മരണത്തെ വെല്ലു വിളിച്ചവര്‍






മരണത്തെ വെല്ലു വിളിച്ചവര്‍

(അടിയന്തിരാവസ്ഥയുടെ കാളരാത്രിയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി യാതന അനുഭവിച്ചരെക്കുറിച്ച് കുരുക്ഷേത്ര പ്രസിദ്ധീകരിച്ച പുസ്തകം)


   പ്രസ്ഥാവന

കുരുക്ഷേത്ര യുടെ ഒന്നാമതു പുസ്‌തകം സജ്ജന സമക്ഷം സമര്‍പ്പിക്കുന്നു. 

ജനങ്ങളെ പ്രബുദ്ധരും രാജ്യസ്‌നേഹപ്രചോദിതരുമാക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം. അടിയന്തിരാവസ്ഥയുടെ കാളരാത്രിയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി യാതന അനുഭവിച്ച കേരളത്തിലെ പരസഹസ്രം സമരസേനാനികളില്‍ ഏതാനുംപേരുടെ അനുഭവങ്ങള്‍ ?സ്ഥാലീപുലാകന്യായേന? വിവരിക്കുക മാത്രമാണ്‌ ഈ പുസ്‌തകം കൊണ്ടുദ്ദേശിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിന്റെ അന്തര്‍ നാടകം ഇതില്‍ വ്യക്തമല്ല. അതിനുവേണ്ടി മാത്രം ശ്രദ്ധേയമായ ഒരു പുസ്‌തകം പുറത്തുവരേണ്ടിയിരിക്കുന്നു. അതിന്റെ മുന്നോടിമാത്രമാണിത്‌. ഇത്‌ തയ്യാറാക്കുന്നതിന്‌ സഹായിച്ച ലേഖകന്മാരോടും പത്രങ്ങളോടും ഞങ്ങള്‍ക്ക്‌ കടപ്പാടുണ്ട്‌. യഥാസമയം ഭംഗിയായി അച്ചടിച്ചു തരുകയും ഇതിന്റെ വിതരണമേറ്റെടുക്കുകയും ചെയ്‌ത ജയഭാരത്‌ പബ്ലിളിക്കേഷന്‍ ഉടമയോട്‌ ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. ആദ്യത്തെ ഈ കാല്‍ വെയ്‌പില്‍ തെറ്റും കുറ്റവും കണ്ടേക്കാം. അവ ചൂണ്ടിക്കാണിച്ച്‌ ഞങ്ങളെ മുന്നോട്ട്‌ നയിക്കാന്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു.
പ്രസാധകര്‍
ഗുരു തേജ്‌ ബഹദൂര്‍ രക്തസാക്ഷി ദിനം
ആഗ്രഹായണം 1899

ഉള്ളടക്കം

പശ്ചാത്തലം

രാക്ഷസസംവത്സരം

ഇനി മിസയ്‌ക്കുള്ളത്‌

കാട്ടാനയും കാട്ടാളരും

ഇവര്‍ക്കമ്മയില്ലേ?

മരിക്കാന്‍ പഠിച്ചവന്‌ ജീവിക്കാനധികാരം

മരിക്കാന്‍ പഠിച്ചവന്‌ ജീവിക്കാനധികാരം

ചാടിക്കളിയട കുഞ്ഞിരാമാ

ശവത്തിനു കാവല്‍

ആദ്യ വേട്ട

വനിതാ വര്‍ഷത്തില്‍

കുരുക്ഷേത്ര വേട്ട

കൊരണ്ടിയെന്ന കൊടുങ്കൊല്ലി

സ്‌പെഷ്യല്‍ മെനു


പശ്ചാത്തലം


മനുഷ്യവികാസത്തിന്റെ ഉദാരസംഭാവനയായ വ്യക്തി സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അപഹരിച്ചുകൊണ്ട്‌ ശ്രീമതി ഇന്ദിരാഗാന്ധി തനി ഏകാധിപതിയായി ഭരിച്ചിരുന്ന അടിയന്തിരാവസ്ഥയില്‍ എങ്ങിനെയാണ്‌ ഇന്നാട്ടിലെ ദേശസ്‌നേഹികളും ജനാധിപത്യവാദികളും തളരാത്ത മനോവീര്യത്തോടെ അടിവെച്ചടിവെച്ചു പൊരുതിയതെന്നു ഇനിയും എഴുതാനിരിക്കുന്നതേയുള്ളു. അടുത്ത കാലത്ത്‌ ജനാധിപത്യ പുന:സ്ഥാപനത്തിനുശേഷമുള്ള ചെറിയ കാലയളവില്‍, അതുസംബന്ധിച്ച്‌ സാഹിത്യ വിപണിയില്‍ അടിച്ചുകയറിയ കൃതികളാകട്ടേ വളരെ കുറച്ചു മാത്രമേ ഇയ്യൊരു കുറവു നികത്തുന്നുള്ളു. മിക്ക പുസ്‌തകങ്ങളും ഇന്ദിരാസഞ്‌ജയന്മാരെയും അവരുടെ അതിക്രമങ്ങളേയും കുറിച്ചു വാചാലമായി പറയുമ്പോള്‍ പൊതുജനങ്ങളുടെയും സംഘടിത പ്രസ്ഥാനങ്ങളുടേയും പങ്കിനെകുറിച്ചു ചെറുതായി സ്‌പര്‍ശിക്കുന്നതേയുള്ളു. അതിനു തക്ക കാരണങ്ങളുണ്ടാകാം. ഒന്ന്‌ : കിട്ടിയ വിവരം മത്സര ബുദ്ധിയോടെ വേഗം പറഞ്ഞുതീര്‍ക്കാനുള്ള പത്ര പ്രവര്‍ത്തകരുടെ സഹജമായ വ്യഗ്രത. രണ്ട്‌: കാലം തെളിഞ്ഞപ്പോള്‍ അതുവരെ വിവരങ്ങള്‍ കിട്ടാതെ വിശന്നു വലഞ്ഞ ജനതയുടെ മുമ്പില്‍ ചില വറ്റുകള്‍ എറിഞ്ഞാല്‍ പോലും അവ വാരിയെടുക്കാന്‍ അവര്‍ ഓടി വരുമെന്നറിഞ്ഞുകൊണ്ട്‌ അനുകൂലമായ അന്തരീക്ഷത്തെ ചൂഷണം ചെയ്യാനുള്ള കച്ചവടവാസന. മൂന്ന്‌: ഒളിവില്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണത്തിന്റെ ശരിയായ വിവരങ്ങള്‍ വിശദമായറിയാന്‍ തലപ്പത്തുള്ളവരും ജയിലിലായിരുന്നവരുമായ നേതാക്കന്മാര്‍ക്കു പുറമെ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭാരം വഹിച്ചിരുന്ന പിന്‍നിരക്കാരെ കണ്ടെത്തി ചോദിച്ചു മനസ്സിലാക്കിയേ പറ്റൂ എന്ന സംഘടനാ പരമായ പ്രാധാന്യം മനസ്സിലാക്കായ്‌ക. എന്തു തന്നെയായാലും ജനങ്ങളുടെ ചെറുത്തിനില്‌പിന്റെയും വിജയത്തിന്റെയും ചിത്രം ഇനിയും വരച്ചു കാണിക്കപ്പെട്ടിട്ടില്ല.

വാസ്‌തവത്തില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഒരീച്ച പോലും പറന്നില്ല; ഒരു നായപോലും കുരച്ചില്ല എന്ന്‌ ഇന്ദിര പറഞ്ഞത്‌ ശരിയാണോ? സാമാന്യ മനുഷ്യാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു തുറന്ന അന്തരീക്ഷത്തില്‍ കാണാന്‍ കഴിയുമായിരുന്ന ഒരു ബഹുജന പ്രതിഷേധം കണ്ടില്ലെന്നതു ശരി തന്നെ. അതിനു ഒന്നിലേറെ കാരണങ്ങളുമുണ്ട്‌. ഓരോ സ്ഥലത്തും തനിത്തനിയായി സ്വയം സ്‌ഫൂര്‍ത്തമായി നടന്ന പ്രകടനങ്ങള്‍ മറ്റൊരു സ്ഥലത്ത്‌ അറിയാന്‍ കഴിയാതിരുന്നതുകൊണ്ട്‌ ആവേശം പകര്‍ന്നുകിട്ടാന്‍ അസാധ്യമായിരുന്നു. അതുകൊണ്ട്‌ വിശാലമായ ഒരു ദേശീയ പ്രക്ഷോഭം പിടിച്ചു വരാന്‍ വിഷമമായിരുന്നു. അതുപോലെ പെട്ടെന്നോര്‍ക്കാപ്പുറത്ത്‌ നേതാക്കന്മാരില്ലാതെ അനാഥരാക്കപ്പെട്ട പൊതുജനങ്ങളുടെ വികാരങ്ങളമര്‍ത്തി അവര്‍ക്കു സംഘടിത രൂപം കൊടുത്ത്‌ ആസൂത്രിതവും വ്യാപകവുമായ പ്രക്ഷോഭണം സംഘടിപ്പിക്കുവാന്‍ സമയം തികച്ചും പോരായിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന തലമുറകള്‍ക്ക്‌ കേട്ടനുഭവം പോലും ഇല്ലാത്ത ഭീകരതയോടും വേഗതയോടും കൂടി പുതുതായി തലയ്‌ക്കുമീതെ അടിയന്തിരാവസ്ഥയുടെ ഇടിമിന്നിയപ്പോള്‍ അവരാകെ അന്ധാളിച്ചു പോയി - ആ സമയത്തെ മൂകത സമ്മതമായി വ്യാഖ്യാനിക്കുന്നതും തെറ്റാണ്‌. സംതൃപ്‌തിയുടെ പ്രസാദം കൊളുത്തുന്ന മന്ദസ്‌മിതത്തോടെയുള്ള നിശബ്‌ദതയും ഭയപ്പാടിന്റെ കരാളത പടര്‍ത്തുന്ന മൂകതയും വെവ്വേറെയാണ്‌. എന്നിരുന്നാലും ഇവിടമെല്ലാം മൂകസുന്ദരമായിരുന്നോ?
തുടക്കത്തില്‍ തന്നെ ജയപ്രകാശ്‌, മൊറാര്‍ജി, വാജ്‌പേയി, അഡ്വാനി, അശോകമേത്ത, മധുലിമായേ, ചന്ദ്രശേഖര്‍, രാജനാരായണ്‍, മുതലായ സമുന്നത നേതാക്കന്മാരെ ഒറ്റയടിക്കുപിടിച്ചു എങ്ങോ കൊണ്ടുപോയിട്ടും നിശ്ചിത പരിപാടിയനുസരിച്ച്‌, നിശ്ചയിച്ചത്രയും നാള്‍ ഇന്ദിരാ ഗാന്ധിയുടെ പടിക്കല്‍, അവര്‍ രാജിവെക്കണമെന്നും അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്‌ സത്യാഗ്രഹം നടന്നില്ലേ? ദല്‍ഹിയിലെ മുന്‍മേയര്‍ ലാലാഹം സരാജഗുപ്‌തയെപ്പോലുള്ളവര്‍ സത്യാഗ്രഹം നടത്തി അറസ്റ്റു വരിച്ചില്ലേ? അന്നു പലതും നടന്നും. പത്രങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ല. അതിനു ഭയങ്കര വിലക്കുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ പല സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥി വര്‍ഗ്ഗം ഒന്നടങ്കം പഠിപ്പു മുടക്കി. തലസ്ഥാന നഗരിയിലേയും മറ്റു മഹാനഗരങ്ങളിലേയും ബാര്‍ കൗണ്‍സിലുകള്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രമേയങ്ങള്‍ പാസ്സാക്കി.
ആദ്യ മാസങ്ങളില്‍തന്നെ സാധന, ഭൂമിപുത്ര, സ്റ്റേറ്റ്‌സ്‌മാന്‍ മുതലായ പത്രങ്ങള്‍ സെന്‍സര്‍ വിലക്കുകള്‍ക്കെതിരെ കോടതിയില്‍ പൊരുതി. മിനുമസാനി ?ഫ്രീഡം ഫസ്റ്റ്‌? എന്ന തന്റെ വാരികയ്‌ക്കനുകൂലമായി ബോംബെ ഹൈക്കോടതിയില്‍ നിന്നു ആഗസ്റ്റില്‍ വിധി സമ്പാദിച്ചു. വാര്‍ത്താ മന്ത്രി വിളിച്ചുകൂട്ടിയ ആദ്യ പത്ര പ്രവര്‍ത്തക യോഗത്തില്‍ സീനിയര്‍ പത്ര പ്രവര്‍ത്തകരാരും തന്നെ പോയില്ല. ഇതിനെല്ലാം പുറമെ ദേശത്തിലൊട്ടുക്ക്‌ നല്ല പോലെ കോര്‍ത്തിണക്കിയ ഒരു വാര്‍ത്താ വിനിമയ സമ്പ്രദായവും പത്ര ചങ്ങലയും അണ്ടര്‍ ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ കുരുക്ഷേത്രം, കര്‍ണ്ണാടകത്തില്‍ കാഹളം, തമിഴില്‍ പോരാട്ടം, മറാഠിയില്‍ അസ്‌ലി സമാചാര്‍, ഗുജറാത്തിയില്‍ സമാചാര്‍, ബംഗാളിയില്‍ ജനസംഗ്രാം, ഹിന്ദിയില്‍ സമാചാര്‍, ജനസംഘര്‍ഷ, ലോക സംഘര്‍ഷ മുതലായവ; ഇംഗ്ലീഷില്‍ സ്‌ട്രഗിള്‍, വള്‍ക്കാനോ, റസിസ്റ്റന്‍സ്‌, സത്യസമാചാര്‍, സത്യവാണി എന്നിങ്ങനെ എത്രയെത്ര പത്രങ്ങളാണ്‌ പ്രാചാരത്തിലിരുന്നത്‌! ഓംമേത്തയെന്നു തോന്നുന്നു, ലോകസഭയില്‍ പറഞ്ഞത്‌ ഏഴായിരത്തോളം പേരെ അറസ്റ്റ്‌ ചെയ്‌തത്‌ അണ്ടര്‍ ഗ്രൗണ്ട്‌ ലഘുലേഖള്‍ അച്ചടിച്ചതിനാണെന്നാണ്‌. ഇതില്‍ നിന്നും അത്തരം സാഹിത്യത്തിന്റെ പ്രചുരപ്രചാരം വ്യക്തമാണല്ലോ. കേരളത്തില്‍ മാത്രം കുരുക്ഷേത്രം എട്ടു പതിപ്പുകളില്‍ എഴുപതിനായിരത്തോളം പ്രതികള്‍ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്നു. അതുകൂടാതെ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്കായി രണ്ടായിരത്തോളം ?സുദര്‍ശന?വുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു രക്ഷാ ബന്ധനം, വിജയദശമി മുതലായ അഘോഷവേളകളിലെ സന്ദേശങ്ങളുടെ കയ്യെഴുത്തു പ്രചാരം. കോണ്‍ഗ്രസ്സ്‌ പരിവര്‍ത്തവാദികളുടെ ?ഇന്ദിരയുടെ അടിയന്തിരം?എന്ന ലഘുലേഖയും പ്രചാരത്തിലുണ്ടായിരുന്നു.
ജൂലൈ മാസത്തില്‍ പരസ്‌പരം അറിയാതെ തന്നെ പല പ്രകടനങ്ങള്‍ നടന്നു. കേരളത്തിലെ കഥ നമുക്കു കുറച്ചെങ്കിലും അറിയാം 7,8,9 എന്നീ തീയതികളില്‍ നടന്ന സത്യാഗ്രഹ പ്രകടനങ്ങളില്‍ സര്‍വ്വശ്രീ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌, എ. കെ. ജി., ഒ. രാജഗോപാല്‍, കെ. ചന്ദ്രശേഖരന്‍, എം. പി. മന്മഥന്‍, എം. കമലം മുതലായ ജനനേതാക്കള്‍ പങ്കെടുത്തറസ്റ്റു വരിച്ചു. പിന്നീടുള്ള മാസങ്ങളും ഒട്ടും മൂകമായിരുന്നില്ല. ആഗസ്റ്റ്‌ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറിയ പ്രാധാന്യമുള്ള മാസമാണ്‌. ആഗസ്റ്റ്‌ ഒന്നാം തീയതിയാണ്‌ ലോകമാന്യതിലകന്റെ ജന്മദിനം, ഒമ്പതാണ്‌ ക്വിറ്റിന്ത്യ ദിനം, പതിനഞ്ചാണ്‌ സ്വാതന്ത്ര്യദിനം. ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി ലോക സംഘര്‍ഷ സമിതി ജനജാഗരണ പരിപാടി ആസൂത്രണം ചെയ്‌തു. ബോംബെയിലെ ബീച്ചില്‍ സ്ഥിതി ചെയ്യുന്ന തിലക പ്രതിമയ്‌ക്കു മുമ്പില്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ അയ്യായിരത്തില്‍ പരം യുവതീയുവാക്കന്മാര്‍ രക്ത പുഷ്‌പാര്‍ച്ചന നടത്തി. അതിനെത്തുടര്‍ന്ന്‌ ഭാരതത്തിലാകമാനം ?സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌ - ഞാന്‍ അത്‌ നേടിയെടുക്കും?എന്ന തിലക വാക്യം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒമ്പതാം തീയ്യതി നിശാജാഥകളും മറ്റും നടന്നു. കേരളത്തിലെ കൊച്ചു മാഹിയില്‍ പോലും ക്വിറ്റിന്ത്യദിനം ക്വിറ്റിന്ദിരാ ദിനമായി ജാഥാംഗങ്ങള്‍ വിളിച്ചു പറഞ്ഞു മിന്നല്‍ വേഗതയില്‍ മറഞ്ഞു. ആഗസ്റ്റ്‌ പതിനഞ്ച്‌ സ്വാതന്ത്ര്യത്തിന്റെ പുനര്‍പ്രഖ്യാപനമായിരുന്നു. കേരളത്തില്‍ അന്നാണ്‌ തിരുവനന്തപുരത്തുവെച്ചു ജനസംഘ കാര്യദര്‍ശി ശ്രീ. കെ. ജി. മാരാര്‍ ജാഥ നയിച്ചു അറസ്റ്റു വരിച്ചത്‌. ഇന്ദിരയാകട്ടെ അന്ന്‌ ചെങ്കോട്ടയിലെ പതാകവന്ദനത്തിന്‌ എത്തിയത്‌ ബുള്ളറ്റ്‌ പ്രൂഫ്‌ കാറിലാണ്‌. അവര്‍ പ്രസംഗം തുടങ്ങിയപ്പോഴേക്കും ഇരുപതോളം യുവാക്കന്മാര്‍ അണ്ടര്‍ ഗ്രൗണ്ട്‌ ലഘുലേഖകള്‍ യോഗത്തില്‍ സധീരം വിതരണം ചെയ്‌തു മറഞ്ഞു. ദൂരദര്‍ശന്‍ ഫിലിമില്‍ പെട്ട ചിലര്‍ മാത്രം പിന്നീടറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. സെപ്‌തംബര്‍ മാസത്തിലായിരുന്നു തൊഴിലാളികളുടെ ബോണസ്‌ നിഷേധത്തെ എതിര്‍ത്തുകൊണ്ടുള്ള സൂചനാ പണിമുടക്ക്‌. അതും പ്രസിദ്ധീകരിക്കരുതെന്ന്‌ സെന്‍സറിന്റെ പ്രതേ്യക വിലക്കുണ്ടായിരുന്നു. ഇത്രയും കാലത്തിനകം നേതാക്കന്മാരും അണികളും തമ്മില്‍ ബന്ധം കോര്‍ത്തിണക്കപ്പെട്ട്‌ കഴിഞ്ഞിരുന്നു. ജയിലിനകത്തുവെച്ചു എഴുതപ്പെട്ട ലഘുലേഖകള്‍ പുറത്ത്‌ വച്ച്‌ പ്രകാശം കണ്ടു. ഭാരത വ്യാപകമായ സത്യാഗ്രഹത്തിനും ഒരുക്കുങ്ങള്‍ തുടങ്ങി. ചങ്ങലയുടെ കണ്ണികള്‍ പരീക്ഷിച്ച്‌ നോക്കുന്നതിനുള്ള ആദ്യത്തെ പരിപാടിയായിരുന്നു ഗാന്ധി ജയന്തി ദിനത്തിലെ
പോസ്റ്റര്‍. ഒക്‌ടോ: 2 -ാന്‌ ? അക്രമം, അന്യായം, അസത്യം എന്നിവയ്‌ക്കുമുന്നില്‍ തലകുനിക്കുന്നത്‌ ഭീരുത്വമാണ്‌ ? എന്ന ഗാന്ധി സൂക്തമെഴുതിയിരുന്ന പോസ്റ്ററുകള്‍ ഒരേബ്ലോക്കില്‍ അതാതിടത്തെ ഭാഷയില്‍ ഉത്തര പ്രദേശിലെ ധരാളി ഗ്രാമം മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ പ്രത്യക്ഷപ്പെട്ടു. അന്നു തന്നെ രാജഘട്ടിന്റെ മുമ്പില്‍ വച്ച്‌ കൃപലാനി, സുശീലാ നയ്യാര്‍ മുതലായവര്‍ അറസ്റ്റ്‌ വരിച്ചു.
ലോകസഭയിലും അസംബ്ലികളിലും ജനനേതാക്കള്‍ ഉച്ചത്തില്‍ തന്നെ ഗര്‍ജ്ജിച്ചു. എ. കെ. ജി., എന്‍. ജി. ഗോറെ, മോഹന്‍ ധാരിയ, ജഗന്നാഥ റാവു ജോഷി മുതലായവര്‍ അടിയന്തിരാവസ്ഥയെയും വ്യാജ പ്രചാരത്തെയും നിശിദമായെതിര്‍ത്തു. അസംബ്ലികളിലും മറിച്ചായിരുന്നില്ല കഥ. ഉത്തര്‍ പ്രദേശിലെ അസംബ്ലിയില്‍ വച്ച്‌ ചരണ്‍സിംഗും, ഗുജറാത്ത്‌ അസംബ്ലിയില്‍ വച്ച്‌ ബാബു ഭായി പട്ടേലും, കേരള അസംബ്ലിയില്‍ വച്ച്‌ ഇം.എം. എസ്‌. നമ്പൂതിരിപ്പാടും, തമിഴ്‌നാട്‌ അസംബ്ലിയില്‍ വച്ച്‌ മുഖ്യമന്ത്രി കരുണാനിധിയും ചെയ്‌ത പ്രസംഗങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങള്‍ ആണ്‌. കരുണാനിധിയുടെ പ്രസംഗം ?വാളും പരിചയും? എന്ന പേരില്‍ (സേ്വാര്‍ഡ്‌ ആന്‍ഡ്‌ ദി ഷീല്‍ഡ്‌) ഭാരതത്തില്‍ എല്ലായിടത്തും പ്രചാരത്തില്‍ ആയിരുന്നു. പത്രങ്ങള്‍ക്കാകട്ടെ ഇതൊന്നും വെളിപ്പെടുത്തരുതെന്ന്‌ കണിശമായ നിര്‍ദ്ദേശമുണ്ടായിരുന്നുതാനും. ?All stories from Madras, specially statements by Karunanidhi or statements in Assembly to be cleared?എന്നാണ്‌ സെന്‍സര്‍ കല്‌പിച്ചിരുന്നത്‌.
ബോംബെ, ഗുജറാത്ത്‌, ദല്‍ഹി എന്നിവിടങ്ങളിലെ ഹൈക്കോടതികള്‍ ധൈര്യപൂര്‍വ്വം നീതി നിര്‍വ്വഹിച്ചു. ഭൂമിപുത്ര, സാധന എന്നീ വാരികകള്‍ക്കും സുപ്രസിദ്ധ പത്ര പ്രവര്‍ത്തകനായ കുല്‍ദീപ്‌ നയ്യാര്‍ക്കും ഇതിന്റെ ആനുകൂല്യം കിട്ടി. അക്കാലത്തു നടന്ന ബഹു ജഡ്‌ജിമാരുടെ സമ്മേളനത്തില്‍, ജഡ്‌ജിമാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലും പശ്ചാത്തലത്തിലുമായിരിക്കണം നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്ടതും വിലയിരുത്തേണ്ടതും എന്ന പ്രമേയം വന്നപാടെ തള്ളപ്പെട്ടു. ഈ പ്രമേയം കേരളത്തിലെ പ്രതിനിധിയാണ്‌ കൊണ്ടു വന്നതെന്ന ദു:ഖ സത്യം അധികമാരും അറിയില്ല. വാഴ്‌ത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ വിമര്‍ശിക്കാനും സ്വാതന്ത്ര്യമുണ്ട്‌ എന്നായിരുന്നു. ഒരു സ്വതന്ത്ര ജഡ്‌ജിയുടെ വിധി. ബാംഗ്ലൂര്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിന്‌ എന്നും ഒരു തലവേദനയായിരുന്നു. അവരുടെ നീക്കത്തിനൊത്ത്‌ കേന്ദ്രം മിസയിലെ പഴുതുകള്‍ ഓര്‍ഡിനന്‍സുകള്‍ മുഖാന്തിരം ഓരോന്നായി അടച്ചടച്ചുപോന്നു.
1975 ജൂലായില്‍ത്തന്നെ മറുനാടന്‍ ഭാരതീയര്‍ തങ്ങളുടെ മാതൃഭൂമിയിലെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനു വേണ്ടി പ്രയത്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്ന്‌ നിര്‍ദ്ദേശ പ്രകാരം ശ്രീമാന്‍ സുബ്രഹ്മണ്യ സ്വാമിയും, ശ്രീമതി ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസും, വിദേശങ്ങളില്‍ പോയി. പിന്നീട്‌ വഴിയെ സര്‍വ്വശ്രീ ജേഠ്‌മലാനി, കോഠാരി, കേദാര്‍നാഥ്‌ സാഹ്നി, മകരന്ദ ദേശായി, മുതലായവര്‍ വിദേശങ്ങളിലെത്തി. സംഘടനയുടെ ശരിയായ സൂത്രധാരത്വത്തിനു രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ഉന്നത പ്രവര്‍ത്തകന്മാരിലൊരാളായ ഭീഡേയും ഉണ്ടായിരുന്നു. ഐക്യ രാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിലും, സോഷ്യലിസ്റ്റ്‌ ഇന്‌ര്‍ നാഷ്‌ണലിലും, ആംനസ്റ്റികൗണ്‍സിലുമെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പിടയുന്ന ഭരതീയത്മാവിന്റെ നിലവിളി കേട്ടു. സര്‍ക്കാരിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ടിരുന്ന മന്ത്രി ദൂതന്മാര്‍ക്ക്‌ അവിടത്തെ ജനങ്ങളേയും പത്രങ്ങളേയും നേരിടാന്‍ കഴിയാതായി.
ഇപ്പറഞ്ഞതത്രയും മുഴുവന്‍ ചരിത്രമല്ല; ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രമാണ്‌. അടിയന്തിരാവസ്ഥയ്‌ക്കെതിരായുള്ള ചെറുത്തുനില്‌പിന്റെ ചിത്രം മുഴുവനാകുമ്പോള്‍ ഇതിലുമെത്രയോ കൂടുതല്‍ വെളിച്ചം കാണും. എന്നാല്‍ ഈ വക പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും പൊതുജനങ്ങളില്‍ നിന്നു മറച്ചുകൊണ്ടാണ്‌ ഇന്ദിര പറഞ്ഞത്‌, ഇന്നാട്ടില്‍ ഒരീച്ചയും പറന്നില്ല, ഒരു നായയും കുരച്ചില്ല എന്ന്‌ ശരിയാണ്‌. ഈച്ച മെല്ലെ കൂടു കെട്ടുകയായിരുന്നു. നായ്‌ക്കള്‍ ഇടക്കിടെ കുരയ്‌ക്കുന്നതിനുപകരം കടിച്ചോടുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ്‌ നവംബര്‍ മാസത്തെ കേന്ദ്രാസൂത്രിത സത്യാഗ്രഹം നടത്തപ്പെട്ടത്‌. അത്‌ നവംബര്‍ ഒന്നാം തീയതി തുടങ്ങാന്‍ ഒരാലോചനയുണ്ടായിരുന്നു. എന്നാല്‍ സംഘടന കുറ്റമറ്റതാക്കാന്‍ കുറച്ചുകൂടി സമയമെടുത്തു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവം: 14 -നു അതു തുടങ്ങാന്‍ തീരുമാനിച്ചു. സംഘടനാ കോണ്‍ഗ്രസ്സിന്റെ നേതാവായ രവീന്ദ്ര വര്‍മ്മയായിരുന്നു അഖിലേന്ത്യാ സൂത്രധാരന്‍. അദ്ദേഹത്തെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘനേതൃത്വം മുഴുവന്‍ ഉണ്ടായിരുന്നു. ശ്രീ. വര്‍മ്മ, ഇന്ദിരാജിക്കും മറ്റധികാരികള്‍ക്കും സത്യഗ്രഹത്തിന്റെ വിവരം രേഖാമൂലം സ്വന്തം പേരുവെച്ചൊപ്പിട്ടറിയിച്ചിരുന്നു. ഓരോ സംസ്ഥാനത്തിലും ലോക സംഘര്‍ഷ സമിതി ശാഖകള്‍ ഈ വിവരം ഗവര്‍ണ്ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ഐ. ജി. മാര്‍ക്കും എഴുതിയിരുന്നു. ഭരണഘടനാനുസൃതവും ഐക്യ രാഷ്‌ട്ര മനുഷ്യാവകാശസമിതി നിര്‍ദ്ദേശിക്കുന്നതുമായ പെരുമാറ്റമാണ്‌ പോലീസില്‍ നിന്ന്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും എഴുതിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ സ്വേഛാധിപത്യസമ്പ്രദായത്തില്‍ നേരിടാനാണ്‌ തീരുമാനിച്ചത്‌. അവര്‍ നവ: 14 -ാംന-ക്കു മുമ്പുതന്നെ സത്യാഗ്രഹം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ഏറി വന്നാല്‍ ഇന്ദിരയുടെ ജന്മദിനമായ 19 -ാംന-ക്കപ്പുറം അതു നീങ്ങുകയില്ലെന്ന്‌ ചിലര്‍ വീമ്പിളക്കി. അതനുസരിച്ച്‌ പോലീസുവണ്ടികളുടെ ചക്രങ്ങള്‍ കറങ്ങി. വേട്ടകള്‍ തുടങ്ങി. മര്‍ദ്ദനങ്ങള്‍ തുടങ്ങി. പക്ഷെ സത്യാഗ്രഹം നിശ്ചയിച്ചപോലെ തുടങ്ങി. നിശ്ചയിച്ച തീയതിവരെ തുടര്‍ന്നു.
പക്ഷെ അതിന്നു കനത്ത വിലയാണ്‌ സത്യാഗ്രഹികള്‍ കൊടുക്കേണ്ടി വന്നത്‌. മര്‍ദ്ദനം തന്നെ മര്‍ദ്ദനം - ചോദ്യം ചെയ്യപ്പെടുമെന്ന ഭയം ലവലേശമില്ലാതെ ഒരിക്കലും മതിവരാത്ത സാഡിസ്റ്റുകളുടെ നിഷ്‌ഠൂര മര്‍ദ്ദനം. എന്നിട്ടും സത്യാഗ്രഹികള്‍ അതു സഹിച്ചു. ? നമ്മുടെ പവിത്രദേശത്തില്‍ അസത്യം അന്യായം, മര്‍ദ്ദനം എന്നിവയ്‌ക്കെതിരായി തുടങ്ങിയിട്ടുള്ള ധര്‍മ്മയുദ്ധത്തില്‍ ഞാന്‍ സന്തോഷത്തോടെ സ്വമനസ്സാലെ ഭാഗഭാക്കാകുന്നു. പൂര്‍ണ്ണമായ അക്രമരാഹിത്യം പാലിച്ചുകൊണ്ട്‌ സര്‍വ്വ വിപത്തുകളും കഷ്‌ടപ്പാടുകളും സധൈര്യം നേരിടുവാന്‍ ഞാന്‍ തയ്യാറാണ്‌. സര്‍വ്വശക്തനായ ജഗദീശ്വരനെയും നമ്മുടെ പ്രിയ്യപ്പെട്ട മാതൃഭൂമിയേയും സ്‌മരിച്ചുകൊണ്ട്‌ ഈ പാവനമായ സമരത്തിന്റെ വിജയം വരെ അനുവരതം കാര്യബദ്ധമാകുമെന്ന്‌ ദൃഢനിശ്ചയപൂര്‍വ്വം ഞാന്‍ പ്രതിജ്ഞയെടുത്തിരുന്നു. അതവര്‍ അക്ഷരം പ്രതി പാലിക്കുക തന്നെ ചെയ്‌തു. ഭാരത വ്യാപകമായി നടന്ന ആ സത്യാഗ്രഹത്തില്‍ ഒരു ലക്ഷത്തില്‍ പരം സത്യാഗ്രഹികള്‍ പങ്കെടുത്തു. 1942 -ലേതിലും കൂടുതല്‍ ! 1975 -ലേയും അന്തരീക്ഷത്തിന്റെ കൊടുംപിരിയുടെ വ്യത്യാസം നോക്കുമ്പോള്‍ ഇതെന്തുമാത്രം വിജയമാണെന്നു ചിന്തിക്കുക!
കേരളത്തില്‍, ലോകസംഘര്‍ഷസമിതി മിക്കവാറും ആര്‍. എസ്‌. എസ്‌., ജനസംഘം സമിതിയായിരുന്നു. വിവിധ കക്ഷിനേതാക്കന്മാര്‍ ഒരുമിച്ചിരുന്നും അല്ലാതെയും വിജയകരമായി കൂടിയാലോചനകള്‍ നടത്തിയെങ്കിലും അനുയായികളുടെ നിലവാരത്തില്‍ കീഴ്‌പോട്ടിറങ്ങി വന്നപ്പോഴേക്കും കൂടെ നില്‍ക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. തുടക്കം മുതല്‍ മാര്‍ക്‌സിസ്റ്റുകള്‍ ദേശീയ സത്യാഗ്രഹത്തില്‍ ചേരാന്‍ വിസമ്മതിച്ചു. അന്നവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രതിപക്ഷമുന്നണിയിലെ ഘടകമായിരുന്ന സോക്ഷ്യലിസ്റ്റുകള്‍ അവരുടെ കേന്ദ്ര തീരുമാനം നടപ്പാക്കാതിരിക്കാന്‍ സത്യാഗ്രഹപ്രകടനങ്ങള്‍ വേറെ നടത്താന്‍ തീരുമാനിച്ചു. സംഘടനാ കോണ്‍ഗ്രസ്സില്‍ ശങ്കരനാരായണന്‍ അണികളെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. അവര്‍ക്ക്‌ അണികളുടെ എണ്ണവും കുറവായിരുന്നു. ഒടുവില്‍ കോട്ടയത്തെ ഒരു സര്‍വ്വോദയപ്രവര്‍ത്തകനും തൃശൂരിലെ അഞ്ചു യുവഭാരത മുന്നണിക്കാരുമൊഴികെ മറ്റെല്ലാവരും തന്നെ സംഘജനസംഘക്കാരായിരുന്നു. അതുകൊണ്ട്‌ കേരള സര്‍ക്കാര്‍, മറ്റു കോണ്‍ഗ്രസ്സ്‌ സര്‍ക്കാരുകള്‍ പോലെ തന്നെ, സത്യാഗ്രഹമടിച്ചമര്‍ത്താന്‍ മര്‍ദ്ദനമുറകളഴിച്ചുവിട്ടപ്പോള്‍ അതിന്റെ കെടുതി മുഴുവന്‍ അവരനുഭവിക്കേണ്ടി വന്നു. മറ്റു രണ്ടു കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അണ്ടര്‍ ഗ്രൗണ്ടിലെ ആര്‍. എസ്‌. എസിന്റെ വളര്‍ച്ചയില്‍ ഇന്ദിരാഗാന്ധി കേരളത്തിന്റെ പേരെടുത്തുപറഞ്ഞിരുന്നു. ഇത്‌ കരുണാകരന്‌ ഒരു താക്കീതും നിര്‍ദ്ദേശവുമായി തോന്നിയിരിക്കണം. തന്റെ യജമാനഭക്തി തെളിയിക്കാന്‍ ഇതിലൊരവസരവും അദ്ദേഹം കണ്ടെത്തിയിരിക്കണം. അതുപോലെ കമ്മ്യൂണിസ്റ്റുകാരനായ സഖാവ്‌ അച്ച്യുതമേനോന്‌ ആര്‍. എസ്‌. എസ്‌. നിരോധം പാര്‍ട്ടിയുടെ 26 വര്‍ഷം പഴക്കമുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. (ഇ.എം.എസ്‌. ഇതിനെ വെല്ലുവിളിച്ചെങ്കിലും അച്ച്യുത മേനോന്‍ മറുപടി പറഞ്ഞില്ല) മാത്രമല്ല മുഖ്യ മന്ത്രി എന്ന നിലയ്‌ക്ക്‌ അദ്ദേഹം ആ വര്‍ഷത്തെ ഗാന്ധിജയന്തി സന്ദേശത്തില്‍ ആര്‍.എസ്‌.എസ്‌. നിരോധിക്കപ്പെട്ടു എങ്കിലും അവരുടെ പ്രവര്‍ത്തനം ഇന്നും തുടരുകയാണ്‌. അവരുടെ പ്രമുഖ നേതാക്കന്‍മാരെ ഇന്നും പിടികിട്ടിയിട്ടില്ല. ഇനിയും പിടികിട്ടിയിട്ടില്ലായെന്ന്‌ ഊന്നിപറയുകയും ചെയ്‌തിരുന്നു. ഇങ്ങിനെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയുടെ മോഹവും കോണ്‍ഗ്രസ്സ്‌ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശവും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രത്യാശയും കൂടി ചേര്‍ന്നപ്പോള്‍ ത്രിദോഷങ്ങള്‍ കോപിച്ച മട്ടായി. നിരങ്കുശമായ അധികാരം കയ്യാളിയിരുന്ന പോലിസിനാകട്ടെ, കള്ളുകുടിക്കുകയും തേളിന്റെ കുത്തേല്‍ക്കുകയും ഭൂതബാധ പിടികൂടുകയും ചെയ്‌ത കുരങ്ങന്റെ വെകിളിയിളകി. ഫലമനുഭവിച്ചതോ, മൂവായിരത്തോളം ആദര്‍ശധീരന്മാര്‍.
പോലീസ്‌ നിയമത്തിന്റെ എല്ലാ അതിരുകളും മറികടന്ന്‌ നിര്‍ദ്ദിഷ്‌ട സമയത്തിനകം അവര്‍ സത്യാഗ്രഹികളെ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയില്ല. പലരെയും ദിവസങ്ങളോളം ഒരു റിക്കാര്‍ഡുമില്ലാതെ ലോക്കപ്പിലിട്ടു. വരുന്നവനും പോകുന്നവനുമെല്ലാം അവരുടെ മേല്‍ കയ്യാങ്കളി നടത്തി. ഏഴും എട്ടും ദിവസം അവര്‍ക്കു പച്ചവെള്ളം പോലും കൊടുത്തില്ല.; അത്യാവശ്യത്തിന്‌ മൂത്രവും കൊടുത്തു. ഒഴിക്കുന്ന മൂത്രം പുറത്തുപോകാതെ തളംകെട്ടി നിന്നു. ആകെ നാറാന്‍ ലോക്കപ്പിന്റെ ഓവടച്ചു. അണ്ടര്‍വെയറോടുകൂടി മാത്രം അകത്തിട്ടു പൂട്ടി. കയ്യിലുണ്ടായിരുന്ന കാശെല്ലാം പിടിച്ചെടുത്തു പങ്കുവെച്ചു. കേസിനു കൊണ്ടുവരുമ്പൊള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവരെ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ?നിങ്ങളെ കൊന്നാലും ആരും ചോദിക്കാനില്ല? എന്നായിരുന്നു. തലപ്പാടി മുതല്‍ പാറശ്ശാല വരെയുള്ള പല്ലവി. ?മേലെ നിന്നുള്ള ഓര്‍ഡറാണ്‌ ഞങ്ങളെന്തുചെയ്യാന്‍? എന്നായിരുന്നു അനുപല്ലവി.
പക്ഷേ അപൂര്‍വ്വം ചില അപവാദങ്ങളും ഇവിടെ സ്‌മരിക്കേണ്ടിയിരിക്കുന്നു. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രിയാകാനുള്ള പാഞ്ഞോട്ടത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി നിന്ന്‌ സ്വന്തം കര്‍ത്തവ്യം കണിശമായി ചെയ്‌തുതീര്‍ത്ത ചില ഉദേ്യാഗസ്ഥന്മാരും കോണ്‍സ്റ്റബിള്‍മാരുമുണ്ട്‌. ?ഞാന്‍ നിങ്ങളെ തല്ലുന്നത്‌ ശരിയല്ല, എനിക്കതിന്നധികാരമില്ല; സര്‍ക്കിള്‍ വരുമ്പോള്‍ നല്ലവണ്ണം അടികൊണ്ടവരെപ്പോലെ ചുരുണ്ട്‌ കിടക്കണം? എന്നുപദേശിച്ച ഒരു എസ്‌. ഐ. ഉണ്ട്‌. തല്ലു തുടങ്ങുമ്പോള്‍ ഇറങ്ങിപ്പോക്കു നടത്തിയവരുണ്ട്‌. അതുപോലെ ഒരു ജില്ലാ മേധാവി എന്നനിലയ്‌ക്ക്‌ പാലക്കാട്‌ ഡി.എസ്‌.പി. മാതൃകാപരമായി പെരുമാറി എന്നു പറയണം. സത്യാഗ്രഹികളോട്‌ അദ്ദേഹം ദാക്ഷിണ്യമൊന്നും കാണിച്ചില്ല. അവരെ പിടിച്ചറസ്റ്റ്‌ ചെയ്‌തു മജിസ്‌ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കി റിമാന്‍ഡിലാക്കി. പക്ഷെ മര്‍ദ്ദച്ചതേയില്ല. മലപ്പുറം ജില്ലയിലും പലയിടത്തും ഇതായിരുന്നു സംഭവം. അന്നത്തെ അന്തരീക്ഷത്തില്‍ ഇത്‌ ഒരപവാദം തന്നെയായിരുന്നു. ഒരു പക്ഷെ ഇക്കൂട്ടര്‍ പോലീസ്‌ വിഭാഗത്തിലെ ആര്‍. എസ്‌. എസ്‌. നുഴഞ്ഞുകയറ്റക്കാരാണെന്നു സംശയിക്കുന്നവരുണ്ടാകാം. അതില്‍പരം തെറ്റ്‌ മറ്റൊന്നുമില്ല. ഇപ്പറഞ്ഞ ഉദാഹരണങ്ങളായി ബന്ധപ്പെട്ടവര്‍ ആര്‍. എസ്‌. എസില്‍ അംഗത്വമില്ലാത്ത അഹിന്ദുസമുദായത്തില്‍ പെട്ട മാന്യ വ്യക്തികളാണ്‌.
മര്‍ദ്ദനത്തിന്റെ ഫലമായി രണ്ടായിരത്തില്‍പരം സത്യാഗ്രഹികളുടെ ദേഹം തകര്‍ന്നു. മര്‍ദ്ദിച്ചതിനുശേഷം അറസ്റ്റുചെയ്യാതെ പുറത്തു തള്ളിവിടുകയായിരുന്നു പോലിസുനയം. അതിനു കാരണവും തനതായ യുക്തിയുമുണ്ടായിരുന്നു. മര്‍ദ്ദിക്കപ്പെട്ടവരുടെ ദയനീയ ദുരവസ്ഥ കാണുമ്പോള്‍ മറ്റുള്ളവര്‍ പിന്മാറുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പക്ഷെ സംഭവിച്ചതു മറ്റൊന്നാണ്‌. സമയം പാഴാക്കാതെ അപ്പോള്‍തന്നെ അവര്‍ക്ക്‌ ഉഴിച്ചിലും പിഴിച്ചിലും ഏര്‍പ്പെടുത്താന്‍ അനവധി വീട്ടുകാര്‍ മുന്നോട്ടു വന്നു. പല വൈദ്യന്മാരും കളരി ഗുരുക്കന്മാരും സൗജന്യസേവനത്തിനു തയ്യാറായി. പോലിസുരജിസ്റ്ററില്‍ സ്ഥാനം പിടിച്ച സത്യാഗ്രഹികള്‍ക്ക്‌ ഇത്തരം സഹായം ചെയ്യുക ഒരു സാഹസം തന്നെയായിരുന്നു. അതും അണ്ടര്‍ ഗ്രൗണ്ടില്‍ ചെയ്യേണ്ടുന്ന ഒരേര്‍പ്പാടായിരുന്നു. ക്ലേശിച്ചിട്ടാണെങ്കിലും വിജയപൂര്‍വ്വം അതു ചെയ്യാന്‍ കഴിഞ്ഞു. ആ വിജയത്തിന്റെ ഏറിയ പങ്കു വഹിച്ചത്‌ വീട്ടമ്മമാരും ഗുരുക്കന്മാരുമാണെന്നതിന്‌ സംശയമില്ല. ആദരപ്രകടനം ആപത്തായി കലാശിക്കാവുന്ന ആ വിഷമ സന്ധിയില്‍ ശുദ്ധഗതിക്കാരായ അയല്‍പക്കക്കാരുടെയും, കണ്ണിലെണ്ണയൊഴിച്ച്‌ നടന്നിരുന്ന പോലീസുകാരുടെയും, അധികാരത്തിന്റെ പേയിളകി പാഞ്ഞോടിക്കൊണ്ടിരുന്ന യൂത്തന്മാരുടെയും ശ്രദ്ധയുണര്‍ത്താതെ അവര്‍ കാര്യം നടത്തിയതിനു നമ്മള്‍ അവരുടെ മുമ്പില്‍ കുമ്പിടണം. അദ്രിശിഖിരത്തില്‍ നിന്നു അഗാധമായ കയത്തിലേക്ക്‌ ഹിരണ്യന്‍ പ്രഹ്‌ളാദകുമാരനെ തള്ളിവീഴ്‌ത്തിയപ്പോള്‍ ഭൂമിദേവി രണ്ടു കയ്യും നീട്ടി അവനെ ഏറ്റുവാങ്ങി എന്നു പറയുന്നത്‌ ഇതുപോലുള്ള വീട്ടമ്മമാരെയും, ശുശ്രൂഷകന്മാരെയും കുറിച്ചായിരിക്കണം. സത്യാഗ്രഹികളും പ്രഹ്‌ളാദനെപ്പോലെ തന്നെ പെരുമാറി -മര്‍ദ്ദനത്തില്‍ കൂസാതെ രണ്ടും മൂന്നും തവണ സത്യാഗ്രഹം നടത്തിയവരുണ്ട്‌.
അങ്ങിനെ അഗ്നിപഥത്തില്‍ ധ്യേയവാദത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നേറിയ സ്വാതന്ത്ര്യസമരസേനാനികളുടെ ഏതനും അനുഭവങ്ങളാണ്‌ ഒരു ചെറുപുസ്‌തക രൂപത്തില്‍ ഇവിടെ വിവരിക്കുന്നത്‌. ഒരിക്കലും ഇത്‌ എല്ലാവരുടെയും യാതനകളുടെയും ചെറുത്തുനില്‍പ്പിന്റെയും സമഗ്രമായ സമാഹാരമല്ല. മറിച്ച്‌ ഇതൊരു തിരനോട്ടം മാത്രമാണ്‌. ചില സാമ്പിളുകള്‍ മാത്രം- ചോറിന്റെ വേവറിയാന്‍ പുറത്തെടുത്തുവെക്കുന്ന ഏതാനും വറ്റുകള്‍ മാത്രം ഒരുപോലെയുള്ള സംഭവങ്ങള്‍ക്കു പകരം വൈവിദ്ധ്യമുള്ളവയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.
i) സത്യാഗ്രഹികളെ സഹായിച്ചുവെന്ന്‌ സംശയിക്കപ്പെടുന്ന സമൂഹത്തെ മുഴുക്കെ കിടുകിടാ വിറപ്പിച്ചു കീഴടക്കാന്‍ മുനഷ്യരെയും ചുറ്റുമുള്ള ചാരചരങ്ങളെയും ധ്വംസിച്ചുകൊണ്ട്‌ സംഹാരതാണ്‌ഡവമാടിയ ഐ.പി.എസ്‌. ഉദേ്യാഗസ്ഥന്റെ ചെയ്‌തികളാണ്‌ ?രാക്ഷസസംവത്സരത്തില്‍?.
ii) ഒരു നിസ്വാര്‍ത്ഥ ഹൈന്ദവമിഷണറിയെ പല്ലു കൊഴിയും വരെ മര്‍ദ്ദിച്ച്‌, മിസാ ഓര്‍ഡര്‍ കയ്യില്‍ കൊടുത്ത്‌ പിന്നെയും മര്‍ദ്ദിച്ച കഥയാണ്‌ ?ഇനി മിസയ്‌ക്കുള്ളത്‌?.
iii) ?കാട്ടാനയും കാട്ടാളരും? വയനാട്ടിലെ യുവ സത്യാഗ്രഹികളെ മൈസൂര്‍ - തമിഴ്‌നാട്‌ കാടുകളില്‍ തള്ളിവിട്ട സംഭവമാണ്‌.
iv) ലോക്കപ്പ്‌ മര്‍ദ്ദനമേറ്റ്‌ പ്രജ്ഞയറ്റു കിടക്കുന്ന ഓമനമകനെ ഒരു നോക്കുകാണാന്‍ സ്റ്റേഷന്‍ കോലായില്‍ എത്തിയ പെറ്റമ്മയുടെ ഷൃദയം പൊട്ടിയ വിലാപമാണ്‌ ?ഇക്കൂട്ടര്‍ക്കമ്മയില്ലേ?എന്നത്‌.
v&vi) അകപ്പെട്ട ഒളിപ്രവര്‍ത്തകര്‍ എക്കാലത്തും അനുഭവിക്കേണ്ടി വരുന്ന നരകപീഡനങ്ങളും എന്നാലുമവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശവാദവും ഉള്‍ക്കൊള്ളുന്ന സംഭവങ്ങളാണ്‌. ?മരിക്കാന്‍ പഠിച്ചവന്‌ ജീവിക്കാന്‍ അധികാരം?എന്നത്‌.
vii) നാടെങ്ങും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ചുമര്‍ പരസ്യങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി, കരുണാകരന്റെ കുഞ്ഞിരാമന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്താണ്‌ ?ചാടിക്കളിയെടാ കുഞ്ഞിരാമാ?.
viii) സത്യാഗ്രഹത്തെ ആരംഭത്തില്‍ തന്നെ അടിച്ചമര്‍ത്തി ആളാകാനുള്ള ഒരഹങ്കാരിയുടെ വിഫലശ്രമവും അക്രമരഹിതമായ പ്രസ്ഥാനത്തിന്റെ വിജയവുമാണ്‌ ?ശവത്തിനു കാവല്‍?.
ix) എതിര്‍ശക്തിയെ സമൂലം നശിപ്പിക്കാന്‍ സ്വോഛാധിപതി തുടക്കംകുറിച്ച ദിവസം ജനസംഘത്തിന്റെ അജാത ശത്രുവായ ജില്ലാ അദ്ധ്യക്ഷനെ പാതിരായ്‌ക്ക്‌ കണ്ണുകെട്ടി എങ്ങോ കൊണ്ടുപോയ സംഭവമാണ്‌ ?ആദ്യവേട്ട?.
x) മക്കളുടെ മര്‍ദ്ദനത്തില്‍ അകംനൊന്ത അമ്മമാര്‍ അടുക്കള വിട്ട്‌ അടര്‍ക്കളത്തിലിറങ്ങിയ കഥയാണ്‌ ?വനിതാ വര്‍ഷത്തില്‍?.
xi) കേരളത്തിലെ അണ്ടര്‍ ഗ്രൗണ്ട്‌ പത്രം തേടിപ്പിടിക്കാന്‍ ഇരുട്ടുള്ള മുറിയില്‍ ഇല്ലാത്തതിനെ തപ്പിക്കാണാന്‍ കുരുടന്മാര്‍ നടത്തിയ കുത്സിതശ്രമമാണ്‌ ?കുരുക്ഷേത്ര വേട്ട?.
xii) ഏട്ടില്‍ അനുവദിക്കപ്പെട്ട സൗകര്യങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കിത്തരാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സത്യാഗ്രഹികള്‍ യാചിച്ചപ്പോള്‍ അവര്‍ക്ക്‌ ലഭിച്ച പ്രതിഫലമാണ്‌ ?കൊരണ്ടിയെന്ന കൊടും കൊല്ലി?.
xiii) മതിവരാത്ത ക്രൂരതയുടെ പുതിയ പ്രയോഗങ്ങളാണ്‌ ?സ്‌പെഷ്യല്‍ മെനു?.
ഈ സംഭവങ്ങളില്‍ സത്യാഗ്രഹികളനുഭവിച്ച സര്‍വ്വവിധ മര്‍ദ്ദനങ്ങളും അടങ്ങി എന്നു ഒരിക്കലും പറഞ്ഞുകൂടാ. എല്ലാം നിശ്ശബ്‌ദമായി സഹിച്ച്‌ ഒന്നും പുറത്തു പറയാതെ തുടര്‍ന്നവരുണ്ടാകാം. അതുപോലെ ചെന്നെത്തി ചോദിച്ചു മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട്‌ അനുഭവങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തവരുമുണ്ടാകാം. എന്നാലവരോടെല്ലാം പുതുതായി ഉയിര്‍കൊണ്ട ഭാരതത്തിനു എന്നെന്നും കൃതജ്ഞതയുണ്ടായിരിക്കുമെന്നതിനു സംശയമില്ല.
ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഒരു കാര്യം വ്യകത്മായിട്ടുണ്ടാവുമെന്ന്‌ വിശ്വസിക്കുന്നു. പോലീസുകാരുടെ അക്രമങ്ങളും അതിക്രമങ്ങളും വിവരിക്കാനല്ല ഇവിടെ ഈ സംഭവങ്ങള്‍ വിവരിക്കുന്നത്‌; നേരെമറിച്ച്‌ ഏതൊരു ദേശത്തിനും ഏകാധിപത്യത്തിനെതിരെ ജനാധിപത്യ വാദികള്‍ പടപൊരുതാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ തീര്‍ച്ചയായും സഹിക്കേണ്ടി വരുന്ന പീഡനങ്ങളും യാതനകളും കാണിക്കാനാണ്‌.
പഥിചിതറിക്കിടക്കുന്നൊരസ്ഥികള്‍
പതിയിരിപ്പുമരണമെന്നോതവേ
പതറിടാറുണ്ടു മാനസമെങ്കിലും
വെടിയുകില്ല ഞാനീ വഴിത്താരയെ? എന്നു പാടിരണാങ്കണത്തിലിറങ്ങുന്നവരുടെ രുധിരയജ്ഞം കാണിക്കുവാനാണ്‌. അതുകൊണ്ടു തന്നെ സമര ഭടന്മാരല്ലാത്ത അനവധി മര്‍ദ്ദന വിധേയരെ ഇവിടെ വിട്ടുകളഞ്ഞിട്ടുണ്ട്‌ ഹൃദയമുള്ള ഏതൊരു മനുഷ്യന്റെയും സഹതാപവും സഹാനുഭൂതിയും ആ ഹതഭാഗ്യരുടെ നേര്‍ക്കുണ്ടാകുമെങ്കിലും അവര്‍ ധ്യേയ സമരത്തിലെ സേനാനികളായിരുന്നില്ലെന്ന സത്യം നിസ്‌തര്‍ക്കം അവശേഷിക്കുന്നു.
മറ്റൊന്നുകൂടി ഇവിടെ വിട്ടുകളഞ്ഞിട്ടുണ്ട്‌. അത്‌ സാധാരണ പോലിസുകാരും ബിരുദധാരികളായ ഇന്‍സ്‌പെക്‌ടര്‍മാരും പേമാരിപോലെ ചൊരിഞ്ഞ പച്ചത്തെറിയാണ്‌. സംസ്‌കാരമുള്ളവരുടെ മേലെ തെറി ഏല്‌പിക്കുന്ന ആഘാതം ശാരീരിക പീഡനത്തേക്കാള്‍ പതിന്മടങ്ങ്‌ ക്ലേശകരമാണ്‌. നിശ്ചയമായും യാതനാചിത്രം മുഴുവനാകണമെങ്കില്‍ ആ തെറിയും കൂടി എഴുതി വെയ്‌ക്കണം പക്ഷെ അതു നമ്മുടെ മനസ്സിനെയും നമ്മെയും ഉയര്‍ത്തുന്നതിനു പകരം അധ:പതിപ്പിക്കും. അതുകൊണ്ട്‌ അതിനെക്കുറിച്ച്‌ സംസ്‌കാരമുള്ള ഒരു സത്യാഗ്രഹി റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന വരികള്‍ ഉദ്ധരിച്ചു സദുദ്ദേശ്യത്തോടെ പിന്‍മാറാം. അയാള്‍ എഴുതുകയാണ്‌ ?അവര്‍ പറഞ്ഞ തെറികള്‍ ഇവിടെ എഴുതിയാല്‍ എഴുതിയ കടലാസിനു ഗര്‍ഭമുണ്ടാകും?, ഇഞ്ചക്ഷന്‍ സൂചിപോലെ തുളച്ചുകയറുന്ന മൂര്‍ച്ചയും മുറുക്കവും മിനുസമുള്ള വാക്കുകള്‍! ആ തെറികളും ആദര്‍ശവാദികള്‍ അക്ഷോഭ്യരായി സഹിച്ചു.
ഇന്നിപ്പോള്‍ നമ്മുടെ ജനതയ്‌ക്ക്‌ ജനാധിപത്യവും സ്വാതന്ത്ര്യവും വീണ്ടുകിട്ടി. എങ്കിലും സംഘടനാചതുരനായ കാമരാജ്‌ ?75 സെപ്‌തംബറില്‍, സത്യാഗ്രഹത്തിന്റെ ചുട്ടികുത്ത്‌ അണിയറയില്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ ഒളിവിലെ രണ്ടഖിലേന്ത്യാ നേതാക്കന്മാരോട്‌ പറഞ്ഞ കാര്യം ഓര്‍ത്തുപോകുന്നു. അദ്ദേഹം പറഞ്ഞു ?സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം കഠോരയാതനകള്‍ സഹിക്കാനും ഉന്നതമായ ആദര്‍ശം കൈക്കൊള്ളാനും നമ്മുടെ യുവതലമുറയെ നാം അഭ്യസിപ്പിച്ചില്ല?. ഈ ന്യൂനത ഇന്നും നികത്തപ്പെടാതെ അവശേഷിക്കുന്നില്ലേ? അതിനുവേണ്ടി ഈ കൊച്ചു പുസ്‌തകത്തിലെ സംഭവങ്ങള്‍ സ്വല്‌പമെങ്കിലും പ്രചോദനം നല്‌കുമാറാകട്ടെ എന്നാണ്‌ അവ അനുഭവിച്ചറിഞ്ഞവരുടെയും പകര്‍ത്തിയവരുടെയും ഒരുപോലെയുള്ള പ്രാര്‍ത്ഥന.
-ആര്‍. ഹരി.



രാക്ഷസസംവത്സരം?.

