വിറക്‌ തേടുന്ന വീട്ടമ്മമാരെ തേടി റിലയന്‍സ്‌ എത്തുന്നു...




കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സബ്‌സിഡി നിരക്കിലുള്ള ഗാര്‍ഹിക ഗ്യാസ്‌ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നു. സര്‍ക്കാര്‍ നീക്കത്തിന്റെ ചുവട്‌ പിടിച്ചുകൊണ്ട്‌ പൊതുമേഖല എണ്ണക്കമ്പനികളും അവരുടെ ഏജന്‍സികളും ചേര്‍ന്ന്‌ സംസ്ഥാനത്ത്‌ കൃത്രിമ ക്ഷാമം സൃഷ്‌ടിച്ചുകൊണ്ട്‌ വീട്ടമ്മമാരുടെ ക്ഷമയെ പരീക്ഷിച്ചിരിക്കുകയാണ്‌. ഗ്യാസ്‌ സിലിണ്ടറുകളുമായി പോകുന്ന ലോറികള്‍ തടഞ്ഞ്‌ ആളുകള്‍ ബലമായി ഗ്യാസ്‌ സിലിണ്ടറുകള്‍ കൈവശപ്പെടുത്തുവാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും ഏജന്‍സികള്‍ റൂട്ട്‌ സെയില്‍ തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ്‌. കുറച്ചു കാലം മുമ്പു വരെ പട്ടണ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ഗ്യാസിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളിലും ഗ്യാസ്‌ ഇല്ലാതെ ഒരു നിമിഷം തള്ളി നീക്കാന്‍ ആളുകള്‍ക്ക്‌ കഴിയാത്ത അവസ്ഥയാണ്‌. വൈദ്യുതി ഇല്ലങ്കിലും ഒരുപക്ഷെ ആളുകള്‍ സഹിച്ചേക്കാം. പക്ഷെ ഗ്യാസ്‌ ലഭിച്ചില്ലങ്കില്‍ ഒരു ദിവസം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. വിറകിന്റെ വില കിലോക്ക്‌ ഇപ്പോള്‍ അറുപത്‌ രൂപയാണ്‌. എന്നു മാത്രമല്ല പുതുതായി നിര്‍മ്മിക്കുന്ന ഭൂരിഭാഗം വീടുകളിലും വിറക്‌ അടുപ്പ്‌ പേരിനു പോലുമില്ലതാനും.
ഇപ്പോഴത്തെ ക്ഷാമത്തിനു പിന്നിലെ രാഷ്‌ട്രീയത്തെ ഗ്യാസ്‌ ഏജന്‍സികള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞ്‌ അതിന്‌ അനുസരിച്ച്‌ അവരുടെ ദാര്‍ഷ്‌ട്യം അവസാനിപ്പിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായില്ലങ്കില്‍ അവര്‍ അവരുടെ തന്നെ കുഴിയാണ്‌ തോണ്ടുന്നത്‌ എന്ന സത്യം കാലം അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുക തന്നെ ചെയ്യും. ഏതൊരു കുത്തകയും അവന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുന്നതിനു മുമ്പായി അതുപയോഗിക്കാന്‍ തക്ക രീതിയില്‍ സമൂഹത്തെ മാറ്റിയെടുക്കാറുണ്ടന്ന സത്യം നാം വിസ്‌മരിച്ചു കൂടാ. അതിനുള്ള ട്രയല്‍ റണ്ണാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
