌. ആത്മീയതയേയും വിശ്വാസത്തേയും എതിര്‍ക്കുന്ന ഭൗതിക വാദികള്‍ പോലും വൃശ്ചികമാസമായാല്‍ മാലയിട്ടും കറുപ്പുടുത്തും വിശ്വാസത്തിന്റെ പാതയിലേക്ക്‌ മാറും. ഒരോ ശബരിമല സീസണുകളും നാട്ടില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന വിശ്വാസ തകര്‍ച്ചയില്‍ നിന്നും വിശ്വാസത്തിലേക്കുള്ള തീര്‍ത്ഥാടനമാകുന്നു എന്നതു മാത്രമാണ്‌ ഹൈന്ദവ സമൂഹത്തിനുള്ള നേട്ടം. ഭൗതിക നേട്ടങ്ങളാകട്ടെ സര്‍ക്കാരിനും കേരളത്തിലെ കച്ചവട സമൂഹത്തിനും മാത്രം സ്വന്തം.
അപ്പോള്‍ തീര്‍ച്ചയായും ഈ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ പിന്നിലെ ലക്ഷ്യം വിശ്വാസത്തെ തകര്‍ക്കല്‍ തന്നെയാണ്‌. അപ്പോള്‍ അത്‌ എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ. പക്ഷെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‌ ഈ ഗൂഢാലോചനക്ക്‌ എതിരെ യോജിച്ചു നിന്നു പോരാടാന്‍ കഴിയുന്നുണ്ടോ . ഒറ്റക്ക്‌ ഒറ്റക്ക്‌ പ്രസ്‌താവനകള്‍ ഇറക്കുന്നതിനു പകരം കൂട്ടായും യോജിപ്പോടെയും ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ലങ്കില്‍ ഭൗതിക നേട്ടങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തതു പോലെ വിശ്വാസവും നശിപ്പക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

24. 
പാപം ചെയ്യാത്തവര്‍ നരേന്ദ്ര മോഡിയെ കല്ലെറിയട്ടെ... 

ഇന്ന്‌ ഭാരതത്തിലാകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണല്ലോ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടേത്‌. ഭാരതത്തിന്റെ വികസന സ്വപ്‌നങ്ങളുടെയും അഴിമതി വിരുദ്ധ ഭരണത്തിന്റേയും പ്രതീക്ഷയായി ഒരു വിഭാഗം മോഡിയെ കാണുമ്പോള്‍ മറു വിഭാഗമാകട്ടെ അദ്ദേഹത്തെ ഭീകരതയുടെ ആള്‍ രൂപമായി ചിത്രീകരിക്കുന്നു. ഭാരതത്തിലാകമാനം നരേന്ദ്ര മോഡിയെപ്പോലെ വേട്ടയാടപ്പെട്ട ഒരു നേതാവും വേറെയുണ്ടാകാനിടയില്ല. അത്രക്കു വേട്ടയാടപ്പെടേണ്ട എന്തു പ്രവര്‍ത്തിയാണ്‌ മോഡി ചെയ്‌തിട്ടുള്ളത്‌. ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തിന്റെ പേരിലാണ്‌ ആ വേട്ടയാടല്‍ നടന്നിട്ടുള്ളത്‌. ഭരണ കൂടത്തിന്റെ തലവന്‍ എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം വേണ്ട രീതിയില്‍ നടപ്പിലാക്കിയില്ല എന്നതും കലാപകാരികള്‍ക്ക്‌ അനുകൂലമായ നടപടികള്‍ സ്വീകരിച്ചു എന്നുള്ളതുമാണ്‌ അദ്ദേഹത്തിന്‌ എതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.
മോഡിക്കും ഗുജറാത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറച്ചു വയ്‌ക്കുന്ന സത്യങ്ങള്‍ കാണാതെ പോകുന്നത്‌ ഉചിതമായിരിക്കില്ല. ഗുജറാത്ത്‌ സംസ്ഥാനം രൂപം കൊണ്ടതിനു ശ്ശേഷം ഗുജറാത്തില്‍ ആകെ ഒരു കലാപം മാത്രമെ നടന്നിട്ടുള്ളൂ എന്നു തോന്നും വിമര്‍ശകരുടേയും പത്രമാധ്യമങ്ങളുടേയും എഴുത്തും പറച്ചിലും കണ്ടാല്‍. എന്നും കലാപങ്ങള്‍ക്ക്‌ പേരു കേട്ട ഭൂമിയായിരുന്നു ഗുജറാത്ത്‌. അഹമ്മദാബാദിലും സൂററ്റിലും കലാപങ്ങള്‍ നിത്യ സംഭവം ആയിരുന്നു . 1950 മുതല്‍ 2002 വരെയുള്ള കാലയളവിനുള്ളില്‍ ഗുജറാത്തില്‍ നടന്നിട്ടുള്ളത്‌ ചെറുതും വലുതുമായി ഏകദേശം ഇരുപതിലധികം വര്‍ഗ്ഗീയ കലാപങ്ങളാണ്‌. 1969ലും 1985 ലും 1986 ലും 1992 ലും നടന്നിട്ടുള്ള കലാപങ്ങള്‍ എടുത്തു പറയേണ്ടവയാണ്‌. ആ കലാപങ്ങളിലെല്ലാം ജീവനും സ്വത്തും നഷ്‌ടപ്പെട്ടിട്ടുള്ളത്‌ പതിനായിരകണക്കായ ജനങ്ങള്‍ക്കാണ്‌. ഗുജറാത്ത്‌ കലാപത്തിന്റെ കണക്കെടുക്കുന്ന അഭിനവ ബുദ്ധി ജീവികളും മനുഷ്യാവകാശക്കാരും ആരും തന്നെ ഈ കലാപങ്ങളെക്കുറിച്ച്‌ ഒരക്ഷരം പോലും ഉരിയാടുന്നില്ല. കാരണം ഈ കലാപങ്ങളില്‍ എല്ലാം ജീവനും സ്വത്തും നഷ്‌ടപ്പെട്ടിട്ടുള്ളത്‌ മുഴുവന്‍ ഭൂരിപക്ഷ സമുദായക്കാര്‍ക്ക്‌ ആയിരുന്നു, അവരുടെ ജീവന്‌ വിലയും അവര്‍ക്ക്‌ മനുഷ്യാവകാശങ്ങളും ഇല്ലല്ലോ. 2002 ലെ കലാപത്തിന്‌ കാരണമായ ഗോധ്രയിലെ കൂട്ടക്കൊലയെക്കുറിച്ചും ഇവര്‍ക്ക്‌ മിണ്ടാട്ടമില്ല. 2002 ല്‍ ഗുജറാത്തില്‍ നടന്നിട്ടുള്ള കലാപം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ സംഘടനകളോ സ്‌പോണ്‍സര്‍ ചെയ്‌തത്‌ ആയിരുന്നില്ല. മറിച്ച്‌ കാലാകാലങ്ങളായി ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കും ഇരയാക്കപ്പെട്ട തിരിച്ചടിക്കാതെ ജീവിതം മുന്നോട്ടു നയിക്കാന്‍ ഗത്യന്തരമില്ലാത്ത ഒരു സമൂഹം രാഷ്‌ട്രീയ ചിന്തകള്‍ വെടിഞ്ഞ്‌ സട കുടഞ്ഞ്‌ എണീറ്റതിന്റെ പ്രതിഫലനം മാത്രമായിരുന്നു. കലാപത്തിന്റെ പേരില്‍ പ്രതിയാക്കപ്പെട്ടവരുടേയും ശിക്ഷിക്കപ്പെട്ടവരുടേയും ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ എല്ലാ രാഷ്‌ട്രീയക്കാരും ഉണ്ടന്നും മനസ്സിലാക്കാവുന്നതെ ഉള്ളൂ. കലാപങ്ങളെ അത്‌ ആരു നടത്തിയാലും ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. എന്തായാലും അതോടെ ഗുജറാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക്‌ അറുതി വരികയും ചെയ്‌തു.
ഗുജറാത്തിനെ വര്‍ഗ്ഗീയ കലാപ വിമുക്തമാക്കിയ മുഖ്യമന്ത്രി എന്ന നിലയിലാണ്‌ യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോഡി അറിയപ്പെടേണ്ടിയിരുന്നത്‌. കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു വര്‍ഗ്ഗീയ കലാപവും സംഘട്ടനവും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അഹമ്മദാബാദിലും സൂററ്റിലുമെല്ലാം പലപ്പോഴും കലാപങ്ങള്‍ ഉണ്ടായിരുന്നത്‌ വ്യത്യസ്‌ത സമുദായക്കാര്‍ തമ്മില്‍ മാത്രമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. മുഹറവും ബലി പെരുന്നാളും പോലുള്ള ആഘോഷങ്ങളില്‍ പോലും സുന്നി- ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കും ഗുജറാത്ത്‌ വേദി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടാകുന്നില്ലന്നു മാത്രമല്ല എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടെ അവരവരുടെ ആഘോഷങ്ങള്‍ നടത്തുന്നതിനും യാതൊരു തടസ്സവുമില്ല.
കലാപങ്ങള്‍ നടത്തുന്നവരെ അമര്‍ച്ച ചെയ്യാനും സമാധാനം പരിപാലിക്കുന്നതിനും മോഡി വഹിച്ചിട്ടുള്ള പങ്കിനെ നാം വിസ്‌മരിച്ചു കൂടാ. മോഡി വംശഹത്യക്ക്‌ നേതത്വം നല്‍കി എന്ന്‌ ആരോപിക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാനാണ്‌ ശ്രമിക്കുന്നത്‌. 48 മണിക്കൂറിനുള്ളില്‍ 2002 ലെ കലാപത്തെ അടിച്ചമര്‍ത്താന്‍ മോഡിക്ക്‌ സാധിച്ചു. പോലീസ്‌ വെടിവയ്‌പില്‍ മരിച്ചവരുടെ സമുദായം തിരിച്ച്‌ കണക്കെടുക്കുവാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തയ്യാറായാല്‍ ഈ വസ്‌തുത മനസ്സിലാക്കാവുന്നതെയുള്ളൂ. കലാപത്തിന്‌ ഉത്തരവാദി മോഡിയോ ഭൂരിപക്ഷ സമുദായമോ ആയിരുന്നില്ല. നമ്മള്‍ സൗകര്യ പൂര്‍വ്വം വിസ്‌മരിക്കുന്ന 2002 ന്‌ മുമ്പുള്ള നിരവധിയായ കലാപങ്ങളുടെ ചരിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ അതിനുള്ള കാരണം വ്യക്തമാകും.
മോഡിക്ക്‌ എതിരെ ചന്ദ്രഹാസം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്സുകാര്‍ക്കും മാര്‍ക്‌സിസ്സ്‌റ്റുകള്‍ക്കും പെട്രോ ഡോളറില്‍ കണ്ണും നട്ട്‌ കൂലി എഴുത്ത്‌ നടത്തുന്ന കപട ബുദ്ധി ജീവികള്‍ക്കും ചരിത്രം അറിയാഞ്ഞിട്ടല്ല, അറിയില്ലന്ന്‌ നടിക്കുകയാണ്‌. ഭാരത മണ്ണില്‍ വംശഹത്യക്കു നേതൃത്വം നല്‍കിയതും വര്‍ഗ്ഗീയ വിഷസര്‍പ്പങ്ങളെ പോറ്റി വളര്‍ത്തിയതും കോണ്‍ഗ്രസ്സ്‌ നേതൃത്വമാണന്ന ചരിത്ര സത്യത്തെ മറച്ചു പിടിച്ചിട്ടു കാര്യമില്ല.
ഭാരത വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ നടന്നത്‌ 1984 ല്‍ ആണ്‌ അതിന്‌ നേതൃത്വം നല്‍കിയതാവട്ടെ കോണ്‍ഗ്രസ്സും രാജീവ്‌ ഗാന്ധിയും. ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ വിവിധ വടക്കന്‍ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കൊന്നൊടുക്കിയ സിക്കുകാരുടെ എണ്ണം നാം വിസ്‌മരിച്ചു കൂടാ. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത അധ്യായമായി സിക്ക്‌ കൂട്ടക്കൊല നമ്മുടെ കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. അതിന്‌ നേതൃത്വം നല്‍കിയ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ കോണ്‍ഗ്രസ്സ്‌ ഇന്നും മാന്യനായി ചിത്രീകരിക്കുന്നു. സിക്ക്‌ കൂട്ടക്കൊലയെക്കുറിച്ച്‌ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലും അന്നത്തെ പ്രധാന മന്ത്രിയുടേയും ഡല്‍ഹിയിലെ പോലീസ്‌ മേധാവികളുടേയും പങ്ക്‌ വ്യക്തമാക്കുന്നുണ്ടത്രെ. ഇതിനെക്കുറിച്ചുള്ള രാജീവ്‌ ഗാന്ധിയുടെ പ്രതികരണവും അന്ന്‌ ഏറെ വിവാദമായിരുന്നു. മനുഷ്യജീവന്‌ പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്ത പ്രതികരണമാണ്‌ അന്ന്‌ രാജീവ്‌ ഗാന്ധി നടത്തിയത്‌. ഒരു വന്‍ മരം വീഴുമ്പോള്‍ അതിനടിയില്‍ പെട്ട്‌ കുറെ കീടങ്ങള്‍ ചതഞ്ഞമരുന്നത്‌ സാധാരണമാണെന്നായിരുന്നു രാജീവിന്റെ പ്രതികരണം. സിക്കുകാരെ കൂട്ടക്കെല ചെയ്‌തതിന്റെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത കോണ്‍ഗ്രസ്സുകാരാണ്‌ ഇന്ന്‌ മോഡിക്ക്‌ എതിരെ ആരോപണങ്ങളുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.
1950 മുതല്‍ ഭാരതത്തില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ 1194 എണ്ണമാണന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതില്‍ 871 എണ്ണവും നടന്നിട്ടുള്ളത്‌ നെഹൃവിന്റേയും, ഇന്ദിരാഗാന്ധിയുടേയും രാജീവ്‌ ഗാന്ധിയുടേയും ഭരണത്തിന്‍ കീഴിലാണ്‌. ഭാരതത്തെ കലാപ ഭൂമിയാക്കി മാറ്റിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനോ നെഹൃു കുടുംബത്തിനോ ആകില്ല.
മോഡിക്ക്‌ എതിരായി നടക്കുന്ന ആരോപണങ്ങള്‍ക്കു മുന്നില്‍ വ്യക്തമായ നിഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ട്‌. ഇന്ത്യയിലെ മികച്ച ഭരണത്തിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന്‌ യു.എസ്‌ കോണ്‍ഗ്രസ്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മോഡിയുടെ ഗുജറാത്ത്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച്‌ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്‌ ഗുജറാത്ത്‌ കൈവരിക്കുന്നത്‌. രാജ്യത്തിന്റെ അഞ്ച്‌ ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത്‌ നിന്നാണ്‌ ഇന്ത്യയുടെ അഞ്ചില്‍ ഒന്ന്‌ കയറ്റുമതിയുമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ ഇന്ത്യന്‍ ഭരണാധികാരികളുടെ കഴിവ്‌ പരിശോധിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളിലും മോഡിയും ഗുജറാത്തും ഒന്നാമതെത്തുന്നു. ഈ ഒരു നേട്ടത്തെ കുറച്ചു കാണിക്കുന്നതിനും മോഡിയെ പോലെ കഴിവുള്ളവര്‍ ദേശീയ തലത്തിലേക്ക്‌ ഉയര്‍ന്നു വരുന്നത്‌ തടയുകയുമാണ്‌ ഈ പ്രചാരണങ്ങളുടെ എല്ലാം ലക്ഷ്യം.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെയാണ്‌ ഭാരതത്തിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമാക്കി മോഡി മാറ്റിയത്‌ . 12220 പേര്‍ മരിച്ച ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കച്‌ പ്രദേശവും തകര്‍ന്ന സംസ്ഥാനത്തെ സാമ്പത്തിക നിലയും പുനരുദ്ധരിക്കുക എന്നതായിരുന്നു 2001 ല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോഡി നേരിട്ട വന്‍ വെല്ലുവിളി. ഈ വെല്ലുവിളികളെ അതിജീവിച്ച്‌ ഗുജറാത്തിന്റെ രക്ഷകനായി മാറിയ മോഡിയെ പോലുള്ളവരെയാണ്‌ ഇന്ന്‌ ഭാരതത്തിന്‌ ആവശ്യം. അല്ലാതെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മോഡിക്ക്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കുക. മോഡിക്ക്‌ എതിരെ കല്ലെറിയാന്‍ എന്ത്‌ അര്‍ഹതയാണ്‌ തങ്ങള്‍ക്കുള്ളത്‌ എന്ന്‌.
നയി ദുനിയ പത്രത്തിന്റെ ചീഫ്‌ എഡിറ്റര്‍ ലഖ്‌നോയിലെ സമാജ്‌ വാദി പാര്‍ട്ടി എം.പി ശഹീദ്‌ സിദ്ദീഖിയോട്‌ മോഡി പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കുന്നു. കലാപത്തില്‍ തനിക്കൊരിക്കലും പങ്കില്ല. പങ്കുണ്ടെങ്കില്‍ തന്നെ തൂക്കികൊന്നുകൊള്ളൂ. ക്ഷമാപണം നടത്താന്‍ തനിക്കൊരു മടിയുമില്ല. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന്‌ ക്ഷമാപണം നടത്താന്‍ തനിക്കാവില്ല. താന്‍ നിരപരാധിയാണെന്ന്‌ തെളിഞ്ഞാല്‍ മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക്‌ ക്ഷമാപണം നടത്തണം. 