[ കേരളത്തില്‍ മറ്റൊരിടത്തും നടത്താത്ത ഒരു പ്രതേ്യക തരം മര്‍ദ്ദനമാണ്‌
എ. എസ്‌. പി. അച്യുതരാമന്‍ കാസര്‍കോട്ട്‌ നടത്തിയത്‌. സ്റ്റാലിന്റെ
നിലംകരിക്കല്‍ പരിപാടിയുടെയും ഹിറ്റ്‌ലറിന്റെ നരപീഡനമുറ
യുടെയും കൂട്ടായ സ്വഭാവമുണ്ടായിരുന്നു അതിന്‌. ഒളി
വിലെ പ്രവര്‍ത്തനം കണ്ടുപിടിച്ചു തകര്‍ക്കുന്ന
തില്‍ ഒരു ഐ. പി. എസ്‌. ഉദേ്യാഗസ്ഥനു
നേരിട്ട പരാജയത്തിന്റെ മതിവരാത്ത
പക പോക്കലായിരുന്നു അത്‌.]
അഖില ഭാരതീയ സത്യാഗ്രഹത്തില്‍ കാസര്‍കോട്‌ താലൂക്കും മുന്‍പന്തിയിലായിരുന്നു. 49 ഗ്രാമങ്ങളില്‍ നിന്നുവന്ന 390 സത്യാഗ്രഹികള്‍ 26 ബാച്ചുകളായി 18 സ്ഥലത്താണ്‌ സത്യാഗ്രഹം നടത്തിയത്‌. അവരില്‍ 309 പേരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു. അവര്‍ 54000 -ത്തില്‍പരം അച്ചടിച്ച ലഘുലേഖകള്‍ സത്യാഗ്രഹകാലത്തുമാത്രം വിതരണം ചെയ്‌തു. 15000 - ത്തില്‍ പരം പൊതുജനങ്ങള്‍ സത്യാഗ്രഹം വീക്ഷിച്ചു. എങ്ങുമെന്നപോലെ അവിടെയും ജവഹര്‍ലാലിന്റെ ജന്മദിനത്തില്‍ (നവ: 14) തുടങ്ങിയ സത്യാഗ്രഹം ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിനുമുമ്പ്‌ (നവ: 19) അലസിപ്പിച്ചുകളയുമെന്ന പോലീസ്‌ ധീരവാണി വെറും വിടുവായ്‌ പറച്ചിലായി. തിരുവനന്തപുരത്തുവെച്ചുനടന്ന ഉന്നത പോലീസുദേ്യാഗസ്ഥന്മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അവരെ കാണക്കിന്‌ ശാസിക്കുകയും ചെയ്‌തു. അച്യുതരാമനു കലികയറാന്‍ ഇനിയെന്തുവേണം?
പുതുവാണ്ടുപ്പിറവിയോടുകൂടി അയാള്‍ ചുട്ടുകരിക്കല്‍ പരിപാടി തുടങ്ങി 1976 ജനു:1 -ാനു രാത്രി അയാളും പാര്‍ട്ടിയും പൈവെളിക്ക ഗ്രാമത്തില്‍ രാമകൃഷ്‌ണഭട്ടിന്റെ വീട്‌ ?ആക്രമിച്ചു?. പിറ്റേന്നു കുഞ്ഞണ്ണറായിയുടെ ചായക്കട തല്ലിത്തകര്‍ത്തു. ഉച്ചക്ക്‌ ഒരു മണിക്ക്‌ മണിത്തോടി കൃഷ്‌ണഭട്ടിന്റെ അടച്ചിട്ട ജവുളിപ്പീടിക കുത്തിപ്പൊളിച്ചു പുത്തന്‍കുടകളും തുണിച്ചരക്കുകളും പുറത്ത്‌ വലിച്ചിടുകയും അടുത്തുള്ള ചായക്കടയില്‍ നിന്ന്‌ ബലാല്‍ക്കാരമായി മണ്ണെണ്ണ കൊണ്ടുവന്നൊഴിച്ച്‌ തീ കത്തിക്കുകയും ചെയ്‌തു. കാളുന്ന തീയില്‍ കണക്കുപുസ്‌തകവും ഉറുപ്പിക നോട്ടുകളും വലിച്ചെറിഞ്ഞു. ഒരു വഴിപോക്കനെ പിന്‍വശത്തുള്ള തെങ്ങുകളില്‍ കയറ്റി യഥേഷ്‌ടം കരിക്കിടുവിച്ച്‌ ജീപ്പില്‍ നിറച്ചു. വെള്ളിയാഴ്‌ച്ച ആയതുകൊണ്ട്‌ ഉച്ചക്ക്‌ പതിവിലും നേരത്തെ സ്‌കൂള്‍ വിട്ട്‌ പുറത്തു വന്ന വിദ്യാര്‍ത്ഥികള്‍ ? അടിയന്തിരാവസ്ഥ പ്രയോഗത്തില്‍? എന്ന ദുരന്ത നാടകം നോക്കികാണുകയായിരുന്നു! അടുത്ത അംഗവും രംഗവും രണ്ടു നാഴിക അകലെയുള്ള ശങ്കരഭട്ടിന്റെ വീടായിരുന്നു. അവിടെ അവര്‍ ഭിത്തിയിലെ ഘടികാരം തൊട്ട്‌ ഭട്ടിന്റെ ഷേവിംഗ്‌ സോപ്പ്‌ വരെ ചതച്ചു. വൈകു: 6.30നു പടയണി കുരുടുപ്പടവിലെ മഹാബല ഭട്ടിന്റെ വീട്ടിലെത്തുകയും ഒരു കുബോട്ട പവ്വര്‍ ടില്ലര്‍ അടിച്ച്‌ ശരിപ്പെടുത്തുകയും ചെയ്‌തു. അകത്ത്‌ കയറിയപ്പോള്‍ കയ്യല്‍ കിട്ടിയ ആധാരകെട്ടുകള്‍ അവര്‍ ചുട്ടു ചാമ്പലാക്കി. പതിമൂന്നു കണ്ണാടി ജനാലകള്‍ വെറും ഓട്ടകളാക്കി. പിന്നത്തെ ലക്ഷ്യം പറത്തോടി കൃഷ്‌ണഭട്ടിന്റെ വീടായിരുന്നു. അവിടെയും അവര്‍ മണ്ണെണ്ണ ഒഴിച്ച്‌ അരിശേഖരം മുഴുവന്‍ ദഹിപ്പിച്ചു. കമുങ്ങിന്‍ തൈകളും തെങ്ങിന്‍ തൈകളും മുറിച്ചിട്ടു. അകത്തു കയറി സ്‌ത്രീകളെയും തല്ലി. അയല്‍പക്കത്തെ പ്രമോദ്‌ ഭട്ടിന്റെ വീട്ടില്‍ കടന്ന്‌ ഉണക്കി വച്ച അടക്ക കിണറ്റില്‍ എറിഞ്ഞു. പശുവിനെയും പോത്തിനേയും കയര്‍ മുറിച്ചു വിട്ടു. ഒരെരുമയെ സുഖമായി പൂശി - നാലഞ്ചു ദിവസം കഴിഞ്ഞ്‌ അതു ചത്തു. അന്നത്തെ സമാപന പരിപാടിയായി ഒടുവില്‍ ബേക്കൂര്‍ ഗ്രാമത്തില്‍ പത്മനാഭയുടെ പുരയില്‍ കയറി നെയ്‌ത്‌ വച്ച സാരികളും 6000 രൂ. വില വരുന്ന നൂലും തീക്കിരയാക്കുകയും ആകയുള്ള അഞ്ചു മഗ്ഗകളും അടിച്ചുടക്കുകയും ചെയ്‌തു.
എന്നിട്ടും അച്യുതരാമന്റെ ആന്തരാഗ്നി ശമിച്ചിരുന്നില്ല. അതുപിറ്റേന്ന്‌ ജനു: 3 -?ാം നു ശനിയാഴ്‌ച്ചയും ആളിക്കത്തി - കാനത്തൂരിലെ ഗോപാലകൃഷ്‌ണന്റെ വീട്ടില്‍
* * * * * * *
പ്രകൃതി സൗന്ദര്യത്താലനുഗ്രഹീതമായ കേരളക്കരയിലെ ശാലീന സുന്ദരമായ ഒരു ഗ്രാമ പ്രദേശമാണ്‌ കണ്ണൂര്‍ ജില്ലയില്‍ പെട്ട കാസര്‍ഗോഡ്‌ താലൂക്കിലെ ?കാനത്തൂര്‍?. അടിയന്തിരാവസ്ഥയുടെ കൂരിരുട്ടില്‍ കാനത്തൂരിന്റെ വിരിമാറില്‍ നടന്ന, മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും അതിലേറെ ലജ്ജിപ്പിക്കുകയും ചെയ്‌ത ഒട്ടേറെ ഭീകര സംഭവങ്ങളുടെ വേദനിപ്പിക്കുന്ന ഒര്‍മ്മകള്‍ ഇന്നും ആ ഗ്രാമാന്തരീക്ഷത്തില്‍ തളം കെട്ടി നില്‍ക്കുന്നു. പ്രകൃതി രമണീയമായ ആ ഗ്രാമ പ്രദേശത്തെ മുഴുവന്‍ ശോകമൂകമാക്കിത്തീര്‍ത്ത ആ സംഭവങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട്‌ ഇന്നും അവിടുത്തെ വയലേലകള്‍ നെടവീര്‍പ്പെടുന്നില്ലേ? അദ്ധ്വാന ശീലരായ അവിടത്തെ ഗ്രാമീണര്‍ക്ക്‌ ഒരു ഞെട്ടലോടുകൂടി മാത്രമേ ആ സംഭവം ഓര്‍മ്മിക്കുവാന്‍ കഴിയുന്നുള്ളു. അടിയന്തിരാവസ്ഥയുടെ കാവല്‍ നായ്‌ക്കളെ ഭയന്ന്‌ പലരും മൂടിവയ്‌ക്കുവാന്‍ ശ്രമിച്ചിരുന്ന ആ സംഭവം ഒട്ടേറെ വിലക്കുകള്‍ ഉണ്ടായിരുന്നിട്ടും അന്നുതന്നെ നാടൊട്ടുക്കും പരന്നു.
?കാനത്തൂര്‍ സംഭവ?മെന്ന പേരില്‍ കാട്ടുതീ പോലെ കത്തിപ്പടര്‍ന്ന ആ വാര്‍ത്ത ഇനിയും അറിയാത്തവരായി ചിലരുണ്ടാകാം. അടിയന്തിരാവസ്ഥയ്‌ക്കും ഇരുപതിനത്തിനും പിന്‍തുണച്ചുകൊണ്ട്‌ പ്രസ്‌താവനകള്‍ ഇറക്കിയതിന്റെ പേരില്‍ ?അമ്മ മഹാറാണി?യില്‍ നിന്നും പട്ടും വളയും വാങ്ങി തിരുവായ്‌ക്കെതിര്‍വായില്ലാതെ സ്വന്തം മാളങ്ങളില്‍ സുഖമായി കഴിഞ്ഞുകൂടിയിരുന്ന അക്കൂട്ടര്‍ക്കുവേണ്ടി; അവര്‍ക്ക്‌ വായിച്ചുരസിക്കുവാന്‍ വേണ്ടി (!), ഇന്നും നിറകണ്ണുകളോടു കൂടിയാണെങ്കിലും അവരക്കഥ പറയുകയാണ്‌.
കേരളത്തില്‍ നടന്ന മറ്റൊരു ?തുര്‍ക്കുമാന്‍ഗേറ്റ്‌? സംഭവത്തിന്റെ കഥയാണിത്‌ -! എന്നാല്‍ ചീറിപ്പായുന്ന ?ബുള്‍ഡോസറു?കളോ സഞ്‌ജയകുമാരന്മാരോ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. പകരം, പോലീസ്‌ വേനുകളും കാക്കിധാരികളായ ഏതാനും കരുണാകരകിങ്കരന്മാരും മാത്രം--!
കാക്കിവേഷമണിഞ്ഞ ആ കൊള്ളക്കാര്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു. തൊട്ടിലില്‍ കിടന്നിരുന്ന കുട്ടിയെപ്പോലും ആ നരാധമന്മാര്‍ ദൂരെ വലിച്ചെറിഞ്ഞു. നക്‌സലൈറ്റുകളെ നാമാവശേഷമാക്കുവാന്‍ വേണ്ടി ഉലക്കയും കയ്യിലേന്തി ?ഉരുട്ടല്‍? പ്രസ്ഥാവനവുമായി രംഗപ്രവേശം ചെയ്‌ത ആ നീതിന്യായ പാലകന്മാര്‍ നക്‌സലൈറ്റുകളെപ്പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു പെരുമാറിയത്‌. തികച്ചും നക്‌സലൈറ്റു രീതിയില്‍ നടന്ന ആ ആക്രമണത്തിന്റെ അവശിഷ്‌ടങ്ങള്‍ ഇന്നും ഇവിടെ കാണാം. അതിന്റെ വൃണങ്ങള്‍ ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു.
1976 ജനുവരി 3-ാംന്‌ ശനിയാഴ്‌ച്ചയാണ്‌ ആ ദുരന്ത സംഭവം നടന്നത്‌. സമയം, വൈകുന്നേരം ഏകദേശം അഞ്ചര മണി ആയിട്ടുണ്ടാകും. പെട്ടന്ന്‌ ചീറിപാഞ്ഞ്‌ വന്ന ഏതാനം പോലി വേനുകള്‍ ചുറ്റുപാടുകളെ പ്രകംബനം കൊള്ളിച്ചുകൊണ്ട്‌, ബോവിക്കാനം - കാനത്തൂര്‍ റോഡിലേക്ക്‌ തിരിഞ്ഞു. കാസര്‍ഗോഡ്‌ എ. എസ്‌. പി. ആയിരുന്ന എം.ജി.എ. രാമന്റെയും സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ കൊയിലാണ്ടി ബാലകൃഷ്‌ണന്റെയും നേതൃത്വത്തിലുള്ള ആ പോലീസ്‌ സംഘത്തില്‍ കുമ്പള, അഡൂര്‍ എന്നീ സ്റ്റേഷനുകളിലെ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍മാരും മുപ്പതോളം പോലീസുകാരുമുണ്ടായിരുന്നു.
സ്ഥലത്തെ പ്രധാന ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായ ശ്രീ. ഗോപാലകൃഷ്‌ണഭട്ടിന്റെ വീടിനെ ലക്ഷ്യമാക്കി അവര്‍ മുന്നോട്ടു കുതിച്ചു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന്‌ സംഘത്തിന്റെ മേല്‍ നിരോധനം വന്നുവീണതോടുകൂടി അതിന്റെ ആയിരക്കണക്കിനു പ്രവര്‍ത്തകന്മാര്‍ ജയിലിലായി. മറ്റു പലരും ഒളിവിലായി. ഒളിവിലുള്ള പ്രവര്‍ത്തകന്മാരെ തിരഞ്ഞുപിടിക്കുന്നതിനുവേണ്ടി പോലീസ്‌ പരക്കം പാഞ്ഞു. പിടികിട്ടേണ്ട ?പുള്ളി?കളുടെ കൂട്ടത്തില്‍ ഗോപാലകൃഷ്‌ണഭട്ടിന്റെ പേരും പറഞ്ഞു കേട്ടിരുന്നു. അദ്ദേഹം പോലീസിനു പിടികൊടുക്കാതെ വളരെ സമര്‍ത്ഥരായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
തോട്ടത്തിന്റെ വേലികളെല്ലാം പൊളിച്ചു നീക്കിക്കൊണ്ട്‌ കടന്നുവന്ന അ പോലീസ്‌ സംഘം ശത്രുരാജ്യത്തെ ആക്രമിക്കുവാന്‍ പോകുന്ന പട്ടാള സംഘത്തെപ്പോലെ പെട്ടെന്ന്‌ വീടുവളഞ്ഞു. തോക്ക്‌, ലാത്തി മുതലായവയ്‌ക്കുപുറമെ ചിലരുടെ കയ്യില്‍ വെട്ടുകത്തികളുമുണ്ടായിരുന്നു. കരുതിക്കൂട്ടിയുള്ള ഒരാക്രമണത്തിനുതന്നെ തയ്യാറെടുത്തുവന്നതാണെന്നു സ്‌പഷ്‌ടം!
വീട്ടില്‍ ആ സമയത്ത്‌ ഗോപാലകൃഷ്‌ണഭട്ടിന്റെ ഭാര്യയും മൂന്നു ചെറിയ കുട്ടികളും നാലു സഹോദരിമാരും മൂന്ന്‌ സഹോദരന്മാരും സഹോദരീഭര്‍ത്താവായ ചന്ദ്രശേഖരഭട്ടുമാണുണ്ടായിരുന്നത്‌. സഹോദരനായ രാമചന്ദ്ര ഭട്ട്‌ ഒരു ജ്യോതിഷവിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം ?പ്രശ്‌നമാര്‍ഗ്ഗം? പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പെട്ടന്ന്‌ നീട്ടിപ്പിടിച്ച റിവോള്‍വറുമായ എ. എസ്‌. പി. മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം ചാടി എഴുന്നേറ്റ്‌ നമസ്‌കാരം പറഞ്ഞു. എന്നാല്‍ അയാള്‍ പോലീസുകാരുടെ മാമൂല്‍ ഭാഷയില്‍ തെറി വിളിച്ചുകൊണ്ട്‌ പുറത്തിറങ്ങടാ .....മോനേ- എന്ന്‌ ഗര്‍ജ്ജിക്കുകയാണുണ്ടായത്‌.
പുറത്തിറങ്ങിയ ഉടന്‍ ?എന്താടാ നീ വായിക്കുന്നത്‌ -?? എ.എസ്‌.പി. ചോദിച്ചു. ആ സമയത്ത്‌ താന്‍ ഒരു ജ്യോതിഷ വിദ്യാര്‍ത്ഥിയാണെന്നും പ്രശ്‌നമാര്‍ഗ്ഗം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൗമ്യനായി പറഞ്ഞു. അപ്പോഴേക്കും ഏതാനും പോലീസുകാര്‍ അദ്ദേഹത്തെ വളഞ്ഞു. തുടര്‍ന്ന്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ പുലഭ്യം പറച്ചില്‍ ആരംഭിച്ചു. ?ഗോപാലകൃഷ്‌ണ ഭട്ട്‌ എവിടെടാ ................. മോനേ -?? എന്ന്‌ ചോദിച്ചുകൊണ്ട്‌ അയാള്‍ രാമചന്ദ്രനെ മര്‍ദ്ദിച്ചു. അതിനുത്തരം കിട്ടുവാന്‍ വേണ്ടി പോലീസുകാര്‍ കാത്തു നിന്നില്ല; അവര്‍ നാലുഭാഗത്തുനിന്നും മര്‍ദ്ദനം തുടങ്ങി കഴിഞ്ഞിരുന്നു.
അനന്തരം മര്‍ദ്ദനമേറ്റവശനായ രാമചന്ദ്രനോട്‌ അകത്തുള്ളവരെ മുഴുവന്‍ വിളിച്ചുകൊണ്ട്‌ വരുവാന്‍ പറഞ്ഞ്‌ തല്ലിയോടിച്ചു. എന്നാല്‍ ഏതാനം പോലീസുകാര്‍ വീട്ടിനുള്ളില്‍ കടന്നുകഴിഞ്ഞിരുന്നു. വേദനകൊണ്ട്‌ അകത്തേക്ക്‌ ഓടി ചെന്ന രാമചന്ദ്രനെ അവര്‍ ?നിനക്കെന്തെടാ ഇവിടെ കാര്യം; ഓടെടാ-? എന്നു പറഞ്ഞുകൊണ്ട്‌ പുറത്തേക്ക്‌ തന്നെ തല്ലിയോടിച്ചു. തലയിലും പുറത്തും തുരുതുരെ അടിയേറ്റ്‌ ഒടി പുറത്തേക്ക്‌ വന്ന അദ്ദേഹത്തെ ?നിന്നോട്‌ പറഞ്ഞ പണി ചെയ്യെടാ; പോയി എല്ലാവരെയും വിളിച്ചുകൊണ്ട്‌ വാ -? എന്ന്‌ പറഞ്ഞ്‌ വീണ്ടും മര്‍ദ്ദിച്ച്‌ അകത്തേക്ക്‌ തള്ളിവിട്ടു. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചുകൊണ്ടും അകത്തുനിന്നും പുറത്തുനിന്നും മര്‍ദ്ദിച്ചുകൊണ്ടുമുള്ള ആ ക്രൂരവിനോദം പലതവണ ആവര്‍ത്തിച്ചു. അപ്പോഴേക്കും അദ്ദേഹം അവശനായി കഴിഞ്ഞിരുന്നു. പിന്നീട്‌ അദ്ദേഹത്തെ മുറ്റത്തൊരിടത്ത്‌ പിടിച്ചിരുത്തി.
അദ്ദേഹത്തിന്റെ അളിയനായ ചന്ദ്രശേഖരഭട്ടിനെയും അവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക്‌ വിധേയനാക്കി. അദ്ദേഹത്തിന്‌ മലയാളം തീരെ വശമുണ്ടായിരുന്നില്ല. അതിനാല്‍ പോലീസുകാരുടെ ചോദ്യങ്ങള്‍ മനസ്സിലാക്കുവാനോ അവയ്‌ക്ക്‌ ശരിയായ മറുപടി പറയുവാനോ കഴിഞ്ഞിരുന്നുമില്ല. ഈയവസ്ഥയിലും അവര്‍ അദ്ദേഹത്തെ മൃഗീയമായി മര്‍ദ്ദിച്ചുകൊണ്ടിരുന്നു. അവസാനം ?മുണ്ടഴിക്കടാ ........മോനെ-? എന്നുപറഞ്ഞുകൊണ്ട്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ബാലകൃഷ്‌ണന്‍ അദ്ദേഹത്തിന്റെ മുണ്ടുപിടിച്ചഴിച്ചശേഷം വെറും ഡ്രോയര്‍ മാത്രം ധരിക്കുവാനനുവദിച്ചുകൊണ്ട്‌ മുറ്റത്തൊരിടത്തു പിടിച്ചിരുത്തി.
ജന്മനാതന്നെ കാലിനു സ്വാധീനമില്ലാതിരുന്ന വിഷ്‌ണുവിനെയും അവര്‍ വെറുതെ വിട്ടില്ല. ഗോപാലകൃഷ്‌ണ ഭട്ടിന്റെ അനുജനായ അയാള്‍ ഒരു വടിയൂന്നി നില്‍ക്കുകയായിരുന്നു. പെട്ടന്നാണ്‌ എസ്‌. ഐ. ബാലകൃഷ്‌ണന്‍ അവിടേക്കു കുതിച്ചത്‌. ?എന്തിനാടാ........മോനേ നിന്റെ വടി-?? എന്ന്‌ ചോദിച്ചുകൊണ്ട്‌ അയാള്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വടി പിടിച്ചുവലിച്ചു ദൂരെയെറിഞ്ഞു. വടിയുടെ സഹായമില്ലാതെ നിവര്‍ന്നുനില്‍ക്കുവാന്‍പോലും കഴിയാതിരുന്ന ആ പാവം തല്‍ക്ഷണം നിലംപതിച്ചു. എന്നിട്ടും ആ ശിലാഹൃദയന്‍ അദ്ദേഹത്തെ അവിടെയിട്ടു മര്‍ദ്ദിച്ചു. അവശനായിത്തീര്‍ന്ന വിഷ്‌ണു പിന്നീട്‌ എങ്ങിനൊക്കയോ ഇഴഞ്ഞിഴഞ്ഞ്‌ മുറ്റത്തെത്തി.
ഈ സമയത്ത്‌ കണ്ണില്‍കണ്ടതൊക്കെ തകര്‍ത്തുകൊണ്ട്‌ പോലീസുകാര്‍ ഉള്ളില്‍ തേര്‍വാഴ്‌ച്ച നടത്തുകയായിരുന്നു. അവരുടെ ആര്‍ക്കലും അട്ടഹാസവും എന്തൊക്കയോ തല്ലിതകര്‍ക്കുന്ന ശബ്‌ദവും ആ പരിസരത്തെ മുഴുവന്‍ കിടിലം കൊള്ളിച്ച്‌ വീടിന്റെ ഏതാനും അഴികള്‍ അവര്‍ വെട്ടിപ്പൊളിച്ചു. ഒരു തൂണും വെട്ടിനശിപ്പിക്കുവാന്‍ വേണ്ടി അവര്‍ പാടുപെട്ടു. അവസാനം ആ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞു. ഇന്നും ചിരസ്‌മാരകമായി അതു നിലകൊള്ളുന്നു!. വായനക്കാരില്‍ ചിലരെയെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌ മൂകഭാഷയില്‍ മതംപൊട്ടിയ കൊലയാനകള്‍ ചവിട്ടി മെതിച്ച കഥകള്‍ പറയാന്‍!
അകത്ത്‌ ഗോപാലകൃഷ്‌ണഭട്ടിന്റെ ഭാര്യ ഗോതമ്പ്‌ കടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ?ഓടടീ................? എന്നുപറഞ്ഞുകൊണ്ട്‌ ആ ചെന്നായ്‌ക്കള്‍ അവരെയും അവിടെ നിന്നോടിച്ചു. അടുത്തുണ്ടായിരുന്ന ടിന്നിലെ മണ്ണെണ്ണ മുഴുവന്‍ ആ ദുഷ്‌ടന്‍മാര്‍ ഗോതമ്പുമാവിലേക്കെടുത്തൊഴിച്ചു. പാത്രങ്ങളില്‍ നിറച്ചുവച്ചിരുന്ന വെള്ളം മുഴുവന്‍ മുറിക്കുള്ളിലേക്കെടുത്തു തേകി.
ആ ?ജനസേവകന്മാര്‍ പിന്നീടവിടെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ മനുഷ്യത്വത്തെ മരവിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു. പോലീസ്‌ വേഷത്തില്‍ വന്ന ഏതോ കൊള്ളസംഘത്തെപ്പോലെയാണ്‌ അവര്‍ പെരുമാറിയിരുന്നത്‌. കാക്കി വേഷമിട്ട ആ കാപാലികന്മാര്‍ അങ്ങുമിങ്ങും പാഞ്ഞുനടന്ന്‌ കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ സകലതും നശിപ്പിച്ചുകൊണ്ടിരുന്നു. അരി, ഗോതമ്പ്‌, പഞ്ചസാര, ഗോതമ്പ്‌ പൊടി മുതലായവയെല്ലാം മുറിയില്‍ തളം കെട്ടി നിന്നിരുന്ന വെള്ളത്തിലേക്കു വാരി വിതറി. മണ്ണെണ്ണ, വെളിച്ചെണ്ണ മുതലായവയും അതിനുമുകളില്‍ തന്നെ ഒഴിച്ചു. പാല്‍, തൈര്‌, വെണ്ണ, മുതലായവയെല്ലാം പാത്രത്തോടെ നിലത്തെറിഞ്ഞു. അച്ചാര്‍ ഭരണികള്‍ അച്ചാറോടുകൂടി തന്നെ അടിച്ചുടച്ചു. മണ്‍കലങ്ങളും കുപ്പികളും ഭരണികളും ഗ്ലാസ്സുകളുമെല്ലാം തല്ലിയുടച്ചു തരിപ്പണമാക്കി. അഞ്ചു വലിയ ചെമ്പുപാത്രങ്ങള്‍ നിരത്തിവച്ച ശേഷം അമ്മിക്കല്ലുകൊണ്ട്‌ കുത്തിച്ചളുക്കി തോട്ടത്തിലേക്കെറിഞ്ഞു. സ്റ്റീല്‍ ഗ്ലാസ്സുകളും ടോര്‍ച്ചുകളും എല്ലാം തല്ലിപ്പരത്തി ദൂരെയെറിഞ്ഞു. പുതിയ ഒരു പെട്രോ മാക്‌സ്‌ നിലത്തടിച്ചു തകര്‍ത്തു. പ്ലാസ്റ്റിക്ക്‌ ബക്കറ്റുകളും കല്‍ച്ചട്ടികളും ഫോട്ടോകളും ഒന്നും തന്നെ അവര്‍ ബാക്കി വയ്‌ക്കുകയുണ്ടായില്ല. തോടുകളഞ്ഞുവച്ചിരുന്ന അടയ്‌ക്കാ മുഴുവന്‍ വാരിതോട്ടിലെറിഞ്ഞു. പിണ്ണാക്ക്‌, തവിട്‌, മുതലായവയും എടുത്തുകൊണ്ടുപോയി കുപ്പത്തിയിലിട്ടു. അവ സൂക്ഷിച്ചിരുന്ന ബാരലുകളും ഡ്രമ്മുകളും കൂടി തല്ലിത്തകര്‍ത്തു. അടുപ്പത്തിരുന്ന കഞ്ഞിയും കറിയുമെല്ലാം ഏതാനും പേര്‍ എടുത്തുതോട്ടിലെറിഞ്ഞു. ചൂടുണ്ടായിരുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണ്‌ അവരാ കൃത്യം ചെയ്‌തത്‌!
കേവലം അഞ്ച്‌ വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടി ഇതെല്ലാം കണ്ട്‌ പേടിച്ചുവിറച്ച്‌ ഒരുമൂലയിലൊളിച്ചു. എന്നാല്‍ അതിനെയും പിടിച്ചുവലിച്ച്‌ പുറത്തിടുവാന്‍ ആ കശ്‌മലന്‍മാര്‍ മടികാണിച്ചില്ല. വാവിട്ടുനിലവിളിച്ചുകൊണ്ടിരുന്ന ആ കുട്ടിയുടെ മുഖത്തേക്ക്‌ അവര്‍ സ്റ്റീല്‍ ഗ്ലാസ്സുകള്‍ വലിച്ചെറിഞ്ഞു; ലാത്തികാണിച്ച്‌ ഭയപ്പെടുത്തി. അപ്പോഴാണ്‌ തൊട്ടിലില്‍ കിടക്കുന്ന വേറൊരു കുട്ടിയിലേക്ക്‌ ആ കഴുകന്മാരുടെ കണ്ണുകള്‍ പറന്നെത്തിയത്‌. യാതൊരു തെറ്റും ചെയ്യാത്ത, യാതൊന്നും അറിയാത്ത ആ പിഞ്ചു പൈതലിനെയും കംസകിംഗരന്മാരായ ?ജനസേവകന്മാര്‍? എടുത്ത്‌ പുറത്തേക്കെറിഞ്ഞു. സുഖസുഷുപ്‌തിയിലാണ്ടുകിടന്നിരുന്ന ആ പൈതല്‍ പെട്ടന്ന്‌ ഞെട്ടിപ്പൊട്ടിക്കരഞ്ഞു.
ഇതിനിടയില്‍ ഏതാനും പേര്‍ പൂജാമുറിയിലും കടന്നുചെന്നു. അവിടെയുണ്ടായിരുന്ന ദേവവിഗ്രഹം നിലത്തെറിഞ്ഞു. തല്‍ഫലമായി അതിന്‌ ഉടവു സംഭവിച്ചു. പൂജാസമാഗ്രികളും ഭണ്‌ഡാരവുമെല്ലാമവര്‍ തല്ലിത്തകര്‍ത്തു.
ആ സംഹാരനര്‍ത്തനം അങ്ങിനെ തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ഏതാനും പേര്‍ തോട്ടത്തിലേക്കു കടന്നു. അവരുടെ കയ്യില്‍ കത്തി, വടി, മുതലായവയുണ്ടായിരുന്നു. എ. എസ്‌. പി. രാമന്റെ നിര്‍ദ്ദേശ പ്രകാരം തോട്ടത്തിലേക്ക്‌ കടന്ന അവര്‍ കത്തിയേല്‌ക്കുന്നതായ സകലതും വെട്ടിനശിപ്പിച്ചു. കുലച്ചതും കുലയ്‌ക്കാറായതുമായ കവുങ്ങിന്‍തൈകളും വാഴയും പപ്പായയും എല്ലാമെല്ലാം നശിപ്പിച്ചുകൊണ്ട്‌ കരിമ്പിന്‍തോട്ടത്തില്‍ കാട്ടാനകളെപ്പോലെ അവര്‍ അങ്ങുമിങ്ങും പാഞ്ഞു നടന്നു. ഇളയ വാഴക്കുലകളും കവുങ്ങിന്‍പൂക്കുലകളും പപ്പായയുമെല്ലാം തോട്ടത്തില്‍ സര്‍വ്വത്ര ചിന്നിച്ചിതറിക്കിടക്കുന്നതു കാണാമായിരുന്നു.
നിമിഷങ്ങള്‍ക്കകം വിയര്‍ത്തൊലിച്ച്‌ തോട്ടത്തില്‍ നിന്നും കടന്നുവന്ന അവര്‍ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. എല്ലാവരും മുറ്റത്തൊരിടത്ത്‌ ഒരുമിച്ചുചേര്‍ന്നു. ആ കണ്ണുകളില്‍ അപ്പോഴും പ്രതികാരാഗ്നി ആളിക്കത്തുന്നുണ്ടായിരിന്നു.
?ഇതൊക്കെ ചെയ്‌തതെന്തിനാണെന്നറിയാമോടാ-?? ഏ. എസ്‌. പി. ചോദിച്ചു. ?കാസര്‍ഗോട്‌ സമരത്തില്‍ ഏതാനും പട്ടന്മാര്‍ പോലീസിനെ ആക്രമിച്ചു. രണ്ടു പോലീസുകാര്‍ കല്ലേറുമൂലം ആസ്‌പത്രിയിലാണ്‌. ഇനിയിതാവര്‍ത്തിച്ചാല്‍ നിന്റെയൊക്കെ വംശനാശം വരുത്തിക്കളയും?? എന്നുപറഞ്ഞുകൊണ്ട്‌ അയാള്‍ വീണ്ടും ഭീഷണിപ്പെടുത്തി.
അനന്തരം രാമചന്ദ്രനോട്‌ ?നിന്റെ ജ്യോതിഷത്തില്‍ ഇതൊന്നും കാണുന്നില്ലേടാ-?? എന്നുചോദിച്ചു. ?ഉണ്ട്‌? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
?എന്താടാ കാണുന്നത്‌ -?? എന്നായി അടുത്ത ചോദ്യം അപ്പോള്‍ ?ഇത്‌ രാക്ഷസ സംവത്സരമാണെന്നും ദുഷ്‌ടന്‍മാര്‍ വര്‍ദ്ധിക്കുന്ന സമയമാണെ??ന്നും കാണുന്നതായി അദ്ദേഹം പറഞ്ഞു.
?നിന്റെ ജ്യോതിഷം കള്ളമാണെടാ; പച്ചക്കള്ളം-? എന്നുപറഞ്ഞുകൊണ്ടാണവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത്‌.
പെട്ടെന്ന്‌ വീട്ടിനുള്ളില്‍ നിന്നും എന്തോ ശബ്‌ദം കേട്ടു. ഉടന്‍തന്നെ ഒരു പോലീസുകാരന്‍ ?ഗോപാലകൃഷ്‌ണഭട്ട്‌ -?എന്നുപറഞ്ഞുകൊണ്ട്‌ അകത്തേക്കോടി, മറ്റുചില പോലീസുകാരും അയാളെ അനുഗമിച്ചു. എന്നാല്‍ അതൊരു പൂച്ചയായിരുന്നു. കറുത്ത പൂച്ച -! കോപം സഹിക്കവയ്യാതെ അയാള്‍ അതിനെ ലാത്തി വീശി അടിച്ചു. സര്‍വ്വ ശക്തിയുമുപയോഗിച്ചുള്ള ആ അടി തറയില്‍ ആണ്‌ കൊണ്ടത്‌. അപ്പോഴേക്കും പൂച്ച രക്ഷപ്പെട്ടിരുന്നു.
ദേഷ്യത്തോടെ തിരിഞ്ഞുനടക്കുമ്പോഴാണ്‌ കെട്ടിയിട്ടിരുന്ന നായയെ കണ്ടത്‌. ?നീയും ആര്‍. എസ്‌. എസ്‌. ആണോടാ -?? എന്നുചോദിച്ചുകൊണ്ട്‌ അതിനെയും അടിച്ചു. മൃഗങ്ങളോടുപോലും കരുണ കാണിക്കാത്ത, കണ്ണില്‍ ചോരയില്ലാത്ത ആ വര്‍ഗ്ഗം വീണ്ടും വീണ്ടും ചോദ്യങ്ങളും ഭേദ്യങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു.
അവസാനം അവശരായി തീര്‍ന്ന അവരെ മുഴുവന്‍ ? അനങ്ങി പോകരുത്‌-? എന്ന ആജ്ഞയുമായി മുറ്റത്തോരോ ദിക്കില്‍ പിടിച്ചിരുത്തി നാളെത്തന്നെ ഗോപാലകൃഷ്‌ണ ഭട്ടിനെ സ്റ്റേഷ്‌നില്‍ ഹാജരാക്കിയില്ലെങ്കില്‍ സ്‌ത്രികളെ മുഴുവന്‍ നഗ്നരായി നടത്തിച്ചുകൊണ്ടു പോകുമെന്നും വീടിന്‌ തീവെക്കുമെന്നും അഞ്ചുവയസ്സായ കുട്ടിയെ പിടിച്ചുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ട്‌ എല്ലാവരും യാത്രയായി. ഏതാനം അടി നടന്നു കഴിഞ്ഞപ്പോള്‍ പെട്ടന്ന്‌ എന്തോ ഓര്‍ത്തിട്ടെന്നപോലെ എ. എസ്‌. പി. നിന്നു. ? വീടിന്റെ ഓടുകള്‍ ഒന്നും തകര്‍ത്തില്ല-?അയാള്‍ ഓര്‍മ്മിപ്പിച്ചു. ഉടന്‍തന്നെ ഒരു പോലീസുകാരന്‍ ഓടി വന്ന്‌ ഏതാനും ഓടുകള്‍ തല്ലിത്തകര്‍ത്തു.
അടുത്തുതന്നെയുള്ള മറ്റൊരു വീടിനും അവര്‍ തീ വെയ്‌ക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ അപ്പോഴേക്കും ആ വീടിന്റെ ഉടമസ്ഥന്‍ ഓടിയെത്തി, ഇതു ഗോപാലകൃഷ്‌ണഭട്ടിന്റേതല്ലെന്നും തങ്ങളുടേതാണെന്നും വ്യക്തമാക്കി. അതിനുശേഷമാണ്‌ അവര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറിയത്‌.
പോകുന്ന വഴിക്കും അവര്‍ തങ്ങളുടെ സംഹാര നൃത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. വയല്‍ വരമ്പിലൂടെ പോകുമ്പോള്‍ ഇരുഭാഗങ്ങളിലുമുള്ള നെല്‍ക്കതിരുകളെല്ലാം ലാത്തി ചുഴറ്റിയടിച്ചു തെറിപ്പിച്ചുകൊണ്ടിരുന്നു. വാഴക്കുലകളില്‍ നിന്നും മൂപ്പെത്തിയതും അല്ലാത്തതുമായ കായ്‌കളും അടിച്ചുതെറിപ്പിച്ചു.
?ഗോപാലകൃഷ്‌ണഭട്ടിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ സാധനങ്ങളെല്ലാം വലിച്ചു പുറത്തിട്ടുണ്ട്‌; നിങ്ങള്‍ക്കാവശ്യമുള്ളത്‌ എടുത്തുകൊള്ളുക-?എന്ന്‌ വഴിയില്‍ക്കണ്ട ഹരിജനങ്ങളോടും മറ്റും പറഞ്ഞുകൊണ്ടാണ്‌ അവര്‍ സ്ഥലം വിട്ടത്‌. പക്ഷെ ആരും അതനുസരിച്ചില്ല.
അപ്പോഴേയ്‌ക്കും അന്തരീക്ഷം അന്ധകാരവൃതമായി കഴിഞ്ഞിരുന്നു. എങ്ങും ഒരു മൂകത - ശ്‌മശാന മൂകത. ഭീതിപ്പെടുത്തുന്ന ആ അന്തരീക്ഷത്തില്‍ നിന്നും സ്വന്തം കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നവരാശിച്ചു. എന്നാല്‍ അല്‍പ്പം വെളിച്ചത്തിനായി ഒരു തീപ്പെട്ടി പോലും ആ വീട്ടില്‍ അവശേഷിച്ചിരുന്നില്ല. ഇരുട്ടില്‍ നിന്നും മോചനത്തിനായി അവര്‍ ഹൃദയം തുറന്ന്‌ പ്രാര്‍ത്ഥിച്ചു. കുട്ടികള്‍ വിശന്നുകരഞ്ഞു.
കുപ്പിച്ചില്ലുകളും പൊട്ടിപ്പൊളിഞ്ഞ ഭരണിക കഷ്‌ണങ്ങളും നാലുപാടും ചിന്നിച്ചിതറികിടന്നിരുന്നതിനാലും പാലും വെണ്ണയും തൈരും വെള്ളവുമെല്ലാം തറയില്‍ അവിടവിടെ തളം കെട്ടി നിന്നിരുന്നതിനാലും ആ കുരിരുട്ടില്‍ അവര്‍ക്ക്‌ വീട്ടില്‍ കാലുകുത്തുന്നതിന്‌ പോലും കഴിഞ്ഞിരുന്നില്ല. അവസാനം രണ്ടും കല്‍പ്പിച്ച്‌ കുട്ടികളെയുമെടുത്തവര്‍ നടന്നു - അകത്തേക്കല്ല; പുറത്തേക്ക്‌;!കൂരിരുട്ടില്‍ തപ്പിയും തടഞ്ഞുമുള്ള ദുര്‍ഘടം പിടിച്ച ആ യാത്ര അവസാനിച്ചത്‌ ഏകദേശം ഒരു മൈല്‍ അകലെയുള്ള ഒരു ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്‌. അപ്പോഴേക്കും വിശപ്പും ക്ഷീണവും മൂലം കുട്ടികള്‍ തളര്‍ന്നുറങ്ങി കഴിഞ്ഞിരുന്നു. സ്‌ത്രീകളും ക്ഷീണിച്ചവശരായി.
ഇന്ന്‌ അടിയന്തിരത്തിന്റെ ആ കാളരാത്രികള്‍ അവസാനിച്ചു. ?കൂരിരുള്‍ നീങ്ങും പ്രഭാതമാകും.....? എന്ന ആ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടു. എങ്കിലും അതിന്റെ ആഘാതം ഏല്‍പ്പിച്ച വടുക്കള്‍ ഇനിയും ഉണങ്ങിയിട്ടില്ല.
-തുറവൂര്‍ പങ്കജ്‌
പെരുമ്പളം ബാച്ചിലെ സത്യാഗ്രഹികളില്‍ ചിലര്‍ ഇന്ദിരാഗാന്ധിയുടെ പടത്തില്‍ കണ്ണോടിച്ചപ്പോള്‍, ഇന്‍സ്‌പെക്‌ടര്‍, ?എന്തിനാടാ എന്റെ ഭാര്യയെ നോക്കി കണ്ണു കാണിക്കുന്നത്‌? - അതൊരു മാതൃകാ സ്റ്റേഷന്‍ ആണ്‌.
(4-12-75)



[ നിയമവകുപ്പുകള്‍ അറിയാവുന്ന പോലീസുന്നതന്മാര്‍ ചേര്‍ന്ന്‌ നടത്തിയ കയ്യേറ്റമാണ്‌ ഈ സംഭവം. ഒരു സമൂഹ പ്രവര്‍ത്തകനെ ബോധം കെടുന്നതുവരെ അടിക്കുക. ബോധം കിട്ടിക്കഴിഞ്ഞ ഉടനെ മിസ ഓര്‍ഡര്‍ കയ്യില്‍ കൊടുക്കുക, അതു കൈപ്പറ്റിക്കഴിഞ്ഞ ഉടനെ മിസയ്‌ക്കുള്ളതാണെന്നുപറഞ്ഞു വീണ്ടും മര്‍ദ്ദിക്കുക, ഒടുവില്‍ അത്രയും നേരം പട്ടിണിയിട്ട അയാളെ രാത്രി ആഹാരം കിട്ടുകയില്ലെന്നുറപ്പുള്ള സമയത്ത്‌ സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു തള്ളുക.- ഇതാണ്‌ അവര്‍ ചെയ്‌തത്‌.]



ഇനി മിസയ്‌ക്കുള്ളത്‌?.



വിശ്വഹിന്ദു പരിഷത്തിന്റെ എറണാകുളം, ഇടുക്കി ജില്ലകളുടെ സംഘാടകനായിരുന്ന എഴിപ്രത്തെ പൊന്നോളി രാമകൃഷ്‌ണന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പെരുമ്പാവൂരിലെ പോലീസ്‌ രാപ്പകല്‍ നോക്കാതെ അയാളെ വേട്ടയാടാന്‍ തുടങ്ങി. എന്നാല്‍ സര്‍വ്വസമ്മതനും സേവനശീലനുമായിരുന്ന ആ മുപ്പത്തിരണ്ടുകാരനെ ആരും തന്നെ ഒറ്റിക്കൊടുത്തില്ല. മാസങ്ങള്‍ അഞ്ചു നീങ്ങി.
അപ്പോഴാണ്‌, നവമ്പര്‍ 26 -ാം തീയതി ബുധനാഴ്‌ച്ച കൃത്യം 9 മണിക്ക്‌? കോതമംഗലം ടൗണില്‍ 200 ല്‍പരം എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥികളും 1500 ല്‍പരം പൊതുജനങ്ങളും നോക്കിനില്‍ക്കെ ഏഴു കൃഷിക്കാരും രണ്ട്‌ ആര്‍ട്ടിസ്റ്റുകളും ഒരു വിദ്യാര്‍ത്ഥിയുമടങ്ങിയ ഒരു ചെറു സംഘത്തെ നയിച്ചുകൊണ്ട്‌ രാമകൃഷ്‌ണന്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കുക? എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി പ്രത്യക്ഷപ്പെടുന്നത്‌. വാലില്‍ ചവിട്ടിയ വെമ്പാലയെപ്പോലെ ലോക്കല്‍ എസ്‌. ഐ.യും പാര്‍ട്ടിയും വിഷപ്പത്തികള്‍ വിടര്‍ത്തി പാഞ്ഞെത്തി. സത്യാഗ്രഹികളെ ആഞ്ഞു കൊത്തി. പിന്നെ സ്റ്റേഷനില്‍ വച്ച്‌ എന്തുണ്ടായി? അനുഭവിച്ചവര്‍ തന്നെ വിവരിക്കട്ടെ-.........
നിരോധിക്കപ്പെട്ട ആര്‍.എസ്‌.എസിനെ സംബന്ധിച്ചും എം. പി. മന്മഥനെക്കുറിച്ചും വിശദവിവരങ്ങള്‍ തരണമെന്ന്‌ എന്നെ പ്രതേ്യകം വിളിച്ച്‌ ആവശ്യപ്പെട്ടു. എന്റെ ഉത്തരം തൃപ്‌തികരമല്ലെന്ന്‌ തോന്നിയിട്ടാണെന്ന്‌ വിചാരിക്കുന്നു- 20 -ഓളം പ്രാവശ്യം കുനിഞ്ഞുംനിവര്‍ന്നും നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു.
?..... മോനെ, സത്യം പറയെടാ, എന്താടാ നിന്റൈ ആര്‍.എസ്‌.എസ്‌., നിന്റെ എല്‍. എസ്‌. എസ്‌. എന്താടാ, പറയെടാ സത്യം, പറഞ്ഞില്ലെങ്കില്‍ നിന്നെ ഞാന്‍ ശരിയാക്കും? സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഒന്നരമുഴം നീളമുള്ളതും 2? വണ്ണമുള്ളതുമായ ഒരു റൂള്‍ത്തടികൊണ്ട്‌, കുനിച്ചുനിര്‍ത്തി എന്റെ നട്ടെല്ലിന്‌ ആഞ്ഞടിച്ചുകൊണ്ടാണ്‌ ഇങ്ങിനെ പറഞ്ഞത്‌. ? നിന്റെ ഒരു ലോകസംഘര്‍ഷം; ലോകം മുഴുവന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. നിന്നെയൊക്കെ ഞാന്‍ ശരിയാക്കാമെടാ - നീ അവിടെ പോയിനില്‌ക്ക്‌-?
?ഇവനെ ലോക്കപ്പിലാക്ക്‌? അങ്ങിനെ ഞങ്ങള്‍ 26 -ാം തീയ്യതി 9.15 മുതല്‍ ഒരു തുള്ളി പച്ചവെള്ളംപോലും കുടിക്കാതെ പിറ്റേദിവസം 12 മണി വരെ അതേ ലോക്കപ്പുമുറിയില്‍ ലോക്കപ്പില്‍ കിടന്ന്‌ കഴിച്ചുകൂട്ടി. ലോക്കപ്പില്‍ മൂത്രമൊഴിക്കാന്‍ ഒരു ചെറിയ ദ്വാരം തറയിലുണ്ട്‌. പക്ഷെ അതില്‍ മൂത്രമൊഴിച്ചാല്‍ പുറത്തേക്ക്‌ പോകുകയുമില്ല. ഞങ്ങളെ നരകിപ്പിക്കുവാന്‍ അത്‌ മനപ്പൂര്‍വ്വം തുണികയറ്റി അടച്ചതാകാം.
സല്‍ക്കാരം
ഉച്ചയ്‌ക്ക്‌ 12.30 നു (27 -ാം തീയ്യതി) രണ്ടു പോലീസുകാര്‍ ഞങ്ങളെ കോതമംഗലത്തുനിന്നും പെരുമ്പാവൂര്‍ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. അതിനുമുമ്പായി എന്‍.ബി. രാമചന്ദ്രന്‍, കെ. ജി. പുരുഷോത്തമന്‍, പി.ജി. നാരായണന്‍, ടി. കെ. വേലായുധന്‍ എന്നിവരെ ഡി.ഐ.ആര്‍. ചാര്‍ജ്ജ്‌ ചെയ്‌ത്‌ വിലങ്ങു വച്ച്‌ മുവാറ്റുപുഴക്ക്‌ കൊണ്ടുപോയിരുന്നു.
പെരുമ്പാവൂര്‍ പോലീസ്റ്റേഷനില്‍ എത്തിയയുടനെ എന്നെയിടിച്ച്‌ മുന്നോട്ടുതള്ളി. മുഞ്ഞുകുത്തിയ എന്നെ സ്റ്റേഷനിലെ ജീപ്പ്‌ ഡ്രൈവര്‍ രണ്ട്‌ മുഷ്‌ടിയും ചുരട്ടി മാറിനൊറ്റയിടി ഇടിച്ചു. മുന്നോട്ടുവീണ ഞാന്‍ രണ്ടാമത്തെ ഇടിയുടെ ശക്തികൊണ്ട്‌ പുറകിലേക്കുവീണു. ഉടനെ ഒരു കോണ്‍സ്റ്റബിള്‍ മുടിക്കുത്തിനു പിടിച്ച്‌ എഴുന്നേല്‍പ്പിച്ചുകൊണ്ട്‌ ഇന്‍സ്‌പെക്‌ടറുടെ മുമ്പിലേക്കെറിഞ്ഞു.
എസ്‌. ഐ. ? നീ, ആണോടാ ഇവിടത്തെ സംഘര്‍ഷത്തിന്റെ നേതാവ്‌? എന്നുചോദിച്ച്‌ ഞൊടിയില്‍ വലതുകൈകൊണ്ട്‌ എന്റെ ഇടത്തെ ചെവിക്കുറ്റിക്ക്‌ അടിച്ചു. അതോടൊപ്പംതന്നെ മറ്റേകൈകൊണ്ട്‌ വലത്തെ ചെവിക്കുറ്റിക്കും അടിവീണു. പിന്നെ രണ്ടു ചെകിട്ടത്തും ഇരു കൈകള്‍കൊണ്ടും അടിയോടടി. കരണക്കുറ്റിക്ക്‌ അമ്പതോളം പ്രാവശ്യം അടിച്ചതായി ഞാനോര്‍ക്കുന്നു. അതിനിടയില്‍ ഇന്‍സ്‌പെക്‌ടറുടെ വാച്ച്‌ പൊട്ടി താഴെ വീണതുകൊണ്ട്‌ തല്‍ക്കാലം അടി നിര്‍ത്തി; ?ഇവനെ അങ്ങുശരിയാക്കടാ? എന്നുപറഞ്ഞ്‌ ലോക്കപ്പിലേക്കുതള്ളി.
ചെവിരണ്ടും പൊട്ടി ചോര കുടുകുടാ എന്നൊലിക്കുന്നു. മൂക്കില്‍നിന്നും വായില്‍ നിന്നും ചോരയൊഴുകുന്നു. ശരീരമാസകലം ചോരയില്‍ കുതിര്‍ന്നു. വല്ലാത്ത ദാഹം ഞാന്‍ തളര്‍ന്നിരുന്നു. രക്തത്തില്‍ മുങ്ങിക്കുളിച്ച എന്റെ എടുപ്പില്‍, ഡ്രൈവര്‍ ഒരു ചവിട്ടുകൂടി. അതിനുശേഷം എഴുന്നേല്‌പിച്ചു നിര്‍ത്തി വസ്‌ത്രങ്ങളെല്ലാം ഓരോന്നായി അഴിപ്പിച്ചു. ഞാന്‍ ഒരു കാക്കി നിക്കര്‍ ധരിച്ചിരുന്നു. നിക്കര്‍ കണ്ടിട്ട്‌ - ? എടാ, നീ ഇപ്പോഴും ആര്‍. എസ്‌. എസ്‌. ആണല്ലേടാ............ എന്താടാ ഇപ്പോഴത്തെ അവസ്ഥ, നിനക്കറിയില്ലേടാ. വാഴക്കുളത്ത്‌ എവിടെയൊക്കെ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തിക്കുന്നുണ്ടെടാ? എന്നുചോദിച്ചുകൊണ്ട്‌ എന്റെ മാറിന്‌ തുരുതുരെ ഇടിച്ചു. ഇടികൊണ്ട ഞാന്‍ വീണു. പിന്നെ വീഴാതിരിക്കുന്നതിനുവേണ്ടി ചുമരിനോടുചേര്‍ത്തുനിര്‍ത്തിക്കൊണ്ട്‌ വീണ്ടും ഇടി തുടര്‍ന്നു.
ബോധം വന്നപ്പോള്‍ മിസ
?കുനിഞ്ഞുനിക്കടാ.......? എന്നുപറഞ്ഞതും കുനിഞ്ഞതോടെ ഈ ഡ്രൈവര്‍ മുട്ടുകൈകൊണ്ട്‌ നട്ടെല്ലിന്‌ കഴുത്തിന്റെ പിന്‍ഭാഗംതൊട്ട്‌ താഴോട്ട്‌ അരക്കെട്ട്‌ വരെ പത്തുപതിനാലു പ്രാവശ്യം ഇടച്ചു. ഇത്രയുമായപ്പോള്‍ ഞാന്‍ ബോധം കെട്ടു. വലിയൊരാശ്വാസമായിരുന്നു അത്‌. പിന്നെ ബോധം വന്നപ്പോള്‍ ഞാന്‍ അതേ റൂമില്‍ വെള്ളത്തില്‍ കിടക്കുകയായിരുന്നു. ഞാന്‍ ചത്തില്ലായെന്നുറപ്പായപ്പോള്‍ എസ്‌.ഐ. എന്നെ സമീപത്തേക്ക്‌ വിളിച്ച്‌ മേശയില്‍ നിന്നും ഒരു കടലാസ്‌ എടുത്ത്‌ നിവര്‍ത്തി ?ഒപ്പിടെടാ?എന്നാക്രോശിച്ചു. വായിക്കുന്നതിനുമുമ്പേ ഒപ്പിടുവിച്ചു വാങ്ങിച്ചു. ?എന്താടാ മനസ്സിലായോ നിനക്ക്‌?? ?മിസ? ഓര്‍ഡറാണ്‌? എന്നുപറഞ്ഞുകൊണ്ട്‌ തിരികെതന്നു. ?പോക്കറ്റിലിടെടാ? ഞാനുടനെ മടക്കി പോക്കറ്റിലിട്ടു.
?ഇനി മിസയ്‌ക്കുള്ളതാണ്‌,
പിടിച്ചോടാ ഇത്‌?
പല്ലിറുമ്മി, നാക്കു കടിച്ചു, വീണ്ടും എന്റെ രണ്ടു കരണക്കുറ്റിക്കും അടി തുടങ്ങി. ഈ സമയത്ത്‌ മറ്റു രണ്ട്‌ അഡീഷ്‌ണല്‍ ഇന്‍സ്‌പെക്‌ടര്‍മാരും ഹെഡ്‌ കോണ്‍സ്റ്റബിളും മൗനം ദീക്ഷിക്കുകയായിരുന്നു. നാല്‌പതോളം പ്രാവശ്യം ഇങ്ങനെ അടിച്ചു. എല്ലാ പല്ലുകളും ഇളകി, ഒന്ന്‌ അപ്പോള്‍തന്നെ താഴെ വീണു. മൂക്കില്‍നിന്നും വായില്‍ നിന്നും ചോര കുടുകുടാ പുറത്തേയ്‌ക്കെടുത്തുകൊണ്ടിരുന്നു. എന്നിട്ടും സബ്ബ്‌ ഇന്‍സ്‌പെക്‌ടറുടെ പരാക്രമം തീര്‍ന്നില്ല. വീണ്ടും എന്നെ ലോക്കപ്പിലേക്ക്‌ തള്ളി.
ഡ്രൈവര്‍ എന്നെ കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ട്‌ വീണ്ടും നട്ടെല്ലിന്നിടിച്ചു. പിന്നെ ചുമരിന്നുനേരെ തിരിച്ചുനിര്‍ത്തി മുട്ടുകാല്‍കൊണ്ട്‌, നട്ടെല്ലിന്‌ കുറെ പ്രാവശ്യം ഇടിച്ചു.
ഇതിനിടയില്‍ അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന അപരിചിതര്‍ക്ക്‌ ഒരു വിനോദം! ഒരാള്‍ വേഗം വന്ന്‌ എന്റെ പേര്‌ ചോദിക്കുന്നു, കരണത്തടിക്കുന്നു, പോകുന്നു. അടുത്തയാള്‍ വരുന്നു പാര്‍ട്ടി ചോദിക്കുന്നു, വയറ്റിലിടിക്കുന്നു, പോകുന്നു. ഇനിയൊരാള്‍ പണി ചോദിക്കുന്നു തൊഴിക്കുന്നു, പോകുന്നു. ഓരോരുത്തരും എന്റെ മേല്‍ വിനോദവേട്ട നടത്തി തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു. അങ്ങിനെ ഒരുമണിക്കാരംഭിച്ച മര്‍ദ്ദനം മൂന്നു മണി ആയപ്പോഴേക്കും അവസാനിച്ചു.
രണ്ടാം റൗണ്ട്‌
അന്നുച്ചക്ക്‌ ഈ പോലീസുദേ്യാഗസ്ഥന്‍മാര്‍ ഊണു കഴിച്ചിരുന്നില്ല. ലോക്കപ്പിന്നുള്ളില്‍ തളര്‍ന്നുകിടന്നിരുന്ന എന്നെ രണ്ടുപേര്‍ പുറത്തുകിടന്നിരുന്ന ഒരു ജീപ്പില്‍ കൊണ്ടുപോയി ഇട്ടു; ശരീരത്തിന്റെ പകുതിഭാഗം അകത്തും ബാക്കി പുറത്തുമായിട്ട്‌. കാലുകള്‍ പിടിച്ച്‌ വളച്ച്‌ അവര്‍ ജീപ്പില്‍ മടക്കിവെച്ചു. നേരെ ആലുവ ഡി.വൈ.എസ്‌.പി. മാത്യു തോമസിന്റെ (ഉത്തമന്‍) വീട്ടിലേക്കു കൊണ്ടുപോയി. 3.30 ആയപ്പോഴേക്കും ഡി.വൈ.എസ്‌.പി.യുടെ വീട്ടിലെത്തി. അവിടെ കോതമംഗലം എസ്‌. ഐ., പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, കൂടാതെ ഡി.വൈ.എസ്‌.പി. മുതലായവര്‍ എന്നെ കാത്തിരിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ എന്നെ മര്‍ദ്ദിക്കുന്നതിനിടയില്‍ ആലുവായില്‍ ഉടന്‍ കൊണ്ടുവരുന്നതാണെന്ന്‌ ഫോണില്‍കൂടി എസ്‌.ഐ. സംസാരിച്ചിരുന്നു.
ഡി. വൈ. എസ്‌. പി.യുടെ മുന്നില്‍ എന്നെ നിര്‍ത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു ? നിന്റെ പേരെന്താടാ, നിനക്കെന്താടാ ജോലി?- ഞാന്‍ മറുപടി പറയുന്നതിനിടയില്‍ സര്‍ക്കിള്‍ എന്റെ സമീപത്തേക്ക്‌ നീങ്ങി വന്ന്‌ ? കുനിഞ്ഞുനിക്കെടാ? എന്നുപറഞ്ഞതും, ഇടതുകൈകൊണ്ട്‌ എന്റെ കഴുത്തിന്‌ പിന്നില്‍ പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തി കൈമുട്ടുകൊണ്ട്‌ നാലഞ്ചു പ്രാവശ്യം നട്ടെല്ലിനിടച്ചതും ഒന്നിച്ചായിരുന്നു. ഇത്‌ കണ്ടുകൊണ്ട്‌ അടുത്തു നിന്നിരുന്ന പെരുമ്പാവൂര്‍ എസ്‌.ഐ. രണ്ടും കൈയ്യും കൂട്ടിപ്പിടിച്ചു ഇരട്ടയിടി, ആദ്യം കൈമുട്ടുകൊണ്ടും പിന്നെ മുഷ്‌ടികൊണ്ടും നട്ടെല്ലിനിടിച്ചു. ആ സമയത്ത്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്റെ പള്ളക്കിടിച്ച്‌ മുറ്റത്തേക്ക്‌ തള്ളി. മുറ്റത്തു നിന്നിരുന്ന നാലഞ്ച്‌ പേര്‍ എന്നെ അടിച്ചടിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും തള്ളിക്കൊണ്ടിരുന്നു. കട്ടിളയില്‍ ചാരി നിന്നിരുന്ന എസ്‌. ഐ.യും സി. ഐ.യും കൂടി മുറ്റത്തേക്കിറങ്ങി വന്ന്‌ ഒരു വലയും പോലെ നിന്നുകൊണ്ട്‌ ആ വലയത്തില്‍ എന്നെയാക്കി ഒരു പാസ്‌ത്രൂ; ശരിക്കും എന്നെ ഒരു പന്താക്കി അഞ്ചാറു റൗണ്ട്‌ ഇടിച്ച്‌ ചോര ഛര്‍ദ്ദിപ്പിച്ചു. എന്നിട്ട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്നോടായി പറയുകയാണ്‌ - ?എടാ നിയ്യ്‌ ആ ചെമ്പറക്കിയിലും, മരോട്ടിച്ചുവട്ടിലും കുറേകളിച്ചില്ലേടാ? ഏകദേശം അഞ്ച്‌ മണി വരെ ഡി.വൈ.എസ്‌.പിയുടെ വീട്ടില്‍ അടിച്ചും ഇടിച്ചും എന്നെ തവിടുപൊടിയാക്കി. ഒരു തുള്ളി വെള്ളം പോലും ഈ രണ്ടു ദിവസവും എനിക്കുതന്നില്ല.
കുറച്ചുകഴിഞ്ഞ്‌ എന്നെയും വഹിച്ചുകൊണ്ട്‌ ജീപ്പ്‌ പെരുമ്പാവൂര്‍ക്ക്‌ കുതിച്ചു. ജീപ്പില്‍ വച്ച്‌ എനിക്ക്‌ കിട്ടിയത്‌ എന്റെ സകല പൂര്‍വ്വികന്മാരെയും അടക്കികൊണ്ടുള്ള തെറി വര്‍ഷമാണ്‌. പെട്രോള്‍ ബങ്കില്‍ ചെന്ന്‌ അവര്‍ ജീപ്പില്‍ പെട്രോളടിച്ചു, എനിക്കു ഫ്രീ എയര്‍ മാത്രം: ജീപ്പു പിന്നെയും നീങ്ങി. ഏഴുമണി ആയപ്പോഴേക്കും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. ഞാന്‍ മിസാ തടവുകാരനായി.
__ പി. രാമകൃഷണന്‍.


[സത്യാഗ്രഹികളെ മൈസൂര്‍, തമിള്‍നാട്‌ കാടുകളില്‍ തള്ളിവിട്ട കഥയാണിത്‌. ഇവിടെ അവര്‍ കണ്ട കാട്ടാനയ്‌ക്കു പുറമെ, നമുക്ക്‌ മറ്റു ചില കാട്ടാനകളേയും കാട്ടാളരേയും കാണാം.]

