കേരളത്തിലെ രാഷ്‌ട്രീയ ഭരണ നേതാക്കളെ മുക്കാലില്‍ കെട്ടി അടിക്കണം


കേരളത്തിലെ രാഷ്‌ട്രീയ ഭരണ നേതാക്കളെ മുക്കാലില്‍ കെട്ടി അടിക്കണം


മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും കേരളജനതയ്‌ക്ക്‌ സങ്കുചിതമായ രാഷ്‌ട്രീയ കഴ്‌ചപ്പാടുകളെ മാറ്റി വച്ചുകൊണ്ട്‌ ഒറ്റക്കെട്ടായി ഒരു മനസ്സോടെ മുന്നേറുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു... മദ്ധ്യകേരളത്തിലെ മുപ്പത്തഞ്ച്‌ ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സമരമുഖത്തുണ്ടെങ്കിലും ഒന്നിച്ചുള്ള ഒരു പോരാട്ടം ഇതുവരെ സാധ്യമായിട്ടില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വന്തം ശക്തി തെളിയിക്കുന്നതിനുള്ള ഉപാധിയായും മറ്റു ചിലര്‍ സമര സാന്നിദ്ധ്യത്തിലൂടെ മാധ്യമ ശ്രദ്ധ നേടുവാനും ഉള്ള അവസരങ്ങളായി ഇത്തരം പോരാട്ടങ്ങളെ കാണാതെ സംസ്ഥാന താത്‌പര്യത്തെ മുന്‍നിര്‍ത്തി യോജിച്ചുള്ള പോരാട്ടത്തിന്‌ വഴിയൊരുക്കണം. അത്തരം ഒരു പോരാട്ടത്തിലൂടെ മാത്രമെ കേരളത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപെടുകയുള്ളു. മുല്ലപ്പെരിയാറിന്റെ വിഷയത്തില്‍ സമരമുഖത്തുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രസ്ഥാവനകളും പ്രഖ്യാപനങ്ങളും ശ്രദ്ധിച്ചാല്‍ അതിന്റെ പോക്ക്‌ എങ്ങോട്ടാണ്‌ എന്ന്‌ വെളിവാകും. പോളിറ്റ്‌ ബ്യൂറോയുടെ പ്രസ്ഥാവനയുടെ തലനാര്‌ കീറി പരിശോധന നടത്തുന്നവരും, പ്രധാനമന്ത്രിയുടെ ശരീരഭാഷയിലൂടെ വെളിവാകുന്ന (മിണ്ടാറില്ലല്ലോ..?) അര്‍ത്ഥ തലങ്ങല്‍ വ്യാഖ്യാനിക്കുന്നവരും ഒരിക്കലും ലക്ഷ്യം വയ്‌ക്കുന്നത്‌ മദ്ധ്യ കേരളത്തിന്റെ ഉത്‌കണ്ടയെ അല്ല മറിച്ച്‌ രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ മാത്രമാണന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌. ന്യായം കേരളത്തിന്റെ ഭാഗത്തായിട്ടും കേരള താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി ചിന്തിക്കാനും പറയാനും മുകളിലിരിക്കുന്നവര്‍ തയ്യാറാവുമ്പോള്‍ എന്തുകൊണ്ടാണ്‌ തമിഴ്‌നാടിനെതിരെ ഒരു വാക്കു പോലും പറയാന്‍ അവര്‍ തയ്യാറാകാത്തത്‌ എന്ന്‌ നാം ചിന്തിക്കണം. കാരണം അവര്‍ക്കറിയാം രാഷ്‌ട്രീയ നാടകങ്ങളിലൂടെ മലയാളികളെ തമ്മിലടിപ്പിക്കുവാന്‍ എളുപ്പമാണന്ന്‌. മറിച്ച്‌ തമിഴ്‌ നാട്ടുകാരന്റെ അടുത്ത്‌ ഈ അഭ്യാസങ്ങള്‍ ഒന്നും വിലപ്പോവില്ല. തമിഴ്‌നാട്ടില്‍ ബദ്ധ വൈരികളായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എല്ലാം രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചുകൊണ്ട്‌ തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. സംസ്ഥാനത്തിന്റെ പൊതു താത്‌പര്യത്തേക്കാള്‍ ഉപരി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക്‌ മലയാളികള്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ട്‌ അവനൊരിക്കലും പൊതു പ്ലാറ്റ്‌ ഫോമിനെ അംഗീകരിക്കാനാവില്ല. നാടിനു നേട്ടമുണ്ടാവുന്നതല്ല മറിച്ച്‌ എന്നിലൂടെ നേടി എന്ന്‌ വീമ്പിളക്കാനാണ്‌ താത്‌പര്യം. തമിഴ്‌നാട്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ വേണ്ടി അണ്‍ അക്കൗണ്ടഡ്‌ ആയ തുകകള്‍ ബഡ്‌ജറ്റില്‍ കൊള്ളിക്കാതെ മാറ്റി വയ്‌ക്കുന്നുണ്ടന്നത്‌ പരസ്യമായ രഹസ്യമാണ്‌. ഇതിന്റെ പേരില്‍ തമിഴ്‌ നാട്ടിലെ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഭരണപക്ഷത്തിനെതിരെ പ്രതികരിച്ചതായി കണ്ടിട്ടുണ്ടോ...? ഒരിക്കലും ഉണ്ടാകില്ല കാരണം സംസ്ഥാനത്തിന്റെ താത്‌പര്യങ്ങള്‍ക്കാണ്‌ അതെന്നും അവര്‍ തിരിച്ചറിയിന്നതുകൊണ്ടാണ്‌. ആ തിരിച്ചറിവെന്തെ മലയാളിക്കുണ്ടാകുന്നില്ല. ഇത്തരത്തില്‍ തമിഴ്‌നാട്‌ മാറ്റി വയ്‌ക്കുന്ന പണവും മറ്റ്‌ സുഖ സൗകര്യങ്ങളും അനുവിച്ച രാഷ്‌ട്രീയ, ഭരണ, ഉദ്യോഗസ്ഥ നേതൃത്വങ്ങളല്ലെ കേരളത്തിന്റെ താത്‌പര്യങ്ങള്‍ ബലികഴിച്ചതും ലക്ഷക്കണക്കിന്‌ ജനങ്ങളെ ദുരിതത്തിലാക്കിയതും. എന്നും തമിഴ്‌നാടിന്റെ പിടി വാശിക്കു മുമ്പില്‍ തോറ്റു കൊടുത്ത ചരിത്രമെ കേരളത്തിനുള്ളൂ. ഈ കരാറിനെ കേരളത്തിന്‌ അനുകൂലമായി പുതുക്കുവാനും കേരളത്തിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുവാനും ലഭിച്ച അസുലഭ അവസരം കേരളം പാഴാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌ കേരള ജനതയുടെ സുരക്ഷയേയോ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ മാറി മാറി വന്ന ഭരണാധികാരികള്‍ സ്വീകരിച്ച ഓരോ നടപടികളുമാണ്‌ ഇന്നു കേരളജനത അനുഭവിക്കുന്ന ദുരിതത്തിനും ഭയത്തിനും ഇടയാക്കിയിട്ടുള്ളത്‌. തമിഴ്‌നാടാകട്ടെ, അവര്‍ക്കാവശ്യമായ ഓരോ കാര്യങ്ങളും തന്ത്രങ്ങളിലൂടെ നേടിയെടുത്തുകൊണ്ടുമിരുന്നു. കേരളത്തിലെ ഭരണാധികാരികള്‍ക്ക്‌ ഇതിന്റെ പ്രശ്‌നങ്ങള്‍ മനസിലായി വന്നപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട്‌ പോവുകയും ചെയ്‌തു. 1970 മെയ്‌ 29 ന്‌ ഇരു സംസ്ഥാനങ്ങളുടെയും ഗവര്‍ണര്‍മാര്‍ ചേര്‍ന്ന്‌ ഒപ്പുവച്ച അനുബന്ധകരാര്‍ കേരള താല്‍പര്യം സംരക്ഷിക്കുന്നതിന്‌ പകരം 42.17 ഏക്കര്‍ സ്ഥലം കൂടി നഷ്‌ടപ്പെടുത്തുകയും കേരളത്തിന്റെ വെള്ളം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്‌ തമിഴ്‌നാടിനെ അനുവദിക്കുകയുമാണ്‌ ചെയ്‌തത്‌. ആദ്യകരാറിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ അനുബന്ധകരാറില്‍ വ്യവസ്ഥകള്‍ എഴുതി ചേര്‍ക്കാന്‍ കേരളത്തിന്‌ ആയില്ല. ഈ അവസരം നഷ്‌ടപ്പെടുത്തിയതിന്‌ കേരളം നല്‍കേണ്ടി വരുന്ന വില എത്രയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നടക്കുന്നത്‌ വെറും നാടകങ്ങള്‍ മാത്രം മറിച്ച്‌ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളം തയ്യാറാകുന്നില്ലങ്കില്‍ തമിഴ്‌നാട്‌ തീരുമാനിക്കും കേരളം അനുസരിക്കും എന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുക തന്നെ ചെയ്യും.