25. 
വയനാട്ടില്‍ രക്തസാക്ഷിത്വം വരിച്ച കടുവയും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും.. 

ഈ ഭൂമിയുടെ അവകാശികള്‍ ഇവിടെ വസിക്കുന്ന സര്‍വ്വ ചരാചരങ്ങളുമാണ്‌. നിസ്സാരനനെന്നു കരുതുന്ന ഉറുമ്പ്‌ മുതല്‍ ഭീമാകാരനായ ആന വരെയുള്ള എല്ലാവിധ ജീവജാലങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും വൃക്ഷ ലതാദികള്‍ക്കും ഭൂമിയില്‍ തുല്യ അവകാശമുണ്ടന്ന്‌ അര്‍ത്ഥം. എന്നാല്‍ ഇരുകാലി മൃഗങ്ങളായ ഒരു വിഭാഗം മനുഷ്യര്‍ ഈ പ്രപഞ്ച സത്യത്തെ അനുകൂലിക്കുന്നില്ലന്നതാണ്‌ മറ്റൊരു വസ്‌തുത. ഈ ഭൂമിയും അതിലുള്ള സര്‍വ്വ ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണന്നാണ്‌ അവന്‍ സ്വയം പറഞ്ഞും വിശ്വസിച്ചും ഇരിക്കുന്നത്‌. അതുകൊണ്ടു തന്നെ അവന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അന്തവും ഇല്ല.
സമീപ കാല വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു സംഭവങ്ങളാണ്‌ വന്യ മൃഗങ്ങളുടെ നാട്ടിലേക്കുള്ള പ്രവേശനവും , പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും. പ്രഥമ ദൃഷ്‌ട്യ രണ്ടും തമ്മില്‍ വലിയ സാമ്യം ഇല്ലന്നു കരുതാമെങ്കിലും രണ്ടും പരസ്‌പര പൂരകങ്ങളാണ്‌ എന്നതാണ്‌ വസ്‌തുത.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച്‌ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്‌. അതിന്റെ ഫലമോ ഒറ്റക്കു നാട്ടിലിറങ്ങിയ പുലിയെ നാടു ഭരിക്കുന്നവര്‍ വെടി വച്ചു കൊല്ലുകയും ചെയ്‌തിരിക്കുന്നു. വന്യമൃഗങ്ങളെ സംബന്ധിച്ച്‌ അവയ്‌ക്ക്‌ സംഘടന ഇല്ലാത്തതുകൊണ്ടും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാന്‍ ചാനലുകളും പത്രങ്ങളും ഇല്ലാത്തതിനാലും അവരുടെ വിഷമങ്ങള്‍ പ്രകടിപ്പിക്കപ്പെടാതെ പോവുകയാണ്‌. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്തും സഞ്ചാരപഥങ്ങള്‍ കെട്ടി അടച്ചും മരങ്ങള്‍ വെട്ടി നശിപ്പിച്ച്‌ കാടും ജലസ്രോതസ്സുകളും ഇല്ലാതാക്കിയും മനുഷ്യര്‍ നടത്തുന്ന കയ്യേറ്റങ്ങളേയും കടന്നു കയറ്റങ്ങളേയും മറച്ചു വച്ചു കൊണ്ടാണ്‌ കാടിറങ്ങേണ്ടി വരുന്ന മൃഗങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുന്നത്‌. മനുഷ്യന്‌ കാട്ടില്‍ കയറി കാട്‌ വെട്ടി തെളിച്ച്‌ കൃഷി ചെയ്യാന്‍ അവകാശം നല്‍കിയവരാരൊ അവര്‍ തന്നെയാണ്‌ വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങാനും കാരണക്കാര്‍.
നാട്ടുകാരുടെ അതിക്രമങ്ങള്‍ മൂലം കാടു വിട്ട്‌ ഇറങ്ങേണ്ടി വരുന്ന വന്യ മൃഗങ്ങളെ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ച്‌ വെടിവച്ചു കൊന്നവരും വെടിവച്ചു കൊല്ലുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയും, മന്ത്രിയും എം.പി യും എല്ലാം കുറ്റക്കാര്‍ തന്നെയാണ്‌. അവര്‍ ഈ വിഷയത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. മനുഷ്യന്റെ എത്ര കിട്ടിയാലും മതിവരാത്ത അത്യാര്‍ത്തി തന്നെയാണ്‌ ഇതിനെല്ലാം കാരണം. മനുഷ്യരുടെ എണ്ണം കൂടിയപ്പോള്‍ താമസിക്കാന്‍ ഇടം ഇല്ലാതെ വന്നപ്പോള്‍ മനുഷ്യന്‌ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി വന്നതിനാലാണ്‌ വനങ്ങളിലേക്ക്‌ കുടിയേറ്റം നടന്നിട്ടുള്ളത്‌ എന്നതായിരിക്കും ഈ വിഷയത്തില്‍ കയ്യേറ്റക്കാര്‍ക്ക്‌ പറയുവാനുണ്ടാവുക. വനമായ വനമെല്ലാം വെട്ടി തെളിച്ചതിനാല്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ്‌ തങ്ങള്‍ക്ക്‌ നാട്ടിലേക്കിറങ്ങേണ്ടി വന്നത്‌ എന്ന്‌ വന്യമൃഗങ്ങള്‍ക്ക്‌ സംസാര ശേഷി ഉണ്ടായിരുന്നെങ്കില്‍ അവരും പറയുമായിരുന്നില്ലേ.
അവശേഷിക്കുന്ന പശ്ചിമഘട്ട മലനിരകളെയെങ്കിലും സംരക്ഷിക്കേണ്ടത്‌ ഭൂമിയുടെ നിലനില്‍പ്പിന്‌ തന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്‌. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയതില്‍ പശ്ചിമ ഘട്ട മലനിരകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ പഠനം നടത്തിയ മാധവ്‌ ഗാഡ്‌ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ വിവാദമായിരിക്കുകയാണല്ലോ. പശ്ചിമഘട്ട മലനിരകളുടെ താഴ്‌ വാരങ്ങളില്‍ അധിവസിക്കുന്ന ആളുകള്‍ ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ്‌ തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. കുടിയേറ്റഭൂമിക്ക്‌ പട്ടയം കിട്ടാതെ ആളുകള്‍ വിഷമിക്കുമ്പോള്‍ മൃഗങ്ങളുടെ സഞ്ചാരപഥങ്ങളും ചോലവനങ്ങളും സംരക്ഷിക്കണമെന്നും പറഞ്ഞ്‌ റിപ്പോര്‍ട്ടുമായി ഒരാള്‍ വന്നാല്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറുകുമോ ?. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത്‌ താമസിക്കുന്ന മുഴുവന്‍ ആളുകളേയും കുടിയിറക്കി അവിടം മുഴുവന്‍ വനമാക്കി മാറ്റുവാന്‍ പോകുന്നു എന്ന രീതിയിലുള്ള പ്രചരണമാണ്‌ നടക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം ഗാഡ്‌ഗില്‍ തന്നെ പറഞ്ഞത്‌ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ശരിയായ പഠനം നടത്താതെയാണ്‌ ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്‌ എന്നാണ്‌. റിപ്പോര്‍ട്ടിനുള്ളിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായി അവശേഷിക്കുന്ന വനമെങ്കിലും സംരക്ഷിക്കാന്‍ നടപടിയുണ്ടാവണം
വനസംരക്ഷണം എന്നത്‌ കുറച്ചു വൃക്ഷങ്ങളുടെ സംരക്ഷണം മാത്രമല്ല. അത്‌ പ്രകൃതിയുടേയും സര്‍വ്വ ചരാചരങ്ങളുടേയും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്‌. ജൈവവൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനം മുഴുവന്‍ വെട്ടി നശിപ്പിച്ചതിനു ശേഷം കുറച്ചധികം മരങ്ങള്‍ വച്ചു പിടിപ്പിച്ചതുകൊണ്ടും കാര്യമില്ല. മനഷ്യന്റെ അത്യാര്‍ത്തി മൂലം നടക്കുന്ന വനനശീകരണത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നതും മനുഷ്യര്‍ തന്നെയാണന്ന്‌ അവന്‍ തിരിച്ചറിയുന്നില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിലാകമാനം ജൈവവൈവിദ്ധ്യങ്ങള്‍ നശിക്കുകയും പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴെങ്കിലും വന സംരക്ഷണത്തെക്കുറിച്ച്‌ മനുഷ്യന്‍ ചിന്തിക്കണം. പ്രതിവര്‍ഷം ഒരു ഹെക്‌ടര്‍ വനം നല്‍കുന്ന സാമൂഹ്യ മൂല്യം രണ്ടു ലക്ഷം രൂപയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വന നശീകരണത്തിലൂടെ നഷ്‌ടമാകുന്നത്‌ നാടിന്റെ ജൈവവൈവിദ്ധ്യം മാത്രമല്ല, ജലസ്രോതസ്സുകളുമാണ്‌. കുടിവെള്ളം കിട്ടാക്കനിയായ ദശ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ദുരിതത്തില്‍ ആകുമ്പോഴും വനനശീകരണത്തിന്റെ തോത്‌ ക്രമാതീതമായി ഉയരുകയാണ്‌. ലോകത്ത്‌ ആകെയുള്ള ജലത്തിന്റെ 97 ശതമാനവും സമുദ്രജലമാണ്‌. ബാക്കി 3 ശതമാനം ജലം മാത്രമാണ്‌ ശുദ്ധജലമായിട്ടുള്ളത്‌. 44 നനദികളും ആയിരത്തിലധികം പോഷക നനദികളും നീര്‍ച്ചാലുകളുമുള്ള കേരളത്തില്‍ മനുഷ്യന്‍ ജലക്ഷാമം കൊണ്ട്‌ കഷ്‌ടപ്പെടുന്നു എന്നതാണ്‌ മറ്റൊരു വിരോധാഭാസം. എന്നിട്ടും മനുഷ്യന്റെ അത്യാര്‍ത്തി അവസാനിക്കുന്നില്ല.
ഓരോ വര്‍ഷവും വനംകൊള്ളയുടേയും അനധികൃത കയ്യേറ്റങ്ങളുടേയും തോത്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മാത്രം വനംകൊള്ളയും നശീകരണവുമായി ബന്ധപ്പെട്ട്‌ 890 കേസ്സുകള്‍ രജിസ്‌റര്‍ ചെയ്‌തിട്ടുണ്ടന്നാണ്‌ വനം മന്ത്രി നിയമസഭയില്‍ പറഞ്ഞത്‌.
ഇത്തരത്തില്‍ വന നശീകരണം തുടരുമ്പോള്‍ ആനയും കടുവയും പുലിയുമെല്ലാം നാട്ടിലേക്ക്‌ ഇറങ്ങിയില്ലങ്കിലെ അത്ഭുതമുള്ളൂ. അവരും മനുഷ്യനെപ്പോലെ സംഘടിച്ച്‌ നാട്ടിലേക്ക്‌ ഇറങ്ങിയാല്‍ മനുഷ്യരുടെ ഗതിയെന്താകുമെന്ന്‌ കൂടി മനസ്സിലാക്കുക.
വയനാട്ടില്‍ വെടിയേറ്റു വീണ കടുവ മനുഷ്യന്റെ ചൂഷണത്തിനും അത്ത്യാര്‍ത്തിക്കും അറുതി വരുത്തുവാനുള്ള സഹന സമരത്തിന്റെ രക്തസാക്ഷിയായി മാറട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കാം.