ഈ ക്ഷാമ വാര്‍ത്തകള്‍ക്കൊപ്പം കേരളത്തിലെ ഗ്യാസ്‌ ഏജന്‍സി ഉടമകള്‍ ചേര്‍ത്തു വായിക്കേണ്ട ഒരു വാര്‍ത്ത കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വന്നിരുന്നു. വാര്‍ത്തയുടെ തലവാചകം തന്നെ മലയാളികളെ ഏറെ ആകര്‍ഷിക്കുന്നതാണ്‌. അപേക്ഷിക്കുന്നവര്‍ക്കെല്ലാം ആവശ്യത്തിന്‌ ഗ്യാസ്‌ സിലണ്ടറുകള്‍ നല്‍കി റിലയന്‍സ്‌ കേരളത്തില്‍ പാചക വിതരണത്തിന്‌ തയ്യാറാകുന്നു എന്നതാണ്‌ വാര്‍ത്തയുടെ ചുരുക്കം. ഇന്ന്‌ ഭാരതം ഭരിക്കുന്നത്‌ ആരാണന്ന്‌ ചേദിച്ചാല്‍ അതിന്‌ പല ഉത്തരങ്ങളും നമുക്ക്‌ ലഭിച്ചേക്കാം. മന്‍മോഹനാണ്‌, യു.പി.എ. ആണ്‌ , കോണ്‍ഗ്രസ്സാണ്‌ ഇതൊന്നുമല്ല സോണിയ രാജീവും കുടുംബവുമാണ്‌ എന്നൊക്കെയാകാം അതിനുള്ള ഉത്തരങ്ങള്‍. എന്നാല്‍ ഇവരൊന്നുമല്ല നമ്മുടെ ഭരണം നിയന്ത്രിക്കുന്നത്‌ റിലയന്‍സാണ്‌ എന്ന്‌ ഉത്തരം മനസ്സില്‍ വച്ചു കൊണ്ടു തന്നെയാകും മേല്‍ പറഞ്ഞ ഉത്തരങ്ങള്‍ എല്ലാം ആളുകള്‍ പറയുന്നത്‌.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ക്ഷാമത്തിനും ബുദ്ധിമുട്ടുകള്‍ക്കും പിന്നില്‍ വളരെ ലഘുവായ എന്നാല്‍ മലയാളി കുടുംബങ്ങളെ വെട്ടിലാക്കാന്‍ പോകുന്ന ഒരു ഹിഡന്‍ അജണ്ട ഒളിഞ്ഞു കിടപ്പുണ്ടന്ന വേണം കരുതാന്‍. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകള്‍ വാങ്ങാന്‍ പാകത്തിന്‌ കേരളീയരെ മെരുക്കിയെടുക്കുക എന്നതു തന്നെയാണ്‌ ആ ഹിഡന്‍ അജണ്ട. സബ്‌സിഡി ലഭിച്ചില്ലങ്കിലും വേണ്ട സൂര്യന്‍ കിഴക്കുദിച്ച്‌ പടിഞ്ഞാറസ്‌തമിക്കുന്നതുവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഏജന്‍സി തമ്പുരാക്കന്‍മാരുടെ പടിവാതുക്കല്‍ കാത്തു കിടക്കാതെ ഏജന്‍സി ജീവനക്കാരുടെ ആട്ടും തുപ്പും ഏല്‍ക്കാതെ കൃത്യമായി വീട്ടു പടിക്കല്‍ ഗ്യാസ്‌ കിട്ടിയാല്‍ മതിയെന്ന ചിന്തയിലേക്ക്‌ മലയാളി മനസ്സുകളെ എത്തിക്കുക എന്ന പ്രീ പ്ലാന്‍ഡ്‌ അജണ്ട്‌ ഇവിടെ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. പൊതുമേഖല എണ്ണ കമ്പനിയിലേതടക്കമുള്ള ഉദ്യോഗസ്ഥ വര്‍ഗ്ഗങ്ങളും ഭരണകര്‍ത്താക്കളും റിലയന്‍സിനെ ഈ നിലയില്‍ സഹായിക്കാന്‍ സദാ സന്നദ്ധമായി രംഗത്ത്‌ എത്തി കഴിഞ്ഞിരിക്കുന്നു. റിലയന്‍സിന്റെ പിണിയാളുകളാണ്‌ കേരളത്തിലും ഭരണം നടത്തുന്നത്‌ എന്നതിന്റെ തെളിവാണ്‌ ഭാരതത്തിലെ കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന മറ്റ്‌ സംസ്ഥാനങ്ങള്‍ എല്ലാം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായിട്ടും കേരളം അതിന്‌ തയ്യാറാകാത്തത്‌. അതു പോലെ തന്നെ ഗ്യാസ്‌ ഇല്ലങ്കില്‍ മലയാളികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ ഇന്‍ഡക്ഷന്‍ കുക്കറുകളാണ്‌. ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക്‌ കടുത്ത അധിക നികുതി ചുമത്താനുള്ള സര്‍ക്കാര്‍ നീക്കവും ഇതിന്റെ ഭാഗമായി മാത്രമെ കാണാനാവൂ.