Comments

  1. ഡാം ഇഷുവില്‍ സംസാരിക്കാന്‍ കേരളത്തിലെ ഗോവെര്‍ന്മേന്റിന്നു കെല്പില്ല. , കേന്ദ്രമോ ഇടപെടുന്നില്ല. ഇതിനു കാരണം , കേരളം ശക്തമായ ഒരു പ്രാദേശിക പാര്‍ട്ടി ഭരിക്കാത്തത് കൊണ്ടാണ്. കേരളക്കാര്‍ ഇനി ദേശീയ പാര്‍ടികളുടെ പിന്നില്‍ പോകാതെ, ഉടന്‍ ചിന്തിക്കെട്ടത്‌ ഒരു പ്രാദേശിക പാര്‍ടിക്ക് വേണ്ടിയാണ്. ഇനി നമുക്ക്ക് കോണ്‍ഗ്രസ്സും കംമുനിസ്റ്റും വേണ്ട. അപ്പോള്‍ എല്ലാ പ്രാദേശിക പ്രശ്നങ്ങളും പരിഹരിക്ക പെടും. ഒരു കേരള വികാസ് പാര്‍ടിക്ക് രൂപം നല്‍കി, ശക്തിപ്പെടുത്തി അധികാരത്തില്‍ കയറ്റണം. കേരളത്തിനു വേണ്ടി സംസാരിക്കാന്‍ കെല്പുള്ള ഓര്‍ പാര്‍ട്ടി വേണും. സലീം പൊന്നമ്പത്ത്, ദോഹ, ഖത്തര്‍

    ReplyDelete

Post a Comment