26
വാജ്‌പേയം - ഇന്നു മറ്റൊരു ജന്മദിനം കൂടി.. 

ഇന്ന്‌ മറ്റൊരു ഡിസംബര്‍ 25 കൂടി വന്നണഞ്ഞിരിക്കുന്നു. ലോകം എമ്പാടുമുള്ള ആളുകള്‍ ഇന്ന്‌ സ്‌നേഹ സന്ദേശ വാഹകനായ ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്നു. ഒപ്പം മറ്റൊരു സ്‌നേഹ ഗായകന്റെ കൂടി ജന്മദിനമാണ്‌ ഇന്ന്‌. ഭാരതം കണ്ട ഏറ്റവും മാന്യനും നയതന്ത്രജ്ഞനുമായ മുന്‍ പ്രധാന മന്ത്രിയു അടല്‍ബിഹാരി വാജ്‌പേയിയുടെ ജന്മ ദിനം. ഭാരതത്തിന്റെ രാഷ്‌ട്രീയ നഭസ്സില്‍ കവിയും വാഗ്മിയും രാജനീതി കുശലനുമായെല്ലാം നിറഞ്ഞു നിന്ന അദ്ദേഹം ഇന്ന്‌ സ്‌മൃതിനാശ രോഗബാധിതനായി ശയ്യാവലംബനായിരിക്കുകയാണ്‌. എങ്കിലും ക്രിസ്‌തു ദേവന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിനിടയിലും ഓരോ ഭാരതീയനും അടല്‍ബിഹാരി വാജ്‌പേയി എന്ന വലിയ മനുഷ്യനേയും ഓര്‍ക്കുന്നുണ്ടാകും. എട്ടു പതിറ്റാണ്ട്‌ പിന്നിട്ട ജീവിത യാത്രയില്‍ ഏഴു പതിറ്റാണ്ടോളം കാലം പൊതുപ്രവര്‍ത്തന രംഗത്ത്‌ അദ്ദേഹം സജീവമുണ്ടായിരുന്നു. ഇപ്പോള്‍ ശയ്യാവലംബനാണെങ്കിലും ഭാരതം അഭിമുഖീകരിക്കുന്ന പല നയതന്ത്ര പ്രതിസന്ധികളിലും അദ്ദേഹത്തിന്റെ പേര്‌ ഉയര്‍ന്നു വരുന്നതും നാട്‌ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതും സ്വാഭാവികം മാത്രമാണ്‌. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാന മന്ത്രിമാരില്‍ ഒരാള്‍ മാത്രമായിരുന്നില്ല ഏറ്റവും നല്ല വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം.
ജീവിതത്തിലും പ്രവര്‍ത്തിയിലും എല്ലാം മിത ഭാഷിയും മിത വാദിയും ഒക്കെ ആയിരുന്നുവെങ്കിലും രാജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ എന്നും കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്‌ വാജ്‌പേയി. പൊക്രാനിലെ അണുവിസ്‌പോടനത്തിന്റെ പേരില്‍ അമേരിക്കയും മറ്റ്‌ ലോക രാഷ്‌ട്രങ്ങളും ഭാരതത്തിനെതിരെ ഉപരോധവുമായി വന്നപ്പോള്‍ അതില്‍ തെല്ലും കൂസാതെ തൊട്ടടുത്ത ദിവസം തന്നെ വീണ്ടും രണ്ട്‌ ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തികൊണ്ട്‌ ശക്തമായ മൗനത്തിലൂടെ ലോകത്തിന്‌ മറുപടി നല്‍കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഒപ്പം ഇന്ത്യ ആണവ ശക്തിയായി മാറിയെന്ന്‌ ലോകത്തോട്‌ വിളിച്ചു പറയാനും അദ്ദേഹത്തിനു സാധിച്ചു. എന്നു മാത്രമല്ല ഉപരോധം നീക്കാന്‍ ആവശ്യപ്പെട്ട്‌ ഭാരതീയ സര്‍ക്കാര്‍ ആരേയും സമീപിക്കുവാന്‍ തയ്യാറായതുമില്ല. പിന്നീട്‌ അവര്‍ തന്നെ ഉപരോധങ്ങള്‍ പിന്‍ വലിക്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധ സമയത്തും അതേ കാര്‍ക്കശ്യം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞതിനാലാണ്‌ ഇന്ത്യയുടെ ഒരു തരി മണ്ണ്‌ പോലും നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞത്‌. ഇതിന്‌ മുമ്പ്‌ കോണ്‍ഗ്രസ്സ്‌ പ്രധാന മന്ത്രിമാരുടെ കാലത്തു നടന്ന ചൈന യുദ്ധത്തിലും പാക്കിസ്ഥാന്‍ യുദ്ധത്തിലും ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ നഷ്‌ടപ്പെടുത്തികൊണ്ട്‌ സമ്മര്‍ദ്ദത്തിനു വഴങ്ങി പാതി വഴിയില്‍ യുദ്ധ അവസാനിപ്പിച്ച ചരിത്രങ്ങള്‍ കൂട്ടി വായിക്കുമ്പോഴാണ്‌ വാജ്‌പേയിയുടെ വിജയത്തിന്‌ തിളക്കമേറുന്നത്‌. കടന്നു കയറ്റങ്ങളേയും വെല്ലുവിളികളേയും ശക്തമായ ഭാഷയില്‍ നേരിടുമ്പോഴും സമാന്തരമായി സമാധാനത്തിന്റെ പാതയും വെട്ടിതെളിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച വ്യക്തിയാണ്‌ വാജ്‌പേയി. ലാഹോര്‍ ബസ്സ്‌ യാത്ര അതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രം.
1924 ഡിസംബര്‍ 25 ന്‌ ഗ്വാളിയോറില്‍ കൃഷ്‌ണബിഹാരി വാജ്‌പേയിയുടേയും കൃഷ്‌ണാദേവിയുടേയും മകനായിട്ടായിരുന്നു ജനനം. ആര്‍,എസ്സ്‌എസ്സ്‌ പ്രവര്‍ത്തകാനായിട്ടായിരുന്നു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്ര്യ സമര പേരാട്ടങ്ങളില്‍ സജിവസാന്നിദ്ധ്യമാകാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്ത്‌ സഹോദരനോടൊപ്പം ജയിലാവുകയും ചെയ്‌തു. രാഷ്‌ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ചിട്ടും ഒരു തൊഴില്‍ തേടി സ്വന്തം കാര്യം നോക്കി ജീവിക്കാതെ സമാജ സേവനത്തിനായി ജീവിതം സമര്‍പ്പിക്കാനാണ്‌ അദ്ദേഹം തയ്യാറായത്‌. വൈവാഹിക ജീവിതവും കുടുംബ സുഖങ്ങളും എല്ലാം ഉപേക്ഷിച്ച്‌ ആര്‍.എസ്സ്‌.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ വാജ്‌പേയി ഇന്നും അതേ പ്രചാരക ജീവിതം തുടരുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതം എന്നു പറയുന്നത്‌ ഒരു തുറന്ന പുസ്‌തകമാണ്‌. ആര്‍ക്കും വായിച്ചെടുക്കാവുന്ന തരത്തില്‍ അതിന്റെ താളുകള്‍ സുവ്യക്തമാണ്‌. എന്നെങ്കിലും ഭാരതത്തില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുകയാണങ്കില്‍ അതിന്റെ തലവനാവുക വാജ്‌പേയി ആയിരിക്കുമെന്ന്‌ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്‌തു. ഭാരതത്തില്‍ അധികാരത്തിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രി എന്ന ചരിത്ര പദവിക്ക്‌ അദ്ദേഹം അര്‍ഹനാവുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരം നാല്‍പ്പത്തൊന്‍പത്‌ വര്‍ഷങ്ങള്‍ വേണ്ടി വന്നു അങ്ങിനെ ഒരു ചരിത്രം കുറിക്കാന്‍. അതിനുമുമ്പ്‌ പല കോണ്‍ഗ്രസ്‌ ഇതര സര്‍ക്കാരുകളും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിരുന്നെങ്കിലും അതിന്റെ എല്ലാം തലവന്‍മാര്‍ മുന്‍കാല കോണ്‍ഗ്രസ്സ്‌ നേതാക്കന്‍മാരും കോണ്‍ഗ്രസ്സ്‌ സംസ്‌കാരം ഉള്‍ക്കൊണ്ടവരും ആയിരുന്നു.
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ്സ്‌ ഇതര പ്രധാനമന്ത്രി എന്നു മാത്രമല്ല മറ്റ്‌ പല കാര്യങ്ങളിലും ചരിത്രം ആകാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വമാണ്‌ വാജ്‌പേയിയുടേത്‌. ഐക്യരാഷ്‌ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ച ആളും വാജ്‌പേയിയാണ്‌. 1977 ഒക്‌ടോബര്‍ നാലിന്‌ ന്യൂയോര്‍ക്കില്‍ നടന്ന മുപ്പത്തൊന്നാമത്‌ ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തിലാണ്‌ വാജ്‌പേയി ഇന്ത്യയെ പ്രതിനിധികരിച്ച്‌ ഹിന്ദിയില്‍ പ്രസംഗിച്ചത്‌. ജനതാ സര്‍ക്കാരിന്റെ കാലത്ത്‌ വിദേശകാര്യ വകുപ്പ്‌ മന്ത്രി ആയിരിക്കുമ്പോള്‍ വാജ്‌പേയി നടത്തിയ ചൈന സന്ദര്‍ശനവും പാക്കിസ്ഥാന്‍ സന്ദര്‍ശനുവും ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളതാണ്‌. വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചും അവര്‍ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത വിദേശ കാര്യ മന്ത്രിയും വാജ്‌പേയി ആയിരിക്കും. പാസ്സ്‌പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ നിലനിന്നിരുന്ന കാലതാമസവും സങ്കീര്‍ണ്ണമായ നിയമകുരുക്കുകള്‍ക്കും പെലീസ്‌ അന്വേഷണ നടപടികള്‍ക്കും ഇളവ്‌ വരുത്തി ലളിതമായി പാസ്സ്‌ പോര്‍ട്ട്‌ ലഭിക്കാവുന്ന സാഹചര്യം സൃഷ്‌ടിച്ചതും വാജ്‌പേയി വിദേശകാര്യ വകുപ്പ്‌ മന്ത്രി ആയിരിക്കുമ്പോള്‍ നടത്തിയ ഇടപെടലുകളിലൂടെയാണ്‌. വര്‍ഷങ്ങള്‍ നീണ്ട നിയമക്കുരുക്കിലും രണ്ട്‌ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള തെരുവു യുദ്ധങ്ങള്‍ക്കും നിരവധി മനുഷ്യരുടെ ജീവഹാനിക്കും വരെ കാരണമായ കാവേരി പ്രപശ്‌നം നയപരമായ ഇടപെടലുകളിലൂടെ പരിഹരിച്ചതിലും വാജ്‌പേയി വഹിച്ച പങ്ക്‌ എടുത്തു പറയേണ്ടതാണ്‌. അതുപോലെ തന്നെ വാജ്‌പേയി പ്രധാന മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും വിലക്കയറ്റത്തിന്‌ എതിരെ പ്രതിപക്ഷമോ മറ്റോ ഒരു സമരം പോലും സംഘടിപ്പിച്ചിരുന്നില്ല എന്നതും എടുത്തു പറയേണ്ട സംഗതിയാണ്‌.
മൂന്നു പ്രാവശ്യം ഭാരതത്തിന്റെ പ്രധാന മന്ത്രി പദത്തില്‍ എത്തുകയും ഒരു തവണ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ്‌ മന്ത്രിയായും ഒന്‍പത്‌ തവണ ലോകസഭാംഗം ആയും രണ്ടു തവണ രാജ്യ സഭാംഗം ആയും പ്രവര്‍ത്തിക്കുകയും പദ്‌മ വിഭൂഷണ്‍ അടക്കം നിരവധിയായ രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ നേടുകയും ഹൃദയ ഹാരികളായ കവിതകള്‍ രചിക്കുകയും ചെയ്‌ത്‌ ഇപ്പോള്‍ രോഗശയ്യയില്‍ വിശ്രമ ജീവിതം നയിക്കുന്ന അടല്‍ ബിഹാരി വാജ്‌ പേയിയെ ഈ ജന്മദിനത്തില്‍ സ്‌മരിക്കാതിരിക്കുന്നത്‌ ഉചിതമല്ല. അദ്ദേഹത്തെ പൂര്‍ണ്ണ ആരോഗ്യവാനാക്കി ദൈവം സമാജത്തിലേക്ക്‌ എത്തിക്കട്ടെയെന്ന്‌ പ്രര്‍ത്ഥിക്കുന്നതോടെപ്പം അദ്ദേഹത്തിന്‌ ഒരായിരം ജന്മദിനാശംസകളും നേരുന്നു.....