കാട്ടാനയും കാട്ടാളരും

സമുദ്ര നിരപ്പില്‍ നിന്നും 700 മീറ്ററില്‍ അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടന്‍ മലകളില്‍ മേപ്പാടി വഴി ബത്തേരിക്ക്‌ പോകുമ്പോഴുള്ള കേരളത്തിലെ അറിയപ്പെടുന്ന ഫാമുകളില്‍ ഒന്ന്‌ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥലമാണ്‌ അമ്പലവയല്‍. അപൂര്‍വ്വമായ മാതൃകാ പോലീസ്‌ സ്റ്റേഷ്‌നുകളില്‍ ഒരെണ്ണം ഇവിടെ ആയതിനാല്‍ ഒന്നുകൂടി ഈ സ്ഥലം പ്രാധാന്യം അര്‍ഹിക്കുന്നു.
കോടയും കൊടുംതണുപ്പും പാരമ്മ്യതയിലെത്തിയ ഡിസംബര്‍ മാസം 22 ?-ാംന്‌ സത്യാഗ്രഹം നടത്താന്‍ സമര സേനാനികള്‍ തിരഞ്ഞെടുത്ത സ്ഥലം ഇതാണ്‌. അമ്പലവയല്‍, നെല്ലാറച്ചാല്‍, വടുവഞ്ചാല്‍, എന്നീ കുഗ്രാമങ്ങളിലെ സത്യാഗ്രഹികള്‍ ആണ്‌ അന്ന്‌ തയ്യാറായി വന്നത്‌.
കുറച്ചു കാപ്പിത്തോട്ടവും കൃഷിയിടവും സ്വന്തമായുള്ള കര്‍ഷകത്തൊഴിലാളിയായ ആര്‍.എസ്‌.എസ്‌. മണ്ടല്‍ കാര്യവാഹ്‌ ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ പതിനൊന്ന്‌ പേര്‍ അന്നുച്ചക്ക്‌ പന്ത്രണ്ട്‌ മണിയോടെ അമ്പലവയലിലെത്തി പ്രതിഷേധ പ്രകടന ജാഥയ്‌ക്ക്‌ രൂപം കൊടുത്തു. കടപ്പാടുകള്‍ തീര്‍ക്കാന്‍ പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുന്ന അധ്വാന ശീലര്‍; സ്‌കൂളിലെയും കോളേജിലിലെയും വിദ്യാഭ്യാസം പരിമിതമെങ്കിലും നഗരത്തിന്റെ നാഗരീകതയോ, പട്ടണത്തിന്റെ വെട്ടിപ്പോ അറിയാത്ത നിഷ്‌കളങ്കര്‍. തങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ സര്‍വ്വസ്വവും അര്‍പ്പണം ചെയ്യാന്‍ തയ്യാറായി വന്ന ധീര യോദ്ധാക്കള്‍. ചുറുചുറുക്കുള്ള ചെറുപ്പുക്കാരുടെ മുദ്രാവാക്യങ്ങള്‍ക്കൊണ്ട്‌ അന്തരീക്ഷം മുഖരിതമായി. വിറങ്ങലിച്ചു നിന്ന പരിസരം ചൂടുപിടിച്ചുണര്‍ന്നു. സമരം കേട്ടറിഞ്ഞെത്തിയ ജനം ആവേശഭരിതരും ഒപ്പം ജിജ്ഞാസാനിര്‍ഭരരുമായി. അടിയന്തിരാവസ്ഥ ലംഘിച്ച്‌ നിര്‍ഭയരായി ആ ചെറുപ്പക്കാര്‍ ജാഥനയിച്ച്‌ മുന്നോട്ടുനീങ്ങി.
സ്ഥലം സബ്‌ ഇന്‍സ്‌പെകടരും കുറച്ചു പോലീസുകാരും അടുത്ത പ്രദേശമായ ചുള്ളിയോട്ടേയ്‌ക്ക്‌ പോയിരുന്നതിനാല്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ സത്യാഗ്രഹികളെ അറസ്റ്റ്‌ ചെയ്‌ത്‌ മാതൃകാ സ്റ്റേഷന്റെ സ്വീകരണ മുറിയിലിരുത്തി. സംഭവത്തിന്റെ തുമ്പറിയാനെത്തിയ പലരെയും സ്റ്റേഷന്‍ പരിസരത്തുനിന്ന്‌ ആട്ടിയോടിച്ചു. സ്റ്റേഷന്‍ റൈറ്റര്‍ ജോസഫ്‌, രാമകൃഷ്‌ണന്‍, മുഹമ്മദ്‌, മുസ്‌തഫ എന്നിവര്‍ ഒറ്റയ്‌ക്കും കൂട്ടായും സത്യാഗ്രഹികളെ പരിശോധിക്കുകയും ഓരോരുത്തരുടെയും വിലാസം ചോദിച്ചെഴുതുകയും കയ്യിലുള്ള പണം പിടിച്ചു വാങ്ങുകയും ചെയ്‌തു.
അരമണിക്കൂര്‍ കഴിഞ്ഞുകാണും, എസ്‌. ഐ. വില്യം ജോണ്‍ തിരിച്ചെത്തി. സത്യാഗ്രഹികളെ സ്റ്റേഷന്‍ റൈറ്റര്‍ എസ്‌.ഐ.ക്ക്‌ കൈമാറി. ? ഓരോരുത്തരായി ഇങ്ങുവരിനെടാ?- എസ്‌.ഐ. കോപം കൊണ്ടു വിറയ്‌ക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു മുറിക്കുള്ളിലേക്കു കടന്നു. കെ. ആര്‍. ശശിധരന്‍ അയാളുടെ കൂടെ മുറിയില്‍ പ്രവേശിച്ചു. അയാള്‍ക്കുപിന്നില്‍ വാതിലുകള്‍ ഞരക്കത്തോടെ അടഞ്ഞു. ഒരു നിമിഷം. ആ മുറിയുടെ കനത്ത ഭിത്തികള്‍ ഭേദിച്ചുകൊണ്ട്‌ ശശിധരന്റെ ദീനരോദനം പുറത്തുവന്നു. അയാളെ കൊല്ലുകയാണോ? കൂട്ടുകാര്‍ പരിഭ്രമിച്ചു. ഊഴം മാറിമാറി വന്നു. എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിനു വിധേയരായി. വേദന സഹിക്കവയ്യാതെ പലരും അവശരായി. ഇടിയും ഉരുട്ടലും മിരട്ടലും കൊണ്ട്‌ തളര്‍ന്ന അവരെ പിന്നെയും വിട്ടില്ല. സംഘടനാ പരമായ കാര്യങ്ങള്‍ അവരില്‍ നിന്ന്‌ അറിയണം.
?ഈ കുരുക്ഷേത്രം എവിടുന്നാടാ അടിക്കുന്നത്‌?
? അറിയില്ല അവര്‍ സത്യം പറഞ്ഞു.
? ഇടി?
? നിങ്ങളുടെ നേതാവാരാടാ.........?
നീയൊക്കെയാണോടാ നാടുനന്നാക്കാന്‍ പോണത്‌?
ഉത്തരം പ്രതീക്ഷിക്കുന്നില്ലെന്നു തോന്നി. ചോദ്യവും ഇടിയും മാത്രം. തളര്‍ന്ന്‌ ഇരുന്നുപോയവരെ വലിച്ചെഴുന്നേല്‍പ്പിച്ച്‌ നട്ടെല്ലിന്‌ ഇടിച്ചു മാറ്റി നിര്‍ത്തി. ചിലര്‍ കുഴഞ്ഞുവീണുപോയി.
അപ്പോഴേക്കും അമ്പലവയലിലെത്തന്നെ, ആര്‍ക്കും വേണ്ടാത്ത ഒരു യൂത്ത്‌ കോണ്‍ഗ്രസ്സ്‌കാരന്‍ ഗമയില്‍ മുറിക്കുള്ളിലേക്കു കടന്നുവന്നു. ഓച്ഛാനിച്ചു നില്‍ക്കുന്ന എസ്‌. ഐ. യോടും പോലീസുകാരോടുമായി ? സി. എസ്‌. ബാലകൃഷ്‌ണനാണ്‌ ഇവരുടെ നേതാവെ? ന്നുപറഞ്ഞു. എസ്‌. ഐ. തലയാട്ടി. ആര്‍ക്കും അറിയാത്ത ഒരു രഹസ്യം വെളുവാക്കിയ ഭാവം ആ മുഖത്ത്‌ നിഴലിച്ചിരുന്നു. എസ്‌. ഐ.ക്കും പോലീസുകാര്‍ക്കും പിന്നീടെന്തോ നിര്‍ദ്ദേശം കൊടുത്ത്‌ അയാള്‍ ധൃതിയില്‍ സ്ഥലം വിട്ടു.
അതുവരെയുള്ള ശാരീരിക പീഡനങ്ങള്‍ സത്യഗ്രഹികളുടെ മാനസിക നിലയെ യാതൊരുവിധത്തിലും ഉലച്ചിരുന്നില്ല. എന്നാല്‍ സ്വന്തം നാട്ടുകാരനായ യൂത്തന്റെ ഊത്തില്‍ അവരുടെ ഹൃദയം വല്ലാതെ വേദനിച്ചു.
അവശനായ ബാലകൃഷ്‌ണനെയും കൂട്ടി എസ്‌. ഐ. അമ്പലവയല്‍ ടൗണിലെത്തി. ജനം പരുങ്ങി. ബാലകൃഷ്‌ണന്റെ ദീനഭാവം അവരില്‍ വേവലാതി ഉളവാക്കി. ഒളിഞ്ഞും പതിങ്ങിയും നില്‍ക്കുന്ന ചിലരെ നോക്കി ? ഇയാളെ അറിയുമോടാ? ചോദ്യവും ഇടിയും ഒപ്പം ബാലകൃഷ്‌ണനില്‍ പതിച്ചു. ?നേതാക്കളെയും സമരം കാണാന്‍ വന്ന പ്രവര്‍ത്തകരെയും കാട്ടി തന്നില്ലെങ്കില്‍ നിന്നെ ശരിപ്പെടുത്തിക്കളയുമെടാ? അയാള്‍ ഭീഷണിപ്പെടുത്തി. ഭയവിഹ്വലരായ ആള്‍ക്കാര്‍ പതുക്കെ ഉള്ളോട്ടു വലിഞ്ഞു. എങ്ങും ഒരു ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനായിരുന്നു എസ്‌. ഐ.യുടെയും പോലീസുകാരുടെയും ശ്രമം. സകല സ്വേച്ഛാധിപതികളും തങ്ങളുടെ അധികാരത്തിന്‌ അംഗീകാരം കിട്ടാന്‍ എക്കാലവും ചെയ്‌ത്‌ പോന്നത്‌ ഇത്തരത്തിലുള്ള പേടിപ്പിക്കലും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കലുമാണെന്ന്‌ ചരിത്രം തന്നെ വിളിച്ചോതുന്നുണ്ടല്ലോ. ബാലകൃഷ്‌ണനെ വീണ്ടും ജീപ്പിലേക്ക്‌ തള്ളിക്കയറ്റി മഞ്ഞപ്പാറ എന്ന സ്ഥലത്തെത്തിച്ചു: ജീപ്പില്‍ നിന്ന്‌ ചാടിയിറങ്ങിയ എസ്‌. ഐ. റോഡില്‍ നില്‍ക്കുന്ന ഒരാളോടായി ജനസംഘക്കാരുണ്ടോടാ ഇവിടെ. ഇവിടത്തെ ആര്‍. എസ്‌. എസ്‌. കാരൊക്കെ എവിടെപ്പോയെന്ന്‌ ചോദിച്ചു. ബാലകൃഷ്‌ണനെ വലിച്ചുതാഴെയിട്ടിട്ട്‌ നെഞ്ചത്ത്‌ ലാത്തികൊണ്ട്‌ കുത്തി. ? അയ്യോ ! ങവൂ........? ബാലകൃഷ്‌ണന്‍ വേദനകൊണ്ടുപുളഞ്ഞു. കണ്ടുനിന്നവര്‍ മുഖം പൊത്തി ശ്വാസമടക്കിപ്പിടിച്ചു. ?നീയൊന്നും ഇനി ജീവിക്കത്തില്ലെടാ?അയാള്‍ പ്രവചിച്ചു. ജനങ്ങളുടെ മനോവീര്യം തളര്‍ത്താന്‍ ഇത്രയും മതിയെന്ന ധാരണയില്‍ അയാള്‍ ബാലകൃഷ്‌ണനെ ഷൂ ഇട്ട കാലുകൊണ്ട്‌ ചവിട്ടിയും ഉരുട്ടിയും ജീപ്പിലേറ്റി സ്റ്റേഷനിലേക്കു തിരിച്ചു.
സ്റ്റേഷനിലെത്തിയ അദ്ദേഹം ക്ഷീണിച്ച (?) പോലീസുകാരോട്‌ ഭക്ഷണം കഴിച്ചുവരാന്‍ ആജ്ഞാപിച്ചു. ആജ്ഞ അനുസരിച്ച പോലീസുകാര്‍ ഊണും കഴിച്ച്‌ ഉടന്‍ തിരിച്ചെത്തി.
ഞാഞ്ഞൂലിനും വിഷം വച്ചതുപോലെ വാന്‍ ഡ്രൈവര്‍ക്കും ആവേശം കയറി. അയാള്‍ സത്യാഗ്രഹികളെ നീട്ടിയിരുത്തി കാല്‍വെള്ളയില്‍ തുരുതുരെ അടിച്ച്‌ ചാടിച്ചു. ?ഉരുട്ടലാണ്‌ നല്ലത്‌? ആരോ പറഞ്ഞു. ?എല്ലുനുറുങ്ങുന്നതു വരെ ഉരുട്ടണം? അവരെ ബഞ്ചില്‍ മലര്‍ത്തിക്കിടത്തി. ചലനരഹിതമാക്കാന്‍ ബഞ്ചിനടിയിലൂടെ കൈക്ക്‌ ആമം വച്ചു പൂട്ടി. കീറിപ്പറിഞ്ഞ, മൂത്രവും മറ്റഴുക്കുകളും തുടച്ചുനീക്കുന്ന വൃത്തികെട്ട അണ്ടര്‍വെയറും ഷഡ്ഡിയും അട്ടഹസ്സിച്ചവരുടെ തൊണ്ടയ്‌ക്കുള്ളില്‍ കുത്തിക്കയറ്റി ആ മനുഷ്യാധമര്‍ ശബ്‌ദമടക്കിപ്പിച്ചു. ഹൃദയത്തിന്റെ കോണില്‍ കാരുണ്യത്തിന്റെ കണിക അല്‍പ്പമെങ്കിലും ഉള്ളവര്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്യാന്‍ മുതിരുകയില്ല. പോലീസുകാരനല്ലെങ്കിലും, മേപ്പാടി എസ്‌. ഐ.യുടെ മകനെന്ന നിലയില്‍ സഞ്ചയനെപ്പോലെ അധികാരം കയ്യിലെടുത്ത കല്‍പ്പറ്റ ഡി.വൈ.എസ്‌. പി. ആഫീസിലെ ഒരു സാധാരണ ക്ലാര്‍ക്ക്‌ മുസ്‌തഫ, മര്‍ദ്ദനത്തില്‍ സജീവമായി പങ്കെടുത്തു.
മനോവീര്യം അല്‍പ്പം പോലും തകരാത്ത എങ്കിലും ശാരീരികമായി അങ്ങേയറ്റം തകര്‍ന്ന ആ യുവാക്കളെ നോക്കി വില്യം പരിഹസിച്ചു. ?എടാ വേശേ്യടെ മക്കളെ നിങ്ങടെയൊക്കെ ഭരണം വരുന്ന കാലത്ത്‌ ഞാന്‍ രാജിവച്ചൊഴിയും? വില്യം വില്ലനെപ്പോലെ കുലുങ്ങിച്ചിരിച്ചു.
അമ്പലവയലിലെ ജനസമ്മതരായ ചിലര്‍ സ്റ്റേഷനിലെത്തി സത്യാഗ്രഹികള്‍ക്ക്‌ ഭക്ഷണം നല്‍കാന്‍ അനുവാദം ചോദിച്ചു. അനുവാദം നല്‍കിയില്ലെന്നു മാത്രമല്ല അവരെ ആട്ടിയോടിക്കുകയും ചെയ്‌തു. നാണവും മാനവും നോക്കാതെ എസ്‌.ഐ.യുടെ മുമ്പില്‍ ശ്രീമാന്‍ ചോയിക്കുട്ടി കെഞ്ചി. ഒരു വിധത്തില്‍ രാത്രി ഒമ്പത്‌ മണിയോടെ ഭക്ഷണം എത്തിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഭക്ഷണം ചവച്ചിറക്കാന്‍ പോലും ശേഷിനശിച്ചവര്‍ക്ക്‌ അത്‌ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു. കണ്ണില്‍ വെള്ളംനിറഞ്ഞു.
അണ്ടര്‍വെയര്‍ മാത്രം ധരിച്ച്‌ അവര്‍ നിലത്ത്‌ ചുരുണ്ടുകൂടിക്കിടന്നു. ആ തണപ്പുള്ള രാത്രിയില്‍ അവരങ്ങിനെ മയങ്ങിപ്പോയി. പാതിരാവായിക്കാണും ?നിങ്ങളുടെ ഉറക്കമൊക്കെ മാറ്റിത്തരാം നായ്‌ക്കളേ? എസ്‌. ഐ. എല്ലാവരെയും വിളിച്ചുണര്‍ത്തി സ്റ്റേഷന്റെ മുന്‍പില്‍ നിര്‍ത്തിയ ഒരു പ്രൈവറ്റ്‌ ജീപ്പില്‍ കയറ്റി. ഇനി എങ്ങോട്ടാണാവോ? ഉറക്കച്ചടവോടെ ഒന്നുമറിയാതെ പാതിയടഞ്ഞ കണ്ണുകളോടെ അവര്‍ അനേ്യാന്യം നോക്കി. തങ്ങളുടെ ചെയ്‌തികള്‍ ആരും കാണില്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം പോലീസുകാര്‍ ജീപ്പു വിടാന്‍ ആജ്ഞാപിച്ചു. കട്ടിപിടിച്ച ഇരുട്ടിനെ വെട്ടിക്കീറിക്കൊണ്ട്‌ ജീപ്പ്‌ മുന്നോട്ടു കുതിച്ചു. ചുള്ളിയോടു വഴി താളൂര്‍ ചെക്ക്‌പോസ്റ്റ്‌ കടന്ന്‌ ജീപ്പ്‌ പിന്നെയും മുന്നോട്ടുപോയി. തമിഴ്‌നാട്ടിലെത്തി. റോഡിനിരുപുറവും ഇടതൂര്‍ന്ന്‌ നില്‍ക്കുന്ന കാട്‌. ജീപ്പ്‌ പരപാരാ ശബ്‌ദത്തോടെ നിന്നു. ?നിന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാം? ഇറങ്ങെടായിവിടെ. ഒരാളെ ഇറക്കി വിട്ടു. ജീപ്പ്‌ ഒരു കുലുക്കത്തോടെ മുന്നോട്ടു നീങ്ങി. നിന്നെ പ്രസിഡന്റാക്കാം - എന്താ, ചാടെടാ-രണ്ടാമത്തെയാളെ കുറേ ദൂരമെത്തിയപ്പോഴാണ്‌ ഇറക്കിയിട്ടത്‌. കുറച്ച്‌ ദൂരം കഴിഞ്ഞപ്പോള്‍ നിനക്ക്‌ വൈസ്‌ പ്രസിഡന്റ്‌ മതിയെടാ, മൂന്നാമത്തെയാളെയും അവരോധിച്ചു. കാട്ടുമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ആ കാട്ടില്‍ പാതിരാവില്‍ ഓരോരുത്തരെ അങ്ങിങ്ങായി ഇറക്കിവിട്ടു. ബാലകൃഷ്‌ണനെ അവസാനമാണ്‌ പുറന്തള്ളിയത്‌. മുളങ്കാടുകളില്‍ നിന്നും കുറുനരികള്‍ ഓരിയിട്ടു. പക്ഷി മൃഗാദികളുടെ ശബ്‌ദം ഭീകരത സൃഷ്‌ടിച്ചു. തുളച്ചു കയറുന്ന തണുപ്പ്‌. തണുപ്പില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശരീരത്തിലുള്ളത്‌ ഒരേയൊരു ഡ്രോയര്‍ മാത്രം. കണ്ണില്‍ കത്തുന്ന കൂരിരുട്ട്‌. ബാലകൃഷ്‌ണന്‍ കൂട്ടുകാരുടെ അടുത്തേക്ക്‌ പതുക്കെ പതുക്കെ നടക്കാന്‍ നിശ്ചയിച്ചു. കുറച്ചു ദൂരം പോയിക്കാണും മുന്നില്‍ പാറക്കെട്ടു പോലെ അവ്യക്തമായ രൂപം. കുറച്ചുകൂടി അടുത്തായപ്പോള്‍ മുമ്പില്‍ വെളുത്ത രണ്ടു രേഖകള്‍ പോലെ ആ രൂപം ഇളകുന്നു. ?അയ്യോ......... ആന..........? വിളിച്ചുകൂകിയതും തിരിഞ്ഞോടിയതും ഒപ്പമായിരുന്നു. ആനയുടെ ചിന്നംവിളി. അടിയുടെയും ഇടിയുടെയും വേദന അല്‍പ്പനേരത്തേക്ക്‌ മറന്നു. മരണം ആനയുടെ രൂപത്തില്‍ പിന്നില്‍ പിന്തുടരുന്നു. സര്‍വ്വ ശക്തിയുമെടുത്തോടി. വീണും ഉരുണ്ടും വിരണ്ടെഴുന്നേറ്റും മുന്നില്‍ അകലെക്കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കിഓടി. കല്ലും മുള്ളും കാലിനു മെത്തയായി തോന്നി. വെളിച്ചം കണ്ട ദിക്കിലെത്തി. അവിടെ കിടന്നുറങ്ങിയിരുന്ന തമിഴന്‍ വേലു പരിഭ്രമിച്ച്‌ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ഒരു വിധത്തില്‍ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കി. ശരീരത്തില്‍ അങ്ങിങ്ങ്‌ പോറലുകള്‍ ഏറ്റിട്ടുണ്ടായിരുന്നു. കിതച്ചുകൊണ്ടയാള്‍ പാടുകളിലെ രക്തതുള്ളികള്‍ തുടച്ച്‌ നീക്കി. തലേന്നാള്‍ ഒരാളെ ഇവിടെ ആന കുത്തിക്കൊന്ന വിവരം വേലു പറഞ്ഞപ്പോള്‍ ബാലന്‍ ഭയം കൊണ്ട്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു. വേലുവിന്റെ കൂടി ഏകദേശം പുലരുന്നതുവരെ കഴിച്ചുകൂട്ടിപുറത്തിറങ്ങി. കുറച്ചുദൂരം നടന്നപ്പോള്‍ തന്നെയും അനേ്വഷിച്ചുവരുന്ന കൂട്ടുകാരെ കണ്ടെത്തി. അല്‍പ്പം ആശ്വാസമായി. പെട്ടെന്ന്‌ ഒരു പ്രൈവറ്റ്‌ കാറും ജീപ്പും അവരുടെ മുന്നില്‍ വന്നുനിന്നു. അണ്ടര്‍ഗ്രൗണ്ട്‌ പ്രവര്‍ത്തകര്‍ സത്യാഗ്രഹികളെ പോലീസുകാര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും വീക്ഷിക്കുന്നതില്‍ ജാഗരൂപരായിരുന്നു. അവര്‍ സത്യാഗ്രഹികളെ രക്ഷിക്കാന്‍ വേണ്ടി അയച്ചതായിരുന്നു ശ്രീ. ഗോപാലനെയും ചോയിക്കുട്ടിയേയും.
കാലം മാറി, അടിമത്തചങ്ങല പൊട്ടിച്ചെറിഞ്ഞു. എങ്കിലും കാട്ടാളരുടെ കരാള മര്‍ദ്ദനത്തിന്റെ കനത്ത പാടുകള്‍ ഇന്നും പലരിലും മായാതെ നില്‍ക്കുകയാണ്‌.
* * * * * *
ഡിസംബര്‍ മാസം 12 -ാംനു മാതമംഗലം ശ്രീ. വത്സനെയും ബാച്ചിനെയും മൈസൂര്‍ അതിര്‍ത്തിയിലുള്ള കാട്ടില്‍ പുല്‍പ്പള്ളി സ്റ്റേഷനില്‍ നിന്നും രാത്രി 12 മണിക്ക്‌ തള്ളിവിട്ടു. രണ്ടും മൂന്നും ആളുകളെ പല വഴിക്കായി ഓടിച്ചു. അങ്ങിനെ ഒന്‍പത്‌ പേര്‍ നാലു ഗ്രൂപ്പായി ആ അജ്ഞാത വനത്തില്‍ അലയാന്‍ തുടങ്ങി. ക്ഷീണവും തണുപ്പും അവരെ നന്നായി തളര്‍ത്തിയിരുന്നു. അവരില്‍ രണ്ട്‌ പേര്‍ തൈലം വാറ്റുന്ന ജോസഫിന്റെ പുരയിലെത്തി. തട്ടിവിളിച്ചുണര്‍ത്തി ജോസഫിനോട്‌ കാര്യം പറഞ്ഞു. അലിവ്‌ തോന്നിയ അദ്ദേഹം അവര്‍ക്കായി കാപ്പി അനത്തിക്കൊടുത്തു. സുഖമായി ഉറങ്ങാന്‍ അവരുടെ കട്ടിലൊഴുവാക്കി വിരിച്ചുതയ്യാറാക്കിക്കൊടുത്തു. ആ കൊടുംകാട്ടിലും സ്‌നേഹനിധിയായ ഒരു മനുഷ്യനെ അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു. നേരം വെളുക്കാറായപ്പോള്‍ 2 രൂപാ 20 പൈസയും കൊടുത്ത്‌ പൂല്‍പ്പള്ളി ടൗണ്‍ വരെ യാത്രയാക്കി. തനിക്ക്‌ അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍തഥ്യത്തോടെ അയാള്‍ തിരിച്ചുപോയി.
മറ്റു രണ്ടുപേര്‍ നരിയും കാട്ടാനയും സൈ്വര്യ വിഹാരം നടത്തുന്ന ആ കാട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടമില്ലാതെ ചാഞ്ഞുകിടന്നിരുന്ന മരത്തില്‍ പൊത്തിപ്പിടിച്ചുകിടന്ന്‌ നേരം വെളുപ്പിച്ചു. കൈകാലുകള്‍ അപ്പോഴേക്കും മരവിച്ചിരുന്നു. അവര്‍ പതുക്കെ നടന്നു. ദേവസ്വത്തിലെ പാപ്പാനായ മലയ സമുദായത്തില്‍ പെട്ട പൊക്കന്റെ വീട്ടിലെത്തി ആനയെ മെരുക്കുന്നവനായാലും കാരുണ്യവാനായ ആ കാനനവാസി സത്യാഗ്രഹികള്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു. അപ്പോഴേക്കും ഏതോ പീടികത്തിണ്ണയില്‍ കിടന്നുറങ്ങിയ രണ്ട്‌ പേരുംകൂടി അവിടെയെത്തി. അവര്‍ക്കെല്ലാം ഭക്ഷണം കഴിക്കാന്‍ തന്റെ കുടുംബം പട്ടിണിയായാലും തരക്കേടില്ലെന്ന്‌ കരുതി പത്തു രൂപാ കൊടുത്തു. യാത്ര പറഞ്ഞു പിരിയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ സന്തോഷാശ്രു ഉരുണ്ടുകൂടി. മറ്റു മൂന്നുപേര്‍ കാടും കാട്ടാനയും കണക്കാകാതെ ഭയങ്കര ശൈത്യത്തെ അവഗണിച്ചുകൊണ്ട്‌ രാത്രിയുടെ അന്ത്യ യാമത്തില്‍ നീണ്ട 21 നാഴിക നടന്ന്‌ ബത്തേരിയിലെത്തി.
കൂരിരുള്‍ നീങ്ങി, പ്രഭാതമാകുമ്പോഴേക്കും എന്തെന്തു ത്യാഗങ്ങള്‍, എത്രയെത്ര യാതനകള്‍, ഇതുപോലുള്ള സത്യഗ്രഹികള്‍ സഹിച്ചു.
___ സി:രത്‌നാകരന്‍
?എടാ, കമ്മ്യൂണിസ്റ്റുകാര്‍കൂടി പേടിച്ചിട്ടു സമരത്തിനു വരുന്നില്ല. പിന്നെയാ നിങ്ങള്‍ ഇന്ദിരാഗാന്ധിയെ ഇറക്കാന്‍ സമരിക്കുന്നത്‌.
(സെന്‍ട്രി, കല്ലായ്‌സ്റ്റേഷന്‍ - 8-12-75)

ഇവര്‍ക്കമ്മയില്ലേ? 


ആലുവാ നഗരത്തില്‍, പഴയ ആഭ്യന്തരമന്ത്രി കരുണാകരന്‍ സ്ഥാപിച്ച ?മാതൃകാ പോലീസ്‌ സ്റ്റേഷനു? കളില്‍ ഒന്നുണ്ട്‌. ആലുവാ പെരുമ്പാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രസ്‌തുത സ്റ്റേഷനു എതിര്‍വശത്തായി ഒരു കൊച്ചുവീടും അതിന്റെ കോലായില്‍ തന്നെ ഒരു ഭാഗം രൂപാന്തരപ്പെടുത്തിയിട്ടുള്ള ഒരു മുറുക്കാന്‍ കടയുമുണ്ട്‌. 51 വയസ്സുള്ള പെരിങ്ങാട്ട്‌ പാര്‍വ്വതിയമ്മയാണ്‌ ആ വീടിന്റെയും കടയുടെയും ഉടമ. ആ പ്രദേശത്തുകാര്‍ക്കെല്ലാം സുപരിചിത. സിഗറട്ടോ ബീഡിയോ വാങ്ങാന്‍ വരുന്നവരോടെല്ലാം നല്ലനിലയില്‍ പെരുമാറും; നാട്ടുവര്‍ത്തമാനങ്ങള്‍ പറയും. എല്ലാവര്‍ക്കും അവരെയിഷ്‌ടമാണ്‌. അങ്ങിനെ അവരുടെ കൊച്ചുകുടുംബത്തെ കഷ്‌ടിച്ച്‌ പുലര്‍ത്തിക്കൊണ്ട്‌ വരുന്നു.
പോലീസുകാരും അവിടെ വരാറുണ്ട്‌. സിഗററ്റും മുറുക്കാനും സോഡാ സര്‍വത്തും മറ്റും വാങ്ങിക്കഴിക്കാറുണ്ട്‌. അത്യാവശ്യം അവര്‍ കടം പറ്റും. കൂടാതെ, പോലീസ്‌ സ്റ്റേഷനില്‍ രാത്രി അസമയത്ത്‌ വല്ല സ്‌ത്രികളെയും പിടിച്ചുകൊണ്ടു വന്നിരുന്നെങ്കില്‍ അവരെ അവിടെ കിടത്തുന്നത്‌ അത്ര നല്ലതല്ല എന്നു തോന്നിയാല്‍ പാര്‍വ്വതിയമ്മയുടെ വീട്ടില്‍ തല്‍ക്കാലം കിടത്തുകകൂടി പതിവായിരുന്നു. അത്രയും ഉപകാരം അവര്‍ പോലീസധികൃതര്‍ക്ക്‌ ചെയ്‌തുകൊടുത്തു.
1975 നവംബര്‍ 14 -?ാന്‌ രാജ്യമൊട്ടാകെ ലോക സംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹം ആരംഭിച്ച ദിവസം. അന്നേദിവസം ശ്രീ. രാമകൃഷ്‌ണന്‍ കര്‍ത്താവിന്റെ നേതൃത്വത്തില്‍ ആലുവായിലും ഒരു സംഘം സത്യാഗ്രഹികള്‍ നിയമലംഘനം നടത്തി അറസ്റ്റു വരിക്കുകയുണ്ടായി. അവരെ സ്റ്റേഷനില്‍ കൊണ്ടുപോയി പതിവുപ്രകാരമുള്ള ?മുറകള്‍? നടത്തി ക്രൂരമായി മര്‍ദ്ദിച്ചു. കുറേ നേരം കഴിഞ്ഞപ്പോഴാണ്‌ പാര്‍വ്വതിയമ്മയുടെ അടുക്കല്‍ വന്ന്‌ ആരോ പറഞ്ഞത്‌ ?നിങ്ങളുടെ കുട്ടികള്‍ സത്യാഗ്രഹം അനുഷ്‌ടിച്ച്‌ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയിരിക്കുന്നു!?. നല്ലൊരു സ്വയം സേവകനായ സുരേന്ദ്രന്‍ അവരുടെ മകനാണ്‌. അന്നേ ദിവസം സത്യാഗ്രഹം ചെയ്‌തവരില്‍ സുരേന്ദ്രനും ഉണ്ടായിരുന്നു.
ഈ വര്‍ത്തമാനം കേള്‍ക്കേണ്ട താമസം പാര്‍വ്വതിയമ്മ പോലീസ്‌ സ്റ്റേഷനിലേക്കോടിച്ചെന്നു. അവിടെയുണ്ടായിരുന്ന പോലീസുകാരോട്‌ അവര്‍ പരിഭ്രമത്തോടെ ചോദിച്ചു: ? എവിടെ എന്റെ മകന്‍? അവനെ ഉപദ്രവിക്കരുതേ!?. ഇതുപറഞ്ഞ ഉടനെതന്നെ അവിടത്തെ സര്‍ക്കിളിന്റെ പി. എ. ആയിരുന്ന കോണ്‍സ്റ്റബിള്‍ ഓടിവന്ന്‌ തന്റെ അമ്മയാകാന്‍ പ്രായമുള്ള ആ സ്‌ത്രീയോട്‌ ? ആരടീ നിന്നോടിവിടെ വരാന്‍ പറഞ്ഞത്‌? എന്നുചോദിച്ച്‌ രണ്ട്‌ ചെകിട്ടത്തും അഞ്ഞാഞ്ഞ്‌ മൂന്നുനാല്‌ അടികൊടുത്തു!. പാര്‍വ്വതിയമ്മയുടെ കണ്ണില്‍ പൊന്നീച്ച പാറി. അവര്‍ നിലത്തുവീണു. കുറുപ്പ്‌ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച്‌ വീണ്ടും അടിച്ചു. അവര്‍ക്ക്‌ പിന്നീടൊന്നും ഓര്‍മ്മയില്ല. ബോധം വന്നപ്പോള്‍ അവര്‍ ആസ്‌പത്രിയിലാണ്‌ കിടന്നിരുന്നത്‌. 15 ദിവസവും അവിടെ ചികിത്സയില്‍ കഴിയേണ്ടി വന്നു. അതിനുശേഷം അവരുടെ ശ്രവണ ശക്തി വളരെ കുറഞ്ഞുപോയിരിക്കുന്നു.
അതിനുശേഷവും പോലീസുകാര്‍ അവരെ വിട്ടില്ല. നവംബര്‍ 25 ?-ാംന്‌ സുരേന്ദ്രന്റെ അനുജന്‍ തങ്കപ്പനെയും മറ്റു മൂന്നു പേരെയും കൂടി ആ വീട്ടില്‍ നിന്ന്‌ പിടിച്ചുകൊണ്ടുപോയി, അടിച്ചവശരാക്കി. വീടിന്റെ മുന്‍വശത്ത്‌ ഇട്ടിരുന്ന ഒരു കര്‍ട്ടണ്‍ എടുത്തുകൊണ്ടുപോയി, എന്തിനാണെന്നല്ലേ? - ആ കര്‍ട്ടണ്‍ന്റെ മറവിലിരുന്നാണുപോലും ആര്‍.എസ്‌.എസ്‌. കാര്‍ ഗൂഢാലോചന നടത്തുന്നത്‌!~രാത്രി സമയങ്ങളില്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്ന്‌ പോലീസുകാര്‍ ഇവരുടെ വീടിനുനേര്‍ക്ക്‌ കല്ലുകളെടുത്തെറിഞ്ഞിരുന്നു. ഓടുകള്‍ പൊട്ടിവീണ്‌ അവിടെ മുറുക്കും മിഠായിയും മറ്റും സൂക്ഷിച്ചിരുന്ന ചില്‍ഭരണികള്‍ പൊട്ടിപ്പോയി.
പാര്‍വ്വതിയമ്മ ചോദിക്കുകയാണ്‌ ?എന്തിനാണു സാറേ ഇവര്‍ എന്നെ അടിച്ചത്‌? അച്ഛനും അമ്മയും ഇല്ലാത്തവരെയാണോ പോലീസിലേക്ക്‌ തിരഞ്ഞെടുക്കുന്നത്‌? എന്തൊരു വര്‍ഗ്ഗം!?

-രാ. വേണുഗോപാല്‍

കോണ്‍സ്റ്റബിള്‍ ചാക്കോ മൂവാറ്റുപുഴയില്‍, ഗാന്ധിജിയുടെ ബാഡ്‌ജ്‌ വലിച്ചുകീറിക്കളഞ്ഞ്‌ ? ചത്ത ഗാന്ധിജിക്ക്‌ ജെയ്‌ വിളിച്ചിട്ടെന്ത്‌ കിട്ടുമെടാ, ഉള്ള ഗാന്ധിക്ക്‌ ജയ്‌ വിളി


[ജിസനേ മര്‍നാ സീഖലിയാഹേ ജീനേകാ അധികാര്‍ ഉസീകോ ജോ കാം ടോകെ പഥപര്‍ ആയാ ഫൂലോംകാ ഉപഹാര്‍ ഉസീകോ (മരിക്കാന്‍ പഠിച്ചവന്‌ മാത്രമാണ്‌ ജീവിക്കാനധികാരം മുള്‍വഴി ചവിട്ടിയവനുമാത്രമാണ്‌ പൂക്കളുടെ ഉപഹാരം ഇത്തരം വരികള്‍ പാടിവളര്‍ന്ന ലക്ഷോപലക്ഷം സ്വയം സേവകന്മാരില്‍ ഒരാളാണ്‌ ശിവദാസ്‌. അയാള്‍ പ്രചാരകനായി - സമര്‍ത്ഥമായി ഒളിവില്‍ പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ഒരു യൂത്തന്‍ ഒറ്റിക്കൊടുത്ത്‌ പോലീസുകാരന്‍ കൈകേറിപ്പിടിച്ചപ്പോള്‍ കൈകുടഞ്ഞ്‌ നേരെയങ്ങ്‌ രക്ഷപെട്ടു. പിന്നീട്‌ പദ്ധതിയനുസരിച്ച്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു. ? ഇവന്‍ ആര്‍. എസ്‌. എസ്‌. പ്രചാരകനാണ്‌, ഇവനില്‍ നിന്ന്‌ എല്ലാ വിവരങ്ങളും കിട്ടും? എന്നുപറഞ്ഞ്‌ പോലീസുദേ്യാഗസ്ഥന്മാര്‍ അയാളെ കൊല്ലാതെ കൊന്നു - എന്നിട്ടും - ]


മരിക്കാന്‍ പഠിച്ചവന്‌ ജീവിക്കാനധികാരം

അടിയന്തിരാവസ്ഥയുടെ ഇടിയും മിന്നലും കലുഷിതമാക്കിയ അന്തരീക്ഷം, എങ്ങും കരിനിഴല്‍ മൂടിയിരുന്നു. പോലീസുകാര്‍ ദാഹാര്‍ത്തരായ പിശാചുക്കളേപ്പോലെ അങ്ങുമിങ്ങും ഓടിനടക്കുന്നു. പോലീസിന്റെ കാക്കി കണ്ടാല്‍ മതി ജനം പേടിച്ചുവിറക്കുന്നു. എങ്ങും ഭയവും അസ്വസ്ഥതയും നടമാടിയ ഭീകരദിനങ്ങള്‍.
ആര്‍. എസ്‌. എസിന്റെ പ്രവര്‍ത്തനം നിരോധിച്ചു. അതിന്റെ പ്രവര്‍ത്തകരെ വേട്ടയാടിപ്പിടിക്കാന്‍ പോലീസുകാര്‍ പരക്കം പാഞ്ഞു. ആയിരക്കണക്കിനു കുടുംബങ്ങള്‍ സംഘ പ്രവര്‍ത്തകരെ അവരിലൊരാളായി കണക്കാക്കിയതിനാല്‍ പ്രധാന പ്രവര്‍ത്തകരെയൊന്നും വലയിലാക്കാന്‍ പോലീസിനു കഴിഞ്ഞില്ല. പ്രവര്‍ത്തകര്‍ ഒളിവില്‍ നിരന്തരം പ്രവര്‍ത്തിച്ചു. ജനങ്ങളുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കി രഹസ്യമായി പ്രതിഷേധങ്ങള്‍ പുറപ്പെടുവിച്ചു. അടുത്തപടിയായി പ്രതിഷേധം പ്രത്യക്ഷ രൂപം പൂണ്ടു. ഭാരതം മുഴുവന്‍ നവംബര്‍ 14 -ാംന്‌ മുതല്‍ സത്യാഗ്രഹപരിപാടികള്‍ ആരംഭിച്ചു. കേരളത്തിലും, മുക്കിലും മൂലയിലും നിന്നും ആയിരക്കണക്കിന്‌ സംഘ സ്വയം സേവകര്‍ ലോക സംഘര്‍ഷ സമിതിയില്‍ ചേര്‍ന്ന്‌ മരണത്തെ മുന്നില്‍ കണ്ടുകൊണ്ടുതന്നെ സത്യാഗ്രഹത്തില്‍ ഭാഗഭാക്കുകളായി ? മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണെന്ന്‌? പറഞ്ഞപോലെ പോലീസുകാരെ ഇതൊന്നുകൂടെ ചൊടിപ്പിച്ചു.
1975 നവംബര്‍ 20 -ാംന്‌ വ്യാഴാഴ്‌ച്ച രാവിലെ 9.30, ആലപ്പുഴ ബസ്‌ സ്റ്റാന്‍ഡ്‌ യാത്രക്കാരെക്കൊണ്ട്‌ കവിഞ്ഞൊഴുകുകയാണ്‌. വന്നടുക്കുന്ന ഓരോ ബസിന്റെയും നേര്‍ക്ക്‌ അവരില്‍ പലരും പരീക്ഷാഫലമറിയാന്‍ ഉല്‍ക്കണ്‌ഠയുള്ള കുട്ടികളേപ്പോലെ ബോര്‍ഡുനോക്കാന്‍ അങ്ങിങ്ങോടുകയാണ്‌. അതിനിടയില്‍ പെട്ടെന്ന്‌ എല്ലാം ശാന്തമായി; അല്ല, നിലച്ചു. അവരുടെ ശ്രദ്ധ റോഡിലേക്കു തിരിഞ്ഞു. വെല്ലുവിളിക്കുന്ന സ്വരത്തിലും രൂപത്തിലും മുദ്രാവാക്യങ്ങള്‍ മുഴക്കി 11 യുവാക്കന്മാരടുക്കുന്നു!.
? ചട്ടംചട്ടം നാടെല്ലാം,
നാട്ടിലിരുന്നു പൊറുക്കേണ്ട
തുപ്പിപ്പോയാല്‍ ഡി.ഐ.ആര്‍.,
തുമ്മിപ്പോയാല്‍ മിസയായി
മേനിനിവര്‍ത്താല്‍ പിഴയായി
പേനയെടുത്താല്‍ ജയിലായി
നാവുചലിച്ചാലടിയായി
നാലാളൊത്താല്‍ വെടിയായി
സത്യംപറയാന്‍ ഭാവിച്ചാല്‍
പത്രക്കാര്‍ക്കുവിലക്കായി...........?
അമ്പലപ്പുഴ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വന്നണയുന്ന സുധീര സത്യാഗ്രഹികളായിരുന്നു അവര്‍. ബസ്‌ സ്റ്റാന്‍ഡിനു മുമ്പില്‍ അവര്‍ വന്നു നിന്നു. ജനങ്ങള്‍ തടിച്ചുകൂടി. അടിയന്തിരാവസ്ഥയ്‌ക്കെതിരായും ജനാധിപത്യകൊലയെക്കുറിച്ചും ചുറുറുക്കുള്ള ശിവദാസന്‍ ഉച്ചത്തില്‍ പ്രസംഗിച്ചു. മറ്റുള്ളവര്‍ ഭാരതത്തിലെങ്ങും നടക്കുന്ന ചെറുത്തുനില്‍പ്പിന്റെ വിവരങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തു. നാട്ടുകാര്‍ അവ ആര്‍ത്തിയോടെ മേടിച്ചു. പിന്നീട്‌ ഭദ്രമായി വായിക്കാന്‍ ഞൊടിക്കുള്ളില്‍ ബനിയനുള്ളിലും കീശയ്‌ക്കുള്ളിലും തള്ളി. പ്രസംഗം 10 മിനിട്ട്‌ നേരം നിര്‍ബാധം നടന്നു. അപ്പോഴേക്ക്‌ പോലീസ്‌ വാന്‍ ചീറിപ്പാഞ്ഞെത്തി. സായൂധരായ ഒരുകൂട്ടം പോലീസ്‌ ചാടിയിറങ്ങി. അവര്‍ സത്യാഗ്രഹികളോട്‌ ഇരിക്കാനാജ്ഞാപിച്ചു. സമാധന സത്യാഗ്രഹം നയിക്കുന്ന അവര്‍ അതനുസരിച്ചു. വാനില്‍കയറ്റി അവരെ ആലപ്പുഴ സൗത്ത്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി.
പ്രിന്‍സിപ്പല്‍ എസ്‌. ഐ.യുടെ മുറിയില്‍ അവരെയെത്തിച്ചു. ? നിങ്ങള്‍ക്ക്‌ ഈ നാട്ടില്‍ ജനങ്ങള്‍ സമാധാനമായി ഇരിക്കുന്നത്‌ കണ്ടുകൂടാ അല്ലേടാ?എന്നാക്രോശിച്ചുകൊണ്ട്‌ അയാള്‍ അവരെ ? എളിയ? രീതിയില്‍ നെഞ്ചത്തും വയറ്റിലും പുറത്തുമായി കിട്ടുന്നിടത്ത്‌ ഇടിക്കാന്‍ തുടങ്ങി. ഇത്രയും കൊണ്ട്‌ എസ്‌. ഐ. അവരെ സ്വാഗതം ചെയ്‌തപ്പോള്‍ നോക്കിനിന്ന 20 ഓളം പോലീസുകാര്‍ക്ക്‌ അത്‌ സഹിച്ചില്ല. അവര്‍ ഇരയെ കണ്ട നരിയെപ്പോലെ അവരുടെ മേലേക്ക്‌ ചാടി വീണു. കുനിച്ചു നിര്‍ത്തി ചുരുട്ടിപ്പിടിച്ച കൈകള്‍ കൊണ്ട്‌ മുതുകില്‍ ഇടിച്ചു. കാല്‍മുട്ടും കൈമുട്ടും കൂടി പ്രയോഗത്തിനുപയോഗിച്ചപ്പോള്‍ അവര്‍ക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. അവശരായി അനങ്ങാന്‍ കഴിയാത്ത അവരെ വേറൊരു മുറിയിലേക്കുകൊണ്ടുപോയി അവിടെ എത്തുന്നതുവരെയും നിര്‍വിഘ്‌നം മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. ഒന്നിനും വയ്യാത്ത അവരെ അവിടെ ചെന്ന്‌ മര്‍ദ്ദിച്ചത്‌ ഡ്യൂട്ടികഴിഞ്ഞു വരുന്ന പോലീസുകാരായിരുന്നു. കിട്ടിയ സന്ദര്‍ഭം അവര്‍ ശരിക്കും ഉപയോഗിച്ചപ്പോള്‍ പലരും അര്‍ദ്ധബോധാവസ്ഥയിലും അബോധാവസ്ഥയിലുമായി. പോലീസുകാരനായ മാത്തുക്കുട്ടി അവരെ ഇടിക്കാന്‍ നിന്നില്ല.
അമ്പലപ്പുഴ രാമന്‍ നമ്പൂതിരി ഒരു സത്യാഗ്രഹിയായിരുന്നു. അദ്ദേഹം ശബരിമലയ്‌ക്കുപോകാന്‍ മാലയിട്ടിരുന്നു. അദ്ദേഹത്തെ പെറുക്കിയെടുത്ത്‌ അടിക്കുന്നതില്‍ ചിലര്‍ക്ക്‌ കൂടുതല്‍ കൗതുകമായിരുന്നു. ? അയ്യപ്പസ്വാമിക്ക്‌ രണ്ടിടികൂടി? എന്നതായിരുന്നു അവരുടെ മന്ത്രം.
തകര്‍ന്ന്‌ തളര്‍ന്ന അവരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാബു സിറിയക്കിന്റെ മുറിയില്‍ എത്തിച്ചെതെങ്ങനെയെന്ന്‌ അതികമാര്‍ക്കും അറിയില്ല. ഡ്രോയര്‍ ഒഴികെ ബാക്കിയെല്ലാ വസ്‌ത്രങ്ങളും അഴിപ്പിച്ചതിനുശേഷമേ അയാള്‍ അവരെ അകത്ത്‌ കടത്തിയുള്ളു. ? സമരം ചെയ്‌തവരെ ഇങ്ങനെയാണ്‌ കൊണ്ടുവരേണ്ടത്‌? അതുപോലീസുകാരോടുള്ള ആജ്ഞയായിരുന്നു. സര്‍ക്കിള്‍ ഓരോരുത്തരെ വിളിച്ച്‌ ഇടിക്കാനും കൈവിരലുകള്‍ ഒടിച്ചുവിടാനും തുടങ്ങി - ശിവാദാസനെയും വിളിച്ചു. അദ്ദേഹത്തിന്റെ വിരലുകള്‍ ബലമായി ഒടിച്ചു; താങ്ങാനാകാത്ത വേദന വന്നപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. ആ കരച്ചില്‍ കേട്ട്‌ കരിങ്കല്‍ ഭിത്തികള്‍ അലിഞ്ഞിരിക്കണം. പക്ഷേ, ആ കാക്കിയുടുപ്പുകാരുടെ ഹൃദയം കല്ലിനേക്കാള്‍ കഠോരമായിരുന്നു. പെട്ടെന്ന്‌ ഒരു പോലീസുകരാന്‍ വന്ന്‌ ശിവദാസന്റെ കണ്‌ഠനാളത്തില്‍ രണ്ടുവിരലുകള്‍ ഉപയോഗിച്ച്‌ ശക്തമായി അമര്‍ത്തി. (ക്ലിപ്പിടല്‍ മുറയാണത്‌). വായയും മൂക്കും പൊത്തിപ്പിടിക്കുക കൂടി ചെയ്‌തപ്പോള്‍ കൈകാലുകള്‍ കുഴയാനും കണ്ണുകള്‍ പുറത്തേക്ക്‌ തള്ളിവരാനും തുടങ്ങി. ഏതോ അഗാത ഗര്‍ത്തത്തിലേക്ക്‌ പതിക്കുന്നതുപോലെ അദ്ദേഹത്തിന്‌ തോന്നി. ? സിറിയക്ക്‌ ആ പോലീസുകാരനെ പിടിച്ചുമാറ്റിയിരുന്നില്ലെങ്കില്‍ എനിക്കീ കാര്യങ്ങളൊന്നും നിങ്ങളോട്‌ പറയേണ്ടിവരുമായിരുന്നില്ല.?ശിവദാസ്‌ ഇതു പറയുമ്പോള്‍ കിടിലംകൊള്ളുന്നുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം പോലും ഇവര്‍ക്കു കൊടുക്കരുതെന്ന്‌ കല്‌പിച്ചിട്ടാണ്‌ ശ്രീനിവാസന്‍ പോയത്‌.
സമയം ആറുമണി കഴിഞ്ഞപ്പോള്‍ സര്‍ക്കിളിന്റെ മുറിയിലേക്ക്‌ ശിവദാസനെ വീണ്ടുംകൊണ്ടുപോയി. അവിടെ നമുക്ക്‌ സുപരിചിതനായ എമര്‍ജന്‍സി സ്‌പെഷ്യല്‍ ഓഫീസര്‍ ഗോപിയും ക്രൈംബ്രാഞ്ച്‌ എസ്‌. ഐ. ജയപ്രകാശും വേറെ രണ്ട്‌ പോലീസുദേ്യാഗസ്ഥന്മാരും ഉണ്ടായിരുന്നു. ? ഇവന്‍ ആര്‍. എസ്‌. എസ്‌. പ്രചാരകനാണ്‌. ഇവനില്‍ നിന്ന്‌ കേരളത്തിന്റെ മുഴുവന്‍ കാര്യങ്ങളും കിട്ടും എന്തു മാര്‍ഗ്ഗമുപയോഗിച്ചും അത്‌ നമുക്ക്‌ ഇവനില്‍നിന്നെടുക്കണം.? ഗോപിയാണിത്‌ നിര്‍ദ്ദേശിച്ചത്‌. കാലിന്മേല്‍ കാല്‍ എടുത്തുവെച്ചിരിക്കുന്ന ഗോപിയുടെ മുന്നില്‍ നിലത്തായി ശിവദാസനെ ഇരുത്തി. പെട്ടെന്ന്‌ ശിവദാസിന്റെ കഴുത്തിന്‌ പുറംകാലുകൊണ്ട്‌ ഗോപി അടിച്ചു. അതോടെ അയാള്‍ മറിഞ്ഞുവീണു. നേരെയിരിയെടാ പട്ടീ, അതിനു ചവിട്ടായിരുന്നു ശിക്ഷ. നട്ടെല്ലിന്റെ കശേരുക്കള്‍ ഇളക്കിയെടുത്ത്‌ പേപ്പര്‍ വേസ്റ്റാക്കുമെന്ന്‌ പറഞ്ഞാണ്‌ ജയപ്രകാശ്‌ കൈമുട്ടുകൊണ്ടിടിച്ചത്‌. ദുഷ്‌ടമൃഗങ്ങള്‍ പോലും നാണിക്കുന്ന തരത്തിലുള്ള മര്‍ദ്ദനങ്ങള്‍.
എന്തു വിരോധാഭാസം? ജയപ്രകാശ്‌ നാരായണ്‍; ജയപ്രകാശ്‌ പോലീസുകാരന്‍ - ഒരേ നാമധേയം- പക്ഷെ!
ഉള്ളിലുള്ളത്‌ പുറത്തെടുക്കാന്‍
എടാ, ഞങ്ങള്‍ ചോദിക്കുന്നതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്റെ അമ്മയേയും പെങ്ങളേയും പിടിച്ചുകൊണ്ടുവന്ന്‌ നിന്റെ മുന്നിലിട്ട്‌ ഞങ്ങള്‍ മാറിമാറി....... അതാടാ നായെ....... ഉള്ളിലുള്ളതു പുറത്തെടുക്കാന്‍ വഴി -മനസ്സിലായോടാ ...... (ശിവദാസിന്റെ ചെകിടത്തൊരു മിന്നലടി) നിന്നെ കൊന്നു കടലില്‍ തള്ളും - ഒരു നായയും ചോദിക്കാന്‍ വരുകയില്ല- ഇന്ദിരാഗാന്ധിയെ എതിര്‍ക്കുന്നവന്റെ മുഴുവന്‍ ഗതിയും ഇതായിരിക്കും?.
എവിടെയാടാ താമസം?
?വക്കീല്‍ ............ടെ വീട്ടില്‍?
വക്കീലിനു പെണ്‍കുട്ടികളുണ്ടോടാ!
?ഉണ്ട്‌?
നീ അവടെ ....... നല്ലെ അവിടെ താമസിക്കുന്നത്‌ !
? അത്തരം ചോദ്യങ്ങള്‍ അവരോട്‌ ചോദിക്കരുത്‌? ഇടയില്‍ കയറി ഹിപ്പി മട്ടില്‍ മുടിവളര്‍ത്തിയ മുപ്പത്‌ വയസ്സ്‌ പ്രായമുള്ള ഒരു പോലീസുദേ്യാഗസ്ഥന്‍ പറഞ്ഞു .അയാള്‍ക്ക്‌ യൂണിഫോറം ഉണ്ടായിരുന്നില്ല.
? നിന്റെ കേരള നേതാവ്‌ ഭാസ്‌കര്‍ റാവു ഉണ്ടല്ലോ - ആ .......... എവിടെയുണ്ടെടാ??
? അറിയില്ല? - കഴുത്തില്‍ ഒരൊറ്റവെട്ട്‌.
? ഹരിയെവിടെടാ??
? അറിയില്ല? - ഇടി
ചന്ദ്രശേഖരന്‍ എവിടെ?
? അറിയില്ല? - ഇടി
സേതുമാധവനെവിടെ?
? അറിയില്ല? - ഇടി-ഇടി-ഇടി-
ഗോപകുമാരന്‍?
? അറിയില്ല? - ഇടി-ഇടി.... പിന്നെ എന്തെല്ലാമോ.......
? കഴുവേറീടെമോന, അടിയന്തിരാവസ്ഥ നീങ്ങുമെന്നു തോന്നുന്നുണ്ടോ നിന്റെ ............ ലെ ആര്‍. എസ്‌. എസിന്റെ നിരോധം പോകുമെന്ന്‌ തോന്നുന്നുണ്ടോ?
? തീര്‍ച്ചയായും അതു പോകും?- ശേഷിച്ച ശക്തി വലിച്ചെടുത്തുകൊണ്ട്‌ ശിവദാസന്‍ അമര്‍ത്തിപ്പറഞ്ഞു.
?എടാ, ...................മോനെ...... അതുനിനക്കറിയാം. - ബാക്കിയൊന്നുമറിയില്ല? - രക്തരക്ഷസിനെപ്പോലെ അയാള്‍ ശിവദാസിന്റെ നെറുകയിലെ മറ്റുള്ള മുടി കൈനിറയെ മുറുക്കെപ്പിടിച്ചു തല ആട്ടുകല്ലിലെ പിള്ളല്ലുപോലെ വട്ടത്തിലാട്ടാന്‍ തുടങ്ങി. ഇടയ്‌ക്കിടെ മറുകൈകൊണ്ടടിയും - പാവം, ശിവന്‌ കഴുത്തൊടിഞ്ഞ മട്ടായി -
നട്ടെല്ല്‌ പൊട്ടിവീഴുന്നതുപോലെ തോന്നി. ശരീരത്തിന്റെ ഒരു ഭാഗവും മര്‍ദ്ദനം ഏല്‍ക്കാത്തതായിട്ടില്ല. പെട്ടെന്ന്‌ നാവ്‌ വരളാന്‍ തുടങ്ങി. നാവ്‌ കുഴഞ്ഞു തുടങ്ങി. കണ്ണില്‍ ഇരുട്ടു കയറി ബോധശൂന്യനായി നിലത്തു വീണുപോയി. ബോധം വീണ്ടുകിട്ടിയപ്പോള്‍ മുഖത്തും തലയിലുമെല്ലാം വെള്ളം തളിച്ചിരുന്നു.
വീണ്ടുമയാളെ ഭിത്തിയുടെ മൂലയില്‍ കൊണ്ടുപോയി നിര്‍ത്തി. നിര്‍ത്തേണ്ട താമസം ജയപ്രകാശ്‌ ശക്തിയായി തലയ്‌ക്കിടിച്ചു. അടിയുടെ ഊക്കുകൊണ്ട്‌ തല ഭിത്തിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചു. ഒരിടിക്ക്‌ മൂന്ന്‌ ഇടിയുടെ ഫലം. എന്തൊരെളുപ്പം. ? നിന്നെ കൊന്നു കടലിലെറിയുമെടാ? അയാള്‍ എവിടെയെല്ലാമോ ഇടിക്കാന്‍ തുടങ്ങി. ശരിക്കും ശവമായിക്കഴിഞ്ഞിരുന്ന ശിവദാസിനെ മര്‍ദ്ദിച്ചുകൊണ്ടേയിരുന്നു. തന്നെ കൊല്ലാനുള്ള ശ്രമം തന്നെയാണിതെന്ന്‌ ഇത്രയുമായപ്പോള്‍ അയാള്‍ക്കു തോന്നി. എവിടെനിന്നോ ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ ? പോലീസ്‌ ജെ. പി.? അടി നിര്‍ത്തി. അയാളെ ലോക്കപ്പിലിട്ടു പൂട്ടി.
21 -ാംനു- കാലത്ത്‌ പത്തുമണിയോടെ ബാക്കി പത്തു പേരെ കോടതിയിലേക്ക്‌ കൊണ്ടുപോയി.
അവരെ കൊണ്ടുപോയി ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും, ഒരു പോലീസുകാരന്‍ വന്ന്‌ ലോക്കപ്പ്‌ തുറന്ന്‌ അയാളെ വിളിച്ചു. വാതിലിന്നടുത്തെത്തിയ അയാളെ ? വേഗം വാടാ? എന്നുപറഞ്ഞു ആ പോലീസുകാരന്‍ ലിംഗത്തില്‍ മുറുക്കിയൊരു പിടുത്തം. മരണവേദനകൊണ്ട്‌ പുളഞ്ഞുനിലവിളിച്ചപ്പോള്‍ അയാള്‍ പിടിവിട്ടു. ആ പിടുത്തം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്‌. അതും ആയി.
അയാളെ വലിച്ചിഴച്ചുകൊണ്ടുതന്നെ സ്റ്റേഷന്‍ ഹെഡ്‌ ആശാരിയുടെ അടുത്തെത്തിച്ചു. ഒരു പോലീസുകാരന്‍ മേശയുടെ അടുത്തേക്ക്‌ നില്‌കെടാ എന്നുപറഞ്ഞ്‌ അടിച്ചു, ? മേശതൊടല്ലടാ? അടിച്ചത്‌ വേറൊരുവനാണ്‌. വിട്ടാലും ഇടി, തൊട്ടാലും ഇടി ? ഹാ ഈശ്വരാ, മരിച്ചാല്‍ മതിയായിരുന്നേ? അയാള്‍ ഒരു നിമിഷം ചിന്തിച്ചുപോയി. ആശാരിയും അയാളാല്‍ ആവും വിധം ശക്തിയോടെ മേശമേല്‍ തലവെപ്പിച്ച്‌ നട്ടെല്ലിന്‌ ഇടിച്ചു. അതില്‍പ്പിന്നെ പൊടിപടലങ്ങള്‍ നിറഞ്ഞ ഒരു മുറിയില്‍ കൊണ്ടടച്ചു. അവിടെ ബീഡിക്കുറ്റികള്‍ കുന്നുകൂടിക്കിടന്നിരുന്നു. കള്ളന്മാരും പിടിച്ചുപറിക്കാരുമായിരുന്നു ആ മുറിയിലുണ്ടായിരുന്നത്‌. അവരിലൊരാളുടെ ദേഹത്തിലാകമാനം ചൊറിയും വ്രണവുമായിരുന്നു. പഴുത്ത്‌ ചലമൊലിച്ചുകൊണ്ടിരുന്നു. മൂത്രമൊഴിക്കാന്‍ അതിന്റെ മൂലയില്‍ തന്നെ ഒരു കുഴി ഉണ്ട്‌. വെള്ളം ഒഴിക്കാത്തതിനാല്‍ അതില്‍ നിന്നും ദുര്‍ഗ്ഗന്ധം വമിച്ചുകൊണ്ടിരുന്നു. നരകതുല്യമായ ആ മുറിക്കകത്ത്‌ വെറും നിലത്ത്‌ ശിവദാസന്‍ ചുരുണ്ടുകൂടിക്കിടന്നു. ഒരു പോലീസുകാരനോടയാള്‍ അല്‌പം വെള്ളം ചോദിച്ചു. ? നിനക്കൊന്നും ഒരു തുള്ളി വെള്ളം പോലും തരില്ലെടാ? അയാള്‍ നടന്നുനീങ്ങി. വരണ്ട ചുണ്ടുകള്‍ നാക്കുകൊണ്ടയാള്‍ നക്കിത്തുടച്ചു. ഉമ്മിനീരുകൊണ്ട്‌ തൊണ്ടനനയ്‌ക്കാന്‍ നടത്തിയ ശ്രമം വിഫലമായി. അയാള്‍ കോട്ടുവായിട്ടുകൊണ്ട്‌ അവിടെത്തന്നെ കിടന്നു. മറ്റുള്ളവര്‍ അയാളെ സഹതാപത്തോടെ നോക്കി.
ഉച്ചക്കുശേഷം ലോക്കപ്പ്‌ തുറന്ന്‌ വീണ്ടുമയാളെ കൊണ്ടുപോയത്‌ ആശാരിയുടെ അടുക്കലേയ്‌ക്കാണ്‌. തെറികൊണ്ട്‌ അഭിഷേകം നടത്തിയ അയാള്‍ ? തലേന്നാള്‍ വിളിച്ച മുദ്രാവാക്യം എന്താടാ? എന്നുചോദിച്ചു. അറിയില്ലെന്നു പറഞ്ഞ ആ സമയത്തും കിട്ടി അടിയും തൊഴിയും. പോലീസ്‌ ഭീകരഭരണം അവസാനിപ്പിക്കണമെന്നെഴുതിയ ഒരു നോട്ടീസ്‌ അവരുടെ കയ്യിലുണ്ടായിരുന്നു. ക്ഷുഭിതനായ ആശാരി അലറി. ? എടാ നിനക്ക്‌ അമ്മയുണ്ടോ......പെങ്ങളുണ്ടോ.......... അവരെ പോലീസുകാര്‍ ഗര്‍ഭം ധരിപ്പിച്ചോടാ?. സംസ്‌കാര ശൂന്യനെപ്പോലെ ആ പോലീസ്‌ ഹെഡ്‌ പെരുമാറി. അല്ലെങ്കിലും അല്‌പമെങ്കിലും സംസ്‌കാരം തൊട്ടുതെറിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങിനെയൊന്നും അവര്‍ ചെയ്യില്ലല്ലോ.
25 -ാംനു- വരെ ചോദ്യവും മര്‍ദ്ദനവും തുടര്‍ന്നുകൊണ്ടിരുന്നു. ഇടയ്‌ക്കിടെ ബോധം നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. ഒരിറുക്ക്‌ വെള്ളം കിട്ടിയാല്‍, ഒന്നു നിവര്‍ന്ന്‌ ശ്വാസം വിടാന്‍ കഴിഞ്ഞാല്‍, അയാള്‍ ആശിച്ചു. തകര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സുമാത്രം അയാള്‍ക്ക്‌ ആശ്വാസം അരുളി.
25 -ാംനു- കാലത്ത്‌ സൗത്ത്‌ സ്റ്റേഷനില്‍ നിന്നും നോര്‍ത്ത്‌ സ്റ്റേഷനില്‍ കൊണ്ടുപോയി. അവിടത്തെ എസ്‌.ഐ. ശിവദാസനെ കണ്ടതും കഴുത്തിന്‌ ജൂഡോ പ്രയോഗം നടത്തി. അതു കണ്ട പ്രിന്‍സിപ്പല്‍ എസ്‌.ഐ. ഗോപിനാഥ്‌ ലോക്കപ്പിലിട്ട്‌ പൂട്ടാന്‍ പറഞ്ഞു.
ദേവിയും ഗുരുജിയും.
അവിടെയും അയാള്‍ മൂലയില്‍ ചുരുട്ടിയെറിഞ്ഞ കടലാസുപോലെ ചുരുണ്ടുകിടന്നു. നേരം ഇരുട്ടായി 20 -ാംനു-പിടിച്ചതാണ്‌. 6 -ാം രാത്രി എത്തിക്കഴിഞ്ഞു. എന്നിട്ടും അയാള്‍ക്ക്‌ ഒരിറക്ക്‌ വെള്ളം പോയിട്ട്‌ പല്ലു തേപ്പുപോലുമില്ല! നാവിന്‌ ആറിഞ്ചു കനം വച്ചതുപോലെ തോന്നി. തന്റെ വായ തനിക്കുതന്നെ നാറിത്തുടങ്ങി.
? ആരുമറിയാതെ ഇവിടെക്കിടന്ന്‌ മരിക്കേണ്ടി വരുമോ......... എന്റെ ചെട്ടികുളങ്ങരയമ്മേ!? അയാള്‍ സ്വയം മന്ത്രിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ തിക്കിലും തിരക്കിലും ശിവദാസന്‍ ചൊവ്വാഴ്‌ച്ചയും വെള്ളിയാഴ്‌ച്ചയും ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തൊഴുന്നത്‌ ഒഴിവാക്കിയിരുന്നില്ല. അവിടുത്തെ അമ്മ അയാളുടെ ഇഷ്‌ട ദേവതയാണ്‌. ......
അയാള്‍ ചെറുപ്പത്തിലെ ഓരോ കാര്യവും ഓര്‍ത്തു. ശാഖയില്‍ ചേര്‍ന്ന ദിവസം, അന്നത്തെ കളി, അന്നത്തെ കഥപറച്ചില്‍, പരിപാടികള്‍, പരിചയപ്പെടല്‍ സ്‌നേഹം നിറഞ്ഞൊഴുകുന്ന പവിത്രമായ അന്തരീക്ഷം, പാവനമായ ഭഗവത്‌ധ്വജം, പ്രാര്‍ത്ഥന............എല്ലാമെല്ലാം................
അങ്ങനെ പ്രവര്‍ത്തകനായി, പ്രചാരകനായി..............! മരംപോലും കോച്ചുന്ന മഞ്ഞുകാലത്ത്‌ വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥികളുടെ കൂടെ കഴിഞ്ഞുകൂടിയ കഥകള്‍ ........... മിനങ്ങാടിയിലെ ഗിരിവര്‍ഗ്ഗക്കാരുടെ ചാണകത്തിണ്ണയില്‍ ഇരുന്ന്‌ നടത്തിയ സംഭാഷണങ്ങള്‍, പാടിയ പാട്ടുകള്‍, പറഞ്ഞുകൊടുത്ത കഥകള്‍, വിവരിച്ച സംഭവങ്ങള്‍.............
മൃത്യുവിന്റെ മഹാവക്ത്ര ത്തില്‍ തെറ്റിത്തെറ്റി വീഴുന്നതിനിടയില്‍ ഓര്‍മ്മകളുടെ നേര്‍ത്ത നൂലില്‍ കടിച്ചുപിടിച്ചയാള്‍ പിന്നോട്ടുനോക്കി. സമാധാനത്തോടെ, ആദര്‍ശവാദത്തിന്റെ വിജയം പ്രഖ്യാപിച്ചുകൊണ്ട്‌ മരിക്കാന്‍ തയ്യാറെടുത്തു..... മിനിട്ടുകള്‍ എണ്ണിയെണ്ണിക്കഴിഞ്ഞു. നേരം പുലരാറായപ്പോള്‍ അയാള്‍ സ്വല്‍പ്പമൊന്നു മയങ്ങി.
തുടര്‍ന്ന്‌ ശിവദാസന്റെ വാക്കുകള്‍ തന്നെ കേള്‍ക്കാം: ? ഉറക്കമല്ല മയക്കം തന്നെയായിരുന്നു. എനിക്കു കണ്ണുതുറക്കാനും പറയാനും മേലാ. കുറച്ചു കഴിഞ്ഞ്‌ 70- 75 വയസ്സുള്ള ഒരമ്മ, തൂവെള്ള മുണ്ടുടുത്തിട്ടുണ്ട്‌. ബ്ലൌസില്ല, പകരം മേല്‍മുണ്ട്‌ ചെരിച്ചുകെട്ടി കഴുത്തുവരെ മറച്ചിട്ടുണ്ട്‌ മുടി നിറയെ, എല്ലാം നരച്ചമുടി; വെളുത്ത മുഖം വാത്സല്യാതിരേകത്തൊടെ ചിരിച്ചുകൊണ്ട്‌ എന്റെയടുത്തുവന്നിരുന്നു. എന്നെ തലമുതല്‍ കാല്‍വരെ തൊട്ടുതലോടി ?മരിക്കില്ല മോനോ പേടിക്കേണ്ട എന്നുമാത്രം പറഞ്ഞു.......... മറഞ്ഞു........ തൊട്ടുപുറകില്‍ മറ്റൊരു രൂപം തെളിഞ്ഞു. അമ്മയെപ്പോലെ തൂവെള്ള വസ്‌ത്രംധരിച്ച്‌ തോളില്‍ ഷാളുമിട്ട്‌ മഹര്‍ഷിമാരേപ്പോലെ താടിയും മുടിയും നീട്ടിയ ഒരാള്‍.?ഹാ ഇതെന്റെ ഗുരുജിയല്ലേ?, പരമപൂജനീയഗുരുജി? ഞാന്‍ പറഞ്ഞു പോയി. ഗുരുജി എന്റെ നെറ്റിതലോടിക്കൊണ്ടുപറഞ്ഞു. ? നല്ലനല്ല കാര്യത്തിനുവേണ്ടി എത്രയെത്ര ക്ലേശങ്ങളനുഭവിച്ച മഹാന്മാരുടെ ജീവിത സംഭവങ്ങള്‍ നമ്മള്‍ സംഘശാലയില്‍ കേട്ടിട്ടുണ്ട്‌. ഇത്‌ സ്വയം അനുഭവിക്കേണ്ടുന്ന സമയമാണ്‌. സമാജത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്വയം സേവകരാണു നാം. കഷ്‌ടതകള്‍ സഹിക്കാന്‍ കരുത്താര്‍ജ്ജിക്കണം. അതിനുള്ള ശക്തി നമ്മുക്കുണ്ടാകണം. പാട്ടും പ്രാര്‍ത്ഥനയുമെല്ലാം അതിനുവേണ്ടിയാണ്‌.? ഞാന്‍ പെട്ടെന്നെഴുന്നേറ്റു. ആരുമില്ല. എല്ലാം ശൂന്യം. കണ്ണുകള്‍ നനഞ്ഞു. പക്ഷെ ഞാന്‍ പുതിയ ഞാനായി. നേരംപുലര്‍ന്നെഴുന്നേറ്റപ്പോള്‍ ഞാന്‍ കുറച്ചൊക്കെ നടന്നു, ലോക്കപ്പില്‍ തന്നെ??.
കാലത്തു പോലീസുകാരന്‍ കൈപിടിച്ചു ലോക്കപ്പിനുവെളിയിലിറക്കി. നടക്കാന്‍ തന്നെ വിഷമിച്ചു കൂടെ മുറിയിലുണ്ടായിരുന്ന മറ്റൊരു ? ഇല്ലാ തടവുകാരനായ? ബാബു മുഖം കഴുകാന്‍ കയ്യിലേക്ക്‌ വെള്ളമൊഴിച്ചു. പെട്ടെന്ന്‌ ഛര്‍ദിച്ചു. ഛര്‍ദിച്ചതുമുഴുവന്‍ ചോരയായിരുന്നു.
? ഇനി എന്തെങ്കിലും ചെയ്‌താല്‍ ആള്‌ കാലിയാവും? പോലീസുകാരന്‍ പറഞ്ഞു വീണ്ടും ലോക്കപ്പിലാക്കി. അന്നും ആഹാരമില്ല.
അതുവരെ ഒന്നും സംസാരിക്കാതെ നിന്നിരുന്ന ബാബു അടുത്തുവന്നു. ? ചേട്ടാ..........ഞാനിന്ന്‌ ജാമ്യത്തിലിറങ്ങിപ്പോവുകയാണ്‌. ചേട്ടന്‌ പുറത്തുപോയിട്ട്‌ എന്തുചെയ്യണമെന്ന്‌ പറയൂ ഞാന്‍ ചെയ്യാം എന്നെ വിശ്വസിക്കൂ? അയാളും കരയുന്നുണ്ടായിരുന്നു. ശിവദാസ്‌ ഒരു നിമിഷം ആലോചിച്ചു. ഇയാളെ വിശ്വസിക്കാമോ? തങ്ങളുടെ രഹസ്യങ്ങളറിയാന്‍ ഇയാളെ പോലീസുകാര്‍ നിയോഗിച്ചിരിക്കുന്നു? ആലപ്പുഴയില്‍ തനിക്ക്‌ പണ്ടൊരു മോതിരം ഉണ്ടാക്കി തന്ന മണിയപ്പന്‍ എന്നാളെയെ അറിയുകയുള്ളു എന്നും അയാളോട്‌ ശിവദാസ്‌ എന്നയാള്‍ ഇവിടെ ലോക്കപ്പില്‍ ഉണ്ടെന്ന്‌ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞയച്ചു.
നല്ലവനായ ബാബു ഉടനെ വേണ്ടെത്‌ ചെയ്‌തു എന്ന്‌ പിന്നീടറിയാന്‍ കഴിഞ്ഞു.
നവംബര്‍ 26 -ാംനുയായി. കടുത്ത ദാഹം വന്നപ്പോള്‍ പോലീസുകാര്‍ വെള്ളം തരില്ലെന്നറിഞ്ഞിട്ടും വീണ്ടും കെഞ്ചിപ്പറഞ്ഞു. ഉസ്‌മാന്‍ പോയി കാപ്പിയും രണ്ടു കോഴിക്കട്ടയും കൊണ്ടുവന്നുകൊടുത്തു. ഏഴാം ദിവസം ആദ്യം ആയി ഒരു ഗ്ലാസ്‌ കാപ്പി ഇറ്റിറ്റായി കുടിച്ചു. കോഴിക്കട്ട തിന്നാന്‍ കഴിഞ്ഞില്ല. ഉസ്‌മാനോട്‌ എങ്ങിനെ നന്ദി പറയണമെന്നയാള്‍ക്കറിഞ്ഞില്ല.
27 -ാം തീയ്യതി കാലത്ത്‌ ഒരു ജീപ്പില്‍ കയറ്റി അയാളെ പോലീസ്‌ ക്ലബ്ബില്‍ എത്തിച്ചു. കുറച്ചുകഴഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അവിടെ എത്തി. ? ആരാണിത്‌? അടുത്തുനിന്ന ക്രൈംബ്രാഞ്ച്‌ ഉദേ്യാഗസ്ഥനോടുചോദിച്ചു. ? ആര്‍.എസ്‌.എസ്‌. ശിവദാസ്‌? അയാള്‍ മറുപടി കൊടുത്തു.
?ഒരു മനുഷ്യനെ ഇത്രത്തോളം കാണിക്കാമോ? ഇതെല്ലാം ചെയ്‌തത്‌ ഒരു മനുഷ്യനോടാണെന്നോര്‍ക്കണം?. ശിവദാസന്റെ നിലയും പാരവശ്യതയും കണ്ട്‌ താജുദ്ദീന്‍ ക്ഷുഭിതനായി ചോദിച്ചു കുളിച്ചിട്ടും ഭക്ഷണം കഴിച്ചിട്ടും എത്രനാളുകളായെന്ന്‌ ചോദിച്ചതിന്‌ ഏഴ്‌ ദിവസമായെന്നയാള്‍ മറുപടി പറഞ്ഞു. ആ നല്ലവനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കീശയില്‍ നിന്നും 10 രൂപായെടുത്ത്‌ പോലീസുകാരനെ ഏല്‍പ്പിച്ചിട്ട്‌ കുളിക്കാനും ഭക്ഷണത്തിനും ഏര്‍പ്പാടാക്കി.
കുളിച്ചപ്പോള്‍ അല്‍പ്പം ഒരു ഉന്മേഷം തോന്നി. മുന്നിലെത്തിയ ചോറ്‌ ഒരു ഉരുള പോലും ശരിക്ക്‌ കഴിക്കാന്‍ കഴിഞ്ഞില്ല. ?ക്ലിപ്പ്‌? ഇട്ടുമുറുക്കിയ തൊണ്ടയിലൂടെ ഒരു ഉരുള ഇറക്കുന്നതിന്‌ കണ്ണു ഇറക്കി അടച്ച്‌ ശക്തി സംഭരിക്കേണ്ടി വന്നു. പിന്നീട്‌ ചോറു കഴിച്ചില്ല. വൈകുന്നേരം കിട്ടിയ ചായ അല്‍പ്പാല്‍പ്പമായി കുടിച്ചു തീര്‍ത്തു.
പണവും പെണ്ണും തരാം
മണിയപ്പന്‍ സ്വര്‍ണ്ണപ്പണിക്കാരനാണെന്നത്‌ ശരിതന്നെ. എന്നാല്‍ സത്യം അതുമാത്രമായിരുന്നില്ല. അയാള്‍ ഒളിവിലെ പ്രവര്‍ത്തന വിവരങ്ങളുടെ കേന്ദ്രം ആയിരുന്നു. അതൊന്നുമറിയാതെ നല്ലവനായ ബാബു വാക്കനുസരിച്ച്‌ മണിയപ്പ്‌ന്‌ വിവരം കൊടുത്തു.
വീണ്ടും ചോദ്യങ്ങള്‍ ആരംഭിച്ചത്‌ വൈകുന്നേരമാണ്‌. പ്രഹരങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ പ്രലോഭനങ്ങള്‍ തുടങ്ങി. വിവരങ്ങള്‍ കൊടുത്താല്‍ ഇഷ്‌ടം പോലെ പണം തരാമെന്ന്‌ പറഞ്ഞു. ഇരുപത്തയ്യായിരത്തില്‍ നിന്നു തുടങ്ങി അന്‍പതിനായിരത്തില്‍കൂടി കടന്ന്‌ ഒരുലക്ഷത്തിലെത്തി നിരക്ക്‌. മുമ്പിലുള്ള ? ജന്തു? മെരുങ്ങുന്നില്ലെന്നുകണ്ടപ്പോള്‍ പറച്ചില്‍ പെണ്ണിനേക്കുറിച്ചായി-നാട്ടിലെ നല്ല പ്രമാണിയുടെയോ, ഏതെങ്കിലും ഉദേ്യാഗസ്ഥന്റെയോ അല്ലാ, ഒരു പോലീസുദേ്യാഗസ്ഥന്റെ തന്നെയോ കാണാന്‍ കൊള്ളാവുന്ന പറ്റിയ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ തരാമെന്ന്‌ പറഞ്ഞു. കേട്ടാല്‍ തോന്നും ഇങ്ങനെ അകം മുഴുവന്‍ ചതച്ചു ചമ്മന്തിയാക്കി ചാകാറാക്കിയിട്ട ഒരു മരുമകനുവേണ്ടി ഇപ്പറഞ്ഞ കൂട്ടര്‍ പോലീസിനു ദല്ലാള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്‌ ! ശിവദാസന്‌ സഹിച്ചില്ല - ചവിട്ടുന്നവന്റെ ബലം നോക്കാതെ ഫണം വിടര്‍ത്തി ചീറ്റുന്ന രാജ വെമ്പാലയെപ്പോലെ അയാള്‍ അവരുടെ നേരെ ചീറി- ? അറിയില്ല, അറിയില്ല? എന്ന മറുപടികള്‍ വലിച്ചെറിഞ്ഞു അയാള്‍. ? എന്നെ വെടിവെച്ചുകൊന്നാല്‍ പോലും ഞാന്‍ ഒന്നും പറയില്ല?എന്നുപറഞ്ഞ്‌ മേശപ്പുറത്ത്‌ കയറി ചുരുണ്ടുകിടന്നു - കാലന്‍ കടിച്ചുതുപ്പിയിട്ടും ചാകാത്ത അവനെ വാരിയെടുത്ത്‌ ലോക്കപ്പിലിട്ട്‌ പോലീസുകാര്‍ നിരാശനായി സ്ഥലം വിട്ടു.
ഇരുട്ടും വെളിച്ചവും
ഇരുട്ടറയില്‍ ഇതെല്ലാം നടക്കുമ്പോള്‍ പുറത്ത്‌ വെളിച്ചത്ത്‌ മറ്റു ചില സംഗതികള്‍ ഉരുത്തിരിയുകയായിരുന്നു. സത്യാഗ്രഹം കഴിഞ്ഞ്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സത്യാഗ്രഹികളിലെ ശിവദാസനെ കോടതിമുമ്പാകെ ഹാജരാക്കിയില്ലെന്ന്‌ കണ്ടപ്പോള്‍ 21 -ാംനു രാത്രി 9 മണിക്ക്‌ 3688 -ാം നമ്പരായി 11/85 റഫറന്‍സില്‍ ആലപ്പുഴ കമ്പി ആഫീസില്‍ നിന്ന്‌ കേരളാ ഗവര്‍ണ്ണര്‍ക്കും ഹോം സെക്രട്ടറിക്കും ഡി.ഐ.ആര്‍. സ്‌പെഷ്യല്‍ ഐ.ജി.ക്കും എക്‌സ്‌പ്രസ്സ്‌ കമ്പിയടിച്ചു.
? Feaceful non - violent Sathyagrahis arrested Twntieth Alleppey most brutally manhandled Alleppy south station stop. Their leader yet kept under Lock-up for interogation while others produced before Magistrate and
remanded. Request immediate action against inhuman officials.
convinor,
Jana Sangharsh Samithi,
Aleppey District.