പൊതുമേഖല എണ്ണകമ്പനികളും അവരുടെ അംഗീകൃത ഏജന്‍സികളായി പ്രവര്‍ത്തിക്കുന്ന പിടിച്ചുപറിക്കാരും ഈയോരു സാഹചര്യത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ക്ക്‌ ആകും വിധം പ്രവര്‍ത്തിക്കുന്നുമുണ്ട്‌. ഇത്തരത്തില്‍ റിലയന്‍സ്‌ കേരളത്തില്‍ ഗ്യാസ്‌ വിതരണ രംഗത്തേക്ക്‌ കടന്നു വരുന്നതോടെ നിലവിലുള്ള ഏജന്‍സികള്‍ കടുത്ത പ്രതിസന്ധിയെ നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. വ്യാജ അഡ്രസ്സുകളിലും മറ്റുമായി ഏജന്‍സികള്‍ തരപ്പെടുത്തിയിട്ടുള്ള സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നിലവിലുള്ള ഏജന്‍സികള്‍ ഹോട്ടലുകള്‍ക്കും മറ്റ്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍തുകക്ക്‌ മറിച്ചു വിറ്റാണ്‌ ലാഭം കൊയ്യുന്നത്‌ എന്നത്‌ പകല്‍വെളിച്ചം പോലെ വ്യക്തമാണ്‌. റിലയന്‍സിന്റെ രംഗ പ്രവേശനത്തോടെ ആ കച്ചവടം പൂര്‍ണ്ണമായും നിലക്കും. ഇതോടെ കേരളത്തിലെ ഗ്യാസ്‌ ഏജന്‍സികളുടെ അവസ്ഥ റേഷന്‍ കടകള്‍ക്കു തുല്യമായി മാറുകയും ചെയ്യും. ഏതെങ്കിലും ഏജന്‍സികള്‍ നിലവിലെ കള്ള കച്ചവടം തുടരാമെന്നു വച്ചാല്‍ അതിനെ തടയിടാനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ റിലയന്‍സ്‌ തയ്യാറാവുകയും ചെയ്യും. ഉദ്യോഗസ്ഥരെ പണം കൊടുത്ത്‌ സ്വാധീനിച്ച്‌ വ്യാപകമായ റയിഡുകളിലൂടെയും മറ്റും ഇത്തരം ഗ്യാസ്‌ വാങ്ങുന്ന കച്ചവടക്കാരേയും ഏജന്‍സികളെയും പീഢിപ്പിക്കുകയും അതുവഴി അവരുടെ ഗ്യാസ്‌ വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ ചില എക്‌സൈസുകാരും പോലീസുകാരും കള്ള വാറ്റുകാരേയും അനധികൃത മദ്യക്കച്ചവടക്കാരേയും നിരന്തരം റയിഡ്‌ ചെയ്‌ത്‌ പിടിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കും ജോലിയോട്‌ എത്ര കൂറുള്ളവര്‍ എന്ന്‌. എന്നാല്‍ ബാറുകളില്‍ കച്ചവടം കുറയുമ്പോള്‍ ബാറുകാര്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്റേയും പ്രചോദനത്തിന്റേയും ഫലമാണ്‌ ഈ റെയ്‌ഡുകള്‍ എന്ന്‌ എത്ര പേര്‍ക്കറിയാം. എന്നു പറഞ്ഞതു പോലെ ഉദ്യോഗസ്ഥരെ വേണ്ടരീതിയില്‍ കണ്ടാന്‍ അവര്‍ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും അക്കാര്യം റിലയന്‍സിനെ ആരും പറഞ്ഞ്‌ പടിപ്പിക്കേണ്ടതില്ലല്ലോ.
എന്തായാലും റിലയന്‍സ്‌ പോലുള്ള കുത്തക കമ്പനികള്‍ക്ക്‌ ഭരണത്തില്‍ സ്വാധീനം ഉള്ളിടത്തോളം കാലം സബ്‌സിഡി കുറ്റികളുടെ എണ്ണം കുറഞ്ഞു വരികയും ക്രമേണെ സബ്‌സിഡി കുറ്റികള്‍ ഇല്ലാതാവുകയും ചെയ്യും. പിന്നെ എന്തു തന്നെയായാലും ഇത്രയും കാലം തങ്ങളെ ദ്രോഹിച്ച നിലവിലുള്ള ഏജന്‍സികളെ ഉപേക്ഷിച്ച്‌ ജനങ്ങള്‍ പുതിയതിന്റെ പുറകെ പോകുമെന്നതും ഉറപ്പാണ്‌. അതോടെ നിലവിലുള്ള ഏജന്‍സി ഉടമകളുടേയും ജീവനക്കാരുടേയും അവസ്ഥ റിട്ടയര്‍ ചെയ്‌ത പോലീസുകാരന്റേയും സര്‍ക്കാരുദ്യോഗസ്ഥന്റേയും അവസ്ഥയിലേക്ക്‌ മാറുമെന്നതും വിധിവൈപര്യം.
അതുകൊണ്ട്‌ തങ്ങളുടോ കൂടെ തന്നെ നില്‍നില്‍പ്പിന്റേ പ്രശ്‌നമാണ്‌ ഇതെന്ന്‌ ഗ്യാസ്‌ ഏജന്‍സികള്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്കും നല്ലത്‌. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വിറക്‌ തേടി ഇറങ്ങാന്‍ തയ്യാറാകുന്ന മലയാളി വീട്ടമ്മമാരുടെ മുന്നിലേക്ക്‌ റിലയന്‍സന്നല്ല ആരുതന്നെ വന്നാലും അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. 

Comments