27. 
സദ്ദാമിനെ ഭീകരര്‍ സ്വന്തമാക്കുമ്പോള്‍..

സദ്ദാം ഹുസൈന്‍ എന്ന ഇറാഖിന്റെ മുന്‍ പ്രസിഡന്റിനെ എല്ലാ വിധ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ചുകൊണ്ട്‌ അമേരിക്ക അവരോധിച്ച ഇറാഖിലെ ഭരണകൂടം തൂക്കിലേറ്റി. സദ്ദാമിന്റെ പ്രവര്‍ത്തികള്‍ ഒരു പക്ഷേ ഈ ശിക്ഷയ്‌ക്ക്‌ കാരണമായിട്ടുണ്ടാകാം. പക്ഷേ അമേരിക്കന്‍ അധിനിവേശവും അവര്‍ സ്വീകരിച്ച വിചാരണനടപടികളും പ്രതിഷേധാര്‍ഹമാണ്‌.
പ്രതിഷേധിക്കാന്‍ കേരളത്തില്‍ ബി.ജെ.പി. ഒഴികെയുള്ള മുഴുവന്‍ രാഷ്‌ട്രീയപാര്‍ട്ടികളും, സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്‌ത്‌ നടത്തിയ ഹര്‍ത്താലില്‍ പ്രകടമായത്‌ മതഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്‌. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലറിയാതെ നിരവധി സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവിലകപ്പെടുകയായിരുന്നു. ഇവരില്‍ ശിവഗിരി, ശബരിമല, തീര്‍ത്ഥാടകരും പെടും.
സദ്ദാം ഹുസൈന്റെ വധത്തിന്‌ എതിരെ കേരളത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവാദത്തിന്‌ എതിരായിരുന്നുവോ? അതോ കേരളത്തിലെ മുസ്‌ലിം ഇതര ജനവിഭാഗങ്ങള്‍ക്ക്‌ എതിരെ ആയിരുന്നുവോ?
മുസ്‌ലിം വര്‍ഗ്ഗീയതയ്‌ക്ക്‌ കേരളത്തില്‍ മാന്യതയുടെ പരിവേഷം ആദ്യമായി ചാര്‍ത്തിക്കൊടുത്തത്‌ ഇ.എം.എസ്‌.ഉം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമാണ്‌ 1946-ല്‍ മലബാര്‍ ജില്ലാ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ സഖ്യത്തില്‍ ഏര്‍പ്പെട്ടത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയാണ്‌. 1967-ല്‍ മുസ്‌ലിംലീഗിനെ ആദ്യമായി മന്ത്രിസഭയില്‍ അംഗമാക്കുന്നതും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെയാണ്‌. എന്തിനേറെ പറയുന്നു ഒരു മുസ്‌ലിം ലീഗുകാരന്‍ ആദ്യമായി ഭാരതസര്‍ക്കാരില്‍ അംഗമാകുന്നതും ഇതേ കമ്മ്യൂണിസ്റ്റുകാര്‍ പങ്കാളിയായി താങ്ങിനിര്‍ത്തുകയും മാര്‍ക്‌സിസ്‌ററ്‌ നേതാവ്‌ അദ്ധ്യക്ഷനായി (സ്‌പീക്കര്‍) വിഹരിക്കുന്ന സഭയിലാണെന്നതും ശ്രദ്ധേയമാണ്‌. മതഭീകരവാദികള്‍ക്ക്‌ താവളമായ മലപ്പുറം ജില്ല രൂപീകരിച്ച്‌ നല്‍കിയതും കമ്മ്യൂണിസ്റ്റുകാരാണ്‌ ഇപ്പോള്‍ ലീഗീന്‌ വീര്യം പോരായെന്ന്‌ തോന്നിയപ്പോള്‍ മതവര്‍ഗ്ഗീയവാദികളെ വിട്ട്‌ മതഭീകരവാദികളുമായി ഇടതുപക്ഷം ചങ്ങാത്തം കൂടിയിരിക്കയാണ്‌. എന്‍.ഡി.എഫും, പി.ഡി.പി.യും സിമിയും, ജമാഅത്തെ ഇസ്‌ലാമിയും എല്ലാം ഇന്ന്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടേയും അവര്‍ നയിക്കുന്ന സര്‍ക്കാരിന്റെയും ചിറകിനടിയില്‍ ഇരുന്നുകൊണ്ട്‌ കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴിമരുന്ന്‌ ഇട്ടുകൊണ്ടിരിക്കുന്നു. ഇവര്‍ക്ക്‌ പ്രചോദനം നല്‍കിക്കൊണ്ട്‌ ഇടതുപക്ഷനേതൃത്വം നടത്തുന്ന പ്രസ്‌താവനകളാണ്‌ ദേശവിരുദ്ധശക്തികള്‍ക്ക്‌ ഊര്‍ജ്ജം നല്‍കുന്നത്‌. സത്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ തീക്കൊള്ളി കൊണ്ടാണ്‌ തല ചൊറിയുന്നത്‌.
മതഭീകരവാദം കേരളത്തിന്റെയോ ഭാരതത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇന്ന്‌ ലോകത്താകമാനം മതഭീകരവാദം തഴച്ചുവളരുകയാണ്‌. ലോകത്ത്‌ എവിടെയെല്ലാം സംഘര്‍ഷങ്ങളും കലാപങ്ങളും നടക്കുന്നുണ്ടോ അവിടെയെല്ലാം ഒരു ഭാഗത്ത്‌ ഇസ്‌ലാമിക മതഭീകരതയാണ്‌ നേതൃത്വം നല്‍കുന്നത്‌ എന്ന്‌ കാണാന്‍ കഴിയും. എന്നു കരുതി മുസ്‌ലിംകളെല്ലാം വര്‍ഗ്ഗീയവാദികളോ ഭീകരവാദികളോ ആണെന്നല്ല പറയുന്നത്‌. പക്ഷേ, ഭീകരവാദികളില്‍ അധികവും മുസ്‌ലിംകളാണ്‌. അതുകൊണ്ട്‌ തന്നെ ആ മതവിശ്വാസികള്‍ ഒരു പരിഷ്‌കരണത്തിന്‌ മുതിരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
1992 ഏപ്രില്‍ മാസം 1,2 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും 1993 ഫെബ്രുവരി 18ന്‌ തലസ്ഥാനത്തും പിന്നീട്‌ പത്തനംതിട്ടയിലും മലബാറിലാകമാനവും മാറാട്‌, പൂന്തുറ കടപ്പുറങ്ങളിലും കടലുണ്ടിയിലും കൊടുങ്ങല്ലൂരും, നാദാപുരത്തും ഇരിട്ടിയിലുമെല്ലാം നടന്ന ഭീകരതാണ്‌ഡവങ്ങള്‍ കണ്ടില്ലെന്ന്‌ നടിച്ച്‌, ഇത്തരം മത ഭീകരവാദശക്തികളെ പാലൂട്ടി വളര്‍ത്തുന്നത്‌ ഇടതുപക്ഷകക്ഷികള്‍ അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ അവര്‍ വലിയ വിപത്ത്‌ വിലകൊടുത്ത്‌ വാങ്ങുകയായിരിക്കുകയും ചെയ്യുന്നത്‌
സദ്ദാം ഹുസൈന്‍ വധത്തിന്റെ പേരില്‍ തെരുവിലിറങ്ങുന്നവര്‍ കാട്ടിക്കൂട്ടിയ മുഴുവന്‍ പേക്കൂത്തിന്റെയും പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍ കേരളത്തിലെ ജനമാണ്‌. അല്ലാതെ അമേരിക്കന്‍ ഭരണകൂടമല്ല. ഒരു തീപടര്‍ത്തി വിടുക എളുപ്പമാണ്‌. പക്ഷേ അത്‌ ആളിപ്പടര്‍ന്നാല്‍ അണയ്‌ക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും. അതുകൊണ്ട്‌ തന്നെ ഇത്തരം തീപടരാതെ സൂക്ഷിക്കേണ്ടവരാണ്‌ ഭരണാധികാരികളും രാഷ്‌ട്രീനേതാക്കളും എന്നവര്‍ വിസ്‌മരിക്കരുത്‌.
1921-ല്‍ ഖിലാഫത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവര്‍ നേരിട്ടത്‌ ബ്രിട്ടീഷ്‌കാരെയായിരുന്നില്ല, മറിച്ച്‌ മലബാറിലെ ഹിന്ദുക്കളെയായിരുന്നു. ആയിരക്കണക്കിന്‌ ഹിന്ദുക്കള്‍ കശാപ്പ്‌ ചെയ്യപ്പെട്ടു. നൂറുകണക്കിന്‌ വരുന്ന സ്വത്തുക്കള്‍ കൊള്ളയടിച്ചു. യഥാര്‍ത്ഥത്തില്‍ ഖിലാഫത്തുമായി ബന്ധപ്പെട്ട കേരളത്തിലെ ഹിന്ദുക്കളുടെ പങ്ക്‌ എന്തായിരുന്നു? അവര്‍ ഹിന്ദുക്കളായി എന്നു മാത്രം.
ഇത്തരത്തില്‍ അന്യമതക്കാരേയും നാടിനേയും തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദേശവിരുദ്ധശക്തികളുടെ ഊര്‍ജ്ജസ്രോതസ്സായി ഇത്തരം സംഭവങ്ങള്‍ മാറിക്കൂടാ. വോട്ട്‌ ബാങ്ക്‌ സൃഷ്‌ടിക്കുവാന്‍ വേണ്ടി ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച്‌ കാണിച്ച്‌ അനാവശ്യമായ മതവികാരങ്ങളെ ഇളക്കിവിടുന്ന നടപടികളില്‍ നിന്നും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പിന്തിരിയണം. അതിന്‌ വേണ്ട വിവേകവും തിരിച്ചറിവും ഭരണരാഷ്‌ട്രീയനേതൃത്വങ്ങളും മാധ്യമങ്ങളും കൈക്കൊണ്ടില്ല എങ്കില്‍ കാലം അവര്‍ക്ക്‌ മാപ്പ്‌ കൊടുക്കില്ല.