(വിവര്‍ത്തനം) 20 -ാംനു ആലപ്പുഴയില്‍ അറസ്സറ്റു ചെയ്‌ത അക്രമ രഹിതസമാധാന സത്യാഗ്രഹികള്‍ അറസ്റ്റു ചെയ്യപ്പെട്ട്‌ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു. മറ്റുള്ളവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡില്‍ വച്ചതിനുശേഷവും നോതാവ്‌ ചോദ്യം ചെയ്യപ്പെടാനായി ഇനിയും ലോക്കപ്പില്‍ തന്നെ. മനുഷ്യത്തമില്ലാത്ത ഉദേ്യാഗസ്ഥന്‍മാര്‍ക്കെതിരെ ഉടനടി നടപടികള്‍ അഭ്യര്‍ത്ഥിക്കുന്നു.
കണ്‍വീനര്‍, ജനസംഘര്‍ഷ സമിതി, ആലപ്പുഴ ജില്ല.
ശിവദാസന്‍ പുറത്തെ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെങ്കിലും ശിവദാസന്റെ വിവരങ്ങള്‍ സംഘടന സംഘടിപ്പിച്ച ചാരവലയത്തില്‍കൂടി പുറത്ത്‌ അറിഞ്ഞിരുന്നു. 23 -ാം തീയ്യതി ആര്‍.എസ്‌.എസിന്റെ മാവേലിക്കര താലൂക്ക്‌ സംഘചാലഖ്‌, അഡ്വ. രാഘവന്‍ നായര്‍ ശിവദാസനെ വിട്ടുകിട്ടാന്‍ ബാബു സിറിയക്ക്‌, ബി. ജയപ്രകാശ്‌, ബി. ശ്രീനിവാസന്‍, കേരള ഐ. ജി., എന്നീ പോലീസുദേ്യാഗസ്ഥരെ കക്ഷി ചേര്‍ത്ത്‌ എറണാകുളം ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ അപേക്ഷകൊടുത്തു. ആദ്യത്തെ മൂന്ന്‌ പേരും ശിവദാസന്‍ എന്ന വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന്‌ സത്യവാങ്‌മൂലം കൊടുത്തു. കേസില്‍, ശിവദാസന്‌ വെള്ളം ഒഴിച്ച്‌ കൊടുത്തിരുന്ന തുമ്പോളിയിലെ മഠത്തില്‍വീട്ടില്‍ ബാബു സാക്ഷിയായിരുന്നു. ആലപ്പുഴ നോര്‍ത്ത്‌ സ്റ്റേഷനിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ഗോപിദാസ്‌ ഒരു ബാബുവിനെയും പിടിച്ചിട്ടില്ലെന്നും സത്യവാങ്‌മൂലം കൊടുത്തു. ആ പാവവും ശനിയാഴ്‌ച്ച മുതല്‍ 26 -ാംനു ബുധനാഴ്‌ച്ച വരെ ശിവദാസനപ്പോലെ അടിയന്തിരാവസ്ഥ കാലത്തെ ?ഇല്ലാ തടവുകാരനാ?യിരുന്നു. ഇതൊക്കെയാണെങ്കിലും അകത്ത്‌ സംഗതികള്‍ ചൂടുപിടിക്കുന്നുണ്ടായിരുന്നു. പോലീസ്‌ ഗൂഢ സംഘം ശിവദാസനെ 27 -ാം തീയതി രാവിലെ ക്ലബ്ബിലേക്കുമാറ്റി. 28 -ാം തീയ്യതി രാത്രി 10 മണിക്ക്‌ മാവേലിക്കര സ്റ്റേഷനില്‍ കൊണ്ടുപോയി. 11 മണിക്ക്‌ അവിടെവച്ച്‌ മിസയില്‍ അറസ്റ്റുചെയ്‌തതിനു വാറണ്ടും കൊടുത്തു. ഡിസംബര്‍ 6 -ാം തീയ്യതി 4 -ാം സാക്ഷിയായ ഐ. ജി.ക്കുവേണ്ടി അസിസ്റ്റന്റ്‌ ഐ. ജി. കെ. ചന്ദ്രശേഖരന്‍ നായര്‍ ? ആലപ്പുഴ ജില്ലാ പ്രചാരകനായ ശിവനെന്ന ശിവദാസനെ 28.11.75 നു ഉദ്ദേശം രാത്രി 10.15 മണിക്ക്‌ മാവേലിക്കരയിലെ പുതിയകാവു കവലയില്‍ വച്ച്‌ അറസ്റ്റ്‌ ചെയ്യുകയും............29.17.75 നു വൈകു. 6.30 നു തിരുവനന്തപുരത്തെ കേന്ദ്ര ജയിലില്‍ അയക്കുകയും ചെയ്‌തിരിക്കുന്നുവെന്ന്‌ എനിക്ക്‌ അനേ്വഷണത്തില്‍ നിന്ന്‌ മനസ്സിലായിരിക്കുന്നു?വെന്ന്‌ സത്യവാങ്‌മൂലം കൊടുത്തു.
അങ്ങിനെ ശിവദാസന്റെ സംഭവകഥയ്‌ക്കുമുമ്പില്‍ തിരശ്ശീല വീണു. എന്നാല്‍ അതിനു പുറകില്‍, പൂജപ്പുരയിലെ കനത്ത മതില്‍ക്കെട്ടിനുള്ളില്‍, കാരിരുമ്പഴികള്‍ക്കുപിന്നില്‍, വെറും കര്‍മ്മബലം കൊണ്ട്‌. ശിവദാസന്‍ മറ്റൊരു രാജന്‍ ആകാതെ ജീവിക്കുന്നുണ്ടായിരുന്നു. ഇനിയും ജീവിക്കും, ഇനിയും പൊരുതും, എന്ന ഊറ്റത്തോടെ ; ഒടുവില്‍ ജയിക്കും എന്ന പ്രത്യാശയോടെ. രണ്ടു ദിവസം കഴിഞ്ഞ്‌ അഡ്വ. രാഘവന്‍ നായരും അയാളുടെ കൂട്ടത്തിലെത്തി.
-എന്‍. സദാനന്ദന്‍

ലോക്കപ്പ്‌ മര്‍ദ്ദനത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റിനോട്‌ ആവലാതിപ്പെട്ടതിന്‌ വഴിയില്‍ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി പക പോക്കിയതിനുശേഷം ചേറ്റൂര്‍ മാധവനോട്‌ കോഴിക്കോട്‌ ഡി. എസ്‌. പി. ?ഇപ്പോള്‍ മനസ്സിലായോടാ പോലീസോ ................മജിസ്‌ട്രേറ്റോ വലുത്‌!?
(8-12-75)



മരിക്കാന്‍ പഠിച്ചവന്‌ ജീവിക്കാനധികാരം


ആത്മാഹൂതികൊണ്ട്‌ യശസ്സാര്‍ജ്ജിച്ച, വിപ്ലവം തഴച്ചുവളര്‍ന്ന മണ്ണാണ്‌ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലുള്ളത്‌. അടിയന്തിരാവസ്ഥയുടെ ഭീകരാന്തരീക്ഷത്തില്‍ പോലും, ഒളിവില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ആര്‍. എസ്‌. എസ്‌. ശാഖയ്‌ക്ക്‌ സംരക്ഷണം നല്‍കിക്കൊണ്ട്‌ അത്‌ പഴയ പാരമ്പര്യത്തിന്‌ പുതിയൊരു പരിവേഷം നല്‍കി. പ്രസ്‌തുത ശാഖയിലേക്കുള്ള യാത്രയ്‌ക്കിടയിലാണ്‌, 1976 ജൂണ്‍ 1 -ാം തീയ്യതി രാവിലെ 9 മണിയ്‌ക്ക്‌ ആര്‍. എസ്‌. എസി. ന്റെ ആലപ്പുഴ ജില്ലാ പ്രചാരകനായിരുന്ന കെ. പി. ഗോപകുമാര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ?സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌, ഞാന്‍ അത്‌ നേടിയെടുക്കുക തന്നെ ചെയ്യും? എന്ന്‌ ഉത്‌ഘോഷിച്ച ലോകമാന്യ തിലകന്റെ ജന്മദിനംകൂടിയായിരുന്നു ആ ദിവസം എന്നത്‌ ശ്രദ്ധേയമാണ്‌. പോലീസിന്റെ ശുഷ്‌കാന്തിയേക്കാളുപരി, രാഷ്‌ട്രീയ വൈരാഗ്യം മുഴുത്ത യൂത്ത്‌ കോണ്‍ഗ്രസ്സുകാരായ ഒറ്റുകാരായിരുന്നു, അറസ്റ്റിനു കാരണക്കാരായി വര്‍ത്തിച്ചിരുന്നത്‌. ആലപ്പുഴയിലെ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരായിരുന്ന സോമന്‍, മോഹനന്‍, അമ്പി എന്നിവരുടെയും അവരുടെ പാര്‍ശ്വ വര്‍ത്തികളുടെയും സഹായം പ്രത്യക്ഷമായിത്തന്നെ പോലീസിന്‌ ലഭിച്ചു.
ജില്ലാ കോടതി പാലത്തില്‍ വച്ചാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ ഗോപകുമാറിനെ വളഞ്ഞത്‌. എന്നാല്‍ അവരുടെ കൈകളിലകപ്പെടാതെ സമര്‍ദ്ധമായ രീതിയില്‍ അദ്ദേഹം ആലപ്പുഴ ബസ്സ്‌ സ്റ്റാന്‍ഡിലേക്ക്‌ ഓടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം ഒറ്റുകാരാല്‍ നയിക്കപ്പെട്ട സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഉദേ്യാഗസ്ഥന്‍മാരടങ്ങുന്ന ഒരു വമ്പിച്ച പോലീസ്‌ പട ആറ്‌ വാനുകളിലും ജീപ്പിലുമായികുതിച്ചെത്തുകയും ആലപ്പുഴ സ്റ്റേഷനില്‍ നിന്നും തങ്ങളുടെ? ശത്രു ? രക്ഷപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടി അതിനെ ഉപരോധിക്കുകയും ചെയ്‌തു. ഒരു യുദ്ധരംഗത്തെ അനുസ്‌മരിപ്പിക്കുന്ന ദൃശ്യം ആയിരുന്നു അത്‌. ഡി. വൈ. എസ്‌. പി., ആലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഉദേ്യാഗസ്ഥന്‍മാര്‍, മറ്റുകോണ്‍സ്റ്റബിള്‍ മാര്‍ അടങ്ങുന്ന ? ടാസ്‌ക്‌ ഫോഴ്‌സ്‌? മുന്നോട്ടു നീങ്ങി. ഗോപകുമാര്‍ ഇതിനകം ഒരുബസ്സില്‍ കയറി ഇരുപ്പുറപ്പിച്ചുകഴിഞ്ഞിരുന്നു. ഡി.വൈ.എസ്‌.പി. ബസ്സിനുള്ളിലേക്കു ചാടിക്കയറി, അദ്ദേഹത്തിന്റെ വയറിന്‌ കുത്തിപ്പിടിച്ച്‌, വലിച്ചിഴച്ച്‌ അരികെ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്ക്‌ എറിഞ്ഞു. ബസ്‌ സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയിരുന്ന കാണികള്‍ കാര്യമറിയാതെ പകച്ചു നിന്നു. കള്ളനോട്ടുകേസിലെ ഒരു പിടികിട്ടാപ്പുള്ളിയേയാണ്‌ തങ്ങള്‍ അറസ്റ്റുചെയ്യുന്നത്‌ എന്ന്‌ പോലീസ്‌ അവരെ പറഞ്ഞു ധരിപ്പിച്ചു. തന്മൂലം അവരില്‍ നിന്നും യാതൊരുവിധ ചെറുത്തുനില്‌പുമുണ്ടായില്ല. സാധാരണ ഗതിയിലുണ്ടാകാറുള്ള പ്രതിഷേധ സ്വരം പോലും അവിടെ ഉയര്‍ന്നില്ല.
അറസ്റ്റു ചെയ്യപ്പെട്ട ഗോപകുമാറിനെ ഉടനെ തന്നെ അടച്ചുപൂട്ടിയ ഒരു പോലീസ്‌ വാനില്‍ സി.ബി.ഐ. ഓഫീസിലേക്കു കൊണ്ടുപോയി. അവിടെ വച്ച്‌ വിശദമായ ശാരീരിക പരിശോധന നടന്നതിന്റെ ഫലമായി അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ?രണ്ടാം സ്വാതന്ത്ര്യ സമരം - ഒരു തിരനോട്ടം? എന്ന രഹസ്യ ലഘുലേഖയുടെ ഇരുപത്‌ പ്രതികള്‍ പിടിച്ചെടുക്കുവാന്‍ പോലീസിനു കഴിഞ്ഞു ഇവിടം മുതലാണ്‌ പതിമൂന്ന്‌ ദിവസം നീണ്ടുനിന്ന, മനുഷ്യനിലെ പൈശാചിക ഭാവം രംഗം കയ്യടക്കിയ മൃഗീയതയുടെ അദ്ധ്യായങ്ങള്‍ ഓരോന്നായി ആരംഭിക്കുന്നത്‌. ജയപ്രകാശും, ഗോപിയും ചേര്‍ന്ന്‌ മര്‍ദ്ദനം ആരംഭിച്ചു, ഒരാള്‍ റൂള്‍ത്തടികൊണ്ട്‌ ഗോപകുമാറിന്റെ തലയ്‌ക്ക്‌ ശക്തിയായി അടിച്ചു. അടിയേറ്റു താഴെ വീണപ്പോള്‍ മറ്റൊരാള്‍ പലവട്ടം ചവിട്ടുകയും ഷര്‍ട്ടും മുണ്ടും വലിച്ചുകീറുകയും ചെയ്‌തു. തടങ്കല്‍ പാളയത്തില്‍ വച്ച്‌ ആഘാതം മൂലം സ്വബോധം നശിച്ച ആദ്യാനുഭവം അവിടെ വച്ചുണ്ടായി. വേദന സഹിക്കുവാനെങ്കിലും അബോധാവസ്ഥയുടെ ആഘാതം പിന്നീട്‌ അദ്ദേഹത്തിന്‌ സഹായകമായി തീരുകയും ചെയ്‌തു.
ബോധം ശരീരത്തിലേക്കു തിരിച്ചുവരുന്നതുവരെ പോലീസുകാര്‍ കാത്തിരുന്നു. തുടര്‍ന്ന്‌ ചോദ്യങ്ങളുടെ പ്രവാഹമാരംഭിച്ചു. സത്യഗ്രഹ കാലഘട്ടത്തില്‍ തടവിലാക്കപ്പെട്ട സ്വയംസേവകരെ കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി ഫയല്‍ ചെയ്‌ത ഹേബിയസ്സ്‌ കോര്‍പ്പസ്സ്‌, കേസ്സുകളെക്കുറിച്ച്‌ അവര്‍ ആരായുകയുണ്ടായി. ആര്‍. എസ്‌. എസ്‌. പ്രചാരകനായ ശിവദാസനെ വിട്ടുകിട്ടുവാന്‍ അഡ്വ; രാംകുമാര്‍ മുഖേന ഫയല്‍ ചെയ്‌ത ഹേബിയസ്സ്‌ കോര്‍പ്പസ്സ്‌ കേസ്‌ പോലീസ്‌ ഉദേ്യാഗസ്ഥന്മാരെ കുപിതരാക്കിയിരുന്നു. ഇതിന്റെയെല്ലാം പിന്നില്‍ ഗോപകുമാറിന്റെ കൈകളാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന ധാരണയാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌. അടിയന്തിരാവസ്ഥയിലുടനീളം പോലീസിനെ സംബന്ധിച്ചിടത്തോളം നിതാന്ത ഭീഷണിയായി വര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭ പത്രമായ ?കുരുക്ഷേത്ര? ത്തെക്കുറിച്ചും, സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയ്‌ക്ക്‌ ശക്തമായ ഒരു പ്രവര്‍ത്തനവലയം ഇല്ലാതിരുന്നതുമൂലം കേരളത്തില്‍ പ്രധാനമായും ആര്‍. എസ്‌. എസ്‌. കാരായിരുന്നു ഫെര്‍ണ്ണാണ്ടസിന്റെയും മറ്റും കത്തുകള്‍ അച്ചടിച്ചു വിതരണം ചെയ്‌തിരുന്നത്‌. ആര്‍. എസ്‌. എസുകാര്‍ ഒളിപ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം അതിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്യുവാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. തന്മൂലം അതിന്റെ പ്രധാനപ്പെട്ട നേതാക്കളായ മാന്യ: ഭാസ്‌കര്‍ റാവു തുടങ്ങിയവരുടെ ആകാരത്തെക്കുറിച്ചും, മറ്റു പ്രതേ്യകതകളെക്കുറിച്ചും അവര്‍ അനേ്വഷിച്ചു. മൂഴിയാര്‍ ബോംബു സ്‌ഫോടനത്തെക്കുറിച്ചും , ഗീതയെന്ന നക്‌സലൈറ്റ്‌ പ്രവര്‍ത്തകയെക്കുറിച്ചുമായിരുന്നു മറ്റു ചോദ്യങ്ങള്‍ ഇവയില്‍ ചിലതിനെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ടും, മറ്റു ചിലത്‌ അജ്ഞാതമാകയാലും ഒരൊറ്റ ചോദ്യത്തിനുപോലും വ്യക്തവും, വിശ്വാസ യോഗ്യവുമായ മറുപടി അദ്ദേഹത്തില്‍ നിന്നു ലഭിച്ചില്ല.
ഇതിനകം ഗോപകുമാര്‍ താമസിച്ചിരുന്ന വീട്‌ ഏതാണെന്ന്‌ യൂത്തുകോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായ സോമന്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി മനസ്സിലാക്കിയ പോലീസ്‌, വീട്ടുടമസ്ഥനായ നീലകണ്‌ഠനെ അറസ്റ്റു ചെയ്‌തുകൊണ്ടുവന്നിരുന്നു. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ്‌ മൂന്നുമണി. എത്തിയ ഉടനെതന്നെ നീലകണ്‌ഠനെ ക്രൂരമായി മര്‍ദ്ദിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന്‌ ലോക്കപ്പ്‌ മര്‍ദ്ദനത്തിന്റെ സ്വഭാവമെന്താണെന്ന്‌ നവാഗതന്‌ മനസ്സിലാക്കുവാന്‍ വേണ്ടി വൈവിധ്യമാര്‍ന്ന മര്‍ദ്ദന രീതികള്‍ ഗോപകുമാറിന്റെ ശരീരത്തില്‍ അവര്‍ പ്രയോഗിച്ചുകാണിച്ചുകൊടുത്തു. രാത്രി കഴിച്ചുകൂട്ടുവാന്‍ ഗോപകുമാറിനു ഒരു സ്ഥലം പോലീസുകാര്‍ കണ്ടുപിടിച്ചു. ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്റ്റേഷന്‍ ലോക്കപ്പായിരുന്നു അത്‌. പോലീസില്‍ നിന്നും സാമന്യജനങ്ങള്‍ക്ക്‌ മാന്യമായ പെരുമാറ്റം ലഭിക്കണമെന്ന്‌ ഉദ്ദേശത്തോടെ ഏര്‍പ്പെടുത്തിയ കേരളത്തിലെ മാതൃകാ സ്റ്റേഷനുകളില്‍ ഒന്നായിരുന്നു ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്റ്റേഷന്‍.
അടുത്ത ദിവസം അടച്ചുമൂടിയ പോലീസ്‌ ജീപ്പില്‍ അദ്ദേഹത്തെ വീണ്ടും സി. ബി. ഐ. ഓഫീസിലേക്കുകൊണ്ടുപോയി. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ചോദ്യം ചെയ്യുവാന്‍ തുടങ്ങി. അടിവീരനായിരുന്ന സെപ്‌ഷ്യല്‍ ബ്രാഞ്ചുദേ്യാഗസ്ഥന്‍ എത്തിച്ചേര്‍ന്നതോടെ രംഗം പോലീസ്‌ ക്ലബ്ബിലേക്കു മാറ്റി. ചോദ്യം ചെയ്യുന്നതിന്റെ കൂടെതന്നെ മൃഗീയമായ മര്‍ദ്ദനമുറകളും ആരംഭിച്ചു. ?ഡ ബിള്‍ ആക്ഷന്‍? എന്ന മര്‍ദ്ദനരീതിയാണ്‌ ആദ്യമായി പ്രയോഗിച്ചത്‌. ഭിത്തിയ്‌ക്കരികെ നിര്‍ത്തി ദേഹത്തില്‍ ഊക്കോടെ അടിക്കുമ്പോള്‍ അതിന്റെ ശക്തികൊണ്ട്‌ ശരീരം ഭിത്തിയില്‍ ചെന്നിടിച്ച്‌ വീണ്ടും തിരികെ വരുന്ന മര്‍ദ്ദന മുറയാണിത്‌. നീട്ടി വളര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ തലമുടി കൈകൊണ്ട്‌ ചുരുട്ടിപ്പിടിച്ച്‌ അവര്‍ ഭിത്തിയില്‍ ഓരോ എല്ലും ഉടച്ചു തകര്‍ക്കുവാനെന്ന വണ്ണം അടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ക്കൂടി ബോധം നഷ്‌ടപ്പെട്ടു. ബോധം തെളിയുവാന്‍വേണ്ടി ആരോ മുഖത്ത്‌ വെള്ളം തളിച്ചു. ചോദ്യം ചെയ്യുവാനായി. ഓര്‍മ്മ വീണ്ടെടുക്കേണ്ടത്‌ പോലീസുകാരുടെ ആവശ്യമായിരുന്നു. മൂന്നുമണിയായപ്പോള്‍ രണ്ടു യമകിങ്കരന്മാര്‍ മുറിയിലേക്കുകടന്നു വന്നു. ലാത്തിയും ചൂരലുമെടുത്ത്‌ തയ്യാറെടുപ്പോടുകൂടിയാണ്‌ അവര്‍ വന്നിരുന്നത്‌. ഒട്ടും വൈകാതെ മര്‍ദ്ദനമാരംഭിച്ചു. വേദന സഹിക്കവയ്യാതെ ഗോപകുമാര്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ തല ഒരുത്തന്‍ കാലിനുള്ളില്‍ വച്ച്‌ അമര്‍ത്തുകയും മറ്റൊരുത്തന്‍ മുതുകിന്‌ ചവിട്ടുകയും ചെയ്‌തു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വീണ്ടും ബോധമറ്റു നിലത്തുവീണു. ബോധം തിരികെ കിട്ടിയപ്പോള്‍ താന്‍ ആര്‍. എസ്‌. എസ്‌. പ്രവര്‍ത്തകനായ മണിയപ്പന്റെ വീട്ടിലാണ്‌ എത്തിച്ചേര്‍ന്നിരിക്കുന്നത്‌ എന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലായി. അവിടെവച്ച്‌ മണിയപ്പനെയും പ്രസ്സ്‌ ജോലിക്കാരനായ രാജപ്പനേയും പോലീസ്‌ അറസ്റ്റു ചെയ്‌തു. അതിനുശേഷം അവര്‍ സൗത്ത്‌ സര്‍ക്കിള്‍ ആഫീസിലേക്ക്‌ യാത്ര തിരിച്ചു. ഒരുക്കു കൂട്ടി നിര്‍ത്തിയിരുന്ന പ്രാകൃതമായ മര്‍ദ്ദന സമ്പ്രദായങ്ങള്‍, ആര്‍ജ്ജിതമായ മാനുഷിക മൂല്യങ്ങളെ ഓരോന്നിനെയും ചവിട്ടിമെതിച്ചു കടന്നുപോയി; സംസ്‌കാര സമ്പന്നമാര്‍ന്ന ഓരോ മനസ്സും പ്രാകൃതന്മാരുടെ ജീവിതത്തെക്കുറിച്ചോര്‍ത്തുപോകുന്ന, കുറേ മണിക്കൂറുകളാണ്‌ പിന്നീടരങ്ങേറിയത്‌. രാജപ്പനെയും മണിയപ്പനെയും ദൃക്‌സാക്ഷികളാക്കിക്കൊണ്ട്‌, ?കസേരയിലിരുത്തുക? എന്ന മര്‍ദ്ദനമുറയ്‌ക്ക്‌ ഗോപകുമാറിനെ പോലീസുകാര്‍ വിധേയനാക്കി. അപ്പോള്‍ സമയം എട്ടു മണിയായിരുന്നു. കയ്യിലുള്ള കസേരയില്‍ എങ്ങിനെയാണോ ഇരിക്കുക അതുപോലെ കസേര ഇല്ലാതെ സാങ്കല്‍പ്പികമായി ഇരുത്തുക, മുന്‍പോട്ടു നീട്ടിവെച്ച കൈകളില്‍ റൂള്‍ തടി വെയ്‌ക്കുകയും ചെയ്യും: നിമിഷങ്ങള്‍ക്കകം വേദന സഹിക്കവയ്യാതെ കൈകാലുകള്‍ കുഴയുമ്പോള്‍ റൂള്‍ത്തടി നിലത്തുവീഴുവാന്‍ പോലീസുകാര്‍ അനുവദിക്കുകയില്ല. അസഹ്യമായ ഈ പരീക്ഷണം മൂലം അവശനായി താഴെ വീണ ഗോപകുമാറിനെ, ഗോപിയും മുതുകുളത്തുകാരന്‍ ഗോപാലകൃഷ്‌ണനും കൂടി സര്‍ക്കിള്‍ ആഫീസിന്റെ പുറകിലേക്കു കൊണ്ടുപോയി. അവര്‍ അദ്ദേഹത്തെ ഭിത്തിയില്‍ ചാരിനിര്‍ത്തി നെഞ്ചിനിടിച്ച്‌ ഗോപാലകൃഷ്‌ണന്‍ കൈപിടിച്ചു തിരിച്ചു. ഗോപി ചവിട്ടി. അതിനുശേഷം വീണ്ടും സര്‍ക്കിളിന്റെ മുന്നില്‍ കൊണ്ടുവന്നു. അപ്പോഴേക്കും മണിയപ്പനെയും രാജപ്പനെയും കാവടി കെട്ടി നിര്‍ത്തിയിട്ടുണ്ടായിരുന്നു. അതിനിഷ്‌ഠൂരമായ ഒരു മര്‍ദ്ദനമുറയാണ്‌ കാവടയാട്ടം. പോലീസുകാര്‍ കാവടിയാട്ടം ആടിക്കുന്നത്‌ ഇങ്ങനെയാണ്‌. കൈരണ്ടും മുകളിലേക്കുപൊക്കി നിര്‍ത്തി കൈത്തണ്ടിലും തുടര്‍ന്ന്‌ അല്‍പ്പം താഴെയായി കൈമുട്ടിലും ഓരോ കെട്ടുകെട്ടുന്നു. പിന്നില്‍ നിന്നും തലയ്‌ക്ക്‌ ശക്തിയായി ഇടിച്ച്‌ ഇരുകൈകള്‍ക്കും ഇടയിലുള്ള ചെറിയ വിടവിലൂടെ അതിനെ മുന്നോട്ടുതള്ളും. അതിനുശേഷം പിന്‍കഴുത്തിലൂടെ വിലങ്ങനെ ലാത്തി തിരികി കയറ്റിയാല്‍, ആട്ടം തുടങ്ങുകയായി. ഒട്ടും വൈകാതെ ഓരോ മാംസപേശിയിലേക്കും ചൂഴ്‌ന്നിറങ്ങുന്ന വേദന മൂലം ഇതിനു വിധേയനായ വ്യക്തി മുന്നോട്ടുവളഞ്ഞുവീഴുവാന്‍ തുടങ്ങും അപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ അയാളെ പുറകിലേക്കു തള്ളും പുറകിലും ഒരു പോലീസുകാരന്‍ നില്‍ക്കുന്നുണ്ടായിരിക്കും. മുന്നോട്ടു തള്ളുവാനുള്ള തയ്യാറെടുപ്പോടെ. പ്രജ്ഞയറ്റുവീഴുന്നതുവരെ ഒരു മനുഷ്യ ജീവി മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടേയിരിക്കും.
കുറച്ചുകഴിഞ്ഞപ്പോള്‍ മണിയപ്പനെയും രാജപ്പനെയും കാവടിക്കെട്ടില്‍ നിന്നും മോചിപ്പിച്ച്‌ പകരം ഗോപകുമാറിനെ പിടികൂടി. ഒന്നരമണിക്കൂര്‍ നേരം ഒരു ജീവശ്ശവം പോലെ ആടിത്തളര്‍ന്ന, കയ്യും തലയും മരവിച്ച്‌ വിറച്ച്‌ അദ്ദേഹം താഴെ വീണു. പോലീസുകാര്‍ കൈകളിലെ കെട്ടഴിച്ച്‌ മുകളിലേക്ക്‌ തിരിഞ്ഞുപോയിരുന്ന കൈ തിരുമ്മി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കി. രക്തപ്രവാഹം കിട്ടുവാന്‍ വേണ്ടി തുടര്‍ച്ചയായി ചാടിച്ചുകൊണ്ടിരുന്നു. ചോദ്യവും മര്‍ദ്ദനവും ആ സമയത്തും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ നാല്‍പ്പത്‌ തവണയെങ്കിലും ഡി.വൈ.എസ്‌.പി. അദ്ദേഹത്തിന്റെ മുഖത്തടിക്കുകയുണ്ടായി. രാത്രി രണ്ടുമണിയായപ്പോള്‍ ചോദ്യവും മര്‍ദ്ദനവും നിര്‍ത്തി. സൗത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുപോയി പൂട്ടി.
അടുത്ത ദിവസം രാവിലെ വീണ്ടും പതിവുപോലെ സി.ബി.ഐ. ഓഫീസിലേക്ക്‌ യാത്ര തിരിച്ചു. മൂഴിയാര്‍ ബോംബുകേസിനേക്കുറിച്ചും, ഫെര്‍ണ്ണാണ്ടസിന്റെ കത്തുകളെക്കുറിച്ചുമാണ്‌ പ്രധാനമായും ചോദ്യം ഉയര്‍ന്നുവന്നത്‌. മൂഴിയാര്‍ ബോംബുകേസിന്റെ ഉത്തരവാദിത്വം ഗോപകുമാറിന്റെ ചുമലില്‍ കെട്ടിവയ്‌ക്കാനും ശ്രമം നടന്നു. രാത്രി എട്ടുമണിക്ക്‌ അപരിചിതരായ ഏതാനും പോലിസുദേ്യാഗസ്ഥന്മാര്‍ വരികയും ഇതേ വിഷയത്തെക്കുറിച്ച്‌ വീണ്ടും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. അതിനുശേഷം, തല വെളിയിലേക്കു തൂങ്ങിക്കിടക്കും വിധം വീതികുറഞ്ഞ ഒരു ബഞ്ചില്‍ പോലീസുകാര്‍ അദ്ദേഹത്തെ മലര്‍ത്തി കെട്ടിയിട്ടു. ഡി.വൈ.എസ്‌.പി.യും എസ്‌. ബി. ഇന്‍സ്‌പെക്‌ടറും കൂടി വണ്ണമുള്ള റൂള്‍തടികൊണ്ട്‌ ഉരുട്ടുവാന്‍ തുടങ്ങി. താഴെ നിന്നും തുടയുടെ മുകളിലേക്കാണ്‌ ഉരുട്ടിയത്‌. ഇരുപത്‌ മിനിട്ടുനേരം ഈ മര്‍ദ്ദനം നീണ്ടു നിന്നു. സംഭരിച്ചുവച്ച സഹന ശക്തി എല്ലാം നഷ്‌ടപ്പെട്ട്‌ ഒടുവില്‍ ഉറക്കെകരഞ്ഞപ്പോള്‍ അവര്‍ വായ്‌ ശക്തിയായി അടച്ചു പിടിച്ചു. ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു; ക്രമേണ സ്വബോധം കൂടി നഷ്‌ടപ്പെട്ടു. ഓര്‍മ്മ തിരിച്ചുകിട്ടിയപ്പോള്‍ ദാഹം മൂലം അദ്ദേഹം വെള്ളത്തിനുവേണ്ടി യാചിച്ചു. ദാഹജലത്തിനുപകരം നോക്കിനിന്ന മറ്റൊരു എസ്‌.ബി. ഇന്‍സ്‌പെക്‌ടര്‍ മുഖത്തേക്ക്‌ കാര്‍പ്പിച്ചുതുപ്പി. എന്നിട്ടും ശരീരത്തെ താങ്ങാന്‍ വയ്യാത്ത നീരുകെട്ടി വീര്‍ത്ത തുടകള്‍ ഉള്ള ആ മനുഷ്യജീവിയെ അവര്‍ തുടര്‍ച്ചയായി ചാടിച്ചുകൊണ്ടിരുന്നു. ക്ഷീണിതനായി താഴെ നിലത്തുവീഴുന്നതുവരെ അത്‌ തുടര്‍ന്നു. അന്നുരാത്രി അദ്ദേഹത്തിന്റെ കൂടെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുവന്നവരെ എങ്ങോട്ടേക്കോ കൊണ്ടുപോയി. അവരെപ്പറ്റി പിന്നീട്‌ യാതൊരുവിവരവും ഉണ്ടായിരുന്നില്ല..............................
രീതിയിലുള്ള മര്‍ദ്ദനമാണിത്‌. സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ ഈവിധം നിരന്തരമായി കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ടിരുന്നതുമൂലം അദ്ദേഹത്തിന്റെ തൊണ്ടയില്‍ നീര്‍കെട്ടി. അതോടൊപ്പം വയറുകടിയും, പനിയും, മുഖത്ത്‌ അടിയേറ്റതുമൂലം പല്ലുവേദനയും തുടങ്ങി. വൃക്കയുടെ ഭാഗത്ത്‌ ചവിട്ടേറ്റതുമൂലം മൂത്രതടസ്സം ഉണ്ടായി. നിറംമാറി ചുവന്ന മൂത്രം പുറത്തുവന്നു. ശരീരത്തിലെ ഒരൊറ്റ അവയവവും മേലില്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കുകയില്ലെന്ന്‌ ഉറപ്പുവരുത്തിയശേഷം, ശാരീരികമര്‍ദ്ദനം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവച്ച്‌ മാനസിക പീഡനമേല്‍പ്പിക്കുവാനുള്ള ശ്രമം പോലീസുകാര്‍ ആരംഭിച്ചു. തുടര്‍ച്ചയായി തെറിപറയുക, അനേകം പോലീസുദ്യോഗസ്ഥന്മാരുടെ മുമ്പില്‍ പൂര്‍ണ്ണനഗ്നനാക്കി ഇരുത്തുക തുടങ്ങിയ ഹീനമായ പ്രവൃത്തികളാണ്‌ അവര്‍ സ്വീകരിച്ചത്‌. ബിരുദ്ധാരികളായിരുന്ന ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന്‌ അദ്ദേഹത്തിന്റെ ലിംഗത്തിന്മേല്‍ ലാത്തികൊണ്ട്‌ കുത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ ചെയ്യുമ്പോള്‍ ?മേലില്‍ നീയൊരിക്കലും ദാമ്പത്യസുഖമനുഭവിക്കരുത്‌? എന്നര്‍ത്ഥം വരുന്ന പച്ചത്തെറി പറയുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ്‌ അമ്മേ! അമ്മേ! എന്ന്‌ നിലവിലിച്ചപ്പോള്‍, ?നിന്റെ ഭാരതമാതാവിനെക്കുറിച്ചാണോടാ വിളിച്ചുകൂവുന്നത്‌? എന്നുപറയുവാനും സ്വതന്ത്രഭാരതത്തിലെ ആ ഉദ്യോഗസ്ഥമേധാവികള്‍ മടിച്ചിരുന്നില്ല.
അടിയന്തിരാവസ്ഥയ്‌ക്കെതിരെ ആര്‍.എസ്‌.എസിന്റെ നേതൃത്വത്തിലാരംഭിച്ച സത്യഗ്രഹസമരം ഭീകരമായ മര്‍ദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട്‌ തളരാതെ, വിജയകരമായി മുന്നോട്ടുപോയത്‌ പോലീസ്‌ മേധാവികളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. സത്യഗ്രഹത്തിന്നുശേഷം ആര്‍.എസ്‌.എസ്‌. സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്‌ പ്രവേശിക്കുവാന്‍വേണ്ടി ഗൂഢമായി പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നുവെന്ന്‌ സംശയിച്ച രഹസ്യവകുപ്പുദ്യോഗസ്ഥന്മാര്‍, പ്രസ്‌തുത സംഘടനയുമായി ബന്ധപ്പെട്ട പലരേയും തിരഞ്ഞുപിടിച്ച്‌ ചോദ്യം ചെയ്യുകയും രഹസ്യങ്ങള്‍ പുറത്തെടുക്കുവാന്‍ ശ്രമിക്കയും ചെയ്‌തിരുന്നു. ഫലശൂന്യമായിരുന്ന അത്തരം ശ്രമങ്ങള്‍ അവരെ രോഷാകുലരാക്കി എന്നതിലുപരി മറ്റൊന്നും നേടിയെടുത്തില്ല. ഏതാണ്ട്‌ ഇതേകാലത്താണ്‌ ഗോപകുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. തന്മൂലം സമരത്തിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച്‌ അറിയുവാനുള്ള ഒരു സുവര്‍ണ്ണാവസരം കൈവന്നതായി പോലീസുകാര്‍ കണക്കുകൂട്ടി. അജ്ഞാതമായ ഒരു സ്ഥലത്തേക്ക്‌ അവര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ഇരുട്ടുള്ള ഒരു മുറിയില്‍ വച്ച്‌ ഡിവൈ.എസ്‌.പി. യും സ്‌പെഷ്യല്‍ ബ്രാഞ്ചുകാരും ചേര്‍ന്ന്‌ കെട്ടുകഴിച്ചുമാറ്റി. പകരം കൈകള്‍ ബന്ധിച്ച്‌, ചരടുപയോഗിച്ച്‌ അതിനെ പുറകോട്ടുവലിച്ച്‌ രണ്ടുമണിക്കൂറോളം നിര്‍ത്തി. ഈ മര്‍ദ്ദനമുറയുടെ പേരാണ്‌ ?പ്ലെയിന്‍? ഇതിന്നു തിരഞ്ഞെടുത്തത്‌ ഡിവൈ.എസ്‌.പി.യുടെ വീടാണെന്ന്‌ സംശയിക്കപ്പെടുന്നു.
12-ാം രാത്രി സി.ബി.ഐ. ഓഫീസിലേക്ക്‌ കൊണ്ടുപോയി. അവിടെ എത്തിയ ഉടനെത്തന്നെ പോലീസുകാര്‍ അദ്ദേഹത്തെ കാലുകെട്ടി അടിക്കുകയും കുനിച്ചിരുത്തി ചവിട്ടുകയും ചെയ്‌തു. സമരത്തിന്റെ രണ്ടാം ഘട്ടം വിപ്ലവമാതൃകയിലുള്ളതാണോ എന്നറിയുവാന്‍ വേണ്ടി ഇലക്‌ട്രിക്‌ ഷോക്ക്‌ ഏല്‍പ്പിക്കുവാനുള്ള ശ്രമമായിരുന്നു അടുത്തത്‌. അതിന്നായി അടുത്തുള്ള ഒരു മുറിയിലേക്ക്‌ കൊണ്ടുപോയി, കസേരയിലിരുത്തി വലതു കാലില്‍ വിലങ്ങിട്ടു. പെട്ടെന്ന്‌ ?അരുത്‌? എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒരു പോലീസുദ്യോഗസ്ഥന്‍ മുറിയിലേക്ക്‌ പാഞ്ഞുവരികയും, ഒരു കൊലയ്‌ക്ക്‌ ഒരുക്കൂട്ടുകയായിരുന്ന തന്റെ കൂട്ടുകാരെ അതില്‍നിന്ന്‌ തടയുകയും ചെയ്‌തു. കാപാലികന്മാര്‍ക്കിയിലെ ഒരപൂര്‍വ്വ കാരുണ്യമൂര്‍ത്തിയായിരുന്നോ അയാള്‍? ഉത്തരം പറയുക വിഷമമാണ്‌ - കാരണം ഒരു വര്‍ഗ്ഗമെന്ന നിലയ്‌ക്ക്‌ പോലീസുകാര്‍ മായാവികളായ അസുരന്‍മാരെപ്പോലെയാണ്‌. ചിലര്‍ കൊടുക്രൂരതയില്‍ മനുഷ്യനെ ഇട്ടുവരട്ടുമ്പോള്‍ മറ്റുചിലര്‍ ആസൂത്രണമനുസരിച്ചുതന്നെ സ്‌നേഹാനുകമ്പകളുടെ മാലാഖകളായി ചാരത്തിരുന്നു തടവിക്കൊടുത്ത്‌ കാര്യംനേടാന്‍ നോക്കും. അവര്‍ക്ക്‌ ദ്വോഷവും സ്‌നേഹവും ഉപകരണങ്ങള്‍ മാത്രമാണ്‌. ഗോപകുമാറിനെ പിടികൂടാന്‍ ആദ്യദിവസം ബസ്‌സ്റ്റാന്റില്‍ ഉണ്ടായിരുന്ന ആ ഉദ്യോഗസ്ഥന്‍ തന്റെ കൂട്ടുകാരുടെ പന്ത്രണ്ടുദിവസം നീണ്ടുനിന്ന പ്രവൃത്തികള്‍ അറിഞ്ഞിരുന്നില്ലെന്നോ? അടവുകള്‍കൊണ്ടുമൂടിയ ഒരു ജീവിതക്രമത്തില്‍ അത്മാര്‍ത്ഥത തിരിച്ചറിയുക വളരെ വിഷമമാണ്‌ - വസ്‌തുസ്ഥിതി എന്തായാലും ഷോക്കുകൊടുക്കുന്നതില്‍ നിന്നു തടഞ്ഞ ആ പ്രവര്‍ത്തിയോട്‌ കടപ്പാടുണ്ടാകുന്നതില്‍ തെറ്റില്ലല്ലോ.
പന്ത്രണ്ട്‌ കാളരാത്രികള്‍ കഴിഞ്ഞു. 1976 ആഗസ്റ്റ്‌ 12-ാം നു കണ്ണാട്ടുപുരയിടം എന്ന സ്ഥലത്തുവച്ച്‌ അറസ്റ്റു ചെയ്‌തു എന്ന കള്ളരേഖ നിര്‍മ്മിച്ച്‌ ആഗസ്റ്റ്‌ 13-ാം തീയതി ഗോപകുമാറിനെ മിസപ്രകാരം തടവിലാക്കി തിരുവനന്തപുരം ജയിലിലേക്ക്‌ കൊണ്ടുപോയി. ഒരു മാസത്തോളം, കിടക്കുവാനോ ഇരിക്കുവാനോ വയ്യാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. സഹപ്രവര്‍ത്തകരുടെ സാമിപ്യംമൂലം മാനസികമായി സ്വസ്ഥത കൈവന്നു. അപ്പോഴും തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും മൂത്രതടസ്സം അനുഭവപ്പെടുകയും ചെയ്‌തുകൊണ്ടിരുന്നു. ജയില്‍ ആശുപത്രിയില്‍ വച്ച്‌ ശരിയായ ശുശ്രൂഷ ലഭിച്ചിരുന്നില്ല എന്തിനേറെ, മര്‍ദ്ദനം രേഖപ്പെടുത്താന്‍ പോലും അവിടത്തെ ഡോക്‌ടര്‍ തയ്യാറായിരുന്നില്ല. കുനിയാന്‍ പറഞ്ഞപ്പോള്‍ വീണിഴയാന്‍ തയ്യാറായ മറ്റൊരു ഉദരംഭരി!
1977 മാര്‍ച്ച്‌ 22. മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യം ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ചിതയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. തിരുവനന്തപുരം ജയിലില്‍ അവശേഷിച്ചിരുന്ന ഒമ്പത്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരേയും മോചിപ്പിക്കപ്പെട്ടു. സ്വതന്ത്രരായ തടവുകാര്‍ക്ക്‌ തിരികെ വീട്ടില്‍ പോകുവാന്‍വേണ്ട പണം, ജയിലധികൃതര്‍ കൈക്കലാക്കിയതുകൊണ്ടോ എന്തോ അറിയില്ല; ലഭിക്കുകയുണ്ടായില്ല. ജയില്‍ഗേറ്റില്‍വച്ച്‌ ആര്‍.എസ്‌.എശ്‌. പ്രവര്‍ത്തകരും, മാര്‍ക്‌സിസ്റ്റ്‌ പ്രവര്‍ത്തകരും ചേര്‍ന്ന്‌ വിമുക്തരായ തടവുകാരെ സ്വീകരിച്ചു. ബസ്സ്‌ യാത്രക്കുള്ള തുക അവര്‍ സ്വരൂപിച്ചുകൊടുത്തു. അങ്ങിനെ ലോക്കപ്പ്‌ മുറികളിലും, ഇരുട്ടറകളിലുമായി ചുറ്റിപ്പറ്റി നിന്ന മരണത്തോട്‌. കാക്കിക്കുപ്പായമണിഞ്ഞു കാപാലികവൃന്ദത്തോട്‌, കൈകള്‍ ബന്ധിച്ച കയറിനോട്‌, മാംസപേശികള്‍ കാര്‍ന്നെടുത്ത റൂള്‍ത്തടികളോട്‌ - എല്ലാറ്റിനോടും യാത്ര പറഞ്ഞുകൊണ്ട്‌, ആ സാമൂഹ്യ പ്രവര്‍ത്തകന്‍ നടന്നുനീങ്ങി; മരണത്തില്‍ നിന്നും നിത്യജീവിതത്തിലേക്ക്‌.
- കെ.പി. ശശിധരന്‍

റിമാന്റ്‌ ചെയ്‌തു ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്ത സത്യഗ്രഹികളെ കോടതിയില്‍ കൊണ്ടുപോകുംവഴി കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിച്ച വിവരം കോടതിമുമ്പാകെ ബോധിപ്പിച്ചപ്പോള്‍ ബഹു: കോടതി ?വഴിയില്‍ നടക്കുന്നതൊന്നും ഞാനറിയണമെന്നില്ല?
?ബഹു : കോടതി, ഞങ്ങള്‍ക്കൊരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കാന്‍ അനുവദിക്കണം?
?ഞാന്‍ നിസ്സഹായനാണ്‌? (8-12-?75)
?നിങ്ങള്‍ സ്റ്റേഷന്‍വിട്ടു പുറത്തുപോയി മാസങ്ങള്‍ കഴിഞ്ഞാല്‍ മരിച്ച വിവരമറിഞ്ഞു ഞാന്‍ ഡിന്നര്‍ ഒരുക്കി ആഘോഷം കൊണ്ടാടും.?
(കൊയിലാണ്ടി എസ്‌.ഐ.., 12-1-76)
[ഇന്ത്യന്‍ കളികളിലെ ?ഖൊ ഖൊ? പോലെ ഇന്ദിര തന്റെ മന്ത്രിമാരെ ?കുഞ്ഞിരാമ? ചാടിച്ചു. മന്ത്രിമാര്‍ പോലീസിനെ ചാടിച്ചു. പോലീസുകാര്‍ പൊജുജനത്തേയും ചാടിച്ചു. അവര്‍ താനൂരില്‍ രണ്ടു മനുഷ്യജീവികളെ കൗപീനമാത്രരാക്കി. അരയ്‌ക്കുചുറ്റും ചങ്ങലയിട്ടു. വഴിനീളെ ?കുഞ്ഞിരാമ? ചാടിച്ചു. മലം കലങ്ങിയ ചാലില്‍ തല മുക്കിച്ച്‌ അടിയന്തിരാവസ്ഥയുടെ വാര്‍ഷികം കൊണ്ടാടി.]