28.
 വേണം വീണ്ടുമൊരു ജനകീയപ്രക്ഷോഭം..

കേരളത്തില്‍ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും അഴിമതിയും എന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്‌. ഇതിന്‌ അറുതി വരുത്തുവാന്‍ ബാദ്ധ്യസ്ഥരായ ഭരണനേതൃത്വവും, രാഷ്‌ട്രീയനേതൃത്വവും ഉദ്യോഗസ്ഥരേക്കാള്‍ വലിയ അഴിമതിക്കാരും ജനവഞ്ചകരുമാണ്‌.
ഇന്ന്‌ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ കടന്നുചെന്ന്‌ കൈക്കൂലി നല്‍കാതെ ഒരു കാര്യം നടത്തുക എന്നത്‌ അസാധ്യമാണ്‌. പൊതുജനങ്ങളുടെ സേവകരാകേണ്ട ഈ കൂട്ടരുടെ ദാര്‍ഷ്‌ട്യം അനുഭവിച്ചറിയാത്ത ഒരാള്‍ പോലും ഉണ്ടാകില്ല കേരളത്തില്‍.
ഇതിന്‌ പ്രധാനപ്പെട്ട ഒരു കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ സംഘടിതരാണ്‌ എന്നതാണ്‌. ഈ സംഘടിതശക്തി ഉപയോഗിച്ചാണ്‌ ഇന്നവര്‍ അസംഘടിതരായ പൊതുജനങ്ങളുടെ മേല്‍ കുതിര കയറുന്നത്‌. ഇക്കൂട്ടര്‍ക്ക്‌ അന്നം നല്‍കുന്ന പൊതുജനങ്ങളോട്‌ മാന്യമായി പെരുമാറാനോ അവരുടെ ആവലാതികള്‍ ക്ഷമയോടെ കേള്‍ക്കാനോ തയ്യാറാകാത്തവരാണ്‌ അധികവും. ഏതെങ്കിലും ഒരാവശ്യത്തിന്‌ ഒരു ഓഫീസില്‍ എത്തുന്ന ആളെ അയാളുടെ ആവശ്യം എന്തുതന്നെയായാലും നടത്തിക്കൊടുക്കാം എന്നല്ല മറിച്ച്‌ എങ്ങിനെ നടത്തിക്കൊടുക്കാതെ ഒഴിവാക്കാം എന്ന്‌ ശ്രമിക്കുന്നവരാണ്‌ ഇന്നുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും. യഥാര്‍ത്ഥ യജമാനന്മാര്‍ തങ്ങളാണെന്നും ജീവനക്കാര്‍ സേവകന്മാര്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവുണ്ടായി പൊതുജനങ്ങള്‍ എന്ന്‌ സംഘടിത ശക്തിയായി മാറുന്നുവോ അന്നേ ഇത്തരം ശക്തികളെ നിലയ്‌ക്ക്‌ നിര്‍ത്താനാവൂ.
കേരളത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന രീതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരാഫീസുകളില്‍നിന്നും ലഭിക്കുന്ന വിവിധ തരം സര്‍ട്ടിഫിക്കറ്റുകളില്ലാത്ത ഒരു കാര്യവും ചെയ്യാന്‍ സാധ്യമല്ല. എന്തിനും ഏതിനും സര്‍ക്കാരാഫീസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഒരു കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കണമെങ്കില്‍ മുതല്‍ വീട്‌ നിര്‍മ്മിക്കുന്നതിന്‌ വരെ നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്‌.
മുന്‍കാലങ്ങളില്‍ ഒരു കാര്യം ചെയ്‌തുകൊടുക്കുമ്പോള്‍ ഓഫീസുകളിലുള്ളവര്‍ക്ക്‌ ജനങ്ങള്‍ നല്‍കിയിരുന്ന ഒരു ഔദാര്യമായിരുന്നു കൈക്കൂലിയെങ്കില്‍ ഇന്ന്‌ അത്‌ ഒരു അവകാശമായി മാറിയിരിക്കുന്നു. കൈക്കൂലി ലഭിക്കാതെ ഒരു പേപ്പറും ചലിക്കാത്ത അവസ്ഥയാണ്‌ സര്‍ക്കാരാഫീസുകളില്‍ നിലനില്‍ക്കുന്നത്‌. ഓരോ ഉദ്യോഗസ്ഥന്റെയും പദവിക്കനുസരിച്ച്‌ ശതമാന കണക്കില്‍ കൈക്കൂലിയുടെ തോത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
ഈ ഉദ്യോഗസ്ഥ ഭരണകൂട മേലാളന്മാരുടെ പീഡനം മൂലം യഥാസമയം കാര്യങ്ങള്‍ നടക്കാതെ വന്ന്‌ സ്വയം മരണത്തെ പുല്‍കിയവര്‍ക്ക്‌ കണക്കില്ല. മുന്‍കാലങ്ങളില്‍ പാവപ്പെട്ടവരും ഇടത്തരക്കാരുമായ സാധാരണ ജനങ്ങളാണ്‌ ഈ ദുഷ്‌പ്രഭുക്കന്മാരുടെ അവഹേളനം സഹിച്ച്‌ സ്വയം മരണശിക്ഷ ഏറ്റുവാങ്ങിയിരുന്നതെങ്കില്‍ ഇന്ന്‌ അതിന്‌ യാതൊരു വിവേചനത്തിന്റെ അതിര്‍വരമ്പുകളില്ലെന്നും കാലം തെളിയിച്ചിരിക്കുന്നു.
പതി എന്ന ബഹുരാഷ്‌ട്രകമ്പനിയുടെ, പ്രതിമാസം രണ്ടരലക്ഷം രൂപാ ശമ്പളം പറ്റുന്ന കേരളത്തിലെ പ്രൊജക്‌ട്‌ ഓഫീസര്‍ ചൈനീസ്‌ വംശജനായ ലി.സി. ബിനിന്‌ വരെ കേരളത്തിലെ ഉദ്യോഗസ്ഥ ഭരണ പ്രമാണിമാരുടെ പീഡനം മൂലം ജീവനൊടുക്കേണ്ടിവന്നെങ്കില്‍ ഇവിടുത്തെ സാധാരണ ജനത്തിന്റെ അവസ്ഥ എന്താകുമെന്ന്‌ ഊഹിക്കാവുന്നതല്ലെ?
ഇതിനെതിരെ പ്രതികരിക്കുകയും ചെറുക്കുകയും ചെയ്യേണ്ട ഭരണകൂടങ്ങള്‍ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അവരുടെ ബധിരകര്‍ണ്ണങ്ങളില്‍ ഈ ആര്‍ത്തനാദങ്ങള്‍ പതിക്കുന്നില്ല. ഭരണകൂടമാകട്ടെ ഇവിടെ ഇരകള്‍ക്ക്‌ എതിരെ വേട്ടക്കാരോടൊപ്പം ചേരുകയാണ്‌ ചെയ്യുന്നത്‌. കാരണം നിലവിളിക്കുന്നവരുടെ ആര്‍ത്തനാദം ഒറ്റപ്പെട്ടതാണ്‌. വേട്ടക്കാരാവട്ടെ സംഘടിതശക്തിയുമാണ്‌. ഈ സംഘടിക ശക്തിയുടെ മറവില്‍ ഇവര്‍ ഭരണകൂടത്തെയും വെല്ലുവിളിക്കുന്നു.
ഈ ധാര്‍ഷ്‌ട്യത്തിന്‌ എതിരെയുള്ള കനല്‍ ഓരോ മനുഷ്യരുടെയും മനസ്സുകളില്‍ നീറുന്നുണ്ട്‌. ആളിക്കത്തിച്ചാല്‍ അത്‌ സംഹാരശക്തിയായി മാറും എന്നതിന്‌ സംശയമില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍ക്കാരുദ്യോസ്ഥന്മാരുടെ സമരം നീണ്ടുപോയപ്പോള്‍ പലയിടങ്ങളിലും സമരക്കാര്‍ക്ക്‌ എതിരായ ജനരോഷം അണപൊട്ടി ഒഴുകിയത്‌. അത്‌ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും അതില്‍നിന്നും ഈ വര്‍ഗ്ഗം പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ല.
അതുകൊണ്ട്‌ തന്നെ കേരളത്തില്‍ അഴിമതിയ്‌ക്കും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനും എതിരായി ഒരു വിമോചനസമരം അനിവാര്യമായിരിക്കുന്നു. അഴിമതിക്കാരെയും താന്തോന്നികളെയും തെരുവില്‍ ജനകീയ വിചാരണ ചെയ്യുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. പൊതുജനങ്ങള്‍ക്ക്‌ സര്‍ക്കാരാഫീസുകളില്‍ നിര്‍ഭയമായി കടന്ന്‌ ചെല്ലാനും കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ നേടിയെടുക്കാനുമുള്ള സാഹചര്യം സൃഷ്‌ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

29. 
ഇന്ത്യന്‍ മണ്ണില്‍ നവവസന്തത്തിന്റെ ഇടിമുഴക്കത്തിന്‌ കാതോര്‍ത്ത്‌...

മദ്ധ്യ പൂര്‍വ്വേഷ്യയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ കൂട്ടായ്‌മകളുടെ പിന്‍ബലത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരി സ്വപ്‌നം കണ്ട യുവതയുടെ ചുവട്‌ പിടിച്ച്‌ നവ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്ക്‌ ഇന്ത്യന്‍ മണ്ണും പാകമാക്കപ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹിയില്‍ ജ്യോതി എന്ന പെണ്‍കുട്ടി ബസ്സിനുള്ളില്‍ കൂട്ട ബലാല്‍സംഗത്തിന്‌ ഇരയായി കൊലചെയ്യപ്പെട്ട സംഭവം ഒറ്റപ്പെട്ടതോ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമോ അല്ല. ഡല്‍ഹിയിലും അതോടൊപ്പം തന്നെ ഇന്ത്യയിലാകമാനവും സര്‍വ്വ സാധാരണമായി നടക്കുന്ന ഒരു സംഭവമായി സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം മാറിയിരിക്കുന്നു. ഇത്തരം അതിക്രമങ്ങളിലെ ആദ്യത്തേയോ അവസാനത്തേയോ ഇരയുമല്ല ജ്യോതി. പക്ഷെ ജ്യോതി ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുകതന്നെ ചെയ്യും. അത്‌ ഒരു പീഡനത്തിന്റെ ഇര എന്ന നിലക്കായിരിക്കില്ലന്നു മാത്രം. ഉറക്കം നടിക്കുന്ന ഭരണകൂടങ്ങളുടെ ഉറക്കം കെടുത്താന്‍ തക്ക ചാലക ശക്തിയായി ഇന്ത്യന്‍ യുവ ജനതയെ പരിവര്‍ത്തനം ചെയ്യുന്നതിന്‌ പ്രചോദനമായ രക്തസാക്ഷി എന്ന നിലയില്‍ ആയിരിക്കും ജ്യോതി ഓര്‍മ്മിക്കപ്പെടുക. അതുകൊണ്ട്‌ തന്നെ ജ്യോതിയുടെ ജീവത്യാഗം വരും തലമുറക്ക്‌ ചര്‍ച്ച ചെയ്യാതെ മുന്നോട്ടു പോകുമാനുമാകില്ല. അതുകൊണ്ടു തന്നെ അതിന്റെ പേരില്‍ ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ന്നു വന്ന പ്രതിക്ഷേധം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഗതിയാണ്‌. ഇന്ത്യന്‍ മണ്ണും നമ്മുടെ ജനതയും ഒരു വിപ്ലവത്തിന്‌ പാകമല്ല എന്നു വിശ്വസിച്ചവര്‍ക്കും വിശ്വസിപ്പിച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കാന്‍ ഡല്‍ഹിയിലെ യുവജനങ്ങള്‍ക്ക്‌ ആയിരിക്കുന്നു.
ദൈനംദിനമെന്നോണം പെണ്‍കുട്ടികള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ കൂടി കൂടി വരികയും സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ ഇറങ്ങി നടക്കാന്‍ കഴിയാതെ വരികയും ചെയ്‌തപ്പോഴും, ഒന്നും കണ്ടില്ലന്നും കേട്ടില്ലന്നും നടിച്ച്‌ ഇസഡ്‌ പ്ലസ്സും ഇസഡും കാറ്റഗറിയില്‍ എന്നും സുരക്ഷിതമായി ഇരിക്കാമെന്നു കരുതിയവര്‍ ഒന്നു വിറകൊണ്ട കാഴ്‌ചക്കും ഡല്‍ഹി സാക്ഷ്യം വഹിച്ചു. ഡല്‍ഹിയിലെ കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ആയുധ ധാരികളായ സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സംരക്ഷണയില്‍ കിടന്നുറങ്ങിയവരെ ഞെട്ടി വിറപ്പിക്കുവാനും ഇന്ത്യന്‍ യുവ ശക്തിക്ക്‌ ആകുമെന്ന്‌ അവര്‍ തെളിയിച്ചിരിക്കുന്നു. അടിയന്തിരാവസ്ഥയെ വെല്ലുന്ന കരിനിയമങ്ങളും കര്‍ഫ്യുവും അടിച്ചേല്‍പ്പിച്ചും റയില്‍വേ സ്റ്റേഷനുകള്‍ അടച്ചു പൂട്ടിയും സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെ തടസ്സപ്പെടുത്തിയിട്ടും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും മേല്‍വിലാസം ഇല്ലാതെ ഒഴികിയെത്തിയ പതിനായിരങ്ങളുടെ പ്രതിക്ഷേധാഗ്നി ഭരണ വര്‍ഗ്ഗത്തെ ഞെട്ടിച്ചു കളഞ്ഞു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇത്‌ ഭരണപക്ഷത്തിനു മാത്രമുള്ള മുന്നറിയിപ്പല്ല കര്‍ത്തവ്യങ്ങള്‍ യഥാവിധി നടപ്പിലാക്കാതെ ചിന്തകളില്‍ ജരാനര ബാധിച്ച എല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുള്ള മുന്നറിയിപ്പു കൂടിയാണ്‌. ഞാന്‍ അരാഷ്‌ട്രീയ വാദത്തെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. പക്ഷെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുന്നിടങ്ങളില്‍ അരാഷ്‌ട്രീയ വാദം എത്രത്തോളം ശക്തമാകുമെന്നതിന്‌ സമീപ കാല ഭാരതം സാക്ഷിയാണ്‌.
ഡല്‍ഹി എന്നും ക്രിമിനലുകളുടെ സുരക്ഷിതമായ മണ്ണ്‌ തന്നെയാണ്‌. കാരണം ഡല്‍ഹിയിലെ പോലീസ്‌ സംവിധാനം ക്രമസമാധാന പാലന കാര്യത്തില്‍ തികഞ്ഞ പരാജയമാണ്‌. ഡല്‍ഹിയിലെ പോലീസിന്റെ പ്രധാന ജോലി പൗരന്‍മാര്‍ക്ക്‌ സംരക്ഷണം നല്‍കുക എന്നതല്ല. അവിടെയെത്തുന്ന വി ഐ പികള്‍ക്ക്‌ സംരക്ഷണം നല്‍കുക എന്നതുമാത്രമാണ്‌ പോലീസിന്റെ ജോലി. മറിച്ച്‌ ഏതെങ്കിലും പോലീസ്‌ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും ക്രൈമില്‍ ഉള്‍പ്പെട്ട ആളുകളെ അബദ്ധത്തില്‍ പിടിച്ചാല്‍ തന്നെയും അപ്പോള്‍ തന്നെ ഏതെങ്കിലും എം.പി. ഇടപെട്ട്‌ അയാളെ മോചിപ്പിക്കുകയുമാണത്രെ പതിവ്‌. അതുകൊണ്ടു തന്നെ പോലീസ്‌ യാതൊരു നടപടിക്കും മുതിരാറുമില്ല. ഇത്രയും കുത്തഴിഞ്ഞ നിയമ പാലന സംവിധാനം ഇന്ത്യയില്‍ മറ്റൊരിടത്തും ഉണ്ടാകില്ലന്നാണ്‌ പറയുന്നത്‌.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ബലാല്‍ക്കാരങ്ങളും ഇന്ത്യയെ സംഭവിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവമല്ല. പലപ്പോഴും അതിനു വേണ്ടത്ര വാര്‍ത്താ പ്രാധാന്യം പോലും കിട്ടാതെ പോവുകയും ചെയ്യുന്നുണ്ട്‌. ഒരു സംഭവം ഡല്‍ഹിയില്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്നത്ര വാര്‍ത്താ പ്രാധാന്യം മറ്റിടങ്ങളില്‍ ലഭിക്കാതെ പോവുന്നു. എങ്കിലും ഒറ്റപ്പെട്ട ശബ്‌ദങ്ങളാണ്‌ നാളെ വലിയ ശബ്‌ദങ്ങളായി മാറുക. ഇവിടെ പ്രശ്‌നം നിയമങ്ങളുടെ കുറവല്ല. മറിച്ച്‌ മനുഷ്യന്റെ കാഴ്‌ചപാടുകളുടെ കുഴപ്പമാണ്‌. ശിക്ഷ കടുത്തതായതു കൊണ്ട്‌ മാത്രം കാര്യമില്ല. ശക്തമായ നടപടികളും പ്രതിരോധങ്ങളുമാണ്‌ നമുക്കാവശ്യം.
സര്‍ക്കാര്‍ ഔദ്യോഗികമായ പുറപ്പെടുവിച്ചിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കുവാന്‍ സാധിക്കും ഈ വിഷയത്തിന്റെ തീവ്രത എത്രത്തോളം വലുതാണന്ന്‌. കേസുകള്‍ ചാര്‍ജ്‌ ചെയ്യാപ്പെടാതെ പോകുന്ന സംഭവങ്ങളും മാനം ഭയന്ന്‌ പുറത്തു പറയാതിരിക്കുന്ന കേസ്സുകളും ഒന്നും ഇതില്‍ പെടുന്നില്ലന്നറിയുമ്പോഴാണ്‌ കണ്ടതിലും എത്രയോ വലുതാണ്‌ മറഞ്ഞിരിക്കുന്ന സത്യം എന്ന്‌ നാം അറിയുന്നത്‌. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്‌ 2011 ലെ ചാര്‍ജ്ജ്‌ ചെയ്‌ത കേസ്സുകളുടെ എണ്ണം വച്ചു നോക്കുകയാണങ്കില്‍ ഇന്ത്യയില്‍ ശരാശരി ഓരോ ഇരുപത്‌ മിനിറ്റിലും ഓരോ സ്‌ത്രീ എന്ന കണക്കിന്‌ പീഡനത്തിന്‌ ഇരയാകുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകമാനം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള സ്‌ത്രീ പീഡന കേസ്സുകളുടെ എണ്ണം 23582 എണ്ണമാണ്‌. മധ്യ പ്രദേശില്‍ 3406, പശ്ചിമബംഗാളില്‍ 2363, ഉത്തര്‍ പ്രദേശില്‍ 2042, രാജസ്ഥാനില്‍ 1800, മഹാരാഷ്‌ട്രയില്‍ 1701, ആസ്സാമില്‍ 1700, ആന്ധ്രപ്രദേശില്‍ 1442,കേരളത്തില്‍ 1132, ഒഡീഷയില്‍ 1112, ബീഹാറില്‍ 934, ജാര്‍ക്കണ്ടില്‍784,ഗുജറാത്തില്‍439 ഇങ്ങനെ പോകുന്നു ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പീഡനങ്ങളുടെ കണക്കുകള്‍. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 2012 ലെ കണക്കുകള്‍ വരുവാനിരിക്കുന്നതെയുള്ളൂ. ഡല്‍ഹിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. 2012 ല്‍ ഇതുവരെ ഡല്‍ഹിയില്‍ ചാര്‍ജ്‌ ചെയ്‌തിട്ടുള്ള കേസ്സുകളുടെ എണ്ണം 635 വരും. 2011 ല്‍ 572-ം 2010 ല്‍ 507-ം 2009 ല്‍ 469 -ം 2008 ല്‍ 466-ം കേസ്സുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഈ കേസ്സുകളിലെല്ലാം പെട്ട്‌ കൊല്ലപ്പെടുന്നവരും നിത്യ രോഗികളായി മാറുന്നവരും, ആത്മഹത്യ ചെയ്യുന്നവരും നിരവധിയാണ്‌. അതുകൊണ്ടു തന്നെയാണ്‌ ആദ്യം പറഞ്ഞത്‌ ജ്യോതിയുടേത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ലന്ന്‌.
ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും പെണ്‍കുട്ടികളെ തെരുവില്‍ പിച്ചിച്ചീന്തുമ്പോഴും അതിനെതിരെ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കേണ്ട ഭരണകൂടങ്ങളും നേതാക്കന്‍മാരും കൈക്കൊള്ളുന്ന വികലമായ നിലപാടുകളാണ്‌ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചു വരുത്തുന്നത്‌. സ്‌ത്രീകളുടെ വസ്‌ത്രധാരണത്തേയും സഞ്ചാര സ്വാതന്ത്ര്യത്തേയും ചോദ്യം ചെയ്യുന്ന ഭരണ കര്‍ത്താക്കള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. തനിക്ക്‌ മൂന്ന്‌ പെണ്‍മക്കളുണ്ടന്ന്‌ പറയുന്ന പ്രധാനമന്ത്രിക്കറിയാം തന്റെ മക്കള്‍ സഞ്ചരിക്കുന്നത്‌ സുരക്ഷിത വലയത്തിലാണന്ന്‌. പക്ഷെ കുടുംബം നയിക്കാന്‍ തൊഴിലിനായി നഗരത്തില്‍ എത്തുന്ന സ്‌ത്രീകളും ഉന്നത വിദ്യാഭ്യാസത്തിന്‌ കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥിനികളും ഈ മണ്ണില്‍ സുരക്ഷിതരല്ലന്ന സത്യം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ കാണുന്ന അദ്ദേഹത്തിന്‌ അറിയുമായിരുന്നിട്ടും അദ്ദേഹം മറച്ചു വയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌.
ഭരണക്കാരും അധികാരികളും ഇതേ രീതിയാണ്‌ തുടരുന്നതെങ്കില്‍ അത്‌ രാജ്യത്തിന്റെ സമാധാന പൂര്‍ണ്ണമായ നിലനില്‍പ്പിനെ ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആരുടേയും ആഹ്വാനമില്ലാതെയും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെയും ഡല്‍ഹി തെരുവോരങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ പോലെ വന്നണഞ്ഞ യുവസഞ്ചയം , അസംതൃപ്‌തരും അരക്ഷിതരുമാണന്ന സത്യം വിസ്‌മരിച്ചു കൂടാ. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളും ബ്ലോഗുകളും ട്വിറ്ററുമെല്ലാം വിരല്‍തുമ്പില്‍ കൈകാര്യം ചെയ്യുന്ന യുവ തലമുറ വിപ്ലവം സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നു. നമുക്കു ചുറ്റുമുള്ള പല വിദേശ രാജ്യങ്ങളിലും ഇത്തരം കൂട്ടായ്‌മകള്‍ തീര്‍ത്ത സംഘ ശക്തിയാല്‍ പുതു സ്വാതന്ത്ര്യത്തിന്റെ വസന്തം വിരിയിച്ചവരെ കണ്ട്‌ യുവതലമുറ ഇന്ത്യയിലും ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവരും പുതു വസന്തം സ്വപ്‌നം കാണാന്‍ തുടങ്ങിയാല്‍ അതിന്റെ പിന്നില്‍ മുതലെടുപ്പിന്‌ മറ്റ്‌ പലരും എത്തുമെന്ന കാര്യവും വിസ്‌മരിച്ചു കൂടാ. ഇന്ത്യയിലാകമാനം (കേരളത്തിലൊഴികെ) ആ പുതു വസന്തത്തിന്റെ ചുടുകാറ്റ്‌ വീശാന്‍ യാതൊരു വിഷമവും ഇല്ലന്ന്‌ സമീപകാല സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.
ഇന്ത്യയിലാകമാനം 55 ശതമാനം വരുന്ന യുവതലമുറയുടെ ഒരു ചെറിയ വിഭാഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കണ്ടതു പോലെ എന്തിനും തയ്യാറായി പുറപ്പെട്ടാല്‍ നവ ലിബറല്‍ വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ ഇന്ത്യന്‍ മണ്ണിലും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യം എന്നത്‌ ആയുധം ഏന്തിയ അംഗ രംക്ഷകരുടെയും അടച്ചിട്ട വാതിലുകളുടേയും ഉള്ളില്‍ നിന്ന്‌ ജീവിക്കുവാനുള്ള അവകാശത്തിനും സുരക്ഷക്കും വേണ്ടി യാചിക്കുന്ന സാധാരണക്കാരന്റെ മേല്‍ കുതിര കയറാനുള്ള അധികാരമല്ലന്ന്‌ പുതുതലമുറ ഭരണാധികാരി വര്‍ഗ്ഗത്തെ പഠിപ്പിച്ചു നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട്‌ ചിന്തിക്കുക.... തിരുത്തുക.... യതാര്‍ത്ഥമായ ജനാധിപത്യം തന്നെയാണ്‌ നമുക്കാവശ്യം.