ചാടിക്കളിയെടാ കുഞ്ഞിരാമാ?

1976-ജൂണ്‍ 26, ?കാളരാത്രി?യുടെ ഒന്നാം വാര്‍ഷികം. ചവുട്ടിമെതിക്കപ്പെട്ട പൗരാവകാശങ്ങള്‍ ഓരോന്നും പുനഃസ്ഥാപിക്കുന്നതിന്നുവേണ്ടി ദേശസ്‌നേഹികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ?അടിയന്തിരാവസ്ഥ പിന്‍വലിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക, സംഘടനാ സ്വാതന്ത്ര്യം വീണ്ടുതരിക? മുതലായ പോസ്റ്ററുകളും ചുമരെഴുത്തുകളും ഓണംകേറാമൂലകളില്‍പോലും പ്രത്യക്ഷപ്പെട്ടു.
മര്‍ദ്ദനത്തിന്റെ വാര്‍ഷികമാഘോഷിക്കാന്‍ താനൂരിലെ എസ്‌.ഐയും കൂട്ടരും തേടിപ്പിടിച്ചത്‌ പാവപ്പെട്ട രണ്ട്‌ ഹരിജന്‍ യുവാക്കളായ വേലായുധനേയും ഗോപാലനേയുമാണ്‌. പകലന്തിയോളം ജോലിചെയ്‌ത്‌ തളര്‍ന്നുറങ്ങുന്ന അവരെ 25-ാം നു അര്‍ദ്ധരാത്രി മൂന്നു മണിക്കാണ്‌ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയത്‌. ലാത്തികൊണ്ട്‌ കുത്തിയും അടിച്ചും അവരെ ജീപ്പില്‍ക്കയറ്റി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലേക്ക്‌ കയറുമ്പോള്‍ അവരുടെ മുതുകില്‍ ഇടിച്ച്‌ വരാന്തയില്‍ തള്ളിയിട്ടു. വേദനയോടെ അയാളുടെ മുഖത്തേക്ക്‌ നോക്കിയപ്പോള്‍ അയാള്‍ ആക്രോശിച്ചു ?ഇതാണെടാ പോലീസ്‌ സ്റ്റേഷന്‍, മനസ്സിലായോ?. എസ്‌.ഐ. മുടിക്ക്‌ പിടിച്ച്‌ അവരെ തറയില്‍ നിന്നും പൊക്കിയെടുത്തു. വേദനകൊണ്ട്‌ അവര്‍ പല്ല്‌ കടിച്ചുപിടിക്കുകയും കണ്ണ്‌ ഇറുക്കിച്ചിമ്മുകയും ചെയ്‌തു. ?ശരിയായി പൂശിയേക്കണം? ചാകാത്ത പരുവത്തിലാക്കിയേക്ക്‌? അയാള്‍ അവരെ ഹെഡ്‌ കോണ്‍സ്റ്റബിളിനെ ഏല്‍പ്പിച്ചു.
ബോധംകെടുംവരെ ചവിട്ടും ഇടിയും
അടുത്തത്‌ ഹെഡ്ഡിന്റെ ഊഴമായിരുന്നു. അയാള്‍ കുടിച്ചിരുന്നുവോ? അയാളുടെ കണ്ണുകള്‍ ചുവന്നു തുടുത്തിരുന്നു. അയാള്‍ ലക്കില്ലാതെ സര്‍വ്വശക്തിയും ഉപയോഗിച്ച്‌ അവരുടെ മുഖത്തും കഴുത്തിനും അടിക്കുകയും വെട്ടുകയും ചെയ്‌തു. അവരത്‌ താങ്ങാന്‍ കഴിയാതെ വീണുപോയപ്പോള്‍ നിലത്തിട്ട്‌ ചവുട്ടി ഉരുട്ടി. എന്തു തെറ്റാണാവോ ആ നിര്‍ദ്ദോഷികള്‍ ചെയ്‌തത്‌? വസ്‌ത്രമഴിച്ച്‌ അവരെ ലോക്കപ്പ്‌ മുറിയിലേക്ക്‌ ആഞ്ഞുതള്ളി. അതില്‍പിന്നെ നടന്ന സംഭവങ്ങള്‍ വേലായുധന്‍തന്നെ വിവരിക്കുന്നത്‌ കേള്‍ക്കുക.
?ഞങ്ങളുടെ തല പോയിടിച്ചത്‌ ലോക്കപ്പ്‌ മുറിയുടെ ചുമരിലായിരുന്നു. ശക്തിയായ ഇടി ഞങ്ങളുടെ തല കറക്കിക്കളഞ്ഞു. ഞങ്ങള്‍ ഇരുന്നുപോയി. എത്രനേരം അങ്ങിനെ ഇരുന്നെന്നറിയില്ല. ഒരു വരയന്‍ ബനിയനും കള്ളിമുണ്ടും ധരിച്ച ഒരു അതികായന്‍ ഹെഡ്ഡിന്റെ കൂടെ ലോക്കപ്പ്‌ തുറന്ന്‌ ഞങ്ങളുടെ അടുത്തേക്ക്‌ വന്നു. തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്നു അയാളെന്നു പിന്നീടറിഞ്ഞു. ഞങ്ങള്‍ എഴുന്നേറ്റു ഭിത്തിയോട്‌ ചാരിനിന്നു. ആ നില്‍പ്പില്‍ സര്‍ക്കിള്‍ കാല്‍മുട്ടുമടക്കി ഗോപാലന്റെ നാഭിക്കിടിച്ചു. ഒരലര്‍ച്ചയോടെ ഗോപാലന്‍ കുനിഞ്ഞുപോയി. അങ്ങിനെ തളര്‍ന്നു താഴുന്ന ഗോപാലന്റെ പുറത്തു കൈമുട്ടുകൊണ്ട്‌ ഇടിച്ചു താഴ്‌ത്തുകയും കാല്‍മുട്ടുകൊണ്ട്‌ നെഞ്ചിനെ ലാക്കാക്കി ആഞ്ഞിടിക്കുകയും ചെയ്യുന്നതുകണ്ടപ്പോള്‍ ഞാന്‍ പേടിച്ചു വിറയ്‌ക്കുകയായിരുന്നു. എനിക്കൊന്നു ശബ്‌ദിക്കാന്‍പോലും കഴിഞ്ഞില്ല. എന്റെ നാവിറങ്ങിപ്പോയപോലെ. അടുത്ത നിമിഷം ആ കരാള ഹസ്‌തങ്ങള്‍ എന്നെയും വെറുതെ വിട്ടില്ല. മുടി ചുറ്റിപ്പിടിച്ച്‌ ചുമരില്‍ അവര്‍ ചുഴറ്റിയടിച്ചു. ഇടിച്ചു താഴെയിട്ട്‌ ഉപ്പൂറ്റികൊണ്ട്‌ ചവുട്ടി. ചവുട്ടിയുരുട്ടി. ഭിത്തിക്കുകൂട്ടി ഇടിച്ചു. ഈ പ്രക്രിയ ഒരു മണിക്കൂറോളം തുടര്‍ന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ബോധംകെട്ടു വീണു.
എനിക്ക്‌ ബോധം വന്നപ്പോഴും ഗോപാലന്‍ പ്രജ്ഞയറ്റു കിടക്കുകയായിരുന്നു. ആ കിടപ്പുകണ്ട്‌ എനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുകള്‍ ഞാനറിയാതെ നിറഞ്ഞൊഴുകി. ?വിളിയെടാ അവനെ? ഞാന്‍ ഗോപാലനെ ഉരുട്ടിവിളിച്ചു. പോലീസുകാര്‍ അകത്തുകടന്നു വീണ്ടും പ്രയോഗം ആരംഭിച്ചു. ഇത്തവണ ഞങ്ങളുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ പറ്റി. ഗോപാലന്റെ പുരികത്തിനുതാഴെ ഒരു വലിയ മുറിവുണ്ടായിരുന്നു. അതിലൂടെ രക്തം വാര്‍ന്നൊഴുകി വായിലേക്ക്‌ എത്തുന്നുണ്ടായിരുന്നു. അതൊന്നു തുടച്ചുനീക്കാന്‍ പോലും ആ പാവത്തിന്‌ കഴിയുന്നുണ്ടായിരുന്നില്ല. ഏതാരു കഠിന ഹൃദയവും അലിഞ്ഞുപോകുന്ന ആ രംഗം അധികനേരം നോക്കിനില്‍ക്കേണ്ടിവന്നില്ല, വീണ്ടും ബോധമറ്റു നിലംപതിച്ചു.
ഇന്‍ക്വസ്റ്റും ചങ്ങലയും
ബോധംവന്നപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെമാത്രം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അടുത്തേക്ക്‌ കൊണ്ടുപോയി. ?പോസ്റ്ററെല്ലാം ഇവരെക്കൊണ്ട്‌ നക്കിത്തുടപ്പിക്കണം. ഇവരെ വിടരുത്‌. ശരിക്കൊന്നു മെരുക്കണം. ചത്താല്‍ ബയനറ്റില്‍ കോര്‍ത്ത്‌ റെയില്‍പാളത്തിലിട്ടേക്കു. നമുക്ക്‌ ഇന്‍ക്വസ്റ്റ്‌ നടത്താം? അയാള്‍ അജ്ഞ നല്‍കി സ്ഥലംവിട്ടു.
ഒരു നീണ്ട ചങ്ങല കൊണ്ടുവന്നു. അവര്‍ അത്‌ നായയെ കെട്ടുന്നതുപോലെ എന്റെ കഴുത്തിനു കെട്ടാന്‍ ശ്രമിച്ചു. അവസാനം അവര്‍ അരയ്‌ക്ക്‌ കെട്ടി. ഒരു കയ്യില്‍ ഒരു ബക്കറ്റും മറ്റേ കയ്യില്‍ കുറെ പഴന്തുണിയും പിടിക്കാന്‍ തന്നു. വരാന്തയില്‍ നിന്നും റോഡിലേക്ക്‌ ചങ്ങല പിടിച്ചു ഒരൊറ്റ വലി. ഞാന്‍ ബക്കറ്റുമായി റോഡില്‍ കമിഴ്‌ന്നടിച്ച്‌ വീണു. എഴുന്നേറ്റു നടക്കാന്‍ പറഞ്ഞു - സാധാരണ ഭാഷയിലല്ല - പോലീസ്‌ ഭാഷയില്‍ - ലാത്തികൊണ്ട്‌ പുറത്ത്‌ കുത്തിക്കൊണ്ടിരുന്നു.
മലം ഷാംപു, നീലവും കുമ്മായവും പൗഡര്‍
റോഡരുകിലുള്ള ചാലില്‍ വെള്ളമുണ്ട്‌. അധികം വഴിപോക്കരും കക്കൂസിന്നിവിടമാണ്‌ സ്ഥാനം കാണുന്നത്‌. ഈ അഴുക്കുചാലില്‍ നിന്നും വെള്ളമെടുക്കാന്‍ പറഞ്ഞു. അറച്ചറച്ചു ഞാന്‍ ബക്കറ്റുകൊണ്ട്‌ വെള്ളമെടുക്കാന്‍ മുതിര്‍ന്നു. അവര്‍ സമ്മതിച്ചില്ല. കൈകൊണ്ട്‌ മുക്കി ഒഴിക്കണം. കുനിഞ്ഞു നില്‍ക്കാന്‍ വയ്യ. നട്ടെല്ല്‌ ഒടിഞ്ഞതുപോലെ വേദന. ഞാന്‍ കൈകൊണ്ട്‌ വെള്ളമെടുക്കാന്‍ മടിച്ചു. ആ സ്ഥലത്ത്‌ മലം കട്ടകെട്ടികിടക്കുന്നുണ്ടായിരുന്നു. ആ ദുഷ്‌ടന്മാര്‍ എന്റെ തലപിടിച്ച്‌ ആ ഓടയില്‍ മുക്കി.
അവിടത്തെ ചുമരുകളില്‍ എഴുതിയത്‌ നക്കി മായ്‌ക്കണമെന്നായിരുന്നു അവരുടെ നിര്‍ബന്ധം. ഇടിയുടെ ഊക്കുകൊണ്ട്‌ ഞാന്‍ നക്കി മായ്‌ച്ചുതുടങ്ങി. ?നക്കിത്തുടച്ചാല്‍ ഇതു തീരില്ല, കൈകൊണ്ടുതന്നെ മായ്‌ക്കട്ടെ?. ഒരു പോലീസുകാരന്‍ പറഞ്ഞു. ഗോപാലനെ കൊണ്ടുവരാതിരുന്നതു അയാളുടെ കണ്ണിനു മുകളിലുള്ള മുറിവ്‌ ആരും കാണേണ്ടെന്ന്‌ കരുതിയായിരിക്കണം. എന്റെ ശരീരത്തിലെ മുറിവുകള്‍ അത്രതന്നെ വലിയതായിരുന്നില്ല. ഞാന്‍ മാച്ചുകൊണ്ടിരുന്നപ്പോഴും അവര്‍ മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ മുഖത്ത്‌ നീലവും കുമ്മായവും പറ്റിപ്പിടിച്ചിരുന്നു. ഈ കോലം കെട്ടിയ രൂപത്തില്‍ ഡ്രൈയര്‍ മാത്രം ഉടുപ്പിച്ച എന്നെ വാള്‍ പോസ്റ്റര്‍ മായിപ്പിക്കുകയും പൊളിപ്പിക്കുകയും ചെയ്യിച്ചുകൊണ്ട്‌ റെയില്‍വെ സ്റ്റേഷന്‍വരെ കൊണ്ടുപോയി. ഒരു കൂട്ടം അറിയാവുന്ന ഖദര്‍ധാരികള്‍ അവര്‍ക്ക്‌ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു.
കുഴിച്ചുമൂടുന്ന ദിവസം
റെയില്‍വേസ്റ്റേഷന്റെ അടിത്തെത്തിയപ്പോള്‍ ഏതോ ഒരു പുള്ളിയെ തേടിപ്പോയ എസ്‌.ഐ. അയാളെ കിട്ടാത്ത ദേഷ്യവുമായി എന്റെ അടുത്തെത്തി. ?അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെന്ന? പോലെ അയാള്‍ എന്നെ പിടിച്ചുവലിച്ചു. ?ഒന്നും നേരെ ചൊവ്വെ നടക്കാന്‍ സമ്മതിക്കില്ലെടാ?, അയാളുടെ കയ്യിലുള്ള കറഉത്തവടി പലതവണ പൊന്തുകയും താഴുകയും ചെയ്‌തു. ?ഇന്ന്‌ നിങ്ങളെയെല്ലാം കുഴിച്ചുമൂടുന്ന ദിവസമാണ്‌.? എസ്‌.ഐ. നേരെപോയി ഗോപാലനേയും കൂട്ടിക്കൊണ്ടു റോഡിലെത്തി. അവശനായ അയാളെക്കൊണ്ടും മായ്‌പ്പിക്കല്‍ ആരംഭിച്ചു. നൂറുകൊണ്ടെഴുതിയത്‌ മായ്‌ച്ചപ്പോള്‍ വീണ്ടും വീണ്ടും തളിഞ്ഞുവരുന്നുണ്ടായിരുന്നു. മര്‍ദ്ദിക്കാത്തതിന്റെ പേരിലായിരിക്കണം അത്‌ തെളിയുന്നതെന്നു കരുതിയായിരിക്കണം അവര്‍ വീണ്ടും മര്‍ദ്ദനമാരംഭിച്ചു.
ഹരംപിടിച്ച കുരങ്ങുകളി
ഗോപാലനേയും എന്നേയും വേറൊരു ചങ്ങലകൊണ്ട്‌ കൂട്ടിക്കെട്ടി. ഏകദേശം ഒരു മീറ്റര്‍ ദൂരത്തില്‍ ഞങ്ങള്‍ക്ക്‌ നില്‍ക്കാം. ?പാടിക്കളിയെടാ കുഞ്ഞിരാമാ? എന്നുപറഞ്ഞുകൊണ്ട്‌ അവര്‍ ഇടയ്‌ക്കിടെ ചങ്ങലയുടെ നടുക്ക്‌ പിടിച്ചുവലിക്കും?. ഞങ്ങളുടെ തല കൂട്ടിയിരിക്കുകയും ബക്കറ്റോടുകൂടി പലപ്പോഴും നിലത്തുവീഴുകയും ചെയ്‌തു. കണ്ടുനിന്നവര്‍ മൂക്കത്ത്‌ വിരല്‍വെച്ചു. ശബ്‌ദം നിയന്ത്രിക്കപ്പെട്ടതാണല്ലോ? പോലീസുകാര്‍ക്ക്‌ നല്ല ഹരംതന്നെ. ഞങ്ങള്‍ ഒരുവിധം അതെല്ലാം മായ്‌ച്ചുതീര്‍ത്തു. വേദനയും പാരവശ്യവും പറഞ്ഞറിയിക്കുക വയ്യ. പെട്ടെന്നൊരു പോലീസുകാരന്‌ ബോധോദയമുണ്ടായതുപോലെ തോന്നി. അയാള്‍ ചാടിവീണ്‌ മുതുകില്‍ ഇടിച്ചു. എനിക്ക്‌ അല്‍പസമയത്തേക്ക്‌ ശ്വാസംവിടാന്‍ കഴിഞ്ഞില്ല. ?അങ്ങിനെ ഇടിക്കാതെ? - ആരോ പറയുന്നതു കേട്ടു. ഭയംകൊണ്ട്‌ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോവാന്‍ ജനങ്ങള്‍ മടിച്ചിരുന്നു.
ഏഴു മണിയോടെ ഞങ്ങളെ സ്റ്റേഷനിലെത്തിച്ചു. ഭിത്തിയോട്‌ ചാരി ഇരുത്തി കാലിന്നടിയില്‍ ചൂരല്‍കൊണ്ട്‌ തുരുതുരാ അടിച്ചു വേദനകൊണ്ടു പിടഞ്ഞ ഞങ്ങള്‍ കാലുവലിച്ചു മാറ്റി. രണ്ടാളുകള്‍ കാലില്‍ കയറി നിന്ന്‌ മറ്റുള്ളവര്‍ മാറി മാറി അടി തുടര്‍ന്നു. കാല്‍ നിലത്തുവയ്‌ക്കാന്‍ പറ്റില്ല. എങ്കിലും അവര്‍ ചാടിച്ചു. ഈശ്വരാ ! ഞങ്ങളെ ഈ രാക്ഷസന്മാരില്‍ നിന്ന്‌ രക്ഷിക്കില്ലേ മനംനൊന്ത്‌ പ്രാര്‍ത്ഥിച്ചു ?ജയപ്രകാശിന്റെ ഭരണം വന്നാല്‍ നിങ്ങള്‍ ഞങ്ങളെ മാറ്റിക്കളയണം കേട്ടോ? - അവരുടെ കളിയാക്കല്‍.....
പിന്നീടവര്‍ പലചോദ്യങ്ങളും, ചോദിച്ചു ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പച്ച ഈര്‍ക്കിലിന്റെ പ്രയോഗം, ഐസ്‌ ബ്ലോക്ക്‌ പ്രയോഗം, പെയിന്‍വിടല്‍ ഇങ്ങനെ പലതും പ്രയോഗിക്കുമെന്ന്‌ ഭീഷണി പുറപ്പെടുവിച്ചു. ഞങ്ങളെ സാങ്കല്‍പ്പിക കസേരയിലിരുത്തി. പന്തടിക്കുന്നതുപോലെ അടിച്ചു. ?ഞങ്ങളെ കൊന്നാലും ശരി, ഒന്നും പറയില്ല? അവസാനം ഞങ്ങള്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ അവര്‍ മര്‍ദ്ദനം നിര്‍ത്തി.
ലോക്കപ്പില്‍ രണ്ടു ദിവസം പട്ടിണിക്കിട്ടു ഗോപാലന്‍ തളര്‍ന്നു വെള്ളം ചോദിച്ചപ്പോള്‍ അടിയും ഇടിയും കിട്ടി രണ്ടുമൂന്നു ദിവസത്തേക്ക്‌ മൂത്രമൊഴിക്കാന്‍ പോലും വിഷമിച്ചു. കാലുകൊണ്ട്‌ നടക്കാന്‍ പറ്റില്ല. അവസാനം ഞങ്ങളെ ജയിലിലേക്കയച്ചു.?
- ബാബു
എസ്‌.ഐ. ജയപ്രകാശ്‌, പി.കെ. കുഞ്ഞക്കണാരനോട്‌ : ?എല്ലാറ്റിനേയും കൊല്ലാന്‍ കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഓര്‍ഡര്‍ തന്നിരിക്കയാണ്‌. നിങ്ങളെ കൊന്നാല്‍ എനിക്ക്‌ പ്രമോഷന്‍ കിട്ടും.?.
(കൊയിലാണ്ടി, 12-1-76)
[ഇതൊരു ഭീകര മര്‍ദ്ദനത്തിന്റെ കഥയാണ്‌. ആയിരങ്ങള്‍ നോക്കിനില്‍ക്കെ കണ്ണൂരിലെ മുനീശ്വരന്‍ കോവിലിനു മുന്നില്‍ പന്ത്രണ്ടു സത്യഗ്രഹികളെ തല്ലിച്ചതച്ച കഥ. പുലിക്കോടന്റെ ലാത്തികള്‍ കപ്പത്തണ്ടുപോലെ തുണ്ടുതുണ്ടായ കഥ. ഈറ്റപ്പുലികള്‍ പ്രതിജ്ഞാബദ്ധമായ അക്രമരാഹിത്യം ഭഞ്‌ജിക്കാത്ത കഥ. അഹന്തയും അധികാരവും ആദര്‍ശത്തിനടിയറ പറയുന്ന കഥ.]


ശവത്തിനു കാവല്‍

500ഓളം മാര്‍ക്‌സിസ്റ്റുകളെ ഞാനൊറ്റക്ക്‌ ലാത്തി വീശി ഓടിച്ചിട്ടുണ്ട്‌. നിങ്ങള്‍ പന്ത്രണ്ടുപേര്‍ എന്നെ നാണം കെടുത്തിക്കളഞ്ഞു.? മര്‍ദ്ദന രീതിക്ക്‌ കുപ്രസിദ്ധിയാര്‍ജ്ജിച്ച സബ്‌ ഇന്‍സ്‌പെക്‌ടറിലെ മൃഗത്തെ ഉണര്‍ത്താന്‍ ഇതുതന്നെ ആവശ്യത്തിലും വളരെ അധികമായിരുന്നു. കണ്ണൂരിലെ മുനീശ്വരന്‍ കോവിലിനു മുന്നില്‍ ആയിരിക്കണക്കിന്‌ ദൃക്‌സാക്ഷികളുടെ മദ്ധ്യത്തില്‍ ഈറ്റപ്പുലിയെപ്പോലെ ചാടിവീണ സബ്‌ - സര്‍ക്കിളും ഒരുപറ്റം പോലീസുകാരോടൊപ്പം അടിയന്തിരാവസ്ഥയില്‍ നടത്തിയ ഭീകര മര്‍ദ്ദനത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്‌ കാസര്‍കോട്‌ ഇസ്ലാമിയാ ടൈല്‍ വര്‍ക്‌സിലെ തൊഴിലാളിയും ശംഭുനാട്‌ സ്വദേശിയുമായ ?കൃഷ്‌ണേട്ടന്‍?. കൃഷ്‌ണേട്ടന്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്‌ മരിച്ചു എന്നു കരുതിയാണ്‌ പോലീസുകാര്‍ അദ്ദേഹത്തെ കണ്ണൂര്‍ പോലീസ്‌ മൈതാനിയില്‍ കൊണ്ടുതള്ളിയത്‌. കണ്ടുനിന്നവരൊക്കെയും മരിച്ചുഎന്നുതന്നെ കരുതി. അന്നുതന്നെ കേരളത്തിലങ്ങോളമിങ്ങോളം ഈ വാര്‍ത്ത പരന്നു : ?കണ്ണൂരില്‍ സത്യഗ്രഹം നടത്തിയവരുടെ നേരെ നടന്ന പോലീസ്‌ മര്‍ദ്ദനത്തില്‍ ഒരാള്‍ അടികൊണ്ട്‌ മരിച്ചു?
സത്യഗ്രഹ സമരം
മരിക്കാന്‍ തയ്യാറായിക്കൊണ്ടുതന്നെയായിരുന്നു കൃഷ്‌ണേട്ടനും കൂട്ടരും സത്യഗ്രഹമനുഷ്‌ഠിക്കാന്‍ കണ്ണൂരിലെത്തിയത്‌. നമ്മുടെ നാട്ടിന്നു നേരിട്ടിരിക്കുന്ന അടിയന്തിരാവസ്ഥയെന്ന കരാള വിപത്തില്‍ നിന്ന്‌ നാടിനെ മോചിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ അവര്‍ക്ക്‌ മറ്റ്‌ അനുഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാടിന്റെ മോചനം കാണാന്‍ ഒരു പുനര്‍ജ്ജന്മം കിട്ടിയിരുന്നെങ്കില്‍ എന്ന്‌ ഒരുപക്ഷം അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം, എന്നുമാത്രം.
1975 നവംബര്‍ 14. രാജ്യം ഏകാധിപതിയുടെ അടിമത്തത്തിലമര്‍ന്ന്‌ നാലര മാസം കഴിയുന്നു. നാട്ടിലെ സ്വാതന്ത്ര്യപ്രേമികളുടെ മനസ്സില്‍ ഉല്‍ക്കണ്‌ഠ കുമിഞ്ഞുകൂടുകയായിരുന്നു. അണിയറയില്‍ ഇതിനെതിരെ പ്രകടഭാവം കൈക്കൊള്ളാന്‍പോകുന്ന വെല്ലുവിളിയുടെ ഒരുക്ക്‌ കൂട്ടലിനെക്കുറിച്ച്‌ ബാഹ്യലോകം ഒന്നും അറിഞ്ഞിരുന്നില്ല. ?രണ്ടാം സ്വാതന്ത്ര്യസമരം? അരങ്ങേറിയപ്പോള്‍ മാത്രമാണ്‌ ലോകം അതറിയുന്നത്‌. ഒരു കൊള്ളിമീനായി, ഒരു വെള്ളിടിയായി അത്‌ ഭാരതത്തിലങ്ങോളമിങ്ങോളം പ്രകമ്പനംകൊണ്ടു. സ്വാതന്ത്ര്യപ്രേമികളുടെ തപിച്ച ഉള്‍ത്തടത്തില്‍ അമൃതബിന്ദുക്കളെപ്പോലെ സത്യഗ്രഹികളുടെ നിഅണബിന്ദുക്കള്‍ വര്‍ഷിച്ചു.

മുനീശ്വരന്റെ കഥ
ഉല്‍ഘാടന ദിവസം കണ്ണൂര്‍ ജില്ലയില്‍ ഒരു സത്യഗ്രഹമാണ്‌ നടന്നത്‌. കണ്ണൂര്‍ ടൗണിന്റെ ഹൃദയഭാഗത്തുള്ള മുനീശ്വരന്‍ കോവിലിന്ന്‌ മുന്നില്‍. കണ്ണൂരിലെ മുനീശ്വരന്ന്‌, അടിമരാജ്യത്തിലെ പൗരന്‍മാര്‍ക്ക്‌ നേരെ നടക്കുന്ന കടന്നാക്രമങ്ങള്‍ക്കെതിരെ ഭാരതത്തിന്റെ ആത്മാവുയര്‍ത്തിയ നിശ്ശബ്‌ദമായ വെല്ലുവിളിയുടെ ഒരു പരിവേഷവുമുണ്ട്‌. കഥയിതാണ്‌; ഒരിയ്‌ക്കല്‍ കണ്ണൂരിലെ ഒരു റോഡിലൂടെ ഒരു ബ്രിട്ടീഷുകാരന്‍ കുതിരവണ്ടിയില്‍ പോവുകയായിരുന്നു. മിക്കവാറും നഗ്നനായ ഒരു ?സാധു മനുഷ്യന്‍? റോഡില്‍ സൂര്യനെ നോക്കി ധ്യാനനിരതനായിരിക്കുന്നു. സായിപ്പ്‌ വണ്ടി നിര്‍ത്തി. ?മാനേഴ്‌സ്‌? അറിയാത്ത ആ സാധു മനുഷ്യനെ ശകാരിച്ചു. എന്നാല്‍ അവിടെ ഭാവവ്യത്യാസം ഒന്നും ഇല്ല. കുപിതനായ സായിപ്പ്‌ കുതിരയെ തല്ലുന്ന ചമ്മട്ടി ആ സാധുവിന്റെമേല്‍ പ്രയോഗിച്ചു. ഒരുതവണയല്ല നിരവധി തവണ. എന്നിട്ടും ആ സാധു മിണ്ടിയില്ല. അവസാനം ആ സായിപ്പ്‌ തോറ്റു. അടിയേറ്റുവീണ മനുഷ്യനെ റോഡരുകില്‍ ഉപേക്ഷിച്ച്‌ ശകാര വാക്കുകള്‍ ചൊരിഞ്ഞ്‌ അടിച്ചുതളര്‍ന്ന സായിപ്പ്‌ ബംഗ്ലാവിലേക്ക്‌ പോയി. സായിപ്പ്‌ വീട്ടിലെത്തി കുപ്പായമൊക്കെ അഴിച്ചുമാറ്റുമ്പോള്‍ മേലാസകലം വേദന. പല സ്ഥലത്തും നീറ്റല്‍ അനുഭവപ്പെടുന്നു. കണ്ണാടിയില്‍ ചെന്നു നോക്കിയപ്പോള്‍ ദേഹം മുഴുവന്‍ ചമ്മട്ടികൊണ്ടടിയേറ്റ പാടുകള്‍ - പരിഭ്രാന്തനായ സായിപ്പ്‌ ഈ അടിയത്രയും ഏറ്റിട്ടും തികച്ചും മൗനമാചരിച്ച ആ സാധു കിടന്നിടത്തേക്ക്‌ കുതിച്ചു. ?മുനി? അവിടെ ഉണ്ടായിരുന്നില്ല. എങ്ങോട്ടോ അപ്രത്യക്ഷമായി. എവിടെ തെരഞ്ഞിട്ടും കണ്ടില്ല. ഒടുവില്‍ പഞ്ചാത്താപ വിവശനായ സായിപ്പ്‌ ?മുനീശ്വരന്‍? കിടന്നിരുന്ന സ്ഥലത്ത്‌ ഒരു കോവില്‍ പണിതു - മുനീശ്വരന്‍ കോവില്‍.
ആ മുനീശ്വരന്റെ തിരുമുമ്പിലാണ്‌ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കുറിച്ചത്‌. ?കൃഷ്‌ണേട്ടന്‍? എന്നു എല്ലാവരാലും വിളിക്കപ്പെടുന്ന എം. കൃഷ്‌ണന്‍ നമ്പ്യാ (87)രുടെ നേതൃത്വത്തിലുള്ള സത്യഗ്രഹികളുടെ ഒന്നാം ബാച്ചില്‍ കാസര്‍കോട്‌ കെനറാ സിറാമിക്‌സിലെ തൊഴിലാളികളായ കെ. കുഞ്ഞിരാമന്‍, കെ. നാരായണന്‍, കെ. മാധവന്‍, എം. മാധവന്‍, മൊട്ടമ്മല്‍ കെ. കുഞ്ഞിരാമന്‍, മേലത്ത്‌ തമ്പാന്‍, എം. കൃഷ്‌ണന്‍ നായര്‍, പി. ഭാസ്‌ക്കരന്‍, ടി.വി. ദാമോദരന്‍, മേലത്ത്‌ മധുസൂദനന്‍ (ഇദ്ദേഹം കെ.പി.സി.സി. സെക്രട്ടറി മേലത്ത്‌ നാരായണന്‍ നമ്പ്യാരുടെ മരുമകനാണ്‌) എന്നിവരും, മറ്റൊരു സ്ഥാപനത്തിലെ തൊഴിലാളികളായ സി.എച്ച്‌. ലക്ഷ്‌മീ നാരായണനും അടക്കം പന്ത്രണ്ട്‌ പേരാണുണ്ടായിരുന്നത്‌. ഇവരെല്ലാവരും തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശുംഭനാട്‌, ചന്ദ്രഗിരി ശാഖകളിലെ അംഗങ്ങളാണ്‌.
പന്ത്രണ്ടുപേരുടെ ഉജ്വല പ്രകടനം
സത്യഗ്രഹികള്‍ നവംബര്‍ 14-ാം തീയതി രാവിലെ അഞ്ചുമണിക്ക്‌ കളനാട്‌ റെയില്‍വേസ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു. തലേദിവസം വൈകുന്നേരമാണ്‌ പുറപ്പെടാനുള്ള നിര്‍ദ്ദേശം കിട്ടിയത്‌. അടിയന്തിരാവസ്ഥയാണല്ലൊ, ഒരുമിച്ച്‌ നടക്കുന്നത്‌ ശ്രദ്ധിക്കപ്പെടരുതെന്ന്‌ കരുതി അവര്‍ നാല്‌ ബാച്ചുകളിലായി കളനാട്‌ സ്റ്റേഷനില്‍ എത്തി. വണ്ടി കണ്ണൂരിലെത്തിയത്‌ ഏകദേശം ഒമ്പത്‌ മണിക്കായിരുന്നു. പല കമ്പാര്‍ട്ടുമെന്റില്‍ നിന്നായി ഇറങഅങിയ അവര്‍ സ്റ്റേഷന്‍ പരിസരത്ത്‌ ഒരുമിച്ചു കൂടി. കയ്യില്‍ കരുതിവച്ചിരുന്ന മഹാത്മജിയുടെ ബാഡ്‌ജ്‌ മാറില്‍ കുത്തി. അതില്‍ ?അസത്യം, അക്രമം, അന്യായം എന്നിവയ്‌ക്ക്‌ മുന്നില്‍ തല കുനിക്കുന്നത്‌ ഭീരുത്വമാണ്‌? എന്ന അദ്ദേഹത്തിന്റെ സൂക്തവുമുണ്ടായിരുന്നു.
പിന്നീട്‌ കണ്ണൂര്‍ നഗരം കണ്ടത്‌ പന്ത്രണ്ടുപേരുടെ ഒരു ഉശിരന്‍ ജാഥയായിരുന്നു. ദിഗന്തങ്ങള്‍ ഭേദിച്ചുകൊണ്ട്‌ ആ യുവസിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നുണ്ടായിരുന്നു.
?വരുന്നു ഞങ്ങള്‍ ഭാരതനാട്ടിന്‍
ഉണര്‍ന്ന യുവജനശക്തിയിതാ
സ്വജന്മനാടിനെ സ്വേച്ഛാഭരണ-
ത്തുറങ്കില്‍ നിന്നും രക്ഷിക്കാന്‍ !! - !!
ചോരകൊടുത്തിഹ പൂര്‍വ്വന്മാര്‍
നേടിത്തന്നൊരു സ്വാതന്ത്ര്യം
ജീവന്‍കൊടുത്തും നിലനിര്‍ത്താന്‍
പ്രതിജ്ഞചെയ്‌ത യുവാക്കള്‍ ഞങ്ങള്‍ !! - !!
ആയിരമായിരമീനാട്ടില്‍
ലാത്തികളേറ്റും ജയില്‍ പാര്‍ത്തും
തോക്കുകള്‍ മുമ്പില്‍ വിരിമാര്‍ കാട്ടിയും
നേടിയെടുത്തൊരു സ്വാതന്ത്ര്യം !! - !!
ഭാരതജനനിക്കെല്ലാമാകിയ
പാവന ജനതാ സ്വാതന്ത്ര്യം
ആരുടെ മുമ്പിലുമടിയറവയ്‌ക്കാന്‍
മോഹിക്കേണ്ടതുപറ്റൂല്ല.
ഞങ്ങള്‍ക്കില്ലാ പകയാരോടും
ഞങ്ങള്‍ക്കില്ലാ വിദ്വേഷം
പോലീസ്‌ ഞങ്ങടെ സോദരരാണ്‌
അവരോടല്ല ഞങ്ങടെ സമരം.
ഉദ്യോഗസ്ഥര്‍ ഞങ്ങടെ സോദരര്‍
അവരോടല്ലാ ഞങ്ങടെ സമരം.
അജയ്യഭാരത ജനശക്തിയുടെ
കയ്യും കാലും നാവും കെട്ടി
ഹിരണ്യവാഴ്‌ചനടത്തും ശക്തി-
യ്‌ക്കെതിരെ ഞങ്ങള്‍ പൊരുതുന്നു.
ഫാസിസ്റ്റ്‌ ഭീകര ദുര്‍ഭൂതത്തി-
ന്നെതിരേ ഞങ്ങള്‍ പൊരുതുന്നു.........?
ജാഥ മുനീശ്വരന്‍ കോവിലിനെ ലക്ഷ്യമാക്കി നടന്നു. ജാഥയുടെ പിന്നില്‍ രണ്ടുപേര്‍ ലോക സംഘര്‍ഷസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്‌തിരുന്നു. പതിനായിരങ്ങളുടെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനം കണ്ടിട്ടും തിരിഞ്ഞു നോക്കാതിരുന്ന കണ്ണൂരിലെ ജനങ്ങള്‍ കേവലം പന്ത്രണ്ടുപേരുടെ, കൊടിയോ പ്ലാക്കാര്‍ഡുകളോ ഇല്ലാത്ത ജാഥ കണ്ടപ്പോള്‍ സ്‌തംഭിച്ചു നിന്നുപോയി. അറച്ചറച്ചാണെങ്കിലും ഉല്‍ക്കണ്‌ഠാകുലരായ കാണികള്‍ ഇവര്‍ക്ക്‌ വളരെ പിന്നിലായി, മെല്ലെ മുനീശ്വരന്‍ കോവിലിന്നടുത്തേക്ക്‌ നടന്നടുക്കുവാന്‍ തുടങ്ങി.

സംഹാര താണ്‌ഡവം
മുനീശ്വരന്‍ കോവിലിന്നു മുന്നില്‍ സത്യഗ്രഹികള്‍ അര്‍ദ്ധവൃത്താകൃതിയില്‍ നിന്നു. നടുവില്‍ ഗ്രൂപ്പ്‌ ലീഡര്‍ കൃഷ്‌ണേട്ടന്‍ പരമാവധിപേര്‍ കേള്‍ക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ഉറക്കെ തന്റെ പ്രസംഗം ആരംഭിച്ചു. മൂന്നു മിനിറ്റായിക്കാണും, ഒരു പോലീസ്‌ വാന്‍ കുതിച്ചെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ നന്ദനമേനോനും സബ്‌ ഇന്‍സ്‌പെക്‌ടര്‍പുലിക്കോടന്‍ നാരായണനും ഒരു സംഘം കാക്കിധാരികളോടൊപ്പം ചാടിയിറങ്ങി. അവര്‍ പേപ്പട്ടികളെപ്പോലെ നാലുപാടും ഓടി നടന്ന്‌ ജനങ്ങളെമുഴുവന്‍ വിരട്ടിയോടിച്ചു. ഉടന്‍തന്നെ സത്യഗ്രഹികളുടെ നേര്‍ക്കുതിരിഞ്ഞ്‌ ?ഓടെടാ? എന്നു ഗര്‍ജ്ജിച്ചുകൊണ്ട്‌ ?സര്‍ക്കിള്‍? പ്രസംഗിച്ചുകൊണ്ടിരുന്ന കൃഷ്‌ണേട്ടനെ അടിച്ചു. അതോടെ നാലുഭാഗത്തുനിന്നും സത്യഗ്രഹികളുടെ നേര്‍ക്ക്‌ ലാത്തിയടികള്‍ വീണുകൊണ്ടിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതുപ്രകാരം സത്യഗ്രഹികള്‍ പരസ്‌പരം കൈകള്‍ ബലമായി കോര്‍ത്തുപിടിച്ചുകൊണ്ട്‌ തറയില്‍ വൃത്താകൃതിയില്‍ കമിഴ്‌ന്നുകിടന്നു. പിന്നെ അവിടെ നടന്നത്‌ ഒരു സംഹാരതാണ്‌ഡവമായിരുന്നു. ബൂട്‌സിട്ട കാലുകള്‍ മനുഷ്യ ശരീരത്തിന്മേല്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ലാത്തികള്‍ ഇന്നയിടത്ത്‌ പ്രയോഗിക്കാമെന്നില്ല. കമിഴ്‌ന്നുകിടക്കുന്ന സത്യഗ്രഹികളുടെ കാല്‍വെള്ളയില്‍ തുരുതുരാ അടിക്കാന്‍ തുടങ്ങി. എങ്കിലും കൈകള്‍ ബലമായി കോര്‍ത്തുപിടിച്ചുകൊണ്ടുതന്നെ അവര്‍ കിടന്നു. അവരെ ഈ ബന്ധത്തില്‍ നിന്നും വേര്‍പെടുത്താനായിരുന്നു പോലീസിന്റെ അടുത്ത ശ്രമം. ആദ്യം തോളെല്ലുകളില്‍ അടിച്ചുനോക്കി. കൈമുട്ടുകളില്‍ അടിച്ചുനോക്കി. കയ്യിന്റെയും കാലിന്റേയും സന്ധികളിലെല്ലാം ലാത്തികൊണ്ട്‌ ബലമായടിച്ചു. ചിലര്‍ക്ക്‌ തലയിലും അടിയേറഅറു. രക്തം പ്രവഹിച്ചുതുടങ്ങി. ലാത്തികള്‍ പലതും ഛിന്നഭിന്നമായി റോഡില്‍ തെറിച്ചുവീണു. ഏകദേശം പതിനൊന്നു മിനിട്ടുനേരം മൃഗീയമായ മര്‍ദ്ദനം തുടര്‍ന്നു. മഫ്‌ടിയിലുണ്ടായിരുന്ന പോലീസുകാരും തങ്ങളുടെ യജമാനന്മാരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഓരോ അടിയടിക്കുമ്പോഴും ?സബ്ബും? പാര്‍ട്ടിയും ആ മുനീശ്വരന്റെ മുന്നില്‍ അറപ്പിക്കുന്ന തെറിയും വര്‍ഷിച്ചുകൊണ്ടിരുന്നു. ഓരോ അടിയേല്‍ക്കുമ്പോഴും ?ഭാരത്‌ മാതാ കീ ജയ്‌? എന്ന മുദ്രാവാക്യം മുഴക്കികൊണ്ട്‌ സത്യഗ്രഹികള്‍ അമര്‍ന്നുകിടന്നു. പോലീസുകാരുടെ ശ്രമഫലമായി കുറച്ചെങ്കിലും പിടിച്ചുമാറ്റാന്‍ കഴിഞ്ഞിരുന്ന സത്യഗ്രഹികള്‍ വീണ്ടും അവരുടെ കൂട്ടത്തില്‍ ആരെയെങ്കിലും കയറിപ്പിടിച്ചുകൊണ്ട്‌ അവരുടെ ശൃംഘലാ ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു. ബൂട്ടിട്ട കാലുകള്‍ കോര്‍ത്തുപിടിച്ചിരുന്ന അവരുടെ കൈകളില്‍ ചവിട്ടി അമര്‍ത്തി. വിരലുകള്‍ ലാത്തികൊണ്ട്‌ കുത്തിയൊടിച്ചു. വേദന സഹിക്കാതായപ്പോള്‍ പലരും നിലവിളിച്ചുപോയി. ഭാസ്‌ക്കരന്‍ എങ്ങിനെയോ കൂട്ടത്തില്‍ നിന്നു വേര്‍പെട്ടു. ഇരയെ കിട്ടിയ നരികളെപ്പോലെ ഉടന്‍തന്നെ രണ്ടുമൂന്നു പോലീസുകാര്‍ അയാളുടെ മേല്‍ ചാടി വീണു. തലങ്ങും വിലങ്ങും അടിയേറ്റ ഭാസ്‌ക്കരന്‍ അടുത്തുള്ള ഇലക്‌ട്രിക്‌ പോസ്റ്റിനടുത്തേക്ക്‌ തെറിച്ചുവീണു. ഉടന്‍തന്നെ ഒരു പോലീസുകാരന്‍ ഓടിച്ചെന്ന്‌ ഭാസ്‌ക്കരനെ അവിടെവച്ച്‌ ചവുട്ടി. ഭാസ്‌ക്കരന്‍ അവശനായി അവിടെ കിടന്നു....

വാനിലേക്കെറിഞ്ഞു
പിന്നീട്‌ എം. കൃഷ്‌ണനെന്നാളെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന്‌, ഒരാള്‍ പിന്നില്‍കൂടി ഷര്‍ട്ടിന്റെ കോളറിലും മറ്റൊരാള്‍ കാലിലും പിടിച്ചു പൊക്കിയെടുത്ത്‌ മര്‍ദ്ദിച്ചു. അതിനുശേഷം വാനില്‍ക്കയറ്റി മുന്നിലുള്ള സീറ്റില്‍ പിടിച്ചിരുത്തി. ഉടന്‍തന്നെ മറ്റൊരു പോലീസുകാരന്‍ കൃഷ്‌ണനെ വലിച്ചു താഴെയിട്ടു മര്‍ദ്ദിച്ചു. അപ്പോഴേക്കും അവശനായിക്കഴിഞ്ഞ അയാളെ വാനിനുചുറ്റും വലിച്ചിഴച്ച്‌ പ്രദക്ഷിണം ചെയ്യിക്കുകയും പിന്നീട്‌ വാനിലേക്ക്‌ പിന്നിലൂടെ തള്ളിക്കയറ്റുകയും ചെയ്‌തു.
ഇതിനിടെ മര്‍ദ്ദനംകൊണ്ട്‌ തലകറങ്ങി ഒരു സ്‌ത്രീ അല്‍പം അകലെ ബോധംകെട്ട്‌ വീഴുകയും കാണികളില്‍ ഒരു വിഭാഗം അവര്‍ക്ക്‌ ചുറ്റും കൂടുകയും ചെയ്‌തിരുന്നു. പോലീസുകാര്‍ അവരെപോലും വിരട്ടിയോടിച്ചു.
ക്രമേണ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന്‌ ഓരോരുത്തരെയായി വലിച്ചിഴച്ചു വാനിലേക്കെറിഞ്ഞു. ലാത്തികൊണ്ട്‌ ഓരോരുത്തരെയും കുത്തിനിറയ്‌ക്കുകയാണുണ്ടായത്‌. കൃഷ്‌ണേട്ടനെ അവസാനമാണ്‌ കയ്യും കാലും പിടിച്ച്‌ വാനിലേക്കെറിഞ്ഞത്‌. വാനിലേക്ക്‌ മലര്‍ന്നടിച്ചുവീണ കൃഷ്‌ണേട്ടന്റെ കാലുകള്‍ പാതിയും പുറത്തായിരിക്കേതന്നെ അവര്‍ പെട്ടെന്ന്‌ വാനിന്റെ ഡോര്‍ അടയ്‌ക്കാന്‍ ശ്രമിച്ചു. ഭാഗ്യംകൊണ്ട്‌ ഡോര്‍ അടഞ്ഞില്ല. കാല്‍ മുറിഞ്ഞുമില്ല. കൃഷ്‌ണേട്ടന്‍ കാല്‍ വലിച്ചെടുത്തു.

ദൃക്‌സാക്ഷികളുടെ പ്രതികരണം
ഇതൊക്കെ കണ്ടുനില്‍ക്കയായിരുന്ന ജനങ്ങളില്‍ വിവിധ തരത്തിലുള്ള പ്രതികരണം പ്രകടമായി. പലരും അക്ഷകരാര്‍ത്ഥത്തില്‍ കരഞ്ഞു. ഒരു ടാക്‌സി ഡ്രൈവര്‍ തിളങ്ങുന്ന നോട്ടത്തോടെ, തന്റെ കൂട്ടുകാരോട്‌ പറഞ്ഞു : ?ഞാന്‍ പല സമരവും കണ്ടിട്ടുണ്ട്‌. പല ലാത്തിച്ചാര്‍ജ്ജുകളും കണ്ടിട്ടുണ്ട്‌. പക്ഷെ ഈ ഒരു ചെറുത്തുനില്‍പ്പ്‌ - അസാദ്ധ്യംതന്നെ. ജാലിയന്‍വാലാബാഗൊന്നും ഒരതിശയമല്ല?.
?കണ്ണൂരില്‍ അന്നുനടന്ന പോലീസ്‌ മര്‍ദ്ദനം കണ്ടവര്‍ക്ക്‌ ജീവിതത്തിലൊരിക്കലും ആ രംഗം മറക്കാന്‍ കഴിയുകയില്ല? എന്നായിരുന്നു, അടിയന്തിരാവസ്ഥയൊക്കെ പിന്‍വലിച്ചശേഷം പുറത്തുവന്നുകൊണ്ടിരുന്ന മര്‍ദ്ദന കഥകള്‍ നിരവധി വായിച്ചശേഷം അന്നത്തെ ദൃക്‌സാക്ഷികളില്‍ പലരും ഇന്നും പറയുന്നത്‌.
രണ്ടാം സ്വാതന്ത്ര്യസമരം ആരംഭത്തില്‍ത്തന്നെ തല്ലിത്തകര്‍ക്കാമെന്നായിരുന്നു അച്യുതമേനോനും കരുണാകരനും കരുതിയത്‌. എന്നാല്‍ പുലികളെപ്പോലെവന്ന്‌ തങ്ങളുടെ ശൗര്യമൊക്കെ പ്രകടിപ്പിച്ചിട്ടും സത്യഗ്രഹികളുടെ അചഞ്ചലമായ മനോവീര്യത്തിനുമുമ്പില്‍ പരാജയപ്പെട്ട്‌ നായ്‌ക്കളെപ്പോലെ തിരിച്ചുപോകേണ്ടിവന്നു പോലീസുകാര്‍ക്ക്‌.
?ഇവനെയൊക്കെ വെടിവച്ചു കൊല്ലണ? മെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വാനിലേക്ക്‌ കയറിയത്‌. വാന്‍ തിരിച്ചു പോകുമ്പോള്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ ആയിരിക്കുമെന്നു കണ്ടുനിന്നവര്‍ കരുതി. എന്നാല്‍ വാന്‍ നേരെ പോയത്‌ പോലീസ്‌ മൈതാനിയിലേക്കായിരുന്നു. വഴിയിലുടനീളം പോലീസുകാര്‍ ലാത്തിയും ബൂട്ടുകളും സത്യഗ്രഹികളുടെ ദേഹത്ത്‌ അവയവ നിരപേക്ഷമായി പ്രയോഗിച്ചുകൊണ്ടിരുന്നു. വേദനകൊണ്ട്‌ പുളഞ്ഞ യുവാക്കളുടെ ഞരക്കവും വഴിനീളെ കേള്‍ക്കുന്നുണ്ടായിരുന്നു.

പോലീസ്‌ മൈതാനിയിലെ മര്‍ദ്ദനം
നിമിഷങ്ങള്‍ക്കകം വാന്‍ പോലീസ്‌ മൈതാനിയില്‍ എത്തി. ആദ്യം ?സബ്‌? ഇറങ്ങി കൃഷ്‌ണേട്ടനെ വലിച്ചു പുറത്തിട്ട്‌ അടി തുടങ്ങി. ?നിന്നെ ഞാന്‍ മന്ത്രിയാക്കിത്തരാമെടാ? എന്നാക്രോശിച്ചുകൊണ്ട്‌ അര്‍ദ്ധ പ്രാണനായ കൃഷ്‌ണേട്ടനെ തറയിലിട്ട്‌ വടികൊണ്ട്‌ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ തല്ലി. അയാളുടെ ശരീരം ക്ഷീണിച്ചു. എന്നാല്‍ മനസ്സ്‌ അതൃപ്‌തമായിരുന്നു. അയാള്‍ ഒന്നു നിവര്‍ന്നു. ഇടതു കൈവിരലുകള്‍കൊണ്ട്‌ നെറ്റിയിലെ വിയര്‍പ്പ്‌ വടിച്ചു കുടഞ്ഞുകളഞ്ഞു. തെറിപറഞ്ഞു വീണ്ടും അടിതുടങ്ങി. വാനിനകത്തുണ്ടായിരുന്നവര്‍ ശ്വാസമടക്കിപ്പിടിച്ചു.
അവിടെ സ്റ്റേഡിയത്തിന്‌ കന്മതില്‍ പണിയുകയായിരുന്ന തൊഴിലാളികളില്‍ സ്‌ത്രീകള്‍ ഈ രംഗം കണ്ട്‌ തലയില്‍ കൈവച്ച്‌ നിലവിളിച്ചുപോയി. സബ്ബിന്‌ അത്‌ സഹിച്ചില്ല. ?പാഞ്ഞോ നായിന്റെ മോളെ? എന്നാക്രോശിച്ചുകൊണ്ട്‌ സബ്ബ്‌ അങ്ങോട്ടേക്കൊരു ചാട്ടം. പാവം പെണ്ണുങ്ങള്‍ ജീവനുംകൊണ്ടോടി. വീണ്ടും സബ്ബും മറ്റൊരു പോലീസുകാരനും കൃഷ്‌ണേട്ടന്റെ നേര്‍ക്കു തിരിഞ്ഞു. അടിയേറ്റിട്ടും അനക്കമില്ലെന്നു കണ്ടപ്പോള്‍ അവസാനമായി ഒരു ചവിട്ടും കൊടുത്ത്‌ ?നിന്നെ നിന്റെ വല്യച്ഛനെടുത്തുകൊണ്ടുപോകും? എന്നുപറഞ്ഞ്‌ സബ്ബും പോലീസുകാരനും വാനില്‍ കയറി. ബോധം നഷ്‌ടപ്പെട്ട കൃഷ്‌ണേട്ടനത്‌ കേട്ടില്ല. എന്നാല്‍ വാനിലുണ്ടായിരുന്നവര്‍ കേട്ടു. ?കാഞ്ഞുപോകുമെന്നാ തോന്നുന്നത്‌? സബ്ബിന്റെ ആത്മഗതം കിതപ്പിനിടയിലും അല്‍പം ഉറക്കത്തന്നെയായിരുന്നു.
അമ്പതുവാരയകലെ വണ്ടി വീണ്ടും നിന്നു. ഭാസ്‌ക്കരനെ പിടിച്ചുവിച്ചു താഴെയിട്ടു വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. പുറംകയ്യിലെ എല്ല്‌ ചതഞ്ഞുപോകുമാറ്‌ ലാത്തികൊണ്ടു തുരുതുരാ അടി വീണു. ഭ്‌സ്‌ക്കരന്റെ ഇടതു കൈപ്പത്തിക്ക്‌ ഇന്നും സ്വാധീനക്കുറവുണ്ട്‌.
വണ്ടി വീണ്ടും മുന്നോട്ടുനീങ്ങി. പോലീസുകാര്‍ നാരായണനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുതൂക്കി വാനിലേക്ക്‌ എറിഞ്ഞ സമയത്ത്‌ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ പകുതിയും അവരുടെ കയ്യില്‍ നഷ്‌ടപ്പെട്ടിരുന്നു. വാനില്‍ നിന്നിറക്കുമ്പോള്‍ ബനിയനും കീറി. കീറിയ ഭാഗത്തുകൂടി പൂണൂല്‍ കണ്ടപ്പോള്‍ പുലിയായ സബ്ബ്‌ ചീറി. ?പച്ചക്കറി തിന്ന്‌ തടിച്ച നീ അല്ലേടാ നമ്പൂരി? - നല്ല ആരോഗ്യം കാണുമ്പോള്‍ പോലീസ്‌ മര്‍ദ്ദകര്‍ക്ക്‌ ഉത്സാഹമാണല്ലൊ. നാരായണനും കണക്കിനു കിട്ടി. അവശനായി നാരായണനും വീണു.
കുറച്ചകലെയായി എം. മാധവനെ പോലീസ്‌ വാനില്‍ നിന്നു രണ്ടുപേര്‍ തൂക്കിയെടുത്ത്‌ രണ്ടുപ്രാവശ്യം വീശി ഒരേറുകൊടുത്തു. കമിഴ്‌ന്നടിച്ചുവീണ മാധവന്‌ നിമിഷങ്ങളോളം പ്രജ്ഞ നശിച്ചുപോയി.

അലിവും കനിവും
അങ്ങിനെ ഇടയ്‌ക്കിടെ ഓരോരുത്തരേയും വലിച്ചിറക്കി തല്ലിച്ചതച്ചുകൊണ്ടും അവശരായ അവരെ അവിടവിടെ പൊരിവെയിലത്ത്‌ അപേക്ഷിച്ചുകൊണ്ടും വാന്‍ പോലീസ്‌ മൈതാനി ചുറ്റി കടന്നുപോയി.
കൈകാലുകള്‍ കുത്തി എഴുന്നേറ്റ്‌ ഞൊണ്ടിയും ഇഴഞ്ഞും അവര്‍ മെല്ലെ മെല്ലെ തണല്‍ നോക്കി മുനിസിപ്പല്‍ സ്‌കൂളിനു സമീപം എത്തിച്ചേര്‍ന്നുതുടങ്ങി. അവിടെ സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ച്‌ മോരുംവെള്ളം വില്‍ക്കുകയായിരുന്ന ആ നല്ല മനുഷ്യന്‍ അവര്‍ക്ക്‌ ദാഹജലം പകര്‍ന്നു.
മൈതാനത്തിനു ചുറ്റുമായി അവിടവിടെ ധാരാളം ജനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും സത്യഗ്രഹികളെസഹായിക്കാന്‍ കഴിഞ്ഞില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല; രക്തദാഹികളായി പോലീസുകാരുട ക്രൂരദൃഷ്‌ടിക്കു വിധേയരാകേണ്ടല്ലോ എന്നു കരുതി മാത്രം.
ആ വഴി വന്ന ഒരു ബസ്സിലെ നല്ലവരായ ജോലിക്കാര്‍ റോഡരുകില്‍ കിടന്നിരുന്ന മധു, ദാമോദരന്‍, മൊട്ടമ്മല്‍ കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍, ലക്ഷ്‌മീ നാരായണന്‍ എന്നിവരെ പിടിച്ചുകയറ്റി അസ്‌പത്രിയിലെത്തിച്ചു. ആ നല്ലവരായ ബസ്സ്‌ ജീവനക്കാരും ധരി#്‌ചിരിക്കുന്നത്‌ കാക്കി യൂണിഫോറമാണല്ലോ എന്നോര്‍ക്കുമ്പോള്‍, പോലീസുകാരന്റെ ക്രൂരത കാക്കിയുടേതല്ല എന്നു തീര്‍ച്ച. ബസ്സില്‍ ജനങ്ങള്‍ അവര്‍ക്കു സീറ്റൊഴിഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ നിവര്‍ന്നിരിക്കാന്‍ പോലും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. യാത്രക്കാരില്‍ പരിപൂര്‍ണ്ണ നിശബദതയും ഇനിയും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ഭീതിയും അമ്പരപ്പും പ്രകടമായിരുന്നു.
കെ. മാധവന്‍, കെ. നാരായണന്‍, എം. കൃഷ്‌ണന്‍ എന്നിവരെ നാട്ടുകാരിലൊരാള്‍ ഓട്ടോറിക്ഷയില്‍ കയറ്റി ആസ്‌പത്രിയിലെത്തിച്ചു.

?ശവ? ത്തിനു കാവല്‍
ഈ സമയമത്രയും പൊരിവെയിലത്ത്‌ വീണേടത്ത്‌ ചലനരഹിതനായി കിടക്കുകയായിരുന്നു കൃഷ്‌ണേട്ടന്‌. പോലീസുകാര്‍ സമീപദിക്കിലൊന്നും ഇല്ലെന്നു കണ്ട ജനങ്ങളില്‍ ചിലര്‍ കൃഷ്‌ണേട്ടനു ചുറ്റും കൂടി. ചിലര്‍ അദ്ദേഹത്തിന്‌ ശ്വാസമുണ്ടോ എന്ന്‌ മൂക്കിനടുത്ത്‌ വിരല്‍ വെച്ചുനോക്കി. പെട്ടെന്ന്‌ വീണ്ടും പോലീസ്‌ വാന്‍ കുതിച്ചെത്തി. ആളുകളൊഴിഞ്ഞു, നാലു പോലീസുകാര്‍ കൃഷ്‌ണേട്ടനു കാവല്‍ നിന്നു. അക്കൂട്ടത്തില്‍ ഒരു പ്രായം ചെന്ന പോലീസുകാരനും ശ്വാസം പരിശോധിക്കുന്നതു കാണാമായിരുന്നു. മുനിസിപ്പല്‍ ഓഫീസിനു മുന്നിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ?ഒരാള്‍ മരിച്ചു കിടക്കുന്ന? വാര്‍ത്ത നാടെങ്ങും പരന്നു. എന്നാല്‍ കരുണാകരന്റെ മാതൃകാ പോലീസിനെ ഭയന്ന്‌ ആര്‍ക്കും അടുത്തുവന്നു യാഥാര്‍ത്ഥ്യമറിയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഒരു ധീരനായ മനുഷ്യസ്‌നേഹി - എന്‍. രാഘവന്‍ (അഡ്വക്കേറ്റ്‌) - പി. ഭാസ്‌ക്കര (എം.എല്‍.എ)നുമൊത്ത്‌ ഒരു കാറില്‍ അവിടെ എത്തിയത്‌. അദ്ദേഹം കോടതി വേഷത്തിലായിരുന്നു. പോലീസുകാര്‍ മാറിനിന്നു. അവര്‍ അബോധാവസ്ഥയില്‍ കിടക്കുന്ന കൃഷ്‌ണേട്ടനെ താങ്ങിയെടുത്ത്‌ കാറില്‍ കിടത്തി. കാര്‍ ആസ്‌പത്രിയിലേക്ക്‌ കുതിച്ചു. വഴി മദ്ധ്യേ കൃഷ്‌ണേട്ടന്‍ അബോധാവസ്ഥയില്‍ ആരോടെന്നറിയാതെ വക്കീലിനോട്‌ എന്തൊക്കെയോ പിറുപിറുത്തു. ?കൊല്ലെടാ, ഭാര്യയേയും കുട്ടികളേയും നോക്കാന്‍ ആളുകളുണ്ട്‌? എന്ന അര്‍ത്ഥത്തില്‍. എന്‍. രാഘവന്‍ ആ സമയത്തവിടെ എത്തിയില്ലായിരുന്നെങ്കില്‍ നാട്ടില്‍ പരന്ന വാര്‍ത്ത ഒരു യാഥാര്‍ത്ഥ്യമാകുമായിരുന്നു.
കൃഷ്‌ണേട്ടനെ ആസ്‌പത്രിയില്‍ എത്തിച്ചപ്പോള്‍ ഒരു സ്‌ട്രെക്‌ച്ചറില്‍ ക്വാഷാലിറ്റിയില്‍ കൊണ്ടുകിടത്തി. അപ്പോഴേക്കും പോലീസുകാര്‍ കുതിച്ചെത്തിച്ചേര്‍ന്നു. ?ഇവരെയൊന്നും അഡ്‌മിറ്റ്‌ ചെയ്യാന്‍ പാടില്ലെന്നു? പറയാന്‍. എന്നാല്‍ ആസ്‌പത്രി ജീവനക്കാരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന്‌ പോലീസിന്റെ ആ നീചശ്രമം പരാജയപ്പെടുത്തുകയാണുണ്ടായത്‌. ഡോക്‌ടര്‍ എല്ലാവരേയും അഡ്‌മിറ്റ്‌ ചെയ്‌തു. കൃഷ്‌ണേട്ടന്‌ ഒരു കിടക്ക ഒഴിച്ചുകൊടുത്തു. ബോധം വന്നപ്പോള്‍ അദ്ദേഹത്തേയും മറ്റുള്ളവരോടൊപ്പം വരാന്തയില്‍ കൊണ്ടുകിടത്തി.
അപ്പോഴേക്കും പോലീസുകാര്‍ എത്തി ഇവര്‍ക്ക്‌ പാറാവ്‌ ആരംഭിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവരുടെ പേരും വിവരങ്ങളും ചോദിച്ചു രേഖപ്പെടുത്തിയിരുന്നു. അവര്‍ക്ക്‌ ശുശ്രൂഷ ചെയ്‌തിരുന്ന സംഘ പ്രവര്‍ത്തകരെയും സഹായിച്ചിരുന്ന നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും അവരുടെ പേരുവിവരം ചോദിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു.
പിറ്റേന്ന്‌ രാവിലെ ഭാസ്‌കരന്‍, കെ. മാധവന്‍, എം. മാധവന്‍, കൃഷ്‌ണേട്ടന്‍ എന്നിവരെ ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ?മൂപ്പന്‍സ്‌ എക്‌സറേ? എന്ന സ്വകാര്യ സ്ഥാപനത്തില്‍ കൊണ്ടുപോയി എക്‌സറേ എടുത്തു. കെ. മാധവന്റെ ഇടതു കൈവിരലുകള്‍ പൊട്ടിപ്പോയിരുന്നു. ഭാസ്‌കരന്റെ കൈപ്പത്തിയില്‍ രണ്ടു വിരലുകള്‍ തകര്‍ന്നു. മാധവന്റെ റിസ്റ്റിന്നാണ്‌ അപായം സംഭവിച്ചത്‌. കൃഷ്‌ണേട്ടന്റെ കാലും കയ്യും എക്‌സറേ പരിശോധനക്ക്‌ വിധേയമാക്കി.

മുറിവില്‍ കൊള്ളികുത്തുന്ന ഡോക്‌ടര്‍
നവംബര്‍ 16ന്‌ പ്ലാസ്റ്റര്‍ ഇടുന്ന സമയത്ത്‌ ബോണ്‍ സ്‌പെഷ്യലിസ്റ്റായ ഡോക്‌ടറുടെ പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു എന്ന്‌ അവര്‍ ഇന്നും അനുസ്‌മരിക്കുന്നു. ജനസംഘക്കാര്‍ക്കുമാത്രം അടിയന്തിരാവസ്ഥ മോശമാണോ? ഇന്ത്യയില്‍ 60 കോടി ജനങ്ങളുണ്ടല്ലൊ. നിങ്ങള്‍ക്കുമാത്രമെന്തിനീ പ്രതിഷേധം? വേദനയുള്ള ഭാഗങ്ങളില്‍ ഡോക്‌ടര്‍ പിടിച്ചമര്‍ത്തിയപ്പോള്‍ വേദനകൊണ്ടുപുളഞ്ഞ ആ ചെറുപ്പക്കാരുടെ മുഖത്തുനോക്കി ഡോക്‌ടര്‍ പുഞ്ചിരിച്ചുകൊണ്ട്‌ ?ജനസംഘക്കാര്‍ക്കു വേദനയുണ്ടെടാ? എന്നു ചോദിക്കുകയുണ്ടായി. കഷ്‌ടം ! ഒരുപക്ഷം അയാളും ഒരു ഇന്ദിരാഭക്തനൊ കുറഞ്ഞ പക്ഷം ഒരു ജനസംഘവിരോധിയെങ്കിലുമോ ആയിരിക്കാം. എങ്കിലും ഡോക്‌ടറെന്ന നിലയില്‍ രോഗികളോടുള്ള പെരുമാറ്റം അല്‍പം കൂടി മെച്ചപ്പെടുത്താമായിരുന്നു.
പിറ്റെ ദിവസംതന്നെ മധുവിനെ ആസ്‌പത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തിരുന്നു. വീട്ടില്‍പോകാമെന്നു പറഞ്ഞാണ്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തത്‌. എന്നാല്‍ ഉടന്‍തന്നെ അയാളെ പോലീസ്‌ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്‌. തുടര്‍ന്ന്‌ മധു സാക്ഷാല്‍ പുലിയായ സബ്ബിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ?എന്തെടാ ഓടാന്‍ പറഞ്ഞിട്ടും ഓടാതിരുന്നത്‌?? ?പുലി? തന്റെ തീക്കണ്ണുകളാല്‍ മധുവിനെ തറപ്പിച്ചുനോക്കി. ?ഓടാന്‍ സംഘത്തിന്റെ നിര്‍ദ്ദേശമില്ല? എന്നായിരുന്നു അപ്പോള്‍ മധുവിന്റെ മറുപടി. അപ്പോള്‍ ഒരു പോലീസുകാരന്‍ ഒടിഞ്ഞ ഏതാനും ലാത്തിക്കഷണങ്ങള്‍ വാരിക്കൊണ്ടുവന്ന്‌ ആരാടാ ഇതെല്ലാം പൊട്ടിച്ചത്‌ എന്നു ചോദിച്ചു. ?ഞങ്ങളെ അടിച്ചു പൊളിച്ചതാണ്‌? എന്ന്‌ മധു മറുപടി പറഞ്ഞു. പുലി ഒരു നിമിഷത്തേക്ക്‌ പതറി. അയാള്‍ മിണ്ടിയില്ല, മര്‍ദ്ദിച്ചില്ല.

ക്ഷേമാന്വേഷണവും തമാശയും
പിന്നീട്‌ ഏകദേശം പതിനൊന്നു മണിയോടുകൂടി മധുവിനെ ലോക്കപ്പിലാക്കി. വെറുമൊരു ലങ്കോട്ടി മാത്രമേ ധരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഭക്ഷണമോ, വെള്ളമോ യാതൊന്നും നല്‍കുകയുണ്ടായില്ല. വൈകുന്നേരം ഏഴുമണിയോടുകൂടി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറങ്ങുന്നിന്റെ മുമ്പില്‍ ഹാജരാക്കി. ?എന്താടാ ഓടാന്‍ പറഞ്ഞിട്ടും ഓടാതിരുന്നത്‌?? എന്ന ചോദ്യം അവിടെയുമാവര്‍ത്തിച്ചു. അതിനുശേഷം ഉയരം അളന്നുകുറിച്ചു. തിരിച്ചുവരുമ്പോള്‍ അടുത്ത മുറിയില്‍ നിരത്തിവെച്ച തോക്കുകളില്‍ ചൂണ്ടി ?സബ്ബ്‌? ആ തോക്കിങ്ങെടുക്കടാ ഇവനെ വെടിവച്ചുകൊല്ലാം? എന്ന്‌ ഒരു ഹെഡ്‌ കോണ്‍സ്റ്റബിളിനോട്‌ ?തമാശ? പറയുകയുണ്ടായി. വീണ്ടും ലോക്കപ്പിലായി. വിശപ്പും ദാഹവും സഹിക്കവയ്യാതായപ്പോള്‍ ഒരു ഹെഡ്‌ കോണ്‍സ്റ്റബിളിനോട്‌ ?എനിക്കു വിശക്കുന്നു സാര്‍? എന്നു പറഞ്ഞു. ഉടന്‍ തന്നെ അയാള്‍ ?തീട്ടം തിന്നെടാ നായെ? എന്നു പറഞ്ഞു ചാടുകയാണുണ്ടായത്‌. ഒരിറ്റു വെള്ളമെങ്കിലും തരണമെന്നു പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. ആ കാളരാത്രി അങ്ങിനെ അവസാനിച്ചു.
പിറ്റെ ദിവസം മധുവിനെ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി.
നവംബര്‍ 18ന്‌ ചൊവ്വാഴ്‌ച രാവിലെ എല്ലാവരെയും ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ഉടന്‍തന്നെ പോലീസ്‌ എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഉച്ചക്ക്‌ പന്ത്രണ്ടു മണിയോടുകൂടി എല്ലാവരേയും കണ്ണൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാക്കി. ലങ്കോട്ടി ഒഴികെ മറ്റു വസ്‌ത്രങ്ങളെല്ലാം അഴിപ്പിച്ചുകൊണ്ട്‌ എല്ലാവരേയും ലോക്കപ്പിന്നകത്താക്കി. ചിലര്‍ക്ക്‌ ആ സമയത്ത്‌ വെറും കൗപീനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം ഏഴു മണിയോടുകൂടി എല്ലാവരേയും പുറത്തുകൊണ്ടുവന്ന്‌ വരിവരിയായി നിറുത്തി. ഒരു പോലീസുകാരന്‍ ചോദിച്ചു ?ആരെല്ലാമാടാ ഈ കൂട്ടത്തില്‍ കല്ല്യാണം കഴിച്ചത്‌?? രണ്ടാള്‍ അതിനുത്തരം പറഞ്ഞു. തുടര്‍ന്ന്‌ ?നിന്റെയൊക്കെ അമ്മയും ഭാര്യയുമൊക്കെ എങ്ങിനെ കഴിയുമെടാ? എന്ന ഒരു പോലീസുകാരന്റെ ചോദ്യത്തിന്‌ ?ഭാര്യ മറ്റാരെങ്കിലും .................. കൊണ്ടു ജീവിച്ചുകൊള്ളും? എന്ന്‌ മറ്റൊരു പോലീസുകാരന്‍തന്നെ മറുപടി പറഞ്ഞു. ?ഭാര്യയെ ആരെ ഏല്‍പ്പിച്ചിട്ടാടാ ഇങ്ങോട്ടുവന്നത്‌? മറ്റൊരു സാര്‍ ക്ഷേമമന്വേഷിച്ചു.

പരാതിയും പ്രസ്റ്റീജും
?നീയൊക്കെയല്ലെടാ ചെക്‌പോസ്റ്റ്‌ സമരത്തിന്‌ പോയത്‌? എന്നായിരുന്നു മറ്റൊരു ?ജനസേവകന്റെ? ചോദ്യം. ?അന്ന്‌ വെടിവയ്‌ക്കുവാന്‍ പോയപ്പോള്‍ ഓടിയതാരെല്ലാമാണെടാ? എന്ന ചോദ്യത്തിന്‌ ?ഇവന്‍മാര്‍ വെടിവച്ചിട്ടും ഓടിയില്ലെന്നായിരുന്നു? വേറൊരുവന്റെ പരാതി. ?നിന്റെയൊക്കം ഭരണം വന്നാല്‍ പിന്നെ പോലീസൊന്നും വേണ്ടല്ലോടാ? നിങ്ങള്‍തന്നെ പോരെ? ഇങ്ങനെ നീണ്ടുപോകുന്നു.....
രാത്രി ഏകദേശം ഒമ്പതു മണിയോടുകൂടി സബ്ബ്‌ ഘനഗംഭീരനായി കടന്നുവന്നു. ?ആരടാ, കൃഷ്‌ണന്‍? എന്നു ചോദിച്ചുകൊണ്ടുള്ള ആ വരവ്‌ കണ്ട എല്ലാവരും ശ്വാസമടക്കിനിന്നു. പോലീസുകാര്‍ ചാടിയെഴുന്നേറ്റു. ?നിനക്ക്‌ ഭ്രാന്താടാ, ഭ്രാന്ത്‌? എന്ന്‌ ?പുലി? കൃഷ്‌ണേട്ടനു നേരെ ചീറ്റി. ഭാര്യയേയും കുട്ടികളേയും വിട്ടിട്ട്‌ നേതാക്കന്‍മാര്‍ പറയുന്നത്‌ കേട്ട്‌ വന്നിരിക്കുന്നു. എന്താടാ നീ ഓടാതിരുന്നത്‌. ഓടിയിരുന്നെങ്കില്‍ നിനക്കൊക്കെ നിന്റെ പാട്ടിന്നു പോകാമായിരുന്നില്ലേ. അഞ്ഞൂറോളം മാര്‍ക്‌സിസ്റ്റുകളെ ഞാന്‍ ഒറ്റക്ക്‌ ലാത്തിവീശി ഓടിച്ചിട്ടുണ്ട്‌. പക്ഷെ നിങ്ങള്‍ പന്ത്രണ്ടു പേരെന്റെ നാണം കെടുത്തിക്കളഞ്ഞു. എനിക്കെന്റെ പ്രസ്റ്റീജാണ്‌ വലുത്‌. ഒടുവില്‍ എല്ലാവരും ലോക്കപ്പിനായി, തുടര്‍ന്ന്‌ ജയിലിലും. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്‌ ഓരോരുത്തര്‍ക്കും ചാര്‍ജ്ജ്‌ ഷീറ്റ്‌ കിട്ടി - പോലീസിനെ വളഞ്ഞാക്രമിച്ചതിന്‌? -
- തുറവൂര്‍ പങ്കജ്‌
കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞിലേരി പ്രഭാകരനോട്‌ ഹെഡ്ഡ്‌ ?ആരുടെയാട്‌ ഈ പേന? നിനക്കിതു സുബ്രഹ്മണ്യ സ്വാമി അമേരിക്കയില്‍ നിന്നു കൊണ്ടുവന്നുതന്നതല്ലെ? ഇതൊന്നും നിനക്കുവേണ്ട? അയാള്‍ അതെടുത്ത്‌ പോക്കറ്റില്‍ കുത്തി.

[ഏകാധിപതിയുടെ അധികാരത്തെ അഷ്‌ടബന്ധമിട്ടുറപ്പിക്കാന്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന അനേകം പോലീസധികാരികളില്‍ ഒരാള്‍ ചമ്പല്‍ താഴ്‌വരയിലെ കൊള്ളക്കാരെപോലും നാണിപ്പിക്കുന്ന വിധത്തില്‍ വീടാക്രമിക്കുകയും ഗൃഹനാഥനെ കണ്ണുകെട്ടി കൈകാല്‍ ബന്ധിച്ച്‌ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവമാണ്‌ ഇവിടെ വിവരിക്കുന്നത്‌.]


ആദ്യവേട്ട



നാട്ടാരെ മുഴുവന്‍ നടുക്കിക്കൊണ്ട്‌ 1975 ജൂണ്‍ 25-ാം തീയ.തി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആടിക്കൊണ്ടിരുന്ന അധികാരം അരക്കിട്ടുറപ്പിക്കാന്‍ തിരക്കിട്ടു നടത്തിയ ഈ പ്രഖ്യാപനത്തിനെതിരെ ശബ്‌ദമുയര്‍ത്തുന്നവരെ വേട്ടയാടി പിടിക്കാന്‍ നീതിപാലകരെയും തന്റെ അനുയായികളേയും അവര്‍ നിയോഗിച്ചു. പോലീസുവണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ആ ?ഇടിവണ്ടി? യുടെ പന്തിയില്ലാത്ത ഓട്ടം മാത്രം മതിയായിരുന്നു പാവം, ജനങ്ങള്‍ പരിഭ്രമിക്കാന്‍. ഈ സന്ദര്‍ഭം പകപോക്കാനും പകരം വീട്ടാനും പലരുമുപയോഗിച്ചപ്പോള്‍ എങ്ങും ഒരു ഭീകരാവസ്ഥ നടമാടി.
ഇപ്പോള്‍ ജനതാ പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ ഉപാദ്ധ്യക്ഷനും ജന്മഭൂമി ദിനപ്പത്രത്തിന്റെ ഡയറക്‌ടറുമായ - അന്നദ്ദേഹം ജനസംഘം സംസ്ഥആന പ്രവര്‍ത്തക സമിതി അംഗമായിരുന്നു - യു. ദത്താത്രയറാവു തന്റെ ജീവിതത്തില്‍ ഞെട്ടലോടെ മാത്രം ഓര്‍ക്കുന്ന കരിദിനമാണ്‌ 1975 ജൂലായ്‌ 2.
അന്നും പതിവുപോലെ രാത്രി ഭക്ഷണത്തിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോയി. ആ തണുപ്പുള്ള രാത്രിയില്‍ പാതിരാ കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ തുരുതുരാ മുട്ടുന്നു. ആരായിരിക്കും ഈ അര്‍ദ്ധ രാത്രിയില്‍ ....... അദ്ദേഹത്തിന്റെ ഭാര്യ ഞെട്ടിയെഴുന്നേറ്റ്‌ ജനല്‍ പാളികള്‍ തുറന്ന്‌ വെളിയിലേക്കുനോക്കി. കണ്ണികള്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നി. മുഖം മൂടിക്കെട്ടിയ കുറച്ചാളുകള്‍; അവരില്‍ ചിലര്‍ കാക്കി വേഷധാരികളാണ്‌. ചമ്പല്‍ താഴ്‌വരയിലെ കൊള്ളക്കാരെ തോല്‍പ്പിക്കുന്ന ഭീകരന്മാരായി തോന്നി. ആ സ്വാധിയുടെ കണ്ണുകള്‍ മഞ്ഞളിച്ചു. തൊണ്ട വറ്റി വരളാന്‍ തുടങ്ങി.
?വാതില്‍ തുറക്കാനാ പറഞ്ഞത്‌? പരുത്ത സ്വരത്തില്‍ ആരൊക്കെയോ പറഞ്ഞു. ജനല്‍ പലക ആഞ്ഞടിച്ചു.
വിറയാര്‍ന്ന കാലുകള്‍ പെട്ടെന്നനങ്ങാന്‍ കൂട്ടാക്കിയില്ല. അടിവെച്ചടിവെച്ചവര്‍ ഒരുവിധം റാവുജിയുടെ അടുത്തെത്തി, - ?പോലീസ്‌? പിന്നീടൊന്നും പറയാന്‍ അവരുടെ നാക്ക്‌ പൊന്തിയില്ല. ആ അബലയുടെ ഉള്ള ബലവും ചോര്‍ന്നുപോയി.
?എന്ത്‌? പോലാസോ ............? ഉറങ്ങാന്‍ പോകുമ്പോള്‍ ധരിച്ചിരുന്ന മുണ്ടും ബനിയനുമിട്ടുകൊണ്ട്‌ റാവുജി ഇറങ്ങിവന്നു. വാതില്‍ തുറന്ന്‌ മുഖംമൂടികള്‍ അടുത്തേക്കോടിവന്നപ്പോള്‍ അമ്പരന്നുപോയി. തനിക്കു പരിചിതനായ കസബ എസ്‌.ഐ. ജനാര്‍ദ്ദനന്‍ മുന്നോട്ടുവന്നു കണ്ണുരണ്ടും ഭദ്രമായി തുണികൊണ്ട്‌ ബന്ധിച്ചു. പിന്നീടാരെല്ലാമോ കൈ രണ്ടും പിന്നില്‍ വലിച്ചുകെട്ടി.
മദ്യത്തിന്റെ ലഹരിയില്‍ അവര്‍ മദയാനകളെപ്പോലെ മദിച്ചുനടന്നു. അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാച്ചില്‍, മുക്കും മൂലയും പരിശോധിക്കുന്നു. വിളിച്ചലറുന്നു. അടിച്ചുപൊളിക്കുന്നു. ആ നായാട്ടില്‍ കിട്ടിയ ഇരയെപ്പോലെ അദ്ദേഹത്തിന്റെ രണ്ടു മക്കളേയും കണ്ണുകെട്ടിക്കൊണ്ടുവന്ന്‌ ഇരുഭാഗത്തുമായി നിര്‍ത്തി.
അരമണിക്കൂര്‍ പിന്നെയും പരാക്രമം നടത്തിയശേഷം അവര്‍ റാവുജിയെ വലിച്ചിഴച്ച്‌ പുറത്തേക്ക്‌ കൊണ്ടുവന്നു. റോഡുപണിക്കു നിരത്തിയിരുന്ന കൂര്‍ത്ത മൂര്‍ത്ത കല്ലുകളില്‍ തട്ടി കാലുകള്‍ വേദനിക്കാന്‍ വേദനിക്കാന്‍ തുടങ്ങി. ?നടക്കാന്‍ കഴിയുന്നില്ല. ചെരുപ്പിടാന്‍ അനുവദിക്കണം? റാവുജി അപേക്ഷിച്ചു.
?ചെരുപ്പൊക്കെ അവിടെ ചെന്നിട്ട്‌ - നടക്കെടാ നായെ? സ്വബോധം നശിച്ച അവര്‍ റാവുജിയെ പിടിച്ചുതള്ളി.
ജീപ്പിലേക്ക്‌ ഉന്തിക്കയറ്റുമ്പോള്‍ മനുഷ്യജീവിയോടാണ്‌ ഞങ്ങളിങ്ങനെ ചെയ്യുന്നതെന്നു ചിന്തിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.
വളഞ്ഞും പുളഞ്ഞും ചാഞ്ഞും ചരിഞ്ഞും പതിനഞ്ചു മിനിട്ടുനേരത്തെ ഓട്ടത്തിനുശേഷം ജീപ്പ്‌ ഒരു കിതപ്പോടെ നിന്നു.
റാവുജിയെ അതില്‍നിന്നും പിടിച്ചിറക്കി മാറ്റി നിര്‍ത്തി.
?ഇരിയെടാ ........................ അവിടെ? ലാത്തികൊണ്ട്‌ നെഞ്ചില്‍ കുത്തിക്കൊണ്ടാരോ ഗര്‍ജ്ജിച്ചു. വേദന സഹിക്ക വയ്യാതെ അദ്ദേഹം ഇരുന്നുപോയി. തല കറങ്ങുന്നതുപോലെ തോന്നി.
?കിടക്കടാ ..... റാസ്‌കള്‍? ഇടി, അതേ സ്ഥലത്തുതന്നെ, ഇടിയുടെ ഊക്കില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു. അദ്ദേഹം ബാലന്‍സുതെറ്റി കൂട്ടിക്കെട്ടിയ കയ്യിന്മേലേക്കു മലര്‍ന്നു വീണു.
യമകിങ്കരന്മാരെപ്പോലെ ലാത്തി നെഞ്ചില്‍ കുത്തിപ്പിടിച്ചുകൊണ്ടവര്‍ ചോദിച്ചു.
?കെ.ജി. മാരാരെവിടെ??
?കൃഷ്‌ണനെവിടെ.....? രാജഗോപാലനെവിടെ..............??
?അറിയില്ലെങ്കില്‍ പറയിക്കാന്‍ വഴിയുണ്ട്‌?
?അറിയാത്ത കാര്യം പറയുക വയ്യല്ലോ??
?എന്നാല്‍ ഞങ്ങള്‍ പറയിച്ചോളാം?
അവര്‍ റാവുജിയുടെ കാല്‍വെള്ളയില്‍ ലാത്തികൊണ്ട്‌ പ്രഹരിക്കുവാന്‍ തുടങ്ങി. ഓരോ അടിയും മിന്നല്‍പിണരുകള്‍ പോലെ തോന്നി. വേദന ഞരമ്പുകളില്‍ കൂടി ഇരച്ചുകയറി. ?അയ്യോ ....... ആവൂ ങ്‌ഹാ.......? അര്‍ദ്ധ ബോധാവസ്ഥയില്‍ അദ്ദേഹം കരയാന്‍ തുടങ്ങി. കിരാതന്‍മാരുടെ കരളലിയിക്കാന്‍ ആ രോദനത്തിനു കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞപ്പോള്‍ വേദന മരവിപ്പായി മാറി. അടിച്ചയാളുടെ കൈ കഴച്ചപ്പോളായിരിക്കണം മര്‍ദ്ദനം നിര്‍ത്തിയത്‌.
വീണ്ടും മാരാരെയും രാജഗോപാലനേയും കുറിച്ച്‌ ചോദ്യമാവര്‍ത്തിച്ചു.
?അടിച്ചു പറയിക്കാമെന്നല്ലെ പറഞ്ഞത്‌, ഇപ്പോള്‍ കിട്ടിക്കാണുമല്ലോ?
വരാനിരിക്കുന്നഭവിഷ്യത്ത്‌ അജ്ഞാതമാണ്‌. അതെത്രതന്നെ വലുതായാലും മനസ്സ്‌ അതെല്ലാം സഹിക്കാന്‍ തയ്യാറാക്കിക്കൊണ്ട്‌ പുച്ഛരസത്തില്‍ റാവുജി പറഞ്ഞ മറുപടി ആ പോലീസുകാരെ ചൊടിപ്പിച്ചിരിക്കണം.
?എന്നാലിപ്പോള്‍ കാണിച്ചുതരാമെടാ. പറയിക്കാനുള്ള വഴി വേറെയും ഞങ്ങളുടെ കയ്യിലുണ്ട്‌?. മര്‍ദ്ദനമുറ മാറ്റി കൂടുതല്‍ രൂക്ഷമാക്കാന്‍ അവര്‍ തയ്യാറെടുത്തു തുടയെല്ലുമുതല്‍ കണങ്കാല്‍ വരെയും അവിടെ നിന്നു മേലോട്ടും അവര്‍ റൂളുരുട്ടി. ?കിടികിടി? ശബ്‌ദത്തോടെ എല്ലുകള്‍ നുറുങ്ങുന്നതുപോലെ അനുഭവപ്പെട്ടു. അസഹനീയമായപ്പോള്‍ കിടന്നു പിടയാന്‍ തുടങ്ങി. ആരെല്ലാമോ പിടിച്ചുവച്ചു. ?അയ്യോ എന്നെ കൊല്ലുന്നേ? കല്‍ചുമരുകള്‍ പൊട്ടിത്തെറിക്കുമാറുച്ചത്തില്‍ അദ്ദേഹം നിലവിളിച്ചു. മരിക്കുകയാണെങ്കിലും നാലാളറിയട്ടെ.
ആരോ ഓടിവന്ന്‌ റാവുജിയുടെ ബനിയന്‍ വലിച്ചു കീറിയെടുത്ത്‌ അദ്ദേഹത്തിന്റെ വായില്‍ കുത്തിത്തിരുകി. മൂക്കു പൊത്തിപ്പിടിച്ചു. ഒരു നിമിഷം! എല്ലാം നശ്ചലം. റാവുജി ബോധരഹിതനായി. അദ്ദേഹത്തിന്റെ രോദനം കെട്ടടങ്ങി. ഡി.എസ്‌.പി. ലക്ഷ്‌മണയുടെ പൈശാചികമായ പൊട്ടിച്ചിരി മാത്രം ആ മുറിക്കുള്ളില്‍ തങ്ങിനിന്നു.
ബോധം നശിച്ച റാവുജിയെ അവര്‍ അവിടെ നിന്നുമെടുത്ത്‌ മറ്റൊരു പണി തീരാത്ത കെട്ടിടത്തിലെത്തിച്ചു. അതിന്‌ അവര്‍ അവരുടെ ഭാഷയില്‍ വര്‍ക്ക്‌ ഷാപ്പ്‌ എന്നായിരുന്നു പറഞ്ഞത്‌. ബൂട്ടിട്ട കാല്‌ ശരീരത്തില്‍ പതിച്ചപ്പോള്‍ നേരിയ ഓര്‍മ്മ വന്നു. കൈകള്‍ പതുക്കെ ചലിപ്പിച്ചു. ശരീരമാസകലം വേദന, ചൂണ്ടുവിരല്‍കൊണ്ട്‌ കണ്ണുതിരുമ്മി. മിഴി തുറന്നപ്പോള്‍ ആ അരണ്ട വെളിച്ചത്തില്‍ പോലീസുദ്യോഗസ്ഥന്മാരേയും മറ്റാളുകളെയും കണ്ടു.
വീണ്ടും ചോദ്യം ചെയ്യാനാരംഭിച്ചപ്പോള്‍ താനൊന്നും പറയില്ലെന്ന്‌ ദൃഢസ്വരത്തില്‍ പ്രായംചെന്ന ആ മനുഷ്യന്‍ പറഞ്ഞപ്പോള്‍ തളര്‍ന്നത്‌ അവരായിരിക്കണം.
വേദനയും വിശപ്പും കൊണ്ടദ്ദേഹം മരുന്നും ഭക്ഷണവും യാചിച്ചു.
?അതിനല്ലാ നിന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്‌? പിന്നീടുള്ള അവരുടെ തെറി ഹൃദയത്തില്‍ ചാട്ടുളിപോലെ തുളച്ചുകയറി.
?ലഡ്ഡുവിനേയും ജിലേബിയേയും? കാവലിരുത്തി മറ്റുള്ളവര്‍ സ്ഥലംവിട്ടു. അങ്ങിനെയാണവര്‍ ആളെ മനസ്സിലാകാതിരിക്കാന്‍ തമ്മില്‍ തമ്മില്‍ വിളിച്ചിരുന്നത്‌.
റാവുജി ഉറങ്ങരുതെന്ന്‌ കരുതിയാവണം അവര്‍ സിമിന്റ്‌ തറയില്‍ വെള്ളമൊഴിച്ചു തനച്ചു. ഉടുക്കാനും വിരിക്കാനും പുതയ്‌ക്കാനും വെള്ളം തുടച്ചുമാറ്റാനും എല്ലാത്തിനുമായി ഒരേ ഒരു മുണ്ടുമാത്രം. ആ കട്ടപിടിച്ച ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ അദ്ദേഹം ആ മുറിയുടെ മൂലയിലെത്തി. കാലും നീട്ടി താടിക്ക്‌ കയ്യുംകൊടുത്ത്‌ ആ മൂലയില്‍ ചാരിയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അറിയാതെ പ്രവഹിക്കാന്‍ തുടങ്ങി. കൈപ്പത്തികൊണ്ടദ്ദേഹം കണ്ണുനീര്‍ തുടച്ചുനീക്കി.
ദിവസങ്ങള്‍ നാലെണ്ണം അങ്ങിനെതന്നെ പിന്നിട്ടു. ദാഹിച്ചുവരണ്ട തൊണ്ട നനയ്‌ക്കാന്‍ അദ്ദേഹം കക്കൂസിലെ ടാപ്പിന്നടുത്തേക്ക്‌ ഇഴഞ്ഞുനീങ്ങി. ശരീരത്തിലാകമാനം നീര്‌ കെട്ടിയിരിക്കുന്നു. പാദം നിലത്തുവെക്കാന്‍ പറ്റുന്നേ ഇല്ല. ടാപ്പ്‌ തുറന്നു, കറപുരണ്ട ചളഇവെള്ളം ഇറ്റിറ്റായി കൈക്കുമ്പിളില്‍ നിറഞ്ഞു. അറപ്പും വെറഉപ്പും വകവെക്കാതെ ദാഹം ശമിപ്പിക്കാന്‍ നിറകണ്ണുകളോടെ അദ്ദേഹം നാറുന്ന വെള്ളം വലിച്ചിറക്കി.
ജൂലായ്‌ 6ന്‌ വീണ്ടും ഡി.എസ്‌.പി.യും മറ്റുദ്യോഗസ്ഥന്മാരും വന്ന്‌ അദ്ദേഹത്തിന്റെ കണ്ണുകെട്ടി. ?എനിക്ക്‌ ഭക്ഷണം വേണം, വിശക്കുന്നുണ്ട്‌. നടക്കാന്‍ കഴിയുന്നില്ല, തളര്‍ന്നുപോവുന്നു, മരുന്നുവേണം? അപ്പോള്‍ റാവുജി ഓര്‍മ്മിപ്പിച്ചു.
?ഇതെല്ലാം കിട്ടുന്ന സ്ഥലത്തേക്കുതന്നെയോ നിന്നെ കെട്ടിയയക്കാന്‍ പോവുന്നത്‌. ഡി.എസ്‌.പി. ലക്ഷ്‌മണ ഇങ്ങിനെയൊക്കെ ചെയ്‌തെന്ന്‌ അവിടെപ്പോയി പറഞ്ഞാല്‍ മതി?
?ജീപ്പിലാണ്‌ യാത്ര. ആരും കാണാന്‍ പോവുന്നില്ല. ഇതിട്ടോ? ഒരു കീറിയ ഷര്‍ട്ട്‌ അവര്‍ റാവുജിക്ക്‌ നല്‍കി. ജീപ്പില്‍ എടുത്തിട്ട അദ്ദേഹത്തെ നേരെ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുവന്നു. കണ്ണഴിച്ചു! ഇരുട്ടടച്ച കണ്ണുതിരുമ്മിത്തുറന്നപ്പോള്‍ ലക്ഷ്‌മണയും കൂട്ടരും മുന്നില്‍ ഇരിക്കുന്നു. മിസാവാറണ്ട്‌ വായിച്ചുകേള്‍പ്പിച്ച്‌ നേരെ ജീപ്പില്‍ തിരുവനന്തപുരം ജയിലിലേക്കയച്ചു. ജയിലില്‍വെച്ച്‌ അസുഖം കൂടിയിട്ടും ആസ്‌പത്രിയിലയക്കാന്‍ ജയിലധികൃതര്‍ക്ക്‌ സന്മനസ്സുണ്ടായില്ല.
ജനസംഘത്തില്‍ നിന്നും രാജിവെച്ചാല്‍ തന്നെ വീടുവിക്കാമെന്ന്‌ കുടുംബത്തില്‍പെട്ട ചില ആളുകള്‍ പറഞ്ഞതായറിഞ്ഞപ്പോള്‍ റാവുജി പറഞ്ഞു. ?ആദര്‍ശവും വിശ്വാസവും അടിയറവെച്ചുകൊണ്ടുള്ള സ്വാതന്ത്ര്യത്തേക്കാള്‍ നല്ലത്‌ ഇവിടമാണ്‌. നല്ലരുനാളെവരുമെന്നനിക്കുറപ്പുണ്ട്‌?. പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാത്ത, അടിച്ചമര്‍ത്തുമ്പോള്‍ ചെറുത്തുനിന്ന, നിരവധി ആളുകളില്‍ ഒരാള്‍ മാത്രമാണ്‌ റാവുജി.
- സി. രത്‌നാകരന്‍
[സ്വന്തം കുടുംബനാഥനും മക്കളും നിര്‍ദ്ദയം മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ വീരമാതാക്കള്‍ ഭയപ്പെട്ട്‌ കണ്ണുമൂടുന്നതിന്നു പകരം ആളിക്കത്തിയ സമരവീര്യത്തോടെ രണാങ്കണത്തിലിറങ്ങിയ കഥയാണിത്‌]

വനിതാവര്‍ഷത്തില്‍


ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അടിമത്തച്ചങ്ങല വെട്ടിമുറിക്കാന്‍ രണാങ്കണത്തില്‍ അടരാടിയ ധീരവനിതകളെ അഭിമാനപുരസ്സരം ഇന്നും ഭാരതജനത ഓര്‍ക്കുന്നു. അവരുടെ പാരമ്പര്യത്തില്‍ ജനിച്ച ഭാരതവനിതകള്‍ മറ്റൊരു രണ്ടാം സ്വാതന്ത്ര്യസമരം വന്നപ്പോള്‍ പൂര്‍വ്വികരില്‍ നിന്ന്‌ ആവേശം നേടിക്കൊണ്ട്‌ സമരാങ്കണത്തില്‍ മുന്നണിപ്പോരാളികളായി മാറി.
1976-ലെ പുതുവത്സരദിനത്തില്‍ മാറ്റത്തിനുവേണ്ടി ഒറ്റക്കെട്ടായി പൊരുതാന്‍ തീരുമാനിച്ചുകൊണ്ട്‌ ഏലൂരിലെ വനിതകള്‍ സത്യഗ്രഹരംഗത്തിറങ്ങി. എഫ്‌.എ.സി.ടി.യിലെ ആയിരക്കണക്കായ തൊഴിലാളികള്‍ തൊഴില്‍ശാല വിട്ടു വീട്ടിലേക്കു തിരിക്കുന്ന സമയം അവര്‍ അതിന്നായി തെരഞ്ഞെടുത്തു.
ഇന്ദിരാഗാന്ധിയുടെ അടിയന്തിരത്തിനെതിരെ, അതു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഇതിനു മുന്‍പും ഏലൂരിലും ആലുവായിലും സത്യഗ്രഹം നടന്നിരുന്നു. സത്യഗ്രഹികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പിലിട്ട്‌ മര്‍ദ്ദിക്കുകയും ചെയ്‌തു. സ്വന്തം കുടുംബനാഥനും മക്കളും സഹോദരനും ഇങ്ങിനെ നിര്‍ദ്ദയം മര്‍ദ്ദിക്കപ്പെടുന്നത്‌ അവര്‍ക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല, നവംബര്‍ 14ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലിട്ട്‌ മാരകമാംവിധം മര്‍ദ്ദിച്ചവശനാക്കിയ സ്വന്തം മകനെ ഒരുനോക്കുകണ്ട്‌ സമാശ്വസിപ്പിക്കാന്‍ മനംനൊന്തുചെന്ന വൃദ്ധമാതാവിനെ അവിടെനിന്ന പോലീസുകാരന്‍ അല്‌പം പോലും മനസ്സാക്ഷിക്കുത്തില്ലാതെ മര്‍ദ്ദിക്കുകയും പിടിച്ചുപുറത്തുതള്ളുകയും ചെയ്‌തു. ഇതെല്ലാം അവിടത്തെ വനിതകളുടെ കണ്ണു തുറപ്പിച്ചു. അവര്‍ അടുക്കളവിട്ട്‌ അര്‍ക്കളത്തിലിറങ്ങാന്‍ തീരുമാനിച്ചു.
1-1-1976ന്‌ വൈകുന്നേരം 4 മണി. ഫാക്‌ട്‌ വിട്ടു തൊഴിലാളികള്‍ പുറത്തേക്കു വരുന്ന സമയം. ലോകസംഘര്‍ഷസമിതിയുടെ ബാനര്‍ പിടിച്ചുകൊണ്ട്‌ 40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മൂന്നുപേരടക്കം ഒമ്പതു പേര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട്‌ സാവധാനം നടന്നു നീങ്ങി. ?അടിയന്തിരാവസ്ഥ പിന്‍വലിക്കുക. പത്രമാരണനിയമങ്ങള്‍ റദ്ദാക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക?ആ വനിതകള്‍ വിളിച്ചുപറഞ്ഞു. ആയിരക്കണക്കിനാളുകള്‍ അവര്‍ക്കു ചുറ്റുംകൂടി.
പെട്ടെന്നാണത്‌ സംഭവിച്ചത്‌, ഏലൂര്‍ എസ്‌.ഐ. മുഹമ്മദ്‌ കുഞ്ഞിയും ഒരുപറ്റം പോലീസുകാരും വാനില്‍ സ്ഥലത്തെത്തി. അവര്‍ വാനില്‍നിന്ന്‌ പുറത്തേക്ക്‌ എടുത്തുചാടുകയും തലങ്ങും വിലങ്ങും ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്‌തു. ഇത്തരമൊരു പെരുമാറ്റം ആരുംതന്നെ പ്രതീക്ഷിച്ചിരുന്നതല്ല. എസ്‌.ഐ.യും പാര്‍ട്ടി സത്യഗ്രഹികളായ സ്‌ത്രീകളെ തുരുതുരാ അടിച്ചു. കണ്ടുനിന്നവര്‍ തലയ്‌ക്ക്‌ കൈവച്ചു. ചിലര്‍ അയ്യോ എന്നു പൊട്ടിക്കരഞ്ഞു. പലരുടെയും കയ്യും കാലും മരവിച്ചു. ചിലര്‍ക്കു തലചുറ്റലുണ്ടായി. അശ്ലീലപദങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്ന എസ്‌.ഐ. ഓടെടീ, കയറെടീ എന്നൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. നിരപരാധികളായ സ്‌ത്രീകളുടെ കൈക്കും പുറത്തും അവര്‍ കണ്ണുംപൂട്ടി അടിച്ചു. അമ്മാളുവും മറ്റൊരു സ്‌ത്രീയും വാനിലേക്ക്‌ ഓടിക്കയറി. തങ്കമ്മയും വാനിലേക്ക്‌ കയറാന്‍ ചെന്നു. അപ്പോഴേക്കും ഏതോ ഒരു പോലീസുകാരന്‍ അമ്മാളുവിനെ പിടിച്ചുവലിച്ച്‌ പുറത്തേക്കിട്ടു. അവര്‍ റോഡില്‍ പിടഞ്ഞുവീണു. പിന്നീടാരും വാനില്‍ കയറിയില്ല. ജനം രോഷാകുലരായി. ഇതെല്ലാം കണ്ടുനിന്ന തൊഴിലാളി നേതാവ്‌ എസ്‌.സി.എസ്‌. മേനോന്‍ പോലീസുകാരെ നോക്കി അലറി. ?നിങ്ങള്‍ മൃഗങ്ങളെക്കാളും കഷ്‌ടമാണല്ലോ?. സി.പി.ഐ. നേതാവ്‌ വര്‍ഗ്ഗീസിനുപോലും ഇതുകണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. ?ഇത്തരം മര്‍ദ്ദനങ്ങള്‍ അവര്‍ക്ക്‌ ശക്തിയും പ്രസിദ്ധിയും ഏകുകയേയുള്ളൂ?. അദ്ദേഹം മറ്റൊരു ദൃഷ്‌ടികോണിലൂടെയാണെങ്കിലും ഈ മര്‍ദ്ദനത്തിനെതിരെ ശബ്‌ദമുയര്‍ത്തി.
അല്‍പ്പനേരത്തെ നരനായാട്ടിനുശേഷം ആരെയും അറസ്റ്റുചെയ്യാതെ മുഹമ്മദ്‌ കുഞ്ഞിയും പാര്‍ട്ടിയും സ്ഥലം വിട്ടു. അവശരായ സത്യഗ്രഹികളെ അവരുടെ മക്കളും മറ്റു ബന്ധുക്കളും താങ്ങിപ്പിടിച്ചു വീട്ടിലെത്തിച്ചു. അവര്‍ പരുക്കേറ്റ സ്‌ത്രീകള്‍ക്ക്‌ തിരുമ്മിക്കൊടുക്കുകയും വെള്ളം ചൂടുപിടിപ്പിച്ച്‌ വേദനയുള്ള ഭാഗത്ത്‌ ഒപ്പിക്കൊടുക്കുകയും ചെയ്‌തു. കുറച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ കുഞ്ഞി വീണ്ടും അവിടത്തെ പ്രമുഖ ജനസംഘ, സംഘപ്രവര്‍ത്തകരുടെ വീട്ടിലെത്തി അന്വേഷണമാരംഭിച്ചു. ഒരു ഭീകരാന്തരീക്ഷം അവര്‍ അവിടെ ഉണ്ടാക്കി. ഏതാണ്ട്‌ രാത്രി എട്ടുമണിവരെ അവരുടെ പരക്കം പാച്ചിലുണ്ടായി.
വനിതാ സത്യഗ്രഹികളെ വനിതാ പോലീസുകാരല്ലാതെ മറ്റാരും തൊടാന്‍ പാടില്ലെന്ന ലോകനീതി പ്രശ്‌നമാക്കാതെയാണ്‌ മാതൃകാസ്റ്റേഷനായ ഏലൂരിലെ എസ്‌.ഐ. പെരുമാറിയത്‌. ഒരൊറ്റ വനിതാ പോലീസെങ്കിലും സംഭവസ്ഥലത്തെത്തിയിരുന്നില്ല. അന്നത്തെ സമരത്തില്‍ പങ്കെടുത്ത തങ്കമ്മ ആ രംഗമോര്‍ക്കുന്നതിങ്ങനെയാണ്‌. ?ഞങ്ങള്‍ ഒമ്പതുപേര്‍ മുദ്രാവാക്യം വിളിച്ചു മുന്നോട്ടുനീങ്ങി. ഞാനും ലീലയുമായിരുന്നു മുന്നില്‍ ബാനര്‍ പിടിച്ചത്‌. റോഡില്‍ ഗതാഗതം സ്‌തംഭിക്കാനുള്ള തിരക്കുണ്ട്‌. ഉറക്കെ എല്ലാം മറന്നുകൊണ്ട്‌ ഞങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കുറച്ചു മുന്നോട്ടു നീങ്ങയതേയുള്ളൂ. പിന്നില്‍ നിന്നും ആഞ്ഞ്‌ ഒരടി പുറത്തുവീണു. പോലീസ്‌ വരുമെന്നറിയാമായിരുന്നെങ്കിലും അമ്മയും സഹോദരിയുമില്ലാത്ത തരത്തില്‍ പെരുമാറുമെന്നു കരുതിയില്ല. ബാനര്‍ മുറുക്കിപ്പിടിച്ചുകൊണ്ട്‌ ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പോലീസുകാര്‍ തിരിച്ചും മറിച്ചും അടിച്ചപ്പോള്‍ അതു നിലത്തുവീണു?.
?അടി കൊണ്ടതും തനിക്ക്‌ കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നി. തലചുറ്റി വീഴുമെന്നുവരെയായി. വളരെ ശ്രമിച്ച്‌ ഒരുവിധം പിടിച്ചുനിന്നു. നമ്മുടെ കുട്ടികളെ ഈവിധമാണല്ലോ ഈ ദുഷ്‌ടന്മാര്‍ തല്ലിച്ചതക്കുന്നതെന്നോര്‍ത്തപ്പോള്‍ എനിക്കുണ്ടായ പാരവശ്യം പറഞ്ഞറിയിക്കുക വയ്യ?. പ്രായം ചെന്ന പാറുക്കുട്ടിയമ്മയാണത്‌ പറഞ്ഞത്‌.
വനിതാ പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍, വനിതകളുടെ അവകാശത്തിനും അംഗീകാരത്തിനും വേണ്ടി വനിതാവര്‍ഷം നിലനില്‍ക്കുമ്പോഴാണ്‌ അവകാശത്തിനുവേണ്ടി ശബ്‌ദമുയര്‍ത്തിയ ശ്രീമതി. ലീലാവതി, അമ്മാളു, കമലാക്ഷി, ഊലി, ക്ഷീരസാഗരകന്യക, നാണിക്കുട്ടിഅമ്മ, പാറുക്കുട്ടിഅമ്മ, തങ്കമ്മ, തങ്കം തുടങ്ങിയ വനിതകള്‍ക്ക്‌ ഈ ഒരനുഭവമുണ്ടായതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഒപ്പം വേദനയും.

- ബാബു

ഗുരുവായൂരിലെ ഡോ: വിമലയുടെ ബാച്ചിലെ സ്‌ത്രീസത്യഗ്രഹികളോട്‌ എസ്‌.ഐ. : ?ഇനി വന്നാല്‍ എന്റെ അമ്മയാണെങ്കിലും ശരി, എല്ലാം ഊരിവെപ്പിച്ച്‌ നടുറോഡിലിട്ടു വലിക്കും .........?

കുരുക്ഷേത്ര വേട്ട


1975 ജൂണ്‍ 26-ാം തീയതി ഭാരതത്തില്‍ സെന്‍സര്‍ ഷിപ്പ്‌ ഏര്‍പ്പെടുത്തിക്കൊണ്ട്‌ രാഷ്‌ട്രപതിക്കുവേണ്ടി അന്നദ്ദേഹത്തിന്റെ സെക്രട്ടറി സി. നരസിംഹന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ്സോടെ ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഴുത്തില്‍ കത്തി വീണു. പത്രവാര്‍ത്തകള്‍ മുന്‍കൂട്ടി പരിശോധിക്കാനായി രാജ്യവ്യാപകമായി സെന്‍സറന്‍മാരെ നിയമിച്ചു. ഇവരുടെ അനുമതിയില്ലാതെ ഒരു വനിര വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ക്ക്‌ സ്വാതന്ത്ര്യമില്ലാതായി. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളുമായ വാര്‍ത്തകള്‍ ജനങ്ങള്‍ വായിക്കുകയും വിശ്വസിക്കുകയും വേണമെന്നായി. രാജ്യത്ത്‌ നടക്കുന്ന ഓരോ നീക്കത്തേയും പറ്റി ജനങ്ങള്‍ക്കറിയാന്‍ പാടില്ലാതായി. അധികാര ദുര്‍മോഹം കയറി രുദ്രയായ ഇന്ദിരാഗാന്ധി ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാട്ടാളത്വത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കണമെങ്കില്‍ ?അണ്ടര്‍ഗ്രൗണ്ട്‌ പത്രങ്ങള്‍? വേണമെന്ന്‌ ഒരുകൂട്ടം രാജ്യസ്‌നേഹികള്‍ക്ക്‌ തോന്നി. ഇതിനായി ഇവര്‍ ഇറക്കിയ പത്രികയുടെ പേരോ? ?കുരുക്ഷേത്രം?. അധര്‍മ്മത്തിനെതിരായി യുദ്ധം ചെയ്‌ത പുണ്യഭൂമിയുടെ പേര്‌. കുരുക്ഷേത്രത്തില്‍കൂടി രാജ്യത്ത്‌ നടക്കുന്ന സംഭവവികാസങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തുടങ്ങിയതോടെ ജനതയുടെ മനസ്സാക്ഷി ഉണര്‍ന്നു. അതി രഹസ്യമായി പ്രചരിപ്പിച്ചിരുന്ന കുരുക്ഷേത്രം പട്ടണങ്ങളിലേയും, ഗ്രാമങ്ങളിലേയും, ഗ്രാമാന്തരങ്ങളിലേയും ജനങ്ങള്‍ കൈമാറി കൈമാറി വായിച്ചു തുടങ്ങിയപ്പോള്‍ അവരുടെ ധാര്‍മ്മികരോഷം പുകയാല്‍ തുടങ്ങി. വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഭരണകക്ഷിയുടെ ദാസന്മാരായ അധികാരികള്‍ക്കിത്‌ ഇഷ്‌ടപ്പെടുമോ? തങ്ങളുടെ നീചമായ ചെയ്‌തികള്‍ ജനങ്ങളറിയുകയോ? ജനങ്ങളെ അറിയിക്കുകയോ? അധികാരികള്‍ക്ക്‌ കോപം വന്നു. എന്തുവിലകൊടുത്തും കുരുക്ഷേത്രത്തിന്റെ പ്രചരണം തടയണമെന്നും, അതിന്റെ ഉറവിടെ കണ്ടുപിടിക്കണമെന്നും ഇന്ദിരയുടെ ശിങ്കിടിക്കാരനായ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പോലീസിന്‌ പ്രത്യേകം നിര്‍ദ്ദേശം നല്‍കി.



കുരുക്ഷേത്ര വേട്ട


വാര്‍ത്തകള്‍ അറിയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുണ്ട്‌. റഷ്യയില്‍ സ്റ്റാലിന്റെ ഭരണകാലത്തും, ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ ഭരണകാലത്തും, ഇറ്റലിയില്‍ മുസ്സോളിനിയുടെ ഭരണകാലത്തും ഇതിനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. ഏകാധിപത്യ ഭരണമായിരുന്നല്ലോ അന്നവിടങ്ങളില്‍ ഉണ്ടായിരുന്നത്‌. ജനാധിപത്യം എന്നലേബലൊട്ടിച്ചുകൊണ്ട്‌ ഇന്ദിരാഗാന്ധി നടത്തിയിരുന്ന ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഭാരതത്തിലും ഇതേ രീതിയില്‍തന്നെയായിരുന്നു നടപ്പിലാക്കിയിരുന്നത്‌. ഇന്ദിരയുടെ വിലക്കുകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌. നാട്ടില്‍ നടക്കുന്ന വാര്‍ത്തകള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്ന ?കുരുക്ഷേത്രം? വേട്ടയാടി പിടിക്കേണ്ടത്‌ അവരുടെ നിലനില്‍പ്പിന്‌ തന്നെ അത്യാവശ്യമായിരുന്നു. കുരുക്ഷേത്രവേട്ടക്ക്‌ അവര്‍ ഉത്തരവ്‌ നല്‍കി. ഇതിനായി അധികാരികള്‍ വിരിച്ച വല യഥാര്‍ത്ഥ വലയല്ലായിരുന്നു. വെറും ചിലന്തിവലയായിരുന്നു അത്‌. കരുത്തുള്ളവര്‍ അതില്‍ കുടുങ്ങിയില്ല. വല തകര്‍ത്ത്‌ ദൂരെയെറിഞ്ഞുകൊണ്ട്‌ അവര്‍ മുന്നോട്ടുപോയി. ഈ ചിലന്തിവലയില്‍ കുടുങ്ങിയതോ? ഏതാനും നിരപരാധികളും. കുരുക്ഷേത്രം പ്രചരിപ്പിച്ചിരുന്ന ചുണക്കുട്ടികളുടെ പൊടിപോലും കാണാന്‍ ഉഗ്രന്മാരായ അധികാരികള്‍ക്ക്‌ കഴിഞ്ഞതുമില്ല.
കുരുക്ഷത്രവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ രാത്രിയില്‍ പോലീസുകാര്‍ വീട്‌ വളഞ്ഞുപിടിച്ചിരുന്നത്‌ ജനസംഘവുമായോ, ആര്‍.എസ്‌.എസ്‌.മായോ ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നവരെയായിരുന്നു. ഇതൊന്നുമായി ബന്ധമില്ലാത്തവരേയും അപൂര്‍വ്വമായി വേട്ടയാടിയിരുന്നു. കുരുക്ഷേത്രവുമായി ബന്ധമുണ്ടെന്നുപറഞ്ഞ്‌, 1976 ഒക്‌ടോബര്‍ 26-ാം തീയതി പോലീസ്‌ കസ്റ്റഡിയിലെടുത്ത എം.പി. ഭരത്‌കുമാര്‍ ആ രംഗമ വിവരിക്കുന്നതിങ്ങനെയാണ്‌: ?എന്റെ വീടിന്റെ മുറ്റത്തുനിന്ന്‌ എന്റെ പേരെടുത്ത്‌ ആരോ വിളിക്കുന്നതു കേട്ടാണ്‌ ഞാനുണര്‍ന്നത്‌. അസാധരണമായ സംഭവത്തെപ്പറ്റി യാതൊരു പ്രതീക്ഷയുമില്ലായിരുന്ന ഞാന്‍ കതക്‌ തുറന്നു. ഒപ്പം എന്റെ റൂമില്‍ മറ്റൊരു ബഡ്ഡില്‍ കിടന്നിരുന്ന എന്റെ ജ്യേഷ്‌ഠനും എഴുന്നേറ്റുവന്നു. വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്‌ച എന്നെ അത്ഭുതസ്‌തബധനാക്കി. എനിക്കെന്തെങ്കിലും ചോദിച്ചു മനസ്സിലാക്കാന്‍ കഴിയുന്നതിനുമുമ്പായി എന്നേയും ജ്യേഷ്‌ഠനെയും പോലീസുകാര്‍ ഗെയിറ്റിലേക്ക്‌ പിടിച്ചുവലിച്ചുകൊണ്ടുപോയി. ബാലകൃഷ്‌ണന്‍ നായര്‍ എന്ന പേരിലറിയപ്പെടുന്ന വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്നോട്‌ ചോദിച്ചു, ?നീയാണോടാ നായേ ഭരത്‌കുമാര്‍?? എന്താണുത്തരം പറയേണ്ടതെന്ന്‌ കുഴങ്ങി നില്‍ക്കുന്ന എന്റെ തലയുടെ ഇടതുഭാഗത്ത്‌ അടിച്ചുകൊണ്ട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു, ?വേഗം പറയെടാ?
കുരുക്ഷേത്രത്തിന്റെ ഉറവിടം തപ്പി ഇറങ്ങിയ പോലീസുകാര്‍ 1976 ജനുവരി 6-ാം തീയതി കെ. മാധവനെ അറസ്റ്റ്‌ ചെയ്‌ത രംഗം അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്‌ : ?അര്‍ദ്ധരാത്രി കഴിഞ്ഞ്‌ ഏകദേശം രണ്ടുമണിയോടടുത്ത സമയം, ഇടിവെട്ടുന്നതുപോലെ കതകില്‍ ചവിട്ടുന്ന ശബ്‌ദംകേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു. അമ്മ കതകു തുറന്നു ........... എന്നെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സംഭവം കണ്ട എന്റെ അമ്മ ഓഠിവന്ന്‌ എന്നെ കെട്ടിപ്പിടിച്ച്‌ കരയാന്‍ തുടങ്ങി. അവരെ നിഷ്‌കരുണം തട്ടിത്തെറിപ്പിച്ചിട്ട്‌ എന്നേയും പിടിച്ചുവലിച്ചുകൊണ്ട്‌ അവര്‍ പോയി?.
കുരുക്ഷേത്ര ലഘുലേഖ പ്രചരിപ്പിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട ആന്റണി കൊറെങ്ങാടന്റെ അനുഭവം മറിച്ചല്ല. ?1976 ഒക്‌ടോബര്‍ 25-ാം തീയതി വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന എന്നെ വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാലകൃഷ്‌ണന്‍ നായരും, എസ്‌.ഐ. വാസുദേവനും പാര്‍ട്ടിയും ചേര്‍ന്ന്‌ പിടിച്ചുകൊണ്ടുപോയി മൂന്നുദിവസം ലോക്കപ്പിലിട്ട്‌ കഠിനമായി മര്‍ദ്ദിച്ചു.?
അദ്ധ്യാപകനായ അശോകന്‍മാസ്റ്ററുടെ അനുഭവമിതാണ്‌ : ?1976 നവംബര്‍ 15-ാം തീയതി എട്ടുമണി കഴിഞ്ഞ്‌ ഞാന്‍ ചാരുകസേരയില്‍ കിടന്ന്‌ വായിക്കുമ്പോള്‍ ഒരു ഹെഡ്‌ കോണ്‍സ്റ്റബിളും എസ്‌.ഐ.യും മുറിയിലേക്ക്‌ കടന്നുവന്ന്‌ മോഹനന്‌ കുരുക്ഷേത്രം കൊടുത്തത്‌ താനാണോ എന്ന്‌ ചോദിച്ചുകൊണ്ട്‌ മര്‍ദ്ദിക്കാന്‌ തുടങ്ങി?.
പോലീസിന്‌ പിടികിട്ടേണ്ട ഒരു പുള്ളിയെ പിടിക്കാന്‍ അവര്‍ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഇറങ്ങുന്നു. എന്നാല്‍ ഭരിക്കുന്ന കക്ഷിക്ക്‌ എതിരായവരെ പിടികൂടാന്‍ പോലീസ്‌ തെരഞ്ഞെടുത്തത്‌ രാത്രി മാത്രമാണ്‌. കോണ്‍ഗ്രസിന്‌ എതിരായവരെ കസ്റ്റഡിയിലെടുക്കുമ്പോള്‍തന്നെ അവരെ ക്രൂരമായി മര്‍ദ്ദിച്ചുകൊള്ളണം എന്നതായിരുന്നു മുകളഇല്‍ നിന്നുള്ള ഉത്തരവ്‌. ഇങ്ങനെ മര്‍ദ്ദിക്കുന്നത്‌ ആരും കാണാതെ ഇരിക്കാന്‍ വേണ്ടിയാണ്‌ കസ്റ്റഡിയിലെടുക്കല്‍ പരിപാടി രാത്രിയിലാക്കിയിരുന്നത്‌. അടിയന്തിരാവസ്ഥയില്‍ തങ്ങള്‍ക്കിഷ്‌ടമുള്ളവരെ എങ്ങനേയും കസ്റ്റഡിയിലെടുക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നിട്ടും ജനങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പിനെ അവര്‍ ഭയപ്പെട്ടിരുന്നു എന്നുള്ളതിന്റെ സ്‌പഷ്‌ടമായ ഉദാഹരണമായിരുന്ന ഈ രാത്രിവേട്ടകള്‍.