30. 
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ വരും തലമുറയുടെ ജീവവായു

ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റുക എന്നതാണ്‌. പശ്ചിമഘട്ട മലനിരകളുടെ വരദാനം ഒന്നു കൊണ്ടുമാത്രമാണ്‌ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത്‌ എന്ന വസ്‌തുത മലയാളികള്‍ മറക്കരുത്‌. മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിലുള്ള വരള്‍ച്ചയായിരിക്കും ഈ വര്‍ഷം അനുഭവിക്കാന്‍ പോകുന്നത്‌ എന്ന മുന്നറിയിപ്പുകളേ കരുതിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മനുഷ്യന്‍ ഒരു പുനര്‍വിചിന്തനത്തിന്‌ തയ്യാറാവണം. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 35 ജൈവ വൈവിദ്ധ്യ ഹോട്ട്‌ സ്‌പോട്ടുകളിലൊന്നാണ്‌ ഗുജറാത്ത്‌ മുതല്‍ കേരളം വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ടം.
എന്താണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌ അഥവാ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ എന്നതിനെക്കുറിച്ച്‌ കേരളത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല . അതുകൊണ്ട്‌ തന്നെ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങളായി നാട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതും അര്‍ത്ഥ സത്യങ്ങളൊ അസംബന്ധങ്ങളോ ആണ്‌. അതി ബൃഹത്തായ ഈ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ മലയാളത്തിലാക്കി പൊതു സമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചക്കായി നല്‍കുവാന്‍ സര്‍ക്കാരും മാധ്യമങ്ങളും തയ്യാറാകണം. ഒപ്പം നിര്‍ദ്ദേശങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്‌ എന്ത്‌ എന്നതിനെക്കുറിച്ച്‌ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക വിശദീകരണം കൂടി നല്‍കുവാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഗുണകരമാകും. റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങളെക്കുറിച്ചും ജനങ്ങള്‍ മനസ്സിലാക്കിയതിനശ്ശേഷം ചര്‍ച്ചകളും സംവാദങ്ങളും ഉയരട്ടെ. പിന്നീട്‌ പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്‌ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അതു തന്നെയാണല്ലോ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതും. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രാദേശിക ഗ്രാമ സഭകള്‍ക്കും ജനകീയ കമ്മറ്റികള്‍ക്കും ആവശ്യമായ പരിവര്‍ത്തനങ്ങള്‍ നടത്താമെന്ന്‌ സമിതി തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്‌. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ ഉയര്‍ന്നു വന്നതുപോലെ അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വൈകാരിക പ്രശ്‌നങ്ങളായി ഇതിനെ മാറ്റുന്നതില്‍ നിന്നും മത സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും പിന്തിരിയുകയും വേണം.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌ അഥവാ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ രഹസ്യമായി സൂക്ഷിക്കുവാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. ഇക്കാര്യം സമിതി ചെയര്‍മാന്‍ മാധവ്‌ ഗാഡ്‌ഗില്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. ഖനന മാഫിയാകളുടേയും മറ്റും സമ്മര്‍ദ്ദം മൂലമാണ്‌ ഇതെന്നതും വ്യക്തമാണ്‌. പിന്നീട്‌ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നേരിട്ട്‌ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ റിപ്പോര്‍ട്ട്‌ പുറം ലോകം കാണുന്നത്‌. പശ്ചിമഘട്ട മേഖലയേയും അതിലുള്‍പ്പെടുന്ന ഓരോ വിഷയങ്ങളേയും കുറിച്ച്‌ വ്യക്തമായും പ്രതിപാദിക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌. ആമുഖമായി വരുന്ന 28 പേജുകളും പാര്‍ട്ട്‌ ഒന്നില്‍ ഉള്‍പ്പെടുന്ന 150 പേജുകളും പാര്‍ട്ട്‌ രണ്ടില്‍ ഉള്‍പ്പെടുന്ന 327 പേജുകളും അടക്കം അഞ്ഞൂറിലധികം പേജുകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ 2011 ആഗസ്റ്റ്‌ 31 ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ദ സമിതി റിപ്പോര്‍ട്ട്‌. പ്രൊഫ. മാധവ്‌ ഗാഡ്‌ഗില്‍ ചെയര്‍മാനും ബി.ജെ. കൃഷ്‌ണന്‍, ഡോ. കെ.എന്‍. ഗണേഷ്‌, ഡോ. പി.എസ്‌. വിജയന്‍, ഫ്രൊ. റീനെ, പ്രൊഫ. ആര്‍. സുകുമാര്‍, ഡോ. ലിജിയ, വിദ്യാ എസ്‌. നായിക്‌, ഡോ. ഡി.ജെ. സുബ്രഹ്മണ്യന്‍, എന്നിവര്‍ സ്ഥിരാംഗങ്ങളും വനം പരിസ്ഥിതി തുടങ്ങിയ വകുപ്പുകളിലേയും അനുബന്ധ ബോര്‍ഡുകളുടേയും തലവന്‍മാര്‍ എക്‌സ്‌- ഒഫിഷ്യോ മെമ്പര്‍മാരുമായ സമിതിയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുള്ളത്‌.
ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു ആരോപണം വേണ്ടത്ര പഠനങ്ങള്‍ നടത്താതെയും, സ്ഥല പരിശോധന നടത്താതെയും, വിദഗ്‌ദ്ധരുമായി കൂടിയാലോചനകള്‍ നടത്താതെയും ഡല്‍ഹിയിലെ ശീതീകരിച്ച മുറികളില്‍ ഇരുന്ന്‌ ഗൂഗിള്‍ മാപ്പ്‌ നോക്കി തയ്യാറാക്കിയതാണ്‌ ഈ റിപ്പേര്‍ട്ട്‌ എന്നാണ്‌. അതുകൊണ്ട്‌ തന്നെ റിപ്പോര്‍ട്ട്‌ അശാസ്‌ത്രീയവും അബദ്ധ ജടിലവുമാണന്നാണ്‌. എന്നാല്‍ വനം പരിസ്ഥിതി വകുപ്പിന്‌ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ സമിതി നടത്തിയിട്ടുള്ള വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ചകള്‍, സന്ദര്‍ശനങ്ങള്‍, പരിശോധിക്കപ്പെട്ട രേഖകള്‍ എന്നിവയെക്കുറിച്ച്‌ അക്കം ഇട്ട്‌ നിരത്തുന്നുണ്ട്‌. 14 പ്രാദേശിക സന്ദര്‍ശനങ്ങളും, 15 പാനല്‍ യോഗങ്ങളും, 42 പ്രത്യേക ഗവേണ ഗ്രന്ഥങ്ങളുടെ പരിശോധനയും, 7 ബൗദ്ധികാധിഷ്‌ടിത ചര്‍ച്ചകളും 40 സന്നദ്ധ സംഘടനകളുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും, 8 സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കൂടിയാലോചനകളും തുടങ്ങി അവര്‍ നടത്തിയ വിശദമായ ചര്‍ച്ചകളെക്കുറിച്ചും ഉള്ള രേഖകളും മറ്റു റിക്കാര്‍ഡുകളും നിരത്തി റിപ്പോര്‍ട്ടില്‍ പ്രദിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആരോപണം അടിസ്ഥാന രഹിതമാണന്ന്‌ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ വ്യക്തമാകും.
കേരളത്തിലെ എട്ടു ജില്ലകളിലായി വരുന്ന പതിനഞ്ച്‌ താലൂക്കുകളില്‍ നിന്നും മുഴുവന്‍ ആളുകളേയും കുടിയെഴിപ്പിക്കുമെന്നും, വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം മുരടിക്കുമെന്നും, മലയോര കര്‍ഷകര്‍ക്ക്‌ പട്ടയം കിട്ടാക്കനി ആകുമെന്നും, തൊടുപുഴ, ഇരിങ്ങാലക്കുട, കട്ടപ്പന തുടങ്ങിയ ടൗണുകള്‍ ഇല്ലാതാകുമെന്നും, രണ്ട്‌ പശുക്കളില്‍ കൂടുതല്‍ വളര്‍ത്താന്‍ പറ്റാത്ത അവസ്ഥ വരുമെന്നും. പല ദേശീയ പാതകളും, സംസ്ഥാന പാതകളും മനുഷ്യര്‍ക്കോ വാഹനങ്ങള്‍ക്കോ സഞ്ചരിക്കാന്‍ കഴിയാത്ത വിധം ആനത്താരകളാക്കി മാറ്റുമെന്നും, അന്‍പതു വര്‍ഷം പിന്നിട്ട ഡാമുകള്‍ എല്ലാം പോളിച്ചു നീക്കുമെന്നും പട്ടയം കിട്ടാക്കനി ആകുമെന്നും എല്ലാമാണ്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്‌. ഇതിന്റെയെല്ലാം സത്യാവസ്ഥ അറിയാത്ത ആളുകളാണ്‌ ഇടയലേഖനങ്ങളിലും, അതിന്റെ ചുവട്‌ പിടിച്ച്‌ മിക്ക രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും നടത്തുന്ന പ്രചാരണങ്ങളിലും കുടുങ്ങിയിരിക്കുന്നത്‌. മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളത്തില്‍ സൃഷ്‌ടിച്ചതിനേക്കാള്‍ വലിയ ആശങ്കയാണ്‌ ഇപ്പോള്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ചില സംഘടിത ശക്തികള്‍ ചേര്‍ന്ന്‌ കേരളത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌. ബി.ജെ.പി. ഒഴികെയുള്ള മുഴുവന്‍ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളും റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌ എന്ന്‌ ആവശ്യപ്പെടുന്നവരാണ്‌.
പശ്ചിമഘട്ട മേഖലയെ പൂര്‍ണ്ണമായും പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നോ അവിടങ്ങളില്‍ നിന്നെല്ലാം മുഴുവന്‍ ജനങ്ങളേയും കുടിയൊഴിപ്പിക്കണമെന്നോ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. അതിനു പകരം പശ്ചിമ ഘട്ടത്തെ മൂന്ന്‌ മേഖലകളാക്കി തിരിക്കുകയാണ്‌ സമിതി ചെയ്‌തിരിക്കുന്നത്‌. പരിസ്ഥിതി ലോല മേഖല 1 (അതീവ പ്രാധാന്യ മേഖല) പരിസ്ഥിതി ലോല മേഖല 2 (മിത പ്രാധാന്യ മേഖല) പരിസ്ഥിതി ലോല മേഖല 3 (കുറഞ്ഞ പ്രാധാന്യ മേഖല 3) ഈ ഓരോ മേഖലയിലും എന്തോക്കെ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുന്നുണ്ടങ്കിലും ആയതില്‍ പൊതു താത്‌പര്യ പ്രകാരം നിയന്ത്രണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ അധികാരം നല്‍കുന്നുണ്ട്‌. ശാസ്‌ത്രീയമായ കണക്കെടുപ്പിലൂടെ തന്നെയാണ്‌ മൂന്നു മേഖലകളാക്കി തിരിച്ചിട്ടുള്ളതും മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച്‌ ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച്‌ ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക്‌ നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ്‌ ലഭിച്ച ചതുരങ്ങള്‍ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ മൂന്നിലും 3 മുതല്‍ 5 വരെ മാര്‍ക്ക്‌ ലഭിച്ചവ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ രണ്ടിലും 5 നു മുകളില്‍ മാര്‍ക്ക്‌ ലഭിച്ചവ ഇക്കോളജിക്കലി സെന്‍സിറ്റീവ്‌ സോണ്‍ ഒന്നിലും ഉള്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ ഇരുപത്തഞ്ച്‌ താലൂക്കുകളെയാണ്‌ കേരളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌ . അതില്‍ 15 താലൂക്കുകള്‍ സോണ്‍ ഒന്നിലും രണ്ട്‌ താലൂക്കുകള്‍ സോണ്‍ രണ്ടിലും എട്ട്‌ താലൂക്കുകള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടുന്നു. ഒരു താലൂക്കിന്റെ പേര്‌ ഒന്നാം സോണില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട്‌ ആ താലൂക്ക്‌ മുഴുവന്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്നു എന്നില്ല. പ്രസ്‌തുത താലൂക്കില്‍ പെട്ട പ്രദേശങ്ങള്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്നു എന്നു മാത്രം. കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പ്രസ്‌തു അഥോരിറ്റിക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാവുന്നതേയുള്ളു. റിപ്പോര്‍ട്ട്‌ പറയുന്നത്‌ പശ്ചിമഘട്ടത്തില്‍ ഇനി അവശേഷിക്കുന്ന പച്ചപ്പെങ്കിലും സംരക്ഷിക്കണമെന്നാണ്‌. ഇത്‌ എങ്ങിനെ കര്‍ഷക വിരുദ്ധമാകുമെന്ന്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ വിശദീകരിക്കണം.
ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന മിക്ക നിര്‍ദ്ദേങ്ങളും കര്‍ഷകരേയും സാധാരണക്കാരേയും ഒരുവിധത്തിലും ദോഷകരമായി ബാധിക്കുന്നതല്ലന്നു മാത്രമല്ല കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഗുണകരമായവയുമാണ്‌. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതിന്‌ നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുമ്പ്‌ സ്വാമിനാഥന്‍ കമ്മറ്റിയും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്‌. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക്‌ മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക്‌ ഉണ്ടാകാവുന്ന സാമ്പത്തികനഷ്‌ടം സര്‍ക്കാര്‍ തന്നെ പരിഹരിക്കണമെന്നും ആവശ്യമായ സാങ്കേതിക സഹായം സര്‍ക്കാര്‍ തന്നെ നല്‍കണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. രണ്ടു കന്നുകാലികളില്‍ കൂടുതല്‍ വളര്‍ത്താന്‍ പാടില്ലന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ടന്നാണ്‌ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌. എന്നാല്‍ അങ്ങിനെ ഒരു നിര്‍ദ്ദേശവും ഈ റിപ്പോര്‍ട്ടില്‍ കാണുന്നില്ല. മറിച്ച്‌ രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ഉള്ളത്‌. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മ്മിക്കാവുന്ന സാധ്യതകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും, പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും, നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും, കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്കും, 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക്‌ മാറുന്നവര്‍ക്കും (പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്‌) സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്കും, സംരക്ഷണ സേവന വേതനം?(പണമായി) നല്‍കണമെന്നും റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. ഇടുക്കി പോലുള്ള മലയോര ജില്ലകളിലെ ആളുകളെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഏറെ പറഞ്ഞ്‌ ഭയപ്പെടുത്തിയിരിക്കുന്നത്‌ ഇനി ആര്‍ക്കും പട്ടയം കിട്ടില്ലന്നാണ്‌. നിലവിലുള്ള കൈവശക്കാര്‍ക്ക്‌ പട്ടയം നല്‍കരുതെന്ന്‌ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്‌. എന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ്‌ ആളുകളെ ഭയപ്പെടുത്തുന്നത്‌. അവശേഷിക്കുന്ന വന ഭൂമിയില്‍ ഇനി ആരേയും കയ്യേറാന്‍ അനുവദിക്കരുതെന്നും അത്തരം കയ്യേറ്റങ്ങളെ അംഗീകരിക്കരുതെന്നുമാണ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നത്‌. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുതെന്ന്‌ പറയുമ്പോഴും നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന്‌ ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്‌ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ലന്നും റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു. അപ്പോള്‍ ഈ റിപ്പോര്‍ട്ട്‌ വികസനവിരുദ്ധമാണന്ന്‌ പറയാനൊക്കുമോ.
സാധാരണക്കാരായ കര്‍ഷകരേയും ചെറുകിട ഭൂ ഉടമകളേയും തെറ്റിധരിപ്പിച്ച്‌ തെരുവിലിറക്കുന്നവര്‍ക്ക്‌ വ്യക്തമായ ഹിഡന്‍ അജണ്ടകള്‍ ഉണ്ട്‌ . കാരണം പ്രസ്‌തുത റിപ്പോര്‍ട്ട്‌ പൂര്‍ണ്ണമായും പരിശോധിച്ചാല്‍ അതു ബോദ്ധ്യമാവുക തന്നെ ചെയ്യും. അനധികൃതമായ സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈവശം വച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, ഖനനം നടത്തുന്നവര്‍ക്കും പരിസ്ഥിതി ലോല മേഖലകളില്‍ വന്‍കിട കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി ടൂറിസം ബിസ്സിനസ്സ്‌ നടത്തുന്നവര്‍ക്കും ദോഷകരമായ പല നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. അത്തരക്കാരുടെ സ്വാധീനമാണ്‌ ഈ റിപ്പോര്‍ട്ട്‌ വെളിച്ചം കാണാതിരിന്നതിനും, ഇപ്പോള്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനും കാരണമായിട്ടുള്ളത്‌.
ഈ റിപ്പോര്‍ട്ടിനെക്കുറിച്ചും ഇതില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ചും പഠിക്കുന്നതിനും പ്രതികരിക്കുന്നതിനും യുവതലമുറ തയ്യാറാകണം. കാരണം ഈ റിപ്പോര്‍ട്ട്‌ നാളേക്കു വേണ്ടിയാണ്‌. ശുദ്ധവായു ശ്വസിച്ച്‌ ശുദ്ധജലം കുടിച്ച്‌ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയ്‌ക്കു വേണ്ടി. 