ഒറ്റുകാരെക്കൊണ്ട്‌
ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന്‌ മറ്റാരുടേയും സഹായം ആവശ്യമില്ല. എന്നാല്‍ കുരുക്ഷേത്രവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ ഒറ്റുകാരുടെ സഹായം പലപ്പോഴും പോലീസ്‌ തേടിയിരുന്നു. രാത്രിയുടെ അന്ത്യയാമത്തില്‍, ലോകം ഗാഢനിദ്രയിലാണ്ടുകിടക്കുമ്പോള്‍ ഒറ്റുകാരുമായി പിടിക്കപ്പെടേണ്ടയാളിന്റെ വീട്ടിലെത്തി അയാളെക്കൊണ്ട്‌ വീട്ടുകാരനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്ന പോലീസ്‌ ചെയ്‌തിരുന്നത്‌. കുരുക്ഷേത്രവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യാനായി ആന്റണി കൊറെങ്ങാടന്റെ വീട്ടിലെത്തിയ പോലീസ്‌ ചെയ്‌ത വിക്രമം അദ്ദേഹം വിവരിക്കുന്നു : ?എന്റെ വീടിന്റെ അടുത്ത്‌ താമസക്കാരനായ ജോസഫ്‌ എന്ന പോലീസുകാരന്റെ ?അന്തോണിച്ചേട്ടാ? എന്നുള്ള വിളികേട്ട്‌ ഞാന്‍ വാതില്‍ തുറന്ന്‌ പുറത്തുവന്നപ്പോള്‍ കണ്ടത്‌ ഒരു പറ്റംപോലീസുകാര്‍ എന്റെ വീട്‌ വളഞ്ഞതായിട്ടാണ്‌. പെട്ടെന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അകത്തേക്ക്‌ വന്നുകൊണ്ട്‌, ?നീയാണോടാ അന്തോണി? എന്ന്‌ ചോദിച്ചു. അതേ എന്നുപറഞ്ഞു കഴിയുമ്പോഴേക്കും നാലഞ്ച്‌ തവണ സി.ഐ.യുടെ കൈ എന്റെ പുറത്ത്‌ വീണു കഴിഞ്ഞിരുന്നു?.
തന്റെ വീട്‌ പോലീസ്‌ വളഞ്ഞ രംഗ എം.പി. ഭരത്‌കുമാര്‍ ഇങ്ങനെ വിവരിക്കുന്നു : ?എന്റെ നാട്ടുകാരനും ഒരഭ്യുദയകാംക്ഷിയുമായ സി.സി. ആന്റണി എന്ന വൃദ്ധനെ രണ്ടു പോലീസുകാര്‍ ബലമായി പിടിപ്പിച്ചുകൊണ്ടുവന്നാണ്‌ പുറത്തുനിന്ന്‌ എന്റെ പേര്‌ വിളിപ്പിച്ച്‌ കതക്‌ തുറപ്പിച്ചത്‌. ഈ വൃദ്ധനെ നിഷ്‌കരുണം മര്‍ദ്ദിച്ചതുകൊണ്ടാണദ്ദേഹം അങ്ങനെ ചെയ്‌തെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസ്സിലായി.? അശോകന്‍ മാസ്റ്ററുടേയും കഥ ഇതുതന്നെ. ഒന്നോ രണ്ടോ അനുഭവങ്ങള്‍ മാത്രമല്ല ഇത്‌. കേരളത്തിലെ ഒട്ടുമുക്കാലും സ്ഥലങ്ങളില്‍ ഇതേ അടവ്‌ തന്നെയാണ്‌ പോലീസുകാര്‍ പ്രയോഗിച്ചിരുന്നത്‌. പ്രത്യേകമായ ഉദ്ദേശ്യത്തോടെ വളരെ വ്യക്തമായ രീതിയില്‍ ചിട്ടപ്പെടുത്തിയ ഒരാസൂത്രണത്തിന്റെ ഭാഗമായിരുന്നു ഇതെന്ന്‌ വ്യക്തമാകുന്നുണ്ടല്ലൊ? പുറത്തുനിന്നുളഅള ഏതെങ്കിലും ഏജന്‍സിയായിരുന്നോ ഇതിന്‌ നേതൃത്വവും പരിശീലനവും ഇവിടുത്തെ പോലീസിന്‌ നല്‍കിയിരുന്നത്‌ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതേ തരത്തിലുള്ള അടവുകളാണ്‌ റഷ്യയിലെ രഹസ്യപ്പോലീസുകാരായ കെ.ജി.ബി.യും പ്രയോഗിച്ചിരുന്നതെന്ന്‌ സ്റ്റാലിന്റെ പുത്രിയായ സ്വെറ്റ്‌ ലീനാ സ്റ്റാലിന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ?പോലീസിന്‌ പിടികിട്ടേണ്ടയാളിന്റെ പരിചയക്കാരനായിരിക്കും ഈ ഒറ്റുകാരന്‍. അയാളെക്കൊണ്ട്‌ പുറത്തുനിന്ന്‌ വിളിപ്പിച്ച്‌ ആളെ വീട്ടിനു പുറത്തിറക്കി അറസ്റ്റ്‌ ചെയ്യുന്ന പതിവായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌?.

വേഷം മാറിയുള്ള കളി
ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ പോകുമ്പോള്‍ പോലീസ്‌ സ്വന്ത വേഷത്തിലാണ്‌ പോകുന്നത്‌. അങ്ങനെ പോകണമെന്നാണ്‌ നിയമവും. അടിയന്തിരാവസ്ഥക്കാലത്തെ പോലീസിന്‌ ഇതൊന്നും ബാധകമായിരുന്നില്ല. കുരുക്ഷേത്രം പ്രചരിപ്പിക്കുന്നവരെന്ന്‌ സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ പോയിരുന്ന പോലീസുകാര്‍ പലപ്പോഴും വേഷം മാറിയാണ്‌ പോയത്‌. ചിലരാകട്ടെ മുഖം മറയ്‌ക്കുകവരെ ചെയ്‌തിരുന്നു. റഷ്യയിലെ രഹസ്യപ്പോലീസുകാര്‍ രാഷ്‌ട്രീയ പ്രതിയോഗികളെ കസ്റ്റഡിയിലെടുക്കാന്‍ പോകുമ്പോള്‍ വേഷം മാറിയും മുഖംമൂടി ധരിച്ചുമാണ്‌ പൊയ്‌ക്കൊണ്ടിരുന്നതെന്ന്‌ നോബല്‍ സമ്മാനം നേടിയ വിശ്വവിശ്രുത സാഹിത്യകാരനായ സോള്‍ സ്വെനിറ്റ്‌സന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ പോലീസും ഇതേ രീതി തന്നെയാണ്‌ പിന്‍തുടര്‍ന്നിരുന്നത്‌. അശോകന്‍ മാസ്റ്റര്‍ തന്റെ അനുഭവം വിവരിക്കുന്നു. ?വീട്‌ പരിശോധനയുടെ ഇടയില്‍ കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ച ഒരാള്‍ എന്നെ സൂക്ഷിച്ചുനോക്കി. സാമാന്യ മര്യാദയുടെ പേരില്‍ അയാളെ നോക്കി ഞാനൊന്നു ചിരിച്ചു. ?എന്താടാ ചിരിക്കുന്നോ? എന്നയാള്‍ ചോദിച്ചു. ഇയാള്‍ ഒരു പോലീസുകാരനാണെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസ്സിലായി.?
?ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ശരി; ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌? എന്ന നിയമസംഹിതയിലെ പാവനമായ വിലക്കറിയാവുന്നവരല്ല നമ്മുടെ നാട്ടിലെ പോലീസുകാര്‍ ഇതവരെ പഠിപ്പിച്ചിട്ടുമില്ല. പോലീസ്‌ കസ്റ്റഡിയിലെടുക്കപ്പെട്ട ഒരാള്‍; അയാളുടെ മേലുള്ള കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കണമെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. നമ്മുടെ പീനല്‍കോഡിലെ വ്യവസ്ഥയും ഇതുതന്നെയാണ്‌. ഇങ്ങനെയൊക്കെ ആയിരുന്നിട്ടുകൂടി കുരുക്ഷേത്രം കയ്യില്‍വെച്ചു എന്നു സംശയിക്കപ്പെടുന്നയാളുകളെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ; അവരുടെ വീട്ടില്‍ വെച്ച്‌ അവരുടെ മാതാപിതാക്കളും, ഭാര്യയും, മക്കളും, ബന്ധുക്കളും, അയല്‍വാസികളും നോക്കിനില്‍ക്കെ പട്ടിയെ തല്ലുന്നതുപോലെ തല്ലുകയാണ്‌ പോലീസ്‌ ചെയ്‌തിരുന്നത്‌. ഈ സമയത്തെയാള്‍ക്കുണ്ടാകാവുന്ന ശാരീരികവും മാനസികവുമായ വേദനയും ദുഃഖവും പറയേണ്ടതില്ലല്ലൊ?. എം.പി. ഭരത്‌കുമാറിന്റെ ഇത്തരത്തിലുള്ള ദുഃഖകരമായ അനുഭവം കേട്ടുകൊള്ളൂ. ?വേഗം പറയടാ എന്നലറിക്കൊണ്ട്‌ സി.ഐ. ബാലകൃഷശ്‌ണന്‍ നായര്‍ എന്റെ തലയുടെ വലതുഭാഗത്താഞ്ഞടിച്ചു. ആ ആഘാതം തീരുന്നതിന്‌ മുമ്പ്‌ എസ്‌.ഐ. മറുഭാഗത്തും ആഞ്ഞടിച്ചുകഴിഞ്ഞിരുന്നു. എന്റെ സ്വബോധം നഷ്‌ടപ്പെട്ടു. എന്നെ പിടിച്ചിരുന്ന സി.ഐ.യുടേയും എസ്‌.ഐ.യുടേയും കയ്യില്‍ നിന്നും ഞാന്‍ ഊര്‍ന്നുവീണു. ഉടനെ സര്‍ക്കിളിന്റെ സഹായിയായ ആന്റണി എന്ന കോണ്‍സ്റ്റബിള്‍ എന്റെ പുറത്ത്‌ ആഞ്ഞു ചവുട്ടി. കുരുക്ഷേത്രത്തിന്റെ കയ്യെഴുത്തുപ്രതി ആരുടെ കയ്യില്‍ നിന്നാണ്‌കിട്ടിയതെന്ന്‌ ചോദിച്ചുകൊണ്ട്‌, തലക്കും കരണത്തും കൈവീശി ആഞ്ഞടിക്കുകയും, തോളെല്ലില്‍ കൈമുട്ടുകള്‍കൊണ്ടിരിക്കുകയും, സര്‍ക്കിള്‍ കയ്യിലിരിക്കുന്ന വടികൊണ്ട്‌ ദേഹത്ത്‌ ആഞ്ഞടിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. എന്റെ ഏറ്റവും ദുഃഖകരമായ അവസ്ഥ, എന്റെ ജ്യേഷ്‌ഠന്‍ കൂടി ഇതിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നുള്ളതാണ്‌. ഒരു ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന എന്നെ ഇങ്ങനെ ചെയ്യരുതേ എന്ന്‌ പോലീസുകാരോട്‌ യാചിച്ച എന്റെ ജ്യേഷ്‌ഠന്റെ നേരെ പോടാ പട്ടി എന്നലറിക്കൊണ്ടദ്ദേഹത്തിന്റെയും കരണത്തവര്‍ ആഞ്ഞടിച്ചു?.
ആന്റണി കൊറെങ്ങാടന്റെയും അനുഭവം മറ്റൊന്നായിരുന്നില്ല. ?എന്നെ മര്‍ദ്ദിക്കുന്നതുകണ്ട്‌ എന്റെ ഭാര്യയും മകനും വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു. പോലീസുകാരുടെ ബഹളവും, വീട്ടുകാരുടെ കരച്ചിലും ഒക്കെകേട്ട അയല്‍വാസികള്‍ എന്റെ വീട്ടുപടിക്കല്‍ തടിച്ചുകൂടി. അവരുടെ മുന്നില്‍വച്ച്‌ എന്നെ മര്‍ദ്ദിച്ചു. തൂക്കിയെടുത്തു പോലീസ്‌ ജീപ്പിലേക്ക്‌ കൊണ്ടുവന്നിട്ടു.

നീട്ടിപ്പിടിച്ച തോക്കുമായി
ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ നാസി വാഴ്‌ചക്കാലത്തെപ്പറ്റിയുള്ള ഗ്രന്ധമായ ?ദി റൈസ്‌ ആന്റ്‌ ഫാള്‍ ഓഫ്‌ ദി തേഡ്‌ റീഷ്‌? എന്ന ഗ്രന്ഥത്തില്‍ ?എതിരാളികളെ കസ്റ്റഡിയിലെടുക്കാനായി പോലീസ്‌ ഒരാളുടെ മുറിയിലേക്കു കയറിച്ചെല്ലുമ്പോള്‍ അവരുടെ കയ്യില്‍ നീട്ടപ്പിടിച്ച തോക്കുമുണ്ടായിരിക്കും? ഇതേപോലെയാണ്‌ ഇന്ദിരാഗാന്ധിയുടെ ശങ്കിടികളായ ഇവിടുത്തെ കോണ്‍ഗ്രസ്‌ ഭരണാധികാരികളും പോലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നത്‌. ഇത്തരം അനുഭവം ഉണ്ടായ ഐ. മാധവന്‍ വിവരിക്കുന്നു. ?നാലുപേര്‍ കയ്യില്‍ നീട്ടിപ്പിടിച്ച പിസ്റ്റളുമായി മുറിയിലേക്കു തള്ളിക്കയറി വന്നു. മാധവനിവിടെയില്ലെ എന്നവര്‍ ചോദിച്ചു. ഞാന്‍ കിടപ്പുമുറിയില്‍ പ്രവേശിക്കുന്നതിന്നു മുമ്പതന്നെ അവര്‍ എന്റെ കിടപ്പുമുറിയില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. നാലുപേര്‍ എന്നെ വളഞ്ഞുനിന്നുകൊണ്ട്‌ മിണ്ടിപ്പോകരുതെന്നലറി.? ഇങ്ങനെതന്നെയാണ്‌ ആന്റണി കൊറെങ്ങാടന്റെയും വീട്ടില്‍ സംഭവിച്ചത്‌.

യൂത്തിന്റെ പങ്ക്‌
അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്ക്‌ ഉന്നതരായ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്നുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്റെ പ്രസ്‌താവനയില്‍ ആത്മാര്‍ത്ഥതയെന്തെങ്കിലും ഉണ്ടെന്ന്‌ തെറ്റിദ്ധരിക്കേണ്ടതില്ല. കേരളത്തില്‍ അടിയന്തിരാവസ്ഥക്കാലത്തു നടന്നിട്ടുള്ള അതിക്രമങ്ങളില്‍ പലതിലും സുധീരന്റെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ നേരിട്ടു പങ്കെടുക്കുകയോ, പുറകില്‍ നിന്നുകൊണ്ട്‌ നിര്‍ദ്ദേശം പോലീസിനു നല്‍കുകയോ ചെയ്‌തിരുന്നു എന്നുള്ളതാണ്‌ സത്യം. യൂത്ത്‌ കോണ്‍ഗ്രസിന്റെ നേരിട്ടുള്ള ഇടപെടല്‍ കാരണം പോലീസിനു വളരെയധികം നിരപരാധികളെ മര്‍ദ്ദിക്കേണ്ടതായും വന്നിട്ടുണ്ട്‌. പോലീസ്‌ സ്റ്റേഷനികളില്‍ ചെന്നിരുന്ന്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ നിര്‍ദ്ദേശം നല്‍കി കസ്റ്റഡിയിലുള്ള തങ്ങളുടെ എതിരാളികളെ മര്‍ദ്ദിപ്പിച്ചിട്ടുള്ള സംഭവങ്ങളും നിരവധിയുണ്ട്‌. ഹിറ്റലറുടെ നാസി ജര്‍മ്മനിയില്‍ മാത്രമെ ഇതിനു സമാനമായ അനുഭവങ്ങളുണ്ടായിട്ടുള്ളൂ. യുദ്ധകുറ്റവാളികളുമായി ന്യൂറംബര്‍ഗ്ഗില്‍വെച്ച്‌ നാസികളെ വിസ്‌തരിക്കേണ്ടി വന്നപ്പോള്‍ യുവനാസികള്‍; തങ്ങളുടെ എതിരാളികളെ നാസിപോലീസിനെക്കൊണ്ട്‌ പിടിപ്പിച്ച്‌ മര്‍ദ്ദിപ്പിച്ചിട്ടുള്ളതായും, ചിലപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച്‌ തങ്ങള്‍തന്നെ എതിരാളികളെ മര്‍ദ്ദിച്ചിട്ടുള്ളതായും വിസ്‌താരക്കോടതിയുടെ മുമ്പാകെ പലരും മൊഴികൊടുക്കുകയും ചെയ്‌തിരുന്നു. ഇതേതരത്തിലുള്ള അനുഭവമാണ്‌ കുരുക്ഷേത്രം കൈവശം വെച്ചുകൊണ്ടിരുന്നു എന്നതിന്റെ പേരില്‍ അശോകന്‍ മാസ്റ്ററും അനുഭവിക്കേണ്ടി വന്നത്‌. ?എന്നെ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുചെല്ലുമ്പോള്‍ ഒരു ഹിപ്പി അവിടെയിരിപ്പുണ്ടായിരുന്നു. സ്ഥലത്തെ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവാണയാളെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസ്സിലായി. മുകളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍കൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാതെയാണ്‌ എന്നെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന്‌ പിന്നീടറിഞ്ഞു. എന്നെ അറസ്റ്റു ചെയ്യാന്‍ വരുന്നതിന്റെ രണ്ടുമൂന്നു പണിക്കൂറുമുമ്പുതന്നെ എന്നെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ ജചിലര്‍ക്കറിവുണ്ടായിരുന്നു എന്നും പിന്നീട്‌ മനസ്സിലായി.?. ശ്രീ. അശോകന്‍ തന്റെ അനുഭവങ്ങള്‍ തുടരുന്നു ?15-ാം തീയതി കാലത്ത്‌ ചില യൂത്തന്മാര്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തുന്നു അവര്‍ ഒരു പെറ്റീഷന്‍ എസ്‌.ഐ.ക്ക്‌ കൊടുത്തു. കെ.എസ്‌.യു.വിന്‌ എന്നും തലവേദനയുണ്ടാക്കിക്കൊണ്ടിരുന്ന ഐ.എസ്‌.ഒ. ജില്ലാ ചെയര്‍മാനായ സി.ബി. മോഹനനെ അറസ്റ്റ്‌ ചെയ്യണമെന്നുള്ളതായിരുന്നു പെറ്റീഷന്‍. അതില്‍ ഒപ്പിട്ടിരിക്കുന്നത്‌ മോഹനന്റെ ക്ലാസില്‍ പഠിക്കുന്ന രണേന്ദ്രനാഥനാണ്‌. അയാള്‍ ക്ലാസിലെ കെ.എസ്‌. യുവിന്റെ നേതാവാണ്‌. അയാളെ നിര്‍ബന്ധിപ്പിച്ച്‌ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുവന്ന്‌ ഒപ്പിടുവിക്കുകയാണ്‌ യൂത്തന്മാര്‍ ചെയ്‌തതെന്നു പറയപ്പെടുന്നു. എന്തെന്നാല്‍; രണേന്ദ്രനാഥനും മോഹനനും അടുത്തടുത്തു താമസിക്കുന്നവരും, എന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളുമാണ്‌.?
അടിയന്തിരാവസ്ഥക്കാലത്ത്‌ പോലീസ്‌ നടത്തിയ മനുഷ്യവേട്ട ഇന്നും മനസ്സാക്ഷിയുള്ള മനുഷ്യരുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുകയാണല്ലൊ? ഒരു ലഘു ലേഖ കൈവശം വയ്‌ക്കുക എന്നുള്ളത്‌ വലിയ കുറ്റമൊന്നുമല്ല. എന്നിട്ടുകൂടി കള്ളന്‍മാര്‍ക്കും പോക്കറ്റടിക്കാര്‍ക്കും കൊലപാതകികള്‍ക്കും ഏല്‍ക്കേണ്ടിവന്നതിലും എത്രയോ കൂടുതല്‍ മനുഷശ്യത്വമില്ലാത്ത രീതിയിലുള്ള ശാരീരികഹേമദണ്‌ഡങ്ങളായിരുന്നു അവര്‍ക്കെല്ലാം ഏല്‍ക്കേണ്ടിലന്നത്‌. അതേ സമയം ക്രിമിനല്‍പുള്ളികള്‍ക്ക്‌ അടിയന്തിരാവസ്ഥക്കാലത്ത്‌ ഇങ്ങിനെയുള്ള മര്‍ദ്ദനങ്ങള്‍ ഏകിയിരുന്നതുമില്ല.
കേരളത്തിലെ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഒരേ രീതിയിലുള്ള മര്‍ദ്ദനങ്ങളും ഭീഷണികളും അസഭ്യം പറച്ചിലുമാണ്‌ അടിയന്തിരാവസ്ഥക്കാലത്ത്‌ രാഷ്‌ട്രീയതടവുകാര്‍ക്ക്‌ ഏല്‍ക്കേണ്ടിവന്നിരുന്നത്‌. അശോകന്‍മാസ്റ്റര്‍ പോലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ തനിക്കേല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളെ വിവരിക്കുന്നു. ?കാലിന്നടിയിലെ ചൂരല്‍പ്രയോഗം പറയുകയേ വേണ്ട. പരുക്കന്‍ തറയില്‍ കാല്‍നീട്ടിയിരുത്തി; കാലിന്റെ പെരുവിരല്‍ തമ്മില്‍ കൂട്ടിക്കെട്ടി; വണ്ണമുള്ള ചൂരല്‍കൊണ്ട്‌ കാലിന്റെ വെള്ളയില്‍ അടിക്കുന്നു. കാല്‍ വലിക്കാതിരിക്കാന്‍ ഒരാള്‍ കാല്‍മുട്ടില്‍ കയറി നില്‍ക്കുന്നു. പത്തോ ഇരുപതോ അടി ഏറ്റപ്പോള്‍ ചോര തെറിച്ചു. ഒരാളുടെ കൈ കഴയ്‌ക്കുമ്പോള്‍ മറ്റൊരാള്‍ അടി തുടങ്ങും. ഇടയ്‌ക്കിടെ അടി നിര്‍ത്തി കുരുക്ഷേത്രം എവിടെനിന്ന്‌ കിട്ടി എന്നു ചോദിക്കും. കുറെ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ബോധംകെട്ടുവീണു...?
പോലീസ്‌ കസ്റ്റഡിയിലെടുത്ത എല്ലാവര്‍ക്കും അടിയന്തിരാവസ്ഥക്കാലത്ത്‌ കാല്‍വെള്ളയില്‍ ചൂരല്‍പ്രയോഗം ഏല്‍ക്കേണ്ടിവന്നിരുന്നെങ്കിലും മറ്റുചിലര്‍ക്ക്‌ അതിലും കഠിനമായ മറ്റു ദണ്‌ഡനങ്ങളാണ്‌ ഏല്‍ക്കേണ്ടിവന്നത്‌. ?ഒരു ഓപ്പറേഷന്‍ കഴിഞ്ഞ എന്നെ, വയറുഭാഗത്തടിച്ചാല്‍ ഞാന്‍ തച്ചുപോകുമെന്നു പറഞ്ഞപ്പോള്‍ സി.ഐ. ബാലകൃഷ്‌ണന്‍ നായര്‍ നിന്നെ കൊല്ലാന്‍ തന്നെ പോകുകയാണെന്നു പറഞ്ഞുകൊണ്ട്‌ ഓപ്പറേഷന്‍ ചെയ്‌ത ഭാഗത്തുതന്നെ ചവിട്ടുകയാണുണ്ടായത്‌?. എം.പി. ഭരത്‌കുമാര്‍ തന്റെ ദുഃഖകരമായ അനുഭവം വിവരിക്കുന്നു. ?പക്ഷെ, ഈശ്വരാനുഗ്രഹമെന്നു പറയട്ടെ; ഓറോ തൊഴിയില്‍ നിന്നും ഞാന്‍ വിദഗ്‌ദ്ധമായി ഒഴിഞ്ഞുമാറിയിരുന്നു.? ഭരത്‌കുമാര്‍ ഓര്‍ക്കുന്നതിങ്ങിനെയാണ്‌. ഈ ഭാഗത്ത്‌ ഒരു ചവിട്ടേറ്റിരുന്നെങ്കില്‍ ഈ കഥ പറയാനദ്ദേഹമിന്ന്‌ ജീവിച്ചിരിക്കുകയില്ലായിരുന്നു.
പരിഷ്‌കൃതരാജ്യങ്ങളില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഹേമദണ്‌ഡങ്ങളാണ്‌ കുരുക്ഷേത്രത്തിന്റെ പേരില്‍ ഐ. മാധവന്‌ ഏല്‍ക്കേണ്ടിവന്നത്‌. ?ക്രൈംബ്രാഞ്ച്‌ സ്റ്റേഷനില്‍ വെച്ച്‌ ഞങ്ങളെ പൂര്‍ണ്ണ നഗ്നരാക്കി. പോലീസുകാരുടെ മര്‍ദ്ദനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ പരസ്‌പരം അടിപ്പിച്ചു. .......... കാല്‍വെള്ളയിലെ അടി പത്തിരുപത്‌ കഴിഞ്ഞപ്പോള്‍ എന്നോട്‌ എഴുന്നേറ്റു ചാടാന്‍ പറഞ്ഞു. മാസംപേശികളും ഞരമ്പുകളും പൊട്ടാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യിക്കുന്നത്‌.......... അടിയേറ്റു നീര്‍ക്കോളുകൊണ്ട എന്റെ കാല്‍വെള്ളയില്‍ പിറ്റേന്നാളും അടിച്ചു. പഴയന്നൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി ഒരു ബെഞ്ചില്‍ മലര്‍ത്തിക്കിടത്തി കയ്യും കാലും കെട്ടിയിട്ടശേഷമാണ്‌ അടി തുടങ്ങിയത്‌ .............?
അഹിംസയുടെ അവതാരമൂര്‍ത്തിയായ ഗാന്ധിജിയുടെ ചിത്രം പോലീസ്‌ സ്റ്റേഷന്റെ ഭിത്തിയില്‍ തൂങ്ങികിടക്കുന്നതിന്റെ തൊട്ടുതാഴെവെച്ചുതന്നെയാണ്‌ തൊഴിലാളി നേതാവായ ആന്റണി കൊറെങ്ങാടന്‌ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്‌. ?ഉടുതുണിപോലും ഇല്ലാതെ നിര്‍ത്തിയ എന്നെ തലയ്‌ക്ക്‌ ശക്തിയായി അടിച്ചുകൊണ്ട്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി. വാരിയെല്ലിന്നിടയില്‍ ലാത്തികൊണ്ട്‌ കുത്തിക്കൊണ്ടിരുന്നു. നാഭിക്കു തൊഴിച്ചതോടെ ഞാന്‍ ബോധമറ്റുവീണു..........?

സബ്ബ്‌ജയില്‍ എന്ന നരകം
ഹിറ്റ്‌ലറുടേയും; സ്റ്റാലിന്റേയും തടങ്കല്‍ പാളയങ്ങള്‍. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്‌തമായിരുന്നില്ല സബ്ബ്‌ ജയിലുകളിലെ സ്ഥിതിയും. വെളിച്ചമോ വായുവോ ശരിക്കു കടക്കാത്ത മുറികളില്‍ ഇരുപത്തി നാല്‌ മണിക്കൂറുകളും രാഷ്‌ട്രീയത്തടവുകാരെ ക്രിമിനല്‍ പുള്ളികളെപ്പോലെ പൂട്ടിയിട്ടിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും പലപ്പോഴും അനുവദിച്ചിരുന്നില്ല. രാവിലെ രണ്ടു ഗോതമ്പുണ്ടയും അതുണ്ടാക്കിയ കുറച്ചു വെള്ളവും ഉച്ചയ്‌ക്ക്‌ അര വയറിന്‌ തികയാത്ത പച്ചരിച്ചോറഉം കുറച്ച്‌ പരിപ്പുവെള്ളവും, വൈകുന്നേരം ഗോതമ്പുകഞ്ഞിയില്‍ ഗോതമ്പുപൊടിയിട്ട്‌ കുറുക്കിയെടുത്ത കഞ്ഞിയോ, അപ്പമോ എന്നു തിരിച്ചറിയാന്‍ പാടില്ലാത്ത ഒരു സാധനവുമായിരുന്നു സബ്ബ്‌ ജയിലില്‍ രാഷ്‌ട്രീയത്തടവുകാര്‍ക്ക്‌ നല്‍കിയിരുന്ന ആഹാരം.
രോഗം വന്നാല്‍ ചികിത്സയില്ല. ജീവനു ബലമുണ്ടെങ്കില്‍ ജീവിച്ചെന്നുവരും. രോഗം വന്നാല്‍ ഡോക്‌ടറെ കാണണമെങ്കില്‍ വാര്‍ഡനെഴുതിക്കൊടുക്കണം. വാര്‍ഡന്‍ ജയിലര്‍ക്ക്‌ റിപ്പോര്‍ട്ടു ചെയ്യും. ജയിലര്‍ സൂപ്രണ്ടിനെ വിവരം അറിയിക്കും. സൂപ്രണ്ട്‌ ഡി.എസ്‌.പി.ക്ക്‌ എഴുതും. ഡി.എസ്‌.പി. ഡോക്‌ടര്‍ക്കെഴുതും. ഇത്രയുമാകുമ്പോഴേക്കും ദിവസങ്ങളും ആഴ്‌ചകള്‍തന്നെയും കടന്നിരിക്കും. ഇതിനുള്ളില്‍ ആയുസ്സിന്‌ ബലമില്ലാത്തവര്‍ യമപുരിക്ക്‌ യാത്രതിരിച്ചും കഴിഞ്ഞിരിക്കും.
ക്രിമിനല്‍പ്പുള്ളികളെക്കൊണ്ട്‌ ചെയ്യിക്കാത്ത ജോലികളാണ്‌ രാഷ്‌ട്രീയത്തടവുകാരെക്കൊണ്ട്‌ സബ്ബ്‌ ജയിലില്‍ ചെയ്യിച്ചിരുന്നത്‌. ജയിലിലെ ആവശ്യത്തിനും, പാചകത്തിനും, ജയിലുദ്യോഗസ്ഥന്മാര്‍ക്കും ആവശ്യമുള്ള വെള്ളം കോരിയിടുക എന്നുള്ളത്‌ രാഷ്‌ട്രീയത്തടവുകാരുടെ ജോലിയായിരുന്നു. പലപ്പോഴും കക്കൂസ്‌ കഴികിക്കലും ഇവരെക്കൊണ്ട്‌ ചെയ്യിച്ചിരുന്നു. ഇതിനെല്ലാം മാത്രമുള്ള തെറ്റുകള്‍ ഇവര്‍ ചെയ്‌തതെന്താണ്‌? അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്ന്‌ പറഞ്ഞത്‌!

എന്നിട്ടു കിട്ടിയില്ല
ഇത്രയൊക്കെ മര്‍ദ്ദനങ്ങള്‍ നടത്തിയിട്ടും കുരുക്ഷേത്രത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ കഴഇയാത്തതില്‍ പോലീസധികൃതര്‍ക്ക്‌ വിഷമമുണ്ടായിരുന്നു. തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളഇലാണ്‌ ഇതിന്റെ കേന്ദ്രമെന്നാണ്‌ പോലീസിന്ന്‌ കിട്ടിയ അറിവ്‌ അതുകൊണ്ട്‌ അവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്‌ കുരുക്ഷേത്രത്തിന്റെ ഉറവിടം കണ്ടുപിടിക്കാനുള്ള നെട്ടോട്ടം പോലീസ്സാരംഭിച്ചു. പരാക്രമം പിടിച്ചുള്ള പോലീസ്സിന്റെ പാച്ചിലില്‍; കുരുക്ഷേത്രം ഉണ്ടെന്നു സംശയിക്കുന്ന വീടുകള്‍ പരിശോധിക്കുന്ന രീതി, ഐ. മാധവന്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നു: ?മുറിയില്‍ പ്രവേശിച്ച പോലീസ്‌ എന്താണ്‌ ചെയ്യുന്നതെന്നറിയാതെ മുഖത്തോടുമുഖം നോക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ നാലഞ്ച്‌ കാക്കി കുപ്പായക്കാര്‍ മുറിയില്‍ക്കയറി അവിടെക്കണ്ടതെല്ലാം വലിച്ചുവാരി താഴെയിട്ട്‌ പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ എന്റെ രണ്ട്‌ കാക്കി നിക്കറുകളും ബല്‍റ്റും ഒരു കേസരി കലണ്ടറും കിട്ടിയപ്പോള്‍ എന്തോ നിധി കിട്ടിയതുപോലെയുള്ള ആഹ്‌ളാദമാണവര്‍ക്കുണ്ടായത്‌.??
എം.പി. ഭരത്‌കുമാറിന്റെ അനുഭവം മറ്റൊന്നാണ്‌. ?സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാലകൃഷ്‌ണന്‍ നായര്‍ ഒരു തുണ്ട്‌ കടലാസ്സെടുത്ത്‌ കാണിച്ചുകൊണ്ട്‌ ചോദിച്ചു നീയല്ലെ ഈ കടലാസ്സ്‌ ഇയാള്‍ക്ക്‌ കൊടുത്തത്‌? അതേയെന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. ?ഈ തുണ്ട്‌ കടലാസ്സാണ്‌ കുരുക്ഷേത്രത്തിന്റെ കയ്യെഴുത്ത്‌ പ്രതിയെന്ന സന്തോഷത്തോടെ സി.ഐ. ബാലകൃഷ്‌ണന്‍ നായര്‍, തൃശൂര്‍ എ.എസ്‌.പി.യുടെ അടുക്കലേക്ക്‌ പാഞ്ഞു. താന്‍ കുരുക്ഷേത്രത്തിന്റെ ഉറവിടം കണ്ടുപിടിച്ചതായി അയാള്‍ എ.എസ്‌.പി.യെ അറിയിച്ചു. സന്തോഷംകൊണ്ട്‌ മതിമറന്ന എ.എസ്‌.പി. കുരുക്ഷേത്രം ലഘുലേഖയുടെ കൈയ്യെഴുത്ത്‌ പ്രതിയില്‍ അത്ഭുതാഹ്ലാദത്തോടെ നോക്കിക്കൊണ്ടിരുന്നപ്പോള്‍, അതാ വരുന്നു അയാള്‍ക്കൊരു തപാല്‍ക്കവറ്‌. കവര്‍പൊട്ടിച്ചയാള്‍ നോക്കി. തന്റെ കയ്യിലിരിക്കുന്ന കുരുക്ഷേത്രത്തിന്റെ അച്ചടിച്ച കോപ്പിയാണതിനുള്ളില്‍. എ.എസ്‌.പി. വിയര്‍ത്തുപോയി. എ.എസ്‌.പി.യെ കളിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കാകട്ടെ രണ്ട്‌ ഇന്‍ക്രിമെന്റ്‌ കരുണാകരനില്‍ നിന്ന്‌ കൂട്ടിക്കിട്ടിയത്‌ മിച്ചം!.

2000 രൂപ തന്നാല്‍
അടിയന്തിരാവസ്ഥക്കാലത്ത്‌ തങ്ങള്‍ക്കെതിരായവരെ തെരഞ്ഞുപിടിക്കാന്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം കിട്ടിയപ്പോള്‍ ഇവിടത്തെ പോലീസുകാര്‍ അതു മാത്രമല്ല ചെയ്‌തിരുന്നത്‌. നിരപരാധികളെ കള്ളക്കേസ്സില്‍ കുടുക്കി അവരില്‍ നിന്നും പണം പിടുങ്ങുക, കസ്റ്റഡിയിലെടുത്തയാളിന്റെ വീട്ടില്‍ മോഷണം നടത്തുക, കസ്റ്റഡിയിലായവരുടെ കുട, ചെരുപ്പ്‌, മോതിരം, റിസ്റ്റ്‌ വാച്ച്‌, പണം മുതലായവ മോഷ്‌ടിക്കുക തുടങ്ങിയവയും ഇവിടത്തെ പോലീസുകാര്‍ നടത്തിയിരുന്നു. തൃശൂരിലെ ഒരു ബാങ്ക്‌ ഉദ്യോഗസ്ഥനെയും വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന്റെ അനുജനെയും കസ്റ്റഡിയിലെടുത്ത്‌ മൂന്നു ദിവസം ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചു. തനിക്കെതിരായി മൊഴി എഴുതിവാങ്ങിയശേഷം നൂറു റുപ്പിക കൈക്കൂലി പറ്റിക്കൊണ്ട്‌ അവരെ വിട്ടയച്ച കാര്യവും ഭരത്‌കുമാര്‍ പറയുന്നുണ്ട്‌. അദ്ദേഹം തുടരുന്നു. ?എട്ടാം ദിവസം എന്നെ ജയിലിലേക്കയച്ചു. അതിന്‌ മുമ്പായി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബാലകൃഷ്‌ണന്‍ നായര്‍ രണ്ടായിരം രൂപ കൈക്കൂലി തന്നാല്‍ എന്റെ കേസ്‌ പ്രസ്സ്‌ ചെയ്യുകയില്ലെന്ന്‌ ജ്യേഷ്‌ഠനോട്‌ പറഞ്ഞു. ജ്യോഷ്‌ഠന്‍ ഈ വിവരം എന്നെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ എനിക്ക്‌ അയാളെപ്പറ്റിയുള്ള വെറഉപ്പ്‌ ഇരട്ടിച്ചതല്ലാതെ രൂപ കൊടുത്ത്‌ കേസില്‍ നിന്നൊഴിയാന്‍ ഞാന്‍ സമ്മതിച്ചില്ല. കസ്റ്റഡിയിലെടുക്കുന്നവരുടെ വക സാധനങ്ങള്‍ മത്സരിച്ചാണ്‌ പോലീസുകാര്‍ അപഹരിച്ചിരുന്നത്‌. ഐ. മാധവന്‍ തന്റെ അനുഭവം വിവരിക്കുന്നു. ?ഞങ്ങളെ പിടിക്കുന്ന സമയത്ത്‌ പലരുടേയും പോക്കറ്റുകളിലുണ്ടായിരുന്ന 200ഓളം രൂപയും മറ്റു സാധനങ്ങളും പോലീസുകാര്‍ എടുത്തു. അവ ഇന്നേവരെ ഞങ്ങള്‍ക്ക്‌ തിരിച്ചു തന്നിട്ടുമില്ല.

നിന്നെ കൊന്നാല്‍ ആരും ചോദിക്കാനില്ല
?നിന്നെയൊക്കെ കൊന്നാല്‍ ആരും ചോദിക്കാനില്ല. ഇത്‌ അടിയന്തിരാവസ്ഥക്കാലമാണെടാ പട്ടികളെ?. എന്ന്‌ കേരളത്തിലെ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഒരേ തരത്തില്‍ അച്ചടിച്ചുവെച്ചമാതിരിയുള്ള ഭീഷണികള്‍ പോലീസുകാര്‍ മുഴക്കിയിരുന്നു. വളരെ ചിട്ടയായി മുകളില്‍ നിന്ന്‌ നിര്‍ദ്ദേശിച്ചിരുന്നതിന്‌ പ്രകാരമാണ്‌ എല്ലാ പോലീസുകാരും ഒരേ തരത്തില്‍ ഈ ഭീഷണി പ്രയോഗിച്ചിരുന്നത്‌. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്‌തമായിരുന്നു വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ ഭീഷണി. ഐ. മാധവനോടയാള്‍ പറഞ്ഞു. ?നിന്നെയൊക്കെ വെട്ടിനുറുക്കി റെയില്‍പാളത്തില്‍ കൊണ്ടുചെന്ന്‌ തള്ളിയാല്‍ ഞങ്ങളോടാരും ചോദിക്കാനില്ലെടാ പട്ടീ?എന്നാണ്‌ എം.പി. ഭരത്‌കുമാറിനെ ഇയാളും എസ്‌.ഐ.യും ഭീഷണിപ്പെടുത്തി. ?നിന്നെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്‌. ചാകുന്നതിന്‌ മുമ്പ്‌ ഞങ്ങള്‍ പറയുന്നതനുസരിച്ചോ? ഇത്‌ നിസ്സാരന്മാരായ സി.ഐ.യുടേയും എസ്‌.ഐ.യുടേയും വക. ഐ.പി.എസ്സുകാരനായ തൃശൂര്‍ എ.എസ്‌.പി.യുടെ ഭീഷണി ഇങ്ങനെയാണ്‌. ?നിന്നെ വെട്ടിനുറുക്കി ഭാരതപ്പുഴയിലൊഴുക്കും. നിന്നെ കരിതേച്ച്‌ കഴുതപ്പുറത്ത്‌ കയറ്റി കഴുത്തില്‍ കള്ളനാണെന്ന ബോര്‍ഡും ഇട്ട്‌ ടൗണില്‍ കൊണ്ടുനടക്കും? നോക്കണേ, സോഷ്യലിസ്റ്റ്‌ ഭാരതത്തിലെ ശിക്ഷാമുറ. ഈ ഐ.പി.എസ്‌.കാരനെ ആര്‌ പഠിപ്പിച്ചു ഈ ശിക്ഷാമുറകള്‍?

ബ്രിട്ടീഷ്‌ ഭരണത്തേക്കാള്‍ കഷ്‌ടം
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്ക്‌ അനേകായിരം മനുഷ്യര്‍ ആവേശഭരിതരായി വരുകയും, പങ്കെടുക്കുകയും, കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുകയും, ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്‌തത്‌ ബ്രിട്ടീഷ്‌ ഭരണത്തെ അവസാനിപ്പിക്കാന്‍ മാത്രമല്ലായിരുന്നു. അവരിവിടെ ഏര്‍പ്പെടുത്തിയിരുന്ന കൊടുംക്രൂര മര്‍ദ്ദന രീതികള്‍ അവസാനിപ്പിക്കാന്‍ കൂടിയായിരുന്നു. എന്നിട്ട്‌; ബ്രിട്ടീഷുകാരന്‍ ഇവിടെനിന്ന്‌ പോയിട്ടോ? ബ്രിട്ടീഷ്‌ ഭരണത്തിനേക്കാള്‍ കഷ്‌ടനഷ്‌ടമായ മര്‍ദ്ദനങ്ങളാണീ സ്വതന്ത്ര ഭാരതത്തില്‍ ഓരോ പൗരനും ഏല്‍ക്കേണ്ടിവന്നത്‌. ബ്രിട്ടീഷ്‌കാരനെതിരായി സമരം നയിച്ച്‌ ഭാരതത്തിന്റെ വിവിധ ജയിലുകളഇല്‍ കഴിയേണ്ടി വന്നിട്ടുള്ള പഴയ സമരഭടന്‍മാരും തൊഴിലാളിനേതാവുമായ ആന്റണി കോറെങ്ങാടന്‍ വളരെ വളരെ മനസ്‌താപത്തോടെ പറയുന്നു. ?മുപ്പതുകൊല്ലത്തെ ബോംബെയിലും സ്വദേശത്തുമുണ്ടായ രാഷ്‌ട്രീയ ജീവിതത്തില്‍ പല തരത്തിലുള്ള കഷ്‌ടപ്പാടുകളും, യാതനകളും അനുഭവിച്ചിട്ടുണ്ട്‌. പലതവണ പോലീസ്‌ മര്‍ദ്ദനവും ജയില്‍ ജീവിതവും അനുഭവിച്ചിട്ടും, ഇത്ര പൈശാചികവും രാക്ഷസീയവുമായ ഒരനുഭവം ബ്രിട്ടീഷ്‌ ഭരണകാലത്തുപോലും സാധാരണ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ടായതായി കേട്ടിട്ടുപോലുമില്ല.??

ജീവനെക്കാള്‍ വലുത്‌ ആദര്‍ശം
നശ്വരമായ ഈ ശരീരത്തെക്കാള്‍ വലുതാണ്‌ ആദര്‍ശമെന്നു വിശ്വസിച്ചിരുന്ന ഒരുകൂട്ടം ത്യാഗികളുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്‌ ഇന്ദിരാഗാന്ധിയുടെ ദുര്‍ഭരണം ഇവിടെ അവസാനിപ്പിച്ചത്‌. ഐഹികമായ എല്ലാ സുഖഭോഗങ്ങളും ഇതിന്നായി അവര്‍ ത്യജിച്ചു. കുരുക്ഷേത്രത്തിന്റെ ഉറവിടം കണ്ടുപിടിക്കാനായി പോലീസുകാര്‍ പഠിച്ചപണി പതിനെട്ടും നടത്തിയിട്ടും, മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കാവുന്ന എല്ലാ വേദനകളുമേല്‍പ്പിച്ചിട്ടും, ഉശിരന്മാരായ യുവകേസരികള്‍ അതിനെപ്പറ്റിമാത്രം ഒരക്ഷരം പറഞ്ഞില്ല. പോലീസിന്ന്‌ പിടികിട്ടേണ്ടിയിരുന്ന ആളുകളെപ്പറ്റി അവര്‍ക്കറിവുണ്ടായിരുന്നിട്ടും അതേപ്പറ്റി ഒരക്ഷരം പറഞ്ഞില്ല. എന്നുമാത്രമല്ല; ?കുരുക്ഷേത്രം പ്രചരിപ്പിച്ചത്‌ നീയല്ലെ?? എന്നുചോദിച്ചുകൊണ്ട്‌ പോലീസുകാര്‍ മര്‍ദ്ദിച്ചപ്പോള്‍ അവരുടെ മുഖത്തുനോക്കി ?അതേ എന്നുപറയുകയാണാ ചുണക്കുട്ടികള്‍ ചെയ്‌തത്‌. എന്നിട്ട്‌ അതിനായി അതിലും കൂടുതല്‍ മര്‍ദ്ദനങ്ങള്‍ അവര്‍ സ്വയം സ്വീകരിച്ചു. ടി ആര്‍. അശോകന്‍ ചെയ്‌തത്‌ നോക്കൂ? ?മോഹനന്‌ കുരുക്ഷേത്രം കൊടുത്തിട്ടുണ്ടോ എന്നു ചോദിച്ചതിന്‌ ?ഉണ്ട്‌? എന്നാണ്‌ ഞാനുത്തരം കൊടുത്തത്‌. ഐ മാധവനും മറ്റും മരണം തൊട്ടുമുന്നില്‍ക്കണ്ടിട്ടുപോലും അവര്‍ ആദര്‍ശം കൈവെടിഞ്ഞില്ല. ?അന്ന്‌ വൈകിട്ട്‌ ചാവക്കാട്ടുള്ള ഒരു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്റെ വീട്‌ കാണിച്ചുകൊടുക്കാനായി ഞങ്ങളെയെല്ലാം ചാവക്കാട്‌ പ്രദേശത്തേക്ക്‌ കൊണ്ടുപോയി. ചാവക്കാട്‌ പ്രദേശത്തെല്ലാം കൊണ്ടുനടന്ന ഞങ്ങളില്‍ നിന്ന്‌ ഒരു വിവരവും കിട്ടുന്നില്ലെന്ന്‌ കണ്ട്‌ പോലീസുകാര്‍ക്ക്‌ ദേഷ്യം വന്നു. ഒടുവില്‍ വാനില്‍ നിന്ന്‌ ഞങ്ങളെ താഴെ ഇറക്കിനിര്‍ത്തി. രാത്രിയുടെ അന്ത്യയാമത്തില്‍ പോലീസ്‌ കാപാലികന്‍മാര്‍ ഞങ്ങളുടെ വയറിന്‍മേല്‍ ബയണറ്റ്‌ ഘടിപ്പിച്ച തോക്കു ചൂണ്ടിക്കൊണ്ട്‌സത്യം പറഞ്ഞില്ലെങ്കില്‍ വയറ്‌ കുത്തിക്കീറി ചാവക്കാട്‌ കടലില്‍ക്കൊണ്ടുപോയി താഴ്‌ത്തുമെന്ന്‌ ഭീഷണിപ്പെടുത്തി. മരണം ഞങ്ങള്‍ മുന്നില്‍ക്കണ്ടു. എന്നിട്ടും അവര്‍ക്കനുകൂലമായ മറുപടി ഞങ്ങളില്‍ നിന്നു കിട്ടായ്‌കയാല്‍ ചെകിടത്ത്‌ ഈരണ്ടടി തന്ന്‌ ഞങ്ങളെയെല്ലാം വാനില്‍ക്കയറ്റി തൃശൂര്‍ ടൗണ്‍സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി.?
രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കാനുള്ള ത്യാഗബുദ്ധി നമ്മുടെ നാട്ടില്‍നിന്ന്‌ സ്വാതന്ത്ര്യപ്രാപ്‌തിയോടെ കെട്ടടങ്ങിപ്പോയെങ്കിലും ഇത്തരത്തിലുള്ള കുറേ ത്യാഗികള്‍ ഇപ്പോഴും ഉണ്ടെന്നറിയുമ്പോള്‍ നമ്മള്‍ രോമാഞ്ചംകൊണ്ടുപോകും. ഇവരുടെ അപദാനങ്ങള്‍ എന്നും വാഴ്‌ത്തപ്പെടും. ഇവരുടെ ത്യാഗധീരമായ ചെയ്‌തികള്‍ കേട്ട്‌ ഉണരൂ മനസ്സേ ഉണരൂ........
- ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണന്‍

കാര്‍ത്തികപുരത്തെ കെ.ജെ. മാത്യുവിനോട്‌ തളിപ്പറമ്പ്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍ കൃഷ്‌ണന്‍ നായര്‍ ?പറയെടാ പട്ടീ, നീ ക്രിസ്‌ത്യാനിയല്ലെ, എങ്ങിനെ ജനസംഘമായി? (12-1-1976)
[പോലീസ്‌ കസ്റ്റഡിയില്‍ നിന്ന്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കുള്ള മാറ്റം സത്യഗ്രഹികള്‍ക്ക്‌ ഒരാശ്വാസംതന്നെയായിരുന്നു. അവിടെ അടിയില്ല, ശിക്ഷയോ റിമാന്റോ തള്ളിനീക്കലെയുള്ളൂ, ഇതായിരുന്നു തോന്നല്‍. എന്നാല്‍ കാസര്‍കോട്ടെയും മലപ്പുറത്തെയും സത്യഗ്രഹികളുടെ തോന്നല്‍ വെറും പകല്‍ക്കിനാവായി മാറി. അവരുടെ പോക്ക്‌ രക്തരക്ഷസ്സിന്റെ ചുണ്ടില്‍നിന്നും ചുടലക്കാളിയുടെ തൊണ്ടയിലേക്കായിരുന്നു. അതവര്‍ അനുഭവിച്ചു മനസ്സിലാക്കി]


കൊരണ്ടിയെന്ന കൊടുങ്കൊല്ലി



ഞങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ കാരിരുമ്പഴിക്കുള്ളില്‍ അടയ്‌ക്കപ്പെട്ടു. നികൃഷ്‌ടവും നിന്ദ്യകരവുമായ പെരുമാറ്റമായിരുന്നു ഞങ്ങള്‍ക്ക്‌ ജയിലധികൃതരില്‍ നിന്ന്‌ കിട്ടിക്കൊണ്ടിരുന്നത്‌. സുഖമായൊന്നുറങ്ങാന്‍, കക്കൂസില്‍ പോകാന്‍, കുളിക്കാന്‍, പല്ലുതേക്കാന്‍ - ഈ പരിമിത സൗകര്യങ്ങള്‍പോലും തിരസ്‌കരിക്കപ്പെട്ട ഞങ്ങള്‍ തസ്‌കരന്മാരായിരുന്നില്ല; കൊള്ളക്കാരൊ കൊലയാളികളൊ ആയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തില്‍ ഹനിക്കപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകിട്ടാന്‍ കൂട്ടായി സത്യഗ്രഹം നടത്തി ശിക്ഷിക്കപ്പെട്ടവരായിരുന്നു. തികച്ചും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിമാത്രമാണ്‌ ഞങ്ങള്‍ സമരം നടത്തിയിരുന്നത്‌. അങ്ങിനെ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഞങ്ങള്‍ക്ക്‌ ജയിലില്‍ പോലും നീതിപൂര്‍വ്വകമായ ഒരു പെരുമാറ്റം കാണാന്‍ കഴിഞ്ഞില്ല.
കണ്ണൂര്‍ ജയിലിലെ അഞ്ചാം ബ്ലോക്കില്‍ അന്ന്‌ മലപ്പുറം ജില്ലയിലെ 95 പേരും കണ്ണൂര്‍ ജില്ലയിലെ 48 പേരുമാണുണ്ടായിരുന്നത്‌. നിലമ്പൂര്‍ പ്രചാരകനായ രവി, പെരിന്തല്‍മണ്ണ പ്രചാരക്‌ രാമചന്ദ്രന്‍, കുബേരന്‍, കെ.വി. കാരന്ത്‌ തുടങ്ങിയവരുടെ നിര്‍ദ്ദേശാനുസരണം അച്ചടക്കത്തോടെതന്നെ ഞങ്ങള്‍ ജയിലിലെ യാതനകള്‍ സഹിച്ച്‌, കഴിച്ചുകൂട്ടി.
ഞങ്ങളെ രാഷ്‌ട്രീയത്തടവുകാരായി അംഗീകരിക്കണം, കൊലയാളികളോട്‌ പെരുമാറുന്നതിലും നികൃഷ്‌ടമായ ജയിലധികൃതരുടെ പെരുമാറ്റം മാറ്റണം, ജയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം ഇതിന്നായി ഏപ്രില്‍ 26ന്‌ ഞങ്ങള്‍ നിരാഹാരമനുഷ്‌ഠിക്കാന്‍ നിശ്ചയിച്ചു. നാട്ടിലും അന്ന്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ നിരാഹാരമെടുക്കുന്നുണ്ടെന്ന്‌ ഞങ്ങള്‍ക്കു പുറമെനിന്നു വിവരം കിട്ടിയിരുന്നു. കൂടാതെ ഒരു മെമ്മോറാണ്ടത്തിന്റെ കോപ്പിയും. മെമ്മോറാണ്ടം പകര്‍ത്തി എഴുതി എന്റെ പേരില്‍ കൊടുക്കാന്‍ തീരുമാനിച്ചു. അതുമായി 24ന്‌ വൈകുന്നേരം നാലുമണിക്ക്‌ രാമചന്ദ്രനും ഞാനും കൂടാ ടവ്വറില്‍ (ജയില്‍ കേന്ദ്രാഫീസ്‌ അവിടെയാണ്‌) ചെന്ന്‌ ചീഫ്‌ വാര്‍ഡന്റെ കയ്യില്‍ കൊടുത്തു. ?നിങ്ങള്‍ സൂപ്രണ്ടിന്റെ കയ്യില്‍ കൊടുത്തോളൂ? അയാള്‍ മെമ്മോറാണ്ടം തിരിച്ചുതന്നു. സൂപ്രണ്ട്‌ വരട്ടെ എന്നുകരുതി ഞങ്ങള്‍ കൂട്ടുകാരുടെ അടുത്തെത്തി.
4? മണിക്ക്‌ ഭക്ഷണമെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടു വാര്‍ഡന്‍മാര്‍ മുറിയുടെ അടുത്തുവന്നു. ?ആരെടാ സുബ്രഹ്മണ്യന്‍. ടവ്വറില്‍ ഉടന്‍ ചെല്ലണം. ഞാന്‍ ടവ്വറില്‍ ചെന്നു. ?നീ അല്ല സുബ്രഹ്മണ്യന്‍, ആ നീണ്ട ആളുണ്ടല്ലൊ അയാളാണ്‌? നോക്കണേ ഒരു ഗതികേട്‌. രാമചന്ദ്രനെയാണ്‌ അവരന്വേഷിക്കുന്നത്‌. രാമചന്ദ്രനെ സുബ്രഹ്മണ്യനാക്കി ടവ്വറിലെത്തിച്ചു. പെട്ടെന്ന്‌ അയാളെ നാലഞ്ചു വാര്‍ഡര്‍മാര്‍ എങ്ങോട്ടോ പിടിച്ചുകൊണ്ടുപോയി. ഇങ്ങിനെ ബലമായി എന്തിന്ന്‌? എങ്ങോട്ട്‌ ? കൊണ്ടുപോയി. ആര്‍ക്കും അറിയില്ല, ഏകദേശം ഒന്നര മാസം മുമ്പ്‌ മലപ്പുറം ജില്ലാ ആര്‍.എസ്‌.എസ്‌. പ്രചാരകനായിരുന്ന വി.പി. ദാസനെ ഇതുപോലെ കൂട്ടിക്കൊണ്ടുപോയി കൊരണ്ടിയില്‍ (Quarantine) കൊണ്ടടച്ചു. ഒരു മാസത്തെ ഏകാന്തതടവിനുശേഷമാണ്‌ പുറത്തുവിട്ടത്‌. അതുപോലെ സംഭവിക്കുമോ? ഞങ്ങളാരും അന്ന്‌ ലോക്കപ്പില്‍ കയറാന്‍ കൂട്ടാക്കിയില്ല.
ഹെഡ്‌ വാര്‍ഡനും മറ്റു മൂന്നു വാര്‍ഡര്‍മാരും ഞങ്ങളെ ലോക്കപ്പ്‌ ചെയ്യാന്‍ ശ്രമിച്ചു. എന്നിട്ടും ഞങ്ങള്‍ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ 40-ഓളം വാര്‍ഡര്‍മാര്‍ അവരുടെ സഹായത്തിനെത്തി. ബലം പ്രയോഗിക്കാന്‍ മുതിര്‍ന്നപ്പോള്‍ നിവര്‍ന്നുനിന്നു കാര്യങ്ങള്‍ പറഞ്ഞു. എന്താവശ്യങ്ങള്‍ക്കായി വന്നാലും ?കൊരണ്ടി?യിലിട്ടു പൂട്ടുന്ന സമ്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. ഞങ്ങള്‍ ഉറച്ചുനിന്നു. നിങ്ങള്‍ക്കു ഞങ്ങളെ അടിച്ചു ചതയ്‌ക്കാം. ഞങ്ങള്‍ക്കു രാമചന്ദ്രനെ കിട്ടണം. ധൈര്യമായി ഞങ്ങള്‍ പറഞ്ഞു. പ്രശ്‌നം മനസ്സിലാക്കിയ അവര്‍ നാളെ (25-4-76ന്‌) രാമചന്ദ്രനെ വിട്ടുതരാമെന്ന്‌ സമ്മതിച്ചു. ഞങ്ങള്‍ ഏഴു മണിക്ക്‌ മുറിയില്‍ കയറി.
അന്നത്തെ രാത്രി കരിദിനത്തിലെ മറ്റൊരു കാളരാത്രിയായി ഞങ്ങള്‍ക്ക്‌ തോന്നി. പുറത്തുനിന്നു ഭീഷണിയുടെ ശബ്‌ദം. രാമചന്ദ്രനെ കാണാത്തതിലുള്ള വേവലാവതി അകത്തും. രാത്രിയുടെ അന്ത്യയാമത്തില്‍ പോലും ഞങ്ങള്‍ക്കാര്‍ക്കും ഉറക്കം വന്നില്ല. നിരാഹാര സത്യാഗ്രഹം നാളെത്തന്നെ ആരംഭിക്കേണ്ടി വരുമോ? ഒരു വിങ്ങിപ്പൊട്ടലിന്റെ അന്തരീക്ഷം.
25-5-76ന്‌ ആറുമണിക്ക്‌ ലോക്കപ്പ്‌ തുറന്നു പുറത്തുവന്നപ്പോള്‍ നിരാഹാര സമരം നടത്താനുള്ള തയ്യാറെടുപ്പ്‌ എല്ലാവരിലുമുണ്ടായിരുന്നു. കഞ്ഞി വാങ്ങിയില്ല. അക്കാരണത്താല്‍ ഡെ. ജയിലര്‍ ഞങ്ങളെവീണ്ടും ലോക്കപ്പിലിട്ടു. വാതില്‍ പൂട്ടി. ഞങ്ങള്‍ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു. ഞായറാഴ്‌ച ആയിരുന്നിട്ടും പല ഉദ്യോഗസ്ഥന്മാരും ഞങ്ങളെ ഭക്ഷണം കഴിപ്പിക്കാന്‍ പ്രേരിപ്പിച്ചുനോക്കി. ഞങ്ങള്‍ തീരുമാനം മാറ്റിയില്ല. ഇനി ആരെ വിളിച്ചാലും നാം പോവരുത്‌. നമ്മളെ കോരണ്ടിയിലിട്ടടക്കും, നമുക്ക്‌ നേതാവില്ല എന്നുപറയണം. ഞങ്ങള്‍ നിശ്ചയിച്ചു.
ഏകദേശം പതിനൊന്ന്‌ മണിയായിക്കാണും. ഡെപ്യൂട്ടി ജയിലറും ചീഫ്‌ വാര്‍ഡനും വന്ന്‌ സുബ്രഹ്മണ്യന്‍ ആരെന്നു അന്വേഷിച്ചു. ആരും കാട്ടിക്കൊടുത്തില്ല. പ്രശ്‌നം ഒത്തുനീരുന്നതിനാണ്‌. കെ.ജി. മാരാരും ഓഫീസിലെത്തിയിട്ടുണ്ട്‌. അവര്‍ അറിയിച്ചു. ഉള്ളില്‍ പേടി തോന്നിയിരുന്നു. മാരാര്‍ജിയുടെ അഭിപ്രായപ്രകാരം 26-ാം തീയതി നടത്താനിരുന്ന നിരാഹാരം നിര്‍ത്തിവച്ചതായി എഴുതിക്കൊടുത്തു. ഏതായാലും ?എല്ലാവരും പോയി കഞ്ഞി കുടിക്കിന്‍? ഡപ്യൂട്ടി ജയിലര്‍ പറഞ്ഞു. ഇന്ന്‌ കഞ്ഞി കുടിക്കാത്തത്‌ രാമചന്ദ്രനെ വിട്ടുകിട്ടാനാണ്‌. അതു സാധിച്ചേ ഞങ്ങള്‍ ഭക്ഷണം കഴിക്കൂ; ഞാന്‍ അറഇയിച്ചു. സൂപ്രണ്ട്‌ പള്ളിയില്‍ നിന്നു വന്നാല്‍ ഉടനെ രാമചന്ദ്രനെ വിടും ചീഫ്‌ വാര്‍ഡനും ഡെ. ജയിലറും വാക്കുതന്നു. ആ വാക്കിന്റെ ഉറപ്പില്‍ ഞങ്ങള്‍ നിരാഹാരം നിര്‍ത്താന്‍ തീരുമാനിച്ചു. എല്ലാവരും അല്‍പ്പാല്‍പം ഭക്ഷണം കഴിച്ചു. അന്നും രാമചന്ദ്രനെ വിട്ടുകിട്ടിയില്ല.

നരനായാട്ട്‌
ഏപ്രില്‍ 26. അന്നും രാമചന്ദ്രനെ കാണാതെ നേരം വെളുത്തു. പതിവുപോലെ ലോക്കപ്പ്‌ തുറന്നു. ജയിലധികൃതര്‍ വാക്ക്‌ ലംഘിച്ചതിനെതിരെ നിരാഹാര സമരത്തിന്നുള്ള തയ്യാറെടുപ്പോടെ ഞങ്ങള്‍ പ്രഭാതകൃത്യങ്ങള്‍ ചെയ്‌തു. കഞ്ഞിയും ഉള്ളിച്ചട്ടിണിയും സമയത്തിനുതന്നെ എത്തിയെങ്കിലും ആരും വാങ്ങാന്‍ കൂട്ടാക്കിയില്ല. ജയിലധികൃതര്‍ക്ക്‌ പ്രശ്‌നമായി. ഞങ്ങള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ജയിലിലുള്ള എല്ലാവരും ഇക്കാര്യം അറിയട്ടെ. പടുകൂറ്റന്‍ മതില്‍ക്കെട്ടുകള്‍ കൂടെ ഞെട്ടുമാറ്‌ ഉച്ചത്തില്‍ ഞങ്ങള്‍ നീതിക്കുവേണ്ടി ശബ്‌ദമുയര്‍ത്തി.
?ജയ്‌ ജയ്‌ ഭാരതമാതാ
ജയ്‌ ജയ്‌ ഭാരതമാതാ
പരാതിയുമായി ടവറില്‍ ചെന്നാല്‍
അവനുപിന്നെ കോരണ്ടി
ഇതെന്തു ന്യായം? ഇതെന്തു നീതി?
പറയൂ പറയൂ സൂപ്രണ്ടേ!
അപ്പോഴാണ്‌ ജയില്‍ സൂപ്രണ്ട്‌ പി.സി. ജോര്‍ജ്ജും ജയിലര്‍ വേലായുധന്‍ നായരും, കൊമ്പന്‍മീശക്കാരനും തിരുവനന്തപുരത്തുകാരനുമായ ഫസ്റ്റ്‌ അസിസ്റ്റന്റ്‌ ജയിലറും, ചീഫ്‌ വാര്‍ഡറും, 50ല്‍ കുറയാത്ത വാര്‍ഡര്‍മാരും അടുത്തേക്ക്‌ വരുന്നതു കണ്ടത്‌. ?സൂപ്രണ്ട്‌ നീതി പാലിക്കുക, ജയിലധികൃതര്‍ വാക്കുപാലിക്കുക? ഞങ്ങള്‍ വിളിച്ചുപറഞ്ഞു. സൂപ്രണ്ടിനു അതു സഹിച്ചില്ല. അദ്ദേഹം കോപംകൊണ്ടുതുള്ളി. ?നിര്‍ത്തെടാ, എല്ലാറഅറിനേയും ഞന്‍ കാണിച്ചുതരാം? അയാള്‍ ഒരു വാര്‍ഡനോട്‌ വാതില്‍ തുറക്കാന്‍ കല്‍പിച്ചു. അയാള്‍ ഒരു വാര്‍ഡനോട്‌ വാതില്‍ തുറക്കാന്‍ കല്‍പിച്ചു. അയാള്‍ അനുസരിച്ചു. സൂപ്രണ്ടും ജയിലറും അകത്തു കയറഇയതും കയ്യിലുണ്ടായിരുന്ന ചെത്തിയുരുട്ടിയ വടികൊണ്ട്‌ മുമ്പില്‍ കണ്ടവനെ കണ്ടേടത്തെല്ലാം അടിച്ചുതുടങ്ങിയതും ഒരുമിച്ചായിരുന്നു. ?നിന്നെയൊക്കെ കൊന്നാലും ഒരുത്തനും ചോദിക്കാനില്ലെടാ നായിന്റെ മക്കളെ? ജോര്‍ജ്ജ്‌ അക്കാലത്തെ പോലീസ്‌ പല്ലവിയില്‍ അലറി.
രാമചന്ദ്രപ്രഭുവിനെ കാണാതായതിനുശേഷം 5-ാം ബ്ലോക്കില്‍ 94 പേരാണുണ്ടായിരുന്നത്‌. അതില്‍ ഒരാള്‍ ആശുപത്രിയിലായിരുന്നു. ബാക്കി 93 പേരെയും സൂപ്രണ്ടും പാര്‍ട്ടിയും അടിച്ചു പുറത്താക്കി. വരിവരിയായി നടത്തി സെന്‍ട്രല്‍ ടവറിന്റെ മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തി. മൂന്നു ബാച്ചാക്കി തിരിച്ചതിനുശേഷം ആരെടാ സുബ്രഹ്മണ്യന്‍ എന്നു ചോദിച്ചു. പട്ടടയില്‍ കിടക്കുന്ന സ്വന്തം പൂര്‍വ്വജര്‍ പോലും പുളിച്ചുമറിയുന്ന പുളിച്ച തെറി കൂട്ടിച്ചേര്‍ത്ത്‌ ?നീയാണെടാ, നീയാണെടാ? എന്നു ചോദിച്ചുകൊണ്ട്‌ ഓരോരുത്തരേയും ശക്തിയായി അടിക്കാന്‍ തുടങ്ങി. ആരും ഒറ്റിക്കൊടുത്തില്ല. പലരും വേദനകൊണ്ട്‌ പിടഞ്ഞു. ഇതുകണ്ട്‌ സഹിക്കവയ്യാതെ വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്നുകൊണ്ട്‌ ?ഞാനാണ്‌ സുബ്രഹ്മണ്യന്‍? സൂപ്രണ്ട്‌ എന്റെ പിടലിക്ക്‌ ആഞ്ഞൊരടി. ഞാന്‍ താനെ ഇരുന്നുപോയി.
കുറച്ചുനീങ്ങി നിലമ്പൂര്‍ പ്രചാരകന്‍ രവീന്ദ്രനാഥ്‌ നില്‍പ്പുണ്ടായിരുന്നു. അയാളെ കണ്ണില്‍ പെടാത്ത താമസം ജോര്‍ജ്ജ്‌ ഗര്‍ജ്ജിച്ചു. ?നീ നേതാവാണല്ലേടാ, തായോളി? ഉടനെ വയറിനു കുത്തിപ്പിടിച്ച്‌ പൊക്കിയെടുത്തു, മൂക്കടച്ചു ഒരിടി കൊടുത്തു. രവീന്ദ്രന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നു. കണ്ടുനിന്നവര്‍ അയ്യോ എന്നു നിലവിളിച്ചു. ?നീ തന്നെ കഞ്ഞി വിളമ്പിക്കൊട്‌? അയാള്‍ രവിയോരാജ്ഞാപിച്ചു. രവി കൂട്ടാക്കിയില്ല. മറ്റുചിലരോടാജ്ഞാപിച്ചു. അതും ഫലിച്ചില്ല. ആരും അനുസരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആഫീസിനു മുമ്പിലുള്ള വരാന്തയില്‍ കൊണ്ടുചെന്നിരുത്തി. പകപോക്കാന്‍ ഒരുക്കങ്ങള്‍ നടത്തി.
ഓരോ ബാച്ചിനേയം വെവ്വേറെ കൊരണ്ടിയില്‍ കൊണ്ടുപോകാന്‍ പദ്ധതിയിട്ടു. അവിടെ പുള്ളി മൂത്തു വാര്‍ഡരായവരടക്കം 40-45 പേര്‍ കൈചൊറിഞ്ഞുനിന്നു. വരാന്ത മുതല്‍ കൊരണ്ടിവരെ, അതൊരു വല്ലാത്ത ദൂരം തന്നെയായിരുന്നു. അടി ഇടി കുത്ത്‌ തൊഴി എന്നിവ മുറയ്‌ക്കുണ്ടായി. കൊരണ്ടിയല്‍ കാത്തുനിന്നവര്‍ ചരക്ക്‌ ഏറ്റുവാങ്ങി. വരിയായി നിര്‍ത്തിയിട്ടായിരുന്നു അവിടെ സ്വീകരണം. നാഭിയിലും നെഞ്ചിലും, നെറുകയിലും നടുവിലും മേലാകെയും ആ ആരാച്ചാര്‍മാര്‍ മാറിമാറി അടിച്ചു. ചിലര്‍ വാവിട്ടു കരഞ്ഞു. ചിലര്‍ കണ്ണുപൊത്തിയിരുന്നു ചിലര്‍ കൈവെച്ചു തലകാത്തു. ചിലര്‍ ഓര്‍മ്മവിട്ട്‌ മറിഞ്ഞുവീണു, വീണവരെ ഈരണ്ടുപേര്‍ രണ്ടറ്റത്തു പിടിച്ച്‌ തുണിക്കെട്ടുപോലെ തൂക്കിയെറിഞ്ഞു. ഇരുന്നവരെ മുട്ടുകാല്‍ കൊണ്ടിടിച്ച്‌ കുഞ്ചിക്കു പിടിച്ചുയര്‍ത്തി എടുപ്പില്‍ ചവിട്ടു മുന്നോട്ടിട്ടു മുന്നുംകുത്തി മണ്ണുകപ്പുന്നതുകണ്ട്‌ അവര്‍ ഉറക്കെ ചിരിച്ചു. ആ കിരാതന്മാര്‍ക്ക്‌ തങ്ങളുടെ കൈകാലുകള്‍ക്ക്‌ മുമ്പില്‍ പെട്ട ആ മനുഷ്യരൂപങ്ങള്‍ പള്ളയും പിടലിയും നടുവും നട്ടെല്ലും കണ്ണും കഴുത്തും മാറും മര്‍മ്മവുമൊന്നുമില്ലാത്ത മാംസപിണ്‌ഡങ്ങളായിരുന്നു. കണ്ണുമേലെയാക്കി വീണുകിടക്കുന്ന പശുവിന്റെ നുരയ്‌ക്കുന്ന വായില്‍, പാത്തികയറ്റി കാടിവെള്ളം ഒഴിക്കുന്നതുപോലെ അവര്‍ ?പുള്ളികളെ? ക്കൊണ്ട്‌ കഞ്ഞി കുടിപ്പിച്ചു.
അതിനിടയിലാണ്‌ ഒരു ?ഒരു കുരുത്തംകെട്ടന്‍? മുക്കോല വാസു ഇരുന്നു കഞ്ഞി മോന്തുന്നത്‌ അസി; ജയിലര്‍ കണ്ടത്‌. ഒട്ടും താമസിച്ചില്ല, കൊടുത്തു ഒരു ചവിട്ട്‌. വാസു കൊരണ്ടിക്കോലായില്‍ നിന്ന്‌ കോളാമ്പിപോലെ താഴേക്കുരുണ്ടു. മേലാകെ കഞ്ഞിയായി. എന്നിട്ടും പോരാ പിടിച്ചുയര്‍ത്തി നാഭിയില്‍ ഒരു ചവിട്ട്‌. കഞ്ഞിക്കിണ്ണം തെറിച്ചു - അയാള്‍ ബോധമില്ലാതെ ചുരുണ്ടുവീണു. രണ്ടുപേരെടുത്ത്‌ മാളം പോലെയുള്ള മുറിയിലേക്കെറിഞ്ഞു.
മൂന്നാമത്തെ ബാച്ചിലായിരുന്നു ഞാനും രവിയുമുണ്ടായിരുന്നത്‌. അറക്കാന്‍ കൊണ്ടുപോകുന്ന ആടുകളെപ്പോലെ ഞങ്ങളെ ആട്ടിത്തെളഇച്ചു. കാരാഗൃഹത്തില്‍ നിന്നു ബലിക്കല്ലിലേക്കായിരിക്കുമോ ഞങ്ങളെ കൊണ്ടുപോകുന്നത്‌? ഞങ്ങള്‍ കൈകോര്‍ത്തുപിടിച്ചു. കൊരണ്ടിയുടെ മുമ്പിലെത്തി. നൂറുകണക്കിനടികള്‍ നീളമുള്ള ആ കെട്ടിടത്തിന്റെ പകുതിയോളം കഴിഞ്ഞപ്പോഴേക്കും പെട്ടെന്ന്‌ രണ്ട്‌ അസി. ജയിലര്‍മാര്‍ രവിയുടെ പുറത്തടിച്ചു. ഒരു വാര്‍ഡര്‍ ഓടിവന്ന്‌ ?നീയല്ലെടാ നേതാവ്‌.............. മോനെ? എന്നാക്രോശിച്ചു. അയാളുടെ നീണ്ടുവളര്‍ന്ന മുടി ചുറ്റിപ്പിടിച്ചിളക്കിയാട്ടി. മുട്ടുകാലുയര്‍ത്തി അടിവയറ്റില്‍ ആഞ്ഞിടിച്ചു. രവി വളഞ്ഞുപുളഞ്ഞു. അയാള്‍ വീഴാതെ എന്റെ കൈ മുറുകെ പിടിച്ചു അയാള്‍ കഴുത്തിലണിഞ്ഞ അയ്യപ്പമാല ഒരുത്തന്‍ വലിച്ചുപൊട്ടിച്ചു.
ഞങ്ങളെ കഞ്ഞിവെച്ച പാത്രത്തിനടുത്ത്‌ കൊണ്ടുപോയി. ?പ്രഭുവിനെ കൂടെ കാണാതെ ഞങ്ങള്‍ കഞ്ഞി കുടിക്കില്ലെന്ന്‌? ശഠിച്ചു. പറഞ്ഞുതീര്‍ന്നില്ല. തലക്കു ശക്തിയായി അടിയേറ്റു. എന്റെ തല മിന്നി. ഞാന്‍ ചുമരിനോട്‌ ചാരി നിലത്തമര്‍ന്നു. വെള്ളം കുടിക്കണമെന്ന്‌ തോന്നി. ?അരുത്‌, കഴിക്കരുത്‌, കൂട്ടുകാരെല്ലാം നിരാഹാരമെന്ന്‌? മനസ്സ്‌ മന്ത്രിച്ചു.
താനൂരിലെ നാരായണനേയും നാലഞ്ചുപേര്‍ ചേര്‍ന്നിടിക്കുന്നുണ്ട്‌. ഇതുകണ്ട്‌ സഹികെട്ട ഗോപാലന്‍ ഭാരതമാതാ കീ ജയ്‌ എന്നുച്ചത്തില്‍ വിളിച്ചു. നാലഞ്ചുപേര്‍ അയാളുടെ മേലെയും കടുവകള്‍ പോലെ ചാടിവീണു. അടിച്ചു ചതക്കാന്‍ തുടങ്ങി. അയാളെ വോളീബോള്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു തട്ടിക്കളിച്ചു; പക്ഷെ കൈകൊണ്ടു മാത്രമല്ല, കാലുകൊണ്ടും കാല്‍മുട്ടുകൊണ്ടും. അയാളുടെ മുണ്ടഴിഞ്ഞു. അതു കൂട്ടിപ്പിടിക്കാന്‍ അയാള്‍ വേണ്ടത്ര നോക്കി, സാധിച്ചില്ല. എന്നിട്ടും അടിയും തൊഴിയും നിന്നില്ല. നേരെമറിച്ച്‌ അത്തരത്തിലൊരു രൂപത്തെ തട്ടാനും മുട്ടാനും അവര്‍ക്കാനന്ദവും ആവേശവുമായിരുന്നു. ഒടുവിലയാള്‍ കറങ്ങിക്കറങ്ങി താഴെവീണു.
കഞ്ഞി കുടിക്കാത്ത ഞങ്ങളെ ഒന്നുകൂടി മര്‍ദ്ദിച്ചു മുറിക്കകത്താക്കി. ഉച്ചക്ക്‌ 12 മണിക്ക്‌ മുറി തുറന്ന്‌ പെട്ടെന്ന്‌ ഞങ്ങളെ ചുമരിനടുത്ത്‌ നാലോ അഞ്ചോ ഇഞ്ചകലെ നിര്‍ത്തി. ഒരു വാര്‍ഡര്‍ ബലത്തില്‍ തലയ്‌ക്കൊരു തട്ട്‌. തലചെന്ന്‌ മതിലിലിടിച്ചു അങ്ങിനെ എട്ടു പത്തുപ്രാവശ്യം തലയുടെ ഇടവും വലവും.
അപ്പോഴേക്കും ഉച്ചക്കത്തെ ചോറെത്തി. വാങ്ങിയില്ലെങ്കില്‍ അടിയാണ്‌. ഇനി അടികൊള്ളാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ ആരുമറഇയാതെ അവിടെ കിടന്നു മരിക്കും. എനിക്കു നിന്നാല്‍ തല ചുറ്റുമായിരുന്നു. ഊണു വാങ്ങാത്ത ഞങ്ങളുടെ അടുത്തേക്ക്‌ സൂപ്രണ്ട്‌ പാഞ്ഞെത്തി. എന്റെ അപ്പോഴത്തെ നില കണ്ടിട്ടോ എന്തോ, അയാള്‍ വെള്ളം കൊണ്ടുവന്ന്‌ എന്റെ തല കഴുകി തോര്‍ത്തിതന്നു. പ്രഭുവിന്റെ വിവരങ്ങളും ഞങ്ങള്‍ക്കു കിട്ടി.
കൊരണ്ടിയിലെ നാലാം മുറിയിലായിരുന്നു ഞങ്ങളുടെ പ്രിയങ്കരനായ പ്രഭൂ. സ്വതവേ കാര്യങ്ങള്‍ സംസാരിച്ചു സമര്‍ത്ഥിക്കാന്‍ മിടുക്കനും മുമ്പനുമായ ആ സഹദരന്‍ ജയില്‍ മേധാവികളുടെ വിശേഷവിദ്വേഷത്തിനിരയായി. ഞങ്ങളേക്കാള്‍ കൂടുതല്‍ പ്രഹാരവൃഷ്‌ടിക്കു വിധേയനായി. വാടിയ ചേമ്പിന്‍തണ്ടുപോലെ തളര്‍ന്ന്‌ നൂല്‍ബന്ധമില്ലാതെ നനവുള്ള നിലത്തു കിടക്കുന്ന അയാളുടെ മുഖം നിരുവന്നു വികൃതമായിരുന്നു. ഇരുമ്പഴികളില്‍ തലമുട്ടിയതിന്റെ തെളിവായി നെറ്റിയില്‍ നീളത്തില്‍ രക്തം കരുവാളിച്ചിരുന്നു. ഇരുവശത്തും ചെവി പൊത്തി അടിച്ചിരുന്നതിനാല്‍ തല്‍ക്കാലത്തേക്കെങ്കിലും അയാള്‍ ഒരു ചെകിടനായി കഴിഞ്ഞിരുന്നു. ഉശിരും ഉന്മേഷവും ഓളം വെട്ടിയിരുന്ന ആ പ്രസന്നമുഖം കറുത്തിരുണ്ട്‌ കാണാന്‍ വയ്യായിരുന്നു. ആറര അടി ഉയരമുള്ള ആ അതികായന്‍ എഴുന്നേല്‍ക്കാന്‍പോലും അശക്തനായിരുന്നു. അയാളെ കണ്ടതോടുകൂടി ഞങ്ങളുടെ യാതന അല്ലാതായി.
ജയിലില്‍ നിന്ന്‌ ശിക്ഷ കഴിഞ്ഞ്‌ പുറത്തുവരുന്നതുവരെ ഞങ്ങള്‍ ഈ കൊരണ്ടിയില്‍ തന്നെയായിരുന്നു. വാസ്‌തവത്തില്‍ ജയിലിലും സഹജീവികളുടെ ജീവനും ആരോഗ്യവും കാത്തുരക്ഷിക്കാന്‍, പകര്‍ച്ചവ്യാധി പിടിപെട്ടവരെ വേര്‍പെടുത്തി താമസിപ്പിക്കാനുള്ള ഒരു ഇടത്താവളമാണ്‌ ക്വാരന്‍ടീന്‍ അഥവാ ജയില്‍ ഭാഷയിലെ കൊരണ്ടി. പക്ഷെ ഇന്നത്‌ വയനാടന്‍ പുല്‍പാടത്തെ കൊല്ലിയാണ്‌. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള ഒരു യക്ഷിഗൃഹം. ജയിലധികൃതര്‍ക്ക്‌ അത്‌ പയറ്റിയ പുള്ളികളെ മെരുക്കിയെടുക്കാനുള്ള ആനപ്പന്തിയാണ്‌. മറ്റൊരു ഭാഷയില്‍ സൂപ്രണ്ട്‌ മുതല്‍ വാര്‍ഡര്‍ വരെയുള്ള എല്ലാ ജയില്‍ ജീവനക്കാര്‍ക്കും കാലകിങ്കരന്മാരായി വളരാനുള്ള നരകക്കളരി. അല്ലെങ്കില്‍ അവരുടെ കൊടുംക്രൂരതയുടെ വായ്‌ത്തല മടങ്ങാതെ അതിനെ തേച്ചുമിനുക്കി മൂര്‍ച്ചപ്പെടുത്തി നിര്‍ത്താന്‍ എല്ലുകള്‍ നിരത്തിവെക്കുന്ന നീണ്ട പണിശ്ശാല.
കണ്ണൂര്‍ കൊരണ്ടിയില്‍ 60 മുറികളുണ്ട്‌; താഴെയും മുകളിലും മുപ്പത്‌ വീതം. വാസ്‌തവത്തില്‍ അവ മുറികളല്ല; മാളങ്ങളാണ്‌. സൂര്യഭഗവാനോ വൈദ്യുതീദേവിയോ അവിടെ നേരിട്ടു കടന്നുചെല്ലുന്നതില്‍ ഇന്നേവരെ തോറ്റിരിക്കുന്നു. പട്ടാപ്പകല്‍പോലും മൂവന്തിതന്നെ. രാത്രിയില്‍ കൂരാകൂരിരുട്ട്‌. ആകെയുള്ള ഫര്‍ണിച്ചര്‍ മൂലയിലിരിക്കുന്ന മണ്‍കലമാണ്‌. പക്ഷെ അത്‌ മലമൂത്രവിസര്‍ജ്ജനത്തിനാണ്‌. പുറത്തഴിച്ചുവിടുന്ന ഏതാനും നിമിഷങ്ങളൊഴിച്ചാല്‍ പിന്നെയെല്ലാം മണ്‌ഡകലമേ ശരണം. മുഖം കഴുകാനും ശൗചം ചെയ്യാനും വെള്ളപ്പൊക്കം വന്നാല്‍പോലും രണ്ട്‌ മൊന്ത വെള്ളമാണ്‌ ക്വോട്ട. പല്ല്‌ തേക്കാന്‍ ദൈവംതന്ന വിരലും നാവുവടിക്കാന്‍ മൂധേവി വളര്‍ത്തിയ നഖവുമല്ലാതെ മറ്റുപകരണങ്ങള്‍ ഒന്നുംതന്നെ പാടില്ല. ആഹാരം കഴിച്ച കയ്യും കിണ്ണവും കഴുകാന്‍ ഒരു മൊന്ത വെള്ളം മാത്രം. പിന്നെ നക്കിത്തുടയ്‌ക്കാന്‍ നാലും.
അച്ചില്‍ അടക്കം ചെയ്‌ത അച്ചടക്കമാണിവിടെ. മറയ്‌ക്കിരുന്നാലും അവര്‍ പറയുമ്പോള്‍ പൊങ്ങണം. പൊങ്ങിയില്ലെങ്കില്‍ അടി. നാണം മറയ്‌ക്കാന്‍ കുറച്ചകലെ ചെന്നിരുന്നാല്‍ എഴുന്നേല്‍പിച്ച്‌ അടുത്തടുത്തിരുത്തും. വല്ലപ്പോഴും നിവൃത്തിയില്ലാത്ത പരുവത്തില്‍ ശൗചത്തിനു കൂടുതല്‍ വെള്ളമെടുത്താല്‍ അടി. കുറച്ചുനേരം കൂടുതലിരുന്നാല്‍ അടി. അടുത്ത മുറിയില്‍ സംസാരിച്ചാല്‍ അടി - അവിടെ രണ്ടേ നാണയമുള്ളൂ. മുഴുനാണയം അടിയും, ചില്ലറ നാണയം തെറിയും. എല്ലാം അന്തേവാസികള്‍ക്ക്‌ നിര്‍ല്ലോഭം ദാനം ചെയ്യും!
കുറച്ചൊക്കെ മറവിയുള്ളവന്‍ കൊരണ്ടിയില്‍ കുളി മറക്കും. ആദ്യത്തെ ഏഴു ദിവസം ഞങ്ങള്‍ കുളിയെന്തെന്നറിഞ്ഞില്ല. ചോരയും വിയര്‍പ്പും കലര്‍ന്നു മണ്‍പുരണ്ട ഞങ്ങളുടെ ശരീരമാകെ നാറുന്നുണ്ടായിരുന്നു. പിന്നീട്‌ അല്‍പാല്‍പ്പം വെള്ളം തന്നു. അതുകൊണ്ട്‌ നനവറിയാനും ദേഹത്തിലെ ചെളി കുതിര്‍ത്തു തുടച്ചെടുക്കാനും കഴിഞ്ഞു. ഈറന്‍ മാറാന്‍ മറ്റൊരു തുണിക്കഷണം തരാത്തതുകൊണ്ട്‌ കുത്തിനിന്നു തപസ്സുചെയ്‌ത്‌ അതുണക്കി. പലര്‍ക്കും ഒടിയിലും മറ്റും ചൊറിയും പുഴുക്കടിയും ഉണ്ടായി.
ഇങ്ങനെ ഞങ്ങളുടെ ദിവസങ്ങള്‍ നീങ്ങി. ഇടയ്‌ക്കിടെ ഞങ്ങളില്‍ ചിലരെ വാര്‍ഡര്‍മാര്‍ വന്നു പരിപൂര്‍ണ്ണ നഗ്നരാക്കും. ലാത്തികൊണ്ട്‌ ലിംഗം തൊട്ടും തോണ്ടിയും അവര്‍ ചിരിച്ചുല്ലസിക്കും. കൊരണ്ടി കാഴ്‌ചബംഗ്ലാവാക്കി മാറ്റി ഞങ്ങളെ ഈ സ്ഥിതിയില്‍ കാണുന്നത്‌ അവര്‍ക്ക്‌ ഒരു സൗജന്യ വിനോദമായിരുന്നു.
വരുമ്പോഴും പോകുമ്പോഴും അവര്‍ ഓടിവന്നു മൂന്നുനാലടിയെങ്കിലും അടിക്കും. അതു അവരുടെ തേവാരമായിരുന്നു - കൊരണ്ടിത്തേവാരം. കുടിക്കുന്തോറും കുടിക്കുന്നവന്റെയും അടിക്കുന്തോറും അടിക്കുന്നവന്റെയും ഉന്മാദം കൂടിക്കൂടി വരുമെന്നതിനു ഒന്നാംതരം തെളിവാണത്‌.
പക്ഷെ ഇക്കളി ഒഠുക്കംവരെ തുടര്‍ന്നില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്ലോക്കിന്റേയും ആളുകളുടേയും പെരെടുത്ത്‌ പറഞ്ഞ്‌ ജയില്‍ മര്‍ദ്ദനത്തെക്കുറിച്ച്‌ കണ്ണൂര്‍ പട്ടണത്തില്‍ നോട്ടീസ്‌ വിതരണം ചെയ്യപ്പെട്ടു. അന്നത്തെ ഭീകരാന്തരീക്ഷത്തില്‍പോലും ജോര്‍ജ്ജ്‌ സൂപ്രണ്ടായിരുന്ന സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഭിത്തിയില്‍ തന്നെ ഗെയിറ്റിനിരുവശത്തും ചുമര്‍ പരസ്യം ഒട്ടിച്ചതായി കാണപ്പെട്ടു. അതോടെ, അകത്തെ ?പെരുമാറ്റ? ത്തില്‍ മാറ്റം കണ്ടു. ഒരു കാര്യം ആ ഉദരംഭരികള്‍ക്കു മനസ്സിലായിക്കാണും - അവര്‍ക്ക്‌ അവരുടെ അധീനത്തില്‍ പെട്ട ഞങ്ങളെ അടിച്ചുവളക്കാന്‍ കഴിഞ്ഞു; ആദര്‍ശവാദികളായ ഞങ്ങളെ അടിച്ചൊടിക്കാന്‍ കഴിഞ്ഞില്ല.
- അരിയൂര്‍ സുബ്രഹ്മണ്യന്‍
സ്വാതന്ത്ര്യസമരക്കാലത്ത്‌ ഈ കൊരണ്ടിയില്‍വെച്ച്‌ അനേകം പേരെ ഞാന്‍ മര്‍ദ്ദിച്ചിട്ടുണ്ട്‌. അതിനുശേഷം ഇന്നേവരെ ഇത്രയും പേരെ മര്‍ദ്ദിച്ചിട്ടില്ല.
- ജയിലിലെ ആര്‍ച്ചാര്‍ വാര്‍ഡര്‍



സ്‌പെഷ്യല്‍ മെനി


ഗാര്‍ഹികശാസ്‌ത്രം ഒരു പാഠ്യവിഷയവും കലയുമായി വളര്‍ന്ന ആധുനിക കാലത്ത്‌ ക്ഷണിക്കപ്പെട്ട സദ്യയില്‍ ചോറ്‌, കാളന്‍, പപ്പടം, മോര്‌ മുതലായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പൊതുവായും അനിവാര്യമായും ഉണ്ടാകുമെങ്കിലും ജയമാനത്തിയുടെ അന്യാദൃശമായ പാചമിടുക്കു കാണിക്കുവാന്‍ പുഡ്ഡിങ്ങോ കസ്റ്റര്‍ഡോ സലാഡോ മറ്റെന്തെങ്കിലുമോ ഉണ്ടായിരിക്കുമെന്നത്‌ ഉറപ്പാണ്‌. ഇതുപോലെയാണ്‌ പോലീസ്‌ ലോക്കപ്പുകളിലെ കഥയും. പരപീഡനം പരമസാധനയും മര്‍ദ്ദനം മുന്തിയ കലയുമാക്കിയ പോലീസ്‌ ജഡയമാനന്‍മാര്‍ തങ്ങളുടെ മസ്‌തിഷ്‌കത്തിന്റെ മൗലികതയ്‌ക്കൊത്ത്‌ മറ്റെല്ലാ പൊതു പ്രയോഗങ്ങള്‍ക്കും പുറമെ പ്രത്യേകം പ്രത്യേകം പ്രയോഗങ്ങള്‍ എടുത്തു വിളമ്പുമെന്നതില്‍ മടി കാണിക്കാറില്ല; മിടുക്കു കാണിക്കുകയും ചെയ്യും.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ സ്റ്റേഷന്‍ എസ്‌.ഐ. അക്കൂട്ടരിലൊരാളായിരുന്നു. ഡിസംബര്‍ 17-ാം തീയതി ദേവഗിരി കോളേജിന്‌ മുമ്പില്‍ സത്യഗ്രഹം നയിച്ച കൊമ്മണേരി ഭാസ്‌കരന്‌ അയാള്‍ സ്‌പെഷ്യല്‍ മെനു കൊടുക്കുകതന്നെ ചെയ്‌തു. എന്തായിരുന്നു ആ സ്‌പെഷ്യല്‍? ഭാസ്‌കരന്‍ പറയുകയാണ്‌ :
?............. സുമാര്‍ 10 മിനിട്ട്‌ കഴിഞ്ഞപ്പോള്‍ 2846-ാം നമ്പര്‍ പി.സി. തോക്കുമായി എന്റെ അടുത്തുവന്നു. എന്റെ തല അയാളുടെ തുടകള്‍ക്കിടയിട്ടമര്‍ത്തി. ?എടാ നിന്റെ ആര്‍.എസ്‌.എസ്‌. ശരിയാക്കിത്തരാ? മെന്നു പറഞ്ഞ്‌ തോക്കിന്റെ പാത്തികൊണ്ട്‌ കഷായമരുന്നിടിക്കുന്നതുപോലെ കുറെ ഇടിച്ചു.............. പിന്നീടെന്നെ ബഞ്ചില്‍ മലര്‍ത്തിക്കിടത്തി. വീണ്ടും തോക്കുപാത്തികൊണ്ട്‌ നെഞ്ചിലിടിച്ചു. ശ്വാസംവലിക്കാനാകാതെ ഞാന്‍ ഞെരുങ്ങിയപ്പോള്‍ ?നിലവിളിച്ചാല്‍ വെടിവച്ചുകൊല്ലു? മെന്ന്‌ അട്ടഹസിച്ചു.?
2-ാം ദിവസം സന്ധ്യയായപ്പോള്‍ ഭാസ്‌കരന്‍ ശ്വാസത്തിനുവേണ്ടി വല്ലാതെ ക്ലേശിച്ചു തുടങ്ങി. ബോധം നഷ്‌ടപ്പെട്ടു. ബാച്ചിലെ ചിലര്‍ ബഹളം കൂട്ടി. ഒരാള്‍ നെഞ്ച്‌ തടവിത്തുടങ്ങി. പ്രകാശന്‍ കരഞ്ഞു തുടങ്ങി. ഉടന്‍ ഒരു പി.സി. ഓടിയെത്തി. അവരെല്ലാവരും ചേര്‍ന്ന്‌ ഭാസ്‌കരനെ ലോക്കപ്പില്‍ നിന്ന്‌ കുറച്ചുംകൂടി തുറസ്സായ സ്വീകരണമുറിയില്‍ കൊണ്ടുവന്നു കിടത്തി. വെള്ളം തളി മുതലായ പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം 9 മണിക്ക്‌ അയാള്‍ ബോധം വീണ്ടുകിട്ടി .................. രാത്രി 10 മണിക്ക്‌ എസ്‌.ഐ. ?സന്തോഷ്‌ ട്രോഫിയും പാര്‍ട്ടിയും? കഴിഞ്ഞു മടങ്ങി. പി.സി. മുഖാന്തിരം ഭാസ്‌കരന്റെ വിവരമറിഞ്ഞപ്പോള്‍ ?സാരമില്ല ബോധം കെട്ടല്ലെയുള്ളൂ; ചത്തിട്ടൊന്നുമില്ലല്ലോ? എന്നുപറഞ്ഞു കീഴാളരെ ധൈര്യപ്പെടുത്തി.
മാസം പകുതി കഴിഞ്ഞു. അത്രയും നാള്‍ അയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഡിസംബര്‍ 31ന്‌ ആ വര്‍ഷത്തെ അന്തിമാര്‍ക്കന്‍ അറബിക്കടലിലമരുമ്പോള്‍ ഭാസ്‌ക്കരന്‌ വീണ്ടും ബോധം നഷ്‌ടപ്പെട്ടു. എസ്‌.ഐ. പാര്‍ട്ടിക്കോ മറ്റോ പോയിരുന്നു, സകലവരും പരിഭ്രമിച്ചു. ഭാഗ്യവശാല്‍ മറ്റൊന്നും സംഭവിച്ചില്ല. പ്രഥമോപചാരങ്ങള്‍ക്കുശേഷം ഒരു കണക്കിന്‌ ബോധം വീണ്ടുകിട്ടി. വന്നുകയറിയപ്പോള്‍ വിവരമറിഞ്ഞ എസ്‌.ഐ. ഇനി ?റിസ്‌കെ?ടുക്കുന്നത്‌ പന്തിയല്ലെന്നു കണ്ടിട്ടോ എന്തോ റിക്കാര്‍ഡില്‍ പിടിക്കാത്ത ഭാസ്‌കരനെ പുറത്തുവിട്ടു. ക്ഷീണംകൊണ്ട്‌ വിറച്ചിടറിയ കാലടികള്‍ മുന്നോട്ടുനീക്കി അയാള്‍ മൂല മറഞ്ഞപ്പോള്‍ അവശേഷിച്ച പ്രകാശന്റെയും ശ്രീനിവാസന്റെയും മുമ്പില്‍ എസ്‌.ഐ. ആശ്വസിച്ചു. ?ചാകുന്നെങ്കില്‍ എവിടെപ്പോയെങ്കിലും വീണു ചാകട്ടെ?.

* * * * *

പെരിയാറും ശിവരാത്രിയും കൊണ്ടു പേര്‍പെറ്റ ആലുവായിലെ സ്‌പെഷ്യല്‍, അലക്കിക്കുളിയും പൈലടിയും, രക്തപുഷ്‌പാജ്ഞലിയും പ്രസാദവുമായിരുന്നു.
ബാച്ച്‌ലീഡര്‍ വേലായുധനെ സര്‍ക്കിള്‍ മുട്ടുകാലുകള്‍ക്കിടയില്‍ കുനിച്ചുനിര്‍ത്തി. മറുവശത്ത്‌ എസ്‌.ഐ.യും ഒരുങ്ങി. അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ഒന്നാംതരം അലക്കുതുടങ്ങി - വേലായുധന്റെ മുതുകത്ത്‌, ഒരാള്‍ നട്ടെല്ലിന്റെ കീഴ്‌ഭാഗത്തും മറ്റെയാള്‍ മേല്‍ഭാഗത്തും. താളവും മേളവും തെറ്റാതെ ഏതു മണ്ണാനേയും നാണിപ്പിക്കുമാറ്‌ അവര്‍ അലക്കി.
പിന്നീടവര്‍ ?മുക്കിപ്പിഴിച്ചില്‍? കഴിഞ്ഞ രാഘവനെ കൊണ്ടുവന്നു. അയാളുടെ ഇടത്തുകാലിന്റെ പെരുവിരലില്‍ ലാത്തി കുത്തിനിര്‍ത്തി. പുഴുപ്പാലങ്ങള്‍ക്ക്‌ ?പൈല? ടിക്കുന്നതുപോലെ അതു കീഴ്‌പ്പോട്ടമര്‍ത്തി. സര്‍ക്കിള്‍ ?പോരാ?, ?പോരാ?, ?ഇനിയും?, ?കുറച്ചുകൂടി? എന്നെല്ലാം സമര്‍ത്ഥനായ എഞ്ചിനീയറെപ്പോലെ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. കോണ്‍സ്റ്റബിള്‍ മുഴുശരീരം തൂക്കി ഇരു കൈകൊണ്ടുംലാത്തി അമര്‍ത്തി. പൊട്ടിത്തെറിക്കുന്ന തല പൊത്തിപ്പിടിച്ചുകൊണ്ട്‌. ?അയ്യോ, അയ്യോ? എന്നു നിലവിളിച്ച്‌ ചൂടുനീരൊഴുക്കി, കണ്ണുകള്‍ തുറിച്ചുതള്ളുന്ന രാഘവന്റെ മുഖം നോക്കാന്‍ അവര്‍ക്ക്‌ നേരമുണ്ടായിരുന്നില്ല. അവര്‍ പൈലടിച്ചു താഴ്‌ത്തി. ഒടുവില്‍ രാഘവന്റെ നഖമിളക്കി. പൊട്ടുവെള്ളരിക്കപോലെ പെരുവിരല്‍ വിണ്ടുകീറി ചോര പുറത്തുചാടി - അയാള്‍ മറിഞ്ഞുവീണു. ബോധക്കേട്‌ അയാളുടെ വേദന കുറച്ചെങ്കിലും അപകരിച്ചിരിക്കണം. പക്ഷെ ബോധം കെടാതെ ഇതെല്ലാം നിസ്സഹായസ്ഥിതിയില്‍ തങ്കപ്പന്‍ കണ്ടു നില്‍ക്കേണ്ടി വന്നു. അപ്പാവത്തിന്‌ ഈ സ്‌പെഷ്യല്‍ തീരെ ദഹിച്ചില്ല. അയാള്‍ നിന്നേടത്തു മലം വിസര്‍ജ്ജിച്ചു.

X X X X X

കടല്‍നിരപ്പില്‍ നിന്നും നാലയ്യായിരമടി ഉയരമുള്ള ഇടുക്കി പ്രദേശത്തെ നാഡി തണുപ്പിക്കുന്ന തണുപ്പില്‍ ഒരു കട്ടന്‍ അമൃതുതന്നെയാണ്‌. രാവിലെ മുതല്‍ രാത്രി ഒന്നര വരെ ഉരുട്ടലും പെരട്ടലുമെല്ലാം കഴിഞ്ഞ്‌ ഒരിറക്കു വെള്ളം പോലും കിട്ടാത്ത തങ്കപ്പനോടും പ്രഭാകരനോടും വാസുവിനോടും കരുണാമയനായ എസ്‌.ഐ. ചോദിച്ചു : ?നിങ്ങള്‍ക്കോരോ കട്ടന്‍ വേണോ?? അയാളുടെ ഉദാരതയ്‌ക്ക്‌ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ അവര്‍ വേണമെന്ന്‌ പറഞ്ഞു. ഒട്ടും താമസിച്ചില്ല, മൂന്ന്‌ അലുമിനിയം ഗ്ലാസില്‍ പാനീയം വന്നു. ആര്‍ത്തിയോടെ ചുണ്ടിവയ്‌ക്കേണ്ട താമസം, മൂന്നുപേരും ഒരുപോലെ കാര്‍ക്കിച്ചു തുപ്പി. അതു മൂത്രമായിരുന്നു.

X X X X X

പെരിങ്ങോമിലെ ഹക്കീം ഒരു കലാകാരനും യുവ നേതാവും വോട്ടുപിടുത്തക്കാരനുമെല്ലാമായിരുന്നു. അയാള്‍ വയക്കരയിലെ ജോസഫിന്റെ ദേഹമാസകലം ചെഞ്ചായം പൂശി, പുറത്തു മൊറാജി മുര്‍ദ്ദാബാദ്‌, ഇന്ദിര സിന്ദാബാദ്‌ എന്ന പോസ്റ്ററൊട്ടിച്ച്‌ പൊതു നിരത്തില്‍ കൂടി നടത്തി.

X X X X X

പ്രകൃതിയില്‍ നിന്നു മനുഷ്യന്‍ പഠിക്കുന്നുവെന്നതു തികച്ചും ശരിയാണ്‌. പാലാ മുനിസിപ്പാലിറ്റിയിലെ ഊടുവഴികളില്‍ പട്ടിശല്യത്തെ അവഗണിച്ചുകൊണ്ടുതന്നെ റോന്തുചുറ്റുന്ന പോലീസുകാരും ഇതിന്‌ അപവാദമല്ല. ഒരു വൃകോദരന്‍ അവരില്‍ അഗ്രഗണ്യനാണ്‌. അയാള്‍ സത്യഗ്രഹികളെ ലോക്കപ്പില്‍ കയറ്റി നൂല്‍ബന്ധം പോലുമില്ലാതെ എല്ലാം അഴിപ്പിച്ചുവെച്ച്‌ അവരെ പട്ടികളാക്കി. പതിവുപോലെയുള്ള ?മെരുക്ക്‌ വിദ്യ? കഴിഞ്ഞ്‌ ഈരണ്ടുപേരെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കൂന്തേല്‍കാലില്‍ നിര്‍ത്തി, കാലുകള്‍ക്കിടയില്‍കൂടി പിന്നോട്‌ കയ്യിട്ട്‌ പരസ്‌പരം മുറുക്കെ പിടിപ്പിച്ചു. പറയുമ്പോഴേക്കും ഇരുഭാഗത്തും വലിക്കണം. അതാണ്‌ ഓര്‍ഡര്‍. അങ്ങോട്ടും ഇങ്ങോട്ടും വലിക്കുമ്പോള്‍ വലികുറഞ്ഞ ഭാഗത്ത്‌ അടി; ഇതിയൊരു നിര്‍ബന്ധം കൂടിയുണ്ടായിരുന്നു. കൈകാലുകള്‍ക്കിടയില്‍പെട്ട്‌ വൃഷ്‌ണങ്ങള്‍ അമര്‍ന്നമങ്ങണം. അതിന്‌ അയാളുടെ വര്‍ഗ്ഗം കൊടുത്ത പേരാണ്‌ പട്ടിപ്പൂട്ട്‌.

X X X X X

?വണ്ടിയില്‍ കേറാന്‍ കല്ല്യാണക്കൊതി പാടില്ല? ഇതാണ്‌ പറവൂര്‍ പോലീസ്‌ മൊഴിഞ്ഞത്‌. എസ്‌.ഐ. ജയരാജും, പാര്‍ട്ടിയും ചേര്‍ന്ന്‌ സത്യാഗ്രഹികളെ വഴിയിട്ട്‌ തല്ലി. അറസ്റ്റ്‌ ചെയ്‌തിരിക്കുന്നുവെന്ന്‌ പറഞ്ഞു വാനില്‍ കേറാന്‍ പറഞ്ഞു. വണ്ടിയുടെ അടുത്തെത്തി കാലെടുത്തു വെക്കാന്‍ നോക്കുമ്പോളുണ്ട്‌, വണ്ടി പെട്ടെന്ന്‌ മുന്നോട്ടു ചാടുന്നു! കാലിന്റെ ഉന്നം തെറ്റി അവര്‍ വഴിയില്‍ വീണു. വീണതിനുപിന്നീല്‍ നിന്നടി. വീണ്ടും ഇതേ രംഗം നാലും അഞ്ചും തവണ ആവര്‍ത്തിക്കപ്പെട്ടു. സംഗതി മറ്റൊന്നുമായിരുന്നില്ല. പ്രത്യേക പരിശീലനവും യഥായോഗ്യനിര്‍ദ്ദേശവും ലഭിച്ചിരുന്ന ഡ്രൈവര്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ പിന്നില്‍ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഇവര്‍ കാലെടുത്തു പൊക്കുമ്പോള്‍ അയാള്‍ വണ്ടി മുന്നോട്ടുനീക്കും. ഇങ്ങിനെ പലതവണ . വണ്ടിയില്‍ കയറിക്കഴിഞ്ഞ്‌ പിന്നെ വഴിക്കുവെച്ച്‌ കിട്ടിയ ശിക്ഷ മേല്‍പ്പറഞ്ഞ കുറ്റത്തിനായിരുന്നു - ?വണ്ടിയില്‍ കേറാന്‍ കല്ല്യാണക്കൊതി? കാണിച്ചതിന്‌.
കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ?മണിയടി? അറിയാം. എന്നാല്‍ ആണിയടി അറിയില്ല. അത്‌ പെരുമ്പാവൂര്‍ സ്റ്റേഷന്‍ സ്‌പെഷ്യലാണ്‌. കോതമംഗലം കോളേജിലെ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥി മലയാറ്റൂര്‍ ഭരതന്‍ പറയുന്നു. ?....... പിന്നീട്‌ എന്നെ ഒരു ഭിത്തിയില്‍ ചാരിനിര്‍ത്തിക്കൊണ്ട്‌ ?ആണിയടി പ്രയോഗമിതാ? എന്നുപറഞ്ഞു ഇടത്തുകൈയുടെ ചൂണ്ടുവിരല്‍ ചങ്കുകുഴിയില്‍ കുത്തിപ്പിടിച്ച്‌ വിരലിന്റെ മൂട്ടില്‍ ആണി അടിക്കുന്ന മാതിരി ഏതാനും തട്ടുകള്‍ കൊടുത്തു. കരളിനുള്ളില്‍ തുളച്ചുകയറുന്ന വേദനയോടെ തല മുന്നോട്ടു ചാഞ്ഞു. പക്ഷെ 8 - 10 പ്രാവശ്യം ഇതാവര്‍ത്തിക്കപ്പെട്ടു.

X X X X X

തൃശൂര്‍ നഗരം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണത്രെ. ആട്ടം പഠിപ്പിക്കലും കൂത്തമ്പലവുമൊക്കെയുള്ള ജില്ലയുടെ കേന്ദ്രമല്ലേ. അവിടത്തെ ബിരുദധാരിയായ യുവ എസ്‌.ഐ.ക്കും നൃത്തം കാണാന്‍ അതിയായ മോഹം! അയാള്‍ പ്രായം കുറഞ്ഞ സത്യഗ്രഹികളെ നഗ്നരാക്കി; അവരുടെ അണ്ടര്‍വെയര്‍ തലയില്‍ വെപ്പിച്ചു; മേല്‍കീഴ്‌ ചാടിച്ച്‌ നൃത്തം വെപ്പിച്ചു. നൃത്തത്തിനൊത്തുകൊണ്ടുള്ള ലംബിതഭാഗങ്ങളുടെ അനുചലനം അയാളെ വല്ലാതെ ആനന്ദിപ്പിച്ചു.

X X X X X

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്താണ്‌ മലയാളക്കരയില്‍ ആധുനികത ആദ്യമായി ഇറക്കുമതി ചെയ്യപ്പെടുക. ആ പതിവ്‌ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പോലീസുദ്യോഗസ്ഥന്മാര്‍ കടുകിട തെറ്റാതെ പാലിച്ചു. ഡിസംബര്‍ 10ന്‌ നടന്ന സത്യഗ്രഹത്തിന്റെ നേതാവായ പച്ചാളം ശിവരാമനെ ആദ്യമവര്‍ പതിവുപോലെ ?സല്‍ക്കരിച്ചു?. അതിനുശേഷം എസ്‌.ഐ. ഇരിക്കുന്ന മുറിയില്‍ കൊണ്ടുവന്നു. അവിടത്തെ ഒരു നീണ്ട മേശക്കടിയില്‍ കാവടിപോലെ കാല്‍പ്പെരുവിരലുകളും കൈപ്പത്തികളും മാത്രം നിലത്ത്‌ കുത്തിനിര്‍ത്തി. സ്വല്‍പം കഴിഞ്ഞ്‌ യൂണിഫോറമില്ലാത്ത പാന്റ്‌ ധരിച്ച ഒരാള്‍ എന്തോ ചില ഉപകരണങ്ങള്‍ കൊണ്ടുവന്ന്‌ ശിവരാമന്റെ കാലില്‍ ഫിറ്റു ചെയ്‌തു. പിന്നീടെന്തുചെയ്‌തുവെന്ന്‌ കൃത്യമായറിയില്ല ശിവരാമന്റെ ദേഹത്തില്‍ പിണര്‍ പായുന്നതുപോലെ തോന്നി. അയാള്‍ ചിന്തിക്കുന്നതിന്‌ മുമ്പ്‌ നട്ടെല്ല്‌ മേശയുടെ അടിത്തട്ടില്‍ ഇടിച്ചു. അയാള്‍ തളര്‍ന്ന്‌, വശംകെട്ട്‌ വടിപോലെ നിലത്തുവീണു. കുറെ നേരത്തേക്ക്‌ അയാള്‍ക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല. ബോധം തെളിഞ്ഞപ്പോള്‍ വെള്ളം പോലും കൊടുക്കുന്നതിന്‌ മുമ്പ്‌ ചോദിച്ചത്‌ ഒളിവിലെ നേതാക്കന്‍മാരെക്കുറിച്ചാണ്‌. അയാള്‍ പറഞ്ഞില്ല.

X X X X X

സ്വാതന്ത്ര്യ സമര സംഭവങ്ങളുടേയും സ്വാതന്ത്ര്യദിനത്തിന്റെയും മാസമാണല്ലോ ആഗസ്റ്റ്‌. 1976 ആഗസ്റ്റ്‌ പതിനഞ്ചിലെ ഇന്ദിരയുടെ ചെങ്കോട്ട പ്രസംഗത്തിന്റെ അലയൊലി തികച്ചും നിലച്ചിരുന്നില്ല. അതില്‍ പ്രഭാവിതനായ എസ്‌.ഐ. മാസമംഗലത്തെ നമ്പ്യാരെക്കൊണ്ട്‌ ബഹുമാനിക്കപ്പെട്ട പ്രധാനമന്ത്രിക്ക്‌ സിന്ദാബാദ്‌ എഴുതിക്കാന്‍ ന്യായമായും തീരുമാനിച്ചു. സിന്ദാബാദ്‌ എഴുതാന്‍ ആദ്യം മഷി വേണം. അതിന്‌ ഒര പോലീസുകാരനെക്കൊണ്ട്‌ 3 - 4 കരിക്കട്ട വരുത്തി. നമ്പ്യാരെക്കൊണ്ട്‌ അതു നല്ലപോലെ ?തല്ലി? പ്പൊടിപ്പിച്ചു. അതയാളുടെ തന്നെ മൂത്രത്തില്‍ കലക്കിച്ചു. സിന്ദാബാദെഴുതാന്‍ അയാള്‍ കൈവിരല്‍മുക്കിയപ്പോള്‍, വിരലല്ലെടാ മുക്കേണ്ടത്‌ മറ്റൊരു വിരലാണ്‌ എന്നുപറഞ്ഞ്‌ അയാളുടെ ലിംഗം മുക്കിച്ചു ...................... നമ്പ്യാര്‍ എഴുതി തുടങ്ങി. നമ്പ്യാര്‍ അനുഭവം പറയുകയാണ്‌. ? ?ഇ? ഒരുവിധമെഴുതി. തെളിച്ചം പോരെന്ന്‌ പറഞ്ഞ്‌ എസ്‌.ഐ. ചവിട്ടി. പിന്നെ ?ന്ദി? എഴുതി. മാംസത്തിനു കേടുവന്നതല്ലാതെ അക്ഷരം തെളിഞ്ഞില്ല.? ?ബ്രഷ്‌ പോര? എന്നുപറഞ്ഞ്‌ എസ്‌.ഐ. എഴുത്തുപരിപാടി നിര്‍ത്തിവെച്ചു.
ആലപ്പുഴ ബിരുദധാരിയായ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലാണിത്‌.
?ആരെടാ എം.എസ്‌.സി.ക്കാരന്‍??
?ഞാന്‍ ...............?
?നീ പ്രേമിക്കുന്ന പെണ്ണിനു ഫോണ്‍ ചെയ്യടാ?
(റിസീവര്‍ നീട്ടുന്നു)
?എനിക്കങ്ങനെ ആരുമില്ല, സര്‍?
(ഇടികള്‍)
(ഇടി സഹിക്കവയ്യാതെ) ?സര്‍ - പ്ലീസ്‌ ............?
?നീ പ്ലീസ്‌ പറയുന്നോടാ - ...... യു ആര്‍ എ എം എസ്‌ സി റാസ്‌കല്‍. ഞങ്ങള്‍ പോലീസുകാര്‍ പന്നികളാണല്ലെടാ .......... നിനക്കൊക്കെ ഞങ്ങള്‍ പുച്ഛമാ - ഇല്ലേ? (ഇടി - ഇടി - ഇടി) നീ എത്ര പെമ്പിള്ളേരെ പഠിപ്പിക്കുന്നുണ്ടെടാ ............... പറയെടാ, പെണ്ണുങ്ങടെ എം. ഡേറ്റ്‌ എന്തുവാടാ ............ ഉം - പറയെടാ ...............?
?മെന്‍സ്‌ട്രുവേഷന്‍ ഡേറ്റ്‌?
?നീ എന്നോടിതു പറയാറായോടാ .................? (ഇടി, ചെവിപൊത്തിയടി). (ഡയല്‍ ചെയ്‌ത്‌ റിസീവര്‍ പിടിപ്പിച്ച) ?പറയെടാ, - ഞാന്‍ എം.എസ്‌.സി.ക്കാരനാണ്‌ ................ ട്യൂട്ടോറിയലില്‍ പഠിപ്പിക്കുകയാണ്‌...............?
(റിസീവര്‍ തിരിച്ചുമേടിച്ച്‌) ?സാര്‍, ഞാനവനെ പ്ലഗ്ഗിടുകയാണ്‌. ഒന്നു റീസ്റ്റാര്‍ട്ട്‌ ചെയ്‌തുനോക്കട്ടെ സാര്‍ കേട്ടോളൂ -? റിസീവര്‍ മുതുകിനടുത്തുവെച്ചു - ഇടി - ഇടി - ഡും - ഡും - ഡും
മറുവശത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവായിരുന്നു.

X X X X X

ഇങ്ങിനെ പോകുന്നു സ്‌പെഷ്യലിന്റെ കഥകള്‍. കാര്യങ്ങള്‍ ഗ്രഹിക്കാനും കണ്ടെത്താനും പ്രകൃത്യാ കഴിവുള്ള മനുഷ്യന്റെ ധീഷണ അത്‌ ഫോക്കസ്‌ ചെയ്യുന്നതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു - നന്മയിലേക്കാണെങ്കില്‍ നന്മയില്‍; തിന്മയിലേക്കാണെങ്കില്‍ തിന്മയില്‍. തിന്മയിലേക്കുനീങ്ങുന്ന വിഭാഗത്തിന്റെ കഥ ഓര്‍ക്കുമ്പോള്‍ പണ്ടരു മാസികയില്‍ വായിച്ച രണ്ടുമൂന്നു കുരങ്ങന്‍മാരുടെ സങ്കല്‍പഭാഷണം ഓര്‍ത്തുപോവുകയാണ്‌. ഒരു കുരങ്ങ്‌ പറയുകയാണ്‌. ?ഞാന്‍ ഡാര്‍വിനോടെതിരിടും. അയാള്‍ നമ്മെ എന്തിന്‌ ഈ മനുഷ്യവര്‍ഗ്ഗത്തിന്റെ പൂര്‍വ്വികന്മാരാണെന്ന്‌ പറഞ്ഞ്‌ അപമാനിക്കണം? അവരാകട്ടെ പലപ്പോഴും ഏതു കാട്ടുമൃഗത്തേക്കാളും കൂടുതല്‍ അധഃപതിക്കുന്നു? ഒരു പക്ഷെ കേരളത്തിലെ ഏതൊരു ലോക്കപ്പിന്റെ പിന്‍വശത്തുള്ള മരക്കൊമ്പില്‍ വെച്ചായിരിക്കും മേല്‍സംഭാഷണം നടന്നിരിക്കുക.

- എസ്‌. സദാനന്ദന്‍
മരണത്തെ വെല്ലു വിളിച്ചവര്‍

പ്രസാധകര്‍: കുരുക്ഷേത്ര പ്രകാശന്‍, കോഴിക്കോട്‌ - 6
ഒന്നാം പതിപ്പ്‌ : 2000, 29 വൃശ്ചികം 1153
കവര്‍: ചന്ദ്രദാസ്‌
അച്ചടി: ജയഭാരത്‌ പ്രസ്സ്‌, കോഴിക്കോട്‌ - 2
വില : 5 ക.
വിതരണം : ജയഭാരത്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ - 2





Comments