സന്തോഷ്‌ അറയ്‌ക്കല്‍ 
തൊടുപുഴയ്‌ക്കടുത്ത്‌ വെങ്ങല്ലൂര്‍ അറയ്‌ക്കല്‍ എ . എം. രവീന്ദ്രന്‍ നായരുടേയും സാവിത്രിക്കുട്ടി അമ്മയുടേയും മൂന്ന്‌ ആണ്‍മക്കളില്‍ രണ്ടാമനായാണ്‌ ജനനം. മൂവാറ്റുപുഴയ്‌ക്കടുത്ത്‌ പെരുമ്പല്ലൂര്‍ കുറ്റിനാല്‍ ശങ്കരന്‍ നായരുടേയും സുമതി അമ്മയുടേയും ഇളയ മകള്‍ ശ്രീനയെ 04 04 04 ല്‍ വിവാഹം ചെയ്‌തു. രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌. വിദ്യാര്‍ത്ഥികളായ ഭഗത്‌ എസ്‌. അറയ്‌ക്കലും ജഗത്‌ എസ.്‌ അറയ്‌ക്കലും കുമാരമംഗലം സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍, കുമാരമംഗലം എം കെ എന്‍ എം ഹയര്‍സെക്കന്ററി സ്‌കൂള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ മുതലക്കോടം അക്വീനാസ്‌ കോളേജ്‌, തൊടുപുഴ നെഹൃകോളേജ്‌ എന്നിവടങ്ങളില്‍ നിന്നും എഴുത്തും വായനയും അഭ്യസിച്ചു .
പ്രധാന തൊഴില്‍ ആധാരം എഴുത്ത്‌ ആണ്‌. 2008 മുതല്‍ 2010 വരെയുള്ള രണ്ടര വര്‍ഷക്കാലം ജന്മഭൂമി ദിനപത്രത്തിന്റെ ഇടുക്കി ജില്ലാ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. ഇടുക്കി, എറണാകുളം ജില്ലകളിലായി സംപ്രേക്ഷണം ചെയ്യുന്ന വില്ലേജ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പ്പറേഷന്‍ (വി ബി സി) എന്ന പ്രാദേശിക വാര്‍ത്താ ചാനലില്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്ററായി പ്രവര്‍ത്തിക്കുന്നതിനൊപ്പം മറുനാടന്‍ മലയാളി എന്ന ഓണ്‍ ലൈന്‍ പത്രത്തില്‍ ദോഷൈക ദൃക്ക്‌ എന്ന പേരില്‍ ഒരു ആഴ്‌ച കോളവും ചെയ്യുന്നുണ്ട്‌.
നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തോട്‌ ആഭിമുഖ്യം ഉണ്ടായിരുന്നു. ഇടുക്കി ജില്ലയില്‍ വ്യവസ്ഥാപിതമായി 1990 ല്‍ രൂപീകൃതമായ യുവമോര്‍ച്ചയുടെ ആദ്യ കമ്മറ്റിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പിന്നീട്‌ തുടര്‍ച്ചയായ മൂന്ന്‌ ടേമുകളില്‍ യുവമോര്‍ച്ചയുടെ ഇടുക്കി ജില്ലാ പ്രസിഡന്റായും രണ്ട്‌ ടേമുകളില്‍ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു. 2006 വരെയുള്ള പതിനാറ്‌ വര്‍ഷക്കാലം യുവമോര്‍ച്ചയുടെ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ തന്നെ ബിജെപി ഇടുക്കി ജില്ലാസമിതിയിലും നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും മീഡിയാ സെല്‍ കണ്‍വീനറുടെ ചുമതല വഹിക്കുകയും ചെയ്‌തു. 2006 മുതല്‍ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ നോമിനിയായി നെഹൃയുവകേന്ദ്രയുടെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.


  
  


  
   
 
  
 


Comments